Showing posts with label നോബല്‍ സമ്മാനം. Show all posts
Showing posts with label നോബല്‍ സമ്മാനം. Show all posts

Saturday, October 11, 2014

റൊണാള്‍ഡ് റോസ് - ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്


കുട്ടികളുടെ അവകാശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കൈലാഷ് സത്യാര്‍ഥിക്ക്, പാകിസ്താനിലെ മലാല യൂസഫ്‌സായിക്കൊപ്പം 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍, നമ്മളില്‍ പലര്‍ക്കുമുണ്ടായ അമ്പരപ്പ് ആരാണ് ഈ സത്യാര്‍ഥി എന്നാണ്! ഇന്ത്യക്കാരനായ ഒരാള്‍ നൊബേല്‍ പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദംപോലും ഈ അമ്പരപ്പിന്റെ പരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.....സ്വാഭാവികമായും പത്രങ്ങളിലെല്ലാം നൊബേല്‍ വാര്‍ത്ത വന്നു. ഒപ്പം വിവിധ മേഖലകളില്‍ മുമ്പ് നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായ, ഇന്ത്യയുമായി ബന്ധമുള്ളവരുടെ വിവരങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ ആ പട്ടികയിലൊരിടത്തും ഡോ.റൊണാള്‍ഡ് റോസ് എന്ന പേര് കണ്ടില്ല. ബ്രിട്ടീഷ് വംശജനെങ്കിലും, ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍തന്നെ നടത്തിയ ഗവേഷണത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് അദ്ദേഹം. അനോഫിലിസ് കൊതുകുകള്‍ മനുഷ്യന്റെ ചോരകുടിക്കുമ്പോഴാണ് മലേറിയ പകരുന്നതെന്ന് കണ്ടെത്തുകയും, രോഗനിവാരണ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതിന് 1902 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം അദ്ദേഹം നേടി. സര്‍ സി.വി.രാമനും മദര്‍ തെരേസയും എത്രമാത്രം ഇന്ത്യക്കാരാണോ അത്രതന്നെ ഇന്ത്യക്കാരനാണ് റൊണാള്‍ഡ് റോസും! ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്...അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണിടെ.
---------------
കൊതുകുകടി കൊള്ളുക; ഓരോ കടിക്കും ഒരണ വീതം കൂലി വാങ്ങുക! സെക്കന്‍ഡരാബാദില്‍ ബീഗംപേട്ടിന് പരിസരത്തെ ഹുസൈന്‍ ഖാന് 1897 ആഗസ്ത് 16 ന് കിട്ടിയ ആകെ കൂലി പത്തണ. ചരിത്രത്തിലൊരിടത്തും കൊതുകുകടിയേറ്റ് കാശുണ്ടാക്കാന്‍ കഴിയുന്ന തരത്തിലൊരു തൊഴില്‍ കണ്ടെത്താനായെന്നു വരില്ല. റൊണാള്‍ഡ് റോസ് എന്ന ഇംഗ്ലീഷ് ഡോക്ടറാണ്, അന്ന് മലേറിയ രോഗിയായിരുന്ന ഹുസൈന്‍ ഖാന് ആ പുതിയ തൊഴില്‍മേഖല തുറന്നു കൊടുത്തത്!

കാശ് കിട്ടുമെങ്കിലും അധികമാരും കടികൊള്ളാന്‍ തയ്യാറായില്ല. ഹുസൈന്‍ ഖാനെ പരീക്ഷിക്കാന്‍ കിട്ടിയത് ഭാഗ്യമെന്നേ പറയേണ്ടൂ. കൊതുകുകളും മലേറിയയും തമ്മിലുള്ള ബന്ധമെന്തെന്ന് മനസിലാക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്ന ഡോ. റോസ് ഇത്തരമൊരു ഉപായം പരീക്ഷിക്കുകയായിരുന്നു. കാതുകുവലയ്ക്കുള്ളില്‍ രോഗിയെ കിടത്തുക. എന്നിട്ട് ഉള്ളിലേക്ക് കൊതുകുകളെ വിടുക. രോഗിയെ കടിച്ചു കഴിഞ്ഞ് കൊതുകുകളെ പിടിച്ച് ജാറില്‍ സൂക്ഷിച്ചു വെയ്ക്കുക. ദിവസങ്ങളോളം ജീവനോടെ സൂക്ഷിച്ച ശേഷം, മലേറിയ രോഗാണു കൊതുകിന്റെ ശരീരത്തില്‍ കടന്നിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ അവയെ കീറിമുറിച്ച് സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെ പരിശോധിക്കുക-ഇതാണ് 40 കാരനായ റോസ് അനുവര്‍ത്തിച്ചുവന്നത്.

പരിമിതസൗകര്യങ്ങളുള്ള ഓഫീസില്‍വെച്ച് കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുകയെന്നത് ദുര്‍ഘടമായ ഒന്നായിരുന്നു. സെക്കന്‍ഡറാബാദിലെ വെറുപ്പിക്കുന്ന ഉഷ്ണത്തില്‍ നിന്ന് ആശ്വാസം തേടാന്‍ പങ്ക കറക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പങ്കയുടെ കാറ്റില്‍ കൊതുകു സാമ്പിള്‍ പറന്നുപോയാലോ. നെറ്റിയില്‍നിന്ന് ഒഴുകിയെത്തുന്ന വിയര്‍പ്പുചാലുകള്‍ കാഴ്ച മറയ്ക്കും. വിയര്‍പ്പ് വീണ് സൂക്ഷ്മദര്‍ശനിയുടെ ഐപീസ് പോലും കേടായിട്ടുണ്ട്. ലാര്‍വകളെ ശേഖരിച്ച് വളര്‍ത്തി കൊതുകുകളാക്കിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. അതിനാല്‍, രോഗിയെ കടിക്കുംമുമ്പ് കൊതുകുകളുടെ ശരീരത്തില്‍ രോഗാണു കടക്കാനുള്ള സാധ്യതയില്ല.

ഹുസൈന്‍ ഖാനെ കടിച്ച കൊതുകുകളില്‍ രണ്ടെണ്ണത്തെ ആഗസ്ത് 17 ഡോ.റോസ് പരിശോധിച്ചു. വിശേഷിച്ച് ഒന്നും കണ്ടില്ല. അവശേഷിച്ചതില്‍ ഒരു കൊതുകിനെ രണ്ടു ദിവസം കഴിഞ്ഞ് കൊന്ന് പരിശോധിച്ചു. പത്തു മൈക്രോണ്‍ മാത്രം വലിപ്പമുള്ള പ്രത്യേകയിനം കോശങ്ങള്‍ അതിന്റെ വയറ്റിലെ ഭിത്തിയില്‍ രൂപപ്പെടുന്നതായി കണ്ടു, പക്ഷേ എന്താണെന്ന് മനസിലായില്ല.

ആഗസ്ത് 20 വിരസമായ ഒരു ദിവസമായാണ് ഡോ.റോസിന് രാവിലെ തന്നെ അനുഭവപ്പെട്ടത്. കഠിനമായ ഉഷ്ണം. പതിവുപോലെ പുലര്‍ച്ചെ ഏഴുമണിക്ക് ഹോസ്പിറ്റലിലെത്തി രോഗികളെ പരിശോധിച്ചു. അതിനു ശേഷം കത്തുകള്‍ക്ക് മറുപടിയെഴുതി. ഹുസൈന്‍ ഖാനെ ആഗസ്ത് 16 ന് കടിച്ച കൊതുകുകളില്‍ ഒരെണ്ണം ചത്തിരിക്കുന്നു. രണ്ടെണ്ണം കൂടി അവശേഷിച്ചിട്ടുണ്ട്. അവയിലൊന്നിനെ കൊന്ന് പരിശോധിക്കുന്ന ജോലി ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിച്ചത്. സൂക്ഷ്മദര്‍ശനിയിലൂടെ കൊതുകിന്റെ ഓരോ കോശങ്ങളായുള്ള പരിശോധന. വയറ്റിലെത്തിയപ്പോള്‍ അത്ഭുതമുളവാക്കുന്ന കാഴ്ച, കൊതുകുകളുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരിനം കോശങ്ങളുടെ സാന്നിധ്യം ആമാശയഭിത്തിയില്‍. അതിനകം നൂറോളം കൊതുകുകളെ കീറിമുറിച്ച് പരിശോധിച്ച് പരിചയമുള്ള അദ്ദേഹത്തിന് കൊതുകിന്റെ കോശങ്ങളെല്ലാം ഹൃദിസ്ഥമാണ്, വ്യത്യസ്തമായ എന്തെങ്കിലും കണ്ടാല്‍ അത് തീര്‍ച്ചയായും തിരിച്ചറിയപ്പെടും.

പരിശോധന പുരോഗമിക്കുന്തോറും കൂടുതല്‍ അന്യകോശങ്ങള്‍...അവയുടെ കരട് രൂപം നോട്ട്ബുക്കില്‍ വരച്ചു. ആ കൊതുകു സാമ്പിള്‍ സീലുവെച്ച് സൂക്ഷിച്ചു. അതിനുശേഷം വീട്ടിലെത്തി അല്‍പ്പസമയം വിശ്രമിച്ചു.

പക്ഷേ, അന്ന് രാത്രി അദ്ദേഹത്തിന് ഉറക്കം കിട്ടിയില്ല. താന്‍ എന്താണ് കണ്ടെത്തിയതെന്നുള്ള പ്രശ്‌നത്തിന് ഉത്തരം ലഭിക്കാന്‍, അവശേഷിച്ച കൊതുകിനെ പരിശോധിക്കേണ്ടിയിരുന്നു. പിറ്റേന്ന് അതു നടത്തി. ആ പരിശോധനയില്‍ കൂടുതല്‍ വളര്‍ന്ന അന്യകോശങ്ങള്‍ കൊതുകിന്റെ വയറ്റിന്റെ ഭിത്തിയില്‍ ഡോ.റോസ് നിരീക്ഷിച്ചു, ആകെ 21 എണ്ണം. മാത്രമല്ല, മലേറിയയ്ക്ക് കാരണമായ പ്ലാസ്‌മോഡിയം എന്ന പരാദത്തിന്റെ ലക്ഷണങ്ങളും ആ കോശങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം മനസിലാക്കി.

തലേദിവസം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ, വര്‍ഷങ്ങളായി താന്‍ തേടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തുകയായിരുന്നു. വിയര്‍പ്പൊഴുക്കിയുള്ള ആ ഡോക്ടറുടെ കഠിനാധ്വാനം വഴി രണ്ട് കാര്യങ്ങള്‍ ലോകത്തിന് ഒറ്റയടിക്ക് ലഭിച്ചു : ഒന്ന് മലേറിയ പകരുന്നതിന്റെ രഹസ്യം, രണ്ട്-ആഗസ്ത് 20 എന്ന 'ലോക കൊതുകുദിനം'!

ആധുനിക ചരിത്രത്തിലുടനീളം ദുരിതം വിതച്ച മാരക പകര്‍ച്ചവ്യാധിയാണ് മലേറിയ അഥവാ മലമ്പനി. പ്ലാസ്‌മോഡിയം എന്ന പരാദമാണ് രോഗകാരിയെന്ന് 1880 ല്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും, രോഗം പകരുന്നതെങ്ങനെ എന്നതിന് കൃത്യമായ വിശദീകരണം ആരുടെ പക്കലും ഇല്ലായിരുന്നു. കൊതുകുകടിയിലൂടെയാണ് മലേറിയ പകരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടത് അന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.റോസിന്റെ അര്‍പ്പണബുദ്ധിയോടെയുള്ള അന്വേഷണം വഴിയാണ്. ആ കണ്ടെത്തലിന്റെ ആദ്യദിനമായിരുന്നു 1897 ആഗസ്ത് 20.

കൊതുകളും മലേറിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം എന്തെന്നു ചോദിച്ചാല്‍, മലേറിയ നിയന്ത്രണത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അതാണ് എന്നതാണ്. കൊതുകുനശീകരണവും ശുചീകരണവുമാണ് മലേറിയ പകരുന്നത് തടാനുള്ള മാര്‍ഗമെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറയാന്‍ തന്റെ കണ്ടെത്തലിലൂടെ ഡോ. റോസിന് കഴിഞ്ഞു. ഡോ.റോസിന്റെ കണ്ടെത്തലിന്റെ പ്രധാന്യം ലോകം അനുഭവിച്ചറിയാന്‍ തുടങ്ങിയതിന്റെ തെളിവായിരുന്നു 1902 ല്‍ അദ്ദേഹത്തെ തേടിയെത്തിയ നോബല്‍ പുരസ്‌കാരം.

പത്തൊന്‍പതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ആര്‍മിയില്‍ 1,78,000 അംഗങ്ങളുണ്ടായിരുന്നു. ഡോ.റോസ് തന്റെ നിര്‍ണായക കണ്ടെത്തല്‍ നടത്തുന്ന 1897 ല്‍ അതിലെ 76,000 സൈനികരെ മലേറിയ ബാധിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആ ഒറ്റവര്‍ഷംകൊണ്ടു മാത്രം 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ മലമ്പനി ബാധിച്ചു മരിച്ചു.

ഇത്ര രൂക്ഷവും അടിയന്ത്രപ്രാധാന്യവും അര്‍ഹിക്കുന്ന പ്രശ്‌നത്തെയാണ് ഏകാംഗ സൈന്യത്തെപ്പോലെ ഡോ.റോസ് നേരിടേണ്ടിയിരുന്നത്. എല്ലാത്തരം കടമ്പകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്നെ തുടരെ പിടികൂടുന്ന നിരാശയെ മറികടക്കേണ്ടതുണ്ടായിരുന്നു, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇന്ത്യയെപ്പോലൊരു ബ്രിട്ടീഷ് കോളനിയിലെ പരിമിത സൗകര്യങ്ങളോട് പടവെട്ടി മുന്നേറേണ്ടതുണ്ടായിരുന്നു, തന്റെ ഗവേഷണത്തിന് മേലധികാരികള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കിയാണ് സഹായികളപ്പോലും ഡോ.റോസ് നിയമിച്ചിരുന്നത്.

ഒടുവില്‍ മലേറിയഗവേഷണം അവസാനിപ്പിക്കാന്‍ അധികാരികളില്‍ നിന്ന് ഉത്തരവുണ്ടായപ്പോഴാണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്!

കുമയൂണ്‍ കുന്നുകളുടെ സന്തതി
ഹിമാലയന്‍ താഴ്‌വരയിലെ കുമയൂണ്‍ കുന്നുകളില്‍ പെട്ട പ്രകൃതിരമണീയമായ അല്‍മോറയില്‍ 1857 മെയ് 13 നായിരുന്നു റൊണാള്‍ഡ് റോസിന്റെ ജനനം. ഇന്ത്യയില്‍ ശിപായി ലഹള ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളു അന്ന്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സ്‌കോട്ടിഷ് ഓഫീസറായ സര്‍ കാംപ്ബല്‍ ക്ലേയി ഗ്രാന്റ് റോസിന്റെയും മാറ്റില്‍ഡ ചാര്‍ലോറ്റി എല്‍ഡര്‍ട്ടന്റെയും പത്തു മക്കളില്‍ ആദ്യത്തെയാളായിരുന്നു റോസ്.

എട്ടു വയസ്സുള്ളപ്പോള്‍ റോസിനെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു. ചിത്രരചന, കവിത തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലായിരുന്നു ചെറുപ്പത്തില്‍ ഏറെ താത്പര്യം. ഗണിതത്തിലും ആ ബാലന്‍ പ്രാഗത്ഭ്യം കാട്ടി (ഗണിതത്തിലുള്ള താത്പര്യം റോസ് ഒരിക്കലും ഉപേക്ഷിച്ചില്ല. സ്വയം അഭ്യസിച്ച ഗണിതവിദ്യകളാണ് പില്‍ക്കാലത്ത് മലമ്പനിയെന്ന പകര്‍ച്ചവ്യാധിയുടെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍ കണക്കുകൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്). എഴുത്തുകാരനാകാനാണ് താത്പര്യമെന്ന് പതിനേഴാമത്തെ വയസില്‍ റോസ് പ്രഖ്യാപിച്ചെങ്കിലും പിതാവ് അക്കാര്യം അനുവദിച്ചില്ല.

എഴുത്തുകാരനാകാന്‍ പറ്റുന്നില്ലെങ്കില്‍ പിതാവിനെപ്പോലെ സൈന്യത്തില്‍ ചേരാനായി താത്പര്യം. പക്ഷേ, റോസ് മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കണമെന്നും 'ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസി'ല്‍ ചേരണമെന്നും പിതാവ് കര്‍ക്കശ നിലപാടെടുത്തു. അങ്ങനെയാണ് വൈദ്യശാസ്ത്രപഠനത്തിനായി 1875-ല്‍ ലണ്ടനിലെ സെന്റ് ബെര്‍ത്തലോമ്യ ഹോസ്പിറ്റലില്‍ ചേരുന്നത്.

'താത്പര്യമില്ലാത്ത ബൗദ്ധികവ്യായാമത്തിന് തയ്യാറില്ലാത്ത സ്വപ്‌നാടകനായ ഒരു വിദ്യാര്‍ഥിയായിരുന്നു' താനെന്ന് റോസ് പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ സ്‌കൂളിലെ സമയത്തില്‍ നല്ലൊരു പങ്കും റോസ് ചെലവിട്ടത് സംഗീതം ചിട്ടപ്പെടുത്താനും കവിതയും നാടകവും എഴുതാനുമായിരുന്നു. സ്വാഭാവികമായും വൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധേയമായ വിജയം ആ ചെറുപ്പക്കാരനെ തേടിയെത്തിയില്ല. മാത്രമല്ല, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു.

അലവന്‍സ് റദ്ദാക്കുമെന്ന് ക്ഷുഭിതനായ പിതാവ് ഭീഷണി മുഴക്കിയപ്പോള്‍, ലണ്ടനും ന്യൂയോര്‍ക്കിനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന ഒരു കപ്പലില്‍ സര്‍ജനായി റോസ് ചേര്‍ന്നു. ഏതായാലും വീണ്ടും പരീക്ഷയെഴുതി 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ അഭിലാഷം ആ യുവാവ് സഫലമാക്കി. അത്ര മികച്ചതല്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. (ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സികളില്‍ ഏറ്റവും അഭിഗാമ്യമായി മിക്കവരും പരിഗണിച്ചിരുന്നത് ബംഗാളും ബോംബെയുമായിരുന്നു). മദ്രാസ്, മൈസൂര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിങ്ങനെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മ യുദ്ധത്തിലും സേവനമനുഷ്ഠിച്ചു.

മദ്രാസിലായിരിക്കുമ്പോള്‍ റോസിന് കൈകാര്യം ചെയ്യേണ്ടിവന്ന രോഗികളിലേറെയും മലേറിയ ബാധിച്ച സൈനികരായിരുന്നു. സിങ്കോണ മരത്തിന്റെ തൊലിയില്‍ നിന്നുള്ള ക്വിനീന്‍ ആയിരുന്നു മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. മലേറിയ ബാധിച്ചവരില്‍ ഒട്ടേറെപ്പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് പതിവായിരുന്നു.

