Showing posts with label ഗൂഗിള്‍. Show all posts
Showing posts with label ഗൂഗിള്‍. Show all posts

Friday, February 28, 2014

വിടവാങ്ങുന്ന 'ഗൂഗിളും'; ചിറകടിക്കുന്ന ഗൂഗിളും

പതിനേഴ് വര്‍ഷവും ആറുമാസവും 23 ദിവസവും നിലനിന്ന ആള്‍ട്ടവിസ്ത (AltaVista) എന്ന സെര്‍ച്ച് എഞ്ചിന്‍, ഉയര്‍ച്ചതാഴ്ച്ചകളുടെയും കിടമത്സരങ്ങളുടെയും കലുഷിതമായ ചരിത്രം ബാക്കിവെച്ച് 2013 ജൂലായ് എട്ടിന് വിടവാങ്ങി. പത്തുവര്‍ഷംമുമ്പ് തങ്ങള്‍ സ്വന്തമാക്കിയ ആള്‍ട്ടവിസ്ത പൂട്ടുന്നവിവരം യാഹൂ കമ്പനി പ്രഖ്യാപിച്ചു. 1990 കളുടെ മധ്യേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പഴയ തലമുറ ഒട്ടൊരു ഗൃഹാതുരത്വത്തോടെയാണ് ആ പ്രഖ്യാപനം കേട്ടത്.

'ദി സെര്‍ച്ച്' എന്ന ഗ്രന്ഥത്തില്‍ 1990 കളിലെ സെര്‍ച്ചിന്റെ ചരിത്രം വിവരിക്കുന്നിടത്ത് ജോണ്‍ ബാറ്റില്‍ ആള്‍ട്ടവിസ്തയെ വിശേഷിപ്പിക്കുന്നത് 'അന്നത്തെ ഗൂഗിള്‍' എന്നാണ്. സെര്‍ച്ചില്‍ ഇപ്പോള്‍ ഗൂഗിള്‍ എന്താണോ, തൊണ്ണൂറുകളുടെ മധ്യേ അതായിരുന്നു ആള്‍ട്ടവിസ്ത. ആ നിലയ്ക്ക് കഴിഞ്ഞ ജൂലായ് എട്ടിന് വിടവാങ്ങിയത് 'അന്നത്തെ ഗൂഗിളാ'ണ്.

വളരുന്ന സെര്‍ച്ച് ബിസിനസിലും മുറുകുന്ന മത്സരത്തിലും പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത അവസാനിക്കുന്ന സമയത്ത്, യഥാര്‍ഥ ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന് ഇനി 'ഹമ്മിങ് ബേര്‍ഡി'ന്റെ ചിറകടിയാണുണ്ടാവുകയെന്ന് 2013 സപ്തംബര്‍ 26 ന് പ്രഖ്യാപിക്കപ്പെട്ടു. ഗൂഗിള്‍ ഉപയോഗിക്കുന്ന പരിഷ്‌ക്കരിച്ച സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പേരാണ് 'ഹമ്മിങ് ബേര്‍ഡ്'.

നിലവില്‍ മുന്നൂറ് കോടിയിലേറെ അന്വേഷണങ്ങള്‍ക്ക് (ക്വെറികള്‍ക്ക്) ഗൂഗിള്‍ ദിവസവും മറുപടി നല്‍കുന്നു എന്നാണ് കണക്ക്. ഇതുവരെ പിന്തുടര്‍ന്ന സെര്‍ച്ച് വിദ്യയില്‍നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ അന്വേഷണങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ഗൂഗിള്‍ സെര്‍ച്ച്. മൊബൈലുകളില്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടി ഇതോടെ ഗൂഗിള്‍ സെര്‍ച്ച് പാകമാവുകയാണ്.

മൊബൈല്‍ യുഗം മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ക്കൂടി നിറവേറ്റാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ചെന്ന് അവകാശപ്പെടുമ്പോള്‍, ഗൂഗിള്‍ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട് - ഐഫോണിലെ സിരിക്കുള്ള മറുപടിയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ തങ്ങള്‍ നല്‍കുന്നത്.

2011 ഒക്ടോബര്‍ അവസാനമാണ് 'ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിരി ( Siri ) ഐഫോണിലെത്തിയത്. ശരിക്കുള്ള സഹായിയോട് വിവരങ്ങള്‍ തേടുന്നതുപോലെ, ഐഫോണ്‍ ഉപയോക്താവിന് സിരിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) യില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനാണ് സിരി. സിരിയുടെ വരവോടെ സെര്‍ച്ച് രംഗത്ത് ആപ്പിള്‍ ഒറ്റയടിക്ക് അഞ്ചുവര്‍ഷം മുന്നിലെത്തിയെന്ന് പല വിദഗ്ധരും വിലയിരുത്തി. സിരി ഭീഷണിയാണെന്ന് ഗൂഗിളിന്റെ ഉന്നതരും സമ്മതിച്ചു.

ആ ഭീഷണിക്കുള്ള മറുപടിയാണ് പുതിയ ഗൂഗിള്‍ സെര്‍ച്ച്. എന്നുവെച്ചാല്‍, കാലപ്രവാഹത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത വിടവാങ്ങിയപ്പോള്‍, ഗൂഗിള്‍ പുതിയ ഉയരങ്ങള്‍ തേടി ചിറകടിക്കുകയാണ്. സെര്‍ച്ച് എന്ന പ്രവൃത്തിയെ വെബ്ബ് ബിസിനസിന്റെ നട്ടെല്ലാക്കി മാറ്റിയ ഗൂഗിള്‍, തങ്ങള്‍ക്ക് കാലഹരണപ്പെടാന്‍ മനസില്ല എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ !

ലിങ്കുകളുടെ മാന്ത്രികത തലയ്ക്കുപിടിച്ച രണ്ട് സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളുടെ -ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ - ഒടുങ്ങാത്ത തര്‍ക്കങ്ങളില്‍നിന്നാണ് ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്. പക്ഷേ, ഇന്റര്‍നെറ്റില്‍ സെര്‍ച്ചിന്റെ ചരിത്രം അതിനുംമുമ്പ് ആരംഭിച്ചിരുന്നു.

ആദിയില്‍ സെര്‍ച്ച് ഉണ്ടായത്
വെബ്ബോ ബ്രൗസറുകളോ സെര്‍ച്ചോ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ. അക്കാര്യം സങ്കല്‍പ്പിക്കാന്‍ പോലും പലരും ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്റര്‍നെറ്റിന് അങ്ങനെയൊരു കാലമുണ്ടായിരുന്നു. കുറെ കമ്പ്യൂട്ടറുകളുടെയും നെറ്റ്‌വര്‍ക്കുകളുടെയും ജീവനില്ലാത്ത ശൃംഖല മാത്രമായിരുന്നു അന്നത്തെ ഇന്റര്‍നെറ്റ്. ഹൈപ്പര്‍ലിങ്കുകള്‍ വഴി ഡോക്യുമെന്റുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഡോക്യുമെന്റിന്റെ പേര്, അത് സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ നോഡ് ഒക്കെ കൃത്യമായി അറിയില്ലെങ്കില്‍ ഒരു വിവരവും ഇന്റര്‍നെറ്റില്‍ തേടിപ്പിടിക്കാന്‍ കഴിയാത്ത 'ശിലായുഗ'മായിരുന്നു അത്.

ആ 'ശിലായുഗ'ത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്റര്‍നെറ്റില്‍ ആദ്യ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത്. 1990 ല്‍ പ്രത്യക്ഷപ്പെട്ട 'ആര്‍ച്ചി' ( Archie ) ആയിരുന്നു അത്; മാക്ഗില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി അലന്‍ ഇംടേജ് രൂപംനല്‍കിയത്.

ഇന്റര്‍നെറ്റില്‍ പൊതുലഭ്യതയിലുള്ള കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ അക്കാദമിക് രംഗത്തുള്ളവരെ സഹായിക്കുക എന്നതായിരുന്നു ആര്‍ച്ചിയുടെ ലക്ഷ്യം. അത്തരം ഡോക്യുമെന്റുകളുടെ ഇന്‍ഡെക്‌സ് തയ്യാറാക്കിയാണ് ആര്‍ച്ചി പ്രവര്‍ത്തിച്ചത്. ഇന്റര്‍നെറ്റിന്റെ 'ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍' ( FTP ) സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാമാക്കിയുള്ള ആര്‍ച്ചി പക്ഷേ, അത്ര യൂസര്‍-ഫ്രണ്ട്‌ലി ആയിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ വെബ്ബ് ആവിര്‍ഭവിച്ചതോടെ, ആര്‍ച്ചിയുടെ പരിമിതി ബോധ്യമായി. അതെത്തുടര്‍ന്ന് 1993 ല്‍ നെവേദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ സെര്‍ച്ച് എഞ്ചിനാണ് 'വെറോനിക്ക' ( Veronica ). ആര്‍ച്ചി പോലെ തന്നെയായിരുന്നു അതിന്റെയും പ്രവര്‍ത്തനം. എഫ്.ടി.പിക്ക് പകരം, ജനപ്രിയ 'ഗോഫര്‍' ( Gopher ) സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം.

അന്വേഷിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ട് മാത്രമേ ഇന്‍ഡെക്‌സ് ചെയ്യൂ, ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യില്ല എന്നതായിരുന്നു ആര്‍ച്ചിയുടെയും വെറോനിക്കയുടെയും പ്രശ്‌നം. ഡോക്യുമെന്റ് തപ്പിയെടുക്കാന്‍ യഥാര്‍ഥ തലക്കെട്ട് തന്നെ നല്‍കേണ്ടിയിരുന്നു.

മിന്നല്‍പ്പോലെയായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിന്റെ വളര്‍ച്ച. ഇന്റര്‍നെറ്റില്‍ വെബ്ബ്‌സൈറ്റുകളുടെ എണ്ണം 1993 ല്‍ വെറും 130 ആയിരുന്നത്, 1996 എത്തിയപ്പോഴേക്കും ആറുലക്ഷമായി. മനുഷ്യന്റെ പരിധിക്കപ്പുറത്തേക്ക് വെബ്ബ് വളരുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചവരില്‍ ഒരാളായിരുന്നു അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകന്‍ മാത്യു ഗ്രേ. അദ്ദേഹം രൂപംനല്‍കിയാതാണ് WWW Wanderer എന്ന വെബ്ബ് സെര്‍ച്ച്. വെബ്ബ്‌സൈറ്റുകളുടെ ഇന്‍ഡെക്‌സ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു റോബോട്ട് പ്രോഗ്രാമായിരുന്നു അത്.

ആ സെര്‍ച്ച് എഞ്ചിന്റെ പ്രതാപവും അധികം നീണ്ടുനിന്നില്ല. കൂടുതല്‍ മികവാര്‍ന്ന സെര്‍ച്ച് സര്‍വീസുകള്‍ രംഗപ്രവേശം ചെയ്തു. 'വെബ്ബ്ക്രാളര്‍' ( WebCrawler ) ആയിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷകനായിരുന്ന ബ്രിന്‍ പിന്‍കെര്‍ട്ടന്‍ 1994 ഏപ്രിലില്‍ ഓണ്‍ലൈനിലെത്തിച്ച ആ സര്‍വീസിന്റെ പ്രത്യേകത, വെബ്ബ്‌സൈറ്റുകളെ ഇന്‍ഡെക്‌സ് ചെയ്യാന്‍ ഒരു ക്രാളര്‍ അതില്‍ ഉപയോഗിച്ചു എന്നതാണ്. വെബ്ബ് ഡോക്യുമെന്റുകളിലെ മുഴുവന്‍ ടെക്‌സ്റ്റും ഇന്‍ഡെക്‌സ് ചെയ്യാന്‍ ശേഷിയുള്ള ആദ്യത്തെ സെര്‍ച്ച് എഞ്ചിനായിരുന്നു അത്. പുറത്തിറങ്ങി ഏഴുമാസംകൊണ്ട് പത്തുലക്ഷം സെര്‍ച്ചുകള്‍ വെബ്ബ്ക്രാളര്‍ വഴിയുണ്ടായി. 1995 ജൂണില്‍ ഏതാണ്ട് പത്തുലക്ഷം ഡോളറിന് അമേരിക്ക ഓണ്‍ലൈന്‍ ( AOL ) വെബ്ബ്ക്രാളറിനെ സ്വന്തമാക്കി.

എന്നാല്‍, വെബ്ബില്‍ ഒരു യഥാര്‍ഥ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത് 1995 ഡിസംബര്‍ 15 നാണ് - 'ആള്‍ട്ടവിസ്ത' ( AltaVista ) എന്ന പേരില്‍.

ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലെ നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് ലബോററ്റിയിലെയും വെസ്‌റ്റേണ്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും ഗവേഷകരാണ് ആള്‍ട്ടവിസ്ത (AltaVista) യ്ക്ക് രൂപംനല്‍കിയത്. ലൂയിസ് മോനിയര്‍, പോള്‍ ഫ് ളാഹര്‍ട്ടി, മൈക്കല്‍ ബറോസ് എന്നിവരായിരുന്നു അതില്‍ മുഖ്യശില്പ്പികള്‍. '1996 ല്‍ ഒരുപക്ഷെ വെബ്ബിലെ ഏറ്റവും ഇഷ്ട ബ്രാന്‍ഡായിരുന്നു ആള്‍ട്ടവിസ്ത. ഇന്നത്തെ കണക്കിന്, അന്നത്തെ 'ഗൂഗിള്‍'' - ജോണ്‍ ബാറ്റില്‍ രേഖപ്പെടുത്തുന്നു.

പ്രത്യേകിച്ച് പ്രഖ്യാപനമൊന്നുമില്ലാതെയാണ് തുടങ്ങിയതെങ്കിലും, ആദ്യദിവസം തന്നെ മൂന്നുലക്ഷംപേര്‍ ആള്‍ട്ടവിസ്ത സന്ദര്‍ശിച്ചു. ഒരുവര്‍ഷത്തിനകം 400 കോടി സെര്‍ച്ചുകള്‍. ദിനംപ്രതി 250 ലക്ഷം സെര്‍ച്ചുകളുമായി 1997 ആയപ്പോഴേക്കും ആള്‍ട്ടവിസ്ത സെര്‍ച്ചിലെ രാജാവായി. സ്‌പോണ്‍സര്‍മാരില്‍നിന്ന് 500 ലക്ഷം ഡോളര്‍ വരുമാനം. യാഹൂവിനും എ.ഒ.എല്ലിനുമൊപ്പം വെബ്ബില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ള സൈറ്റ് - അതായി ആള്‍ട്ടവിസ്ത.

