Showing posts with label Google. Show all posts
Showing posts with label Google. Show all posts

Sunday, April 13, 2014

ഭാവി കണ്ടുപിടിക്കാനുള്ള വഴികള്‍

 
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് പത്തുവയസ്സ് തികഞ്ഞതും, ഭൂമുഖത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ സത്യ നാദെല്ല തിരഞ്ഞെടുക്കപ്പെട്ടതും ഒരേ ദിവസമാണ് - 2014 ഫെബ്രുവരി നാലിന്.

ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി നാദെല്ലയും അന്ന് ഓരോ കത്തുകള്‍ പ്രസിദ്ധീകരിച്ചു. സക്കര്‍ബര്‍ഗിന്റെ കത്ത് ഫെയ്‌സ്ബുക്ക് അംഗങ്ങളെ അംഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെങ്കില്‍, മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി തയ്യാറാക്കിയതായിരുന്നു നാദെല്ലയുടെ കത്ത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ടാര്‍ജറ്റ് ഗ്രൂപ്പിന് പോസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് കത്തിലും പൊതുവായിട്ടുള്ള ഒരു സംഗതിയുണ്ടായിരുന്നു. അത് അടുത്ത പത്തുവര്‍ഷത്തേക്ക് നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതായിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സംഖ്യ - 123 കോടി! പത്തുവര്‍ഷംമുമ്പ്, ഹാര്‍വാഡിലെ ഹോസ്റ്റല്‍മുറിയില്‍വെച്ച് നാല് സഹപാഠികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിന് തുടക്കമിടുമ്പോള്‍, ഈ നിലയ്ക്ക് ലോകംകീഴടക്കുന്ന പ്രതിഭാസമായി അത് മാറുമെന്ന് സക്കര്‍ബര്‍ഗ് കരുതിയിട്ടുണ്ടാകുമോ?

കഴിഞ്ഞ ഫിബ്രുവരി നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കത്തില്‍ സക്കര്‍ബര്‍ഗ് അതിന് മറുപടി പറയുന്നത് ഇങ്ങനെ: 'ഇല്ല. ഫെയ്‌സ്ബുക്ക് തുറന്ന ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പിസ കഴിക്കാന്‍ പോയത് ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യം ആവേശമുണര്‍ത്തുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു'.

എന്നുവെച്ചാല്‍, സക്കര്‍ബര്‍ഗിന്റെ പോലും പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് ഫെയ്‌സ്ബുക്ക് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശംകൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് കത്തില്‍ പറഞ്ഞു. തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.

'നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യപത്തുവര്‍ഷങ്ങള്‍'. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. 'പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും, സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക'.

നിലവില്‍ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക് മുന്നില്‍ പരിമിതമായ ഏതാനും മാര്‍ഗങ്ങളേയുള്ളൂ. എന്നാല്‍, വരുംദശകത്തില്‍ പുതിയ അനുഭവങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാന്‍ സാങ്കേതികവിദ്യ നവീന വഴികള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശിക്കുന്നു.

ഫെയ്‌സ്ബുക്കല്ല മൈക്രോസോഫ്റ്റ്. അതിനാല്‍, ഫെയ്‌സ്ബുക്ക് മേധാവിയുടെ ആശങ്കകളല്ല മൈക്രോസോഫ്റ്റ് മേധാവി നാദെല്ല പങ്കിടുന്നത്. ഭാവിയിലെ കമ്പ്യൂട്ടിങിനെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. ഒരോ വീട്ടിലും ഓരോ ഡെസ്‌കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മൈക്രോസോഫ്റ്റിന് തുടക്കത്തിലുണ്ടായിരുന്നതെന്ന കാര്യം നാദെല്ല തന്റെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഇന്ന് കഥ മാറിയിരിക്കുന്നു. വ്യത്യസ്തമായ ഒട്ടേറെ ഉപകരണങ്ങളി്ല്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന് സംഭവിക്കുന്ന രൂപപരിണാമം വഴി, ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്മാര്‍ട്ട്‌വാച്ച് പോലെ ശരീരത്തിലണിയാവുന്ന ഉപകരണങ്ങള്‍ക്കും വഴിമാറുന്നതിനാണ് കഴിഞ്ഞ ദശകം സാക്ഷ്യംവഹിച്ചത്.

സ്വാഭാവികമായും അതിന്റെ പ്രതിധ്വനി ഭാവിയെക്കുറിച്ചുള്ള നാദെല്ലയുടെ ആശങ്കകളില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. അടുത്ത ദശകത്തില്‍ കമ്പ്യൂട്ടിങ് സര്‍വ്വവ്യാപിയാകും. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിങിനും നെറ്റ്‌വര്‍ക്കിങിനും ശക്തിപകരും -നാദെല്ല ചൂണ്ടിക്കാട്ടുന്നു.

'സോഫ്റ്റ്‌വേറിന്റെയും ഹാര്‍ഡ്‌വേറിന്റെയും സഹപരിണാമം വഴി, ബിസിനസിലും ജീവിതത്തിലും നമ്മുടെ ലോകത്തും ഇതുവരെ സാധ്യമാകാതിരുന്ന ഒട്ടേറെ സംഗതികള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ സാധിക്കും' - കത്തില്‍ നാദെല്ല പറയുന്നു. പരസ്പരബന്ധിത ഉപകരണങ്ങളുടെയും ക്ലൗഡ് വഴി വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടിങ് ശേഷിയുടെയും വന്‍തോതിലുള്ള ഡേറ്റായില്‍നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെയാകും ഇത് സാധ്യമാവുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. ബിസിനസ് രംഗത്ത് ഉപയോക്താക്കളുമായി കൂടുതല്‍ അര്‍ഥവത്തായ വിധം ഇടപെടാന്‍ വഴി തെളിയും-നാദെല്ല പറയുന്നു.

-----

ടെക്‌ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് വന്‍കിട കമ്പനികളുടെ മേധാവികള്‍ ഒരേ ദിവസം പുറത്തുവിട്ട കത്തുകളില്‍, ഭാവിയെക്കുറിച്ച് ഏതാണ്ട് സമാനമായ സംഗതികളാണ് കടന്നുവരുന്നതെന്നത് കൗതുമുണര്‍ത്തുന്നു.

യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍. 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ. ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.

ഭാവി പ്രവചിക്കുന്നതിന് പകരം 'ഭാവി കണ്ടുപിടിക്കാന്‍' ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ് !

പത്തുവര്‍ഷംമുമ്പ്, അന്നത്ത സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകംകീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004 ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!

മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010 ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഐഫോണ്‍ എന്ന ആശയം വരുന്നതിന് വളരെ മുമ്പേ, 2002 ല്‍ ഐപാഡ് പ്രോജക്ട് ആപ്പിള്‍ ആരംഭിച്ചിരുന്നുവത്രേ. സ്റ്റൈലസില്ലാതെ ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് വേണമെന്നാണ് സ്റ്റീവ് തന്റെ വിശ്വസ്തരെ 2002 ല്‍ അറിയിച്ചത്. ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ സ്റ്റീവ് നല്‍കിയത് എങ്ങനെയായിരുന്നുവെന്ന്, അന്ന് ആ പ്രോജക്ടില്‍ ഉള്‍പ്പെട്ട ആപ്പിള്‍ എഞ്ചിനിയറെ ഉദ്ധരിച്ച് ഫ്രെഡ് വൊഗല്‍സ്റ്റീന്‍ ('Dogfight'(2013) എന്ന ഗ്രന്ഥത്തില്‍) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: 'കക്കൂസിലിരിക്കുമ്പോഴും ഈമെയില്‍ നോക്കാന്‍ കഴിയണം'!

ഇടയ്ക്ക് ഐഫോണ്‍ പ്രോജക്ടിന് അടിയന്തര പ്രാധാന്യം ലഭിച്ചതിനാല്‍, ഐപാഡ് പദ്ധതി ആപ്പിള്‍ നിര്‍ത്തിവെച്ചു. ഐപാഡിനായി അതിനകം രൂപപ്പെടുത്തിയ പല സങ്കേതങ്ങളും (മള്‍ട്ടിടച്ച് പോലുള്ളവ) ഐഫോണിനായി ഉപയോഗിക്കപ്പെട്ടു. 2007 ല്‍ ഐഫോണ്‍ പുറത്തിറങ്ങി. അതിന് ശേഷം സ്റ്റീവും ആപ്പിളും ഐപാഡിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ചു.

ഒരു സ്‌ക്രീന്‍ മാത്രമുള്ള കമ്പ്യൂട്ടറെന്ന് ഐപാഡിനെ വിശേഷിപ്പിക്കാം. അത്തരമൊരു കമ്പ്യൂട്ടര്‍ ലോകത്തിന് ആവശ്യമുണ്ടെന്നും, ലോകമെമ്പാടും ആളുകള്‍ ഡെസ്‌ക്‌ടോപ്പിനും ലാപ്‌ടോപ്പിനും പകരം ടാബുകളെ നെഞ്ചിലേറ്റുമെന്നും ഒരു സൂചനയും സ്റ്റീവിനോ ഐപാഡ് സൃഷ്ടിക്കാന്‍ അധ്വാനിച്ചവര്‍ക്കോ അന്ന് ലഭിച്ചിരുന്നില്ല.

അതേസമയം, ആളുകള്‍ അതിഷ്ടപ്പെടും എന്ന കാര്യത്തില്‍ സ്റ്റീവിന് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് അത് അനായാസം ഉപയോഗിക്കാന്‍ കഴിയണം എന്നകാര്യത്തിലും തര്‍ക്കവുമുണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാടോടെ സ്റ്റീവ് യഥാര്‍ഥത്തില്‍ ഭാവിയെ കണ്ടുപിടിക്കുകയായിരുന്നു. വരുംകാലം മൊബൈല്‍ കമ്പ്യൂട്ടിങ്ങിന്റേതായിരിക്കുമെന്ന് പറയുമ്പോള്‍, ലോകം അതിലേക്കെത്തിയതില്‍ വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നത് 'ഭാവി കണ്ടുപിടിച്ച' സ്റ്റീവിനോടാണ്.

യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.

പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് കെന്‍ ഔലേറ്റ ('Googled' (2009) എന്ന ഗ്രന്ഥത്തില്‍) വിവരിച്ചിട്ടുള്ള സംഗതി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 1998 ല്‍ വാഷിങ്ടണില്‍ റെഡ്‌മോണ്ടിലുള്ള മൈക്രോസോഫ്റ്റ് ക്യാമ്പസില്‍വെച്ച് അന്നത്തെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ച്ചയാണത്.

കൂടിക്കാഴ്ച്ചയ്ക്കിടെ ഔലേറ്റ ചോദിച്ചു : 'താങ്കള്‍ ഏറ്റവുമധികം ഭയപ്പെടുന്ന വെല്ലുവിളി എന്താണ്?'

അല്‍പ്പസമയത്തെ ആലോചന വേണ്ടിവന്നു ബില്‍ ഗേറ്റ്‌സിന് മറുപടി നല്‍കാന്‍. ഐടി രംഗത്ത് അന്ന് മൈക്രോസോഫ്റ്റിന്റെ മുഖ്യഎതിരാളികളായിരുന്ന നെറ്റ്‌സ്‌കഫെ, ഒറാക്കിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊന്നും പേര് അദ്ദേഹം പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : 'ഏതോ ഒരു ഗ്യാരേജില്‍ തികച്ചും പുതുമയാര്‍ന്ന ഒന്ന് ആരോ വാര്‍ത്തെടുക്കുന്നത്!' ഇന്നവേഷനാണ് ഏത് വ്യവസ്ഥാപിത ബിസിനസിന്റെയും ശത്രുവെന്ന് ബില്‍ ഗേറ്റ്‌സിന് നന്നായി അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പേടിസ്വപ്നം.

ആ അഭിമുഖത്തിന്റെ സമയത്ത് സിലിക്കണ്‍ വാലിയിലെ ഒരു ഗ്യാരേജില്‍ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന്, ബില്‍ ഗേറ്റ്‌സിന്റെ പേടിസ്വപ്‌നത്തിന് 'ഗൂഗിള്‍' എന്നപേരില്‍ മൂര്‍ത്തീഭാവം നല്‍കുകയായിരുന്നുവെന്ന കാര്യം ഔലേറ്റ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റും ഭാവിയെക്കുറിച്ച് ആശങ്കയോടെയുള്ള പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ആ പ്രവചനങ്ങള്‍ക്കിടെ 16 വര്‍ഷംമുമ്പ് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ച പെടിസ്വപ്‌നത്തെ നമുക്ക് വായിച്ചെടുക്കാനാകും (ചിത്രങ്ങള്‍ കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍) 

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

Friday, February 28, 2014

വിടവാങ്ങുന്ന 'ഗൂഗിളും'; ചിറകടിക്കുന്ന ഗൂഗിളും

പതിനേഴ് വര്‍ഷവും ആറുമാസവും 23 ദിവസവും നിലനിന്ന ആള്‍ട്ടവിസ്ത (AltaVista) എന്ന സെര്‍ച്ച് എഞ്ചിന്‍, ഉയര്‍ച്ചതാഴ്ച്ചകളുടെയും കിടമത്സരങ്ങളുടെയും കലുഷിതമായ ചരിത്രം ബാക്കിവെച്ച് 2013 ജൂലായ് എട്ടിന് വിടവാങ്ങി. പത്തുവര്‍ഷംമുമ്പ് തങ്ങള്‍ സ്വന്തമാക്കിയ ആള്‍ട്ടവിസ്ത പൂട്ടുന്നവിവരം യാഹൂ കമ്പനി പ്രഖ്യാപിച്ചു. 1990 കളുടെ മധ്യേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പഴയ തലമുറ ഒട്ടൊരു ഗൃഹാതുരത്വത്തോടെയാണ് ആ പ്രഖ്യാപനം കേട്ടത്.

'ദി സെര്‍ച്ച്' എന്ന ഗ്രന്ഥത്തില്‍ 1990 കളിലെ സെര്‍ച്ചിന്റെ ചരിത്രം വിവരിക്കുന്നിടത്ത് ജോണ്‍ ബാറ്റില്‍ ആള്‍ട്ടവിസ്തയെ വിശേഷിപ്പിക്കുന്നത് 'അന്നത്തെ ഗൂഗിള്‍' എന്നാണ്. സെര്‍ച്ചില്‍ ഇപ്പോള്‍ ഗൂഗിള്‍ എന്താണോ, തൊണ്ണൂറുകളുടെ മധ്യേ അതായിരുന്നു ആള്‍ട്ടവിസ്ത. ആ നിലയ്ക്ക് കഴിഞ്ഞ ജൂലായ് എട്ടിന് വിടവാങ്ങിയത് 'അന്നത്തെ ഗൂഗിളാ'ണ്.