കൊതുകുമായുള്ള ബന്ധം
'കൊതുകു റോസ്' എന്ന് അടുപ്പമുള്ളവര്‍ പില്‍ക്കാലത്ത് സ്‌നേഹപൂര്‍വം വിളിക്കാന്‍ മാത്രം, കൊതുകുകളുമായി ഡോ.റോസിന് 'ബന്ധം' ആരംഭിക്കുന്നത് 1883 ലാണ്. ബാംഗ്ലൂരിലെ ആക്ടിങ് ഗാരിസണ്‍ സര്‍ജന്‍ ആയി നിയമനം കിട്ടുന്നതോടെയായിരുന്നു അതിന്റെ തുടക്കം. സന്തോഷകരമായി ജീവിക്കന്‍ പാകത്തിലൊരു ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയെങ്കിലും, കടുത്ത കൊതുകുശല്യം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തി.

സമീപത്തെ കെട്ടിടങ്ങളിലൊന്നുമില്ലാത്തത്ര കൊതുകു ശല്യം ആ ബംഗ്ലാവിലെങ്ങനെ വന്നു എന്നു പരിശോധിച്ച അദ്ദേഹം, ബംഗ്ലാവിന് സമീപം വെള്ളമുള്ള വീപ്പകള്‍ നിരത്തി വെച്ചിരിക്കുന്നത് കണ്ടു. വീപ്പകളിലെ വെള്ളത്തില്‍ കണ്ട ലാര്‍വകള്‍ കൊതുകിന്റേതാണെന്ന് മനസിലാക്കിയ അദ്ദേഹം, ആ വീപ്പകളിലെ വെള്ളം മുഴുവന്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. അതോടെ കൊതുകുശല്യം കാര്യമായി കുറഞ്ഞു. ഈ സംഭവം സുപ്രധാനമായ ഒരു വസ്തുത അദ്ദേഹത്തിന് വെളിവാക്കിക്കൊടുത്തു. കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ പാകത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ കൊതുകുശല്യം നിയന്ത്രിക്കാം!

ഇന്നിത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകാം. എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ് ഇക്കാര്യം പറഞ്ഞ ഡോ.റോസിന് ശരിക്കും പരിഹാസമാണ് ഏല്‍ക്കേണ്ടി വന്നത്. കൊതുകുകളും പ്രകൃതിയുടെ ഭാഗമാണ് അവയെ നമ്മള്‍ സഹിച്ചേ തീരൂ എന്നുപോലും ചില സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.

അന്ന് കൊതുകുകളില്‍ ഇതിലപ്പുറം ഒരു താത്പര്യം റോസിന് ഉണ്ടായില്ല. ഒഴിവു സമയത്ത് ഗണിതശാസ്ത്രം കൂടുതല്‍ പഠിച്ചു. കവിതയും നാടകങ്ങളും നിലവാരം കുറഞ്ഞ നോവലുകളും എഴുതുക മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉഷ്ണമേഖലാപ്രദേശത്തെ രോഗങ്ങളെപ്പറ്റി, പ്രത്യേകിച്ചും മലേറിയയില്‍ താത്പര്യം ജനിക്കുന്നത് അക്കാലത്താണ്. ലണ്ടനിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസക്‌സ് ചതുപ്പ് പ്രദേശത്തുനിന്ന് പനിയുമായെത്തിയ സ്ത്രീയെ പരിശോധിച്ച് അത് മലമ്പനിയാണെന്ന് വിധിയെഴുതിയ അനുഭവം ഡോ.റോസിനുണ്ട്. ആ സ്ത്രീ ഭയപ്പെട്ട് സ്ഥലം വിട്ടു. മാത്രമല്ല, ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന രോഗം ബ്രിട്ടനില്‍ താമസിക്കുന്ന സ്ത്രീക്ക് വന്നുവെന്ന് ആരും വിശ്വസിച്ചുമില്ല. തന്റെ രോഗനിര്‍ണയം ശരിയാണെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥിയായിരുന്ന റോസിന് സാധിച്ചില്ല.

ഈ അനുഭവം ഒരുപക്ഷേ, പില്‍ക്കാലത്ത് ആ രോഗത്തെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയായിട്ടുണ്ടാകാം. ഏതായാലും ഇന്ത്യയില്‍ വര്‍ഷംതോറും ആയിരങ്ങളുടെ ജീവനപഹരിക്കുന്ന ആ മാരകരോഗത്തെക്കുറിച്ചുള്ള താത്പര്യം ആദ്യം കവിതയുടെ രൂപത്തിലാണ് ഡോ.റോസില്‍ നിന്ന് പുറത്തുവന്നത്!

ഇന്ത്യയില്‍ ഏഴുവര്‍ഷം ജോലി ചെയ്തപ്പോഴേക്കും മടുത്തു തുടങ്ങി. ഒപ്പം തന്റെ സാഹിത്യജീവിതം അത്ര വിജയകരമല്ലെന്ന് അപ്പോഴേക്കും ഡോ.റോസിന് ബോധ്യമാകാനും തുടങ്ങി. ഒരുതരം സ്വത്വപ്രതിസന്ധി. മടുപ്പില്‍ നിന്ന് രക്ഷനേടാനെന്നോണം, 1888 ല്‍ ലണ്ടനിലേക്ക് പോയി. അവിടെ പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമായ്ക്ക് ചേര്‍ന്നു. സൂക്ഷ്മദര്‍ശനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലും ലബോറട്ടറി സങ്കേതങ്ങളിലും വൈദഗ്ധ്യം നേടുന്നത് ആ ഡിപ്ലോമ കോഴ്‌സിനിടെയാണ്.

ലണ്ടനില്‍ വെച്ചാണ് റോസ ബെസ്സീ ബ്ലോക്‌സം എന്ന യുവതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.1889 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പിറന്നു.

മലേറിയ ഗവേഷണം
1880 ല്‍ അള്‍ജീരിയയില്‍ വെച്ചാണ് ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്ന ചാള്‍സ് ലൂയിസ് അല്‍ഫോണ്‍സ് ലാവെറന്‍ (1845-1922) പ്ലാസ്‌മോഡിയമെന്ന മലേറിയ രോഗാണുവിനെ തിരിച്ചറിഞ്ഞത്. രോഗബാധിതരുടെ ചുവപ്പ് രക്താണുക്കളില്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം അദ്ദേഹം നിരീക്ഷിച്ചു. ആദ്യം അക്കാര്യം ആരും അംഗീകരിച്ചില്ലെങ്കിലും, അക്കാലത്ത് മലേറിയ ഗവേഷണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഗവേഷകര്‍ 1886 ല്‍ ലാവെറന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. പ്ലാസ്‌മോഡിയം ഉള്‍പ്പടെയുള്ള പ്രോട്ടോസോവകള്‍ മനുഷ്യര്‍ക്ക് രോഗമുണ്ടാക്കുന്നു എന്നു കണ്ടെത്തിയതിന് 1907 ല്‍ ലാവെറന്‍ വൈദ്യശാസ്ത്രനോബലിന് അര്‍ഹനായി.

എന്നാല്‍, എങ്ങനെയാണ് മനുഷ്യരില്‍ മലേറിയ പകരുന്നതെന്ന് വ്യക്തമല്ലായിരുന്നു. ദുഷിച്ച വായുവും മലിനജലവും വഴി രോഗം പകരുന്നുവെന്നായിരുന്നു വിശ്വാസം.

കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 1883 ലാണ്; എ.എഫ്.എ.കിങ് എന്ന ഗവേഷകനായിരുന്നു അതിന് പിന്നില്‍. ഇക്കാര്യം തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഇറ്റലിയില്‍ നടന്നു. ഗുണകരമായ ചില ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അക്കാലത്ത് ശ്രമിച്ച മറ്റൊരാള്‍ പ്രശസ്ത ഇംഗ്ലീഷ് ഗവേഷകന്‍ പാട്രിക് മാന്‍സന്‍ ആയിരുന്നു. ഉഷ്ണമേഖലാരോഗങ്ങള്‍ സംബന്ധിച്ച പഠനശാഖയുടെ പിതാവെന്ന് തന്നെ പലരും വിശേഷിപ്പിക്കുന്ന അദ്ദേഹം മന്തുരോഗ ഗവേഷണത്തില്‍ വളരെ മുന്നേറിയിരുന്നു. (മനുഷ്യന് രോഗം വരുത്തുന്ന ഒരു പരാദം കൊതുകുകള്‍ വഴി പകരാമെന്ന് ആദ്യം തെളിയിച്ചത് മാന്‍സന്‍ ആണ്-1878 ല്‍ മന്തുരോഗത്തിന്റെ കാര്യത്തിലായിരുന്നു അത്). മന്തുപോലെ മലമ്പനിയും ചില പ്രത്യേകയിനം കൊതുകുകളാണ് പരത്തുന്നതെന്ന് അദ്ദേഹം അനുമാനിച്ചു.

പക്ഷേ, മലേറിയ ഗവേഷണത്തിന്റെ പ്രശ്‌നം, ബ്രിട്ടനെപ്പോലെ മലമ്പനി പടരാത്ത ഒരു സ്ഥലത്തിരുന്നുള്ള ഗവേഷണം വിജയമാകില്ല എന്നതാണ്. അതായിരുന്നു ഡോ.മാന്‍സന്‍ നേരിട്ട പരിമിതി. ആ പരിമിതിക്കുള്ള മറുമരുന്ന് ഇന്ത്യയില്‍ നിന്നാണെത്തിയത്; ഡോ.റോസിന്റെ രൂപത്തില്‍!

പബ്ലിക്ക് ഹെല്‍ത്തില്‍ ഡിപ്ലോമ നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.റോസിന് ബാംഗ്ലൂരിലെ ചെറിയൊരു സൈനിക ഹോസ്പിറ്റലിലാണ് നിയമനം കിട്ടിയത്. വയറ്റിലുണ്ടാകുന്ന ഒരിനം വിഷബാധയാലാണ്  മലേറിയ ഉണ്ടാകുന്നതെന്ന നിഗമനത്തിലെത്തിയ അദ്ദേഹം അതെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം! ലാവെറന്‍ നടത്തിയ കണ്ടെത്തലിനെപ്പറ്റി ഡോ.റോസ് അന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍, 1892 ആയപ്പോഴേക്കും ആ കണ്ടെത്തലിനെപ്പറ്റി ഒട്ടേറെ ശാസ്ത്ര ജേര്‍ണലുകളില്‍ ഡോ.റോസ് വായിച്ചു. എന്നാല്‍, ലാവെറന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ബോധ്യമായില്ല. പനിയുമായി തന്റെയടുത്തെത്തുന്ന ഏത് രോഗിയുടെയും രക്തസാമ്പിളെടുത്ത് സൂക്ഷ്മദര്‍ശനിയില്‍ പരിശോധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ചുവപ്പ് രക്താണുക്കളിലെവിടെയെങ്കിലും ചന്ദ്രക്കലപോലുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാകുമോ എന്നറിയാനായിരുന്നു ശ്രമം. പക്ഷേ, ഒന്നും കണ്ടില്ല. ലാവെറന്റെ അവകാശവാദം തട്ടിപ്പാണെന്ന നിഗമനത്തില്‍ ഡോ.റോസ് അങ്ങനെയാണെത്തിയത്. (അക്കാലത്തെ മൈക്രോസ്‌കോപ്പുകളുടെ ദയനീയ സ്ഥിതി അദ്ദേഹത്തെപ്പോലെ ഒട്ടേറെ ഗവേഷകരെ ഇത്തരം അമ്പരിപ്പിക്കുന്ന ധാരണകളില്‍ എത്തിച്ചിരുന്നു).

ലാവെറന്റെ കണ്ടെത്തല്‍ ശരിയല്ല എന്നതിന് ആവശ്യത്തിലേറെ തെളിവ് തന്റെ പക്കലുണ്ടെന്ന്, 1894-ല്‍ വീണ്ടും ലണ്ടനിലെത്തിയപ്പോള്‍ ഡോ.റോസ് സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷേ, അവര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പ്ലാസ്‌മോഡിയം പരാദങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് അവര്‍ അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി അദ്ദേഹത്തെ ഡോ.മാന്‍സന്റെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.

അതായിരുന്നു ഡോ. റോസിന്റെ ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ്. 1894 ഏപ്രില്‍ പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച, സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. മാന്‍സന്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഡോ.റോസിന് പ്ലാസ്‌മോഡിയം അണുക്കളെ മലേറിയ രക്തത്തില്‍  കാണിച്ചുകൊടുത്തു. സംശയം മാറിയെന്നു മാത്രമല്ല, കൂടുതല്‍ കാര്യങ്ങളറിയാന്‍ അത്യാകാംക്ഷയോടെ മാന്‍സനെ ഡോ.റോസ് പിന്തുടര്‍ന്നു.


ഡോ.റോസില്‍ ശരിക്കുമൊരു അപ്പസ്‌തോലനെ മാന്‍സന്‍ കണ്ടു. കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന സിദ്ധാന്തം പരീക്ഷിച്ചറിയാന്‍ പറ്റിയ വ്യക്തി ഡോ.റോസ് അല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോള്‍ രോഗാണു കൊതുകിന്റെ വയറ്റിലെത്തും. അവിടെ നിന്ന് അത് കൊതുകിന്റെ കോശങ്ങളില്‍ പ്രവേശിക്കും. കൊതുകു മുട്ടയിടുമ്പോള്‍ അതിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലാര്‍വ വളരുന്ന വെള്ളത്തില്‍ കലരും. ആ വെള്ളം കുടിക്കുമ്പോഴാണ് രോഗം പകരുന്നത്-ഇതായിരുന്ന ഡോ.മാന്‍സന്റെ നിഗമനം.

എഴുത്തിലൂടെ തനിക്ക് കരഗതമാക്കാന്‍ കഴിയാത്ത പ്രശസ്തി, കൊതുകുകള്‍ വഴി നേടാമെന്ന് ഡോ.റോസ് ഉത്സാഹത്തോടെ മനസിലാക്കി. ഡോ.മാന്‍സന്റെ നിഗമനം തെളിയിക്കാനുറച്ചാണ് 1895 മാര്‍ച്ചില്‍ അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്. തനിക്ക് നിയമനം ലഭിച്ച സെക്കന്‍ഡറാബാദില്‍ തന്നെ മലേറിയ ഗവേഷണം തുടങ്ങി.

പനിയുമായെത്തുന്ന ഏവരുടെയും വിരലില്‍ നിന്ന് ചോര കുത്തിയെടുത്തു പരിശോധിച്ചു. ആളുകള്‍ ഡോ.റോസിനെ കണ്ടാല്‍ ഓടുന്ന സ്ഥിതിയായി. സുഹൃത്തുക്കളില്‍ പലരും തനിക്ക് മലമ്പനിയാണെന്ന കാര്യം അദ്ദേഹത്തില്‍ നിന്ന് മറച്ചുവെച്ചു! രോഗികളില്‍നിന്ന് കൊതുക് ഊറ്റിയെടുത്ത ചോരയില്‍ പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടത്, താന്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തം ശരിയാണെന്ന തോന്നലുണ്ടാക്കി. ഓരോ ചെറിയ വിവരങ്ങളും സംശയങ്ങളും അപ്പപ്പോള്‍ ഡോ.മാന്‍സന് എഴുതി. അദ്ദേഹം ഡോ.റോസിന് ആവശ്യമായ നിര്‍ദ്ദേശവും പ്രോത്സാഹനവും കത്തുകളിലൂടെ തിരിച്ചും നല്‍കി.

1895-1899 കാലത്ത് ഇരുവരും പരസ്പരം അയച്ചത് 173 കത്തുകളാണ്. മലമ്പനി ഗേവഷണത്തിന്റെ എല്ലാ വഴിത്തിരിവുകളും മുഹൂര്‍ത്തങ്ങളും ആ കത്തുകളിലുണ്ട്.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം
രോഗികളെ കടിച്ച കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വയായി വിരിഞ്ഞ വെള്ളം ആളുകള്‍ക്ക് കുടിക്കാന്‍ കൊടുത്തത് ഡോ.മന്‍സന്റെ നിര്‍ദേശപ്രകാരമായിരുന്നു. ആദ്യം മൂന്നുപേര്‍ ആ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. പക്ഷേ, വെള്ളം കുടിച്ചവര്‍ക്കാര്‍ക്കും മലമ്പനി വന്നില്ല. സിദ്ധാന്തത്തിന് എവിടെയോ പിശകുണ്ടെന്ന് ഡോ.റോസിന് തോന്നി. നിരാശയോടെ ഗവേഷണം ഉപേക്ഷിക്കാന്‍ വരെ അദ്ദേഹം തയ്യാറായി, കവിതയെഴുത്ത് പുനരാരംഭിച്ചു. പക്ഷേ, മുന്നോട്ടു പോകാന്‍ മാന്‍സന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

1895 സപ്തംബറില്‍ ബാംഗ്ലൂരില്‍ കോളറ ബാധിതരെ ചികിത്സിക്കാന്‍ ഡോ.റോസ് നിയമിക്കപ്പെട്ടു. ആ തിരക്കിനിടയിലും മലേറിയ ഗവേഷണം പരിമിതമായ തോതില്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 'കൊതുകുവെള്ളം' കൂടുതല്‍ ആള്‍ക്കാര്‍ക്ക് നല്‍കി പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും അതുവഴി മലേറിയ പകരുന്നതായി കണ്ടില്ല. ആ സമയത്താണ് മറ്റൊരു സംശയം അദ്ദേഹത്തെ പിടികൂടുന്നത്; കൊതുകുകള്‍ കടിക്കുമ്പോഴല്ലേ രോഗം പകരുന്നത്!

1896 മെയ് മാസത്തില്‍ ഡോ. മാന്‍സന് എഴുതിയ കത്തില്‍ ഈ സംശയം അദ്ദേഹം ഉന്നയിച്ചു. മാത്രമല്ല, അക്കാര്യം പരീക്ഷിക്കാന്‍ അദ്ദേഹം ഉറച്ചു. രോഗമില്ലാത്തവരെ കൊതുകുകളെക്കൊണ്ട് കടിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ, ആ പ്രക്രിയ പലതവണ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല, രോഗം പകരുന്നതായി കണ്ടില്ല. എവിടെയാണ് തെറ്റിയതെന്ന് പിന്നീട് മനസിലാക്കി. പ്രത്യേകയിനം കൊതുകുളില്‍ക്കൂടിയേ മലേറിയ പകരൂ എന്ന ഡോ.മാന്‍സന്റെ നിഗമനമാണ് അതിന് സഹായിച്ചത്. പരീക്ഷണത്തിന് ഡോ.റോസ് ഉപയോഗിച്ചത് ക്യൂലക്‌സ് കൊതുകുകളെയായിരുന്നു! അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗവേഷണം യഥാര്‍ഥ വഴിയിലായത്.