ഗൂഗിളിനെപ്പോലെ ഒരു വെബ്ബ്‌പേജിലേക്കുള്ള ലിങ്കുകളെ, ആ സൈറ്റിന്റെ പ്രസക്തി മനസിലാക്കാന്‍ പ്രയോജനപ്പെടുത്തിയ ആദ്യ സെര്‍ച്ച് എഞ്ചിന്‍ 1994 ല്‍ രംഗത്തെത്തിയ ലൈക്കസ് (Lycos) ആയിരുന്നു . കാര്‍നജീ മെലോണ്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ മൗള്‍ഡിന്‍ രൂപംനല്‍കിയ ആ സെര്‍ച്ച് എഞ്ചിനില്‍ ഗണിത ആല്‍ഗരിതമാണ് ഉപയോഗിക്കപ്പെട്ടത്. 1999 ല്‍ ഒരു ചെറുകാലയളവില്‍, ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റായി ലൈക്കസ് മാറി. 2000 ല്‍ ഡോട്ട്‌കോം കുമിളയുടെ പാരമ്യത്തില്‍ സ്പാനിഷ് ടെലകോം ഭീമനായ ടെറ ( Terra ) ലൈക്കസിനെ സ്വന്തമാക്കി. നാലുവര്‍ഷത്തിന് ശേഷം ടെറ, അത് ദക്ഷിണകൊറിയന്‍ കമ്പനിക്ക് 10 കോടി ഡോളറിന് കൈമാറി. ഗൂഗിള്‍ ശക്തിപ്രാപിച്ചതോടെ, ആള്‍ട്ടവിസ്തയെപ്പോലെ ലൈക്കസിന്റെയും പ്രതാപകാലം അസ്തമിച്ചു.

1990 കളില്‍ പ്രാധാന്യം നേടിയ മറ്റൊരു സെര്‍ച്ച് എഞ്ചിനായിരുന്നു 'എക്‌സൈറ്റ്' ( Exite ) - 1994 ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ആറ് പൂര്‍വ്വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപംനല്‍കിയത്.

സ്റ്റാന്‍ഫഡിലെ തന്നെ രണ്ട് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡി ഫിലോ എന്നിവര്‍ ചേര്‍ന്ന് 1994 ജനവരിയില്‍ സൃഷ്ടിച്ച 'ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് ടു ദി വേള്‍ഡ് വൈഡ് വെബ്ബ്' എന്ന വെബ്ബ്‌സൈറ്റാണ്, ഏതാനും മാസം കഴിഞ്ഞ് പേരുമാറ്റി 'യാഹൂ' ( Yahoo! ) ആയത്. വെബ്ബ്‌സൈറ്റകളുടെ പ്രാധാന്യക്രമം അനുസരിച്ച് രൂപപ്പെടുത്തിയ ഒരു ഡയറക്ടറി ആയിട്ടാണ് യാഹൂ തുടങ്ങിയത്. സെര്‍ച്ച് അടക്കമുള്ള സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഒരു വെബ്ബ് പോര്‍ട്ടലായി പിന്നീടത് പരിണമിച്ചു.

ഗൂഗിളിന്റെ ഉദയം 
1990 കളുടെ രണ്ടാംപകുതിയില്‍ ആള്‍ട്ടവിസ്തയും ലൈക്കസുമൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വേളയിലാണ് സെര്‍ജി ബ്രിന്നും ലാറി പേജും സ്റ്റാന്‍ഫഡില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. ഒരു തര്‍ക്കത്തിനിടെ 1995 ല്‍ ഇരുവരും പരിചയപ്പെട്ടു. രണ്ടുപേരും തര്‍ക്കം തുടര്‍ന്നു. അവസാനമില്ലാത്ത ആ തര്‍ക്കങ്ങളില്‍നിന്ന് ഗൂഗിള്‍ പിറന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ രാജീവ് മോട്ട്‌വാനിക്ക് കീഴിലായിരുന്നു സെര്‍ജിയുടെ ഗവേഷണം. വിഷയം ഡേറ്റാമൈനിങ്. മറ്റൊരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ടെറി എ. വിനോഗ്രാഡിനെ ലാറി തന്റെ ഉപദേഷ്ടാവായി സ്വീകരിച്ചു.

ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളുമാണ് ലാറിയെ വ്യാമോഹിപ്പിച്ചത്. ലിങ്കുകളെ വിശകലനം ചെയ്യാന്‍ മുഴുവന്‍ വെബ്ബും ഒരു സ്റ്റാന്‍ഫഡ് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ആ വിദ്യാര്‍ഥി തീരുമാനിച്ചു. ആ പ്രവര്‍ത്തനത്തിനിടെയാണ്, അക്കാദമിക് പ്രബന്ധങ്ങളുടെ സൈറ്റേഷനുകളും ഒരു വെബ്ബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ക്കും തമ്മില്‍ ശരിക്കും സമാന്തരമില്ലേ എന്ന സംശയം ലാറിയുടെ മനസില്‍ ഉയരുന്നത്.

കൂടുതല്‍ സൈറ്റേഷനുകള്‍ ലഭിക്കുന്ന പ്രബന്ധം തീര്‍ച്ചയായും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവുമുള്ളതായിരിക്കും. അതുപോലെ ഒരു സൈറ്റിലേക്കുള്ള ലിങ്കുകളും, ലിങ്കുകളുടെ ഉത്ഭവസ്ഥാനമായ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഒരു സൈറ്റിന്റെ ജനപ്രിയതയെയും സ്വീകാര്യതയെയുമല്ലേ കുറിക്കുന്നത്. ഈ ആശയം സെര്‍ജിയെയും ആവേശഭരിതനാക്കി.

അങ്ങനെയെങ്കില്‍, ഒരു സൈറ്റ് വെബ്ബില്‍ പ്രധാനപ്പെട്ടതാണോ എന്ന് മനസിലാക്കാനുള്ള മാര്‍ഗമല്ലേ ഇത്. ഈയൊരു കാഴ്ച്ചപ്പാടോടെ ഒരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തിയാല്‍, അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമായ മറുപടി കിട്ടില്ലേ. ഇരുവരും അക്കാദമിക് ജോലികള്‍ നിര്‍ത്തിവെച്ച്, ആ പ്രശ്‌നത്തില്‍ മുഴുകി.

ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു ആദ്യപടി. ഗണിതപ്രതിഭയെന്ന് അതിനകം ഖ്യാതിനേടിയിരുന്ന സെര്‍ജി അതില്‍ ഊളിയിട്ടു. അങ്ങനെയാണ്, ലാറിയുടെ പേരിലറിയപ്പെടുന്ന, ഗൂഗിളിന്റെ തുറുപ്പുശീട്ടായിമാറിയ 'പേജ്‌റാങ്ക്' ( PageRank ) എന്ന സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പിറവി.

പേജ്‌റാങ്ക് ആല്‍ഗരിതം ഉപയോഗിച്ചുള്ള സെര്‍ച്ച്എഞ്ചിന്റെ ആദ്യപേര് 'ബാക്ക്‌റബ്ബ്' ( BackRub ) എന്നായിരുന്നു. സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളും അധ്യാപകരും ആദ്യം ഉപയോഗിച്ച അതിന്റെ പേര് പിന്നീട് 'ഗൂഗിള്‍' എന്നായി. മറ്റൊരു പേരും ലാറിയുടെയും സെര്‍ജിയുടെയും പരിഗണനയിലുണ്ടായിരുന്നുവെന്ന് കെന്‍ ഔലേറ്റ പറയുന്നു. 'വാട്ട്‌ബോക്‌സ്' ( Whatbox ) എന്നായിരുന്നു അത്. പക്ഷേ, What box എന്നത് Wetbox ആയി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, അതൊരു അശ്ലീലസൈറ്റായി കരുതപ്പെടാം എന്ന ഭയം മൂലം ആ ശ്രമം ഉപേക്ഷിച്ചു.

അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും 'കീവേര്‍ഡു'കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്റെ പ്രത്യേകത. ലിങ്കുകളെയും ഒരു സൈറ്റിന്റെ ജനപ്രിയതയെയും 'പേജ്‌റാങ്ക്' വഴി വിശകലനം ചെയ്താണ് അത് സാധ്യമാക്കിയത്.

സെര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരുന്നു. ഗൂഗിളിന് ശേഷം ഒരിക്കലും സെര്‍ച്ച് പഴയതുപോലെ ആയില്ല. തങ്ങള്‍ രൂപപ്പെടുത്തിയ ആ സാങ്കേതികവിദ്യയ്ക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന് ലാറിക്കും സെര്‍ജിക്കും ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഗൂഗിള്‍ ഒരു കമ്പനിയായി. കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്ന, ആയിരക്കണക്കിന് ബിസിനസ് സംരംഭകര്‍ക്കും മറ്റ് മേഖലയിലുള്ളവര്‍ക്കും അനുഗ്രഹമാകുന്ന തരത്തില്‍ ഗൂഗിള്‍ വളര്‍ന്നു.

ഗൂഗിളിന്റെ ഈമെയില്‍ സര്‍വീസ് മുതല്‍ ഭൂപട സര്‍വീസും പരസ്യങ്ങളുംവരെ ഇന്ന് പ്രവര്‍ത്തിക്കുന്നത് സെര്‍ച്ച് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്. ലോകത്തിന്റെ ഗതിമാറ്റുന്നതായിരുന്നു ഗൂഗിള്‍ സെര്‍ച്ചെന്ന് സാരം. തിരയല്‍ അഥവാ സെര്‍ച്ച് എന്ന പ്രവൃത്തിക്ക് അതിര്‍ത്തികളില്ലെന്നാണ് ഗൂഗിളിന്റെ ചരിത്രം തെളിയിക്കുന്നത്.

ഹമ്മിങ് ബേര്‍ഡ് എത്തുമ്പോള്‍ 
ഗൂഗിളിന്റെ സെര്‍ച്ചില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രഖ്യാപിക്കപ്പെട്ടത് 2009 ആഗസ്തിലാണ്. ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതത്തിന്റെ 'കഫീന്‍' ( Caffeine ) വെര്‍ഷന്‍ അവതരിപ്പിക്കപ്പെട്ടു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷല്‍ സര്‍വീസുകളിലും മറ്റും നിമിഷംപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ക്കൂടി സെര്‍ച്ച്ഫലത്തില്‍ പ്രതിഫലിക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ അപ്‌ഡേറ്റ്. മികച്ച രീതിയില്‍ വിവരങ്ങള്‍ തേടാന്‍ (അഥവാ ഇന്‍ടെക്‌സ് ചെയ്യാന്‍) ഗൂഗിളിനെ സഹായിക്കുക എന്നതായിരുന്നു മുഖ്യമായും കഫീന്റെ ഉദ്ദേശം. മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനില്‍ വരുത്തിയ പരിഷ്‌ക്കരണത്തിനുള്ള മറുപടി കൂടിയായിരുന്നു 'കഫീന്‍' എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള 'ഹമ്മിങ് ബേര്‍ഡ്' ആല്‍ഗരിതം വ്യത്യസ്തമാണ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ച് ആല്‍ഗരിതമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ മാറ്റം ഏത് തരത്തില്‍ പ്രതിഫലിക്കുമെന്ന് ഗൂഗിളിലെ അമിത് സിംഘാല്‍ വിവരിച്ചത് ഇങ്ങനെ : 'സെര്‍ച്ചിന്റെ പ്രാഥമിക ധര്‍മം 'ഉത്തരം നല്‍കുക, സംസാരത്തിന് മറുപടി പറയുക, കാര്യങ്ങള്‍ ഊഹിച്ചെടുക്കുക' എന്ന നിലയ്ക്ക് മാറ്റുകയാണ് ഹമ്മിങ്‌ബേര്‍ഡ് ചെയ്യുക'.

മാത്രമല്ല, ഒരു കമ്പ്യൂട്ടറിനോട് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ പരിണമിക്കുകകൂടിയാണ് ഇതിലൂടെ. ഇതുവരെ തുടര്‍ന്നുവന്ന സെര്‍ച്ച് സമീപനത്തിന് പകരം, അര്‍ഥങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുന്ന രീതിയാണ് പുതിയ സെര്‍ച്ചില്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുള്ളത്.

ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ലിങ്കുകളെ വിശകലനംചെയ്ത് പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് 'സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡ്' എന്ന സെര്‍ച്ച് നിരീക്ഷണ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തു.

വാക്കുകള്‍പ്പറുത്ത് പ്രയോഗങ്ങളുടെയും ബന്ധങ്ങളുടെയും അര്‍ഥം മനസിലാക്കാന്‍ സഹായിക്കുകയാണ് ഹമ്മിങ്‌ബേര്‍ഡ് ആല്‍ഗരിതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച 'നോളേജ് ഗ്രാഫി' ( Knowledge Graph ) ന്റെ തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ പുതിയ സെര്‍ച്ച് ആല്‍ഗരിതം. മാത്രമല്ല, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി വിശകലനം ചെയ്ത് ഉത്തരം നല്‍കാനും അതിന് കഴിവുണ്ട്.

മൊബൈല്‍ യുഗത്തിന് ചേരുംവിധം ഗൂഗിള്‍ സെര്‍ച്ച് മാറുന്നു എന്നര്‍ഥം. മറ്റൊരു ആള്‍ട്ടാവിസ്തയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപനമാണ് ഒരര്‍ഥത്തില്‍ ഗൂഗിളിന്റെ പുതിയ നീക്കം.