വളരുന്ന സെര്‍ച്ച് ബിസിനസിലും മുറുകുന്ന മത്സരത്തിലും പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത അവസാനിക്കുന്ന സമയത്ത്, യഥാര്‍ഥ ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന് ഇനി 'ഹമ്മിങ് ബേര്‍ഡി'ന്റെ ചിറകടിയാണുണ്ടാവുകയെന്ന് 2013 സപ്തംബര്‍ 26 ന് പ്രഖ്യാപിക്കപ്പെട്ടു. ഗൂഗിള്‍ ഉപയോഗിക്കുന്ന പരിഷ്‌ക്കരിച്ച സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പേരാണ് 'ഹമ്മിങ് ബേര്‍ഡ്'.

നിലവില്‍ മുന്നൂറ് കോടിയിലേറെ അന്വേഷണങ്ങള്‍ക്ക് (ക്വെറികള്‍ക്ക്) ഗൂഗിള്‍ ദിവസവും മറുപടി നല്‍കുന്നു എന്നാണ് കണക്ക്. ഇതുവരെ പിന്തുടര്‍ന്ന സെര്‍ച്ച് വിദ്യയില്‍നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ അന്വേഷണങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ഗൂഗിള്‍ സെര്‍ച്ച്. മൊബൈലുകളില്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടി ഇതോടെ ഗൂഗിള്‍ സെര്‍ച്ച് പാകമാവുകയാണ്.

മൊബൈല്‍ യുഗം മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ക്കൂടി നിറവേറ്റാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ചെന്ന് അവകാശപ്പെടുമ്പോള്‍, ഗൂഗിള്‍ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട് - ഐഫോണിലെ സിരിക്കുള്ള മറുപടിയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ തങ്ങള്‍ നല്‍കുന്നത്.

2011 ഒക്ടോബര്‍ അവസാനമാണ് 'ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിരി ( Siri ) ഐഫോണിലെത്തിയത്. ശരിക്കുള്ള സഹായിയോട് വിവരങ്ങള്‍ തേടുന്നതുപോലെ, ഐഫോണ്‍ ഉപയോക്താവിന് സിരിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) യില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനാണ് സിരി. സിരിയുടെ വരവോടെ സെര്‍ച്ച് രംഗത്ത് ആപ്പിള്‍ ഒറ്റയടിക്ക് അഞ്ചുവര്‍ഷം മുന്നിലെത്തിയെന്ന് പല വിദഗ്ധരും വിലയിരുത്തി. സിരി ഭീഷണിയാണെന്ന് ഗൂഗിളിന്റെ ഉന്നതരും സമ്മതിച്ചു.

ആ ഭീഷണിക്കുള്ള മറുപടിയാണ് പുതിയ ഗൂഗിള്‍ സെര്‍ച്ച്. എന്നുവെച്ചാല്‍, കാലപ്രവാഹത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത വിടവാങ്ങിയപ്പോള്‍, ഗൂഗിള്‍ പുതിയ ഉയരങ്ങള്‍ തേടി ചിറകടിക്കുകയാണ്. സെര്‍ച്ച് എന്ന പ്രവൃത്തിയെ വെബ്ബ് ബിസിനസിന്റെ നട്ടെല്ലാക്കി മാറ്റിയ ഗൂഗിള്‍, തങ്ങള്‍ക്ക് കാലഹരണപ്പെടാന്‍ മനസില്ല എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ !

ലിങ്കുകളുടെ മാന്ത്രികത തലയ്ക്കുപിടിച്ച രണ്ട് സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളുടെ -ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ - ഒടുങ്ങാത്ത തര്‍ക്കങ്ങളില്‍നിന്നാണ് ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്. പക്ഷേ, ഇന്റര്‍നെറ്റില്‍ സെര്‍ച്ചിന്റെ ചരിത്രം അതിനുംമുമ്പ് ആരംഭിച്ചിരുന്നു.

ആദിയില്‍ സെര്‍ച്ച് ഉണ്ടായത്
വെബ്ബോ ബ്രൗസറുകളോ സെര്‍ച്ചോ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ. അക്കാര്യം സങ്കല്‍പ്പിക്കാന്‍ പോലും പലരും ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്റര്‍നെറ്റിന് അങ്ങനെയൊരു കാലമുണ്ടായിരുന്നു. കുറെ കമ്പ്യൂട്ടറുകളുടെയും നെറ്റ്‌വര്‍ക്കുകളുടെയും ജീവനില്ലാത്ത ശൃംഖല മാത്രമായിരുന്നു അന്നത്തെ ഇന്റര്‍നെറ്റ്. ഹൈപ്പര്‍ലിങ്കുകള്‍ വഴി ഡോക്യുമെന്റുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഡോക്യുമെന്റിന്റെ പേര്, അത് സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ നോഡ് ഒക്കെ കൃത്യമായി അറിയില്ലെങ്കില്‍ ഒരു വിവരവും ഇന്റര്‍നെറ്റില്‍ തേടിപ്പിടിക്കാന്‍ കഴിയാത്ത 'ശിലായുഗ'മായിരുന്നു അത്.

ആ 'ശിലായുഗ'ത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്റര്‍നെറ്റില്‍ ആദ്യ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത്. 1990 ല്‍ പ്രത്യക്ഷപ്പെട്ട 'ആര്‍ച്ചി' ( Archie ) ആയിരുന്നു അത്; മാക്ഗില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി അലന്‍ ഇംടേജ് രൂപംനല്‍കിയത്.

ഇന്റര്‍നെറ്റില്‍ പൊതുലഭ്യതയിലുള്ള കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ അക്കാദമിക് രംഗത്തുള്ളവരെ സഹായിക്കുക എന്നതായിരുന്നു ആര്‍ച്ചിയുടെ ലക്ഷ്യം. അത്തരം ഡോക്യുമെന്റുകളുടെ ഇന്‍ഡെക്‌സ് തയ്യാറാക്കിയാണ് ആര്‍ച്ചി പ്രവര്‍ത്തിച്ചത്. ഇന്റര്‍നെറ്റിന്റെ 'ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍' ( FTP ) സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാമാക്കിയുള്ള ആര്‍ച്ചി പക്ഷേ, അത്ര യൂസര്‍-ഫ്രണ്ട്‌ലി ആയിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ വെബ്ബ് ആവിര്‍ഭവിച്ചതോടെ, ആര്‍ച്ചിയുടെ പരിമിതി ബോധ്യമായി. അതെത്തുടര്‍ന്ന് 1993 ല്‍ നെവേദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ സെര്‍ച്ച് എഞ്ചിനാണ് 'വെറോനിക്ക' ( Veronica ). ആര്‍ച്ചി പോലെ തന്നെയായിരുന്നു അതിന്റെയും പ്രവര്‍ത്തനം. എഫ്.ടി.പിക്ക് പകരം, ജനപ്രിയ 'ഗോഫര്‍' ( Gopher ) സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം.

അന്വേഷിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ട് മാത്രമേ ഇന്‍ഡെക്‌സ് ചെയ്യൂ, ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യില്ല എന്നതായിരുന്നു ആര്‍ച്ചിയുടെയും വെറോനിക്കയുടെയും പ്രശ്‌നം. ഡോക്യുമെന്റ് തപ്പിയെടുക്കാന്‍ യഥാര്‍ഥ തലക്കെട്ട് തന്നെ നല്‍കേണ്ടിയിരുന്നു.

മിന്നല്‍പ്പോലെയായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിന്റെ വളര്‍ച്ച. ഇന്റര്‍നെറ്റില്‍ വെബ്ബ്‌സൈറ്റുകളുടെ എണ്ണം 1993 ല്‍ വെറും 130 ആയിരുന്നത്, 1996 എത്തിയപ്പോഴേക്കും ആറുലക്ഷമായി. മനുഷ്യന്റെ പരിധിക്കപ്പുറത്തേക്ക് വെബ്ബ് വളരുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചവരില്‍ ഒരാളായിരുന്നു അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകന്‍ മാത്യു ഗ്രേ. അദ്ദേഹം രൂപംനല്‍കിയാതാണ് WWW Wanderer എന്ന വെബ്ബ് സെര്‍ച്ച്. വെബ്ബ്‌സൈറ്റുകളുടെ ഇന്‍ഡെക്‌സ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു റോബോട്ട് പ്രോഗ്രാമായിരുന്നു അത്.

ആ സെര്‍ച്ച് എഞ്ചിന്റെ പ്രതാപവും അധികം നീണ്ടുനിന്നില്ല. കൂടുതല്‍ മികവാര്‍ന്ന സെര്‍ച്ച് സര്‍വീസുകള്‍ രംഗപ്രവേശം ചെയ്തു. 'വെബ്ബ്ക്രാളര്‍' ( WebCrawler ) ആയിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷകനായിരുന്ന ബ്രിന്‍ പിന്‍കെര്‍ട്ടന്‍ 1994 ഏപ്രിലില്‍ ഓണ്‍ലൈനിലെത്തിച്ച ആ സര്‍വീസിന്റെ പ്രത്യേകത, വെബ്ബ്‌സൈറ്റുകളെ ഇന്‍ഡെക്‌സ് ചെയ്യാന്‍ ഒരു ക്രാളര്‍ അതില്‍ ഉപയോഗിച്ചു എന്നതാണ്. വെബ്ബ് ഡോക്യുമെന്റുകളിലെ മുഴുവന്‍ ടെക്‌സ്റ്റും ഇന്‍ഡെക്‌സ് ചെയ്യാന്‍ ശേഷിയുള്ള ആദ്യത്തെ സെര്‍ച്ച് എഞ്ചിനായിരുന്നു അത്. പുറത്തിറങ്ങി ഏഴുമാസംകൊണ്ട് പത്തുലക്ഷം സെര്‍ച്ചുകള്‍ വെബ്ബ്ക്രാളര്‍ വഴിയുണ്ടായി. 1995 ജൂണില്‍ ഏതാണ്ട് പത്തുലക്ഷം ഡോളറിന് അമേരിക്ക ഓണ്‍ലൈന്‍ ( AOL ) വെബ്ബ്ക്രാളറിനെ സ്വന്തമാക്കി.

എന്നാല്‍, വെബ്ബില്‍ ഒരു യഥാര്‍ഥ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത് 1995 ഡിസംബര്‍ 15 നാണ് - 'ആള്‍ട്ടവിസ്ത' ( AltaVista ) എന്ന പേരില്‍.

ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലെ നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് ലബോററ്റിയിലെയും വെസ്‌റ്റേണ്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും ഗവേഷകരാണ് ആള്‍ട്ടവിസ്ത (AltaVista) യ്ക്ക് രൂപംനല്‍കിയത്. ലൂയിസ് മോനിയര്‍, പോള്‍ ഫ് ളാഹര്‍ട്ടി, മൈക്കല്‍ ബറോസ് എന്നിവരായിരുന്നു അതില്‍ മുഖ്യശില്പ്പികള്‍. '1996 ല്‍ ഒരുപക്ഷെ വെബ്ബിലെ ഏറ്റവും ഇഷ്ട ബ്രാന്‍ഡായിരുന്നു ആള്‍ട്ടവിസ്ത. ഇന്നത്തെ കണക്കിന്, അന്നത്തെ 'ഗൂഗിള്‍'' - ജോണ്‍ ബാറ്റില്‍ രേഖപ്പെടുത്തുന്നു.

പ്രത്യേകിച്ച് പ്രഖ്യാപനമൊന്നുമില്ലാതെയാണ് തുടങ്ങിയതെങ്കിലും, ആദ്യദിവസം തന്നെ മൂന്നുലക്ഷംപേര്‍ ആള്‍ട്ടവിസ്ത സന്ദര്‍ശിച്ചു. ഒരുവര്‍ഷത്തിനകം 400 കോടി സെര്‍ച്ചുകള്‍. ദിനംപ്രതി 250 ലക്ഷം സെര്‍ച്ചുകളുമായി 1997 ആയപ്പോഴേക്കും ആള്‍ട്ടവിസ്ത സെര്‍ച്ചിലെ രാജാവായി. സ്‌പോണ്‍സര്‍മാരില്‍നിന്ന് 500 ലക്ഷം ഡോളര്‍ വരുമാനം. യാഹൂവിനും എ.ഒ.എല്ലിനുമൊപ്പം വെബ്ബില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ള സൈറ്റ് - അതായി ആള്‍ട്ടവിസ്ത.

ഗൂഗിളിനെപ്പോലെ ഒരു വെബ്ബ്‌പേജിലേക്കുള്ള ലിങ്കുകളെ, ആ സൈറ്റിന്റെ പ്രസക്തി മനസിലാക്കാന്‍ പ്രയോജനപ്പെടുത്തിയ ആദ്യ സെര്‍ച്ച് എഞ്ചിന്‍ 1994 ല്‍ രംഗത്തെത്തിയ ലൈക്കസ് (Lycos) ആയിരുന്നു . കാര്‍നജീ മെലോണ്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ മൗള്‍ഡിന്‍ രൂപംനല്‍കിയ ആ സെര്‍ച്ച് എഞ്ചിനില്‍ ഗണിത ആല്‍ഗരിതമാണ് ഉപയോഗിക്കപ്പെട്ടത്. 1999 ല്‍ ഒരു ചെറുകാലയളവില്‍, ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റായി ലൈക്കസ് മാറി. 2000 ല്‍ ഡോട്ട്‌കോം കുമിളയുടെ പാരമ്യത്തില്‍ സ്പാനിഷ് ടെലകോം ഭീമനായ ടെറ ( Terra ) ലൈക്കസിനെ സ്വന്തമാക്കി. നാലുവര്‍ഷത്തിന് ശേഷം ടെറ, അത് ദക്ഷിണകൊറിയന്‍ കമ്പനിക്ക് 10 കോടി ഡോളറിന് കൈമാറി. ഗൂഗിള്‍ ശക്തിപ്രാപിച്ചതോടെ, ആള്‍ട്ടവിസ്തയെപ്പോലെ ലൈക്കസിന്റെയും പ്രതാപകാലം അസ്തമിച്ചു.

1990 കളില്‍ പ്രാധാന്യം നേടിയ മറ്റൊരു സെര്‍ച്ച് എഞ്ചിനായിരുന്നു 'എക്‌സൈറ്റ്' ( Exite ) - 1994 ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ആറ് പൂര്‍വ്വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപംനല്‍കിയത്.

സ്റ്റാന്‍ഫഡിലെ തന്നെ രണ്ട് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡി ഫിലോ എന്നിവര്‍ ചേര്‍ന്ന് 1994 ജനവരിയില്‍ സൃഷ്ടിച്ച 'ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് ടു ദി വേള്‍ഡ് വൈഡ് വെബ്ബ്' എന്ന വെബ്ബ്‌സൈറ്റാണ്, ഏതാനും മാസം കഴിഞ്ഞ് പേരുമാറ്റി 'യാഹൂ' ( Yahoo! ) ആയത്. വെബ്ബ്‌സൈറ്റകളുടെ പ്രാധാന്യക്രമം അനുസരിച്ച് രൂപപ്പെടുത്തിയ ഒരു ഡയറക്ടറി ആയിട്ടാണ് യാഹൂ തുടങ്ങിയത്. സെര്‍ച്ച് അടക്കമുള്ള സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഒരു വെബ്ബ് പോര്‍ട്ടലായി പിന്നീടത് പരിണമിച്ചു.

ഗൂഗിളിന്റെ ഉദയം 
1990 കളുടെ രണ്ടാംപകുതിയില്‍ ആള്‍ട്ടവിസ്തയും ലൈക്കസുമൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വേളയിലാണ് സെര്‍ജി ബ്രിന്നും ലാറി പേജും സ്റ്റാന്‍ഫഡില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. ഒരു തര്‍ക്കത്തിനിടെ 1995 ല്‍ ഇരുവരും പരിചയപ്പെട്ടു. രണ്ടുപേരും തര്‍ക്കം തുടര്‍ന്നു. അവസാനമില്ലാത്ത ആ തര്‍ക്കങ്ങളില്‍നിന്ന് ഗൂഗിള്‍ പിറന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ രാജീവ് മോട്ട്‌വാനിക്ക് കീഴിലായിരുന്നു സെര്‍ജിയുടെ ഗവേഷണം. വിഷയം ഡേറ്റാമൈനിങ്. മറ്റൊരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ടെറി എ. വിനോഗ്രാഡിനെ ലാറി തന്റെ ഉപദേഷ്ടാവായി സ്വീകരിച്ചു.

ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളുമാണ് ലാറിയെ വ്യാമോഹിപ്പിച്ചത്. ലിങ്കുകളെ വിശകലനം ചെയ്യാന്‍ മുഴുവന്‍ വെബ്ബും ഒരു സ്റ്റാന്‍ഫഡ് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ആ വിദ്യാര്‍ഥി തീരുമാനിച്ചു. ആ പ്രവര്‍ത്തനത്തിനിടെയാണ്, അക്കാദമിക് പ്രബന്ധങ്ങളുടെ സൈറ്റേഷനുകളും ഒരു വെബ്ബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ക്കും തമ്മില്‍ ശരിക്കും സമാന്തരമില്ലേ എന്ന സംശയം ലാറിയുടെ മനസില്‍ ഉയരുന്നത്.

കൂടുതല്‍ സൈറ്റേഷനുകള്‍ ലഭിക്കുന്ന പ്രബന്ധം തീര്‍ച്ചയായും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവുമുള്ളതായിരിക്കും. അതുപോലെ ഒരു സൈറ്റിലേക്കുള്ള ലിങ്കുകളും, ലിങ്കുകളുടെ ഉത്ഭവസ്ഥാനമായ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഒരു സൈറ്റിന്റെ ജനപ്രിയതയെയും സ്വീകാര്യതയെയുമല്ലേ കുറിക്കുന്നത്. ഈ ആശയം സെര്‍ജിയെയും ആവേശഭരിതനാക്കി.

അങ്ങനെയെങ്കില്‍, ഒരു സൈറ്റ് വെബ്ബില്‍ പ്രധാനപ്പെട്ടതാണോ എന്ന് മനസിലാക്കാനുള്ള മാര്‍ഗമല്ലേ ഇത്. ഈയൊരു കാഴ്ച്ചപ്പാടോടെ ഒരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തിയാല്‍, അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമായ മറുപടി കിട്ടില്ലേ. ഇരുവരും അക്കാദമിക് ജോലികള്‍ നിര്‍ത്തിവെച്ച്, ആ പ്രശ്‌നത്തില്‍ മുഴുകി.

ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു ആദ്യപടി. ഗണിതപ്രതിഭയെന്ന് അതിനകം ഖ്യാതിനേടിയിരുന്ന സെര്‍ജി അതില്‍ ഊളിയിട്ടു. അങ്ങനെയാണ്, ലാറിയുടെ പേരിലറിയപ്പെടുന്ന, ഗൂഗിളിന്റെ തുറുപ്പുശീട്ടായിമാറിയ 'പേജ്‌റാങ്ക്' ( PageRank ) എന്ന സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പിറവി.

പേജ്‌റാങ്ക് ആല്‍ഗരിതം ഉപയോഗിച്ചുള്ള സെര്‍ച്ച്എഞ്ചിന്റെ ആദ്യപേര് 'ബാക്ക്‌റബ്ബ്' ( BackRub ) എന്നായിരുന്നു. സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളും അധ്യാപകരും ആദ്യം ഉപയോഗിച്ച അതിന്റെ പേര് പിന്നീട് 'ഗൂഗിള്‍' എന്നായി. മറ്റൊരു പേരും ലാറിയുടെയും സെര്‍ജിയുടെയും പരിഗണനയിലുണ്ടായിരുന്നുവെന്ന് കെന്‍ ഔലേറ്റ പറയുന്നു. 'വാട്ട്‌ബോക്‌സ്' ( Whatbox ) എന്നായിരുന്നു അത്. പക്ഷേ, What box എന്നത് Wetbox ആയി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, അതൊരു അശ്ലീലസൈറ്റായി കരുതപ്പെടാം എന്ന ഭയം മൂലം ആ ശ്രമം ഉപേക്ഷിച്ചു.

അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും 'കീവേര്‍ഡു'കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്റെ പ്രത്യേകത. ലിങ്കുകളെയും ഒരു സൈറ്റിന്റെ ജനപ്രിയതയെയും 'പേജ്‌റാങ്ക്' വഴി വിശകലനം ചെയ്താണ് അത് സാധ്യമാക്കിയത്.

സെര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരുന്നു. ഗൂഗിളിന് ശേഷം ഒരിക്കലും സെര്‍ച്ച് പഴയതുപോലെ ആയില്ല. തങ്ങള്‍ രൂപപ്പെടുത്തിയ ആ സാങ്കേതികവിദ്യയ്ക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന് ലാറിക്കും സെര്‍ജിക്കും ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഗൂഗിള്‍ ഒരു കമ്പനിയായി. കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്ന, ആയിരക്കണക്കിന് ബിസിനസ് സംരംഭകര്‍ക്കും മറ്റ് മേഖലയിലുള്ളവര്‍ക്കും അനുഗ്രഹമാകുന്ന തരത്തില്‍ ഗൂഗിള്‍ വളര്‍ന്നു.

ഗൂഗിളിന്റെ ഈമെയില്‍ സര്‍വീസ് മുതല്‍ ഭൂപട സര്‍വീസും പരസ്യങ്ങളുംവരെ ഇന്ന് പ്രവര്‍ത്തിക്കുന്നത് സെര്‍ച്ച് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്. ലോകത്തിന്റെ ഗതിമാറ്റുന്നതായിരുന്നു ഗൂഗിള്‍ സെര്‍ച്ചെന്ന് സാരം. തിരയല്‍ അഥവാ സെര്‍ച്ച് എന്ന പ്രവൃത്തിക്ക് അതിര്‍ത്തികളില്ലെന്നാണ് ഗൂഗിളിന്റെ ചരിത്രം തെളിയിക്കുന്നത്.

ഹമ്മിങ് ബേര്‍ഡ് എത്തുമ്പോള്‍ 
ഗൂഗിളിന്റെ സെര്‍ച്ചില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രഖ്യാപിക്കപ്പെട്ടത് 2009 ആഗസ്തിലാണ്. ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതത്തിന്റെ 'കഫീന്‍' ( Caffeine ) വെര്‍ഷന്‍ അവതരിപ്പിക്കപ്പെട്ടു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷല്‍ സര്‍വീസുകളിലും മറ്റും നിമിഷംപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ക്കൂടി സെര്‍ച്ച്ഫലത്തില്‍ പ്രതിഫലിക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ അപ്‌ഡേറ്റ്. മികച്ച രീതിയില്‍ വിവരങ്ങള്‍ തേടാന്‍ (അഥവാ ഇന്‍ടെക്‌സ് ചെയ്യാന്‍) ഗൂഗിളിനെ സഹായിക്കുക എന്നതായിരുന്നു മുഖ്യമായും കഫീന്റെ ഉദ്ദേശം. മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനില്‍ വരുത്തിയ പരിഷ്‌ക്കരണത്തിനുള്ള മറുപടി കൂടിയായിരുന്നു 'കഫീന്‍' എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള 'ഹമ്മിങ് ബേര്‍ഡ്' ആല്‍ഗരിതം വ്യത്യസ്തമാണ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ച് ആല്‍ഗരിതമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ മാറ്റം ഏത് തരത്തില്‍ പ്രതിഫലിക്കുമെന്ന് ഗൂഗിളിലെ അമിത് സിംഘാല്‍ വിവരിച്ചത് ഇങ്ങനെ : 'സെര്‍ച്ചിന്റെ പ്രാഥമിക ധര്‍മം 'ഉത്തരം നല്‍കുക, സംസാരത്തിന് മറുപടി പറയുക, കാര്യങ്ങള്‍ ഊഹിച്ചെടുക്കുക' എന്ന നിലയ്ക്ക് മാറ്റുകയാണ് ഹമ്മിങ്‌ബേര്‍ഡ് ചെയ്യുക'.

മാത്രമല്ല, ഒരു കമ്പ്യൂട്ടറിനോട് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ പരിണമിക്കുകകൂടിയാണ് ഇതിലൂടെ. ഇതുവരെ തുടര്‍ന്നുവന്ന സെര്‍ച്ച് സമീപനത്തിന് പകരം, അര്‍ഥങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുന്ന രീതിയാണ് പുതിയ സെര്‍ച്ചില്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുള്ളത്.

ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ലിങ്കുകളെ വിശകലനംചെയ്ത് പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് 'സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡ്' എന്ന സെര്‍ച്ച് നിരീക്ഷണ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തു.

വാക്കുകള്‍പ്പറുത്ത് പ്രയോഗങ്ങളുടെയും ബന്ധങ്ങളുടെയും അര്‍ഥം മനസിലാക്കാന്‍ സഹായിക്കുകയാണ് ഹമ്മിങ്‌ബേര്‍ഡ് ആല്‍ഗരിതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച 'നോളേജ് ഗ്രാഫി' ( Knowledge Graph ) ന്റെ തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ പുതിയ സെര്‍ച്ച് ആല്‍ഗരിതം. മാത്രമല്ല, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി വിശകലനം ചെയ്ത് ഉത്തരം നല്‍കാനും അതിന് കഴിവുണ്ട്.

മൊബൈല്‍ യുഗത്തിന് ചേരുംവിധം ഗൂഗിള്‍ സെര്‍ച്ച് മാറുന്നു എന്നര്‍ഥം. മറ്റൊരു ആള്‍ട്ടാവിസ്തയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപനമാണ് ഒരര്‍ഥത്തില്‍ ഗൂഗിളിന്റെ പുതിയ നീക്കം.

(അവലംബം : 1. Googled (2009), by Ken Auletta (Virgin Books, London); 2. The Search (2005), John Battelle (Nicholas Brealey Publishing, London); 3. Google Tweaks Search to Challenge Apple's Siri, by Tom Simonite, Technology Review (website) September 26, 2013)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )

Monday, January 14, 2013

ഡിജിറ്റല്‍ സഹായികളുടെ കാലം

 
 കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്തുവന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത്, ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഒരു അത്ഭുതസംഭവം വിവരിച്ചു. ലണ്ടനില്‍ പലരും സ്വന്തം ഐഫോണിനോട് സംസാരിക്കുന്നുവത്രേ!

'അതിലെന്താ ഇത്ര അത്ഭുതം, സംസാരിക്കാനുള്ളതല്ലേ ഫോണ്‍' - ഞാന്‍ തിരക്കി.

'ഫോണിലൂടെ സംസാരിക്കുന്നതും, ഫോണിനോട് സംസാരിക്കുന്നതും വ്യത്യാസമില്ലേ'-സുഹൃത്ത് ചോദിച്ചു. 'മാത്രമല്ല, ഫോണ്‍ തിരിച്ചും സംസാരിക്കുന്നു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഫോണ്‍ മറുപടിയും നല്‍കുന്നു!'.

പെട്ടന്ന് എന്റെ തലയ്ക്കുള്ളില്‍ ബള്‍ബ് കത്തി, 'ഓ, സിരി. അതാണല്ലേ സംഭവം.'

'അതുതന്നെ'-ചെറുചിരിയോടെ സുഹൃത്ത് തുടര്‍ന്നു. 'എല്ലാക്കാര്യവും അവരിപ്പോള്‍ ഫോണിനെ പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്യുക. നാളെ ചെയ്യേണ്ട എന്തൊക്കെ കാര്യങ്ങള്‍ എപ്പോഴൊക്കെ ഓര്‍മിപ്പിക്കണം. ആര്‍ക്കൊക്കെ ഈമെയിലയയ്ക്കണം, എന്താണ് അയയ്‌ക്കേണ്ടത് തുടങ്ങി മിക്ക സംഗതികളും. സംശയമുള്ളത് ഫോണ്‍ ചോദിച്ച് മനസിലാക്കും.....പിന്നെയെല്ലാം ഫോണ്‍ ചെയ്തുകൊള്ളും.'.

ഇനി മറ്റൊരു സംഭവം. 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലിസ് സ്വദേശിയായ 14-കാരി കിര്‍സ്റ്റന്‍ ഗോള്‍ഡന്‍ബര്‍ഗിന് ഏറ്റവും ഇഷ്ടം തന്റെ 'അമേരിക്കന്‍ ഗേള്‍സ്' പാവകളുടെ ശേഖരമായിരുന്നു. സ്വന്തം ഇഷ്ടംപോലും ബലികഴിച്ച് ആ പാവശേഖരം 'ഈബേ' ലേലസൈറ്റ് വഴി അവള്‍ വിറ്റു. എന്തിനെന്നോ, പുതിയ ഐഫോണ്‍ വാങ്ങാന്‍!

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കിര്‍സ്റ്റന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ തേടി ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ കയറിയിറങ്ങേണ്ട. പകരം, ഐഫോണിനോട് പറഞ്ഞാല്‍ മതി. അവളുടെ ആവശ്യം മനസിലാക്കി ഐഫോണിലെ സിരി വേണ്ടുന്ന വിവരങ്ങള്‍ നെറ്റില്‍നിന്ന് തിരഞ്ഞുപെറുക്കി നൊടിയിടയില്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും!

ആപ്പിളിന്റെ ഐഫോണിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാവുന്നവര്‍ക്ക് ഇതിലത്ര അത്ഭുതം തോന്നണമെന്നില്ല. കാരണം, ആപ്പിള്‍ 'സിരി' (Siri) എന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഐഫോണില്‍ കുടിയിരുത്തി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടെക്‌നോളജിയുടെ സമീപകാല ചരിത്രത്തില്‍ സിരിയോളം സെന്‍സേഷനുണ്ടാക്കിയ മൊബൈല്‍ സര്‍വീസുകള്‍ അധികമില്ല. സെര്‍ച്ചില്‍ മുടിചൂടാമന്നന്‍മാരായ ഗൂഗിളിനെതിരെ ആപ്പിളിറക്കിയ വജ്രായുധമായി സിരി വിലയിരുത്തപ്പെടുക പോലും ചെയ്തു.

നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഐഫോണിലെ സിരിയോട് ചോദിച്ചറിയാമെങ്കില്‍, ആ ഫോണ്‍ കൈയിലുള്ളവര്‍ പിന്നെന്തിന് ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കണം!

പലരും കരുതി വോയ്‌സ് സെര്‍ച്ച് പോലൊരു ഏര്‍പ്പാടാണ് സിരി എന്ന്. അതിനാല്‍, 'സിരിക്ക് ബദല്‍' എന്നപേരില്‍ ഒട്ടേറെ അപ്ലിക്കേഷനുകള്‍ കൂണുപോലെ മുളച്ചുപൊന്തി. എന്നാല്‍, അധികം വൈകാതെ മിക്കവര്‍ക്കും കാര്യം മനസിലായി. സിരിക്ക് ബദലാകാന്‍ ചൊട്ടുവിദ്യകള്‍ക്കൊന്നും ആവില്ല. സിരിക്ക് സമം സിരി മാത്രം!

ഇക്കാര്യം ഏറ്റവും ബോധ്യമുണ്ടായിരുന്നത് ഗൂഗിളിനാണ്. അതുകൊണ്ട് 'സിരിക്ക് ബദല്‍' എന്ന് തങ്ങളുടെ വോയ്‌സ് സേര്‍ച്ചിനെ വിശേഷിപ്പിക്കാതിരിക്കാന്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികകാലം സിരിയെ മാത്രം വാഴാന്‍ ഗൂഗിള്‍ അനുവദിക്കുമോ എന്നതായി ടെക്‌നോളജി രംഗത്ത് നിന്നുയരുന്ന ചോദ്യം. ആദ്യമൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സിരി രംഗത്തെത്തി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, അതിന് ബദലാകാനുള്ള ഗൂഗിളിന്റെ ആയുധമെത്തി-ഗൂഗിള്‍ നൗ (Google Now). ഗൂഗിള്‍ നൗവിനെ ആന്‍ഡ്രോയിഡിന്റെ ഭാഗമായാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

സിരിയെപ്പോലെ 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റര്‍ഫേസ്' ഉപയോഗിക്കുന്ന 'ബുദ്ധിയുള്ള' സര്‍വീസാണ് ഗൂഗിള്‍ നൗവും. ഉപയോഗിക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നടത്താനുമൊക്കെ ഗൂഗിള്‍ നൗവിനും കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ പതിപ്പില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിട്ടുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകളിലേക്കും അതെത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐ.ഒ.എസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും. ഐ.ഡി.സി.പുറത്തുവിട്ട ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം 75 ശതമാനവും, ഐ.ഒ.എസിന്റേത് ഏതാണ്ട് 15 ശതമാനവുമാണ്.

സിരിക്ക് സമാനമായ ഒരു സര്‍വീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രിയിഡിലും പ്രധാന്യം നേടുന്നു എന്നു പറഞ്ഞാല്‍, ലോക സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 90 ശതമാനം കൈയാളുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുകളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നാണര്‍ഥം.

മൈക്രോസോഫ്റ്റും ഇതേ പാതയില്‍ തന്നെയാണ്. 2007 ല്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ 'ടെല്‍മി'യും ഭാവിയില്‍ ഒരു ഡിജിറ്റല്‍ സഹായിയുടെ രൂപംപ്രാപിച്ചുകൂടാ എന്നില്ല.

പുതിയ യുഗം ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായികളുടേതാകുമെന്ന് ഉറപ്പിക്കാം.

വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി

ആപ്പിളാണ് ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടത്. 2007 ല്‍ ഐഫോണ്‍ രംഗത്തെത്തിയതോടെ അതാരംഭിച്ചു. ഡിജിറ്റല്‍ സഹായികളുടെ പുതിയ കാലത്തിന് നാന്ദി കുറിച്ചതും ആപ്പിള്‍ തന്നെ; 2011 ഒക്ടോബറില്‍ ഐഫോണ്‍ 4 എസില്‍ സിരിയെ അവതരിപ്പിച്ചതിലൂടെ.

'നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി'യെന്നതിന്റെ നോര്‍വീജിയനിലുള്ള ചുരുക്കവാക്കാണ് 'സിരി'. അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ കുടുംബത്തില്‍ പിറന്നവള്‍.

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സിരിയെ മറ്റ് മൊബൈല്‍ സര്‍വീസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സിരിയുടെ വിശേഷബുദ്ധിയുടെ രഹസ്യം കുടികൊള്ളുന്നത് നിര്‍മിതബുദ്ധിയിലാണെന്ന് സാരം.

സിരിയുടെ ചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക പെന്റഗണിന് കീഴിലുള്ള 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) യില്‍ ആയിരിക്കും. ഓര്‍ക്കുക, 1958 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയാണ് 'അര്‍പാനെറ്റി' (ARPANET)ന് രൂപംനല്‍കിയത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന്റെ തുടക്കം അതായിരുന്നു.

ഇന്റര്‍നെറ്റിന് പിറവി നല്‍കിയ അതേ ഏജന്‍സിയിലേയ്ക്കാണ് സിരിയുടെ തുടക്കം തേടുമ്പോഴും നമ്മളെത്തുകയെന്ന് സാരം. .

യുദ്ധമേഖലകളില്‍, നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിവിധ ഭീഷണികള്‍ സ്വയംമനസിലാക്കി പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കാണ് 2003 ല്‍ സിരി ആവിര്‍ഭവിച്ചത്. ശ്രീ ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ആ പദ്ധിതിക്ക് ഡി.എ.ആര്‍.പി.എ.ഫണ്ട് അനുവദിച്ചത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പി.എ.എല്‍) എന്ന പേരിലാരംഭിച്ച ആ പദ്ധതി 2009 വരെ തുടര്‍ന്നു. അതിന് കീഴില്‍ നടന്ന 'കോഗ്നെറ്റീവ് അസിസ്റ്റന്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) സംരംഭത്തില്‍ മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 യു.എസ്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും കൈകോര്‍ത്തു.

ആ സോഫ്ട്‌വേറിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി 2007 ല്‍ 'സിരി' എന്ന പേരില്‍ ശ്രീ ഇന്റര്‍നാഷണല്‍ ഒരു കണ്‍സ്യൂമല്‍ ടെക്‌നോളജി കമ്പനിക്ക് രൂപംനല്‍കി. 2010 ഫിബ്രവരിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസിന് സിരി എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിക്കൊണ്ടായിരുന്നു, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള സിരിയുടെ രംഗപ്രവേശം.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ശ്രദ്ധയില്‍ സിരി പെട്ടു. ഐഫോണിനെപ്പോലെ ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നൊക്കെ സിരി പ്രഖ്യാപിച്ചെങ്കിലും അതിന് സമയം കിട്ടിയില്ല. കാരണം 2010 ഏപ്രിലില്‍ ഇരുചെവിയറിയാതെ സ്റ്റീവ് ജോബ്‌സ് സിരി കമ്പനിയെ ആപ്പളിന്റെ ഭാഗമാക്കി. ആ ഏറ്റെടുക്കലിന് എത്ര പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം.

'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ സ്റ്റീവ് ജോബ്‌സിനെപ്പോലൊരാള്‍ അത്ര ധൃതിയില്‍ ഒരു കമ്പനിയെ സ്വന്തമാക്കില്ല. പലരും അത്ഭുതപ്പെട്ടു, സിരിയെക്കൊണ്ട് ആപ്പിള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്!

ഒന്നര വര്‍ഷം കഴിഞ്ഞു. സ്റ്റീവ് ജോബ്‌സ് അന്തരിച്ച ശേഷം പുറത്തുവന്ന ഐഫോണ്‍ 4എസ് വെറുമൊരു സ്മാര്‍ട്ട്‌ഫോണായിരുന്നില്ല. അത് 'ആത്മാവുള്ള' ഫോണായിരുന്നു! ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന, സംശയങ്ങള്‍ തിരിച്ച് ചോദിച്ചു മനസിലാക്കുന്ന, സിരിയെ ആ ഫോണിന്റെ ആത്മാവായി കുടിയിരുത്തിയിട്ടുണ്ടായിരുന്നു.

ഐഫോണ്‍ ഒറ്റയടിക്ക് മറ്റെല്ലാ ഫോണുകളെയും വര്‍ഷങ്ങളോളം പിന്നിലാക്കിയതായി എതിരാളികള്‍ക്ക് പോലും സമ്മിതിച്ചു!

ഗൂഗിളിന്റെ മറുപടി

സിരിക്ക് പിന്നില്‍ നൂറുകണക്കിന് ഗവേഷകരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്. അത്രയെളുപ്പം അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ടാണ്, 'സിരിക്ക് ബദല്‍' എന്നപേരിലെത്തിയ കോപ്പിയടി ആപ്ലിക്കേഷനുകളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയത്. അതേസമയം, സിരി കൂടുതല്‍ കരുത്തുനേടുകയും ചെയ്തു.

ഒരു സാധാരണ മൊബൈല്‍ സര്‍വീസല്ല സിരിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് കുത്തകയാകുന്നുവെന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണത്തെ ചെറുക്കാന്‍, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ചൂണ്ടിക്കാട്ടിയത് സിരിയെയാണ്. ഗൂഗിള്‍ സെര്‍ച്ചിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന സങ്കേതങ്ങള്‍ രംഗത്തെത്തുന്നുണ്ടെന്നും, അതിന് ഏറ്റവും നല്ല ഉദാഹരണം സിരിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗൂഗിളിന്റെ പ്രധാന വരുമാനമാര്‍ഗം ഡിസ്‌പ്ലെ പരസ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ കാര്യങ്ങള്‍ കാണുമ്പോഴേ ഡിസ്‌പ്ലെ പരസ്യത്തിന് സാധ്യതയുള്ളൂ. കേള്‍ക്കുന്നിടത്ത് എന്ത് ഡിസ്‌പ്ലെ. അറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുന്ന സങ്കേതമെന്ന നിലയ്ക്ക് ഗൂഗിളിന്റെ വരുമാനത്തിനും സിരി ക്ഷതമേല്‍പ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.

ആപ്പിളിന്റെ ഡേറ്റാബേസ് തന്നെയാണ് സിരി പ്രധാനമായും ഉപയോഗിക്കുന്നത്. നെറ്റില്‍ നിന്ന് വിവരങ്ങള്‍ തപ്പാന്‍ ഗൂഗിള്‍ സെര്‍ച്ചിനെക്കാളും, 'യെല്‍പ്' (Yelp), 'വൂള്‍ഫ്രേം ആല്‍ഫ' (Wolfram Alpha) തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകളെ സിരി നേരിട്ടാശ്രയിക്കുന്നു.

ഇവിടെയാണ് സിരിക്ക് സമാനമായ ഒരു സഹായിയെ രൂപപ്പെടുത്തുമ്പോള്‍, ഗൂഗിളിന് ശക്തി തെളിയിക്കാനാവുക. കാരണം, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന് ഒരു തേര്‍ഡ്പാര്‍ട്ടിയെയും ആശ്രയിക്കേണ്ട ആവശ്യമില്ല. അതിന് ഗൂഗിള്‍ സെര്‍ച്ചിന്റെയും അനുബന്ധ സര്‍വീസുകളുടെയും സഹായം മാത്രം മതി. 'ഗൂഗിള്‍ നൗ'വിനെ ഗൂഗിള്‍ വാര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെ.

പതിനാല് വര്‍ഷത്തെ സെര്‍ച്ച് പാരമ്പര്യമുള്ള കമ്പനിയാണ് ഗൂഗിള്‍. സെര്‍ച്ച് മാത്രമല്ല, ഗൂഗിള്‍ മാപ്‌സ് പോലെ ഒട്ടേറെ അനുബന്ധ സര്‍വീസുകളുടെ അനുഭവവും കമ്പനിക്കുണ്ട്. അത്രയും കാലത്തെ കണ്‍സ്യൂമര്‍ ഡേറ്റാബേസ് എന്നത് ആര്‍ക്കും എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒന്നല്ല.


2012 ജൂണ്‍ 27 ന് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ പതിപ്പിന്റെ ഭാഗമായി 'ഗൂഗിള്‍ നൗ' അവതരിപ്പിക്കപ്പെട്ടു. സിരിയെപ്പോലെ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം കഴിവുകള്‍ തന്നെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ആ ഡേറ്റാബേസിനെ സൗകര്യപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്ന 'നോളജ് ഗ്രാഫ്' (Knowledge Graph) ഗൂഗിളിന്റെ ഡിജിറ്റല്‍ സഹായിക്ക് കരുത്തു പകരുന്നു.

മാത്രമല്ല, മറ്റൊരു തന്ത്രവും ഗൂഗിള്‍ നൗവിനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ ഉടമസ്ഥനെ സംബന്ധിച്ച് ശേഖരിക്കുന്ന - അയാളുടെ വ്യകിതപരമായ ആവശ്യങ്ങള്‍, സഞ്ചാരപഥങ്ങള്‍, സര്‍വീസുകള്‍ എന്നിങ്ങനെയുള്ള -വിവരങ്ങള്‍ക്കൂടി ഗൂഗിള്‍ നൗവിനായി പ്രയോജനപ്പെടുത്തുന്നു.

അടുത്ത് എന്തുവേണം എന്ന് നിര്‍ദേശിക്കാനുള്ള കഴിവാണ് അതുവഴി ഗൂഗിള്‍ നൗവിന് ലഭിക്കുന്നത്. സിരിയെപ്പോലുള്ള ഡിജിറ്റല്‍ സഹായിയുടെ റോളില്‍ നിന്ന്, ഡിജിറ്റല്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഗൂഗിള്‍ നൗ മാറുന്നു എന്നാണിതിനര്‍ഥം! സിരിക്കപ്പുറത്തേക്ക് നീളുന്നതാണ് ഗൂഗിള്‍ നൗവിന്റെ സാധ്യതകളെന്ന് സാരം.

സിരിയെപ്പോലെ, ഒരു 'വ്യക്തിത്വ'മെന്ന നാട്യമൊന്നും ഗൂഗിള്‍ നൗവിനില്ല. പകരം പരിചിതമായ ഒരു സെര്‍ച്ച് ബോക്‌സാണ് ഗൂഗിള്‍ നൗ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുക. ശബ്ദനിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഫോണ്‍ ഫങ്ഷനുകളായ മെസേജുകള്‍ അയയ്ക്കുക, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, 'ഈഫല്‍ ടവറിന് എത്ര പ്രായമുണ്ട്'?, 'നല്ലൊരു ഇറ്റാലിയന്‍ റസ്റ്റൊറണ്ട് അടുത്തെവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഗൂഗിള്‍ നൗവിനും പ്രാപ്തിയുണ്ട്.

മാത്രമല്ല, സിരിയെപ്പോലെ ശബ്ദപ്രതികരണങ്ങള്‍ നടത്താനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്കായാണ് ഗൂഗിള്‍ നൗ അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിനെ അത്തരത്തില്‍ പരിമിതപ്പെടുത്താനല്ല ഗൂഗിളിന്റെ ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ അടുത്തയിടെ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' പദ്ധതി, സമീപയാഥാര്‍ഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി) ഭാവിയില്‍ എങ്ങനെ സാധാരണ ജീവിതത്തിന്റെ ഭാഗമാകും എന്നാണ് കാട്ടിത്തരുന്നത്. കണ്ണടപോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം വഴി, വയര്‍ലെസായി തന്റെ ചുറ്റുപാടുകളോടും ചങ്ങാതിമാരോടും ശബ്ദനിര്‍ദേശങ്ങള്‍ വഴി പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കാട്ടിത്തന്നത്.

ശബ്ദനിര്‍ദേശങ്ങളെ ബുദ്ധിപൂര്‍വം മനസിലാക്കി പ്രതികരിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നൗവിലും പ്രോജക്ട് ഗ്ലാസിന്റെ ചില സവിശേഷതകള്‍ കാണാം. ഭാവിയെ സംബന്ധിച്ച് ഗൂഗിളിന്റെ വിലയൊരു പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ നൗവും എന്ന് അനുമാനിക്കാം.

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

അതേസമയം, ഗൂഗിളിന്റെ ലോക്കല്‍ സെര്‍ച്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ സ്വാധീനമുറപ്പിക്കാവുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിള്‍ നൗ ആകാനാണ് സാധ്യത.

(അവലംബം, കടപ്പാട്: 1. Google's Answer to Siri Thinks Ahead - by Tom Simonite, Technology Review, Sept,28, 2012; 2. സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വിജ്രായുധം - MB4Tech, മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 31, 2011; 3. Does Apple's Siri Threaten Google's Search Monopoly? - by William M.Bulkeley, Technology Review, Dec 8, 2011; 4. Wikipedia.org)

Saturday, October 27, 2012

ഭൂപടയുദ്ധങ്ങള്‍


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഒക്ടോബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.


ബ്രിട്ടനില്‍ നോര്‍ത്ത് വെയ്ല്‍സിന് വടക്കുള്ള ആംഗല്‍സീ ദ്വീപിലെ മെനായ് ബ്രിഡ്ജ് പട്ടണവും പരിസരവും കാണേണ്ട ഒരാവശ്യം കഴിഞ്ഞവര്‍ഷം എനിക്കുണ്ടായി. എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ ഒരധ്യായം ആരംഭിക്കേണ്ടത് മെനായ് ബ്രിഡ്ജിന്റെ വിവരണത്തോടെ ആയിരുന്നു.

തീര്‍ച്ചയായും, ഇങ്ങനെയൊരാവശ്യത്തിന് ബ്രിട്ടനില്‍ പോകാനുംമാത്രം സാഹചര്യമില്ലാത്ത ഈയുള്ളവന്‍ ഒരു കുറുക്കുവഴി കണ്ടു. ഗൂഗിള്‍ 'സ്ട്രീറ്റ് വ്യൂ' (Google Street View) വിനെ അഭയംപ്രാപിക്കുക.

ഗൂഗിള്‍ മാപ്‌സില്‍ മെനായ് ബ്രിഡ്ജ്, ബ്രിട്ടന്‍ എന്ന് സെര്‍ച്ച് ചെയ്ത് സ്ഥലം കണ്ടെത്തിയിട്ട് ആ പട്ടണം സൂംചെയ്തു.....സൂമിങ്ഘട്ടം അവസാനിച്ചതോടെ, ആകാശത്തുനിന്ന് താഴെ ചെന്ന് വീണത് മാതിരി ഒറ്റയടിക്ക് മെനായ് ബ്രിഡ്ജില്‍!

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നത് 360 ഡിഗ്രിയില്‍ ചുറ്റിനും മുകളിലും കാണാവുന്ന ഉന്നതറിസല്യൂഷനുള്ള ത്രിമാന ദൃശ്യം...പട്ടണത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാം, ചുറ്റിനും നോക്കിക്കാണാം. പ്രശസ്തമായ മെനായ് ബ്രിഡ്ജിന് മുകളിലൂടെ പോകാം. പ്രതീതിയാഥാര്‍ഥ്യത്തിന്റെ അത്ഭുതലോകം!

ഇന്ററാക്ടീവ് മീഡിയയുടെ സാധ്യതകള്‍ എത്രയെന്ന് സ്ട്രീറ്റ് വ്യൂ നമ്മളെ അത്ഭുതത്തോടെ ബോധ്യപ്പെടുത്തുന്നു. ബ്രിട്ടന്‍, അമേരിക്ക, ചൈന തുടങ്ങി മുപ്പതോളം രാജ്യങ്ങളിലെ ഏത് നഗരവും പട്ടണവും (വിമാനത്താവളങ്ങള്‍, സൈനികകേന്ദ്രങ്ങള്‍ തുടങ്ങിയ അതിസുരക്ഷാമേഖലകളൊഴികെ) 'ചുറ്റിനടന്ന്' കാണാനുള്ള അവസരമാണ് അതൊരുക്കുന്നത്.

പട്ടണങ്ങളും ജനവാസകേന്ദ്രങ്ങളും മാത്രമല്ല, ലോകമഹാത്ഭുതങ്ങളും ധ്രുവപ്രദേശങ്ങളും ആമസോണ്‍ കാടുകളും വരെയുണ്ട് ട്രീറ്റ് വ്യൂവില്‍. എന്തിന് കടലിനടിയില്‍പോലും ചുറ്റിനടന്ന് കാണാവുന്ന കാലം വരികയാണ്.

 2012 ഫിബ്രവരി 23 ന് ഗൂഗിള്‍ പ്രഖ്യാപിച്ച 'സീവ്യൂ' (Seaview) പ്രോജക്ട് പ്രതീക്ഷിക്കുന്ന തരത്തില്‍ മുന്നേറിയാല്‍, 2013 ഫിബ്രവരിയോടെ ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ 'ഗ്രേറ്റ് ബാരിയര്‍ റീഫി'ന്റെ 360 ഡിഗ്ര ദൃശ്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.

*********

അവിടെയാണ് പ്രശ്‌നം. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 വാങ്ങിയവര്‍ കണ്ടത് അവരുടെ ഫോണില്‍നിന്ന് ഗൂഗിള്‍ മാപ്‌സ് അപ്രത്യക്ഷമായിരിക്കുന്നു, ഒപ്പം സ്ട്രീറ്റ് വ്യൂ ഫീച്ചറും. പകരം ആപ്പിളിന്റെ സ്വന്തം 'മാപ്‌സ് ആപ്ലിക്കേഷന്‍' (Maps app) ഐഫോണില്‍ സ്ഥാനംപിടിച്ചിരിക്കുന്നു.

ആപ്പിളിന്റെ മാപ്പ് നോക്കിയവര്‍ അമ്പരന്നു. ഹൈദരാബാദിലെ ഒരു തടാകം മാപ്പില്‍ കാണാനില്ല, മസാച്യൂസെറ്റ്‌സില്‍ കേംബ്രിഡിലെ റസ്‌റ്റോറണ്ടുകള്‍ സ്ഥാനംതെറ്റിയിരിക്കുന്നു, ബര്‍ലിന്‍ കാണുന്നത് അന്റാര്‍ട്ടിക്കയില്‍! കടലിന് നടുവില്‍പോലും സ്ഥാപനങ്ങള്‍! ട്രാഫിക് സിഗ്നലുകള്‍ ഇല്ല, ഓരോ വഴിയിലും നിശ്ചിതസ്ഥലത്തേക്ക് തിരിയേണ്ടത് എവിടെനിന്ന് എന്നും വ്യക്തമല്ല.

ഇതെല്ലാം വളരെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ള ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിട്ടാണ് ആപ്പിള്‍ പുതിയ സാഹത്തിനൊരുങ്ങിയതെന്ന്, ആപ്പിളിന്റെ കടുത്ത ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായില്ല. മാപ്‌സിന്റെയും അതിലെ സൗകര്യങ്ങളുടെയും കാര്യത്തില്‍, ആപ്പിള്‍ ഉപഭോക്താക്കള്‍  ഒറ്റയടിക്ക് റോക്കറ്റ് യുഗത്തില്‍നിന്ന് കാളവണ്ടി യുഗത്തിലേക്ക് എത്തിയ പ്രതീതിയാണുണ്ടായത്.

ആപ്പിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ'ത്തിന്റെ പുതിയ പതിപ്പില്‍ (ഐഒഎസ് 6) ഗൂഗിള്‍ മാപ്‌സ് ഉണ്ടാകില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളും ആപ്പിളും തമ്മില്‍ അരങ്ങേറുന്ന സ്മാര്‍ട്ട്‌ഫോണ്‍ പോരിന്റെ പുതിയ മുഖമാണ് ഭൂപടയുദ്ധം. ഐഒഎസ് 6 ഉപയോഗിച്ച ആദ്യ ഉപകരണമായിരുന്നു കഴിഞ്ഞ സപ്തംബര്‍ 21 ന് ഉപഭോക്താക്കളുടെ പക്കലെത്തിയ ഐഫോണ്‍ 5.

മാപ്പിന്റെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളെ ഇങ്ങനെയൊരു കുടുക്കില്‍ പെടുത്തിയതിന് ഉപഭോക്താക്കള്‍ രോക്ഷാകുലരായി. ഒടുവില്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ആപ്പിള്‍ അതിന്റെ മാപ് സര്‍വീസ് മെച്ചപ്പെടുത്തുന്നതുവരെ, ഗൂഗിളിന്റെയോ ഏതു ചെകുത്താന്റെയോ മാപ്‌സ് സര്‍വീസ് ഉപയോഗിച്ചുകൊള്ളൂ എന്ന് അദ്ദേഹം ഉപഭോക്താക്കളോട് ശുപാര്‍ശയും ചെയ്തു!

ഭൂപടങ്ങളെന്നത് സാധാരണക്കാരെ സംബന്ധിച്ച് ദിക്കറിയാനും ദിശയറിയാനുമുള്ള ഉപാധിയാണ്. എന്നാല്‍, ആപ്പിളും ഗൂഗിളും പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ഭൂപടത്തിന്റെ അര്‍ഥം ഭാവിയെന്നാണ്. അതാണ് അവര്‍ ഭൂപടങ്ങളുടെ പേരില്‍ മത്സരിക്കുന്നതും യുദ്ധം ചെയ്യുന്നതും. ആ പടയോട്ടത്തില്‍ തുടക്കത്തില്‍ ആപ്പിളിനൊരു ക്ഷതംപറ്റി എന്നത് ശരി തന്നെ. എന്നാല്‍, നാളെയത് മുറിവേല്‍പ്പിക്കുക ഗൂഗിളിനായിരിക്കില്ലേ.

എന്തുകൊണ്ട് മാപ്‌സ് 
ഗൂഗിളിന്റെ പ്രധാന കച്ചവടം എന്താണ്. സംശയം വേണ്ട സെര്‍ച്ച് തന്നെ. ഇന്റര്‍നെറ്റിലെ കാക്കത്തൊള്ളായിരം സൈറ്റുകളെ അരിച്ചുപെറുക്കി, വിവരം തേടുന്നയാളുടെ മുന്നില്‍ കൃത്യമായ ഫലം എത്തിക്കുക എന്നതാണ് സെര്‍ച്ച് കൊണ്ടുദ്ദേശിക്കുന്നത്. തിരയുന്നയാള്‍ക്ക് ആവശ്യമുള്ള വിവരം സൗജന്യമായി കിട്ടുന്നു. അതേസമയം, ഇങ്ങനെയൊരു കാര്യം ഒരാള്‍ തേടിയെന്നുള്ള വിവരം ഗൂഗിളിനും കിട്ടുന്നു.

ലക്ഷക്കണക്കിനാളുകള്‍ ദിവസവും ഗൂഗിളില്‍ തിരയുമ്പോള്‍ വലിയൊരു ഡേറ്റാശേഖരമാണ് ഗൂഗിളിന് ലഭിക്കുക. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അവയുടെ വില നിശ്ചയിക്കപ്പെടുന്നതും. ആളുകള്‍ സെര്‍ച്ചുചെയ്യുമ്പോള്‍ കിട്ടുന്ന ഡേറ്റാശേഖരമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം എന്നര്‍ഥം. സെര്‍ച്ചിന് പ്രതികൂലമാകുന്ന എന്തും ഗൂഗിളിന് ഭീഷണിയാകുമെന്ന് സാരം. അവിടെയാണ് ആപ്പിളുമായി ആരംഭിച്ചിട്ടുള്ള ഭൂപടയുദ്ധം ഗൂഗിളിനെ മുറിവേല്‍പ്പിക്കുക.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിന് പുതിയൊരു മാനംകൂടി കൈവന്നു. ഒരാള്‍ 'എന്താണ് തിരയുന്നത്' എന്നതുപോല തന്നെ പ്രധാനമായി അയാള്‍ 'എവിടെയാണ് തിരയുന്നത്' എന്ന കാര്യവും. ജി.പി.എസ്.സൗകര്യമുള്ളവയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളും. അതിന്റെ സാഹായത്തോടെ ഒരു ഉപഭോക്താവ് എവിടെ, ഏത് സ്ഥാപനം അല്ലെങ്കില്‍ ഏത് ഉത്പന്നം തിരയുന്നു എന്നതൊക്കെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. ലൊക്കേഷന്‍ അധിഷ്ഠിത സര്‍വീസുകള്‍ക്ക് വലിയ പ്രാധാന്യം വന്നു എന്നര്‍ഥം.

അത്തരം സര്‍വീസുകള്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം തുറന്നതോടെ, മൊബൈല്‍ ഉപകരണങ്ങളില്‍ മാപ്പിന്റെ പ്രാധാന്യമേറി. ഗൂഗിളും ആപ്പിളും മാത്രമല്ല, ആമസോണ്‍, നോക്കിയ, ഐ.ഒ.എല്‍, യാഹൂ....എല്ലാവരുമുണ്ട് ശര്‍ക്കരക്കുടത്തില്‍ കൈയിടാന്‍!

മൊബൈല്‍ ഉപകരണങ്ങളില്‍നിന്ന് ഗൂഗിളിന് ലഭിക്കുന്ന ട്രാഫിക്കിന്റെ പകുതിയിലേറെയും മാപ്‌സ് സര്‍വീസ് വഴിയാണെന്നറിയുമ്പോള്‍, മാപ്‌സിന് ഗൂഗിളിന്റെ മുന്നോട്ടുള്ള ഗതിയില്‍ എത്ര പ്രധാന്യമുണ്ടെന്ന് മനസിലാകും. മൊബൈലാണ് ഭാവിയെന്ന് മിക്ക ടെക് പ്രവാചകരും വിധിയെഴുതിക്കഴിഞ്ഞു. ആ നിലയ്ക്ക് പ്രത്യേകിച്ചും.

'ലോകത്തെ മുഴുവന്‍ വിവരവും ഓണ്‍ലൈനില്‍ ലഭ്യമാക്കുക'യെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. അച്ചടിച്ച പുസ്തകങ്ങള്‍ പോലെ ഓഫ്‌ലൈനിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ ഗൂഗിള്‍ മുമ്പേ ശ്രമം തുടങ്ങിയതാണ്. അതിന്റെ ഭാഗമായാണ് ഭൂപടമേഖലയിലും ഗൂഗിള്‍ കൈവെച്ചത്.

ഭൂപടങ്ങള്‍ ഉണ്ടാകുന്നത്
സാധാരണ ഭൂപടം എന്നത് ഭൗതികലോകത്തെ ദൃശ്യവത്ക്കരിക്കാനുള്ള ഒരു മാര്‍ഗമാണ്. അതേസമയം, ഭൗതികലോകത്തെ ഡിജിറ്റല്‍ലോകത്തേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയാണ് ഡിജിറ്റല്‍ ഭൂപടങ്ങള്‍. ഓണ്‍ലൈന്‍ ലോകവും ഓഫ്‌ലൈന്‍ ലോകവും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമമാണ് ഡിജിറ്റല്‍ ഭൂപടങ്ങളുടെ കാര്യത്തില്‍ നടക്കുന്നത്.

സിഡ്‌നിയിലെ 'വെയര്‍ ടു ടെക്‌നേളജീസ്' (Where 2 Technologies) എന്ന തങ്ങളുടെ കമ്പനിയില്‍ ലാര്‍സ് റാസ്മുസെന്‍, ജെന്‍സ് റാസ്മുസെന്‍ എന്നീ ഡാനിഷ് സഹോദരന്‍മാര്‍ ഡിസൈന്‍ ചെയ്ത C++ പ്രോഗാമായാണ് ഗൂഗിള്‍ മാപ്‌സിന്റെ തുടക്കം. എട്ടുവര്‍ഷംമുമ്പ്, 2004 ഒക്ടോബറില്‍ ആ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്ത് പ്രസ്തുത പ്രോഗ്രാമിനെ 'ഗൂഗിള്‍ മാപ്‌സ്' സര്‍വീസായി വികസിപ്പിക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായി 2007 മെയ് 25 ന് 'സ്ട്രീറ്റ് വ്യൂ' പദ്ധതിയും ഗൂഗിള്‍ ആരംഭിച്ചു. ഭൂമിയിലെ ഓരോ ഇഞ്ച് സ്ഥലവും പര്യവേക്ഷണം ചെയ്യാന്‍ പാകത്തില്‍ ഡിജിറ്റലായി ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

സാധ്യമായ ഓരോ റോഡിലൂടെയും ഗൂഗിളിന്റെ വാഹനങ്ങള്‍ സഞ്ചരിക്കുകയും, വാഹനത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറ വഴി ആ പ്രദേശത്തെ ദൃശ്യവ്യക്തതയോടെ പകര്‍ത്തുകയും, ഒരോ തെരുവിന്റെയും 360 ഡിഗ്രി ദൃശ്യങ്ങള്‍ കമ്പ്യൂട്ടിലും സ്മാര്‍ട്ട്‌ഫോണിലും ലഭ്യമാക്കുകയുമാണ് സ്ട്രീറ്റ് വ്യൂ ചെയ്യുന്നത്.

ഏതാണ്ട് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിളിന്റെ വാഹനങ്ങള്‍ അതിനായി സഞ്ചരിച്ചുകഴിഞ്ഞു. ഭാഗികമായാണെങ്കിലും ചൈന ഉള്‍പ്പെട 30 രാജ്യങ്ങള്‍ ഇപ്പോള്‍ സ്ട്രീറ്റ് വ്യൂവിലുണ്ട്. എന്നാല്‍, ഇന്ത്യ ഇല്ല. 2011 ജൂണില്‍ ബാംഗ്ലൂരില്‍ പദ്ധതി ആരംഭിച്ചെങ്കിലും, സുരക്ഷാഭിഷണിയുടെ പേരുപറഞ്ഞ് അധികൃതര്‍ അത് വിലക്കുകയായിരുന്നു.

ഭൂമിശാസ്ത്രവിവരങ്ങള്‍, ട്രാഫിക് ഡേറ്റ, ഉപഗ്രഹ-ആകാശ ദൃശ്യങ്ങള്‍, സ്ട്രീറ്റ് വ്യൂ വാഹനങ്ങളെടുക്കുന്ന ദൃശ്യങ്ങള്‍, ലോക്കല്‍ സ്ഥാപനങ്ങളുടെയും വിലാസങ്ങളും-ഇതെല്ലാം സന്നിവേശിപ്പിച്ചാണ് ഗൂഗിളിന്റെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നത്.

മാപുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കാന്‍ വലിയ അധ്വാനവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഓരോ രാജ്യത്തിന്റെയും ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ നൂറുകണക്കിന് എന്‍ജിനയര്‍മാരുടെ അധ്വാനം വേണം. ഗൂഗിളിന്റെ ബാംഗ്ലൂര്‍ ഓഫീസിലാണ് മാപ്പിന്റെ പ്രവര്‍ത്തനം മുഖ്യമായും നടക്കുന്നതെന്നാണ് കേള്‍വി.

ലോക്കല്‍ സെര്‍ച്ചിനെ ഗൂഗിള്‍ അതിന്റെ മാപ്‌സ് സര്‍വീസുമായിട്ടാണ് കൂട്ടിയിണക്കിയിരിക്കുന്നത്. ഇതിനകം 60 ലക്ഷം ബിസിനസ് സ്ഥാപനങ്ങളും 200 ലക്ഷം വിലാസങ്ങളും, 'വ്യൂ കോഡി'ല്‍ (view codes) ആക്കാന്‍ സാധിച്ചതായി, ഗൂഗിള്‍ മാപ്‌സ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ മക്ക്ലിന്‍ഡോന്‍ അടുത്തയിടെ വെളിപ്പെടുത്തുകയുണ്ടായി.

ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ ഗൂഗിള്‍ തയ്യാറാക്കുന്നത് 'ഭാവിയുടെ ഭൂപട'മെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാകില്ല. ഡിജിറ്റല്‍ ഭൂപടത്തിന്റെ ഉടമകളാകും, വ്യക്തികള്‍ നടത്തുന്ന ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഡേറ്റ വരുംനാളുകളില്‍ കൈയാളുക. ഡറ്റ എന്നാല്‍ പണം, അല്ലാതെ മറ്റൊന്നുമല്ല!

30 സെന്റീമീറ്റര്‍ റിസല്യൂഷന്‍ (ഒരു കാല്‍പ്പാദം ഒരു പിക്‌സല്‍ എന്ന കണക്കാണിത്) വരുന്ന ഡിജിറ്റല്‍ ഭൂപടനിര്‍മാണവുമായി മൈക്രോസോഫ്റ്റ് മുന്നേറുന്നതിന്റെയും, ഡിജിറ്റല്‍ ഭൂപടരംഗത്ത് നോക്കിയയും ആമസോണും കൈകോര്‍ക്കുന്നതിന്റെയുമൊക്കെ പിന്നിലെ രഹസ്യം മറ്റൊന്നല്ല.

2006 ല്‍ 'വെക്‌സെല്‍ ഇമേജിങ്' (Vexcel Imaging) കമ്പനിയെ ഏറ്റെടുത്താണ് മൈക്രോസോഫ്റ്റ് മാപ്പിങി രംഗത്തേക്ക് ചുവടുവെച്ചതെങ്കില്‍, 'നാവ്‌ടെക്' (Navteq) എന്ന സ്ഥാപനത്തെ ഏതാണ്ട് 810 കോടി ഡോളര്‍ നല്‍കി 2007 ല്‍ സ്വന്തമാക്കിയാണ് നോക്കിയ ആ മേഖലയിലേക്ക് പ്രവേശിച്ചത്. ത്രീഡി മാപ്പിങ് കമ്പനിയായ 'അപ്‌നെക്സ്റ്റ്'(UpNext) കമ്പനിയെ ആമസോണും ഏറ്റെടുക്കുകയുണ്ടായി. ആപ്പിളിന് ഭൂപടം തയ്യാറാക്കാന്‍ ഡേറ്റ നല്‍കുന്നത് മാപ്പിങ് കമ്പനിയായ 'ടോംടോം' (TomTom) ആണ്.

ഇനി ഇറങ്ങുന്ന കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റില്‍, ഗൂഗിളിന്റേതിന് പകരം, നോക്കിയയുടെ മാപ്‌സ് സര്‍വീസായിരിക്കും ഉണ്ടാവുകയെന്ന് ആമസോണ്‍ കമ്പനി പ്രഖ്യാപിച്ചത് കഴിഞ്ഞ ആഗസ്തിലാണ്. അതിന്റെ തുടര്‍ച്ചയായി ആപ്പിളും ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിരിക്കുന്നത്.

ആപ്പിള്‍ ഏല്‍പ്പിച്ച പ്രഹരം
മൊബൈല്‍ രംഗത്ത് സ്വാധീനം ചെലുത്താന്‍ മത്സരിക്കുന്ന കമ്പനികളാണ് ഇവയെല്ലാം. എന്തുകൊണ്ട് മൊബൈല്‍ലോകത്ത് ഭൂപടത്തിന് ഇങ്ങനെ സ്വാധീനം വരുന്നു.

ഓരോ മൊബൈല്‍ പ്ലാറ്റ്‌ഫോമും ഒരോ ഇക്കോസിസ്റ്റമായാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ മൊബൈല്‍ ലോകം അവരുടേത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ലോകം മറ്റൊന്ന്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സംവിധാനം മൂന്നാമതൊന്ന്. അവിടെയാണ് ഭൂപടത്തിന്റെ പ്രാധാന്യം വരുന്നത്.

ഭൂപടം കൈയാളുന്നവര്‍ യഥാര്‍ഥത്തില്‍ വലിയ ഡേറ്റശേഖരം സ്വന്തമാക്കുകയാണെന്ന് പറഞ്ഞല്ലോ. എന്നുവെച്ചാല്‍, ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍, ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ എവിടെയാണ്, അവിടെ എന്ത് തിരയുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിന് അനായാസം ലഭിക്കുന്നു.

അതേസയമം, ആന്‍ഡ്രോയിഡ് പോലൊരു മൊബൈല്‍ ഇക്കോസിസ്റ്റം ഗൂഗിളിന് സ്വന്തമായുണ്ട് താനും. ആന്‍ഡ്രോയിഡിന്റെ മുതലാളി, ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ലോകത്തുനിന്ന് വന്‍തോതില്‍ ഡേറ്റ ശേഖരിക്കുന്നത് തീര്‍ച്ചയായും ആപ്പിളിന് ഇഷ്ടമാകില്ല.

'ആപ്പിളോ ആമസോണോ അവരുടെ യൂസര്‍മാര്‍ മുഴുവന്‍ എവിടെയാണെന്നും എന്തുചെയ്യുകയാണെന്നും മനസിലാക്കാന്‍ ഗൂഗിളിനെ അനുവദിക്കാന്‍ പോകുന്നില്ല' - മാപ്‌സ് ആപ്‌സ് നിര്‍മാണക്കമ്പനിയായ 'ലുമാറ്റികി' (Lumatic) ന്റെ ചീഫ് എക്‌സിക്യുട്ടീവ് സ്‌കോട്ട് റാഫെര്‍ അടുത്തയിടെ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.

ആപ്പിളിന് സ്വന്തം ഭൂപടസര്‍വീസ് ഉണ്ടെങ്കില്‍, ഗൂഗിളിന് കിട്ടുന്ന ഡേറ്റ കൂടി ആപ്പിളിന്റെ ശേഖരത്തിലെത്തും.

ഗൂഗിളിന് ലഭിക്കുന്ന മൊബൈല്‍ ട്രാഫിക്കില്‍ പകുതിയിലേറെയും മാപ്‌സ് സര്‍വീസില്‍ നിന്നാണെന്ന് സൂചിപ്പിച്ചല്ലോ. മാപ്‌സ് സര്‍വീസില്‍ നിന്നുള്ള ട്രാഫിക്കില്‍ പകുതിയോളം വന്നിരുന്നത് ആപ്പിളിന്റെ ഐഫോണില്‍നിന്നാണ്. 'കോംസ്‌കോര്‍ മൊബൈല്‍ മെട്രിക്‌സ്' പുറത്തുവിട്ട കണക്കു പ്രകാരം, കഴിഞ്ഞ ജൂലായ് മാസം ദിനംപ്രതി ഗൂഗിള്‍ മാപ്‌സ് സന്ദര്‍ശിക്കുന്ന ഐഫോണ്‍ യൂസര്‍മാരുടെ എണ്ണം 126 ലക്ഷമായിരുന്നു.

ആ യൂസര്‍മാര്‍ ഗൂഗിളിനെ സംബന്ധിച്ച് വളരെ വിലപിടിപ്പുള്ള സംഗതിയാണ്. ഗൂഗിളിന് ആവശ്യമായ ഡേറ്റ നല്‍കുന്നത് അവരാണ്. ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് വേണ്ട എന്നു തീരുമാനിച്ചതോടെ, ഗൂഗിളിന്റെ മാര്‍ക്കറ്റ് വിഹിതത്തില്‍ നല്ലൊരു പങ്ക് ആപ്പിള്‍ ഒറ്റയടിക്ക് പിടിച്ചെടുത്തിരിക്കുകയാണ്. എന്നുവെച്ചാല്‍, ഗൂഗിളിന്റെ മര്‍മത്തില്‍ തന്നെയാണ് ആപ്പിള്‍ പ്രഹരിച്ചതെന്ന് സാരം.

ആപ്പളും ഗൂഗിളും ചങ്ങാതിമാരായിരുന്ന കാലത്താണ് ആദ്യ ഐഫോണ്‍ പുറത്തുവന്നത്. അതില്‍ ഗൂഗിളിന്റെ മാപ്‌സ് സര്‍വീസ് മാത്രമല്ല, യുട്യൂബ്, സെര്‍ച്ച് എല്ലാമുണ്ടായിരുന്നു. ഗൂഗിള്‍ സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡുമായി ആപ്പിളിനോട് മത്സരിക്കാന്‍ രംഗത്തെത്തിയതോടെയാണ് ഇരുകമ്പനികളും പോര് തുടങ്ങിയത്.

പേറ്റന്റിന്റെ പേരില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കോടതിയില്‍ പോരാടുകയാണ്. അതിനിടയിലാണ്, ഗൂഗിളിനെ നേരിട്ട് പരിക്കേല്‍പ്പിക്കുന്ന ഭൂപടയുദ്ധവും.

ഭൂപടയുദ്ധത്തിന്റെ ആത്യന്തികഫലം എന്താകുമെന്ന് പ്രവചിക്കാനാകില്ല. ഏതായാലും ഒന്നു തീര്‍ച്ച, ഗൂഗിള്‍ മാപ്‌സ് മാത്രമാകില്ല ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പുതുമകളോടെ ഒട്ടേറെ ഭൂപടങ്ങളുണ്ടാകും.

(കടപ്പാട്: 1. How Google Builds its Maps - and What It means for the Future of Everything. Alexis Madrigal. The Atlantic, Sept. 2012; 2. Apple's Feud With Google Is Now Felt on iPhone. Claire Cain Miller, NewYork Times, Sept.23, 2012; 3. Google blog )

Wednesday, August 01, 2012

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. 'പ്രോജക്ട് ഗ്ലാസ്' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ 'ഗൂഗിള്‍ എക്‌സി'ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു.

'പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ....' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം, അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്.

വീഡിയോ തുടങ്ങുന്നു..............രാവിലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍, സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ്, മുന്നിലുള്ള ഒന്നിനെയും മറയ്ക്കുന്നില്ല. അധികം വൈകാതെ അവ ദൃഷ്ടിപഥത്തില്‍നിന്ന് മായുന്നു.

ജഗ്ഗില്‍നിന്ന് കാപ്പി പകര്‍ന്ന് കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും, ക്ലോക്കിന്റെ ഐക്കണും അതിനോട് ചേര്‍ന്ന് 'see Jess Tonight' എന്ന ഓര്‍മപ്പെടുത്തലും പ്രത്യക്ഷപ്പെടുന്നു. കാപ്പികുടി കഴിഞ്ഞ് ജനാലയിലൂടെ പുറത്ത് നഗരത്തിലേക്ക് നോക്കുമ്പോള്‍, കാലാവസ്ഥാ വിവരം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു-പുറത്ത് താപനില 58 ഡിഗ്രി, സൂര്യപ്രകാശമുള്ള ദിനം, മഴയ്ക്ക് സാധ്യത പത്തുശതമാനം.

പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ 'Wanna meet up today?' എന്ന അന്വേഷണവുമായി ഒരു സുഹൃത്തിന്റെ മുഖം ഐക്കണായി ദൃഷ്ടിപഥത്തിന്റെ ഒരു കോണില്‍ പ്രത്യക്ഷപ്പെടുന്നു. 'ശരി, സ്ട്രാന്‍ഡ് ബുക്‌സിന് മുന്നില്‍ രണ്ടുമണിക്ക് കാണാം' എന്ന് നായകന്‍ പറയുന്നു. അത് മറുപടിയായി അയയ്ക്കപ്പെട്ടു എന്ന അറിയിപ്പ് നൊടിയിടയില്‍ മുന്നില്‍ തെളിഞ്ഞുമാഞ്ഞു.

ബാഗും താക്കോലുമെടുത്ത് പുറത്ത് റോഡിലെത്തി സബ്‌വേയിലേക്ക് തിരിഞ്ഞപ്പോള്‍ അറിയിപ്പ് മുന്നില്‍ തെളിയുന്നു: 'Subway service Suspended'. പകരം നടക്കേണ്ട വഴി ഒരു മാപ്പിന്റെ രൂപത്തില്‍ ദൃഷ്ടിപഥത്തിലെത്തുന്നു. ഒരു ബുക്ക്‌ഷോപ്പിലേക്ക് കടക്കുമ്പോള്‍ 'Strand Books' എന്ന് മുന്നിലെത്തി. മ്യൂസിക് വിഭാഗം എവിടെയാണെന്ന് നായകന്‍ ചോദിക്കുമ്പോള്‍ അത് വ്യക്തമാക്കുന്ന കടയുടെ മാപ്പ് പ്രത്യക്ഷപ്പെടുന്നു.

പുസ്തകങ്ങള്‍ പരതുന്നതിനിടെ പോള്‍ എന്ന സുഹൃത്തിന്റെ ഐക്കണ്‍ ചിത്രത്തോടൊപ്പം. അയാള്‍ സ്ട്രാന്‍ഡ് ബുക്‌സില്‍ നിന്ന് 402 അടി അകലെയുണ്ട് എന്ന അറിയിപ്പ് എത്തി. നായകന്‍ പുറത്തിറങ്ങി സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നു.

സുഹൃത്ത് പിരിഞ്ഞ ശേഷം നടത്തം തുടരുമ്പോള്‍, റോഡരികില്‍ കണ്ട ഒരു ദൃശ്യം നല്ലൊരു ഫോട്ടോയ്ക്കുള്ള വിഷയമാണല്ലോ എന്ന് നായകന് തോന്നുന്നു. ഇതിന്റെ ഫോട്ടോയെടുക്കാം എന്ന് പറയുമ്പോള്‍  മുന്നിലുള്ള ദൃശ്യം ഫ്രെയിമിലാവുകയും, എടുത്ത ഫോട്ടോ നൊടിയിടയില്‍ ഗൂഗിള്‍ പ്ലസിലെ സര്‍ക്കിളുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.

കെട്ടിടത്തിന്റെ പടികള്‍ കയറി മുകളിലെത്തുമ്പോഴാണ് ജെസീക്കയെന്നൊരു സുഹൃത്ത് സംസാരിക്കാനാഗ്രഹിക്കുന്നു എന്ന അറിയിപ്പ് മുന്നിലെത്തുന്നത്. അനുവാദം കൊടുത്തയുടന്‍, ജസീക്കയുടെ മുഖം ദൃഷ്ടിപഥത്തിന്റെ താഴെഭാഗത്തായി ചെറിയൊരു ചതുരത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരം തുടങ്ങുകയും ചെയ്യുന്നു.....ജസീക്കയെ ആഹ്ലാദിപ്പിക്കാന്‍ നായകന്‍ ഒരു വാദ്യോപകരണം മീട്ടിത്തുടങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

...........ഭാവിയിലെ ഒരു ദിനം ഇങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഭൗതികലോകത്തിന് മേല്‍ വെര്‍ച്വല്‍റിയാലിറ്റി പതിപ്പിച്ചുവെച്ചുള്ള ഈ പുതിയ ലോകം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വീഡിയോയിലില്ല. എന്നാല്‍, ഗൂഗിളിന്റെ അറിയിപ്പില്‍ കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഒരുപകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയൊരിനം കണ്ണടയാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതില്‍നിന്ന് സൂചന ലഭിക്കുന്നു. 'പ്രോജക്ട് ഗ്ലാസ്' എന്ന പേര് യാദൃശ്ചികമല്ലെന്ന് സാരം.
                                                                         ------
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകമായിരുന്നു ഇതുവരെ നമുക്ക് പരിചിതം. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍സ്‌ക്രീനിലൂടെയുമൊക്കെ വെര്‍ച്വല്‍ ലോകത്തേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ആ അപരലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന സങ്കേതങ്ങളെ ഇന്റര്‍ഫേസ് അഥവാ സമ്പര്‍ക്കമുഖം എന്ന് നമ്മള്‍ പേരിട്ടുവിളിച്ചു.

ഡിജിറ്റല്‍ലോകത്ത് നമുക്ക് പരിചിതമായ ആ യാഥാര്‍ഥ്യം പരിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു'പ്രോജക്ട് ഗ്ലാസ്'  എന്ന പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ടെലിവിഷനുമൊക്കെ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളത്രയും ഭൗതികലോകത്തേക്ക് പ്രതിഷ്ഠിക്കുംവിധം പുതിയൊരു യാഥാര്‍ഥ്യം ഭാവിയെ ഉറ്റുനോക്കുകയാണ്. 'ഓഗ്മെന്റഡ് റിയാലിറ്റി' (Augmented reality) എന്നാണതിന്റെ പേര്.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ലോകം നിങ്ങളുടേതും, കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ലോകം അതിന്റേയുമാണ്. ഭൗതികലോകത്തിനും ഡിജിറ്റല്‍ലോകത്തിനും കൃത്യമായ അതിര്‍വരമ്പുണ്ട്. സമ്പര്‍ക്കമുഖത്തിലൂടെ ആ അതിര്‍ത്തി ഭേദിക്കാന്‍ നമുക്ക് സാധിക്കുന്നു എന്നുമാത്രം.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഇവിടെ ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിര്‍ത്തി കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഡിജിറ്റല്‍ലോകം കടുന്നുകയറുന്നുവെന്നോ, ഡിജിറ്റല്‍ലോകത്തിനുള്ളിലേക്ക് ഭൗതികലോകത്തെ പ്രതിഷ്ഠിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥ.

യാഥാര്‍ഥ്യത്തെ പരിഷ്‌ക്കരിക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റി ചെയ്യുന്നത്. കമ്പ്യൂട്ടറിന് മുന്നിലോ സ്മാര്‍ട്ട്‌ഫോണിലോ മാത്രം ഇത്രകാലവും സാധ്യമായിരുന്ന കാര്യങ്ങളത്രയും, അല്ലെങ്കില്‍ അതില്‍ കൂടുതലും, അവയില്ലാതെ ശബ്ദനിര്‍ദേശങ്ങള്‍ക്കൊണ്ടോ, അംഗവിക്ഷേപങ്ങള്‍കൊണ്ടോ, നേത്രചലനങ്ങള്‍ക്കൊണ്ടോ, ഒരുപക്ഷേ വെറും മനോവ്യാപാരങ്ങള്‍ക്കൊണ്ടോ സാധ്യമാകുന്ന അവസ്ഥ.

ഏതായാലും ഒന്നു വ്യക്തം. യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. അതിനാല്‍ നമുക്കതിനെ 'സമീപയാഥാര്‍ഥ്യം' എന്ന് വിളിക്കാം. 'പ്രതീതിയാഥാര്‍ഥ്യ'ത്തില്‍ നിന്ന് ലോകം 'സമീപയാഥാര്‍ഥ്യ'ത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ കണ്ണട


രണ്ടര മാസം മുമ്പ് ഇപ്‌സണ്‍ (Epson) കമ്പനി ഇറക്കിയ കണ്ണടയുടെ പ്രത്യേക, കണ്ണട എന്തിനാണോ ഉപയോഗിക്കാറ് അതിനുള്ളതല്ല ആ ഉപകരണം എന്നതായിരുന്നു. കണ്ണിനെ സംരക്ഷിക്കാനോ കാഴ്ചശക്തി വര്‍ധിപ്പിക്കാനോ ഉള്ളതല്ല 'മൂവിറിയോ ബിടി-100' (Movierio BT-100) എന്ന കണ്ണട. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയ കണ്ണടയാണത്. അതുപയോഗിച്ച് വീഡിയോ കാണാം, ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാം, വേണമെങ്കില്‍ വെബ്ബ് ബ്രൗസിങും നടത്താം!

ഇത്രകാലവും നമ്മള്‍ വീഡിയോ കണ്ടിരുന്നത് ടെലിവിഷന്‍ സ്‌ക്രീനിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ ഒക്കെയാണ്. ഏതാണ്ട് 700 ഡോളര്‍ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ മൂവിറോയോ കണ്ണട ധരിച്ചാല്‍, അത്തരം പൊല്ലാപ്പൊന്നുമില്ലാതെ വീഡിയോ ആസ്വദിക്കാം.

ഈ കണ്ണടയിലെ 'പികോ പ്രൊജക്ടറുകള്‍' അഥവാ മൊബൈല്‍ പ്രൊജക്ടറുകള്‍, 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള വെര്‍ച്വല്‍ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. സുതാര്യമായ ആ ഡിസ്‌പ്ലെ മുന്നിലുള്ള മറ്റു കാഴ്ച്ചകളെ മറയ്ക്കുന്നില്ല. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍. വീഡിയോ ഇതില്‍ ശേഖരിച്ച് സൂക്ഷിക്കാനും തടസ്സമില്ല. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം കൂടി ഒരുക്കുന്നതോടെ, ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു.

പത്തുവര്‍ഷംമുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍ എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെ ശിരോലിഖിതം മാറ്റിയെഴുതിയത്, അതിന് സമാനമായ രീതിയില്‍ വീഡിയോ ആസ്വാദനത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് കഴിഞ്ഞേക്കും.

'സമീപയാഥാര്‍ഥ്യ'ത്തിന്റെ സാധ്യതയാണ് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് സാധ്യമാക്കാന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് തുണയ്‌ക്കെത്തുന്നു എന്നുമാത്രം.

ഇത്തരം സാധ്യകളുപയോഗിക്കുന്ന ആദ്യ മള്‍ട്ടിമീഡിയ കണ്ണടയല്ല ഇപ്‌സണ്‍ കമ്പനിയുടേത്. ഇതിന് സമാനമായ (ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നില്ല എങ്കിലും) അരഡസണിലേറെ ഉപകരണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്രിമാനദൃശ്യങ്ങളുടെ മാസ്മരലോകം കണ്‍മുന്നിലൊരുക്കാന്‍ സഹായിക്കുന്ന 'സോണി എച്ച്എംഇസഡ് ടി1' (Sony HMZ T1), ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന 'സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080' (Silicon Micro Display ST 1080), ഗെയിം കണിക്കാന്‍ ഉപയോഗിക്കാവുന്ന 'വുസിക്‌സ് സ്റ്റാര്‍ 1200' (Vuzix Star 1200) തുടങ്ങിയവ ഉദാഹരണം.

ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം അവയുടേതായ പരിമിതികളുണ്ട്. ചിലത് വീഡിയോ കാണാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, മറ്റ് ചിലത് ഗെയിം കളിക്കാന്‍ മാത്രമുള്ളതാണ്....മാത്രമല്ല, ഇത് ധരിച്ച് നടക്കാന്‍ സാധിക്കില്ല. എവിടെയെങ്കിലും ഇരുന്നു മാത്രമേ 'സമീപയാഥാര്‍ഥ്യ'ത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഇത്തരം പരിമിതികളെല്ലാം ഒഴിവാക്കി, മനുഷ്യജീവിതത്തെ സമീപയാഥാര്‍ഥ്യത്തിലേക്ക് പറിച്ചുനടാനാണ് ഗൂഗിള്‍ അതിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതി വഴി ശ്രമിക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍

'വെര്‍ച്വല്‍ റിയാലിറ്റി' എന്ന് കമ്പ്യൂട്ടര്‍നിര്‍മിതലോകം അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റ് മിരോന്‍ ക്രൂഗെര്‍
1970 കളില്‍ 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' (artificial reality) എന്ന് പേരിട്ടുവിളിച്ച  'കൃത്രിമ യാഥാര്‍ഥ്യ'ത്തിന് പുതിയ പേര് വീണത് 1980 കളുടെ അവസാനമാണ്. 'വെര്‍ച്വല്‍ കമ്മ്യൂണി' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യു.എസ്.കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ ജാറോണ്‍ ലാനിയറാണ് 1989 ല്‍ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന പ്രയോഗം നടത്തുന്നത്.

1990 കളില്‍ വേല്‍ഡ് വൈഡ് വെബ്ബ് (www) പുതിയ വിജ്ഞാനവിപ്ലവം സൃഷ്ടിക്കാനാരംഭിച്ചതോടെ, ലോകം ശരിക്കും വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ സാധ്യതകളിലേക്ക് പ്രവേശിച്ചു.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്ന് ലോകമിപ്പോള്‍ സമീപയാഥാര്‍ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി)ത്തിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ, പുതിയ സങ്കല്‍പ്പമാണ് സമീപയാഥാര്‍ഥ്യം എന്നതാണ്. അത് ശരിയല്ല. 'ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓസ്' മുതലായ ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാന്‍ക് ബാവും 1901 ല്‍ തന്നെ ഇത്തരമൊരു സങ്കല്‍പ്പം അവതരിപ്പിച്ചതായി, ഇതുസംബന്ധിച്ച വിക്കിപീഡിയ ലേഖനം സൂചിപ്പിക്കുന്നു.

ടെലിവിഷന്‍, ലാപ്‌ടോപ്പുകള്‍, വയര്‍ലെസ്സ് ടെലിഫോണ്‍ തുടങ്ങി, അന്നത്തെ ലോകത്ത് അപരിചിതമായിരുന്ന ഒട്ടേറെ സംഗതികളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെച്ച ആ എഴുത്തുകാരന്‍, യഥാര്‍ഥ ജീവിതത്തിന് മേല്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി ഡേറ്റ സന്നിവേശിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള ആശയവും അവതരിപ്പിക്കുകയുണ്ടായി.

തലയില്‍ ധരിക്കാവുന്ന (head-mounted) ഡിസ്‌പ്ലെ വഴി വെര്‍ച്വല്‍ ലോകത്തേക്കൊരു വാതായനം തുറക്കാനുള്ള വിദ്യ 1966 ല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് സമീപയാഥാര്‍ഥ്യത്തിന്റെ നാള്‍വഴിയിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റം. അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തില്‍ പങ്കുവഹിച്ചയാളുമായ ഇവാന്‍ സുതര്‍ലന്‍ഡ് ആയിരുന്നു ആ മുന്നേറ്റത്തിന് പിന്നില്‍.

ഈ രംഗത്ത് 1975 ല്‍ മറ്റൊരു വഴിത്തിരിവുണ്ടായി. വെര്‍ച്വല്‍ വസ്തുക്കളുമായി ഇടപഴകാന്‍ യൂസര്‍മാര്‍ക്ക് ആദ്യമായി സാധിച്ചു. വെര്‍ച്ചല്‍ ലോകത്തിന് 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' എന്ന് പേരിട്ടുവിളിച്ച മിരോന്‍ ക്രൂഗെര്‍ രൂപപ്പെടുത്തിയ 'Videoplace' ആണ് അതിനവസരം സൃഷ്ടിച്ചത്.

എന്നാല്‍, സമീപയാഥാര്‍ഥ്യത്തിന് 'ഓഗ്മെന്റഡ് റിയാലിറ്റി' പേര് ലഭിക്കുന്നത് 1990 ലാണ്. ബോയിങ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് വിമാനത്തിലെ കേബിളുകള്‍ ഘടിപ്പിക്കാന്‍ വെര്‍ച്വല്‍ സംവിധാനമുണ്ടാക്കുന്ന വേളയില്‍ തോമസ് പ്രിസ്റ്റണ്‍ കോഡലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. വെര്‍ച്വല്‍ റിയാലിറ്റി എന്ന പ്രയോഗം സൃഷ്ടിക്കപ്പെട്ടതിന്റെ പിറ്റേവര്‍ഷം ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേരും രംഗത്തെത്തിയെന്ന് ഇതില്‍നിന്ന് മനിസിലാക്കാം. എന്നാല്‍, ആ പുതിയ യാഥാര്‍ഥ്യത്തിലേക്ക് ലോകം ചുവടുവെയ്ക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണെന്ന് മാത്രം.

കരുത്തേറിയ സ്മാര്‍ട്ട്‌ഫോണുകളും കാര്യക്ഷമതകൂടിയ പ്രോജക്ടറുകളും മികവുറ്റ വീഡിയോഗ്രാഫിക് സങ്കേതങ്ങളും തടസ്സമില്ലാത്ത വയര്‍ലെസ്സ് കണക്ടിവിറ്റിയും ജിപിഎസ് സങ്കേതങ്ങളും മാപ്പിങ് സര്‍വീസുകളുമൊക്കെ പുതിയ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്നു.

'ആറാമിന്ദ്രിയം' കാട്ടിത്തന്ന അത്ഭുതം

'സമീപയാഥാര്‍ഥ്യ'ത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ എത്രയാണെന്ന് ലോകം അമ്പരപ്പോടെയും ആകാംക്ഷയോടെയും അറിഞ്ഞ ചില നിമിഷങ്ങളുണ്ട്. അതിലൊന്നായിരുന്നു കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് കാള്‍ഗരി ഫാക്കല്‍റ്റി ഓഫ് മെഡിസി'ന് കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകര്‍ രൂപപ്പെടുത്തിയ മനുഷ്യശരീരത്തിന്റെ ദൃശ്യസംവിധാനം. 2007 ജൂണില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു.

രോഗിയുടെ ശരീരത്തിലേക്ക് ഊളിയിട്ട് രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കാനും, 'ട്രയല്‍' ചെയ്തു നോക്കിയ ശേഷം ശസ്ത്രക്രിയ പിഴവു കൂടാതെ നടത്താനും ഡോക്ടര്‍മാര്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍, മനുഷ്യശരീരത്തിന്റെ ചതുര്‍മാന (4ഡി) ദൃശ്യസംവിധാനമാണ് ക്രിസ്റ്റോഫ് സെന്‍സറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൃഷ്ടിച്ചത്. ശരീരഭാഗങ്ങളുടെ ആയിരക്കണക്കിന് വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചാണ്, 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ട ആ ചതുര്‍മാനചിത്രത്തിന് രൂപംനല്‍കിയത്. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച് 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

മാഗ്‌നറ്റിക് റെസണന്‍സ് ഇമേജുകള്‍, സിഎടി സ്‌കാനുകള്‍, എക്‌സ്‌റേകള്‍ തുടങ്ങി വിവിധ രോഗനിര്‍ണയ ഉപാധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്, ശരീരത്തിനുള്ളിലെ കാഴ്ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയാണ് 'ഗുഹാമനുഷ്യനി'ല്‍ ചെയ്തത്. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്ത്രക്രിയയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയാണിത്.

ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്ക്കാന്‍ പുതിയ കാലത്തിന് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു 'ഗുഹാമനുഷ്യന്‍'. എന്നാല്‍, ആ അതിര്‍ത്തിലംഘനം ഏതറ്റംവരെയാകാം എന്ന് ലോകത്തിന് കാട്ടിത്തന്നത് ഗുജറാത്ത് സ്വദേശിയും അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ യുവഗവേഷകനുമായ പ്രണവ് മിസ്ട്രിയാണ്. 2009 ല്‍ കാലിഫോര്‍ണിയയിലെ മോന്റെറിയില്‍ നടന്ന TED (Technology, Entertainment and Design) കോണ്‍ഫറന്‍സില്‍ താന്‍ രൂപംനല്‍കിയ 'സമീപയഥാര്‍ഥ്യ'സങ്കേതമായ 'സിക്‌സ്ത് സെന്‍സ്' ('ആറാമിന്ദ്രിയം') പ്രണവ് മിസ്ട്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന, കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇമെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!

ഇത്തരം സാധ്യതകളാണ് സിക്‌സ്ത് സെന്‍സ് മുന്നോട്ടുവെയ്ക്കുന്നത്.ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ് ഈ സങ്കേതത്തിലുള്‍പ്പെട്ടിട്ടുള്ളത്. കഴുത്തില്‍ അണിയാവുന്ന അതിന് ഒരു സിഗരറ്റ് പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായി പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്നയാള്‍ കാണുന്നതെല്ലാം ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്മായി പിന്തുടരും.

ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ് സിക്‌സ്ത്‌സെന്‍സ് ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന് അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്ത്‌സെന്‍സിലെ സോഫ്ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ് ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. 'നിങ്ങള്‍ക്ക് മുന്നിലെ ഏത് പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും', ഇതെപ്പറ്റി പ്രണവ് മിസ്ട്രി പറഞ്ഞതിങ്ങനെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വരുത്തുന്ന വിപ്ലവം

ഗ്രാഫിക്കുകളും ശബ്ദങ്ങളും പ്രതികരണങ്ങളുമെല്ലാം യഥാര്‍ഥ ചുറ്റുപാടിലേക്ക് തത്സമയം സന്നിവേശിപ്പിച്ചാണ് സമീപയാഥാര്‍ഥ്യം സൃഷ്ടിക്കപ്പെടുന്നത്. ഒരു സ്‌ക്രീനിന്റെ അല്ലെങ്കില്‍ പ്രത്യേക ചട്ടക്കൂടുള്ള സമ്പര്‍ക്കമുഖത്തിന്റെ ആവശ്യം ഇതിലില്ല. ദൃശ്യപഥത്തില്‍ തന്നെ കമ്പ്യൂട്ടര്‍സൃഷ്ടികളായ ഘടകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ് 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങളുടെ ആവിര്‍ഭാവത്തിന് ആവേഗം വര്‍ധിച്ചത്. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കൈയടക്കിയതോടെ, സമീപയാഥാര്‍ഥ്യം ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി എന്ന നില മാറി. അത് യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യതകളുപയോഗിക്കുന്ന എത്രയോ ആപ്ലിക്കേഷനുകള്‍ (apps) ഇപ്പോള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

നെതര്‍ലന്‍ഡ്‌സില്‍ ഐഫോണും ആന്‍ഡ്രോയിഡ് ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് 'ലായര്‍' (Layar). ഫോണിലെ ക്യാമറയും ജിപിഎസ് സാധ്യതകളും ഉപയോഗിച്ച് ചുറ്റുപാടുമുള്ള വിവരങ്ങള്‍ മനസിലാക്കാനും, സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളെയും മറ്റ് സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ഫോണില്‍ കാണിക്കാനും ലായര്‍ ആപ്ലിക്കേഷന് സാധിക്കും.

ഒരു കെട്ടിടത്തിന് നേരെ ഫോണ്‍ പിടിച്ചാല്‍, ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ചുള്ള വിവങ്ങള്‍ ലായര്‍ മുന്നിലെത്തിക്കും. ഫ് ളിക്കര്‍ പോലുള്ള സര്‍വീസുകളില്‍ നിന്ന് ഫോട്ടോകള്‍ കണ്ടെത്താനും, വിക്കിപീഡിയയില്‍ നിന്ന് ചരിത്രം മനസിലാക്കി സ്‌ക്രീനിലെത്തിക്കാനും അതിന് സാധിക്കും.

2009 ആഗസ്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ യെല്‍പ് (Yelp) ആപ്ലിക്കേഷനുള്ളില്‍ ഒരു 'ഈസ്റ്റര്‍ മുട്ട' മറഞ്ഞിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. റെസ്റ്റോറണ്ടുകളും മറ്റ് ബിസിനസുകളെയും സംബന്ധിച്ച യൂസര്‍ റിവ്യൂകളുടെ പേരിലാണ് യെല്‍പ് അറിയപ്പെട്ടിരുന്നത്. 'മൊണോക്കിള്‍' (Monocle) എന്ന 'സമീപയാഥാര്‍ഥ്യ' ഘടകമാണ് യെല്‍പില്‍ കണ്ടത്.

യെല്‍പ് ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം ഐഫോണ്‍ ത്രിജിഎസ് മൂന്നു തവണ കുലുക്കിയാല്‍ 'മോണോക്കിള്‍' പ്രവര്‍ത്തനക്ഷമമാകും. ഫോണിലെ ജിപിഎസും കോംപസും ഉപയോഗിച്ച് സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളുടെ വിവരങ്ങളും അവയുടെ റേറ്റിങുകളും വിലയിരുത്തലുകളുമെല്ലാം സ്‌ക്രീനിലെത്തിക്കാന്‍ മോണോക്കിള്‍ സഹായിക്കും.

റീട്ടെയില്‍ വ്യാപാരത്തെ 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങള്‍ എങ്ങനെ സമീപഭാവിയില്‍ തന്നെ അടിമുടി മാറ്റാന്‍ പോകുന്നു എന്നകാര്യം അടുത്തയിടെയാണ് സോഷ്യല്‍മീഡിയ സൈറ്റായ 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്തത്. കടയില്‍ പോയി വസ്ത്രം തിരഞ്ഞെടുത്ത് ശരീരത്തിന് പാകമാണോ എന്നറിയാന്‍ ധരിച്ചുനോക്കുന്ന രീതി അവസാനിക്കാന്‍ പോകുന്നു. പകരം, വീട്ടിലിരുന്നു തന്നെ ഉത്പന്നം 'ധരിച്ചുനോക്കി' പാകമറിയാനാണത്രെ സങ്കേതം വരുന്നത്. ബ്രിട്ടനിലും മറ്റും ഇപ്പോള്‍ തന്നെ പുതിയ സാധ്യത പരീക്ഷിക്കപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം പുതിയ സാധ്യതകള്‍ ദിനംപ്രതിയെന്നോണം പ്രത്യക്ഷപ്പെടുകയാണ്. അറിയാതെ പുതിയ ലോകത്തേക്ക് നമ്മള്‍ ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

(ചിത്രങ്ങള്‍ കടപ്പാട് : പ്രണബ് മിസ്ട്രി, ഗൂഗിള്‍. അവലംബം: 1. How Augmented Reality Works; 2. A Survey of Augmented Reality, by Ronald T. Azuma; 3. How Augmented Reality Is Shaping the Future of Retail; 4. Sixthsense; 5. Augmented reality: it's like real life, but better)