1897 ജൂണില്‍ അദ്ദേഹം സെക്കന്‍ഡരാബാദില്‍ മടങ്ങിയെത്തി. കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു. കൊതുകുവലയ്ക്കുള്ളില്‍ വിട്ട് രോഗികളെ കടിപ്പിച്ച കൊതുകുകളെ ദിവസങ്ങളോളം  ജാറില്‍ ജീവനോടെ സൂക്ഷിച്ച ശേഷമായിരുന്നു പരിശോധന. അതിന്റെ ഭാഗമായാണ് മലേറിയ രോഗിയായ ഹുസൈന്‍ ഖാന്‍ ആ ആഗസ്ത് 16-ന് പത്തു തവണ കൊതുകുകടി കൊള്ളുകയും പത്തണ കൂലിയായി കൈപ്പറ്റുകയും ചെയ്യുന്നത്. ആഗസ്ത് 20 എന്ന നിര്‍ണായക ദിനത്തില്‍ ഡോ.റോസ് കൊതുകിന്റെ ആമാശയഭിത്തിയില്‍ കണ്ട അന്യകോശങ്ങള്‍ തന്നെയാണ്, 1880-ല്‍ ഫ്രഞ്ച് ഗവേഷകന്‍ ലാവെറന്‍ മലേറിയ രോഗികളുടെ രക്തകോശങ്ങളില്‍ കണ്ടതെന്ന് പിന്നീട് വ്യക്തമായി. പത്തു ദിവസം ലീവെടുത്ത് വീട്ടിലെത്തി തന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി. 1897 ഡിസംബര്‍ 18 ന്റെ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലി'ല്‍ അത് പ്രസിദ്ധീകരിച്ചു.

അതേസമയം, ഡോ.റോസിന്റെ ഗവേഷണപ്രവര്‍ത്തനങ്ങളെ മേലധികാരികള്‍ അത്ര സന്തുഷ്ടിയോടെയല്ല കണ്ടത്. അതിന്റെ തെളിവായിരുന്നു ആ വിജയനാളുകളില്‍ തന്നെ അദ്ദേഹത്തിന് രാജസ്ഥാനിലെ വിദൂരമായ ഖെര്‍വാരയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മലേറിയബാധയുള്ള  പ്രദേശമായിരുന്നില്ല അത്. അതിനാല്‍, അതുവരെ ചെയ്തുകൊണ്ടിരുന്ന ഗവേഷണം അതേരൂപത്തില്‍ തുടരുക അസാധ്യമായി. പക്ഷേ, ഡോ.റോസ് മറ്റൊന്നു ചെയ്തു. പക്ഷികളില്‍ മലേറിയ ബാധിക്കുമോ എന്ന് പരിശോധിക്കാനാരംഭിച്ചു. പക്ഷികളെ കൊതുക കടിക്കില്ല എന്നാണ് അക്കാലത്ത് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പക്ഷികളെ കൊതുകുകള്‍ കടിക്കുമെന്ന് ഡോ.റോസ് സ്ഥിരീകരിച്ചു.

ഏതായാലും അതിനിടെ, ഡോ.മാന്‍സനും മറ്റുള്ളവരും അധികാരികളില്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി 1898 ജനവരി 29 ന് ഡോ.റോസിന് കൊല്‍ക്കത്തയിലേക്ക് മാറ്റം കിട്ടി.

അടുത്തയിടെ റിട്ടയര്‍ ചെയ്ത ഒരു ഡോക്ടറുടെ ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് അവിടെ കണ്ടെത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി സഹായിയെയും നിയമിച്ചു (ഇക്കാര്യത്തിന് മെഡിക്കല്‍ സര്‍വീസ് അധികൃതരോട് റോസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം നിരസിക്കപ്പെടുകയാണുണ്ടായത്). മൊഹമ്മദ് ബ്യുക്‌സ് ആയിരുന്നു സഹായി. പക്ഷികളെ മലേറിയ ബാധിക്കുന്നതിന് കാരണം ക്യൂലക്‌സ് കൊതുകളുടെ കടിയാണെന്ന് കല്‍ക്കത്തയില്‍ വെച്ച് അദ്ദേഹം തെളിയിച്ചു. മാത്രമല്ല, കൊതുകുകളുടെ ഉമിനീര്‍ഗ്രന്ഥിയില്‍ വളരുന്ന മലേറിയ രോഗാണു, കൊതുകു കടിക്കുമ്പോള്‍ പക്ഷികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം കണ്ടെത്തി. എന്നുവെച്ചാല്‍, രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ കൊതുകിന്റെ ശരീരത്തിലേക്ക് രോഗാണു എത്തും. അതവിടെ നിന്ന് കൊതുകിന്റെ ഉമിനീര്‍ഗ്രന്ഥിയിലെത്തി താവളമുറപ്പിക്കും, അടുത്ത ശരീരത്തിലേക്ക് പ്രവേശിക്കാന്‍. മലേറിയ രോഗാണുവിന്റെ ജീവചക്രം അങ്ങനെ വെളിപ്പെടുകയായിരുന്നു.

1898 ജൂലായ് രണ്ട്, നാല് തിയതികളില്‍ നടത്തിയ പരീക്ഷണത്തിലായിരുന്നു നിര്‍ണായകമായ ഈ കണ്ടെത്തല്‍. വീണ്ടും സ്ഥലംമാറ്റിയാലോ എന്നു ഭയന്ന് തിടുക്കത്തിലായിരുന്നു ഡോ.റോസിന്റെ ഗവേഷണം.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം കണ്ടെത്തിയെന്ന വാര്‍ത്ത ഡോ.മാന്‍സനെ തേടിയെത്തുമ്പോള്‍, എഡിന്‍ബറോയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍നിന്ന് ടെലഗ്രാഫ് വഴിയാണ് ഡോ.റോസ് ആ വാര്‍ത്ത എഡിന്‍ബറോയില്‍ എത്തിച്ചത്. സമ്മേളനപ്രതിനിധികള്‍ക്ക് മുന്നില്‍ ഡോ.മാന്‍സന്‍ ആ റിപ്പോര്‍ട്ട് വായിച്ചു. എണീറ്റ് നിന്ന് നീണ്ട കരഘോഷത്തോടെയാണ് ആ വിവരം അവിടെ കൂടിയിരുന്ന വിദഗ്ധര്‍ സ്വീകരിച്ചത്.

'നിങ്ങളെന്നോട് യോജിക്കുമെന്ന് എനിക്ക് ഉറപ്പാണ്', ഡോ.മാന്‍സന്‍ പറഞ്ഞു. 'സര്‍ജന്‍ മേജര്‍ റോസ് ഇതിനകം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ വൈദ്യശാസ്ത്ര സമൂഹം മാത്രമല്ല, മനുഷ്യവര്‍ഗം മുഴുവന്‍ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു'. മാത്രമല്ല, കഠിനാധ്വാനിയും ബുദ്ധിമാനുമായ ആ ഗവേഷകന് പ്രവര്‍ത്തനം തുടരാന്‍ എല്ലാ പ്രോത്സാഹനവും സഹായവും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍, തങ്ങള്‍ ഡോ.റോസിനൊപ്പമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ഉന്നതര്‍ വീണ്ടും തെളിയിച്ചു. മലേറിയ ഗവേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് മേലധികാരികള്‍ ഉത്തവിട്ടു. അസമിലെ പുതിയൊരു തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ഭാവിയില്‍ ഏറ്റവുമധികം മനുഷ്യജീവന്‍ രക്ഷിക്കാനുതകുന്ന കണ്ടുപിടിത്തത്തിന് ലഭിച്ച പ്രതികരണമാണിത്!

അധികാരികളുടെ ഈ നിഷേധ നിലപാടും കഠിനാധ്വാനം സമ്മാനിച്ച ക്ഷീണവും അസഹ്യമായ ചൂടും, ജോലി രാജിവെയ്ക്കാന്‍ ഡോ.റോസിനെ പ്രേരിപ്പിച്ചു. 1898 ആഗസ്ത് 13 ന് അദ്ദേഹം തന്റെ പരീക്ഷണശാല അടച്ചുപൂട്ടി കൊല്‍ക്കത്ത വിട്ടു. എന്നാല്‍, തന്റെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ മലേറിയ നിയന്ത്രണത്തിന് കര്‍ക്കശമായ നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കാന്‍ അദ്ദേഹം മറന്നില്ല.

കൊതുകുവല ഉപയോഗിക്കുന്നതിനൊപ്പം പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൊതുകു പെരുകുന്നത് തടയാനുള്ള തീവ്രയത്‌നത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും അനോഫിലിസ് കൊതുകുകള്‍ പെരുകാതെ നോക്കാന്‍ അതിജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയോട് വിട
മലേറിയ വാഹികളായ കൊതുകുകളെയും അവയുടെ ആവാസവ്യവസ്ഥകളും പഠിക്കുന്നത് ഡോ.റോസ് അവസാനിപ്പിച്ചില്ല. കൊതുകു പെരുകുന്നത് തടയുക വഴി ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത അദ്ദേഹത്തെ ആവേശഭരിതനാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭീഷണിയും അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മനസിലാക്കാനുള്ള ഗണിതസങ്കേതങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു.

1899 ല്‍ ഇന്ത്യ വിട്ട ഡോ.റോസ്, ലിവര്‍പൂളില്‍ പുതിയതായി തുടങ്ങിയ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ അധ്യാപകനായി ചേര്‍ന്നു. അവിടുത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മലേറിയയെക്കുറിച്ച് പഠിക്കാനും അത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കയുടെ പശ്ചിമതീരത്തും ഗ്രീസ്, മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. 13 വര്‍ഷം അദ്ദേഹം ലിവര്‍പൂളില്‍ ഉണ്ടായിരുന്നു.

ഒന്നാംലോകമഹായുദ്ധകാലത്ത് സൈന്യത്തിലെ ട്രോപ്പിക്കല്‍ ഡിസീസസ് വിഭാഗം ഉപദേഷ്ടാവായി കേണല്‍ പദവിയില്‍ ഡോ.റോസിനെ നിയമിച്ചു. 1926-ല്‍ പുട്‌നി ഹീത്തില്‍ 'റോസ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ട്രോപ്പിക്കല്‍ ഡിസീസസ്' സ്ഥാപിതമായി. ഡോ.റോസായിരുന്നു അതിന്റെ മേധാവി.

ഇന്ത്യ വിട്ട ശേഷം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1901 ല്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലും ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലും അദ്ദേഹത്തിന് ഫെലോഷിപ്പ് ലഭിച്ചു. മലമ്പനി പകരുന്നതെങ്ങനെയെന്ന് തെളിയിച്ചതിന് 1902 ല്‍ വൈദ്യശാസ്ത്രനോബേല്‍. വൈദ്യശാസ്ത്രത്തിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായിരുന്നു അത്. 1911 ല്‍ സര്‍ സ്ഥാനം. യൂണിവേഴ്‌സിറ്റികളും ഗവേഷണസ്ഥാപനങ്ങളും അദ്ദേഹത്തിന് ഹോണററി ബിരുദങ്ങള്‍ നല്‍കാന്‍ മത്സരിച്ചു.

ഈ ബഹുമതികളൊന്നും മലേറിയ തടയുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആക്കം കുറച്ചില്ല. എന്നാല്‍, ഒന്നാംലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. 1931 ല്‍ അദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും മാത്രമേ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കൂ എന്ന വിലപ്പെട്ട പാഠം സ്വജീവിതത്തിലൂടെ നല്‍കിയ ആ മനുഷ്യസ്‌നേഹി, 1932 സപ്തംബര്‍ 16 ന് വിടവാങ്ങി.

അനുബന്ധം - മലേറിയ ഇന്നും ഭീഷണി
മലേറിയയ്ക്ക് കാരണമായ പരാദത്തെക്കുറിച്ചും രോഗം പകരുന്ന രീതിയെപ്പറ്റിയും ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും,  മലേറിയ ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ പകുതിയിലേറെയും ജീവിക്കുന്നത് മലേറിയ ഭീഷണിയിലാണ്. വര്‍ഷംതോറും 25 കോടി പേരെ ബാധിക്കുന്ന രോഗം, പ്രതിവര്‍ഷം പത്തുലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്നു.

രണ്ടു ആതിഥേയജീവികളിലായി സങ്കീര്‍ദശകളിലാണ് മലേറിയ രോഗാണുവായ പ്ലാസ്‌മോഡിയം അതിന്റെ ജീവചക്രം പൂര്‍ത്തിയാക്കുന്നത്. പ്ലാസ്‌മോഡിയം നൂറിലേറെ സ്പീഷിസ് ഉണ്ടെങ്കിലും അവയില്‍ നാലിനങ്ങളാണ് മനുഷ്യരെ ബാധിക്കുന്നത്. പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഒവലി, പ്ലാസ്‌മോഡിയം മലേറിയേ, പ്ലാസ്‌മോഡിയം ഫാള്‍സിപാറം എന്നിവ. ഇതില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാറമാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്നത്. പെണ്‍വര്‍ഗത്തില്‍പെട്ട അനോഫിലിസ് കൊതുകുകളാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുവിനെ എത്തിക്കുന്നത്.

റൊണാള്‍ഡ് റോസ്, അല്‍ഫോണ്‍സ് ലാവെറന്‍ എന്നിവരടക്കം ആകെ നാലു ഗവേഷകര്‍ക്ക് ഇതുവരെ മലേറിയ ഗവേഷണവുമായി ബന്ധപ്പെട്ട് നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജൂലിയസ് വേഗണര്‍-ജൗരെഗ്ഗ് (1927), പോള്‍ ഹെര്‍മന്‍ മുള്ളര്‍ (1948) എന്നിവരാണ് മറ്റ് രണ്ടുപേര്‍.

അവലംബം -
1.Ronald Ross: Malaria-The Mosquito Connection, Dr.V.B. Kamble, Vigyan Prasar Science Portal
2. Ronald Ross: The Nobel Prize in Physiology or Medicine 1902, Biography
3. Ronald Ross and the transmission of malaria, Mary E Gibson
4. Malaria, mosquitoes and the legacy of Ronald Ross, Robert E Sinden, Bulletin of the World Health Organization, Volume 85, Nov. 2007
5. Sir Ronald Ross (1857-1932), Malaria Site
6. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പാല്‍ ഡോ.കെ.മാധവന്‍കുട്ടി 'മാതൃഭൂമി' പത്രത്തിലെഴുതിയ കത്ത്, ഒക്ടോബര്‍ 14, 2009

by ജോസഫ് ആന്റണി 

Saturday, November 16, 2013

'ഹിഗ്ഗ്‌സ് ബോസോണും' സത്യേന്ദ്രനാഥ് ബോസും

ഹിഗ്ഗ്‌സ് ബോസോണിന്റെ പേരില്‍ ഇക്കുറി നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് ബോസിനുകൂടി അവകാശപ്പെട്ടതാണ് പുരസ്‌ക്കാരം എന്ന മട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. യഥാര്‍ഥത്തില്‍ പേരിലുള്ള ഒരു സാമ്യമല്ലാതെ, ബോസിനും ഹിഗ്ഗ്‌സ് ബോസോണിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇക്കാര്യം പരിശോധിക്കുകയാണ് ഇവിടെ.....'മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്' 2013 നവംബര്‍ 10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.


പ്രപഞ്ചോത്പ്പത്തിയുടെ വേളയില്‍ പദാര്‍ഥകണങ്ങള്‍ക്ക് എങ്ങനെ പിണ്ഡം അഥവാ ദ്രവ്യമാനം കൈവന്നു എന്നതിന്റെ ഉത്തരം കണ്ടെത്തിയതിനാണ് ബല്‍ജിയം സ്വദേശിയായ ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ടും ബ്രിട്ടീഷുകാരനായ പീറ്റര്‍ ഹിഗ്ഗ്‌സും 2013 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത്.

1964 ല്‍ ആവിഷ്‌ക്കരിക്കപ്പെട്ട സിദ്ധാന്തത്തിനാണ് 2013 ല്‍ നൊബേല്‍ സമ്മാനം; 49 വര്‍ഷത്തെ ഇടവേള !

കഴിഞ്ഞ വര്‍ഷം ജനീവയില്‍ സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍ എച്ച് സി) നടന്ന കണികാപരീക്ഷണത്തില്‍ 'ദൈവകണ' ( God's Particle ) മെന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ (Higgs boson ) കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇത്തവണയും ഇവര്‍ക്ക് നൊബേല്‍ കിട്ടില്ലായിരുന്നു.

മാത്രമല്ല, ഏതാണ്ട് ഒരേ സമയം മൂന്ന് പ്രബന്ധങ്ങളിലായി ആറ് ഗവേഷകര്‍ അവതരിപ്പിച്ച സിദ്ധാന്തത്തിന് രണ്ടുപേര്‍ക്ക് മാത്രം നൊബേല്‍ കൊടുത്തതിന്റെ ഔചിത്യക്കുറവും ഇതിനകം പലരും ഉന്നയിച്ചു കഴിഞ്ഞു.

നൊബേലുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ വിവരിക്കാനുദ്ദേശിച്ചുള്ളതല്ല ഈ ലേഖനം, മറ്റൊരു കാര്യം പരിശോധിക്കാനാണ്.

ഹിഗ്ഗ്‌സ് ബോസോണുമായി ബന്ധപ്പെട്ട സൈദ്ധാന്തിക മുന്നേറ്റത്തിന് നൊബേല്‍ കിട്ടിയ വിവരം ഏതാണ്ടെല്ലാ പത്രങ്ങളും കാര്യമായി റിപ്പോര്‍ട്ട് ചെയ്തു. ആ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സത്യേന്ദ്രനാഥ് ബോസ് എന്ന  ഇന്ത്യന്‍ ശാസ്ത്രപ്രതിഭയുടെ പേരുകൂടി ഉള്‍പ്പെടുത്താന്‍ മിക്ക ഇന്ത്യന്‍ പത്രങ്ങളും ശ്രമിച്ചു.

അതില്‍ ഒരു റിപ്പോര്‍ട്ടിന്റെ ഭാഗം ഇങ്ങനെ : '1924 ല്‍ സത്യേന്ദ്രനാഥ് ബോസ് ( Satyendra Nath Bose ) എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ രൂപംനല്‍കിയ ബോസോണ്‍ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനമായത്' (ഹിഗ്ഗ്‌സ് ബോസോണ്‍ കണത്തിന്റെ സാധ്യത വെളിപ്പെടുത്താന്‍ അടിസ്ഥാനമായത്). മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത് 'ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ അധ്വാനവും ഇതിന് പിന്നിലുണ്ട്....സത്യേന്ദ്രനാഥ് ബോസ് ആണ് ആ ശാസ്ത്രജ്ഞന്‍ ' എന്നാണ്.