(അവലംബം : 1. Googled (2009), by Ken Auletta (Virgin Books, London); 2. The Search (2005), John Battelle (Nicholas Brealey Publishing, London); 3. Google Tweaks Search to Challenge Apple's Siri, by Tom Simonite, Technology Review (website) September 26, 2013)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )

Monday, January 14, 2013

ഡിജിറ്റല്‍ സഹായികളുടെ കാലം

 
 കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്തുവന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത്, ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഒരു അത്ഭുതസംഭവം വിവരിച്ചു. ലണ്ടനില്‍ പലരും സ്വന്തം ഐഫോണിനോട് സംസാരിക്കുന്നുവത്രേ!

'അതിലെന്താ ഇത്ര അത്ഭുതം, സംസാരിക്കാനുള്ളതല്ലേ ഫോണ്‍' - ഞാന്‍ തിരക്കി.

'ഫോണിലൂടെ സംസാരിക്കുന്നതും, ഫോണിനോട് സംസാരിക്കുന്നതും വ്യത്യാസമില്ലേ'-സുഹൃത്ത് ചോദിച്ചു. 'മാത്രമല്ല, ഫോണ്‍ തിരിച്ചും സംസാരിക്കുന്നു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഫോണ്‍ മറുപടിയും നല്‍കുന്നു!'.

പെട്ടന്ന് എന്റെ തലയ്ക്കുള്ളില്‍ ബള്‍ബ് കത്തി, 'ഓ, സിരി. അതാണല്ലേ സംഭവം.'

'അതുതന്നെ'-ചെറുചിരിയോടെ സുഹൃത്ത് തുടര്‍ന്നു. 'എല്ലാക്കാര്യവും അവരിപ്പോള്‍ ഫോണിനെ പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്യുക. നാളെ ചെയ്യേണ്ട എന്തൊക്കെ കാര്യങ്ങള്‍ എപ്പോഴൊക്കെ ഓര്‍മിപ്പിക്കണം. ആര്‍ക്കൊക്കെ ഈമെയിലയയ്ക്കണം, എന്താണ് അയയ്‌ക്കേണ്ടത് തുടങ്ങി മിക്ക സംഗതികളും. സംശയമുള്ളത് ഫോണ്‍ ചോദിച്ച് മനസിലാക്കും.....പിന്നെയെല്ലാം ഫോണ്‍ ചെയ്തുകൊള്ളും.'.

ഇനി മറ്റൊരു സംഭവം. 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലിസ് സ്വദേശിയായ 14-കാരി കിര്‍സ്റ്റന്‍ ഗോള്‍ഡന്‍ബര്‍ഗിന് ഏറ്റവും ഇഷ്ടം തന്റെ 'അമേരിക്കന്‍ ഗേള്‍സ്' പാവകളുടെ ശേഖരമായിരുന്നു. സ്വന്തം ഇഷ്ടംപോലും ബലികഴിച്ച് ആ പാവശേഖരം 'ഈബേ' ലേലസൈറ്റ് വഴി അവള്‍ വിറ്റു. എന്തിനെന്നോ, പുതിയ ഐഫോണ്‍ വാങ്ങാന്‍!

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കിര്‍സ്റ്റന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ തേടി ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ കയറിയിറങ്ങേണ്ട. പകരം, ഐഫോണിനോട് പറഞ്ഞാല്‍ മതി. അവളുടെ ആവശ്യം മനസിലാക്കി ഐഫോണിലെ സിരി വേണ്ടുന്ന വിവരങ്ങള്‍ നെറ്റില്‍നിന്ന് തിരഞ്ഞുപെറുക്കി നൊടിയിടയില്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും!

ആപ്പിളിന്റെ ഐഫോണിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാവുന്നവര്‍ക്ക് ഇതിലത്ര അത്ഭുതം തോന്നണമെന്നില്ല. കാരണം, ആപ്പിള്‍ 'സിരി' (Siri) എന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഐഫോണില്‍ കുടിയിരുത്തി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടെക്‌നോളജിയുടെ സമീപകാല ചരിത്രത്തില്‍ സിരിയോളം സെന്‍സേഷനുണ്ടാക്കിയ മൊബൈല്‍ സര്‍വീസുകള്‍ അധികമില്ല. സെര്‍ച്ചില്‍ മുടിചൂടാമന്നന്‍മാരായ ഗൂഗിളിനെതിരെ ആപ്പിളിറക്കിയ വജ്രായുധമായി സിരി വിലയിരുത്തപ്പെടുക പോലും ചെയ്തു.

നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഐഫോണിലെ സിരിയോട് ചോദിച്ചറിയാമെങ്കില്‍, ആ ഫോണ്‍ കൈയിലുള്ളവര്‍ പിന്നെന്തിന് ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കണം!

പലരും കരുതി വോയ്‌സ് സെര്‍ച്ച് പോലൊരു ഏര്‍പ്പാടാണ് സിരി എന്ന്. അതിനാല്‍, 'സിരിക്ക് ബദല്‍' എന്നപേരില്‍ ഒട്ടേറെ അപ്ലിക്കേഷനുകള്‍ കൂണുപോലെ മുളച്ചുപൊന്തി. എന്നാല്‍, അധികം വൈകാതെ മിക്കവര്‍ക്കും കാര്യം മനസിലായി. സിരിക്ക് ബദലാകാന്‍ ചൊട്ടുവിദ്യകള്‍ക്കൊന്നും ആവില്ല. സിരിക്ക് സമം സിരി മാത്രം!

ഇക്കാര്യം ഏറ്റവും ബോധ്യമുണ്ടായിരുന്നത് ഗൂഗിളിനാണ്. അതുകൊണ്ട് 'സിരിക്ക് ബദല്‍' എന്ന് തങ്ങളുടെ വോയ്‌സ് സേര്‍ച്ചിനെ വിശേഷിപ്പിക്കാതിരിക്കാന്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികകാലം സിരിയെ മാത്രം വാഴാന്‍ ഗൂഗിള്‍ അനുവദിക്കുമോ എന്നതായി ടെക്‌നോളജി രംഗത്ത് നിന്നുയരുന്ന ചോദ്യം. ആദ്യമൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സിരി രംഗത്തെത്തി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, അതിന് ബദലാകാനുള്ള ഗൂഗിളിന്റെ ആയുധമെത്തി-ഗൂഗിള്‍ നൗ (Google Now). ഗൂഗിള്‍ നൗവിനെ ആന്‍ഡ്രോയിഡിന്റെ ഭാഗമായാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

സിരിയെപ്പോലെ 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റര്‍ഫേസ്' ഉപയോഗിക്കുന്ന 'ബുദ്ധിയുള്ള' സര്‍വീസാണ് ഗൂഗിള്‍ നൗവും. ഉപയോഗിക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നടത്താനുമൊക്കെ ഗൂഗിള്‍ നൗവിനും കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ പതിപ്പില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിട്ടുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകളിലേക്കും അതെത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐ.ഒ.എസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും. ഐ.ഡി.സി.പുറത്തുവിട്ട ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം 75 ശതമാനവും, ഐ.ഒ.എസിന്റേത് ഏതാണ്ട് 15 ശതമാനവുമാണ്.

സിരിക്ക് സമാനമായ ഒരു സര്‍വീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രിയിഡിലും പ്രധാന്യം നേടുന്നു എന്നു പറഞ്ഞാല്‍, ലോക സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 90 ശതമാനം കൈയാളുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുകളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നാണര്‍ഥം.

മൈക്രോസോഫ്റ്റും ഇതേ പാതയില്‍ തന്നെയാണ്. 2007 ല്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ 'ടെല്‍മി'യും ഭാവിയില്‍ ഒരു ഡിജിറ്റല്‍ സഹായിയുടെ രൂപംപ്രാപിച്ചുകൂടാ എന്നില്ല.

പുതിയ യുഗം ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായികളുടേതാകുമെന്ന് ഉറപ്പിക്കാം.

വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി

ആപ്പിളാണ് ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടത്. 2007 ല്‍ ഐഫോണ്‍ രംഗത്തെത്തിയതോടെ അതാരംഭിച്ചു. ഡിജിറ്റല്‍ സഹായികളുടെ പുതിയ കാലത്തിന് നാന്ദി കുറിച്ചതും ആപ്പിള്‍ തന്നെ; 2011 ഒക്ടോബറില്‍ ഐഫോണ്‍ 4 എസില്‍ സിരിയെ അവതരിപ്പിച്ചതിലൂടെ.

'നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി'യെന്നതിന്റെ നോര്‍വീജിയനിലുള്ള ചുരുക്കവാക്കാണ് 'സിരി'. അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ കുടുംബത്തില്‍ പിറന്നവള്‍.

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സിരിയെ മറ്റ് മൊബൈല്‍ സര്‍വീസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സിരിയുടെ വിശേഷബുദ്ധിയുടെ രഹസ്യം കുടികൊള്ളുന്നത് നിര്‍മിതബുദ്ധിയിലാണെന്ന് സാരം.

സിരിയുടെ ചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക പെന്റഗണിന് കീഴിലുള്ള 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) യില്‍ ആയിരിക്കും. ഓര്‍ക്കുക, 1958 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയാണ് 'അര്‍പാനെറ്റി' (ARPANET)ന് രൂപംനല്‍കിയത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന്റെ തുടക്കം അതായിരുന്നു.

ഇന്റര്‍നെറ്റിന് പിറവി നല്‍കിയ അതേ ഏജന്‍സിയിലേയ്ക്കാണ് സിരിയുടെ തുടക്കം തേടുമ്പോഴും നമ്മളെത്തുകയെന്ന് സാരം. .

യുദ്ധമേഖലകളില്‍, നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിവിധ ഭീഷണികള്‍ സ്വയംമനസിലാക്കി പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കാണ് 2003 ല്‍ സിരി ആവിര്‍ഭവിച്ചത്. ശ്രീ ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ആ പദ്ധിതിക്ക് ഡി.എ.ആര്‍.പി.എ.ഫണ്ട് അനുവദിച്ചത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പി.എ.എല്‍) എന്ന പേരിലാരംഭിച്ച ആ പദ്ധതി 2009 വരെ തുടര്‍ന്നു. അതിന് കീഴില്‍ നടന്ന 'കോഗ്നെറ്റീവ് അസിസ്റ്റന്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) സംരംഭത്തില്‍ മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 യു.എസ്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും കൈകോര്‍ത്തു.

ആ സോഫ്ട്‌വേറിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി 2007 ല്‍ 'സിരി' എന്ന പേരില്‍ ശ്രീ ഇന്റര്‍നാഷണല്‍ ഒരു കണ്‍സ്യൂമല്‍ ടെക്‌നോളജി കമ്പനിക്ക് രൂപംനല്‍കി. 2010 ഫിബ്രവരിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസിന് സിരി എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിക്കൊണ്ടായിരുന്നു, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള സിരിയുടെ രംഗപ്രവേശം.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ശ്രദ്ധയില്‍ സിരി പെട്ടു. ഐഫോണിനെപ്പോലെ ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നൊക്കെ സിരി പ്രഖ്യാപിച്ചെങ്കിലും അതിന് സമയം കിട്ടിയില്ല. കാരണം 2010 ഏപ്രിലില്‍ ഇരുചെവിയറിയാതെ സ്റ്റീവ് ജോബ്‌സ് സിരി കമ്പനിയെ ആപ്പളിന്റെ ഭാഗമാക്കി. ആ ഏറ്റെടുക്കലിന് എത്ര പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം.

'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ സ്റ്റീവ് ജോബ്‌സിനെപ്പോലൊരാള്‍ അത്ര ധൃതിയില്‍ ഒരു കമ്പനിയെ സ്വന്തമാക്കില്ല. പലരും അത്ഭുതപ്പെട്ടു, സിരിയെക്കൊണ്ട് ആപ്പിള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്!

ഒന്നര വര്‍ഷം കഴിഞ്ഞു. സ്റ്റീവ് ജോബ്‌സ് അന്തരിച്ച ശേഷം പുറത്തുവന്ന ഐഫോണ്‍ 4എസ് വെറുമൊരു സ്മാര്‍ട്ട്‌ഫോണായിരുന്നില്ല. അത് 'ആത്മാവുള്ള' ഫോണായിരുന്നു! ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന, സംശയങ്ങള്‍ തിരിച്ച് ചോദിച്ചു മനസിലാക്കുന്ന, സിരിയെ ആ ഫോണിന്റെ ആത്മാവായി കുടിയിരുത്തിയിട്ടുണ്ടായിരുന്നു.

ഐഫോണ്‍ ഒറ്റയടിക്ക് മറ്റെല്ലാ ഫോണുകളെയും വര്‍ഷങ്ങളോളം പിന്നിലാക്കിയതായി എതിരാളികള്‍ക്ക് പോലും സമ്മിതിച്ചു!

ഗൂഗിളിന്റെ മറുപടി

സിരിക്ക് പിന്നില്‍ നൂറുകണക്കിന് ഗവേഷകരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്. അത്രയെളുപ്പം അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ടാണ്, 'സിരിക്ക് ബദല്‍' എന്നപേരിലെത്തിയ കോപ്പിയടി ആപ്ലിക്കേഷനുകളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയത്. അതേസമയം, സിരി കൂടുതല്‍ കരുത്തുനേടുകയും ചെയ്തു.

ഒരു സാധാരണ മൊബൈല്‍ സര്‍വീസല്ല സിരിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് കുത്തകയാകുന്നുവെന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണത്തെ ചെറുക്കാന്‍, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ചൂണ്ടിക്കാട്ടിയത് സിരിയെയാണ്. ഗൂഗിള്‍ സെര്‍ച്ചിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന സങ്കേതങ്ങള്‍ രംഗത്തെത്തുന്നുണ്ടെന്നും, അതിന് ഏറ്റവും നല്ല ഉദാഹരണം സിരിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗൂഗിളിന്റെ പ്രധാന വരുമാനമാര്‍ഗം ഡിസ്‌പ്ലെ പരസ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ കാര്യങ്ങള്‍ കാണുമ്പോഴേ ഡിസ്‌പ്ലെ പരസ്യത്തിന് സാധ്യതയുള്ളൂ. കേള്‍ക്കുന്നിടത്ത് എന്ത് ഡിസ്‌പ്ലെ. അറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുന്ന സങ്കേതമെന്ന നിലയ്ക്ക് ഗൂഗിളിന്റെ വരുമാനത്തിനും സിരി ക്ഷതമേല്‍പ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.