നൊബേല്‍ സമ്മാനം ( Nobel Prize ) സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് ഒരു വായനക്കാരന്റെ കമന്റ് നോക്കുക : 'സത്യേന്ദ്ര നാഥ് ബോസ്സ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനെ മറന്നുകൊണ്ട്, അദ്ദേഹത്തെ കുറിച്ച് ഒന്നും എഴുതാത്ത ഈ റിപ്പോര്‍ട്ട് ഒരിക്കലും പൂര്‍ണ്ണമാവില്ല'.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ ( CERN ) 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈറിന്റെ ( Large Hadron Collider - LHC ) മുഖ്യലക്ഷ്യം ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം സ്ഥിരീകരിക്കുക എന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ആ സ്ഥിരീകരണം വന്നപ്പോഴും അത് ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് ബോസിന്റെ കൂടി വിജയമാണെന്ന മട്ടില്‍ പത്രങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഫെയ്‌സ്ബുക്കിലും മറ്റ് ഓണ്‍ലൈന്‍ ഫോറങ്ങളിലും ഇക്കാര്യം നിറഞ്ഞു.

സ്വാഭാവികമായും ഇത്തരം പ്രസ്താവനകള്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. സത്യേന്ദ്രനാഥ് ബോസ് കണികാസിദ്ധാന്തം ആവിഷ്‌ക്കരിച്ചിരുന്നോ? ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതില്‍ ബോസിനെന്തെങ്കിലും പങ്കുണ്ടോ? ബോസ് ആവിഷ്‌ക്കരിച്ച കണികാസിദ്ധാന്തമാണോ ഹിഗ്ഗ്‌സും കൂട്ടരും പരിഷ്‌ക്കരിച്ചത്? ഹിഗ്ഗ്‌സ് ബോസോണിലെ ബോസിന്റെ പേരിലുള്ള 'ബോസോണ്‍' ( boson ) എന്ന വാല്‍ എങ്ങനെ വന്നു? ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിച്ചതിലും, അതു സംബന്ധിച്ച പഠനത്തിന് നൊബേല്‍ കിട്ടിയതിലും ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി അഭിമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ കുറഞ്ഞത് രണ്ട് സംഗതികള്‍ വിശദീകരിക്കേണ്ടതുണ്ട്. 1. സത്യേന്ദ്രനാഥ് ബോസിന്റെ സംഭാവന യഥാര്‍ഥത്തില്‍ എന്തായിരുന്നു. 2. 'ബോസോണ്‍' വാല്‍ 'ഹിഗ്ഗ്‌സ് ബോസോണി'ലെന്തുകൊണ്ട് വന്നു.


ബോസിന്റെ സംഭാവന
ധാക്ക സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വകുപ്പില്‍ അധ്യാപകനായിരുന്ന സത്യന്ദ്രനാഥ് ബോസ് 1924 ല്‍ ഒരു നാലുപേജ് പ്രബന്ധം രചിച്ചു. അതിന് രണ്ടു പതിറ്റാണ്ടുമുമ്പ് മാക്‌സ് പ്ലാങ്ക് ആവിഷ്‌ക്കരിച്ച ക്വാണ്ടം സിദ്ധാന്തത്തിന്റെ പുതിയൊരു വ്യുല്‍പാദന ( derivation ) മാണ്  Planck's Law and the Light Quantum Hypothesis എന്ന ആ പ്രബന്ധത്തില്‍ ബോസ് നടത്തിയത്. ഇംഗ്ലണ്ടിലെ 'ഫിലോസൊഫിക്കല്‍ മാഗസിന്‍' തിരസ്‌ക്കരിച്ച ആ പ്രബന്ധം, ബര്‍ലിനില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് ബോസ് അയച്ചുകൊടുത്തു.

ആ പ്രബന്ധവും അതില്‍ ബോസ് ഉപയോഗിച്ച സവിശേഷ സ്റ്റാറ്റിസ്റ്റിക്‌സും (സാംഖികവും) ഐന്‍സ്റ്റൈനെ ആവേശഭരിതനാക്കി. ഐന്‍സ്റ്റൈന്‍ തന്നെ അത് ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി 'സെയ്ത്ഷ്ട്രിഫ്ട് ഫര്‍ ഫിസിക്' ( Zeitschrift fur Physik )  എന്ന പ്രൗഢ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

ഐന്‍സ്റ്റൈന്റെ ആവേശം അത്രയുംകൊണ്ട് അവസാനിച്ചില്ല. ബോസ് ആവിഷ്‌ക്കരിച്ച ആ സാംഖികത്തെ ഐന്‍സ്‌റ്റൈന്‍ കൂടുതല്‍ വികസിപ്പിക്കുകയും അതുസംബന്ധിച്ച് മൂന്ന് പ്രബന്ധങ്ങള്‍ സ്വന്തംനിലയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം പിറന്നു.

ഐന്‍സ്‌റ്റൈനെ പോലൊരു മഹാപ്രതിഭയെ ഇത്രമാത്രം ആവേശഭരിതനാക്കിയ ബോസിന്റെ ആ കണ്ടെത്തലെന്തായിരുന്നു എന്ന് മനസിലാക്കണമെങ്കില്‍ , ക്വാണ്ടംഭൗതികമെന്ന ആധുനിക പഠനശാഖയുടെ പ്രാരംഭചരിത്രം ചെറുതായൊന്ന് പരിശോധിക്കേണ്ടതുണ്ട്.

ആധുനിക ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ക്വാണ്ടം സിദ്ധാന്തം മാക്‌സ് പ്ലാങ്ക് അവതരിപ്പിക്കുന്നത് 1900 ലാണ്. തമോവസ്തു വികിരണം ( Blackbody radiation ) എന്ന പ്രതിഭാസം വിശദീകരിക്കാന്‍ നടത്തിയ ശ്രമത്തിനിടെ ആ സിദ്ധാന്തത്തിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.

പ്രകാശത്തിന്റെ തരംഗസ്വഭാവം പത്തൊന്‍പതാം നൂറ്റാണ്ടില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ജെയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്‍ അവതരിപ്പിച്ച വൈദ്യുതകാന്തിക സിദ്ധാന്തം ശാസ്ത്രലോകം സംശയലേശമന്യേ അംഗീകരിക്കുകയും ചെയ്തു. പ്രകാശവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രതിഭാസവും ഈ ക്ലാസിക്കല്‍ തരംഗസിദ്ധാന്തമുപയോഗിച്ച് വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിനായി.

അതിനൊരു അപവാദം തമോവസ്തു വികിരിണത്തിന്റെ കാര്യം മാത്രമായിരുന്നു. ക്ലാസിക്കല്‍ തരംഗസിദ്ധാന്തംകൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത
ആ പ്രതിഭാസത്തിന്റെ രഹസ്യം കണ്ടെത്താനായിരുന്നു പ്ലാങ്കിന്റെ ശ്രമം.

തമോവസ്തുവികിരണം വിശദീകരിക്കുമ്പോള്‍ തന്റെ സിദ്ധാന്തത്തില്‍ പ്രകാശം തരംഗങ്ങളുടെ രൂപത്തില്‍ തുടര്‍ച്ചയായല്ല പ്രത്യക്ഷപ്പെടുന്നതെന്ന് പ്ലാങ്ക് കണ്ടു. ഒരു ടാപ്പില്‍നിന്ന് തുടര്‍ച്ചയായി വെള്ളം ഒഴുകുന്നതിന് പകരം, തുള്ളിതുള്ളിയായി വീഴുന്ന കാര്യം പരിഗണിക്കുക. അതേപോലെ ചെറുഊര്‍ജപാക്കറ്റുകള്‍ അഥവാ ക്വാണ്ടം ആയാണ് തന്റെ സിദ്ധാന്തത്തില്‍ പ്രകാശം പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം പ്ലാങ്കിനെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു.

എന്നുവെച്ചാല്‍, തരംഗസ്വഭാവത്തിന് പകരം പ്ലാങ്കിന്റെ സിദ്ധാന്തത്തില്‍ പ്രകാശം കണികാസ്വഭാവം കാട്ടുന്നു! ആ ശാസ്ത്രജ്ഞനത് വിശ്വസിക്കാനായില്ല. സ്വന്തം സിദ്ധാന്തത്തെ പ്ലാങ്ക് പോലും സംശയത്തോടെ കണ്ടു. അപ്പോള്‍ മറ്റ് ശാസ്ത്രജ്ഞരുടെ കാര്യം പറയാനില്ലല്ലോ.

അങ്ങനെയിരിക്കെ 1905 ല്‍ ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിക്കാന്‍ ഐന്‍സ്റ്റൈന്‍ ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ചു. പ്രകാശമണ്ഡലത്തെ ക്വാണ്ടങ്ങളായി (കണങ്ങളായി) പരിഗണിച്ചുകൊണ്ടായിരുന്നു ആ വിശദീകരണം. പ്രകാശത്തിന്റെ കണികാസ്വഭാവം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണെന്ന് പലര്‍ക്കും ബോധ്യമുണ്ടാകുന്നത് ഐന്‍സ്‌റ്റൈന്റെ രംഗപ്രവേശത്തോടെയാണ് (ഐന്‍സ്‌റ്റൈന് 1921 ല്‍ ആ വിശദീകരണത്തിന് നൊബേല്‍ പുരസ്‌ക്കാരവും ലഭിച്ചു).

ആറ്റംമാതൃകയ്ക്ക് രൂപംനല്‍കാന്‍ 1913 ല്‍ നീല്‍സ് ബോര്‍ ക്വാണ്ടം ആശയം ഉപയോഗിച്ചു. സത്യേന്ദ്ര നാഥ് ബോസിന്റെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്ന മേഘനാദ് സാഹയ്ക്ക് 1920 ല്‍ തന്റെ പ്രസിദ്ധമായ താപഅയണീകരണ സമവാക്യം രൂപീകരിക്കാനും ക്വാണ്ടം ആശയമാണ് തുണയായത്. സാഹയുടെ കണ്ടെത്തല്‍ നക്ഷത്രഭൗതികത്തില്‍ വഴിത്തിരിവായി മാറി.

എന്നിട്ടും പ്രകാശത്തിന്റെ ക്വാണ്ടംസ്വഭാവം ശാസ്ത്രലോകത്ത് വേണ്ടത്ര അംഗീകാരിക്കപ്പെട്ടില്ല. ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ സ്വാധീനം അത്ര വലുതായിരുന്നു. 1920 കളുടെ തുടക്കത്തില്‍ പോലും ഇതായിരുന്നു സ്ഥിതി.

പ്രകാശത്തിന്റെ കണികാസ്വഭാവം അസിഗ്ധമായി തെളിയിക്കപ്പെടുന്നത് 1923 ലാണ്. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആര്‍തര്‍ കോംപ്ടണ്‍ നടത്തിയ പ്രസിദ്ധമായ എക്‌സ്‌റേ പരീക്ഷണമാണ് അക്കാര്യം തെളിയിച്ചത്.

കോംപ്ടന്റെ പരീക്ഷണത്തിന് ശേഷവും പ്രകാശക്വാണ്ടം സംബന്ധിച്ച ഒരു പ്രശ്‌നം അവശേഷിച്ചു. അത് പ്ലാങ്കിന്റെ ക്വാണ്ടംസിദ്ധാന്തത്തിന്റെ പ്രശ്‌നമായിരുന്നു. ആ സിദ്ധാന്തത്തിന്റെ നിര്‍ധാരണം ക്ലാസിക്കല്‍ ഭൗതികത്തെ ആശ്രയിച്ചേ സാധ്യമായിരുന്നുള്ളൂ.....ക്ലാസിക്കല്‍ ഭൗതികത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം (തമോവസ്തു വികിരണം) മനസിലാക്കാന്‍ ക്ലാസിക്കല്‍ ഭൗതികത്തെ ആശ്രയിക്കേണ്ടിവരുന്ന ഗതികേട്. ഷൂസിനുള്ളില്‍ കയറിയ ചരല്‍ക്കല്ല് പോലെ ഇക്കാര്യം ഐന്‍സ്‌റ്റൈന്‍ ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞരെ അലോസരപ്പെടുത്തി.

ഏത് പ്രശ്‌നത്തിനും ഒരു അന്ത്യം വേണമല്ലോ. ഇക്കാര്യത്തില്‍ അത് വന്നത് ധാക്കയില്‍ നിന്നാണ്; ബോസിന്റെ പ്രബന്ധത്തിന്റെ രൂപത്തില്‍ !

ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ ഒരു സഹായവും തേടാതെ, വെറും വാതകകണങ്ങളെപ്പോലെ പ്രകാശകണങ്ങളെ (പ്രകാശകണങ്ങള്‍ക്ക് ഫോട്ടോണ്‍ എന്ന പേര് അന്ന് പ്രചാരത്തില്‍ വന്നിരുന്നില്ല) പരിഗണിച്ചാണ് വികിരണക്വാണ്ടം സംബന്ധിച്ച പ്ലാങ്കിന്റെ സമവാക്യത്തില്‍ ബോസ് അനായാസം എത്തിയത്.

അതിന് ബോസ് ഉപയോഗിച്ച സാംഖികമായിരുന്നു ഏറെ ശ്രദ്ധേയം. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത, സമാനമായ നാണയങ്ങളെ ടോസ് ചെയ്താല്‍ കിട്ടുന്ന ഫലങ്ങളുടെ സംഭാവ്യതയല്ല, സമാനമാണെങ്കിലും തിരിച്ചറിയാന്‍ പാകത്തില്‍ അടയാളപ്പെടുത്തിയ നാണയങ്ങളുടെ കാര്യത്തില്‍ ലഭിക്കുന്നതെന്ന് ബോസ് കണ്ടു.  ഇക്കാര്യം അദ്ദേഹം കണങ്ങളുടെ കാര്യത്തിലേക്ക് സംക്രമിപ്പിച്ചു. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത, സമാനസ്വഭാവമുള്ള കണങ്ങളെ കൈകാര്യം ചെയ്യുന്ന സാംഖികം (സ്റ്റാറ്റിസ്റ്റിക്‌സ്) ഉപയോഗിച്ച്, സമാനസ്വഭാവമുള്ളതാണെങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിയുന്ന കണങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. രണ്ടിനും സാംഖികനിയമങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ബോസിന് ലഭിച്ച ഉള്‍ക്കാഴ്ച്ച. അതുപയോഗിച്ചാണ് തന്റെ നൂതന സാംഖികം അദ്ദേഹം രൂപപ്പെടുത്തിയത്.

തീര്‍ച്ചയായും ക്വാണ്ടം സിദ്ധാന്തത്തിന്റെ പരിണാമഘട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് തന്നെയായിരുന്നു ബോസിന്റെ മുന്നേറ്റം. അതിന് ശേഷം ക്വാണ്ടംസിദ്ധാന്തത്തിന് ഒരിക്കലും ക്ലാസിക്കല്‍ ഭൗതികത്തിന്റെ ഊന്നുവടി വേണ്ടിവന്നില്ല.

ബോസോണുകളുണ്ടായത്
പ്രകാശകണങ്ങളുടെ അഥവാ ഫോട്ടോണുകളുടെ കാര്യത്തിലാണ് ബോസ് തന്റെ സാംഖികം പ്രയോഗിച്ചത്. ആദര്‍ശവാതകങ്ങളുടെ കാര്യത്തിലേക്ക് ഐന്‍സ്റ്റൈന്‍  ആ ആശയം വ്യാപിപ്പിച്ചു, വിപുലീകരിച്ചു. അങ്ങനെ, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം പിറന്നു.

ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയാണ് പ്രകാശകണങ്ങളായ ഫോട്ടോണുകള്‍. അത്തരം കണങ്ങള്‍ക്ക് ഒരേ ക്വാണ്ടം അവസ്ഥ (ഈര്‍ജനില) കൈവരിക്കാനാകും.


ആദര്‍ശവാതക കണങ്ങളെ തണുപ്പിച്ച് ഒരേ ക്വാണ്ടം അവസ്ഥയിലെത്തിച്ചാല്‍ അവ ഒരു 'സൂപ്പര്‍ ആറ്റം' പോലെ പെരുമാറുമെന്നും അത് ദ്രവ്യത്തന്റെ പുതിയ അവസ്ഥയായിരിക്കുമെന്നും ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. ബോസ്-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ എന്നാണ് ആ പുതിയ ദ്രവ്യാവസ്ഥയുടെ പേര്. 1995 ല്‍ ആ പുതിയ ദ്രവ്യരൂപം സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു. ആ മുന്നേറ്റത്തിന് എറിക് എ.കോര്‍ണല്‍, വൂള്‍ഫ്ഗാങ് കെറ്റര്‍ലീ, കാള്‍ ഇ. വീമാന്‍ എന്നിവര്‍ 2001 ലെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു.

ഫോട്ടോണുകളെപ്പോലെ അല്ലെങ്കില്‍ ആദര്‍ശവാതക കണങ്ങളെപ്പോലെ എല്ലാ കണങ്ങളും ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയല്ല. ഇലക്ട്രോണുകളുടെ കാര്യം തന്നെ ഉദാഹരണം. 1924 ല്‍ വൂള്‍ഫ്ഗാങ് പൗളി കണ്ടെത്തിയ 'ബഹിഷ്‌ക്കരണ തത്വം' ( Pauli exclusion principle ) ബാധകമായ കണമാണ് ഇലക്ട്രോണ്‍. 'രണ്ട് ഇലക്ട്രോണുകള്‍ക്ക് ഒരേ ഊര്‍ജനില കൈവരിക്കാനാവില്ല' എന്നാണ് വിഖ്യാതമായ ഈ തത്വം പറയുന്നത്. അതേസമയം, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന എത്ര കണങ്ങള്‍ക്ക് വേണമെങ്കിലും ഒരേ ഊര്‍ജനില കൈവരിക്കുന്നതിന് സൈദ്ധാന്തികമായി വിലക്കില്ല.

ഇതിനര്‍ഥം, ഇലക്ട്രോണുകളെപോലെ പൗളിയുടെ തത്വം അനുസരിക്കുന്ന കണങ്ങള്‍ക്ക് ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം ബാധകമാക്കാന്‍ കഴിയില്ല എന്നതാണ്. അതിന് ഫെര്‍മി-ഡിറാക് സാംഖികം എന്നപേരില്‍ വ്യത്യസ്തമായ സ്റ്റാറ്റിസ്റ്റിക്‌സ് 1926 ആയപ്പോഴേക്കും വികസിപ്പിക്കപ്പെട്ടു.

ഇതുപ്രകാരം രണ്ടുതരം കണങ്ങളാണ് മൗലികതലത്തിലുള്ളത്. ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയും, ഫെര്‍മി-ഡിറാക് സാംഖികം അനുസരിക്കുന്നവയും. ഇതില്‍ ആദ്യവിഭാഗത്തില്‍പെട്ട കണങ്ങള്‍ക്ക് 'ബോസോണുകള്‍' എന്നും, രണ്ടാമത്തെ വിഭാഗത്തിന് 'ഫെര്‍മിയോണുകള്‍' എന്നും 1945 ല്‍ പാരീസില്‍ ഒരു പ്രഭാഷണ മധ്യേ വിഖ്യാത ശാസ്ത്രജ്ഞന്‍ പോള്‍ ഡിറാക് പേരിട്ടു.

ക്വാര്‍ക്കുകളും ഇലക്‌ട്രോണുകളും ന്യൂട്രിനോകളും ഉള്‍പ്പെട്ട പദാര്‍ഥകണങ്ങളാണ് ഫെര്‍മിയോണുകളുടെ ഗണത്തില്‍ പെടുക. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ് ബോസോണുകള്‍.

എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍
പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജാണ് 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ '. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഒട്ടേറെ ഗവേഷകരുടെ ശ്രമഫലമായി സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപപ്പെട്ടു. മൗലികതലത്തില്‍ പദാര്‍ഥകണങ്ങളും ബലങ്ങളും തമ്മില്‍ എങ്ങനെയാണ് പരസ്പരക്രിയ (ഇന്ററാക്ഷന്‍) നടക്കുന്നതെന്ന് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിശദീകരിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലനുസരിച്ച്, സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് 'ഹിഗ്ഗ്‌സ് സംവിധാനം' ( Higgs mechanism ) അനുസരിച്ചാണ്. പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചം പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഒന്നിനും പിണ്ഡം ഉണ്ടായിരുന്നില്ല.

ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെ അവയ്ക്ക് പിണ്ഡം ഉണ്ടാവുകയും, ഇന്നത്തെ നിലയ്ക്ക് പ്രപഞ്ചം പരിണമിക്കുകയും ചെയ്തു.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്ഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന 'ഇലക്ട്രോവീക്ക് ഫോഴ്‌സ്' എന്ന പ്രത്യേക ബലത്തെ രണ്ടായി വേര്‍തിരിച്ചത് ഹിഗ്ഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (eletcromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ പ്രാചീനബലത്തെ വേര്‍തിരച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം (ദ്രവ്യമാനം) ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല. അവ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നു.


1964 ലാണ് ഹിഗ്ഗ്‌സ് സംവിധാനം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളിലായി സമാന ആശയങ്ങളായി അത് അവതരിപ്പിച്ചു. ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പിന്റേതായിരുന്നു മൂന്നാമത്തെ പ്രബന്ധം.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ്  അറിയപ്പെട്ടത്.

ഹിഗ്ഗ്‌സ് സംവിധാനം വിശദീകരിക്കുന്ന സിദ്ധാന്തത്തില്‍ ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടംകണത്തിന് പറയുന്ന പേരാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍'. അതൊരു ബലകണമാണ്. അതുകൊണ്ട് അതൊരു ബോസോണ്‍ ആയി.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ മറ്റെല്ലാ കണങ്ങളെക്കുറിച്ചും സ്ഥിരീകരണം ലഭിച്ചെങ്കിലും, ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞില്ല. ഹിഗ്ഗ്‌സ് സംവിധാനം ശരിയെന്ന് തെളിയണമെങ്കില്‍ ആ കണത്തെ കണ്ടെത്തിയേ തീരൂ എന്നായിരുന്നു സ്ഥിതി. അത്തരമൊരു കണം ഇല്ലെന്നും, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും ചില കോണുകളില്‍നിന്ന് ആശങ്കയുയര്‍ന്നു.

പക്ഷേ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്, ഭൗതികശാസ്ത്രലോകത്തിനാകെ ആശ്വാസമേകി. വലിയൊരു ഊരാക്കുടുക്കില്‍നിന്നാണ് ശാസ്ത്രലോകം കരകയറിയത്.

ഹിഗ്ഗ്‌സ് ബോസോണ്‍ ഇത്രകാലവും കണ്ടുപിടിക്കാന്‍ കഴിയാത്തതിന് ഒരു കാരണമുണ്ടായിരുന്നു. ആ കണം കാണപ്പെടുമെന്ന് പ്രവചിക്കപ്പെട്ട ഒരു പിണ്ഡപരിധിയുണ്ട്. ആ പരിധി പരിശോധിക്കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ , ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് അതിന് ശേഷിയുണ്ട്. ആ കണികാത്വരകം രൂപപ്പെടുത്തിയത് തന്നെ ഹിഗ്ഗ്‌സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്.

പേരിന്റെ പേരില്‍
സത്യേന്ദ്ര നാഥ് ബോസിന്റെ കണ്ടുപിടിത്തവും ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തവും തമ്മില്‍ ഒരു പേരിന്റെ പേരിലല്ലാതെ, നേരിട്ടൊരു ബന്ധവും ഇല്ല എന്ന് മേല്‍വിവരിച്ച സംഗതികളില്‍ നിന്ന് വ്യക്തമാണല്ലോ. ബോസ് കണ്ടെത്തിയത് പുതിയൊരു സ്റ്റാറ്റിസ്റ്റിക്‌സ് (സാംഖികം) ആയിരുന്നു. പ്ലാങ്ക് രൂപംനല്‍കിയ ക്വാണ്ടംസമവാക്യത്തിന്റെ വ്യുല്‍പാദനം അതുപയോഗിച്ച് അദ്ദേഹം നടത്തി. അതിന് ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ സഹായം വേണ്ടന്ന് തെളിയിച്ചു.

പിന്നീട് ആ ദിശയില്‍ യാതൊരു സംഭാവനയും ബോസിന്റേതായി ഉണ്ടായിട്ടില്ല എങ്കിലും, ബോസിന്റെ കണ്ടുപിടിത്തം തീര്‍ച്ചയായും ക്വാണ്ടംഭൗതികത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു. അതിന്റെ പേരില്‍ ഏത് ഇന്ത്യക്കാരനും അഭിമാനിക്കാം.

പക്ഷേ, ഇവിടെ പ്രശ്‌നം അതല്ല. ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തത്തില്‍ ബോസിന് പങ്കുണ്ടോ, അതിന്റെ പേരില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടതുണ്ടോ എന്നതാണ്. എന്തിന്റെ പേരിലാണ് യഥാര്‍ഥത്തില്‍ അഭിമാനിക്കേണ്ടതെന്നു പോലും മനസിലാക്കാനാവാത്ത അവസ്ഥയില്‍ നമ്മളെത്തിയെന്നാണോ മനസിലാക്കേണ്ടത്.

ഒരു ബലകണം ആയതിനാലാണ് ഹിഗ്ഗസ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ക്വാണ്ടംകണം 'ഹിഗ്ഗ്‌സ് ബോസോണ്‍' ആയതെന്ന് സൂചിപ്പിച്ചല്ലോ. 1945 ല്‍ ഡിറാക് വേറൊരു പേരാണ് ബലകണങ്ങള്‍ക്ക് നല്‍കിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ഉദാഹരണത്തിന്, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന കണങ്ങള്‍ക്ക് 'ഐന്‍സ്റ്റനിയോണ്‍' എന്നാണ് ഡിറാക് പേരിട്ടിരുന്നെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണിന്റെ പേര് 'ഹിഗ്ഗ്‌സ് ഐന്‍സ്റ്റനിയോണ്‍' എന്നാകുമായിരുന്നു.

കോഴിക്കോട്ടെ ബിലാത്തിക്കുളം നന്നാക്കിയതില്‍ 'ബിലാത്തി'കള്‍ക്കും അഭിമാനിക്കാമെന്ന് ബ്രിട്ടനിലെ പത്രങ്ങള്‍ വാര്‍ത്തകൊടുത്താല്‍ അതെത്ര ബാലിശമാണോ അത്രതന്നെ ബാലിശമാണ്, ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം എന്ന് വാദിക്കുന്നത്.

യുക്തിപൂര്‍വം നമുക്ക് പറയാനാവുക, അല്ലെങ്കില്‍ അവകാശപ്പെടാനാവുക, ഇത്രമാത്രം - ഇന്ത്യന്‍ ശാസ്ത്രപ്രതിഭയായ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍ അറിയപ്പെടുന്ന കണങ്ങളുടെ ഗണത്തില്‍പെടുന്ന ഒന്നാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍'.

(അവലംബഗ്രന്ഥങ്ങള്‍ : 1. Bose and His Statistisc (1992) 2010, by G.Venkataraman; 2. Schrodinger's Kittens (1995), by John Gribbin; 3. Quantum (2009), by Manjit Kumar; 4. Massive - The Hunt for the God Particle (2010), by Ian Sample; 5. The Strangest Man - Hidden Life of Paul Dirac, Quantum Genius (2009), by Graham Farmelo)

Saturday, May 15, 2010

പ്രകാശത്തിന്റെ അനന്തസാധ്യതകള്‍

ലേസറില്ലാതെയുള്ള ലോകം ചിന്തിക്കാന്‍ പോലുമാകില്ല ഇന്ന്. പ്രൈസ് ടാഗില്‍ മുതല്‍ അണുസംയോജനത്തില്‍ വരെ ലേസര്‍വിദ്യ പ്രയോജനപ്പെടുന്നു. സര്‍വവ്യാപിയായി മാറിയിരിക്കുന്ന ലേസര്‍ കണ്ടെത്തിയിട്ട് ഞായറാഴ്ച അരനൂറ്റാണ്ട് തികയുന്നു.
1960 മെയ് 16-നായിരുന്നു അത്. അമേരിക്കയില്‍ ഹ്യൂസ് റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകനായ തിയോഡര്‍ മെയ്മന്‍ ഒരു റൂബി ദണ്ഡിനെ ഉത്തേജിപ്പിച്ച് അതില്‍ നിന്ന് അസാധാരണമാംവിധം നേര്‍ത്ത ഒരു പ്രകാശധാര സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. പതിറ്റാണ്ടുകളായി ഗവേഷകര്‍ക്ക് വെല്ലുവിളിയായിരുന്ന ഒരു ശാസ്ത്രപ്രശ്‌നത്തിന് അതോടെ പരിഹാരമായി. 'ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍' എന്നതിന്റെ ചുരുക്കപ്പേരായ 'ലേസര്‍' (Laser) എന്നത് വിളിക്കപ്പെട്ടു.

ലേസര്‍ കണ്ടുപിടിക്കാനായി വലിയൊരു മത്സരം ലോകത്ത് നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ബെല്‍സ് ലബോറട്ടറിയിലെ ഗവേഷകര്‍ ഏതാണ്ട് അടുത്തെത്തിയെന്ന്, മെയ്മനും അദ്ദേഹത്തിന്റെ സ്ഥാപനവും സംശയിച്ചു. അതിനാല്‍ തിടുക്കത്തില്‍ ആ കണ്ടെത്തലിന്റെ വിവരം 'നേച്ചര്‍' മാഗസിനില്‍ പ്രസിദ്ധികരണത്തിന് നല്‍കേണ്ടി വന്നു. മാത്രമല്ല, വാര്‍ത്തസമ്മേളനം വിളിച്ചുകൂട്ടി ലേസറിന്റെ കണ്ടെത്തല്‍ ഹ്യൂസ് ലബോറട്ടറി പ്രഖ്യാപിക്കുകയും ചെയ്തു.

ഗവേഷകലോകത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും, മറ്റൊരു പ്രധാന പ്രശ്‌നം അവശേഷിച്ചു. എന്താണ് ലേസറിന്റെ ഉപയോഗം, പ്രായോഗികതലത്തില്‍ അതിനെ എത്തരത്തില്‍ മനുഷ്യന് പ്രയോജനപ്പെടുത്താനാകും! വര്‍ഷങ്ങളോളം ഈ ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു. 1961-ല്‍ ഹ്യൂസ് ലബോറട്ടറീസ് വിട്ടുപോയിട്ടും മെയ്മനെ കാണുമ്പോള്‍ സുഹൃത്തുക്കള്‍ അല്‍പ്പം പരിഹാസത്തോടെ ചോദിക്കുമായിരുന്നു - 'ചങ്ങാതി, ലേസറൊക്കെ എങ്ങനെ നന്നായിരിക്കുന്നില്ലേ!'
ആധുനിക മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒരു അനുഗ്രഹീത സങ്കേതമാണ് ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം പരിഹാസത്തിന് പാത്രമായതെന്ന് ഓര്‍ക്കണം. ലേസര്‍ സങ്കേതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് ഭൗതികശാസ്ത്രത്തിനുള്ള 14 നോബല്‍ പുരസ്‌കാരങ്ങളാണ് പില്‍ക്കാലത്ത് സമ്മാനിക്കപ്പെട്ടത്. ഇന്ന് ലേസറിന്റെ ആഗോള വാര്‍ഷിക വിപണി ഏതാണ്ട് 500 കോടി പൗണ്ടിന്റേത് (33000 കോടി രൂപ) ആണ്. അതിപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും സാധ്യതകള്‍ അവസാനിച്ചിട്ടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ലേസറിന്റെ അമ്പതാം വാര്‍ഷികത്തില്‍ വിലയിരുത്തുന്നത്. ഭൂമിയിലെ ഊര്‍ജപ്രതിസന്ധിപോലും പരിഹരിക്കാന്‍ പാകത്തില്‍ ലേസറിന്റെ ഉപയോഗം പുതിയ നൂറ്റാണ്ടില്‍ മുന്നേറുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, നമ്മള്‍ ആധുനികസങ്കേതങ്ങളെന്നു പറഞ്ഞ് അഭിമാനപൂര്‍വം ഉപയോഗിക്കുന്ന എന്തിന് പിന്നിലും ലേസറിന്റെ സാന്നിധ്യമോ, സഹായമോ കാണാം. ഒരു പുതിയ കാറില്‍ കയറുമ്പോള്‍ ഓര്‍ക്കുക, കാറിന്റെ മിഴിവാര്‍ന്ന രൂപത്തിനും സൗകര്യങ്ങള്‍ക്കും പിന്നില്‍ ലേസര്‍ സങ്കേതങ്ങളുടെ സഹായമുണ്ട്. ഒരു ഓപ്ടിക്കല്‍ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ നാവിഗേറ്റ് ചെയ്യുമ്പോള്‍, റിമോട്ട് കണ്‍ട്രോണ്‍ കൊണ്ട് ടിവിയില്‍ ചാനല്‍ മാറ്റുമ്പോള്‍, സി.ഡി.യോ ഡി.വി.ഡി.യോ ഉപയോഗിക്കുമ്പോള്‍...വേള്‍ഡ് വൈഡ് വെബ്ബിനെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കെത്തിക്കുന്ന ഓപ്ടിക്കല്‍ ഫൈബറില്‍, കണ്ണിന്റെ ചന്തംകൂട്ടാനും കാഴ്ച ശരിയാക്കാനും ശസ്ത്രക്രിയ നടത്തുമ്പോള്‍ - ഓര്‍ക്കുക, പിറവിയെടുത്തിട്ട് 20 വര്‍ഷത്തോളം കാര്യമായ ഒരുപയോഗവും കണ്ടെത്താനാകാത്ത ഒരു സങ്കേതമാണ് ഇന്ന് ഇതെല്ലാം സാധ്യമാക്കുന്നത്.

ലേസറിന് ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് 1974-ലാണ് - ലേസര്‍ ബാര്‍കോഡ് റീഡര്‍ എന്ന നിലയില്‍. അമേരിക്കയില്‍ ഓഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ 'റിഗ്ലീസ് ച്യൂയിങ്ഗം' ആണ് ലേസര്‍ ബാര്‍കോഡ് പതിച്ച് വില്‍പ്പന നടത്തിയ ആദ്യ ഉത്പന്നം. ഇന്ന് ലോകത്താകമാനം ദിനംപ്രതി കോടിക്കണക്കിന് തവണ ഉത്പന്നങ്ങളിലെ ബാര്‍കോഡ് സ്‌കാനിങ് നടക്കുന്നു. ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും കോടികളുടെ ലാഭം അതുവഴിയുണ്ടാകുന്നു എന്നാണ് വിലയിരുത്തല്‍.

എഴുപതുകളുടെ അവസാനം സോണി കമ്പനിയും ഫിലിപ്പ്‌സും, 12 സെന്റീമീറ്റര്‍ വ്യാസമുള്ള തിളക്കമാര്‍ന്ന പ്ലാസ്റ്റിക് കോംപാക്ട് ഡിസ്‌കുകളില്‍ (സി.ഡി.കളില്‍) സംഗീതം ഡിജിറ്റല്‍ രൂപത്തില്‍ ആലേഖനം ചെയ്യാന്‍ ലേസര്‍ സങ്കേതം ഉപയോഗിക്കാന്‍ തുടങ്ങി. സി.ഡി.പ്ലേയറുകളില്‍ ലേസറുകളുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സിഡി ആല്‍ബം 1982-ല്‍ ആദ്യമായി പുറത്തിറങ്ങി -റോക്ക് ഗായകന്‍ ബില്ലി ജോയലിന്റെ 'ഫിഫ്ടി സെക്കന്‍ത് സ്ട്രീറ്റ്' ആയിരുന്നു ആ ആല്‍ബം. 1990-കളുടെ പകുതിയോടെ 74 മിനിറ്റ് നേരം സംഗീതം ഒരു സിഡിയില്‍ പകര്‍ത്താം എന്ന സ്ഥിതി വന്നു. പിന്നീട് ഡിജിറ്റല്‍ വീഡിയോ ഡിസ്‌കുകളുടെ (ഡി.വി.ഡി) കാലമായി. 50 ജിബി സംഭരണശേഷിയുള്ള ബ്ലൂറേ ഡിവിഡി പ്രത്യക്ഷപ്പെട്ടത് 2009-ലാണ്. ഉന്നത റസല്യൂഷണില്‍ ഒരു സിനിമ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇത്തരം ഡിസ്‌കുകള്‍ക്കാകും.

സിഡി-ഡിവിഡി മാര്‍ക്കറ്റുകൊണ്ട് ലേസര്‍ വിപ്ലവം അവസാനിച്ചില്ല. 1970-കളുടെ അവസാനം തന്നെ ടെലഫോണ്‍ കമ്പനികള്‍ ഓപ്ടിക്കല്‍ ഫൈബര്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും സംഭവിച്ചു. അത്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ അമേരിക്കയെയും യൂറോപ്പിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ ഫൈബര്‍ ഓപ്ടിക് കേബിള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1988-ലാണ്. ഇന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന സമുദ്രാന്തര ഫൈബര്‍കേബിളുകള്‍ ഭൂമിയെ ചുറ്റുന്നു. ഇന്റര്‍നെറ്റ് പോലുള്ള ആഗോള വാര്‍ത്താവിനിമയ ശൃംഗലയുടെ നട്ടെല്ലാണ് ഇത്തരം ഭൂഖണ്ഡാന്തര കേബിളുകള്‍.