ആപ്പിളിന്റെ ഡേറ്റാബേസ് തന്നെയാണ് സിരി പ്രധാനമായും ഉപയോഗിക്കുന്നത്. നെറ്റില്‍ നിന്ന് വിവരങ്ങള്‍ തപ്പാന്‍ ഗൂഗിള്‍ സെര്‍ച്ചിനെക്കാളും, 'യെല്‍പ്' (Yelp), 'വൂള്‍ഫ്രേം ആല്‍ഫ' (Wolfram Alpha) തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകളെ സിരി നേരിട്ടാശ്രയിക്കുന്നു.

ഇവിടെയാണ് സിരിക്ക് സമാനമായ ഒരു സഹായിയെ രൂപപ്പെടുത്തുമ്പോള്‍, ഗൂഗിളിന് ശക്തി തെളിയിക്കാനാവുക. കാരണം, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന് ഒരു തേര്‍ഡ്പാര്‍ട്ടിയെയും ആശ്രയിക്കേണ്ട ആവശ്യമില്ല. അതിന് ഗൂഗിള്‍ സെര്‍ച്ചിന്റെയും അനുബന്ധ സര്‍വീസുകളുടെയും സഹായം മാത്രം മതി. 'ഗൂഗിള്‍ നൗ'വിനെ ഗൂഗിള്‍ വാര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെ.

പതിനാല് വര്‍ഷത്തെ സെര്‍ച്ച് പാരമ്പര്യമുള്ള കമ്പനിയാണ് ഗൂഗിള്‍. സെര്‍ച്ച് മാത്രമല്ല, ഗൂഗിള്‍ മാപ്‌സ് പോലെ ഒട്ടേറെ അനുബന്ധ സര്‍വീസുകളുടെ അനുഭവവും കമ്പനിക്കുണ്ട്. അത്രയും കാലത്തെ കണ്‍സ്യൂമര്‍ ഡേറ്റാബേസ് എന്നത് ആര്‍ക്കും എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒന്നല്ല.


2012 ജൂണ്‍ 27 ന് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ പതിപ്പിന്റെ ഭാഗമായി 'ഗൂഗിള്‍ നൗ' അവതരിപ്പിക്കപ്പെട്ടു. സിരിയെപ്പോലെ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം കഴിവുകള്‍ തന്നെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ആ ഡേറ്റാബേസിനെ സൗകര്യപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്ന 'നോളജ് ഗ്രാഫ്' (Knowledge Graph) ഗൂഗിളിന്റെ ഡിജിറ്റല്‍ സഹായിക്ക് കരുത്തു പകരുന്നു.

മാത്രമല്ല, മറ്റൊരു തന്ത്രവും ഗൂഗിള്‍ നൗവിനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ ഉടമസ്ഥനെ സംബന്ധിച്ച് ശേഖരിക്കുന്ന - അയാളുടെ വ്യകിതപരമായ ആവശ്യങ്ങള്‍, സഞ്ചാരപഥങ്ങള്‍, സര്‍വീസുകള്‍ എന്നിങ്ങനെയുള്ള -വിവരങ്ങള്‍ക്കൂടി ഗൂഗിള്‍ നൗവിനായി പ്രയോജനപ്പെടുത്തുന്നു.

അടുത്ത് എന്തുവേണം എന്ന് നിര്‍ദേശിക്കാനുള്ള കഴിവാണ് അതുവഴി ഗൂഗിള്‍ നൗവിന് ലഭിക്കുന്നത്. സിരിയെപ്പോലുള്ള ഡിജിറ്റല്‍ സഹായിയുടെ റോളില്‍ നിന്ന്, ഡിജിറ്റല്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഗൂഗിള്‍ നൗ മാറുന്നു എന്നാണിതിനര്‍ഥം! സിരിക്കപ്പുറത്തേക്ക് നീളുന്നതാണ് ഗൂഗിള്‍ നൗവിന്റെ സാധ്യതകളെന്ന് സാരം.

സിരിയെപ്പോലെ, ഒരു 'വ്യക്തിത്വ'മെന്ന നാട്യമൊന്നും ഗൂഗിള്‍ നൗവിനില്ല. പകരം പരിചിതമായ ഒരു സെര്‍ച്ച് ബോക്‌സാണ് ഗൂഗിള്‍ നൗ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുക. ശബ്ദനിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഫോണ്‍ ഫങ്ഷനുകളായ മെസേജുകള്‍ അയയ്ക്കുക, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, 'ഈഫല്‍ ടവറിന് എത്ര പ്രായമുണ്ട്'?, 'നല്ലൊരു ഇറ്റാലിയന്‍ റസ്റ്റൊറണ്ട് അടുത്തെവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഗൂഗിള്‍ നൗവിനും പ്രാപ്തിയുണ്ട്.

മാത്രമല്ല, സിരിയെപ്പോലെ ശബ്ദപ്രതികരണങ്ങള്‍ നടത്താനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്കായാണ് ഗൂഗിള്‍ നൗ അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിനെ അത്തരത്തില്‍ പരിമിതപ്പെടുത്താനല്ല ഗൂഗിളിന്റെ ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ അടുത്തയിടെ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' പദ്ധതി, സമീപയാഥാര്‍ഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി) ഭാവിയില്‍ എങ്ങനെ സാധാരണ ജീവിതത്തിന്റെ ഭാഗമാകും എന്നാണ് കാട്ടിത്തരുന്നത്. കണ്ണടപോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം വഴി, വയര്‍ലെസായി തന്റെ ചുറ്റുപാടുകളോടും ചങ്ങാതിമാരോടും ശബ്ദനിര്‍ദേശങ്ങള്‍ വഴി പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കാട്ടിത്തന്നത്.

ശബ്ദനിര്‍ദേശങ്ങളെ ബുദ്ധിപൂര്‍വം മനസിലാക്കി പ്രതികരിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നൗവിലും പ്രോജക്ട് ഗ്ലാസിന്റെ ചില സവിശേഷതകള്‍ കാണാം. ഭാവിയെ സംബന്ധിച്ച് ഗൂഗിളിന്റെ വിലയൊരു പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ നൗവും എന്ന് അനുമാനിക്കാം.

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

അതേസമയം, ഗൂഗിളിന്റെ ലോക്കല്‍ സെര്‍ച്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ സ്വാധീനമുറപ്പിക്കാവുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിള്‍ നൗ ആകാനാണ് സാധ്യത.

(അവലംബം, കടപ്പാട്: 1. Google's Answer to Siri Thinks Ahead - by Tom Simonite, Technology Review, Sept,28, 2012; 2. സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വിജ്രായുധം - MB4Tech, മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 31, 2011; 3. Does Apple's Siri Threaten Google's Search Monopoly? - by William M.Bulkeley, Technology Review, Dec 8, 2011; 4. Wikipedia.org)

Wednesday, March 10, 2010

വിവരങ്ങള്‍ തേടാന്‍ പുതിയ ഗൂഗിള്‍ സങ്കേതം

വിവരങ്ങളുടെ പ്രളയമാണ് ലോകത്ത്. ഒരു തരം വിവരസുനാമിയാണ് ലോകത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഈ പശ്ചാത്തലത്തില്‍ കൃത്യമായ വിവരം, അതും വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ളത്, കണ്ടെത്തുക വെബ്ബ് യൂസറെ സംബന്ധിച്ചിടത്തോളം തികഞ്ഞ വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ പുതിയൊരു സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നു -'ഗൂഗിള്‍ പബ്ലിക് ഡാറ്റ എക്‌സ്‌പ്ലോറര്‍' (Google Public Data Explorer).

ഗൂഗില്‍ ലാബ്‌സില്‍ നിന്നുള്ള ഈ പരീക്ഷണ സര്‍വീസിന്റെ വിവരം രണ്ടു ദിവസം മുമ്പ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗാണ് വെളിപ്പെടുത്തിയത്. ഡേറ്റാബേസുകളില്‍ പര്യവേക്ഷണം നടത്താനും, അവ ദൃശ്യവത്ക്കരിച്ച് കാണാനും, കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഒരു എളുപ്പമാര്‍ഗമാണ് ഈ സര്‍വീസെന്ന് ബ്ലോഗ് പറയുന്നു. വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നയരൂപീകരണരംഗത്തെ വിദഗ്ധര്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യും വിധമാണ് പബ്ലിക് ഡേറ്റാ എക്‌സ്‌പ്ലോറര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

'നോളേജ് എഞ്ചിന്‍' എന്ന വിശേഷണത്തോടെ 2009 മെയ് മാസത്തില്‍ അവതരിപ്പിക്കപ്പെട്ട 'വൂള്‍ഫ്രേം ആല്‍ഫ' (http://www.wolframalpha.com/), വിവരങ്ങള്‍ ഇത്തരത്തില്‍ ദൃശ്യവത്ക്കരിച്ചും, വിശകലനം ചെയ്തും നല്‍കുന്ന സംവിധാനമാണ്. നേരിട്ടുള്ള താരതമ്യങ്ങളും അതില്‍ സാധ്യമാകും. പുതിയ കാലത്തെ വിവരപ്രളയം നേരിടാന്‍ ഇറങ്ങിയ ആ സെര്‍ച്ച്എഞ്ചിന്റെ ചില സ്വഭാവങ്ങള്‍ ഗൂഗിളിന്റെ പുതിയ സര്‍വീസില്‍ കാണാം. യു.എന്‍., ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള വിവരങ്ങളാണ് ഗൂഗിളിന്റെ പബ്ലിക് ഡാറ്റ എക്‌സ്‌പ്ലോററില്‍ അവതരിപ്പിക്കപ്പെടുന്നത്. (കടപ്പാട്: ഗൂഗിള്‍ ബ്ലോഗ് )

വൂള്‍ഫ്രേം ആല്‍ഫ തുറക്കുന്ന പുതുവഴി

Friday, February 12, 2010

ഗൂഗിള്‍ ബസ് സൂപ്പര്‍ഹിറ്റ്!


കഴിഞ്ഞ ചൊവ്വാഴ്ച വരെ പുറംലോകത്താരും 'ഗൂഗിള്‍ ബസ്' (Google buzz) എന്ന് കേട്ടിരുന്നില്ല. ജിമെയിലിനെ ഒറ്റയടിക്ക് ഒരു സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) യാക്കി മാറ്റുന്ന ബെസ് അന്നാണ് രംഗത്തെത്തിയത്. രണ്ടു ദിവസംകൊണ്ട് സില്‍ 90 ലക്ഷം പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. എന്നുവെച്ചാല്‍, മണിക്കൂറില്‍ ശരാശരി 160,000 പോസ്റ്റിങ്......സംഭവം സൂപ്പര്‍ഹിറ്റായെന്ന് സാരം.

ഒരുപക്ഷേ, ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലാദ്യമാകും ഇത്രവേഗം ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഇത്തരമൊരു വമ്പിച്ച പ്രതികരണം സൃഷ്ടിക്കുന്നത്. ജിമെയിലും ട്വിറ്ററും ഫെയ്‌സ് ബുക്കുമെല്ലാം ഒരുമിച്ച് കൈയില്‍ കിട്ടായാലത്തെ ആവേശമാണ് യൂസര്‍മാര്‍ കാട്ടിയതെന്ന് പ്രതികരണം വ്യക്തമാക്കുന്നു.

യൂസര്‍മാരുടെ പ്രതികരണത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് ബസിന്റെ പോരായ്മകള്‍ തീര്‍ക്കാന്‍ ഗൂഗിള്‍ സംഘം ധൃതഗതിയില്‍ പരിഷ്‌ക്കരണങ്ങള്‍ നടത്തുന്നതിനിടെയാണ്, ബസ് സൂപ്പര്‍ഹിറ്റായ വിവരം ജിമെയില്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

നെറ്റില്‍ നിന്ന് മാത്രമല്ല, മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ബസിലെത്തുന്നത് റിക്കോര്‍ഡ് നിരക്കിലാണ്. മിനിറ്റ് തോറും 200 പോസ്റ്റുകള്‍ വീതം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ബസിലേക്ക് എത്തുന്നു എന്നാണ് ബ്ലോഗില്‍ പറയുന്നത്.

സുരക്ഷ സംബന്ധിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള പലതരം ആശങ്കകള്‍ ബസ് യൂസര്‍മാര്‍ക്കിടയിലുണ്ട്. അത് പരിഹരിക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ ബെസില്‍ വരുത്തിയതായി ബ്ലോഗ് ഉദാഹരണങ്ങള്‍ വഴി വ്യക്തമാക്കുന്നു.

ബസില്‍ നിങ്ങളെ പിന്തുടരുന്നവരും നിങ്ങള്‍ പിന്തുടരുന്നവരും ആരാണെന്ന് മറ്റുള്ളവര്‍ അറിയുന്നു എന്നതായിരുന്നു സ്വാകാര്യത സംബന്ധിച്ച ഒരു പരാതി. അതിന്, ഗൂഗിള്‍ പ്രൊഫൈലിലെത്തി എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പിന്തുടരുന്നവരെയും പിന്തുടരുന്നവരും സംബന്ധിച്ച പട്ടിക മറ്റുള്ളവര്‍ കാണുന്നതിനുള്ള ഓപ്ഷന്‍ അണച്ചിടാം.

നിങ്ങളെ ഒരാള്‍ പിന്തുടരുന്നത് തടയണമെങ്കില്‍ അയാള്‍ക്ക് ഗൂഗിളില്‍ പബ്ലിക് പ്രൊഫൈല്‍ വേണമായിരുന്നു. ഇപ്പോള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ലളിതമാക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് ഒഴിവാക്കാം. മാത്രമല്ല, പബ്ലിക്ക് പ്രൊഫൈല്‍ ഉള്ളവരെയും ഇല്ലാത്തവരെയും വ്യക്തമായി തിരിച്ചറിയാന്‍ ഇപ്പോള്‍ ബെസില്‍ സൗകര്യമുണ്ട്.

രണ്ടു ദിവസം കൊണ്ടാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ബസില്‍ ഉള്‍പ്പെടുത്തിയതെന്നത് ആ സൗഹൃദക്കൂട്ടായ്മയുണ്ടാക്കിയെടുത്തിട്ടുള്ള ഓളം എത്രയെന്ന് വ്യക്തമാക്കുന്നു.

ഒപ്പം പുതിയ സര്‍വ്വീസിന്റെ കാര്യം രഹസ്യമാക്കി സൂക്ഷിക്കാന്‍ ഗൂഗിളിന് സാധിച്ചതിനെക്കുറിച്ച് ബെസില്‍ തന്നെ ചര്‍ച്ച കൊഴുക്കുകയാണ്.

ആപ്പിള്‍ കമ്പനി കഴിഞ്ഞ മാസം അവസാനമാണ് അവരുടെ പുതിയ ഉത്പന്നമായ ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. എന്നാല്‍, അതെപ്പറ്റി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വെബ്ബ്‌ലോകത്ത് ചര്‍ച്ച തുടങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനറിയാവുന്നത് ഗൂഗിളിന് തന്നെയെന്ന് വിശ്വസിക്കുന്നവരാണ് ഏറിയ പങ്കും.

സൗഹൃദക്കൂട്ടായ്മയുടെ പരിധിയില്‍ പെടുത്താവുന്ന 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുവേദിയില്‍ ചര്‍ച്ചയ്ക്ക് വെച്ച് ഗൂഗിള്‍ ഏവരുടെയും ശ്രദ്ധ സമര്‍ഥമായി തിരിച്ചുവിടുകയായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഒരേ സ്വഭാവമുള്ള ഒരു സര്‍വീസിന്റെ കാര്യം പറഞ്ഞ്, അതേ സ്വഭാവത്തിലുള്ള മറ്റൊരെണ്ണം ആരുടെയും കണ്ണില്‍പെടാതെ വികസിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്ന് സാരം. (അവലംബം: ജിമെയില്‍ ബ്ലോഗ്)

കാണുക

Wednesday, February 10, 2010

ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക്

ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക് പ്രവേശിക്കുന്നു. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി നേരിട്ട് മത്സരിക്കാന്‍ പാകത്തില്‍ ജിമെയിലിനെ മാറ്റുകയാണ് ഗൂഗിള്‍. 'ഗൂഗിള്‍ ബസ്' (Google Buzz) എന്ന സര്‍വീസ് ജിമെയിലുമായി നേരിട്ട് സമ്മേളിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിക്കുന്നത്. ജിമെയില്‍ വഴി ടെക്സ്റ്റും വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം അവസരമൊരുക്കുന്നു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ നേടുന്ന ജനപ്രീതിയും സ്വീകാര്യതയും കണ്ടില്ലെന്ന് നടിക്കാന്‍ ഗൂഗിളിനും കഴിയുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ നീക്കം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ 'ഓര്‍ക്കുട്ട്' ഗൂഗിളിന്റേതാണെങ്കിലും, ആഗോളതലത്തില്‍ അതിന് ഫെയ്‌സ് ബുക്കിന്റെ എതിരാളിയാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് ഓര്‍ക്കുട്ടിന് കാര്യമായ ജനപ്രീതിയുള്ളത്.

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ സൈറ്റാണ് ഇപ്പോള്‍ ഫെയ്‌സ് ബുക്ക്. ദിവസവും 40 കോടിപ്പേര്‍ ആ സൈറ്റിലെത്തുന്നു. ഈ ജനപ്രീതിയാണ് ജിമെയിലിനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കാക്കുന്നതിലെ മുഖ്യ പ്രലോഭനം എന്നുറപ്പ്. മാര്‍ക്കറ്റ് ഗവേഷണ കമ്പനിയായ 'കോംസ്‌കോറി'ന്റെ കണക്ക് പ്രകാരം 17.6 കോടി യൂസര്‍മാര്‍ ഇപ്പോള്‍ ജിമെയിലിനുണ്ട്. അത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടിയായി മാറ്റുന്നതോടെ, ഫെയ്‌സ് ബുക്കിന് ശരിക്കുള്ള ഒരു എതിരാളിയുണ്ടാകും എന്നുറപ്പ്.

താത്പര്യജനകമായ ഒട്ടേറെ പ്രത്യേകതകള്‍ ബെസ് വഴി ജിമെയിലിന് ലഭിക്കും, പ്രത്യേകിച്ചും മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തിന്. സ്വകാര്യമായതോ പൊതുവായതോ ആയ അപ്‌ഡേറ്റുകള്‍ (ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചെയ്യുന്നതുപോലെ) ജിമെയിലില്‍ പോസ്റ്റു ചെയ്യാം. അത്തരം അപ്‌ഡേറ്റുകളാണ് 'ബസ്'(Buzz) എന്നറിയപ്പെടുക. ഒപ്പം ട്വിറ്റര്‍, യൂടൂബ്, ഫ് ളിക്കര്‍, പിക്കാസ തുടങ്ങിയ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഉള്ളടക്കവും ജിമെയില്‍ വഴി പങ്കുവെയ്ക്കാനും സാധിക്കും. ഗൂഗിളിന്റെ എതിരാളിയായ യാഹൂ, അവരുടെ മെയിലില്‍ ഇത്തരം ചില പ്രത്യേകതകള്‍ ഇതിനകം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലേക്കുള്ള ഗൂഗിളിന്റെ വലിയൊരു കടന്നുകയറ്റമെന്ന് പുതിയ നീക്കത്തെ വിശേഷിപ്പിക്കാം. എന്നാല്‍, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ അതുപേക്ഷിച്ച് ഗൂഗിളിന്റെ സര്‍വീസ് സ്വീകരിക്കുമോ എന്നിടത്താണ് പ്രശ്‌നം. അതേസയമം, ജിമെയിലിനെ ഇത്തരത്തില്‍ മാറ്റുന്നതുകൊണ്ട് മെച്ചവുമുണ്ട്. ഒരു ഗൂഗിള്‍ യൂസര്‍ക്ക് അയാളുടെ കോണ്ടാക്ടിലുള്ള ആളുകളുമായി തന്നെ വിവരങ്ങള്‍ കൈമാറാം, മറ്റ് സൈറ്റുകളിലേതുപോലെ പുതിയതായി സുഹൃത്തുക്കളെ കണ്ടെത്തേണ്ട പ്രശ്‌നമില്ല.

വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ സവിശേഷകള്‍ ബസില്‍ ദര്‍ശിക്കാനാകും. ഉദാഹരണത്തിന്, അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാനായി മറ്റുള്ളവരെ 'ഫോളോ' ചെയ്യാനുള്ള ട്വിറ്ററിലെ സവിശേഷത, ഫെയ്‌സ് ബുക്കിലുള്ള 'ഇത് ഞാന്‍ ഇഷ്ടപ്പെടുന്നു' എന്നകാര്യം രേഖപ്പെടുത്താനുള്ള അവസരം ഒക്കെ ജിമെയിലില്‍ ലഭ്യമാകും. 'ജിമെയിലില്‍ തികച്ചും വ്യത്യസ്തമായ പുതിയൊരു ലോകമാകും' ഉടലെടുക്കുകയെന്ന്, ഗൂഗിള്‍ ബസ് പ്രോഡക്ട് മാനേജര്‍ ടോഡ് ജാക്‌സണ്‍ പറയുന്നു.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് പാകമായ രൂപത്തിലും ബസ് ലഭ്യമാക്കിയിട്ടുണ്ട്. ഫോണില്‍ നിന്ന് നേരിട്ട് അപ്‌ഡേറ്റുകള്‍ അയയ്ക്കാം. മാത്രമല്ല, അപ്‌ഡേറ്റുകള്‍ അയയ്ക്കുന്ന വ്യക്തി എവിടെയാണെന്നുള്ള വിവരം മനസിലാക്കാന്‍ പാകത്തില്‍ ഗൂഗിള്‍ മാപ്‌സുമായും ബസിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകള്‍, റസ്‌റ്റോറണ്ടുകള്‍ തുടങ്ങിയവയുടെ റിവ്യൂ നല്‍കുന്ന ബിസിനസ് ഡയറക്ടറിയായ 'ഗൂഗിള്‍ പ്ലെയ്‌സസി' (Google Places)ലും ബസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ഥത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് പയറ്റാന്‍ ഗൂഗിള്‍ എത്തുന്നത് ആദ്യമായല്ല. മുമ്പ് സൂചിപ്പിച്ച ഓര്‍ക്കുട്ട് ഉദാഹരണം. 2004-ല്‍ ആരംഭിച്ച ഓര്‍ക്കുട്ടിന് പക്ഷേ, ഫെയ്‌സ്ബുക്കിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് മുന്നില്‍ പകച്ചു നില്‍ക്കാനേ സാധിച്ചുള്ളു. അടുത്തയിടെ ഗൂഗിള്‍ പുറത്തിറക്കിയ (ഇപ്പോള്‍ ക്ഷണം വഴി മാത്രം ലഭ്യമായ) 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വഭാവമുള്ളതാണ്. തത്സമയ സന്ദേശങ്ങള്‍ വഴി ഒരേ സമയം ഒട്ടേറെപ്പേര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഗൂഗിള്‍ വേവ്.

വിവിധ തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ജി-മെയിലില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള പ്രാഗത്ഭ്യം തീര്‍ച്ചയായും ബെസിന് ഗുണംചെയ്യും. ഓഡിയോ സന്ദേശങ്ങളും ഓഡിയോ ചാറ്റും വീഡിയോ ചാറ്റും വരെ ജിമെയിലില്‍ മുമ്പുതന്നെ സാധ്യമാണ്. ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് ജി-മെയിലിന്റെ പിന്നിലേ വരൂ. ഇക്കാര്യം മുന്നില്‍ കണ്ട് മെസ്സേജ് ബിസിനസിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഫെയ്‌സ് ബുക്ക് ശ്രമിക്കുന്ന സമയത്താണ്, ഗൂഗിളിന്റെ പുതിയ സര്‍വീസ് രംഗത്തെത്തുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തത്സമയ ചാറ്റുകളുടെ ഗുണനിലവാരമുയര്‍ത്താന്‍ സഹായിക്കുന്ന 'ജാബ്ബര്‍' (Jabber) സങ്കേതം ഫെയ്‌സ് ബുക്കില്‍ താമസിയാതെ ഉള്‍പ്പെടുത്താന്‍ പോവുകയാണ്. (അവലംബം: ഗൂഗിള്‍ ബ്ലോഗ്)

Sunday, January 31, 2010

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നെ ഇനി ഗൂഗിളും പിന്തുണയ്ക്കില്ല


'ആര് വിരുന്നു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോഴിക്ക്' എന്ന് പറയുന്നതുപോലെയാണ് കാര്യം. ആര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നാലും, ഒടുവില്‍ അത് കറങ്ങിത്തിരിഞ്ഞ് മൈക്രോസോഫ്ടിന്റെ പിടലിക്ക് വരും. ഗൂഗിളിനെതിരെ ചൈനയില്‍ നിന്നുണ്ടായ ആക്രമണത്തിന്റെ കാര്യത്തിലും സംഭവം വ്യത്യസ്തമായില്ല. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രസ്താവിച്ചിരിക്കുകയാണ് ഗൂഗിള്‍.

മാര്‍ച്ച് ഒന്ന് മുതല്‍ 'ഗൂഗിള്‍ ഡോക്‌സ്' പോലുള്ള സര്‍വീസുകള്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് ബ്രൗസ് ചെയ്താല്‍ ശരിയായി കിട്ടിക്കൊള്ളണമെന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു. കഴിയുന്നതും വേഗം ബ്രൗസര്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് ഉപഭോക്താക്കളോടുള്ള ഗൂഗിളിന്റെ ഉപദേശം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിളിനെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത് (അതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് കഴിഞ്ഞ ജനവരി 12-ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു). ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ ചില പഴുതുകളാണ് ഗൂഗിളിനെതിരെ ആക്രമണം നടത്താന്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ക്ക് സഹായകമായതെന്ന് മൈക്രോസോഫ്ട് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം പുറത്തു വന്നയുടന്‍ ജര്‍മനിയും ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാരോട് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും, പുതിയ തലമുറയില്‍ പെട്ട മറ്റൊരു ബ്രൗസര്‍ ആശ്രയിക്കാനും ഉപദേശം നല്‍കിയിരുന്നു. അതെത്തുടര്‍ന്ന് എക്‌സ്‌പ്ലോററിന്റെ ദൗര്‍ബല്യം പരിഹരിക്കാനുള്ള അപ്‌ഡേറ്റ് മൈക്രോസോഫ്ട് ഉടന്‍ പുറത്തിറക്കി. എന്നാല്‍, അതുകൊണ്ട് ഫലമുണ്ടായില്ല എന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്.

എക്‌സ്‌പ്ലോററിനുള്ള പിന്തുണ ഗൂഗിള്‍ അവസാനിപ്പിക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ സൈറ്റുകളും മാര്‍ച്ച് ഒന്നിന് ശേഷം എക്‌സ്‌പ്ലോററില്‍ ശരിക്കു പ്രവര്‍ത്തിച്ചു എന്നു വരില്ല, അതായിരിക്കും തുടക്കം. 'പോയ പത്തുവര്‍ഷത്തിനുള്ളില്‍ വെബ്ബ് കാര്യമായി വളര്‍ന്നു. സാധാരണ പേജുകളില്‍ നിന്ന് വീഡിയോ, ഓഡിയോ ഉള്‍പ്പടെയുള്ള ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളിലേക്ക് അത് മാറിക്കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പഴയ ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല'-ഗൂഗിളിന്റെ രാജന്‍ ഷേത്ത് ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

ലോകത്താകമാനം ഏതാണ്ട് 20 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇപ്പോഴും ഒന്‍പത് വര്‍ഷം പഴക്കമുള്ള എക്‌സ്‌പ്ലോറര്‍-6 ആണ് ഉപയോഗിക്കുന്നത്. ഒട്ടേറെ ഇന്റര്‍നെറ്റ് കമ്പനികള്‍ ഈ പഴയ ബ്രൗസര്‍ കഴിയുന്നതും വേഗം ഉപേക്ഷിക്കണം എന്ന ആവശ്യക്കാരാണ്. പല കമ്പനികളും അതിനുള്ള പിന്തുണ അവസാനിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, 2014 വരെ എക്‌സ്‌പ്ലോററിനെ പിന്തുണയ്ക്കുമെന്നാണ് മൈക്രോസോഫ്ട് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുണ്ടാകുന്ന തിരിച്ചടി, ഓപ്പണ്‍-സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിളിന്റെ തന്നെ ബ്രൗസറായ ഗൂഗിള്‍ ക്രോം മുതലായവയ്ക്കാകും ഗുണം ചെയ്യുക. വെബ് വിശകലനം നടത്തുന്ന 'സ്റ്റാറ്റ്കൗണ്ടര്‍' കമ്പനിയുടെ കണക്കു പ്രകാരം, ആഗോളതലത്തില്‍ എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഫയര്‍ഫോക്‌സ് രണ്ടാംസ്ഥാനത്താണ്.