സംസക്തമായ പ്രകാശത്തിന്റെ സഹായത്തോടെ ഊര്‍ജത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തെത്തിക്കാന്‍ സഹായിക്കുന്ന ലേസര്‍, ഭാവിയില്‍ ഭൂമിയുടെ ഊര്‍ജാവശ്യങ്ങള്‍ക്കു പോലും പരിഹാരമാകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇഗ്നൈറ്റേഷന്‍ ഫെസിലിറ്റി (എന്‍.ഐ.എഫ്) എന്ന സ്ഥാപനം ഇത്തരമൊരു സാധ്യതയാണ് പരിശോധിക്കുന്നത്. അതിശക്തമായ 192 ലേസറുകളെ ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ചെറിയൊരു ഗോളത്തിലേക്ക് ഒറ്റയടിക്ക് കേന്ദ്രീകരിക്കുക വഴി അണുസംയോജനം സാധ്യമാക്കാമെന്നും, അതില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജം പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു. നക്ഷത്രങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന പ്രവര്‍ത്തനത്തെയാണ് ലേസറുകളുടെ സഹായത്തോടെ എന്‍.ഐ.എഫ്. ഭൂമിയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ഇതിന് സമാനമായ രീതിയില്‍ 'ഹിപ്പെര്‍' (HiPER) എന്നൊരു പദ്ധതിയുമായി മുന്നേറുകയാണ് യൂറോപ്യന്‍ ഗവേഷകര്‍. ഭാവിക്കുവേണ്ടിയുള്ള ചെറിയ തരത്തിലൊരു പവര്‍‌സ്റ്റേഷനാണ് പദ്ധതിയില്‍ രൂപപ്പെടുത്തുന്നത്. സൂര്യന്റെ കേന്ദ്രത്തിലേതിലും പത്തുമടങ്ങ് താപനിലയില്‍ വസ്തുക്കളെയെത്തിക്കാന്‍ ലേസറുകളുപയോഗിച്ച് കഴിയുമെന്ന്, ബ്രിട്ടനില്‍ സെന്‍ട്രല്‍ ലേസര്‍ ഫെസിലിറ്റിയിലെ ഡോ. കേറ്റ് ലാന്‍കാസ്റ്റര്‍ അറിയിക്കുന്നു. അത്തരത്തില്‍ അണുസംയോജനവും സാധ്യമാകും. ഏതായാലും ഭാവിക്കുള്ള ഒരു ലേസര്‍ സാധ്യതയാണത്.

ഇതുകൊണ്ടും ലേസറിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല. വൈദ്യശാസ്ത്രമേഖലയില്‍ ലേസര്‍ ഇപ്പോള്‍ സര്‍വവ്യാപിയാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍, ബഹിരാകാശദൃശ്യങ്ങളെ കൂടുതല്‍ മിഴിവാര്‍ന്നതാക്കാന്‍ ലേസറിന്റെ സഹായമാണ് തേടുന്നത്. എന്തിന് ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ അളവെടുക്കാനും ആശ്രയമാകുന്നത് അമ്പത് വര്‍ഷം മുമ്പ് പിറവിയെടുത്ത ഈ സങ്കേതം തന്നെ.

ലേസറുകളുടെ സ്പന്ദനത്തോത് (pulse rate) ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് എത്തിക്കുമ്പോഴാണ് അവ കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ ആയിരത്തിലൊരംശം (ഫെംറ്റോ സെക്കന്‍ഡ്) മാത്രം സ്പന്ദനത്തോതുള്ള ലേസറുകള്‍ ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. അറ്റോസെക്കന്‍ഡ് ലോസറുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ (അറ്റോസെക്കന്‍ഡ് എന്നാല്‍ സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം!) അറ്റോസെക്കന്‍ഡ് തോതിലുള്ള ലേസറുകളുടെ സഹായത്തോടെ ദ്രവ്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം നേരില്‍ കാണാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ലേസറിന് 50 വര്‍ഷത്തിന്റെ ചെറുപ്പമാണിപ്പോള്‍. പ്രായമാകാന്‍ ഇനിയും സമയമെടുക്കും. എന്തൊക്കെയാവും ലേസര്‍ ഭാവിക്കായി കരുതിവെച്ചിരിക്കുന്നതെന്ന് കാലമാണ് തെളിയിക്കേണ്ടത്. (കടപ്പാട്: ഫിസിക്‌സ് വേള്‍ഡ്, എന്‍.ഐ.എഫ്).

Thursday, March 11, 2010

സമാധാന നോബലിന് ഇന്റര്‍നെറ്റും

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഇന്റര്‍നെറ്റും നാമനിര്‍ദേശം ചെയ്യപ്പെട്ടു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായി 237 എന്‍ട്രികള്‍ക്കാണ് ഇത്തവണ നാമനിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 205 ആയിരുന്നു.

'ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയും അഭിപ്രായ സമന്വയത്തിന്റെയും' മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനം എന്ന നിലയ്ക്ക്, 'വയേര്‍ഡ് മാഗസിന്റെ' (Wired magazine) ഇറ്റാലിയന്‍ പതിപ്പാണ് ഇന്റര്‍നെറ്റിനെ നാമനിര്‍ദേശം ചെയ്തത്.

2003-ലെ സമാധാന നോബല്‍ ജേതാവ് ഷിരിന്‍ എബാദിയും നൂറു ഡോളര്‍ ലാപ്‌ടോപ്പ് പദ്ധതിയുടെ സ്ഥാപകന്‍ നിക്കോളാസ് നിഗ്രോപോന്റെയും ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണച്ചു.

സമാധാന നോബലിന് വര്‍ഷംതോറും 'ആയിരക്കണക്കിന് നാമനിര്‍ദേശങ്ങള്‍' ലഭിക്കാറുണ്ടെന്ന്, നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍ ഗീര്‍ ലുന്‍ഡെസ്റ്റഡ് ബി.ബി.സി.യോട് പറഞ്ഞു. ചില നാമനിര്‍ദേശം ഒരു വ്യകിതിയുടേതായിരിക്കും, മറ്റുള്ളവ പത്തുപേരോ നൂറുപേരോ ഒക്കെ കൂട്ടായി നടത്തുന്നവയായിരിക്കും.

നോമിനേഷനുകളുടെ പട്ടിക നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തു വിടാറില്ല. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നവയാണ് നോബല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.

ഇത്തവണ ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സ്വെറ്റ്‌ലാന ഗനുഷ്‌കിന, ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയു ഷിയാവോബോ എന്നിവരും ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ എട്ടിനാണ് സമാധാനത്തിനുള്ള നോബല്‍ ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയായിരുന്നു. 14 ലക്ഷം യു.എസ്.ഡോളറാണ് സമ്മാനത്തുക.

ഇന്റര്‍നെറ്റിന് പുരസ്‌കാരം ലഭിച്ചാല്‍ ആരാകും അത് ഏറ്റു വാങ്ങുകയെന്ന് വ്യക്തമല്ല. ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ 'ഇന്റര്‍നെറ്റ് ഫോര്‍ പീസ്' (Internet for Peace) എന്നൊരു ഓണ്‍ലൈന്‍ ഫോറത്തിനും രൂപംനല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റിന്റെ ലഭ്യത 'മനുഷ്യാവകാശമാണെ'ന്ന് വിശ്വസിക്കുന്നവരാണ് ലോകത്ത് അഞ്ചില്‍ നാലുപേരുമെന്ന സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ബി.ബി.സി.വേള്‍ഡ് സര്‍വീസ് 26 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം വെളിപ്പെട്ടത്. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

Friday, October 09, 2009

നോബല്‍ സമ്മാനം 2009-ഭൗതികശാസ്ത്രം

പ്രകാശത്തെ മെരുക്കിയവര്‍ക്ക് അംഗീകാരം

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ കരുതാവുന്ന കണ്ടുപിടിത്തങ്ങള്‍; ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതവും ഡിജിറ്റല്‍ ക്യാമറയും. ഇന്‍ഫര്‍മേഷന്‍ സമൂഹമായി ആധുനികലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഈ കണ്ടെത്തലുകള്‍ക്കാണ് 2009 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.

വിവരവിനിമയ വിപ്ലവത്തിനായി പ്രകാശത്തെ മെരുക്കിയെടുക്കലാണ് മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ വഴി സംഭവിച്ചത്. ആ അര്‍ഥത്തില്‍, ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതത്തിന് വഴിതുറന്ന ചൈനീസ് വംശജന്‍ ചാള്‍സ് കെ. കയോയും, ഡിജിറ്റല്‍ ക്യാമറയുടെ നട്ടെല്ലായ ഇമേജിങ് സെമികണ്ടക്ടര്‍ സര്‍ക്കീട്ട് (സി.സി.ഡി. സെന്‍സര്‍) രൂപപ്പെടുത്തിയ കനേഡിയന്‍ വംശജന്‍ വില്ലാഡ് എസ്. ബോയ്‌ലും അമേരിക്കക്കാരന്‍ ജോര്‍ജ് ഇ. സ്മിത്തും പ്രകാശത്തെ ശരിക്കും മെരുക്കിയവരാണ്. ഇവര്‍ മൂവരുമാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബല്‍ പങ്കിട്ടത്. 'പ്രകാശത്തിന്റെ അധിപര്‍' എന്ന് നോബല്‍ കമ്മറ്റി വിശേഷിപ്പിച്ച ഇവരില്‍ ചാള്‍സ് കയോ സമ്മാനത്തിന്റെ നേര്‍പകുതിക്ക് അര്‍ഹനായി. അടുത്ത പകുതി ബോയ്‌ലും സ്മിത്തും പങ്കിട്ടു.

ലോകം കീഴടക്കിയ ഫൈബര്‍ ഓപ്ടിക്‌സ്

ഒന്നിന്റെ കണ്ടെത്തലാണ് മറ്റൊന്നിന് തുടക്കമാവുകയെന്ന പ്രസ്താവന ഫൈബര്‍ ഓപ്ടിക്‌സിന്റെ കാര്യത്തിലും ശരിയാണ്. 1960-കളുടെ തുടക്കത്തിലുണ്ടായ ലേസറിന്റെ കണ്ടെത്തലാണ് ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേത്തിന് വഴി തുറന്നത്. ഓപ്ടിക്കല്‍ ഫൈബര്‍നാരുകളിലൂടെ പ്രകാശസിഗ്നലുകളുടെ രൂപത്തില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്ന് വന്നതിന് മുഖ്യകാരണങ്ങളിലൊന്ന് ലേസറായിരുന്നു. എന്നാല്‍, ശോഷണം സംഭവിക്കാതെ ദീര്‍ഘദൂരത്തേക്ക് എങ്ങനെ പ്രകാശസിഗ്നലുകള്‍ എത്തിക്കാം എന്നത് പ്രശ്‌നമായിരുന്നു. 20 മീറ്റര്‍ ദൂരത്തേക്ക് ഇത്തരം സിഗ്നലുകള്‍ കടത്തിവിട്ടാല്‍ ബാക്കിയാവുക വെറും ഒരു ശതമാനം മാത്രമായിരുന്നു. പ്രകാശത്തിന്റെ ഈ ശോഷണം തടയുകയെന്ന വെല്ലുവിളിയാണ് ചാള്‍സ് കയോ ഏറ്റെടുത്തത്.

ചൈനയിലെ ഷാന്‍ഹായിയില്‍ ജനിച്ച അദ്ദേഹം ഹോങ്കോങിലേക്ക് സകുടുംബം കുടിയേറുകയും പിന്നീട് ലണ്ടനിലെത്തുകയും ചെയ്ത ഇലക്ട്രോണിക്‌സ് എന്‍ജിനിയറാണ്. 1965-ല്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അപ്പോഴേക്കും സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസില്‍ ജോലിയും കരസ്ഥമാക്കിയിരുന്നു. ചെറുപ്പക്കാരനായ തന്റെ സഹപ്രവര്‍ത്തകന്‍ ജോര്‍ജ് എ. ഹോക്ക്ഹാമിന്റെ സഹകരണത്തോടെ അദ്ദേഹം ഗ്ലാസ് ഫൈബറുകളെക്കുറിച്ച് സൂക്ഷ്മായി പഠിക്കുന്നത് അവിടെ വെച്ചാണ്. ഗ്ലാസ് ഫൈബറില്‍ കടത്തിവിടുന്ന പ്രകാശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഒരു ശതമാനമെങ്കിലും അവശേഷിക്കാന്‍ പാകത്തില്‍, ഫൈബര്‍ ഓപ്ടിക്‌സ് സങ്കേതം മെച്ചപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം!

1966 ജനവരിയില്‍ കയോ തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഫൈബര്‍ നാരുകള്‍ അതിലൂടെ കടന്നുപോകുന്ന പ്രകാശത്തെ ശോഷിപ്പിക്കുന്നതിന് മുഖ്യകാരണം, നാരുകളുണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഗ്ലാസ് സംശുദ്ധമല്ലാത്തതാണെന്ന് കയോ വാദിച്ചു. അതുവരെ സാധിക്കാത്തത്ര കുറ്റമറ്റ രീതിയില്‍, സുതാര്യതയോടെയുള്ള ഗ്ലാസുകള്‍ നിര്‍മിക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി. കയോയുടെ ആശയങ്ങള്‍ മറ്റ് പല ഗവേഷകരിലും ആവേശമുണര്‍ത്തി. സംശുദ്ധമായ ഫൈബര്‍നാരുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു. എണ്‍പതുകളോടെ ഫൈബര്‍ ഓപ്ടിക്‌സ് ലോകത്തിന്റെ മുഖംമാറ്റുമെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഇടിമിന്നലോ, വൈദ്യുതകാന്തിക പ്രവാഹങ്ങളുടെ സാമീപ്യമോ, മഴയത്ത് നനയുന്നതോ ഒന്നും ഫൈബര്‍ ഓപ്ടിക്‌സിലൂടെ ഡേറ്റ വിനിമയം ചെയ്യുന്നതിന് തടസ്സമാകുന്നില്ല.

1988-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ ആദ്യമായി ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ യൂറോപ്പിനെയും അമേരിക്കയെയും ബന്ധിപ്പിച്ചു. 6000 കിലോമീറ്ററായിരുന്നു ആ കേബിളിന്റെ ദൈര്‍ഘ്യം. ഇന്ന്, ലോകമെങ്ങും ടെലഫോണും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനും സാധ്യമാക്കുന്നത് ഓപ്ടിക്കല്‍ ഗ്ലാസ് ഫൈബറിന്റെ ശൃംഗലകളാണ്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപ്ടിക്കല്‍ ഫൈബര്‍ നാരുകളുടെ ആകെ നീളം 100 കോടി കിലോമീറ്റര്‍ വരുമെന്നാണ് കണക്ക്. ഭൂമിയെ 25000 തവണ ചുറ്റിവളയാന്‍ ഇത് മതി. ഒരു കിലോമീറ്റര്‍ ഫൈബര്‍ നാരിലൂടെ പ്രകാശസിഗ്നലുകള്‍ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ 95 ശതമാനവും അവശേഷിക്കും. (ഒരു ശതമാനം അവശേഷിക്കുക എന്നതായിരുന്നു കയോയുടെ ലക്ഷ്യം).

മാത്രമല്ല, അര്‍ധചാലക ലേസറുകളും പ്രകാശ ഡയോഡുകളും ഫൈബര്‍ ഓപ്ടിക്‌സിന് അനുഗ്രഹമായി. ധാന്യമണിയുടെ വലിപ്പമുള്ള ഇത്തരം ഉപകരണങ്ങളാണ് ഇന്ന് ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗലകളില്‍ ടെലഫോണ്‍ കമ്മ്യൂണിക്കേഷനും ഡേറ്റ വിനിമയവും പ്രകാശവേഗത്തിലാക്കാന്‍ സഹായിക്കുന്നത്. ദീര്‍ഘദൂരമുള്ള കമ്മ്യൂണിക്കേഷന് 1.55 മൈക്രോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്. സിഗ്നലുകള്‍ക്കുള്ള ശോഷണം ഇത്തരം കിരണങ്ങള്‍ ഉപയോഗിക്കുക വഴി പരിമിതപ്പെടുത്താനാകും. അത്ഭുതകരമായ വേഗത്തിലാണ് ഓപ്ടിക്കല്‍ കേബിള്‍ ശൃംഗല വളര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറിയൊരു ലക്ഷ്യത്തോടെ ആരംഭിച്ച് വലിയൊരു വിപ്ലവത്തിനാണ് കയോ 1960-കളുടെ അവസാനം തുടക്കമിട്ടത് എന്ന് സാരം.



ശരിക്കും അപ്രതീക്ഷിതം, ആധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെയെല്ലാം നട്ടെല്ലായി മാറിയ ഇമേജ് സെന്‍സര്‍ (ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസ്-CCD) ഇന്നെത്തിയിരിക്കുന്ന ഉയരങ്ങളെ വിശേഷിക്കാവുന്നത് ഇങ്ങനെയാണ്. ഡിജിറ്റല്‍ ക്യാമറകള്‍ സര്‍വവ്യാപിയാണിപ്പോള്‍. വിലകൂടിയ ഫിലിമുകളും അത് ഡെവലപ് ചെയ്യുകയെന്ന പൊല്ലാപ്പുമെല്ലാം ഡിജിറ്റല്‍ ക്യാമറകള്‍ രംഗത്തെത്തിയതോടെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഡിജിറ്റല്‍യുഗത്തില്‍ ഏറ്റവുമധികം ഡേറ്റ സൃഷ്ടിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നത് ഇമേജുകളുടെ രൂപത്തിലാണ്. എന്തിന് ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള സ്വര്‍ഗീയദൃശ്യങ്ങളും, ചൊവ്വാപര്യവേക്ഷണ പേടകങ്ങള്‍ അയയ്ക്കുന്ന ഗ്രഹദൃശ്യങ്ങളും യഥാര്‍ഥത്തില്‍ സാധ്യമാക്കുന്നത് ഇമേജ് സെന്‍സറുകളാണ്.

1969 സപ്തംബറില്‍ ഇമേജിങ് സെന്‍സര്‍ രൂപപ്പെടുത്താനുള്ള ശ്രമമാരംഭിക്കുമ്പോള്‍, വില്ലാഡ് ബോയ്‌ലിന്റെയും ജോര്‍ജ് സ്മിത്തിന്റെയും വിദൂര പരിഗണനകളില്‍പ്പോലും ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നില്ല. ബെല്‍ ലബോറട്ടറിയില്‍ ബോയ്‌ലിന്റെ ഓഫീസിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ഇമേജ് സെന്‍സറിന്റെ ആദ്യരൂപരേഖ സൃഷ്ടിക്കുമ്പോള്‍, മുന്തിയ ഇലക്ട്രോണിക് മെമ്മറി രൂപപ്പെടുത്താന്‍ നവീനമാര്‍ഗം എന്നു മാത്രമേ അവര്‍ ചിന്തിച്ചുള്ളു. ഒരു മെമ്മറി ഉപകരണം എന്ന നിലയ്ക്കുള്ള ഇമേജിങ് സെന്‍സറിന്റെ ഉപയോഗം ഇന്ന് വിസ്മൃതിയിലായിക്കഴിഞ്ഞു. തുടക്കത്തില്‍ സൃഷ്ടാക്കള്‍ സങ്കല്‍പ്പിക്കാത്ത തരത്തിലൊരു ഇലക്ട്രോണിക് വിജയഗാഥയായി ആ കണ്ടെത്തല്‍ പിന്നീട് മാറിയത് ചരിത്രം.

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെന്നപോലെ, സിലിക്കണ്‍ കൊണ്ടാണ് ഇമേജ് സെന്‍സറും രൂപപ്പെടുത്തിയത്. സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള സിലിക്കണ്‍ പ്ലേറ്റില്‍, പ്രകാശസംവേദകശേഷിയുള്ള ലക്ഷക്കണക്കിന് ഫോട്ടോഇലക്ട്രിക് സെല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോ ഇലകട്രിക് പ്രഭാവത്തിന് 1905-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇമേജ് സെന്‍സര്‍ പ്രവര്‍ത്തിക്കുക (അതിനാണ് 1921-ല്‍ ഐന്‍സ്റ്റൈന് നോബല്‍ പുരസ്‌കാരം ലഭിച്ചത്). ഫോട്ടോസെല്ലുകളില്‍ പതിക്കുന്ന പ്രകാശകണങ്ങള്‍, അവിടെ നിന്ന് ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കുന്നു. ഇങ്ങനെ ഉല്‍സര്‍ജിക്കുന്ന ഇലക്ട്രോണുകള്‍ പ്രത്യേകം ശേഖരിക്കപ്പെടുന്നു. പ്രകാശത്തിന്റെ അളവ് വര്‍ധിക്കുന്തോറും ശേഖരിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ സംഖ്യ വര്‍ധിക്കുന്നു.

ഈ വിദ്യവഴി ദൃശ്യത്തെ ഇലക്ട്രോണിക് സിഗ്നലുകളായി രൂപപ്പെടുത്തിയ ശേഷം, അതിനെ ഡിജിറ്റല്‍ രൂപമായ ബൈനോമിയല്‍ ഭാഷയിലേക്ക് (ones and zeros) മാറ്റുകയാണ് ഇമേജ് സെന്‍സറുകള്‍ ചെയ്യുക. ഇമേജ് സെന്‍സറിലെ ഓരോ ഫോട്ടോസെല്ലും ഇമേജ് പോയന്റുകളായി മാറും. ഈ പോയന്റിനെ 'പിക്‌സല്‍' എന്ന് വിളിക്കുന്നു. ഇമേജ് സെന്‍സറുകളുടെ വീതി (പിക്‌സലുകളിലാണ് ഇത് സൂചിപ്പിക്കുക)യെ അതിന്റെ പൊക്കവുമായി ഗുണിക്കുന്ന രൂപത്തിലാണ് സെന്‍സറിന്റെ ഇമേജ്‌ശേഷി സൂചിപ്പിക്കുക. ഉദാഹരണം 1280 x 1024 പിക്‌സലില്‍ നിന്ന് ലഭിക്കുന്ന ശേഷി 1.3 മെഗാപിക്‌സലായിരിക്കും (13 ലക്ഷം പിക്‌സലുകള്‍). ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് ഇമേജ് സെന്‍സറുകള്‍ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുക. ഇമേജ് സെന്‍സറുകളുടെ പ്രതലത്തില്‍ വിവിധ ഫില്‍റ്ററുകള്‍ സ്ഥാപിച്ചാണ് വര്‍ണദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

40 വര്‍ഷം മുമ്പ് ബോയ്‌ലും സ്മിത്തും നടത്തിയ ആദ്യ കൂടിയാലോചനയില്‍ തന്നെ ഇമേജിങ് സെന്‍സറിന്റെ ആശയം ഉരുത്തിരിയുകയുണ്ടായി. ആദ്യ ഡിസൈന്‍ തയ്യാറായി ഒരാഴ്ചയ്ക്കകം സെന്‍സറിന്റെ പ്രാക്‌രൂപം നിര്‍മിക്കാന്‍ ബെല്‍ ലാബ്‌സിലെ ടെക്‌നീഷ്യന്‍മാര്‍ക്കായി. പക്ഷേ, ഡിജിറ്റല്‍ ക്യാമറയുടെ ശരിക്കുള്ള പ്രധാന്യം വ്യക്തമാകാന്‍ 1969 ജൂലായ് 20 വരെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയപ്പോഴാണ് ഡിജിറ്റല്‍ ക്യാമറകളുടെ പ്രാധാന്യം പലര്‍ക്കും ബോധ്യമായത്. ഇമേജ് സെന്‍സര്‍ വീഡിയോ ക്യാമറയില്‍ ഉപയോഗിക്കാമെന്ന് 1970-ല്‍ സ്മിത്തും ബോയ്‌ലും തെളിയിച്ചു. 100 x 100 പിക്‌സലുള്ള ആദ്യ ഇമേജ് സെന്‍സര്‍ 1972-ല്‍ അമേരിക്കന്‍ കമ്പനിയായ ഫെയര്‍ചൈല്‍ഡ് രൂപപ്പെടുത്തി.

ഉന്നത റസല്യൂഷനുള്ള ഡിജിറ്റല്‍ വീഡിയോക്യാമറ 1975 ആയപ്പോഴേക്കും സ്മിത്തും ബോയ്‌ലും ചേര്‍ന്ന് രൂപപ്പെടുത്തി. ടെലിവിഷന്‍ സംപ്രേക്ഷണത്തിന് ഉപയോഗിക്കാവുന്നത്ര ഗുണനിലവാരമുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതായിരുന്നു ആ ക്യാമറ. എന്നാല്‍, സി.സി.ഡി. ഉപയോഗിച്ചുള്ള ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നത് 1981-ല്‍ മാത്രമാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ്, 1986-ല്‍ 1.4 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ രംഗത്തു വന്നു. ലോകത്തെങ്ങുമുള്ള ക്യാമറാ നിര്‍മാതാക്കള്‍ക്ക് കാര്യം ബോധ്യമായി. വിലയും വലിപ്പവും കുറവുള്ള ഡിജിറ്റല്‍ ക്യാമറകളുടെ കുത്തൊഴുക്കാണ് പിന്നീടുണ്ടായത്. ഇന്ന് മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ ഡിജിറ്റല്‍ സെന്‍സറുകള്‍ അനുപേക്ഷണീയ ഘടകമാണ്.

മൂന്ന് വര്‍ഷം മുമ്പ് 100 മെഗാപിക്‌സല്‍ എന്ന പരിധി സി.സി.ഡി. പിന്നിട്ടു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ വിദൂരനക്ഷത്രങ്ങള്‍ക്ക് സമീപം തേടുന്ന കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത് 95 മെഗാപിക്‌സല്‍ ശേഷിയുള്ള ഇമേജിങ് സെന്‍സറാണ്. അകലെയുള്ള വസ്തുക്കളില്‍ നിന്നെത്തുന്ന നൂറ് പ്രകാശകണങ്ങ (ഫോട്ടോണുകള്‍) ളില്‍ 90-നെയും പിടിച്ചെടുക്കാനുള്ള ശേഷിയാണിത്. എന്നാല്‍, നൂറ് കണങ്ങളില്‍ ഒന്നിനെ പിടിച്ചെടുക്കാനുള്ള ശേഷിയേ മനുഷ്യനേത്രങ്ങള്‍ക്കുള്ളു. ഇത്തരം അത്യുന്നത ശേഷിയുള്ള ഇമേജ് സെന്‍സറുകളില്‍ പ്രകാശകണങ്ങള്‍ പതിച്ച് സെക്കന്‍ഡുകള്‍ക്കകം അത് രേഖപ്പെടുത്തും. മുമ്പ് മണിക്കൂറുകളെടുക്കുന്ന പ്രക്രിയയായിരുന്നു അത്. വിപ്ലവത്തില്‍ കുറഞ്ഞ ഒന്നല്ല ഇമേജിങ് സങ്കേതങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് സാരം.

സി.സി.ഡി. ആധാരമാക്കിയ ഡിജിറ്റല്‍ ക്യാമറകളും ഇമേജിങ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന ഭീമാകാരമായ ഡേറ്റയാണ്, ലോകമെങ്ങും ഇന്ന് വിനിമയം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ വിവരങ്ങളില്‍ ഏറിയ പങ്കും. അതിന്റെ അളവ് ദിനംപ്രതി വര്‍ധിച്ചു വരികയും ചെയ്യുന്നു. ഇത്ര ഭീമമായ തോതിലുള്ള വിവരങ്ങള്‍ വിനിമയം ചെയ്യാന്‍ ഓപ്ടിക്കല്‍ ഫൈബറുകളുടെ സഹായമില്ലാതെ കഴിയില്ല. എന്നുവെച്ചാല്‍, ഇന്ന് നമ്മള്‍ എത്തിയിരിക്കുന്ന ഡിജിറ്റല്‍ യുഗം സാധ്യമാക്കിയതില്‍ പരസ്പരപൂരകങ്ങളായ റോളുകളാണ് രണ്ട് സങ്കേതങ്ങളും വഹിക്കുന്നതെന്ന് ചരുക്കം.

ചാള്‍സ് കെ. കയോ: ബ്രിട്ടനിലെയും അമേരിക്കയിലെയും പൗരത്വം. ചൈനയിലെ ഷാന്‍ഹായിയില്‍ 1933-ന് ജനിച്ചു. ബ്രിട്ടനില്‍ ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്ന് 1965-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് നേടി. ബ്രിട്ടനില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസിലെ എന്‍ജിനിയറിങ് മേധാവി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിന്റെ വൈസ്ചാന്‍സലര്‍.

വില്ലാഡ് എസ്. ബോയ്ല്‍: കനേഡിയന്‍ അമേരിക്കന്‍ പൗരന്‍. കാനഡയിലെ അംഹേര്‍സ്റ്റില്‍ 1924-ല്‍ ജനിച്ചു. കാനഡയിലെ മക്ഗില്‍ സര്‍വകാലാശാലിയില്‍ നിന്ന് 1950-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

ജോര്‍ജ് സ്മിത്ത്: അമേരിക്കന്‍ പൗരന്‍. അമേരിക്കയിലെ വൈറ്റ് പ്ലേന്‍സില്‍ 1930-ല്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് 1959-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബെല്‍ ലബോറട്ടറിയിലെ വി.എല്‍.എസ്.ഐ. ഡിവൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി.
(അവലംബം: nobelprize.org).

കാണുക

Thursday, October 08, 2009

നോബല്‍ സമ്മാനം 2009-രസതന്ത്രം

രസതന്ത്രനോബലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

രസതന്ത്രത്തിനുള്ള നൂറ്റിയൊന്നാമത്തെ നോബല്‍ സമ്മാനം ഇന്ത്യയുടെയും യശ്ശസുയര്‍ത്തുന്നു. ഇന്ത്യന്‍വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടു. ഡോ. രാമകൃഷ്ണനൊപ്പം ഇസ്രായേലി സ്വദേശി ആദ എ.യോനാത്, അമേരിക്കന്‍ ഗവേഷകന്‍ തോമസ് എ. സ്‌റ്റെയ്റ്റ്‌സ് എന്നിവരാണ്, 'കോശങ്ങളിലെ പ്രോട്ടീന്‍ഫാക്ടറി' എ്ന്നറിയപ്പെടുന്ന റൈബോസോമുകളുടെ ത്രിമാനഘടനയും ധര്‍മങ്ങളും കണ്ടെത്തിയതിന് അംഗീകാരം നേടിയത്.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളൊക്കെ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനമോ ഫലമോ ആണ്. ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ.യിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കോശങ്ങളില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുക. എന്നാല്‍, നേരിട്ട് പ്രോട്ടീന്‍ നിര്‍മാണം നടത്താനുള്ള കഴിവ് ഡി.എന്‍.എയ്്ക്കില്ല. അതിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപംകൊടുക്കുന്നത് റൈബോസോമുകള്‍ എന്ന ഇടനിലക്കാരാണ്. അതിനാല്‍, കോശങ്ങളിലെ 'പ്രോട്ടീന്‍നിര്‍മാണ ഫാക്ടറി'യെന്ന് റൈബോസോമുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ജീവന്റെ അടിസ്ഥാന പ്രക്രിയകള്‍ വ്യക്തമാകണമെങ്കില്‍ റൈബോസോമുകളുടെ ഘടനയും ധര്‍മങ്ങളും മനസിലാക്കിയാലേ കഴിയൂ.

ജീവന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ മാത്രമല്ല റൈബോസോമുകളുടെ ഘടന സഹായിക്കുക. മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധതന്മാത്രകള്‍ രൂപപ്പെടുത്താനും സഹായിക്കും. നമ്മുടെ ശരീരത്തില്‍ വിഷമയമായ പ്രോട്ടീനുകള്‍ കലര്‍ത്തിയാണ് രോഗാണുക്കള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരം പ്രോട്ടീനുകള്‍ തടയാന്‍, അതിന് കാരണമായ റൈബോസോമുകളെ തടഞ്ഞാല്‍ മതി. അക്കാര്യത്തില്‍ റൈബോസോമുകളുടെ ആറ്റമികതലത്തിലുള്ള ത്രിമാനഘടന പ്രധാനപ്പെട്ടതാണ്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന ആധുനിക സങ്കേതത്തിന്റെ സഹായത്തോടെയാണ് റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ നോബല്‍ ജേതാക്കള്‍ വിജയിച്ചത്.

കുട്ടികള്‍ വിവിധ ആകൃതികളുള്ള കരുക്കള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ആകൃതിയുള്ളവ നിര്‍മിക്കാറില്ലേ. ഇതിന് സമാനമായ രീതിയിലാണ് ഔഷധതന്മാത്രകള്‍ ബാക്ടീരിയകളെ നിര്‍വീര്യമാക്കുന്നത്. റൈബോസോമിന്റെ ത്രിമാനഘടനയില്‍ കുറ്റമറ്റ രീതിയില്‍ ചേര്‍ന്ന് അതിന്റെ ആകൃതി നശിപ്പിക്കാന്‍ ഔഷധതന്മാത്രകള്‍ക്ക് സാധിച്ചാല്‍, ബാക്ടീരിയകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാതെ വരും. ഇക്കാരണത്താല്‍, തന്മാത്രാതലത്തില്‍ പുതിയ ഔഷധതന്മാത്രകള്‍ക്ക് രൂപംനല്‍കുന്നതില്‍ റൈബോസോമുകളുടെ ഘടനയ്ക്ക് സുപ്രധാന പങ്കുണ്ട്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഡോ. രാമകൃഷ്ണന്റെ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ ആന്റിബയോട്ടിക്കുകള്‍ക്കുള്ള അനന്തസാധ്യതയാണ് റൈബോസോമുകളുടെ ഘടന തുറന്നു തരുന്നത്.

കോശങ്ങളില്‍ ജനിതകവിവരങ്ങള്‍ ശേഖരിക്കപ്പെടുകയും തലമുറകളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുന്നതിനൊപ്പം, ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ സഹായകമാകുന്നു എന്നത് ജീവന്റെ നിലനില്‍പ്പിനൊപ്പം ജിവന്റെ തുടര്‍ച്ചയെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന മൂന്നാമത്തെ നോബലാണ് ഇത്തവണത്തേത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 1962-ലായിരുന്നു ആ പരമ്പരയിലെ ആദ്യത്തേത് സമ്മാനിക്കപ്പെട്ടത്. ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാന്‍സിസ് ക്രിക്കിനും ജയിംസ് വാട്‌സണും ഒപ്പം മൗറീസ് വില്‍ക്കിന്‍സും പുരസ്‌കാരം പങ്കിട്ടു.

ഡി.എന്‍.എ.യിലെ ജനിതകനിര്‍ദേശങ്ങള്‍, കോശങ്ങളിലെ സന്ദേശവാഹകരായ റൈബോന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) തന്മാത്രകളിലേക്ക് പകര്‍ത്തപ്പെടുന്നത് എങ്ങനെ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയ റോജര്‍ ഡി. കോണ്‍ബെര്‍ഗ് 2006-ലെ നോബല്‍ സമ്മാനം നേടിയപ്പോള്‍, അത് ജീവന്റെ അടിസ്ഥാനപ്രശ്‌നം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായി. ആര്‍.എന്‍.എ. തന്മാത്രയിലേക്ക് പകര്‍ത്തപ്പെടുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കി അതിനനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കുകയാണ് റൈബോസോമുകള്‍ ചെയ്യുക. അതിസങ്കീര്‍ണമാണ് റൈബോസോമുകളുടെ ഘടന. അത് കണ്ടെത്തുക വഴി, ജീവന്റെ അടിസ്ഥാനപ്രക്രിയയിലെ സുപ്രധാനമായ മറ്റൊരു വശം അനാവരണം ചെയ്യുകയാണ് ഇത്തവണത്തെ നോബല്‍ ജേതാക്കള്‍ ചെയ്തത്. അതിനാല്‍, ജീവന്റെ അടിസ്ഥാനപ്രക്രിയ മനസിലാക്കിയതിന് നല്‍കുന്ന മൂന്നാമത്തെ നോബലായി ഇത്തവണത്തേത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍: അമേരിക്കന്‍ പൗരന്‍. നോബല്‍ പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജന്‍. 1952-ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. ബറോഡ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. രാമകൃഷ്ണന്റെയും അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജലക്ഷ്മിയുടെയും മകന്‍. കൂട്ടുകാര്‍ വെങ്കിട്ടിയെന്ന് വിളിച്ചിരുന്ന വെങ്കിട്ടരാമന്റെ ഇഷ്ടവിഷയം ഭൗതികശാസ്ത്രമായിരുന്നെങ്കിലും, മാതാപിതാക്കളുടെ താത്പര്യം മാനിച്ച് അദ്ദേഹം ബയോകെമിസ്ട്രി തിരഞ്ഞെടുക്കുകയായിരുന്നു.

ബറോഡ സര്‍വകലാശാലയില്‍ നിന്ന് 1971-ല്‍ അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.രാമകൃഷ്ണന്‍, 1976-78 കാലത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹം അറിയപ്പെടുന്ന ബയോകെമിസ്റ്റായ ഡോ. മൗറീഷ്യോ മോന്റലിന് കീഴില്‍ ഗവേഷണം നടത്തിയത്. ഭൗതീകശാസ്ത്രത്തില്‍ നിന്ന് ബയോകെമിസ്ട്രിയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയാണുണ്ടായത്.

യേല്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയിരുന്ന വേളയില്‍ ഇ. കോളി ബാക്ടീരിയത്തിന്റെ ചെറുറൈബോസോം സബ്‌യൂണിറ്റുകളുടെ ന്യൂട്രോണ്‍ സ്‌കാറ്ററിങ് മാപ്പ് തയ്യാറാക്കുന്നതില്‍ മുഴുകി. കേംബ്രിഡ്ജില്‍ എം.ആര്‍.സി. ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ.രാമകൃഷ്ണന്‍ ഇപ്പോള്‍. റോയല്‍ സൊസൈറ്റി ഫെലോയും ആണ്. 2000-ല്‍ നേച്ചര്‍ വാരികയിലാണ് റൈബോസോം ഘടന സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ എ.യോനാത്: 1939-ല്‍ ജറുസലേമില്‍ ജനിച്ച യോനാത്, 1968-ല്‍ ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടുന്നത്. വീസ്‌മെന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഹെലന്‍ ആന്‍ഡ് മില്‍ട്ടണ്‍ എ.കിമ്മല്‍മാന്‍ സെന്റര്‍ ഫോര്‍ ബയോമോളിക്യുലാര്‍ സ്ട്രക്ച്ചര്‍ ആന്‍ഡ്് അസംബ്ലിയുടെ മേധാവിയാണ് അവര്‍ ഇപ്പോള്‍.

തോമസ് എ. സ്‌റ്റെയ്റ്റ്‌സ്: അമേരിക്കയിലെ മില്‍വൗക്കീയില്‍ 1940-ല്‍ ജനിച്ചു. 1966-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. യേല്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. (അവലംബം: nobelprize.org)

കാണുക

Tuesday, October 06, 2009

നോബല്‍ സമ്മാനം 2009 - വൈദ്യശാസ്ത്രം

ക്രോമസോം രഹസ്യം തുറക്കുന്ന സാധ്യതകള്‍

വൈദ്യശാസ്ത്രത്തിനുള്ള നൂറാമത്തെ നോബല്‍ സമ്മാനമാണ് ഇത്തവണത്തേത്. 'ടെലോമിയെറും ടെലോമിറേസ് രാസാഗ്നിയും ചേര്‍ന്ന് ക്രോമസോമുകളെ എങ്ങനെ സംരക്ഷിക്കുന്നു' എന്ന് കണ്ടുപിടിച്ച അമേരിക്കന്‍ ഗവേഷകരായ എലിസബത്ത് എച്ച്. ബ്ലാക്ക്‌ബേണ്‍, കരോള്‍ ഡബ്ല്യു. ഗ്രെയ്ഡര്‍, ജാക്ക് ഡബ്ല്യു. സോസ്തക് എന്നിവര്‍ ചേര്‍ന്ന് 2009-ലെ വൈദ്യശാസ്ത്രനോബല്‍ പങ്കിട്ടു. നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഒന്നിലേറെ വനിതകള്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിടുന്നത്.

ജീവന്റെ രൂപരേഖയാണ് ജിനോം. അത് നമ്മുടെ എല്ലാ കോശങ്ങളിലുമുണ്ട്. കോശമര്‍മത്തിലെ ക്രോമസോമുകളില്‍ അത് ചുരുട്ടിയടുക്കി വെച്ചിരിക്കുന്നു. കോശങ്ങള്‍ വിഭജിക്കുന്ന വേളയില്‍, ക്രോമസോം അക്ഷരാര്‍ഥത്തില്‍ രണ്ട് സമാന കോപ്പികളായി മാറണം. എങ്കിലേ സന്തതികോശങ്ങളില്‍ ജീവന്റെ രൂപരേഖയായ ജീനോം ഒരു മാറ്റവും കൂടാതെ എത്തൂ.

ഡി.എന്‍.എ. ഘടന കണ്ടെത്തുന്നത് 1953-ലാണ്. എന്നാല്‍, ജീവന്റെ തന്മാത്രയെപ്പറ്റി കാര്യമായി ഒന്നുമറിയാത്ത 1930-കളില്‍ തന്നെ ക്രോമസോമുകളുടെ അഗ്രഭാഗങ്ങള്‍ക്ക് (ടെലോമിയെറുകള്‍ -telomeres എന്ന് പേര്) ഒരു സംരക്ഷണ ചുമതലയുള്ളതായി ഹെര്‍മാന്‍ മുള്ളറും (നോബല്‍ സമ്മാനം, 1946), ബാര്‍ബറ മക്ക്ലിന്റോക്കും (നോബല്‍ സമ്മാനം, 1983) കണ്ടെത്തിയിരുന്നു. എന്നാല്‍ എങ്ങനെ ടെലോമിയെറുകള്‍ അത് സാധിക്കുന്നു എന്നകാര്യം ഉത്തരമില്ലാതെ തുടര്‍ന്നു.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയാണ് കോശവിഭജനത്തിന്റെ വേളയില്‍ ക്രോമസോമുകളെ എങ്ങനെ പൂര്‍ണമായി കോപ്പി ചെയ്യാന്‍ സാധിക്കുന്നു എന്നത്, ഒപ്പം ക്രോമസോമുകള്‍ നശിക്കാതിരിക്കുകയും വേണം. അതിനുള്ള സംവിധാനം ക്രോമസോമുകളുടെ അഗ്രഭാഗമായ ടെലോമിയെറുകളാണ് ഒരുക്കുന്നതെന്നും അതിന് അവയെ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണെന്നും കണ്ടുപിടിക്കപ്പെടുന്നത് 1980-കളുടെ ആദ്യപകുതിയിലാണ്. ഇത്തവണത്തെ നോബല്‍ ജേതാക്കളാണ് ആ മുന്നേറ്റം നടത്തിയത്.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയ്ക്ക് ഉത്തരം ലഭിച്ചു എന്നു മാത്രമല്ല, അര്‍ബുദം വാര്‍ധക്യം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാനുള്ള പുതിയ സാധ്യതകളും ആ കണ്ടുപിടിത്തം വഴി ഗവേഷകലോകത്തിന് തുറന്നുകിട്ടി.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കി വെച്ചിരിക്കുന്ന ഘടനയാണ് ടെലോമിയെറുകള്‍ക്കുള്ളത്. എലിസബത്ത് ബ്ലാക്ക്‌ബേണും ജാക്ക് സോസ്തകും ചേര്‍ന്ന്, ടെലോമിയെറുകളുടെ സവിശേഷമായ ഡി.എന്‍.എ.ശ്രേണി കണ്ടെത്തി. കരോള്‍ ഗ്രെയ്ഡറും ബ്ലാക്ക്‌ബേണും ചേര്‍ന്ന്, ടെലോമിയര്‍ ഡി.എന്‍.എ.യ്ക്ക് കാരണമാകുന്ന രാസാഗ്നിയായ ടെലോമിറേസ് കണ്ടെത്തി.

കണ്ടുപിടിത്തത്തിന്റെ വഴികള്‍

എലിസബത്ത് ബ്ലാക്ക്‌ബേണിന്റെ ആദ്യകാല ഗവേഷണം ഡി.എന്‍.എ.ശ്രേണികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ടെട്രാഹൈമിന എന്ന ഏകകോശജീവിയുടെ ജനിതകഘടന പഠിക്കുന്ന വേളയില്‍ ഒരു പ്രത്യേക ഡി.എ്ന്‍.എ. ശ്രേണി (CCCCAA) ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ഒട്ടേറെ തവണ ആവര്‍ത്തിച്ച് വരുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, ആ ആവര്‍ത്തനശ്രേണിയുടെ കര്‍ത്തവ്യം എന്താണെന്ന് അറിയില്ലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെ, ജാക് സോസ്താക് മറ്റൊരു വസ്തുത സ്വന്തംനിലയ്ക്ക് നിരീക്ഷിക്കുകയുണ്ടായി. ഒരിനം മിനിക്രോമോസോം യീസ്റ്റ് കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അത് വേഗം നശിക്കുന്നു എന്നതായിരുന്നു ആ നിരീക്ഷണം.

1980-ല്‍ ബ്ലാക്ക്‌ബേണ്‍ തന്റെ കണ്ടെത്തലുകള്‍ ഒരു ശാസ്ത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. അത് സോസ്താകിന്റെ ശ്രദ്ധയാകര്‍ഷിച്ചു. രണ്ട് നിരീക്ഷണങ്ങളെയും ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ഭേദിച്ച് പരിശോധിക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. ടെട്രാഹൈമിനയില്‍ നിന്ന് CCCCAA ശ്രേണി ബ്ലാക്ക്‌ബേണ്‍ വേര്‍തിരിച്ചെടുത്തത്, സോസ്താക് മിനിക്രോമസോമുമായി സംയോജിപ്പിച്ച് യീസ്റ്റില്‍ സന്നിവേശിപ്പിച്ചു. ആ പ്രത്യേക ഡി.എന്‍.എ.ശ്രേണി മിനിക്രോമസോമിനെ നാശത്തില്‍ നിന്ന് രക്ഷിക്കുന്നു എന്ന അത്ഭുതകരമായ ഫലമാണ് പരീക്ഷണത്തില്‍ കണ്ടത്. (1982-ല്‍ ഇത് ഇരുവരും ചേര്‍ന്ന് 'സെല്‍' മാഗസിനില്‍ പ്രസിദ്ധീകരിച്ചു).

വ്യത്യസ്തമായ ഒരു ജീവിയില്‍ നിന്നുള്ള ടെലോമിയര്‍ ഡി.എന്‍.എ.ക്ക്, മറ്റൊരു ജീവിയിലെ മിനിക്രോമസോമിനെ സംരക്ഷിക്കാന്‍ കഴിയുന്നു എ്ന്നു പറഞ്ഞാല്‍ എന്താണര്‍ഥം. അതുവരെ അറിയാത്ത ഒരു അടിസ്ഥാന ജൈവസംവിധാനമാണ് അതിലുള്ളത് എന്നാണ്. ടെലോമിയര്‍ ഡി.എന്‍.എ. അതിന്റെ സവിശേഷമായ ശ്രേണിയുമായി അമീബ മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവികളിലും, സസ്യങ്ങളിലും ഉള്ളതായി പിന്നീട് വ്യക്തമായി.

ബ്ലാക്ക്‌ബേണിന് കീഴില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് കരോള്‍ ഗ്രെയ്ഡര്‍. ഇരുവരും ചേര്‍ന്ന് ടെലോമിയര്‍ ഡി.എന്‍.എ. ഏതെങ്കിലും രാസാഗ്നിയുടെ പ്രവര്‍ത്തനഫലമാണോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. 1984-ലെ ക്രിസ്മസ് ദിനത്തിലായിരുന്നു 'യുറീക്കാ നിമിഷം'. ഒരു രാസാഗ്നിയുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രേയ്ഡര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. ഗുരുവും ശിഷ്യയും ചേര്‍ന്ന് അതിന് ടെലോമിറേസ് രാസാഗ്നി എന്ന് പേരിട്ടു.

ടെലോമിറേസ് രാസാഗ്നിയെ സംശുദ്ധീകരിച്ചപ്പോള്‍ അതില്‍ ആര്‍.എന്‍.എ.യും പ്രോട്ടീനും ഉള്ളതായി തെളിഞ്ഞു. ആര്‍.എന്‍.എ.സംയുക്തത്തില്‍ CCCCAA ശ്രേണിയുള്ളതായി തെളിഞ്ഞു. അതാണ് ടെലോമിയറിന്റെ നിര്‍മാണത്തിന് വേണ്ട ചട്ടക്കൂട് ആയി പ്രവര്‍ത്തിക്കുക. നിര്‍മാണ പ്രവര്‍ത്തനം പ്രോട്ടീന്‍ നിര്‍വഹിച്ചു കൊള്ളും. ക്രോമസോമിനെ കോശവിഭജനത്തിന്റെ വേളയില്‍ പൂര്‍ണരൂപത്തില്‍ കോപ്പി ചെയ്യപ്പടാന്‍ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണ്.

ആന്തരഘടികാരം

ക്രോമസോമുകളുടെ അഗ്രഭാഗങ്ങളിലെ ടെലോമിയെര്‍ യഥാര്‍ഥത്തില്‍ കോശത്തിന്റെ ആന്തരഘടികാരമായാണ് പ്രവര്‍ത്തിക്കുന്നത്. കോശങ്ങളിലെ ഈ ആന്തരഘടികാരത്തിന് അര്‍ബുദവുമായും വാര്‍ധക്യവുമായും ബന്ധമുണ്ട്. കോശങ്ങളുടെ വിഭജനവും അന്ത്യവും തമ്മില്‍ ബന്ധമുള്ളതാണല്ലോ അര്‍ബുദവും വാര്‍ധക്യവും. ഒരാള്‍ക്ക് പ്രായമാകുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്കും പ്രായമാകുന്നു. കുഞ്ഞുങ്ങളില്‍ കോശങ്ങള്‍ ചെറുപ്പമാണെങ്കില്‍ മുതിര്‍ന്നവരില്‍ അവ മുതിര്‍ന്നതായിരിക്കും. ഒരു പരിധി കഴിയുന്നതോടെ കോശങ്ങള്‍ക്ക് വിഭജിക്കാന്‍ കഴിയാതെ വരുന്നതാണ് വാര്‍ധക്യം. കോശങ്ങളിലെ ആന്തരഘടികാരമാണ് ഇത് നിയന്ത്രിക്കുന്നത്. എന്നാല്‍, ഘടികാരം നിശ്ചമായാല്‍ കോശങ്ങള്‍ നശിക്കാതെ വിഭജിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കും. അതാണ് അര്‍ബുദത്തിന്റെ അടിസ്ഥാനം.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കിയ രൂപത്തിലുള്ള ടെലോമിയറിന്റെ ക്രമീകരണം മൂലം, കോശവിഭജനവേളയില്‍ ജനിതക വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല. ക്രോമസോമുകളുടെ വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ, വിഭജനം തുടരാന്‍ കോശങ്ങള്‍ക്ക് ടെലോമിറേസ് അവസരമൊരുക്കുന്നു.

ടെലോമിറേസ് രാസാഗ്നി സജീവമല്ലാത്തപ്പോള്‍, ഓരോ കോശവിഭജനം കഴിയുമ്പോഴും ടെലോമിയെറിന്റെ നീളം കുറയുന്നു. ആത്യന്തികമായി ജനിതകനിര്‍വീര്യതയിലേക്കും മരണത്തിലേക്കും കോശങ്ങളെ നയിക്കുന്നത് ഈ പ്രക്രിയയാണ്. ഭ്രൂണവിത്തുകോശങ്ങളുടെ അവസ്ഥ കഴിഞ്ഞാല്‍, ബാക്കി സയമത്തൊന്നും ഈ ടെലോമിറേസ് രാസാഗ്‌നി സജീവമായിരിക്കില്ല. ചെറുപ്പക്കാരുടെ കോശങ്ങളില്‍ ടെലോമിറേസിന്റെ നീളം കൂടുതലായിരിക്കും, പ്രായമാകുമ്പോള്‍ അത് ചെറുതായി വരും. ഒടുവില്‍ ടെലോമിയറിന്റെ നീളം ഏറ്റവും കുറഞ്ഞ ഘട്ടത്തില്‍ കോശം വിഭജനം നിര്‍ത്തും. അതാണ് ശരിക്കുള്ള വാര്‍ധക്യം.

എന്നാല്‍, അര്‍ബുദത്തിന്റെ കാര്യത്തില്‍ ടെലോമിയെര്‍ ചെറുതാകുന്നത് തടയപ്പെടുന്നു. കോശത്തെ സംബന്ധിച്ചിടത്തോളം സമയം നിശ്ചലമാക്കപ്പെടുകയാണ് അപ്പോള്‍ സംഭവിക്കുക. ടെലോമിറേസ് എന്ന രാസാഗ്‌നിയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിക്കുന്നത്. കോശം ശത്രുതയോടെ പെരുകാനും ട്യൂമറുകള്‍ക്ക് വഴിവെക്കാനും കാരണം അതാണ്. ടെലോമിറേസ് രാസാഗ്‌നിയെ അമര്‍ച്ച ചെയ്താല്‍ അര്‍ബുദ ട്യൂമറുകളെ ചെറുക്കാന്‍ സാധിക്കും. അര്‍ബുദം വൈദ്യശാസ്ത്രത്തിന് കീഴടങ്ങും എന്നര്‍ഥം.

മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ് വാര്‍ധക്യം തടയുക എന്നത്. അക്കാര്യത്തിലും ടെലോമിറേസ് രാസാഗ്നി തുണയായേക്കും. ക്രോമസോമുകളുടെ അഗ്രത്തിലുള്ള ടെലോമിയെറിന്റെ നീളം തീരെക്കുറയുന്നതാണല്ലോ വാര്‍ധക്യത്തിലേക്ക് കോശങ്ങളെ നയിക്കുന്നത്. എന്നാല്‍, ടെലോമിറേസ് രാസാഗ്‌നിയുടെ സഹായത്തോടെ ഈ പ്രക്രിയ മെല്ലെയാക്കിയാക്കാനായാല്‍, കോശങ്ങള്‍ വിഭജനം നിര്‍ത്തില്ല, വാര്‍ധക്യം വരികയുമില്ല. അസാധാരണമായ സാധ്യതകളിലേക്കുള്ള ചവിട്ടുപടിയാണ് ടെലോമിയറും ടെലോമിറേസ് രാസാഗ്നിയുമെന്ന് സാരം.

എലിസബത്ത് ബ്ലാക്ക്‌ബേണ്‍: ഓസ്‌ട്രേലിയയില്‍ ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ 1948-ല്‍ ജനിച്ചു. മെല്‍ബണിലെ പഠനത്തിന് ശേഷം, 1975-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദം നേടി. അമേരിക്കയില്‍ ന്യൂ ഹവനിലെ യേല്‍ സര്‍വകലാശാല, ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. അമേരിക്കന്‍ പൗരത്വവും ഓസ്‌ട്രേലിയന്‍ പൗരത്വവുമുണ്ട്.

കരോള്‍ ഗ്രെയ്ഡര്‍: കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയില്‍ 1961-ല്‍ ജനിച്ചു. ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന ബ്ലാക്ക്‌ബേണിന്റെ മേല്‍നോട്ടത്തില്‍ 1987-ല്‍ ഗവേണബിരുദം കരസ്ഥമാക്കി. കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണത്തിന് ശേഷം 1997 മുതല്‍ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.

ജാക്ക് സോസ്താക്: ലണ്ടനില്‍ 1952-ല്‍ ജനിച്ച സോസ്താക് കാനഡയിലാണ് വളര്‍ന്നത്. മോണ്‍ട്രിയളിലെ മക്ഗില്‍ സര്‍വകലാശാല, ന്യൂയോര്‍ക്ക് ഇഥാക്കയിലെ കോര്‍ണല്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് പഠിച്ചത്. കോര്‍ണലില്‍ നിന്ന് 1977-ല്‍ ഗവേഷണബിരുദം നേടി. 1979 മുതല്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോള്‍ ബോസ്റ്റണില്‍ മസാച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ജനറ്റിക്‌സ് പ്രൊഫസറാണ്. അമേരിക്കന്‍ പൗരന്‍. (അവലംബം: http://nobelprize.org/)

കാണുക