ലോകത്ത് 45 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്തക്കള്‍ ബ്രൗസ് ചെയ്യാന്‍ എക്‌സ്‌പ്ലോററിന്റെ പഴയതും പുതയതുമായ വകഭേദങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 40 ശതമാനം പേരാണ്. എന്നാല്‍, എന്നാല്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഫയര്‍ഫോക്‌സ് മുന്നിലെത്തിക്കഴിഞ്ഞു. പുതിയ കാലം പുതിയ ബ്രൗസറുകളുടേതായിരിക്കും എന്ന് സാരം.
(അവലംബം: Official Google Enterprise Blog)

കാണുക

Saturday, January 16, 2010

ഹെയ്തിയ്ക്ക് തുണയാകാന്‍ നവമാധ്യമങ്ങള്‍

പരമ്പരാഗത വാര്‍ത്താവിനിമയബന്ധങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ് ഹെയ്തിയില്‍. ആ ഭൂകമ്പനരകത്തില്‍ ഇപ്പോള്‍ ഹൈടെക് സാങ്കേതികവിദ്യകളാണ് ആശ്വാസമേകാന്‍ രംഗത്തുള്ളത്.

കേരളത്തെക്കാള്‍ ചെറിയ പ്രദേശമാണ് കരീബിയന്‍ രാജ്യമായ ഹെയ്തി. ഭ്രംശമേഖലയായ അവിടെ വടക്കന്‍ അമേരിക്കന്‍ ഭൂഫലകവും കരീബിയന്‍ ഫലകവും ഞെരിഞ്ഞമര്‍ന്നപ്പോള്‍ സംഭവിച്ചത് സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. കഴിഞ്ഞ ജനവരി 12-ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്ക്, 45 സെക്കന്‍ഡ് നേരം നീണ്ടുനിന്ന പ്രകമ്പനത്തില്‍ വലിയൊരു ശവപ്പറമ്പായി ഹെയ്തി ഒറ്റയടിക്കു മാറി.

ഭൂകമ്പമാപിനിയില്‍ ഏഴായിരുന്നു ഭൂകമ്പതീവ്രത. രണ്ട് നൂറ്റാണ്ടിനിടെ ഹെയ്തിയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആ ഭൂകമ്പത്തില്‍ സ്‌കൂളുകളും ആസ്പത്രികളും വീടുകളും കടകളും ആരാധനാലയങ്ങളും, രാജ്യത്തെ യു.എന്‍. ദൗത്യകേന്ദ്രവും പാര്‍ലമെന്റ് മന്ദിരവും തകര്‍ന്നടിഞ്ഞു. കൊട്ടാരം തകര്‍ന്ന് രാജ്യത്തിന്റെ പ്രസിഡന്റ് റെനെ പ്രിവല്‍ പോലും ഭവനരഹിതനായി. എത്ര ആയിരങ്ങള്‍ മരിച്ചെന്നോ, എത്ര ലക്ഷം പേര്‍ക്ക് പരിക്കേറ്റെന്നോ ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.

'ദി ഇക്കണോമിസ്റ്റ്' വരികയുടെ വാക്യം കടമെടുത്താന്‍ 'അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തിന് പ്രകൃതിദുരന്തങ്ങള്‍ താങ്ങാന്‍ ശേഷിയില്ലെങ്കില്‍, അത് ഹെയ്തിയ്ക്കാ'ണ്. അവിടെയാണ് ഭൂകമ്പത്തിന്റെ രൂപത്തില്‍ മരണവും ദുരിതവും സംഹാരതാണ്ഡവമാടുന്നത്. 2004-ല്‍ 230,000 പേരുടെ ജീവന്‍ കവരുകയും വന്‍ നാശനഷ്ടം വിതയ്ക്കുകയും ചെയ്ത ഇന്ത്യന്‍ മഹാസമുദ്ര സുനാമിയും, 2005-ല്‍ 86,000 പേരുടെ ജീവനപഹരിച്ച കശ്മീര്‍ ഭൂകമ്പവും പോല മറ്റൊരു സങ്കീര്‍ണദുരന്തമാണ് ഹെയ്തിയെ വേട്ടയാടിയിരിക്കുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതിവിതരണവും കുടിവെള്ള വിതരണവുവം പാടെ തകര്‍ന്നതിനൊപ്പം, പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏതാണ്ട് പൂര്‍ണമായി നിലച്ചു. അതോടെ ഹെയ്തിയുടെ നരകീയദുരന്തം പൂര്‍ണമായി. അങ്ങനെ ലോകത്തുനിന്ന് തികച്ചും ഒറ്റപ്പെട്ടുപോയ ആ ചെറുരാജ്യത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വഴികാട്ടാനും, വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ജന്മനാട്ടിലെ ബന്ധുക്കളെക്കുറിച്ചുള്ള വിവരം തേടാനും ഇപ്പോള്‍ സഹായത്തിനെത്തുന്നത് ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളും കമ്മ്യൂണിറ്റി വെബ്ബ്‌സൈറ്റുകളുമാണ്. ഒപ്പം ഹെയ്തിക്ക് വേണ്ടി ധനസമാഹരണം നടത്താനും ഓണ്‍ലൈനില്‍ വിവിധ സ്ഥാപനങ്ങലും സൈറ്റുകളും പ്രവര്‍ത്തിക്കുന്നു.

വ്യവസ്ഥാപിത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന സ്ഥലത്ത്, ഉപഗ്രഹ നെറ്റ്‌വര്‍ക്കുകളാണ് ഹെയ്തിക്ക് തുണയായി രംഗത്തു വന്നത്. ദുരിതാശ്വാസ ഏജന്‍സികളെയും സൈന്യത്തെയും സഹായിക്കാന്‍ യു.എന്നിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാണ്, വിവിധ ഇന്റര്‍നെറ്റ് സര്‍വീസുകളിലേക്ക് ഹെയ്തിയില്‍ നിന്ന് വിവരങ്ങള്‍ കൈമാറുന്നത്. യു.എന്നിന് കീഴിലുള്ള ടെലികോംസ് സാന്‍സ് ഫ്രൊണ്ടിയേഴ്‌സ് രണ്ട് സംഘങ്ങളെ ഹെയ്തിയില്‍ നിയോഗിച്ചു. യു.കെ.കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹശൃംഗലയായ 'ഇന്‍മാര്‍സാറ്റി'ന് ദുരന്തം നടന്ന ഒരു മണിക്കൂറിനകം യു.എന്നിന്റെ അഭ്യര്‍ഥന ലഭിച്ചു. കമ്പനി കൂടുതല്‍ സമയം ഇപ്പോള്‍ ഹെയ്തിക്കാണ് ചെലവഴിക്കുന്നത്.

ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എര്‍ത്ത്, യുഷാഹിദി, യുടൂബ്, വിവിധ മാധ്യമസ്ഥാപനങ്ങളുടെ വെബ്ബ്‌സൈറ്റുകള്‍ ഒക്കെ ഭൂകമ്പം നടന്നയുടന്‍ പ്രതികരിച്ചു. പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് സമാന്തര നവമാധ്യമങ്ങള്‍ മുന്നേറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഹെയ്തി ഭൂകമ്പം. വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ബന്ധുക്കളുടെ വിവരം തേടാനും, ഹെയ്തിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആശ്രയമായും ഇപ്പോള്‍ രംഗത്തുള്ളത് ഈ ഹൈടെക് സങ്കേതങ്ങള്‍ മാത്രം.

ഇതില്‍ ഏറ്റവും ശ്രദ്ധേയം, ഭൂകമ്പം നടന്ന് അധികം വൈകാതെ രംഗത്തെത്തിയ
'യുഷാഹിദി' (Ushahidi) യെന്ന ഓണ്‍ലൈന്‍ മാപ്പിങ് സംവിധാനമാണ്. യുഷാഹിദിയുടെ മാപ്പില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിവരങ്ങള്‍ ചേര്‍ക്കാം. ദുരിതമേഖലയിലെ താത്ക്കാലിക ആസ്പത്രികള്‍, ദുരിതബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങളില്‍ എവിടെയൊക്കെ ആളുകള്‍ കുടുങ്ങി കിടക്കുന്നു, പാലങ്ങളും റോഡുകളും എവിടെയാണ് തകര്‍ന്നിരിക്കുന്നത്, കുടിവെള്ളം മുടങ്ങിയ സ്ഥലങ്ങള്‍ ഏതൊക്കെ - എന്നിങ്ങനെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും വിവരങ്ങളുമാണ് മാപ്പില്‍ ചേര്‍ക്കുക. ഇത്തരം വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഹെയ്ത്തിക്കായി മാത്രം പ്രത്യേക സര്‍വീസ് ആരംഭിക്കുകയാണ് യുഷാഹിദി.

'കഴിയുന്നത്ര വിവരങ്ങള്‍ ലഭ്യമാക്കുക, അതാണ് ഇപ്പോള്‍ പ്രധാനം'-ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയും യുഷാഹിദിയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പത്തംഗസംഘത്തിലെ അംഗവുമായ പാട്രിക് മീയര്‍ പറയുന്നു. ടഫ്റ്റ്‌സ് സര്‍വകലാശാലയിലാണ് ഹെയ്തിക്കായുള്ള യുഷാഹിദിയുടെ എമര്‍ജന്‍സി റൂം പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ള ആളുകള്‍ മാപ്പില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താനും, അത് കുറ്റമറ്റതാക്കാനുമായി ഇരുപതോളം സന്നദ്ധപ്രവര്‍ത്തകര്‍ യുഷാഹിദിയുടെ എമര്‍ജന്‍സി റൂമില്‍ 24 മണിക്കൂറും ജോലിയെടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ഏതാണ്ട് മുന്നൂറിലേറെ സുപ്രധാന വിവരങ്ങള്‍ യുഷാഹിദിയുടെ ഹെയ്തി മാപ്പില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു.

ഭൂകമ്പം നടന്നയുടന്‍ വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയ മറ്റൊരു വെബ്ബ് സര്‍വീസ് പ്രശസ്ത മൈക്രോബ്ലോഗിങ് സൈറ്റായ 'ട്വിറ്റര്‍' ആണ്. ദുരന്തം നടന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ഹെയ്തിയിലെ ബന്ധുക്കളുടെ വിവരമറിയാന്‍ രാജ്യത്തിന് പുറത്തുള്ളവരാണ് ട്വിറ്റര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത്.
'#relativesinhaiti' എന്ന ട്വിറ്റര്‍ ഗ്രൂപ്പിലേക്ക് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ഹെയ്തിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പലരെയും രക്ഷിക്കാന്‍ ഈ ട്വിറ്റര്‍ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വഴിയൊരുക്കി.

മറ്റൊരു പ്രമുഖ കമ്മ്യൂണിറ്റി സൈറ്റായ 'ഫേസ്ബുക്കി'ന്റെ
'എര്‍ത്ത്‌ക്വേക്ക് ഹെയ്തി'(Earthquake Haiti) ഗ്രൂപ്പില്‍ ഇതിനകം 160,000 പേരാണ് അംഗമായത്. റെഡ്‌ക്രോസ്, സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.ഭൂകമ്പത്തില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആശയവിനിമയം എളുപ്പമാക്കാനുമായി യു.എസ്.വിദേശകാര്യവകുപ്പുമായി ചേര്‍ന്ന് ഗൂഗിള്‍ ഒരു 'പീപ്പിള്‍ ഫൈന്‍ഡര്‍' സംവിധാനം ഏര്‍പ്പെടുത്തി.

ഹെയ്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയറി കോറ്റെ എന്ന ജേര്‍ണലിസ്റ്റ്, ദുരന്തം നടന്നയുടന്‍ പുറത്തുള്ള ചില മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ വെബ്ബ് വഴി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ തുടങ്ങി. ഇന്റര്‍നെറ്റിലൂടെ വോയിസ്, വീഡിയോ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന 'സ്‌കൈപ്പ്' (Skype) ആണ് ഇതിന് കോറ്റെ പ്രയോജനപ്പെടുത്തുന്നത്. 'ഞാനിത് ചെയ്യുന്നില്ലെങ്കില്‍, ആരുമിത് ചെയ്യില്ല. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഏതായാലും ഇത് സാധിക്കില്ല'-അദ്ദേഹം അറിയിക്കുന്നു.


ഭൂകമ്പം നടന്ന് അധികം വൈകാതെ തന്നെ ദുരന്തമേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ രംഗത്തെത്തി. ഉപഗ്രഹദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന 'ജിയോഐ' (GeoEye) എന്ന കമ്പനിയുടെ സഹായത്തോടെയാണ് 'ഗൂഗിള്‍ എര്‍ത്ത്', 'ഗൂഗിള്‍ മാപ്പ്' എന്നിവ, ദുരന്തബാധിത മേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഏറെ സഹായകമായ സര്‍വീസായി അത് മാറി. ഭൂകമ്പം നടന്നതിന് അടുത്തു മണിക്കൂറുകളില്‍ പകര്‍ത്തിയ ദുരിതമേഖലയുടെ ഉപഗ്രഹദൃശ്യങ്ങള്‍ സന്നിവേശിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിച്ചത്.

ദുരന്തത്തിന്റെ ഭീകരതയില്‍ മറ്റ് മാധ്യമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, നാട്ടുകാര്‍ മൊബൈലുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തുണയ്‌ക്കെത്തി. അവയാണ് പുറംലോകം ആദ്യം കണ്ടത്. ഗൂഗിളിന്റെ വീഡിയോ സര്‍വീസായ യുടൂബില്‍ നൂറുകണക്കിന് വീഡിയോകള്‍ ഹെയ്തി ഭൂകമ്പവുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടു. ഇതെഴുതുന്ന സമയത്ത്, 'ഹെയ്തി ഭൂകമ്പം' എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ യുടൂബില്‍ എണ്ണായിരത്തിലേറെ വീഡിയോയുണ്ട്.

ഇന്റര്‍നെറ്റ് വഴി ലോകമങ്ങും ഹെയ്തിയെ സഹായിക്കാനുള്ള അഭ്യര്‍ഥനകളും സന്ദേശങ്ങളും കാട്ടുതീ പോലെയാണ് പടര്‍ന്നത്. എന്തിന് ഹെയ്തിയിലെ ദുരിതബാധിതരെ എങ്ങനെ സഹായിക്കാം എന്നുള്ള പോസ്റ്റുകള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ഗ്രൂപ്പായ 'ഫോര്‍ത്ത് എസ്‌റ്റേറ്റ് ക്രിട്ടിക്കി' (FEC)ല്‍ പോലും പ്രത്യക്ഷപ്പെട്ടു.

പക്ഷേ, ഈ ഹൈടെക് സഹായങ്ങള്‍ക്ക് ഹെയ്തിയുടെ പ്രശ്‌നങ്ങള്‍ എത്രത്തോളം പരിഹരിക്കാനാകും എന്ന ചോദ്യം പ്രസക്തമാണ്. രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ തുടര്‍ച്ചയായി വേട്ടയാടുക വഴി നിവര്‍ന്നു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത ഹെയ്തിയാണ്, ഭൂകമ്പത്തിന്റെ കഠിനപ്രഹരത്തില്‍ മണ്ണിലടിഞ്ഞു തകര്‍ന്നു കിടക്കുന്നത്. ഹെയ്തിക്ക് സ്വന്തമായി എണീറ്റ് നില്‍ക്കാന്‍ എപ്പോള്‍ കഴിയുമെന്ന് പറയാന്‍ ആര്‍ക്കുമാകുന്നില്ല. ഒരു കാര്യം വ്യക്തം യു.എന്‍.സഹായത്തോടെ ആ രാജ്യം സമീപകാലത്ത് നേടിയ അല്‍പ്പമായ പുരോഗതി പോലും മണ്ണടിഞ്ഞിരിക്കുന്നു. ഇനി എല്ലാം പുതിയതായി ആരംഭിക്കണം. (അവലംബം: ബി.ബി.സി, ഗൂഗിള്‍ ലാറ്റ് ലോങ് ബ്ലോഗ്, ടെക്‌നോളജി റിവ്യൂ)

Wednesday, January 13, 2010

ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധം

അവസാനം ഗൂഗിളിനും മതിയായി, ചൈനയുമായി ഇനി മല്ലിടുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ക്ക് മനസിലായി. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിനെ ഉപേക്ഷിക്കുന്നതായുള്ള ഗൂഗിളിന്റെ സൂചനയില്‍ നിന്ന് മനസിലാക്കേണ്ടത് അതാണ്.

ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലെ ഒരു സാധാരണ പോസ്റ്റായി പുറത്തുവന്ന ആ സൂചന മാര്‍ക്കറ്റിലും അന്താരാഷ്ട്ര മാധ്യമരംഗത്തും വന്‍ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഗൂഗിളിന്റെ ഓഹരിവില 1.9 ശതമാനം കുറഞ്ഞു.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമാണ്. 'തങ്ങളുടെ കോര്‍പ്പറേറ്റ് സംവിധാനം ലക്ഷ്യംവെച്ച് ചൈനയില്‍ നിന്ന് ആക്രമണം ഉണ്ടായതായി' ഗൂഗിളിന്റെ
ഔദ്യോഗിക അറിയിപ്പ് പറയുന്നു.

ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളിന്റെ കോര്‍പ്പറേറ്റ് ഘടന ആക്രമിക്കപ്പെടുകയെന്നു പറഞ്ഞാല്‍, അതില്‍ പൊറുതിമുട്ടി ചൈനയില്‍ നിന്നുതന്നെ ഗൂഗിള്‍ പിന്‍വാങ്ങുന്നു എന്നു പറഞ്ഞാല്‍, സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.

ചൈന ഔദ്യോഗികമായി അത് ചെയ്യുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടിയില്‍ നിന്ന് അത് വായിച്ചെടുക്കാം. മുമ്പ് ദലായ് ലാമയുടെയും ചില വിദേശ നയതന്ത്രകാര്യലയങ്ങളിലെയും കമ്പ്യൂട്ടറുകള്‍ നേരിട്ട അതേ ആക്രമണമാണ് ഗൂഗിളിന് നേരെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചോര്‍ത്താനുമാണ് ശ്രമം നടന്നത്. ചൈനയില്‍ നിന്ന് 'ആസൂത്രിതമായ ശ്രമം' നടക്കുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നിര്‍ണായക തീരുമാനം ഉണ്ടായത്.

ചൈനയ്ക്ക് വേണ്ടി സെര്‍ച്ച് ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നതാണ് തീരുമാനം. എന്നുവെച്ചാല്‍, ചൈനയിലെ ഗൂഗിളിന്റെ നാളുകള്‍ എണ്ണപ്പെടുന്നു എന്നര്‍ഥം.

ഗൂഗിളിനെ മാത്രമല്ല, ഇന്റര്‍നെറ്റ്, ഫിനാന്‍സ്, ടെക്‌നോളജി, മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിലെ ഇരുപതോളം കമ്പനികളെ, ചൈനീസ് കമ്പ്യൂട്ടര്‍ ഭേദകര്‍ ആസൂത്രിതമായി ലക്ഷ്യം വെച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഗൂഗിളിന്റെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍, 34 കമ്പനികള്‍ ചൈനീസ് ആക്രമണത്തിന് വിധേയമായതായാണ്, ഇതു സംബന്ധിച്ച അന്വേഷണം നടത്തിയവരിലൊരാളെ ഉദ്ധരിച്ചുകൊണ്ട് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തത്. ഏതൊക്കെ കമ്പനികളാണ് ചൈനീസ് ഭേദകരുടെ ആക്രമണത്തിന് ഇരയായതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. എന്നാല്‍, ഗൂഗിള്‍ നേരിട്ട അതേ അനുഭവം തങ്ങള്‍ക്കും ഉണ്ടായതായി അഡോബി സിസ്റ്റംസ് അറിയിച്ചു.

മാത്രമല്ല, യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ചൈനയിലെ മനുഷ്യാവകാശകാശത്തിന് വേണ്ടി വാദിക്കുന്ന ഡസണ്‍ കണക്കിന് ആളുകളുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചൈനീസ് ഭേദകര്‍ ശ്രമിക്കുന്നതായി ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ ചൈനീസ് സൈറ്റിലെ സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ അറിയിച്ചത്. ഇതിനര്‍ഥം, 2006-ല്‍ ചൈനയ്ക്കായി മാത്രം ഗൂഗിള്‍ സജ്ജമാക്കിയ സംവിധാനം നിര്‍ത്തുന്നു ഏന്നാണ്. ഗൂഗിളിന്റെ സല്‍പ്പേരിന് ഏറെ കളങ്കം ചാര്‍ത്തിയ ഒന്നായിരുന്നു, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം.

തയ്‌വാനില്‍ നിന്നുള്ള ആറ് വ്യത്യസ്ത ഇന്റര്‍നെറ്റ് അഡ്രസ്സുകളില്‍ നിന്നാണ് ഗൂഗിളിനെതിരെ ആക്രമണം ഉണ്ടായത്. തയ്‌വാനില്‍ നിന്നുള്ള അഡ്രസ്സില്‍ നിന്ന് ആക്രമിക്കുക എന്നത് ചൈനീസ് ഭേദകരുടെ സ്ഥിരം തന്ത്രമാണെന്ന്, യു.എസ്.സുരക്ഷാ അധികൃതര്‍ പറയുന്നു. ഗൂഗിളിനെ ആക്രമിക്കാന്‍ ഏഴ് വ്യത്യസ്ത തരം കോഡുകളാണ് ഭേദകര്‍ ഉപയോഗിച്ചതെന്ന്, കനേഡിയന്‍ സുരക്ഷാ കണ്‍സള്‍ട്ടിങ് കമ്പനിയായ സെക്‌ഡെവ് ഗ്രൂപ്പിലെ റഫാല്‍ റൊഹോസിന്‍സ്‌കി അറിയിച്ചു.

പരിചയമുള്ള ആരെങ്കിലും അയയ്ക്കുന്നത് പോലെ വരുന്ന മെയിലിന്റെ അറ്റ്ച്ച്‌മെന്റ് തുറക്കുന്നതോടെ ഒരു രഹസ്യകോഡ് ആ കമ്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടും. അതുവഴി ഭേദകന് ആ കമ്പ്യൂട്ടര്‍ സംവിധാനം വിദൂരത്തിലിരുന്ന് നിയന്ത്രിക്കാനാകും.

കമ്പ്യൂട്ടര്‍ ഭേദകര്‍ നടത്തിയ ശ്രമം മാത്രമല്ല, സ്വതന്ത്ര ആശയപ്രകാശനത്തിന് ചൈനീസ് അധികൃതര്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും ഗൂഗിളിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

'തിന്‍മ ചെയ്യാതെ പണമുണ്ടാക്കുക'യെന്നതാണ് ഗൂഗിളിന്റെ ആപ്തവാക്യം. ഈ പ്രഖ്യാപിത നിലപാട് ബലികഴിച്ചുകൊണ്ടാണ് ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സെന്‍സര്‍ ചെയ്ത സെര്‍ച്ച്ഫലങ്ങള്‍ നല്‍കുന്ന ഗൂഗിളിന്റെ ചൈനീസ് വിഭാഗം (
google.cn) 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് വലിയ വിവാദമുയര്‍ത്തിയിരുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സ്വതന്ത്ര ആശയ വിനിമയോപാധിയായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഗൂഗിളിന്റെ ആ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ഒരിക്കല്‍ മുട്ടുമടക്കിയാല്‍ വീണ്ടും അതു വേണ്ടിവരും എന്നകാര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഗൂഗിളിന് ചൈനയില്‍ തുടര്‍വര്‍ഷങ്ങളില്‍ നേരിടേണ്ടി വന്ന അനുഭവം. ചൈനീസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വന്നു. ഗൂഗിള്‍ അശ്ലീലം നല്‍കുന്നു എന്ന ആരോപണവുമായി 2009-ല്‍ ചൈനീസ് അധികൃതര്‍ രംഗത്തെത്തി.

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യുടൂബ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ചൈനയില്‍ ഏതാണ്ട് തീര്‍ത്തും ലഭിക്കാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള തുടര്‍ച്ചയായ സംഘര്‍ഷമാണ്, വിഷമകരമെങ്കിലും നിര്‍ണായകമായ തീരുമാനമെടുക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതില്‍ തെറ്റില്ല.

നിയമത്തിനകത്ത് നിന്നുകൊണ്ട് സെന്‍സറിങ് ഇല്ലാത്ത ഒരു സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നകാര്യം, ചൈനീസ് അധികാരികളുമായി അടുത്ത ആഴ്ചകളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അത് എത്രത്തോളം ഫലം ചെയ്യുമെന്ന് പറയാറായിട്ടില്ല.

ഗൂഗിളിന്റെ ചൈനീസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന നൂറുകണക്കിന് എന്‍ജിനിയര്‍മാരെയും മറ്റ് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് ഗൂഗിളിന്റേത്.

കഴിഞ്ഞ ജൂണിലെ കണക്കു പ്രകാരം 33.8 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ചൈനയിലുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ആ നിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഗൂഗിള്‍ ഉപേക്ഷിക്കുന്നത്.

ചൈനയിലെ സെര്‍ച്ച് മാര്‍ക്കറ്റില്‍ 30 ശതമാനമാണ് ഗൂഗിളിനുള്ളത്. മാര്‍ക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന 'ബെയ്ദു' (baidu.com) വിന്റെ വിഹിതം 60 ശതമാനം വരും. അധികൃതകേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനിയാണ് ബെയ്ദു. ആ നിലയ്ക്ക് ഗൂഗിളിന്റെ പിന്‍മാറ്റം ചൈനയില്‍ ബെയ്ദുവിന്റെ സര്‍വാധിപത്യത്തിന് വഴി തെളിച്ചേക്കും.
(അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍)

Wednesday, January 06, 2010

ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!

ഗൂഗിള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2008-ല്‍ ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം ഗൂഗിള്‍ പുറത്തിറക്കി. 48 രാജ്യങ്ങളിലിലായി 19 ഭാഷകളില്‍ 59 ഓപ്പറേറ്ററന്‍മാര്‍ 20 മൊബൈല്‍ ഉപകരണങ്ങളില്‍ ഇന്ന് ആ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ദിനംപ്രതി അതിന്റെ ഉപയോഗം വര്‍ധിച്ചു വരികയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ സ്വന്തമായി ഒരു ബ്രാന്‍ഡഡ് ഫോണ്‍ പുറത്തിറക്കുന്നുവെന്ന അഭ്യൂഹം കഴിഞ്ഞയാഴ്ച ശക്തമായത്. 'നെക്‌സസ് വണ്‍' (Nexus One) എന്നായിരിക്കും അതിന്റെ പേരെന്നും, ഗൂഗിളിലെ 20,000 ജീവനക്കാര്‍ക്ക് അത് ഉപയോഗിച്ച് നോക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ഇന്നലെ രാത്രി (ജനവരി അഞ്ച്) കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെക്‌സസ് വണ്‍ പുറത്തിറങ്ങി.

കനംകുറഞ്ഞ ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണാണ് നെക്‌സസ് വണ്‍; തയ്‌വാനിസ് കമ്പനിയായ എച്ച്.ടി.സി.യുടെ പങ്കാളിത്തത്തോടെ നിര്‍മിച്ചത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. തത്ക്കാലം അമേരിക്കയില്‍ മാത്രമേ കിട്ടൂ. ഗൂഗിള്‍ നേരിട്ട് അതിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് വില്‍പ്പന നടത്തുക. കെട്ടുപാടുകളില്ലാത്ത ഫോണിന് 529 ഡോളര്‍ (ഏതാണ്ട് 24000 രൂപ) ആണ് വില. ടി-മൊബൈലുമായി കരാര്‍ ഒപ്പിട്ട് ഫോണ്‍ വാങ്ങിയാല്‍ വില 179 ഡോളറേ (ഏതാണ്ട് 8200 രൂപ) വരൂ.

3.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 5 മെഗാപിക്‌സല്‍ ക്യാമറ (LED ഫ്്‌ളാഷോടു കൂടിയത്), ജി.പി.എസ്, കോംപസ്, ആക്‌സലറോമീറ്റര്‍, അപശബ്ദ നിര്‍വീകരണ സങ്കേതം, ശബ്ദം തിരിച്ചറിയാന്‍ എല്ലാ ആപ്ലിക്കേഷനിലും സൗകര്യം, ഊര്‍ജലാഭത്തിനായി സ്‌ക്രീനിന്റെ പ്രകാശതീവ്രത നിയന്ത്രിക്കാനുള്ള ലൈറ്റ് സെന്‍സര്‍, 512MB ഫഌഷ് മെമ്മറി, SD കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനം (ശേഷി 32 GB വരെ വര്‍ധിപ്പിക്കാം) തുടങ്ങിയവയാണ് നെക്‌സസ് വണ്‍ സെറ്റിന്റെ ഒറ്റനോട്ടത്തില്‍ പറയാവുന്ന പ്രത്യേകതകള്‍. ആപ്പിളിന്റെ ഐഫോണിന്റെ അതേ ഭാരമേയുള്ളു നെക്‌സസ് വണിനും.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ക്ക് എന്തു സാധിക്കും എന്നറിയാനുള്ള ഒരു അവസരമാണ് നെക്‌സസ് വണ്‍ ഒരുക്കുകയെന്ന്, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. നെക്‌സസ് വണിനെ സ്മാര്‍ട്ട്‌ഫോണുകളുടെ ഗണത്തിലല്ല ഗൂഗിള്‍ പെടുത്തുന്നത്, 'സൂപ്പര്‍ഫോണ്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറിന്റെ സഹായത്തോടെ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെ കരുത്തിന്റെ കാര്യത്തില്‍ ഗൂഗിള്‍ ഫോണ്‍ പിന്തള്ളുന്നതായി വിദഗ്ധര്‍ പറയുന്നു. ആന്‍ഡ്രോയിഡ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് ശരിക്കുള്ള ഒരു ഹാര്‍ഡ്‌വേര്‍ പിന്തുണ നല്‍കുകയാണ് നെക്‌സസ് വണിലൂടെ ഗൂഗിള്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. ഐഫോണിനെയും ബ്ലാക്ക്‌ബെറിയേയും കടത്തിവെട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അതുവഴി കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഐഫോണിനെക്കാള്‍ വലിയ സ്‌ക്രീനാണ് നെക്‌സസ് വണ്ണിന്റേത്, മികച്ച ക്യാമറയും. മാത്രമല്ല, ബാറ്ററി ലൈഫ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സംസാരസമയവും നെക്‌സസ് വണ്‍ നല്‍കുന്നു.

അതേസമയം, ഐഫോണിന്റെയത്രയും ആപ്ലിക്കേഷന്‍ സോഫ്ട്്‌വെറുകള്‍ (Apps) സാധ്യമാകില്ല എന്നതാണ് നെക്‌സസ് വണ്‍ നേരിടുന്ന ഒരു വെല്ലുവിളിയെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ലക്ഷത്തിലേറെ തേഡ്പാര്‍ട്ടി ആപ്പ്‌സ് ഐഫോണിന് ലഭ്യമാണ്. അതേസമയം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ ഇപ്പോള്‍ അത് 18,000 മാത്രമാണ്. മാത്രമല്ല, കൂടുതല്‍ മെമ്മറിയുള്ളതിനാല്‍ ഐഫോണില്‍ ഒരേ സമയം കൂടുതല്‍ ആപ്പ്‌സ് സാധ്യമാകും. 199 ഡോളര്‍ ഐഫോണിലെ 16 ജി.ബി.മെമ്മറിയും വേണമെങ്കില്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍, നെക്‌സസ് വണ്ണില്‍ 190 എം.ബി. മാത്രമേ ആപ്പ്‌സിനായി മാറ്റിവെയ്ക്കാനാകൂ.

ഏതായാലും, ഈ വര്‍ഷവും ഗൂഗിള്‍ വാര്‍ത്തകളില്‍ നിന്ന് മാറില്ല എന്ന് ഉറപ്പിക്കാം. വര്‍ഷം തുടങ്ങുന്നത് നെക്‌സസ് വണ്‍ വഴി ആപ്പിളിനും മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണെങ്കില്‍, വര്‍ഷം അവസാനിക്കുന്നത് ക്രോം ഓപ്പറേറ്റിങ് സിറ്റം പുറത്തിറക്കിക്കൊണ്ട് മൈക്രോസോഫ്ടിന് തലവേദന വര്‍ധിപ്പിച്ചു കൊണ്ടാകാനാണ് സാധ്യത. (അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍ട്രീറ്റ് ജേര്‍ണല്‍, പി.സി.വേള്‍ഡ്)


Wednesday, December 02, 2009

ഗൂഗിളും മര്‍ഡോകിന് വഴങ്ങുന്നു

സൗജന്യവാര്‍ത്തകള്‍; ഇനി പ്രസാധകന് പരിധി നിശ്ചയിക്കാം

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.

ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.

പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

ഈ പ്രോഗ്രാം പ്രകാരം ദിവസം ഒരു പ്രസിദ്ധീകരണത്തിലെ അഞ്ചു റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ ഒരാള്‍ക്ക് സൗജന്യമായി ക്ലിക്ക് ചെയ്യാനാകില്ല. അഞ്ച് ക്ലിക്ക് കഴിഞ്ഞാല്‍ പ്രസാധക കമ്പനിക്ക് കാശു കൊടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടി വരും.

'മുമ്പ് യൂസര്‍മാരുടെ ക്ലിക്കുകളെല്ലാം സൗജന്യമായാണ് പരിഗണിച്ചിരുന്നത്. സൗജന്യം ഇനി പ്രസാധകര്‍ക്ക് നിശ്ചയിക്കാം'-ഗൂഗിള്‍ സീനിയര്‍ ബിസിനസ് പ്രോഡക്ട് മാനേജര്‍ ജോഷ് കോഹന്‍, ഗൂഗിള്‍ന്യൂസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

മാധ്യമരാജാവ് റുപ്പോര്‍ട്ട് മര്‍ഡോകാണ് ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമകമ്പനികള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കുക വഴി ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് മര്‍ഡോക് ആരോപിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ സൗജന്യമായി ഗൂഗിളിന് നല്‍കില്ലെന്ന് പ്രഖ്യാപിച്ച മര്‍ഡോക്, മൈക്രോസോഫ്ടുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചയാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്ടിന്റെ പുതിയ സെര്‍ച്ച്എഞ്ചിനായ 'ബിംഗ്' വഴി ഓണ്‍ലൈന്‍ വായനക്കാരിലെത്തുക എന്നാണ് മര്‍ഡോക് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുക.

ഏതായാലും, മര്‍ഡോകിന്റെ ഭീഷണി ഗൂഗിള്‍ അവഗണിച്ചില്ല എന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. (അവലംബം: ഗൂഗിള്‍ന്യൂസ് ബ്ലോഗ്).

Saturday, October 10, 2009

യുടൂബ് നൂറുകോടിയുടെ നിറവില്‍

സാധാരണക്കാരെയും സംപ്രേക്ഷകരാക്കി മാറ്റുന്ന യുടുബ് എന്ന വീഡിയോ ഷെയറിങ് സൈറ്റ് ഒരു ദിവസം നൂറുകോടി (ഒരു ബില്യണ്‍) ഹിറ്റ് എന്ന കടമ്പ കടന്നതായി റിപ്പോര്‍ട്ട്. യുടൂബിന്റെ സ്ഥാപകരിലൊരാളായ ചാഡ് ഹര്‍ലി തന്റെ ബ്ലോഗില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇ-കൊമേഴ്‌സ് കമ്പനിയായ 'പേപാലി'(paypal)ലിലെ മൂന്ന് മുന്‍ജോലിക്കാരായ ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരിം എന്നിവര്‍ ചേര്‍ന്ന് 2005 ഫിബ്രവരിയില്‍ രൂപംനല്‍കിയതാണ് യുടൂബ്.

2006 നവംബറില്‍ 165 കോടി ഡോളര്‍ (ഏതാണ്ട് 7750 കോടി രൂപ) നല്‍കി യുടൂബിനെ ഗൂഗിള്‍ സ്വന്തമാക്കി. അതിന് മൂന്നുവര്‍ഷം തികയുന്ന വേളയിലാണ് ദിവസം നൂറുകോടി ഹിറ്റെന്ന നിലയിലേക്ക് സൈറ്റ് എത്തിയിരിക്കുന്നത്.

'ഒരു വീഡിയോ ക്യാമറയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും തന്റെ ജീവിതവും കലാപരതയും ശബ്ദവും ലോകവുമായി പങ്കുവെയ്ക്കാന്‍ ഒരിടം'-ഇതായിരുന്ന യുടൂബ് സ്ഥാപിക്കുമ്പോള്‍ അതിന്റെ ലക്ഷ്യമായി കണ്ടിരുന്നതെന്ന് ചാഡ് ഹര്‍ലി പറയുന്നു. (ബ്ലോഗ് കാണുക)

ബ്ലോഗറിന് പത്തു വയസ്സ്

അക്ഷരങ്ങളും ആശയങ്ങളും സ്വായത്തമാക്കിയ ആരെയും എഴുത്തുകാരനും പ്രസാധകനുമാക്കുന്ന മഹാത്ഭുതമാണ് നവമാധ്യമങ്ങള്‍. ഇന്റര്‍നെറ്റില്‍ ആത്മാവിഷ്‌കാരത്തിന്റെ അവസാനവാക്കായി മാറിയ ബ്ലോഗുകളാണ് നവമാധ്യമവിപ്ലവത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

ബ്ലോഗുകള്‍ സര്‍വവ്യാപിയായതിന് പിന്നില്‍, ബ്ലോഗര്‍, വേഡ്പ്രസ്സ് തുടങ്ങിയ ജനപ്രിയ ബ്ലോഗുപ്ലാറ്റ്‌ഫോമുകള്‍ വഹിച്ച പങ്ക് ചെറുതല്ല. 'കുറിഞ്ഞി ഓണ്‍ലൈന്‍' പോലെ ലക്ഷക്കണക്കിന് ബ്ലോഗുകള്‍ ഇത്തരം സൗജന്യ പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ന് നിലനില്‍ക്കുന്നത്.

ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്ലോഗ് സര്‍വീസുകളിലൊന്നായ ബ്ലോഗറിന് പത്തുവയസ്സാകുന്നു. 1999-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 'പൈറ' കമ്പനി ആരംഭിച്ചതാണ് ബ്ലോഗര്‍.

പത്തു വര്‍ഷം തികയുന്ന ബ്ലോഗര്‍, ഉള്ളടക്കത്തിന്റെ കാര്യത്തിലും ബ്ലോഗുകളുടെ എണ്ണത്തിന്റെ കാര്യത്തിലും, ഓരോ നിമിഷവും വളരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ മിനിറ്റിലും ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന ഉള്ളടക്കം എത്ര വരുമെന്നോ; 270000 വാക്കുകള്‍! ദിവസവും 38.8 കോടി വാക്കുകള്‍.

ബ്ലോഗറിലെ ബ്ലോഗുകള്‍ക്കെല്ലാം കൂടി 30 കോടി വായനക്കാരുണ്ട് എന്നാണ് കണക്ക്. 32 ലക്ഷം നോവലുകളിലുള്ളത്രയും വാക്കുകള്‍ ബ്ലോഗറിലിപ്പോഴുണ്ട്. ഇതുമുഴുവന്‍ സാധാരണക്കാരുണ്ടാക്കിയ ഉള്ളടക്കമാണ്; പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറത്തുള്ളത്.

140 ക്യാരക്ടറുകളില്‍ക്കൂടുതല്‍ അനുവദിക്കാത്ത (ട്വിറ്റര്‍പോലുള്ള) മൈക്രോബ്ലോഗിങിന്റെ കാലത്തും, പരമ്പരാഗത ബ്ലോഗുകള്‍ക്ക് പ്രസക്തി കുറയുന്നില്ല എന്നാണ് ബ്ലോഗറിന്റെ പത്തുവര്‍ഷങ്ങള്‍ വ്യക്തമാക്കുന്നത്.

1999-ല്‍ ഡോട്ട്‌കോം തകര്‍ച്ചയുടെ നാളുകളിലാണ് തുടക്കക്കാരായ 'പൈറാ'യില്‍ നിന്ന് ബ്ലോഗറിന്റെ പിറവി. (ബ്ലോഗറിന് രൂപംനല്‍കിയവരിലൊരാളായ ഈവ് വില്യംസ് ആണ് ട്വിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍). 2003 ഫിബ്രവരിയില്‍ ഗൂഗിള്‍ പൈറ കമ്പനിയെ സ്വന്തമാക്കി, ബ്ലോഗറിനെ ഗൂഗിളിന്റെ സേവനപട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന, ശബ്ദമില്ലാത്തവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി ഇന്ന് ബ്ലോഗിങ് രൂപപ്പെട്ടിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു സമാന്തര മാധ്യമം. ഒപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുകളും, പക്ഷംചേരലുകളും ബ്ലോഗുകളിലൂടെ തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു.