Tuesday, January 31, 2017

ഐഫോണ്‍ @ 10: ലോകം സ്മാര്‍ട്ടായിട്ട് ഒരു പതിറ്റാണ്ട്

ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ അത് മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി, പകരമവിടെ വിരല്‍സ്പര്‍ശം ഇടംപിടിച്ചു. 
pic1 - സ്റ്റീവ് ജോബ്‌സ് 2007 ജനുവരി 9 ന് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍. ചിത്രം കടപ്പാട്: Getty Images 

സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്‍ജന്മം നല്‍കാന്‍ പോകുന്നു'വെന്ന് സ്റ്റീവ് ജോബ്‌സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്‌വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!'  

ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്നായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ലോകം സ്മാര്‍ട്ടായി! 

അത് വെറുതെ സംഭവിച്ചതല്ല. ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുക വഴിയാണ് ഐഫോണ്‍ അത് സാധിച്ചത്. യന്ത്രങ്ങളും മനുഷ്യനുമായുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ ഐഫോണ്‍ മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി. പകരം, വിരല്‍സ്പര്‍ശം ഇടംപിടിച്ചു. 

ടെക്‌നോളജി എഴുത്തുകാരനായ ഫ്രെഡ് വോഗല്‍സ്റ്റീനിന്റെ അഭിപ്രായമനുസരിച്ച്, 'ഐഫോണ്‍ ശരിക്കുമൊരു ഫോണായിരുന്നില്ല. ഫോണ്‍ വിളിക്കാന്‍ കഴിയുന്ന ആദ്യത്തെ മുഖ്യധാരാ പോക്കറ്റ് കമ്പ്യൂട്ടറായിരുന്നു'.  പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍യുഗം ഉദ്ഘാടനം ചെയ്ത മാന്ത്രിക ഉപകരണം. 

2007 ജനുവരിയില്‍ അവതരിപ്പിച്ചെങ്കിലും ആ വര്‍ഷം ജൂണ്‍ 29 നാണ് ഉപയോക്താക്കളുടെ കൈകളില്‍ ആദ്യ ഐഫോണ്‍ എത്തിയത്. അന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഐഫോണ്‍ 7 ലെത്തി നില്‍ക്കുന്നു. ശരിക്കുള്ള കീബോര്‍ഡില്ലാതെ ടച്ച്‌സ്‌ക്രീന്‍ മാത്രമുള്ള ഐഫോണ്‍, വില്‍പ്പനയ്‌ക്കെത്തുംമുമ്പ് തന്നെ ചത്തുകഴിഞ്ഞുവെന്ന് പ്രവചിച്ച ടെക് വിദഗ്ധരുണ്ടായിരുന്നു. അത്തരം എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഐഫോണിന്റെ വിജയഗാഥയ്ക്കാണ് കഴിഞ്ഞ പത്തുവര്‍ഷം ലോകം സാക്ഷ്യംവഹിച്ചത്. വിപണിയിലെത്തി ആദ്യ ആറുമാസംകൊണ്ട് 37 ലക്ഷം ഐഫോണുകള്‍ വിറ്റു. 2016 ജൂലായില്‍ വില്‍പ്പന ഒരു ബില്യണ്‍ (100 കോടി) മറികടന്നു.

ചരിത്രത്തിലെ ഏറ്റവും വിജയകരവും ലാഭകരവുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നമായി ഇന്ന് ഐഫോണ്‍ വിലയിരുത്തപ്പെടുന്നു. ഇതൊരു വെറുംവാക്കല്ല. വില്‍ക്കപ്പെട്ട എണ്ണം, നേടിക്കൊടുത്ത ലാഭം, ആഗോളതലത്തില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം, തയ്യാറാക്കപ്പെട്ട ആപ്പുകളുടെ എണ്ണം-ഇതെല്ലാം പരിഗണിക്കുമ്പോള്‍, ഐഫോണിന് അധികം സമാന്തരങ്ങള്‍ കണ്‍സ്യൂമര്‍ ചരിത്രത്തില്‍ കണ്ടെന്ന് വരില്ല. 

ഐഫോണ്‍ വഴി ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് വിപ്ലവം, ആപ്പിള്‍ അധികൃതരുടെ ഇഷ്ടത്തോടെയല്ലെങ്കിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് കൂടി പിന്തുടര്‍ന്നതോടെ, ഇതുവരെ ദര്‍ശിക്കാത്ത സാധ്യതകളിലേക്ക് ചുവടുവെയ്ക്കാന്‍ മനുഷ്യവര്‍ഗത്തിന് അവസരമൊരുങ്ങി. മാധ്യമങ്ങളെയും സാമ്പത്തികക്രയവിക്രയങ്ങളെയും മുതല്‍ മനുഷ്യബന്ധങ്ങളെ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ പുനര്‍നിര്‍ണയിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന നിര്‍ണായക ഘടകങ്ങളിലൊന്നായി സ്മാര്‍ട്ട്‌ഫോണും മൊബൈല്‍ കമ്പ്യൂട്ടിങും മാറിക്കഴിഞ്ഞു. 

ഇതിനൊക്കെ ഏറ്റവുമധികം നമ്മള്‍ കടപ്പെട്ടിരിക്കുന്നത് സ്റ്റീവ് ജോബ്‌സ് എന്ന ക്രാന്തദര്‍ശിയോടാണ്. ഇക്കാര്യത്തില്‍ അത്ഭുതകരമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍, ഐഫോണ്‍ സൃഷ്ടിക്കാനായി സ്റ്റീവും ആപ്പിളും പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല എന്നതാണ്. നിലവിലുണ്ടായിരുന്ന ടെക്‌നോളജികളെ, ഐഫോണിന് പാകത്തില്‍ പരുവപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സിരി' ( Siri ) എന്ന വെര്‍ച്വല്‍ സഹായിയെക്കൂടി ഐഫോണില്‍ കുടിയിരുത്താന്‍ വഴിയൊരുക്കിയിട്ടായിരുന്നു സ്റ്റീവിന്റെ അന്ത്യം. 

'ഭാവി കണ്ടുപിടിച്ച മനുഷ്യന്‍' എന്ന് സ്റ്റീവിനെ വിശേഷിപ്പിക്കാറുണ്ട്. വീടുകളിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവേശനത്തിന് വഴിയൊരുക്കിക്കൊണ്ട് 1984 ല്‍ മകിന്റോഷ് കമ്പ്യൂട്ടര്‍ വികസിപ്പിച്ചപ്പോഴും, വ്യക്തിഗത വിനോദത്തിന്റെ പതിവ് വഴികളെ ഐപോഡ്  ( iPod ) എന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വഴി 2001 ല്‍ പുനര്‍നിര്‍വചിക്കുമ്പോഴും സ്റ്റീവ് ചെയ്തത് ഭാവിയെ നിര്‍ണയിക്കുക തന്നെയായിരുന്നു. ഐഫോണിന്റെ കാര്യത്തില്‍ ഭാവിയെ കണ്ടെത്തുകയല്ല, വിപ്ലവകരമായി മാറ്റിമറിക്കുകയാണ് സ്റ്റീവ് ചെയ്തത്. 

ഐപാഡില്‍നിന്നുണ്ടായ ഐഫോണ്‍

2007 ലാണ് ഐഫോണ്‍ അവതരിപ്പിച്ചത്, 2010 ല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും എത്തി. ടാബ്‌ലറ്റ് യുഗത്തിന് നാന്ദികുറിക്കുകയായിരുന്നു സ്റ്റീവും ആപ്പിളും ഐപാഡ് വഴി. 
Pic2. ആദ്യ ഐഫോണ്‍ 

ഏവരും കരുതിയത് ഐഫോണിന്റെ പിന്‍ഗാമിയാണ് ഐപാഡ് എന്നാണ്. എന്നാല്‍ അത് ശരിയല്ലെന്നും, ഐപാഡില്‍ നിന്നാണ് ഐഫോണ്‍ പിറവിയെടുത്തതെന്നും 2011 ല്‍ സ്റ്റീവിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസാക്‌സണ്‍ വിവരിച്ചത് തെല്ലൊരു അമ്പരപ്പോടെയാണ് ലോകം വായിച്ചത്. 

2010 ല്‍ പുറത്തിറങ്ങിയ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ബീജാവാപം നടന്നത് 2002ല്‍ എന്നാണ് ഐസാക്‌സണ്‍ വെളിപ്പെടുത്തിയത്. അന്ന് മൈക്രോസോഫ്റ്റില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എഞ്ചിനിയറുടെ അമ്പതാംപിറന്നാള്‍ ആഘോഷത്തിന് പത്‌നി ലൊറീനൊപ്പം സ്റ്റീവ് പങ്കെടുക്കുകയുണ്ടായി. അതില്‍ നിന്നാണ് തുടക്കം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ആ ചടങ്ങിനെത്തിയിരുന്നു. 

പിറന്നാള്‍ ചടങ്ങ് പുരോഗമിച്ചു. മദ്യലഹരിയില്‍ ആ എഞ്ചിനിയര്‍ മൈക്രോസോഫ്റ്റില്‍ തന്റെ കാര്‍മികത്വത്തില്‍ നിര്‍മിക്കുന്ന ടാബ്‌ലറ്റിനെപ്പറ്റി ആവര്‍ത്തിച്ച് ബഠായി പറയാന്‍ തുടങ്ങിയത് സ്റ്റീവിനെ വല്ലാതെ അലോസരപ്പെടുത്തി. സ്റ്റൈലസോടുകൂടി എത്താന്‍ പോകുന്ന ആ ടാബ്‌ലറ്റ് വലിയ സംഭവമായിരിക്കുമെന്നും ആപ്പിളിന്റെ കമ്പ്യൂട്ടര്‍ ബിസിനസ് അത് പൂട്ടിക്കുമെന്നൊക്കെ അയാള്‍ തട്ടിമൂളിച്ചു. സ്വാഭാവികമായും ബില്‍ ഗേറ്റ്‌സും അസ്വസ്ഥനായി. 

പിറ്റേ ദിവസം ഓഫീസിലെത്തിയ സ്റ്റീവ് ആപ്പിളിലെ തന്റെ വിശ്വസ്തരെ വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു: 'എനിക്കൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വേണം. പക്ഷേ, അതിന് കീബോര്‍ഡും പാടില്ല, സ്റ്റൈലസും പാടില്ല'. ആറുമാസമെടുത്തു ശരിക്കുമൊരു പ്രോട്ടോടൈപ്പ് രൂപപ്പെടുത്താന്‍. കീബോര്‍ഡും സ്‌റ്റൈലസുമില്ലാത്ത ടാബിനായുള്ള ആപ്പിള്‍ എഞ്ചിനിയര്‍മാരുടെയും, ആപ്പിളിന്റെ സ്റ്റാര്‍ ഡിസൈനര്‍ ജോണി ഐവിന്റെയും ശ്രമമാണ് പിന്നീട് ഐഫോണില്‍ ഇടംപിടിച്ച മള്‍ട്ടിടച്ച് അടക്കമുള്ള നൂതനസങ്കേതങ്ങളിലേക്ക് നയിച്ചത്. 

ഡിജിറ്റല്‍ മ്യൂസിക് പ്ലെയറായ ഐപോഡ് ( iPod ) ആപ്പിള്‍ പുറത്തിറക്കിയത് 2001 ലാണെന്ന് സൂചിപ്പിച്ചല്ലോ. 2005 ആയപ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളില്‍ ഐപാഡ് ശരിക്കും സര്‍വ്വവ്യാപിയായി മാറി. 2005 ല്‍ മാത്രം 200 ലക്ഷം ഐപാഡുകളാണ് ലോകമെങ്ങും വിറ്റത്. കമ്പനിയുടെ ആ വര്‍ഷത്തെ ലാഭത്തില്‍ 45 ശതമാനം എത്തിയത് ആളുകള്‍ പോക്കറ്റിലിട്ടു നടക്കുന്ന ആ കുഞ്ഞന്‍ ഗാഡ്ജറ്റില്‍ നിന്നായിരുന്നു. 

സ്റ്റീവല്ലാതെ മാറ്റേത് കമ്പനി മേധാവിയായാലും ലാഭത്തിന്റെ ആ സുഖലോലുപതയില്‍ അലസനായി പോകുമായിരുന്നു. ഐപോഡിന്റെ അത്ഭുതകരമായ ആ വില്‍പ്പന സ്റ്റീവിന് പക്ഷേ, ആശങ്കയാണ് സമ്മാനിച്ചതെന്ന് ഐസാക്‌സണ്‍ പറയുന്നു. 

ആ സമയമായപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വ്യാപകമായി തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണുകളില്‍ ക്യാമറ ഇടംപിടിച്ചപ്പോള്‍, ഡിജിറ്റല്‍ ക്യാമറ വിപണി നേരിട്ട തിരിച്ചടി സ്റ്റീവ് ശ്രദ്ധിച്ചു. മൊബൈല്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ മ്യൂസിക് പ്ലെയറുകളും ഉള്‍പ്പെടുത്താന്‍ ആരംഭിച്ചിരുന്നു. എല്ലാവരുടെയും കൈയില്‍ മൊബൈലെത്തിയാല്‍ ഐപോഡിന് പിന്നെന്ത് പ്രസക്തി-ഇതായിരുന്നു സ്റ്റീവിന്റെ ചിന്ത. 

അങ്ങനെയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് കൈവെയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങിയത്. മോട്ടറോളയുമായി കൈകോര്‍ക്കാന്‍ നടന്ന ശ്രമം തുടക്കത്തില്‍ തന്നെ പരാജയമായി. അതിന് ശേഷമാണ് സ്വന്തമായി മൊബൈല്‍ഫോണ്‍ നിര്‍മിക്കാന്‍ നീക്കമാരംഭിക്കുന്നത്. തുടക്കത്തില്‍ ഐപോഡിലേതു മാതിരി സ്‌ക്രോള്‍വീലിനായിരുന്നു പരിഗണന. ക്രമേണ അത് മള്‍ച്ച്ടച്ച് സങ്കേതത്തിലേക്കെത്തി. മള്‍ട്ടിടച്ച് സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന 'ഫിംഗര്‍വര്‍ക്ക്‌സ്' എന്ന കമ്പനിയെ ആപ്പിള്‍ ഇരുചെവിയറിയാതെ സ്വന്തമാക്കി. ഐപാഡ് വികസനം നിര്‍ത്തിവെച്ചു, പകരം ഐഫോണിനായി മുന്‍ഗണന. ഐഫോണിലെ ഓരോ ഘടകത്തിലും സ്റ്റീവിന്റെ ശ്രദ്ധയെത്തി. സ്റ്റീവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് എഞ്ചിനിയര്‍മാരുടെ വര്‍ഷങ്ങളുടെ ശ്രമം വേണ്ടിവന്നു ഐഫോണ്‍ യാഥാര്‍ഥ്യമാകാന്‍.

ഏറ്റവുമൊടുവിലത്തെ വെല്ലുവിളി സ്‌ക്രീന്‍ നിര്‍മിക്കലായിരുന്നു. സ്‌ക്രീനും ഒറ്റ ബട്ടനും മാത്രമുള്ള ഉപകരണമാണ് ഐഫോണ്‍. സ്‌ക്രീനില്‍ വിരലുരയ്ക്കുമ്പോള്‍ പോറലേല്‍ക്കരുത്. അതെങ്ങനെ സാധിക്കും, അതിന് എന്തുതരം ഗ്ലാസ് ഉപയോഗിക്കും. ലോകമെങ്ങും അന്വേഷണം നടന്നു. ഒടുവില്‍ അമേരിക്കയില്‍ തന്നെയുള്ള 'കോര്‍ണിങ് ഗ്ലാസ്' എന്ന കമ്പനയിലും, അവര്‍ 1960 കളില്‍ വികസിപ്പിച്ച് ആവശ്യക്കാരില്ലാതെ ഉപേക്ഷിച്ച 'ഗൊറില്ല ഗ്ലാസി'ലും സ്റ്റീവ് എത്തി. 

'ഗൊറില്ല ഗ്ലാസ്' വീണ്ടും നിര്‍മിക്കുക എന്നത് അസാധ്യമെന്നാണ് ഏവരും കരുതിയത്. സ്റ്റീവ് മുന്‍കൈ എടുത്തപ്പോള്‍ അസാധ്യമായത് സംഭവിച്ചു. കെന്റക്കിയിലെ ഹാരിസ്ബര്‍ഗില്‍ കോര്‍ണിങ് കമ്പനി പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു, ഐഫോണിനുള്ള ഗൊറില്ല ഗ്ലാസ് വന്‍തോതില്‍ നിര്‍മിക്കാനാരംഭിച്ചു.

കോര്‍ണിങ് കമ്പനി മേധാവി വെന്‍ഡല്‍ വീക്ക്‌സിനെ കാണാന്‍ ഐസാക്‌സണ്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തുമ്പോള്‍, വീക്ക്‌സ് തന്റെ മേശപ്പുറത്ത് ഒറ്റ മൊമെന്റോ മാത്രമാണ് വെച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിച്ചു. ഐഫോണ്‍ അവതരിപ്പിച്ച 2007 ജനുവരി 9 ന് രാവിലെ സ്റ്റീവ് അയച്ച ഒരു ഫാക്‌സ് സന്ദേശം ഫ്രെയിംചെയ്തതായിരുന്നു അത്. സന്ദേശം ഇതായിരുന്നു: 'We couldn't have done it without you'. 

2007 ജനുവരി 9 ന് സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചതിന്റെ വീഡിയോ ആണ് ചുവടെ-



ഐഫോണിനെ ഐഫോണാക്കിയത് 

എന്താണ് ഐഫോണിനെ യഥാര്‍ഥത്തില്‍ ഐഫോണാക്കുന്നത്. തീര്‍ച്ചയായും ജോണി ഐവ് സമ്മാനിച്ച അത്യാകര്‍ഷകമായ രൂപകല്‍പ്പന തന്നെ. മനംമയക്കുന്ന ഡിസൈന്‍ കൂടാതെ, മാന്ത്രികമായ യൂസര്‍ ഇന്റര്‍ഫേസ്, സോഫ്റ്റ്‌വേറും ഹാര്‍ഡുവേറുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മികവ്. ഇതൊക്കെ ഒരു യൂസര്‍ പറയും. ഇതിന്റെയൊക്കെ ക്രെഡിറ്റ് സ്റ്റീവിനും അദ്ദേഹത്തിന്റെ ടീമിനും തന്നെ.

എന്നാല്‍, ഈ ആകര്‍ഷണീയതയ്ക്ക് കീഴെ മറ്റ് ചില നിര്‍ണായക ഘടകങ്ങളാണ് ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്‌ഫോണിനെയും സ്മാര്‍ട്ടാക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലുള്ളത് 12 നിര്‍ണായക ടെക്‌നോളജികളാണെന്ന് എക്കണോമിസ്റ്റായ മരിയാന മസുകാറ്റോ പറയുന്നു. അവ ഇതാണ്: 1. തീരെ ചെറിയ മൈക്രോപ്രോസസര്‍, 2. മെമ്മറി ചിപ്പുകള്‍, 3. ഖരാവസ്ഥയിലുള്ള ഹാര്‍ഡ് ഡ്രൈവുകള്‍, 4. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ, 5. ലിഥിയം-അധിഷ്ഠിതമായ ബാറ്ററികള്‍. ഇവയൊക്കെ സ്മാര്‍ട്ട്‌ഫോണില്‍ ഹാര്‍ഡ്‌വേറിന്റെ ഭാഗമാണ്.

നെറ്റ്‌വര്‍ക്കുകളും സോഫ്റ്റ്‌വേറുകളുമായി ബന്ധപ്പെട്ടതാണ് ഇനി ചിലത്. അവയില്‍ 6. ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്‌ഫോം ആല്‍ഗരിതങ്ങള്‍ (ശബ്ദം, ദൃശ്യപ്രകാശം, റേഡിയോ തരംഗങ്ങള്‍ തുടങ്ങിയവയുടെ അനലോഗ് സിഗ്നലുകളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി പരിവര്‍ത്തനം ചെയ്യുന്ന ഗണിതസമീകരണങ്ങള്‍).

7. ഇന്റര്‍നെറ്റ് (ഇന്റര്‍നെറ്റില്ലെങ്കില്‍ ഒരു ഫോണും സ്മാര്‍ട്ട്‌ഫോണ്‍ ആകില്ല), 8. HTTP and HTML (ഇന്റര്‍നെറ്റിന്റെ ഉപയോഗം അനായാസമാക്കുന്ന വേള്‍ഡ് വൈഡ് വെബ്ബിനായുള്ള പ്രോട്ടോക്കോളും ലാംഗ്വേജും), 9. സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ (ഇതില്ലെങ്കില്‍ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് സ്മാര്‍ട്ടായിരിക്കും, പക്ഷേ ഫോണാകില്ല), 10. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്). 

11. ടച്ച്‌സ്‌ക്രീന്‍, 12. സിരി (ശബ്ദസഹായത്തോടെ സഹായിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റ്. ഐഫോണില്‍ സിരിയാണുള്ളതെങ്കില്‍, ആന്‍ഡ്രോയ്ഡില്‍ 'ഗൂഗിള്‍ നൗവും', വിന്‍ഡോസ് ഫോണില്‍ 'കോര്‍ട്ടാന'യുമാണുള്ളത്). 

ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്‌ഫോണിലും മേല്‍സൂചിപ്പിച്ച 12 ടെക്‌നോളജികള്‍ നിര്‍ണായകമാണ്. ഇനി ആലോചിക്കുക, ഇതില്‍ എത്രയെണ്ണം ഐഫോണിന്റെ സൃഷ്ടാവായ സ്റ്റീവ് ജോബ്‌സ് വികസിപ്പിച്ചിട്ടുണ്ട്. ഒന്നും ഇല്ല. ടിം ഹാഫോര്‍ഡ് ബിബിസിയിലെഴുതിയത് പ്രകാരമാണെങ്കില്‍, ഐഫോണിനെ സ്മാര്‍ട്ടാക്കിയ സുപ്രധാനമായ 12 ടെക്‌നോളജികളില്‍ മിക്കതും യു.എസ്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വികസിപ്പിച്ചവയാണ്. 

ഇതില്‍ ചില ടെക്‌നോളജികള്‍ വികസിപ്പിച്ചവരെ മാത്രമേ ലോകത്തിന് അറിയൂ. ഉദാഹരണം ടിം ബേണേഴ്‌സ്-ലീ എന്ന ബ്രീട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍. യൂറോപ്യന്‍ കണികാശാലയായ സേണില്‍ (CERN) പ്രവര്‍ത്തിക്കുമ്പോഴാണ് ബേണേഴ്‌സ്-ലീ 1980 കളുടെ അവസാനം വേല്‍ഡ് വൈഡ് വെബ്ബ് തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റിനെ സാധാരണക്കാരിലേക്കെത്തിച്ചത് വെബ്ബാണ്. 

ഇനി ഇന്റര്‍നെറ്റിന്റെ കാര്യമെടുത്താലോ, അത് 1960 കളില്‍ യു.എസ്.പ്രതിരോധ വകുപ്പിന് കീഴില്‍ നിലവില്‍ വന്ന 'അഡ്വാന്‍ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി' ( ARPA ) ആണ് വികസിപ്പിച്ചത്. 'അര്‍പാനെറ്റ്' ( ARPANet ) എന്നായിരുന്നു ആദ്യത്തെ പേര്. അര്‍പാനെറ്റ് 1980 കളുടെ ആദ്യപകുതിയില്‍ ഇന്റര്‍നെറ്റായി മാറി.


Pic3 - ഐഫോണിന് മുമ്പുണ്ടായിരുന്ന മൊബൈലുകള്‍ 

പുതുതലമുറ ഐഫോണുകളിലെ ഗ്ലാമര്‍ ആപ്പായ 'സിരി' വരുന്നതും യു.എസ്.പ്രതിരോധ വകുപ്പില്‍ നിന്നുതന്നെ. ആദ്യ ഐഫോണ്‍ ഇറങ്ങുന്നതിന് ഏഴ് വര്‍ഷം മുമ്പ് 2000 ല്‍ ആരംഭിച്ച യു.എസ്.ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ( Darpa ) കമ്മീഷന്‍ ചെയ്തതു പ്രകാരം സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് 'സിരി'യുടെ ടെക്‌നോളജി വികസിപ്പിച്ചത്. 

യുദ്ധമേഖലയില്‍ സൈനികരെ സഹായിക്കാനുള്ള വെര്‍ച്വല്‍ സഹായി എന്ന മട്ടിലാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആ ടെക്‌നോളജി രൂപപ്പെടുത്തിയത്. 20 സര്‍വ്വകലാശാലകള്‍ അതില്‍ സഹകരിച്ചു, നൂറുകണക്കിന് ഗവേഷകരും. ഏഴ് വര്‍ഷം കഴിഞ്ഞ് ആ ടെക്‌നോളജിക്ക് കൊമേഴ്‌സിയല്‍ ഉപയോഗം കണ്ടെത്താനായി 'സിരി ഇന്‍കോര്‍പ്പറേറ്റഡ്' എന്ന സ്ഥാപനം നിലവില്‍ വന്നു. അതിനെ 2010 ല്‍ സ്റ്റീവ് ജോബ്‌സ് ഇരുചെവിയറിയാതെ, ഇതുവരെ വെളിപ്പെടുത്തിയില്ലാത്ത തുക നല്‍കി ആപ്പിളിന്റെ ഭാഗമാക്കി. അങ്ങനെ സിരി ഐഫോണിലെത്തി. 

ഐഫോണിനെ സ്മാര്‍ട്ടാക്കുന്ന മറ്റ് ടെക്‌നോളജികളൊന്നും രൂപപ്പെടുത്തിയത് ഇത്രയും പ്രശസ്തരല്ല. ഉദാഹരണത്തിന് 'ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്‌ഫോം ആല്‍ഗരിതങ്ങള്‍'. അനലോഗ് സിഗ്നലുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന ടെലിഫോണ്‍, ടെലിവിഷന്‍, ഗ്രാമഫോണ്‍ തുടങ്ങിയവയില്‍ നിന്ന് ഐഫോണ്‍ അടക്കമുള്ള കമ്പ്യൂട്ടറുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ ലോകത്തേക്ക് മാറാന്‍ സഹായിച്ച വലിയൊരു കൂട്ടം ആല്‍ഗരിതങ്ങളാണിവ. അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ തുക്കിക്ക് യു.എസ്.സൈനിക ആവശ്യത്തിനുള്ള ആലോചനയ്ക്കിടെയാണ്, ഇത്തരം ആല്‍ഗരിതങ്ങളില്‍ ഏറ്റവും പ്രചാരമേറിയ ഒന്ന് രൂപീകരിക്കാനുള്ള ഉള്‍ക്കാഴ്ച ലഭിച്ചത്.

ഇനി ടച്ച്‌സ്‌ക്രീനിന്റെ കാര്യം. ടച്ച്‌സ്‌ക്രീനില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാകില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. ഇ എ ജോണ്‍സണ്‍ എന്ന എഞ്ചിനിയറാണ് ടച്ച്‌സ്‌ക്രീന്‍ കണ്ടുപിടിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ റോയല്‍ റഡാര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതിനുള്ള പ്രാഥമിക ഗവേഷണം അദ്ദേഹം നടത്തിയത്. അതാണ് പിന്നീട് കൂടുതല്‍ വികസിപ്പിച്ച് 'ഫിംഗര്‍വര്‍ക്ക്‌സ്' എന്ന കമ്പനിയാകുന്നതും, ആപ്പിള്‍ അതിനെ വാങ്ങുന്നതും.

ലിഥിയം-അധിഷ്ഠിത ബാറ്ററികള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ലിക്വിഡ് ക്രിസ്റ്റല്‍ ഡിപ്ലേസ്, അര്‍ധചാലകങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലൊക്കെ ഇതുപോലുള്ള കഥകള്‍ ഏറെയുണ്ട് പറയാന്‍.

ഏതായാലും അമേരിക്കന്‍ പ്രതിരോധ വകുപ്പോ, യൂറോപ്യന്‍ കണികപരീക്ഷണശാലയോ ഐഫോണ്‍ നിര്‍മിച്ചില്ല. അതിന് സ്റ്റീവ് ജോബ്‌സ് വേണ്ടിവന്നു. 

കമ്മ്യൂണിക്കേഷന്‍, വിനോദം, മാധ്യമരംഗം, ആരോഗ്യപരിപാലനം, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, സാമ്പത്തികം, വികസനം...ഇങ്ങനെ ഏത് മേഖലയെടുത്താലും സ്മാര്‍ട്ട്‌ഫോണുകള്‍ ഒഴിവാക്കാനാകാത്ത ഘടകമായി ഇന്ന് മാറിയിരിക്കുന്നു......ഇതെല്ലാം ആരംഭിച്ചത് പത്തുവര്‍ഷം മുമ്പാണ്. ഒരു പതിറ്റാണ്ടുകൊണ്ട് ലോകത്തെ സ്മാര്‍ട്ടാക്കുന്ന മാന്ത്രികവിദ്യയാണ് ഐഫോണ്‍ കാട്ടിത്തന്നത്!

(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Dogfight - How Apple and Google went to war and started a Revolution (2013), by Fred Vogelstein; 3. Becoming Steve Jobs (2015), by Brent Schilender and Rick Tetzeli; 4. The iPhone at 10: How the smartphone became so smart, by Tim Harford, BBC News, Dec 26, 2016; 5. Wikipedia).

by ജോസഫ് ആന്റണി 

* 2017 ജനുവരി 6ന് 'മാതൃഭൂമി ഓണ്‍ലൈന്‍' ടെക്‌നോളജി സെഷനില്‍ പ്രസിദ്ധീകരിച്ച ലേഖനം





വനജ സ്റ്റാന്‍ഡ് വിട്ട് പോകണം!


ഇടുക്കിയില്‍ മാങ്കുളത്തേക്കുള്ള യാത്രാമധ്യേ വൈകുന്നേരം നാലുമണിക്കടുത്ത സമയത്താണ് അടിമാലി ബസ്റ്റാന്‍ഡിലെത്തുന്നത്. കോഴിക്കോട്ട് നിന്ന് യാത്രതിരിച്ച ഞാനും, തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട അനുജന്‍ ആന്റണിയും മൂവാറ്റുപുഴ വെച്ച് ഉച്ചകഴിഞ്ഞപ്പോള്‍ സന്ധിക്കുകയും, അവിടെ നിന്ന് ഒരുമിച്ച് അടിമാലിയിലെത്തുകയുമാണ് ചെയ്തത്.

അടിമാലി എനിക്ക് പുതിയ സ്ഥലമല്ല. രണ്ട് പതിറ്റാണ്ട് മുമ്പ്, ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളില്‍ പ്രധാന താവളം അടിമാലിയായിരുന്നു. നേര്യമംഗലത്തുനിന്ന് അടിമാലിയിലേക്കെത്തുമ്പോള്‍ ഇടതുവശത്ത് വലിയൊരു പര്‍വ്വതക്കെട്ടാണ്. അടിമാലി ജംഗ്ഷനില്‍ നിന്നുള്ള ഒരു ചരല്‍പ്പാത വഴി ആ പര്‍വ്വതക്കെട്ട് താണ്ടി, കഠിനമായ കയറ്റവുമിറക്കവും രണ്ടര മണിക്കൂര്‍ പിന്നിട്ടാല്‍, 'നൂറാങ്കരക്കുടി' എന്ന മുതുവാക്കോളനിയിലെത്താമെന്നും, രണ്ടുപതിറ്റാണ്ടുമുമ്പ് അവിടെ നിന്ന് എന്റെ സുഹൃത്തായ അയ്യാവു സ്വാമിയുടെ മലയാളവും തമിഴും കലര്‍ന്ന കവിതകള്‍ നിറഞ്ഞ കത്തുകള്‍ ഇടയ്ക്കിടെ എനിക്ക് കിട്ടിയിരുന്നുവെന്നും അനുജന്‍ ആന്റണിയോട് അടിമാലിയിലെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

അടിമാലി ബസ്റ്റാന്‍ഡില്‍ നിന്ന് 4.45 ന് മാങ്കുളം ബസ്സുണ്ട്, നാലുമണിക്ക് അത് ബസ്റ്റാന്‍ഡിലെത്തുംകൃത്യമായ ഇന്‍ഫര്‍മേഷന്‍ മുന്‍കൂട്ടി കിട്ടിയിരുന്നതിനാല്‍, അവിടെ എത്തിയതും എന്‍ക്വയറിയിലെത്തി മാങ്കുളത്തേക്കുള്ള ബസ്സ് വന്നോ എന്ന് ഞങ്ങള്‍ തിരക്കി. ടിപ്പിക്കല്‍ ഇടുക്കി സ്ലാങില്‍ അവിടെയിരുന്ന ചേട്ടന്‍ ഇങ്ങനെ പറഞ്ഞു: 'ലവ് ബേര്‍ഡ്‌സ് നാലുമണിക്കെത്തും. നാലേമുക്കാലിന് പോകും'.

'ആര്, ലവ് ബേര്‍ഡ്‌സോ'  അനുജന്‍ ആന്റണിക്ക് കൗതുകമടക്കാനായില്ല.

'അതെ, ലവ് ബേര്‍ഡ്‌സ്....മാങ്കുളത്തിനുള്ള ബസ്സ്', അടുത്തുനിന്ന കണ്ടക്ടര്‍ ഞങ്ങളോട് പറഞ്ഞു.

ലവ് ബേര്‍ഡ്‌സ് എവിടെയാണ് പിടിച്ചിടുക എന്നന്വേഷിച്ചിട്ട് ആ ഭാഗത്ത് തന്ത്രപരമായി നിലയുറപ്പിക്കാനും, പ്രണയപക്ഷികള്‍ വന്നാലുടന്‍ അതിനുള്ളില്‍ കയറിപ്പറ്റാനും യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി. കാട്ടാക്കട നിന്ന് പണ്ട് വൈകുന്നേരത്തെ മായം ബസ്സ് പിടിക്കുന്ന ഞങ്ങള്‍ക്ക് 'ഇതൊക്കെ പുല്ലാണ്' മനസിലോര്‍ത്തു. പദ്ധതിയുടെ ഭാഗമായി നാലുമണിക്കു മുമ്പ് ചായകുടിച്ച് തയ്യാറായി. കേരളത്തില്‍ മറ്റേത് ബസ് സ്റ്റാന്‍ഡിലും കിട്ടുന്നതിലും വലുപ്പമുള്ള വടയും പഴക്കേക്കും പഴമ്പൊരിയുമൊക്കെ നിരത്തിവെച്ചിരിക്കുന്ന കടകളാണ് അടിമാലി ബസ്റ്റാന്‍ഡിലേതെന്ന് ആദ്യ നിരീക്ഷണത്തില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ചായ കുടിച്ചു, കടി തിന്നു. ലോട്ടറി വില്‍ക്കാന്‍ വന്ന ചേട്ടനുമായി നോട്ട് റദ്ദാക്കലിനെപ്പറ്റി കുറച്ചു സമയം ബൗദ്ധികചര്‍ച്ചകള്‍ നടത്തി. അപ്പോഴേക്കും നാലുമണിയായി; ലവ് ബേര്‍ഡ്‌സ് വന്നു.

ഇടിച്ചുകയറി സീറ്റ് പിടിച്ചു. 'നാലേ മുക്കാലിനേ ഇത് പുറപ്പെടൂ, ആറ് മണിയാകും മാങ്കുളത്തെത്തുമ്പോള്‍', അപ്പുറത്തെ സീറ്റില്‍ ഇടംപിടിച്ച പെണ്‍കുട്ടി അല്‍പ്പം നാണത്തോടെ അറിയിച്ചു. അപ്പോള്‍ രണ്ടുമണിക്കൂര്‍ ഇതിനകത്തിരിക്കണംഞാനോര്‍ത്തു. മുക്കാല്‍ മണിക്കൂര്‍ ലവ് ബേര്‍ഡ്‌സ് അവിടെ പിടിച്ചിട്ടതിനിടെ, നോട്ട് നിരോധനത്തെപ്പറ്റി ചര്‍ച്ചനടത്തിയ ലോട്ടറി ചേട്ടന്‍ വീണ്ടും ബസ്സിനുള്ളിലെത്തി, എന്നെയും അനുജനെയും കണ്ടതോടെ തെല്ല് പരുങ്ങി. മൂപ്പരോട് ഞാന്‍ പറഞ്ഞു: 'നിങ്ങളെപ്പോലെ നോട്ട് നിരോധത്തെ എതിര്‍ക്കുന്നവരെ കണ്ടെത്താന്‍ നിയോഗിച്ച റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരാണ് ഞങ്ങളെന്ന് ഇനിയും മനസിലായില്ലേ'. അതുകേട്ടതും മൂപ്പര്‍ സ്ഥലം വിട്ടു. അപ്പുറത്തെ സീറ്റിലെ പെണ്‍കുട്ടി ഇത് കേട്ട് നിര്‍ത്താതെ ചിരിച്ചു.

ബസ്സ് അടിമാലിയില്‍ നിന്ന് പുറപ്പെടാന്‍ പിന്നെയും അരമണിക്കൂര്‍ ബാക്കി. പെട്ടന്ന് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് കേട്ടു: 'വനജ സ്റ്റാന്‍ഡ് വിട്ട് പോകണം'. സംഭവം സത്യമായിരുന്നു. നോക്കുമ്പോള്‍ ഒരു യുവതി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കു നടക്കുന്നു. 'അതായിരിക്കും വനജ', അനുജന്‍ പറഞ്ഞു!

അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ബസ്സുകളെക്കുറിച്ച് ഞാനോര്‍ത്തത്. അവിടെ ഒരു ബസ്സില്‍ നിങ്ങള്‍ രണ്ടുമണിക്കൂര്‍ ഇരിക്കേണ്ടി വന്നാല്‍, 'വനജ സ്റ്റാന്‍ഡ് വിട്ട് പോകുന്നത്' ശ്രദ്ധിക്കാനൊന്നും സമയം കിട്ടില്ല. ബസ്സിന്റെ മുന്‍പിലായി രണ്ടുവശത്തും ഓരോ ടിവി കാണും. അതിലേതെങ്കിലും സൂപ്പര്‍ഹിറ്റ് മൂവി ഫുള്‍ വോള്യത്തില്‍ ഓടുന്നുണ്ടാകും. രണ്ടല്ല, നാല് മണിക്കൂറായാലും യാത്രക്കാര്‍ അറിയില്ല. പോണ്ടിച്ചേരിയില്‍ നിന്ന് തഞ്ചാവൂരിലേക്ക് ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ഒരു സിനിമയും, തിരികെ വരുമ്പോള്‍ ഇപ്പോഴും എനിക്ക് പേരറിയാത്ത ഒരു ആക്ഷന്‍ ഹീറോയുടെ സിനിമയും പൂര്‍ണമായും കണ്ടകാര്യം ഓര്‍ക്കുന്നു.

കേരളത്തിലെ പ്രൈവറ്റ് ബസ്സുകാര്‍ എന്നാണ് ഇതുപോലെ പുരോഗമിക്കുക!

# Adimali #FBPost

പ്രായമേറിയവര്‍ വര്‍ത്തമാനം പറയുമ്പോള്‍


കോഴിക്കോട്ടുനിന്ന് ഇന്റര്‍സിറ്റിയില്‍ ആലുവായ്ക്കുള്ള യാത്രയ്ക്കിടയിലാണ് ആലിക്കോയയെ പരിചയപ്പെട്ടത്. കോഴിക്കോട് നഗര പരിസരത്തെ അരീക്കാട് സ്വദേശി. 18 വര്‍ഷം മുമ്പ് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വിരമിച്ചു. സ്വദേശത്തെ അനാഥാലയത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അതിന്റെ ആവശ്യത്തിന് സഹപ്രവര്‍ത്തകനൊപ്പം തൃശ്ശൂരിന് പോവുകയായിരുന്നു ഞാന്‍ കാണുമ്പോള്‍ അദ്ദേഹം. 

തീവണ്ടി ഫറൂഖ് വിടുമ്പോള്‍ അദ്ദേഹം അടുത്ത സീറ്റിലിരുന്ന എന്നോട് സംസാരം തുടങ്ങി. അവിടെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വളരുന്ന ഒരിനം മരത്തെക്കുറിച്ചായിരുന്നു വിവരണം. തിരൂരിനും ഫറൂഖിനുമിടയ്‌ക്കേ അത്തരം മരം കാണപ്പെടുന്നുള്ളൂ എന്ന മൂപ്പരുടെ നിരീക്ഷണം കേട്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്. ഞങ്ങള്‍ അമ്പൂരിയിലൊക്കെ മൊട്ടല്‍ എന്ന് വിളിക്കുന്ന മരത്തിനോട് സാമ്യമുള്ള ഒന്ന് (അതോ സംഭവം മൊട്ടല്‍ മരം തന്നെയോ എന്നും സംശയം തോന്നി). വിറകിനാണ് ഞങ്ങളത് കാര്യമായി ഉപയോഗിക്കുന്നത്. നന്നായി ഉണങ്ങാത്ത മൊട്ടല്‍ പോലും അടുപ്പിലെത്തിയാല്‍ നിന്ന് കത്തും.

പിന്നീട് സംഭാഷണം ഇത്തവണ മഴ കുറഞ്ഞതിനെക്കുറിച്ചായി...അവിടുന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വയല്‍നികത്തല്‍ തുടങ്ങിയ വിഷയങ്ങളും കടന്നുവന്നു. 'ഞാന്‍ അധികം സംസാരിക്കുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണേ', ഇടയ്ക്ക് മൂപ്പര്‍ ഇങ്ങനെ എന്നോട് അപേക്ഷിക്കുന്നുമുണ്ട്. 'എനിക്ക് ആരോടെങ്കുലുമൊക്കെ സംസാരിച്ചിരിക്കണം സര്‍, അതെന്റെ ശീലമാണ്....ഇതിപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് സര്‍. എനിക്കെത്ര സന്തോഷമുണ്ടെന്നോ' - വേണ്ടാ, വേണ്ടാന്ന് പറഞ്ഞിട്ടും പുള്ളിക്കാരന്‍ സര്‍ വിളി തുടരുകയാണ്. 

പൊതുവെ മറ്റുള്ളവരെ കത്തിവെച്ച് ബോറടിപ്പിക്കുന്നയാള്‍ എന്നൊരു ദുഷ്‌പ്പേര് എന്നെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്റെ സ്വഭാവം വെച്ച് അതിനവരെ കുറ്റംപറയാനും പറ്റില്ല. എങ്കിലും, പ്രായം കൂടുതലുള്ളവരുമായി സംസാരിക്കുമ്പോള്‍ കഴിയുന്നതും അവരെക്കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. 

ഇതിന് രണ്ട് കാരണങ്ങളുണ്ട്: നമ്മളെക്കാള്‍ അനുഭവപരിചയമുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നത് പല കാര്യങ്ങളെക്കുറിച്ചും നമ്മുക്കുള്ള ധാരണ വര്‍ധിപ്പിക്കാനും, ധാരണ പുതുക്കാനും അത് സഹായിച്ചേക്കും എന്നത് ഒരു കാരണം. രണ്ടാമത്തേത്, കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ് പ്രായമേറിയവര്‍. അവരെ ആരും ശ്രദ്ധിക്കുന്നില്ല, അവര്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നൊരു തോന്നല്‍ അവര്‍ക്ക് ശക്തമായുണ്ട്. അതിന്റെ ആത്മവിശ്വാസക്കുറവും ഉണ്ടാകും. ആ വ്യഥയ്ക്ക് ചെറിയ മറുമരുന്നാണ്, അവര്‍ പറയുമ്പോള്‍ നമ്മള്‍ കേട്ടിരിക്കുക എന്നത്. അത് ഒരു തരത്തില്‍ അവരെ ആദരിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു (ചിലരുടെ വര്‍ത്തമാനം സഹിക്കാനാവില്ല എന്നത് വേറെ കാര്യം).  

അപൂര്‍വ്വമായി ഒറ്റയ്ക്ക് കിട്ടുമ്പോള്‍ അമ്മയോട് ഞാന്‍ പഴയകാര്യങ്ങള്‍ ചോദിക്കാറുണ്ട്. നല്ല വ്യക്തതയോടെ, അമ്മ അതെല്ലാം വിവരിക്കും, ഞാന്‍ കേട്ടിരിക്കും. അമ്മ നന്നേ ചെറുപ്പമായിരിക്കുമ്പോഴാണ് അവരുടെ കുടുംബം അമ്പൂരിക്കടുത്ത് മായത്ത് കുടിയേറുന്നത്. അക്കാലത്തെ കാര്യങ്ങളെകുറിച്ച് എനിക്കുള്ളതില്‍ 90 ശതമാനം വിവരങ്ങളും അമ്മയുടെ സംസാരത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്. 

ആലിക്കോയയെപ്പോലെ യാത്രയ്ക്കിടെ പരിചയപ്പെട്ടിട്ടുള്ള ചിലര്‍ ജീവിതത്തിന്റെ ഭാഗമായ അനുഭവവും ഉണ്ട്. അതില്‍ വയനാട് പെരിക്കല്ലൂര്‍ സ്വദേശി ചിന്നമ്മ അമ്മച്ചിയെക്കുറിച്ചും (, പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശി സേതുമാധവനെക്കുറിച്ചും ( മുമ്പ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. 

'സംസാരിക്കാതെ മനുഷ്യന്‍മാര്‍ക്ക് എങ്ങനെ കഴിയാനൊക്കും എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്', ആലിക്കോയ സംസാരം തുടര്‍ന്നു. 'എന്റെ വീട്ടിനടുത്ത് ഒരു ഡോക്ടറുണ്ട്. മൂപ്പരും ഭാര്യയും മാത്രമേയുള്ളൂ. രണ്ടുപേര്‍ക്കും കുറച്ച് പ്രായമുണ്ട്. വീടിന്റെ മുകളിലത്തെ നിലയിലാണ് അവര്‍ താമസം. ഡോക്ടര്‍ പോയാല്‍ പിന്നെ പകല്‍ മുഴുക്കെ ആ സ്ത്രീ ഒറ്റയ്ക്കാണവിടെ. ആരോടും സംസാരിക്കാതെ അവരെങ്ങനെ കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്'.

'അവര്‍ ആരോടും സംസാരിക്കുന്നില്ല എന്നത് ആലിക്കോയ മാഷിന്റെ തോന്നലായിരിക്കും. അവര്‍ക്ക് ഫോണില്‍ മക്കളുമായും ബന്ധുക്കളുമായും സംസാരിക്കാമല്ലോ....', ഞാന്‍ പറഞ്ഞു. 

'അതെ ശരിയാരിക്കാം. മൊബൈലൊക്കെ വന്നതോടെ കാര്യങ്ങള്‍ മാറിയില്ലേ'. 

ട്രെയിന്‍ തൃശ്ശൂരെത്താറായപ്പോഴേക്കും ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. സെല്‍ഫിയും എടുത്തു. 'വിളിക്കാം', എന്ന് വാക്കുപറഞ്ഞ് പിരിഞ്ഞു. ആര്‍ക്കറിയാം, എന്തൊക്കെ യാദൃശ്ചികതകള്‍ നമ്മളെ ആരുടെയൊക്കെ സുഹൃത്തുക്കളാക്കുമെന്ന്! 

#FBPost

ഓഫ് റോഡ് ടൂറിസം.....!


മുംബൈ ഭീകരാക്രമണം കഴിഞ്ഞ് അധികം വൈകാതെ അവിടെ പുതിയൊരിനം ടൂറിസം ശക്തിപ്രാപിക്കുകയുണ്ടായി. 'ടെറര്‍ ടൂറിസം' എന്ന് പലരും അതിനെ വിശേഷിപ്പിച്ചു. താജ് ഹോട്ടലില്‍ ഭീകരര്‍ മുപ്പതുപേരെ വകവരുത്തിയ ആറാംനിലയായിരുന്നു ടെറര്‍ ടൂറിസത്തിന്റെ കേന്ദ്രബിന്ദു. ആക്രമണത്തിനിരയായ താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏറെപ്പേരെത്തി. 

ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍തിരക്കായിരുന്നുവത്രേ. ഒരുവര്‍ഷം കഴിഞ്ഞിട്ടും, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് താജിലെ ആറാംനിലയിലെ റൂമുകളോടായിരുന്നു പ്രിയം!

ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും പാര്‍ക്കുക എന്ന വിചിത്രമായ മാനസികാവസ്ഥയായിരുന്നു അത്തരക്കാര്‍ക്ക്. ചുടലക്കളങ്ങളില്‍ രാത്രി ചെലവിട്ടിരുന്ന നാറാണത്ത് ഭ്രാന്തന്റെ ശരിക്കുള്ള പിന്‍ഗാമികള്‍. 

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇടുക്കി ജില്ലയില്‍ ശക്തിപ്രാപിക്കുന്ന പുതിയൊരിനം ടൂറിസത്തെക്കുറിച്ച് കേട്ടതാണ്. 'ഓഫ് റോഡ് ടൂറിസം' (' off road tourism ') എന്നാണ് സംഭവത്തിന്റെ പേരെന്ന് രാജാക്കാടുകാരനായ സുഹൃത്ത് Anish Chirackal പറയുന്നു. ഇടുക്കിയിലെ റോഡുകള്‍ ആധുനികവത്ക്കരിക്കപ്പെടുകയും, ജീപ്പുകളുടെ സ്‌പേസില്‍ സിസി പവര്‍ കൂടുതലുള്ള ഓട്ടോറിക്ഷകളും കാറുകളും ഇടംപിടിക്കുകയും ചെയ്തതാണ് പുതിയ ടൂറിസം സാധ്യതയ്ക്ക് വഴിതുറന്നത്. 

ഓട്ടോറിക്ഷകളും കാറുകളും ഏത് കയറ്റവും കയറും എന്ന് വന്നതോടെ സ്വാഭാവികമായും ജീപ്പുകളുടെ ഡിമാന്റ് കുറഞ്ഞു. അപ്പോള്‍ ജീപ്പുകാര്‍ മഴിമാറി ചിന്തിച്ചു. നല്ല റോഡിലൂടെയല്ലേ ബസ്സും കാറും ഓട്ടോയും പോകൂ. പൊട്ടിപ്പൊളിഞ്ഞ പാതകളില്‍, അല്ലെങ്കില്‍ റോഡേ ഇല്ലാത്തിടത്ത് ജീപ്പ് തന്നെയല്ലേ ശരണം. അത്തരം ദുര്‍ഘടവഴികള്‍ എത്ര വേണമെങ്കിലുമുണ്ട് ഇടുക്കി ജില്ലയില്‍. അതിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിന്റെ സാഹസികത മുതലാക്കാന്‍ അവര്‍ തീരുമാനിച്ചു....അതാണ് 'ഓഫ് റോഡ് ടൂറിസം'. ശ്വാസംപിടിച്ചിരുന്ന് ജീവന്‍പണയം വെച്ചുള്ള ജീപ്പുയാത്ര! അതിന് തയ്യാറായി ധാരാളം പേര്‍ എത്തുന്നുണ്ടത്രേ. 

ഇതുകേട്ടപ്പോള്‍ എന്റെ തലയ്ക്കകത്ത് ബള്‍ബ് കത്തി....കേരളത്തില്‍ ഇതുപോലുള്ള ടൂറിസം സാധ്യതകള്‍ ഇനിയുമുണ്ട്. പെട്ടന്ന് തോന്നിയ ഐഡിയ പറയാം. 'ക്യൂ ടൂറിസം'. കേരളത്തിലെ പോലെ ഇത്ര ശാന്തസുന്ദരമായ ക്യൂവുകള്‍ കാണാനും, വേണമെന്ന് തോന്നിയാല്‍ ഒന്ന് ക്യൂനില്‍ക്കാനും പറ്റിയ സ്ഥലം ലോകത്ത് വേറെ എവിടെയുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യു മാത്രം പോരെ ഈ ആശയം വിജയിപ്പിക്കാന്‍. ബിവറേജസ് ക്യു മോശമാണെന്ന് തോന്നുന്നവരെ ചില്ലറയുള്ള ഏതെങ്കിലും എടിഎമ്മിന് മുന്നിലെ ക്യൂവിലെത്തിച്ചാല്‍ മതി, പ്രശ്‌നം സോള്‍വായിക്കോളും!

ആലോചിച്ചു നോക്കൂ. കണ്ടക്ടറ്റ് ടൂര്‍ നടത്തുന്ന ഏജന്‍സികള്‍ 'ക്യൂ ടൂറിസം' കൂടി അവരുടെ ലിസ്റ്റില്‍ പെടുത്തുന്ന കാര്യം. ടൂറിസ്റ്റിന് ക്യൂ നില്‍ക്കുകയും ചെയ്യാം, വൈകിട്ട് മിനുങ്ങാനുള്ള സാധനം നേരിട്ട് വാങ്ങുകയും ചെയ്യാം! കൂടെ ക്യൂ നില്‍ക്കുന്നവരുമായി ആശയവിനിമയമാകാം, ചങ്ങാത്തം കൂടാം, ലോക്കല്‍ കള്‍ച്ചറിനെക്കുറിച്ച് ധാരണ വര്‍ധിപ്പിക്കാം. മാത്രമല്ല, ക്യൂ നില്‍ക്കുന്നത് എന്തോ മോശം കാര്യമാണെന്ന തോന്നല്‍ നാട്ടുകാരില്‍ നിന്ന് മാറ്റുകയും ചെയ്യാം! ഒരുവെടിക്ക് എത്ര കൃഷികള്‍!

ഇതൊരു സാധ്യത മാത്രം. ഇതുപോലെ എത്രയെണ്ണം കിടക്കുന്നു.

# off road tourism #FBPost

നാടന്‍ ചാരായവും നാടന്‍ കേക്കും!


ക്രിസ്മസ് കാലമാകുമ്പോള്‍ പല സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്: 'നിങ്ങള്‍ വീട്ടില്‍ കേക്കൊക്കെ ഉണ്ടാക്കാറില്ലേ'. എന്റെ അറിവില്‍ ഞങ്ങള്‍ നിരപരാധികളാണ്, ഇതുവരെ വീട്ടില്‍ കേക്കുണ്ടാക്കിയിട്ടില്ല. 

ഒരിക്കല്‍ അമ്മയോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. ഒരു മലയോര കുടിയേറ്റ ദരിദ്ര കര്‍ഷക ബുദ്ധിജീവിയാകാന്‍ എന്തുകൊണ്ടും യോഗ്യയായ അമ്മ കൈമലര്‍ത്തി; 'ആര്‍ക്കറിയാം, ഇതൊക്കെ'! കേക്കുണ്ടാക്കാന്‍ അറിയില്ല എന്നത് ഒരു അയോഗ്യതയായി കരുതേണ്ട കാര്യമില്ലെന്ന് അതോടെ ഞാന്‍ തീരുമാനിച്ചു. 

യഥാര്‍ഥത്തില്‍ 1884 ന് മുമ്പ് കേരളത്തില്‍ ആര്‍ക്കും കേക്കുണ്ടാക്കാന്‍ അറിയുമായിരുന്നില്ല എന്നതാണ് വാസ്തവം. തലശ്ശേരിയിലെ 'മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്‌സ് ഫാക്ടറി' സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് കേരളത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയത് (ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യ കേക്കും അതുതന്നെയെന്ന് ചരിത്രം).

1884 ഡിസംബര്‍ 20 ന് താനുണ്ടാക്കിയ കേക്ക്, ബ്രിട്ടീഷുകാരനായ പ്ലാന്റര്‍ മര്‍ഡോക് ബ്രൗണിന് ബാപ്പു സമ്മാനിച്ചു. ബ്രൗണിന്റെ പ്രേരണയാലാണ് ബാപ്പു കേക്കുണ്ടാക്കിയ്ത്. ആ വെള്ളക്കാരന്‍ തന്നെയാണ് കേക്കിന്റെ ചേരുവ ബാപ്പുവിന് പറഞ്ഞുകൊടുത്തതും. പക്ഷേ, ബാപ്പുവുണ്ടാക്കിയ കേക്കിന്റെ നാവിലലിയുന്ന രുചി അനുഭവിച്ച് സായ്‌വ് അത്ഭുതപ്പെട്ടു. 

ആ വിശിഷ്ടരുചിയുടെ രഹസ്യം ബാപ്പു വെളിപ്പെടുത്തിയത് ഇങ്ങനെ: കേക്കിന് വാസനയും രുചിയും കൂട്ടാന്‍ മാഹിയില്‍ കിട്ടുന്ന ഒരിനം ഫ്രഞ്ച് ബ്രാന്‍ഡി ഉപയോഗിക്കാനാണ് മര്‍ഡോക് ബ്രൗണ്‍ ഉപദേശിച്ചത്. ബാപ്പു അതവഗണിച്ചു, പകരം അവിടെ സുലഭമായിരുന്ന നാടന്‍ചാരായം ചേര്‍ത്തു. ക്രിസ്മസ് കേക്ക് അങ്ങനെ കിടിലനായി!

ഈ മമ്പള്ളി ബാപ്പുവുണ്ടല്ലോ, പുള്ളിക്കാരന്‍ മരണമാസായിരുന്നു! ബര്‍മയില്‍ പോയി ബിസ്‌ക്കറ്റുണ്ടാക്കാന്‍ പഠിച്ച് തിരിച്ചെത്തിയാണ് കേരളത്തിലെ ആദ്യ തദ്ദേശിയ ബിസ്‌കറ്റ് നിര്‍മാണകേന്ദ്രം 1880 ല്‍ തലശ്ശേരിയില്‍ തുടങ്ങുന്നത്. നാട്ടുകാര്‍ ബേക്കറി വിഭവങ്ങളിലേക്ക് തിരിയാത്ത കാലമായതിനാല്‍, വെള്ളക്കാരെ ലാക്കാക്കിയായിരുന്നു ബിസ്‌കറ്റ് നിര്‍മാണം. ബിസ്‌കറ്റുകള്‍, റസ്‌ക്കുകള്‍, ബ്രഡ്, ബണ്‍ എന്നിങ്ങനെ 40 വ്യത്യസ്ത വിഭവങ്ങള്‍ ബാപ്പുവിന്റെ 'ഫാക്ടറി'യിലുണ്ടാക്കിയിരുന്നു. 

ബാപ്പുവിന്റെ കുടുംബക്കാര്‍ ബേക്കറി ബിസിനസ് വിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം അവരിന്ന് ബേക്കറികള്‍ നടത്തുന്നു. കൊച്ചിന്‍ ബോക്കറി, തിരുവനന്തപുരത്തെ ശാന്ത ബേക്കറി, കോഴിക്കോട്ടെ മോഡേണ്‍ ബേക്കറി, കോട്ടയത്തെ ബെസ്റ്റ് ബേക്കിങ് കോ, തലശ്ശേരിയിലെ മാമ്പള്ളീസ് ഒക്കെ ബാപ്പുവിന്റെ പിന്‍മുറക്കാര്‍ നടത്തുന്ന ബേക്കറികളാണ്. 

1883 ലെ ക്രിസ്മസ് കാലത്ത് ഇംഗ്ലണ്ടീന്ന് കൊണ്ടുവന്ന ഒരു ക്രിസ്മസ് കേക്ക് മര്‍ഡോക് ബ്രൗണ്‍ ബാപ്പുവിന് സമ്മാനിച്ചതില്‍ നിന്നാണ് കേരളത്തിലെ കേക്ക് നിര്‍മാണ ചരിത്രം ആരംഭിക്കുന്നത്. അതുപോലത്തെ കേക്കുണ്ടാക്കിക്കൂടേ എന്ന് ബ്രൗണ്‍ ബാപ്പുവിനോട് ചോദിച്ചു, ചേരുവകളും പറഞ്ഞു കൊടുത്തു. അതിന്റെ ഫലമായിരുന്നു 1884 ല്‍ ബാപ്പു നിര്‍മിച്ച ഇന്ത്യയിലെ ആദ്യകേക്ക്. ആ കേക്കാണ് നാടന്‍ചാരായം ചേര്‍ത്ത് രുചിവര്‍ധിപ്പിച്ചുണ്ടാക്കിയത്.

ക്രിസ്മസിന് ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയുമൊക്കെ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ അടിച്ചോ, ഫിറ്റായിക്കോ...പക്ഷേ, കേക്ക് തിന്നുമ്പോള്‍ നമ്മുടെ നാടന്‍ വാറ്റിനെ മറക്കരുത്. സ്മരണ വേണം, സ്മരണ!

(വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: 1. Times of India https://goo.gl/r477vk; 2. Thalassery - A historical perspective (FB Page) https://goo.gl/8tIu9s)

# Thalassery # Cake History of Kerala  # FBPost

ആനക്കുളം - ആനകളുടെ ബാര്‍....!


ഒരു ബന്ധുഭവനത്തിലെ വിവാഹത്തിനാണ് ഇടുക്കിയിലെ മാങ്കുളത്തെത്തിയത്. ഞാനും അനുജന്‍ ആന്റണിയും. ഞാന്‍ കോഴിക്കോട്ട് നിന്നും, അനുജന്‍ തിരുവവന്തപുരത്തുനിന്നും വന്നു. മൂവാറ്റുപുഴ ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയസുഹൃത്ത്  അനീഷ് ചിറയ്ക്കലും കുടുംബവും ഉണ്ടായിരുന്നു. 

അടിമാലി നിന്നുള്ള ബസില്‍ മാങ്കുളത്തിറങ്ങുമ്പോള്‍ വൈകിട്ട് 6.15. ചെറുതായി ഇരുട്ട് വീണു തുടങ്ങുന്നു. ആദ്യമായി മാങ്കുളത്ത് ചെല്ലുകയാണ്. ഒരുവശത്ത് ചെങ്കുത്തായ പര്‍വ്വതക്കെട്ടും വനവും. മറുവശത്ത് മലഞ്ചെരുവികളില്‍ ഗ്രാമം നീണ്ടുകിടക്കുന്നു. മൂടല്‍മഞ്ഞിന്റെ നേരിയ ആവരണം എവിടെയുമുണ്ട്. 

ചെന്നിറങ്ങിയ പാടെ കേട്ട വാര്‍ത്ത: 'ആനക്കുളത്ത് ആനയിറങ്ങിയിട്ടുണ്ട്, നിങ്ങള്‍ കാണാന്‍ പോകുന്നോ'. ആതിഥേയനായ ചേട്ടന്‍ പെട്ടന്നൊരു ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. ഞങ്ങളെയും കൊണ്ട് ബിനോയിയുടെ ഓട്ടോ കുതിച്ചു. വളവും തിരിവും കയറ്റവുമിറക്കവും ഏറെയുള്ള പാത. അടുത്തയിടെ ടാറിട്ട് നന്നാക്കിയതുകൊണ്ട് വണ്ടിയോടിക്കാന്‍ സുഖം. മാങ്കുളത്തുനിന്ന് 9 കിലോമീറ്ററുണ്ട് ഈറ്റച്ചോലയാറിന്‍ തീരത്തെ ആനക്കുളത്തേക്ക്. 

കുറച്ചങ്ങ് നീങ്ങിയപ്പോള്‍ ഇരുട്ടിന് കനംവെച്ചു. ഹെഡ്‌ലൈറ്റിട്ട ഓട്ടോ, തൊടുത്തുവിട്ട പിഎസ്എല്‍വി റോക്കറ്റ് പോലെ കുതിക്കുകയാണ്. അധികം ഇരുട്ടാകും മുമ്പ് ഞങ്ങളെ സംഭവസ്ഥലത്തെക്കിക്കാനുള്ള തത്രപ്പാടിലാണ് ബിനോയ്. എതിരെ ഒട്ടേറെ ബൈക്കുകളും ജീപ്പുകളും ലൈറ്റിട്ട് കയറ്റം കയറി വരുന്നു. 'അതൊക്കെ ആനക്കുളത്തുനിന്ന് വരുന്ന വണ്ടികളാ....നിങ്ങള്‍ കുറച്ചുകൂടി നേരത്തെ എത്തേണ്ടതായിരുന്നു', എന്ന് പറഞ്ഞിട്ട് ബിനോയ് വീണ്ടും ഓട്ടോയുടെ സ്പീഡ് കൂട്ടി. 

'കുഴപ്പമില്ല, ഇത്ര വേഗം വേണ്ട', ഉള്ളിലൊരു വിറയലോടെ ഞാന്‍ മൂപ്പരോട് പറഞ്ഞു. സ്പീഡ് അല്‍പ്പം കുഞ്ഞു. 

ഏഴുമണിക്ക് ആനക്കുളത്തെത്തുമ്പോള്‍ അവിടെ ഉത്സവപ്രതീതി. ആനകളെ കാണാന്‍ എത്തിവര്‍, വിദേശടൂറിസ്റ്റുകളുമുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ മൈക്കില്‍ നിന്ന് പഞ്ചവാദ്യമുയരുന്നു....സ്‌പോട്ട്‌ലൈറ്റുകളുടെ വെട്ടത്തില്‍ ആറ്റിന്‍തീരത്തെ വോളീബോള്‍ കോര്‍ട്ട് വ്യക്തമായി കാണാം. ആ കളിക്കളത്തിനപ്പുറംം വേനലില്‍ ശോഷിച്ച ഈറ്റച്ചോലയാര്‍. അതിനപ്പുറം കുട്ടമ്പുഴ വനമേഖല. ആറ്റില്‍ ഇരുണ്ട് നിഴലുകള്‍ പോലെ ആനകള്‍ അനക്കമില്ലാതെ ധ്യാനത്തില്‍.....ഞങ്ങളെത്തുമ്പോള്‍ എട്ടെണ്ണമുണ്ട്, പോരുംമുമ്പ് നാലെണ്ണം കൂടി കാട്ടില്‍ നിന്നിറങ്ങി വന്നു. ഇരുട്ടില്‍ നില്‍ക്കുന്ന ആനകളുടെ അടുത്ത് മൊബൈല്‍ ക്യാമറ കൊണ്ട് കാര്യമില്ല. 

'പഞ്ചവാദ്യം ആസ്വദിക്കുന്ന കാട്ടാനകളോ', ഞാന്‍ അത്ഭുതം കൂറി. 

'അതവിടെ ഓരുണ്ട്...ആനകളത് തിന്ന് രസിക്കുവാ', എന്റെ വര്‍ത്തമാനം കേട്ടുകൊണ്ട് അടുത്തുനിന്ന പ്രായമുള്ള ചേട്ടന്‍ വിവരിച്ചു. 'അതുങ്ങള് എന്നപ്പോലെ കുറെ കഴിയുമ്പോള്‍ പൂസാകും. അതുവരെ അവരവിടെ ഉണ്ടാകും'. അപ്പഴാ ശ്രദ്ധിച്ചത് ചേട്ടന്‍ ലേശം മിനുങ്ങിയിട്ടുണ്ട്. 

പുഴയില്‍ വെള്ളംതാഴുമ്പോള്‍, അവിടെ ഒരുതരം കുമിളകള്‍ വരുമത്രേ. 'ഓര്' (ലവണാംശം) എന്നാണ് നാട്ടുകാര്‍ അതിനെ പറയുന്നത്. ഓര് തിന്ന് മത്തുപിടിക്കാനാണ് ആനകള്‍ വരുന്നത്. തൊട്ടടുത്ത് ഒരു 150 മീറ്ററിനിപ്പുളം ആളുകള്‍ നില്‍ക്കുന്നതൊന്നും ആനകള്‍ കാര്യമാക്കുന്നില്ല. 'ശരിയാ, രണ്ടെണ്ണം അകത്ത് ചെന്നാല്‍ പിന്നെ ചിലര്‍ക്ക് ഒടുക്കത്തെ ധൈര്യമല്ലേ, അതുപോലെയായിരിക്കും', ഞാനോര്‍ത്തു.

നെയ്യാര്‍ വനത്തില്‍ പണ്ട് ഒന്നുരണ്ടുതവണ ആനകളുടെ അടുത്ത് ചെന്നുപെടുകയും ജീവന്‍രക്ഷിക്കാന്‍ ഓടിത്തള്ളുകയും ചെയ്ത അനുഭവമുള്ളതുകൊണ്ട്, ചെറിയ ഭയത്തോടെയാണ് ഞാനവിടെ നിന്നത്. കുറെ കഴിഞ്ഞിട്ടും ആനകള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ പേടി മാറി. 

ഇന്നലെ കോഴിക്കോട്ടിന് തിരിച്ചുപോരുമ്പോള്‍ സുഹൃത്ത് അഡ്വ. സജു ഫോണില്‍ വിളിച്ചു. മാങ്കുളത്ത് പോയി വരുകയാണെന്ന് കേട്ടപ്പോള്‍ ആനക്കുളത്ത് പോയോ, ആനകളെ കണ്ടോ എന്ന് മൂപ്പര്‍ ചോദിച്ചു. സജു കുറെ നാളായി കാന്തല്ലൂരില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാങ്കുളവും ആനക്കുളവുമൊക്കെ കേട്ട് പരിചയമുണ്ട്. ഞാന്‍ തലേന്ന് വൈകിട്ടത്തെ അനുഭവം വിവരിച്ചു. പൂസായി നില്‍ക്കുന്ന ആനകളെ കണ്ട കാര്യവും പറഞ്ഞു.

അപ്പോള്‍ സജുവിന്റെ പ്രതികരണം ഇതായിരുന്നു: 'അതുശരി, അപ്പോള്‍ അത് ആനകളുടെ ബാറാണല്ലേ!'

വാസ്തവം, ഞാന്‍ മനസിലോര്‍ത്തു. ഏതായാലും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നാഷണല്‍ ഹൈവേ ഇല്ലാത്തത് ആനകളുടെ ഭാഗ്യം! 

(ഞങ്ങള്‍ ആനക്കുളത്ത് അന്ന് എത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് അവിടം സന്ദര്‍ശിച്ച അനുജന്‍ ടോമി മൊബൈലിലെടുത്ത ചിത്രമാണ് ഇതോടൊപ്പം)

* 2017 ജനുവരി 7 നാണ് മാങ്കുളത്ത് പോയത്. 

#FBPost

നായ കടിച്ചാല്‍ എന്തു ചെയ്യണം...!


ചില സംഗതികളുണ്ട്, എല്ലാവര്‍ക്കും അറിയാമന്ന് നമ്മള്‍ ചുമ്മാ അങ്ങ് കരുതും. ആരോടെങ്കിലും അത് ചോദിക്കുന്നതോടെ നമ്മുടെ ധാരണ പാടെ പൊളിയുകയും ചെയ്യും. 

നായ കടിച്ചാല്‍ പ്രാഥമികമായി എന്താണ് വേണ്ടത്? സത്യം പറയാമല്ലോ, ഇതിനുള്ള ഉത്തരം എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു എന്റെ വിചാരം. നൂറുകണക്കിന് തെരുവ് നായകള്‍ കറങ്ങി നടക്കുന്ന നമ്മുടെ നാട്ടില്‍ ഏത് സമയവും സംഭവിക്കാവുന്നതാണ് പട്ടികടി എന്നതിനാല്‍ പ്രത്യേകിച്ചും!

കഴിഞ്ഞയാഴ്ച ഒരു ക്ലാസില്‍ ഇക്കാര്യം ചോദിക്കാന്‍ ഇടവന്നു. ഡിഗ്രി കഴിഞ്ഞ നാല്പതോളം യുവാക്കളും യുവതികളുമാണ് ക്ലാസിലുണ്ടായിരുന്നത്. 

'നായ കടിച്ചാല്‍ നിങ്ങള്‍ ആദ്യം എന്തുചെയ്യും?'

'ഇതൊക്കെ ഇത്ര ചോദിക്കാനെന്തിരിക്കുന്നു' എന്ന ഭാവത്തില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി നല്‍കി: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും'. 

'നല്ലത്, പക്ഷേ അടുത്ത് ആസ്പത്രിയില്ലെങ്കില്‍' - ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു (അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. നായ കടിച്ചാല്‍ അടിയന്തരമായി എന്താണ് വേണ്ടതെന്നതിന് രണ്ട് പേര്‍ ശരിയായ ഉത്തരം നല്‍കി). 

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീട്ടിലെത്തിയ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളോട് ഇക്കാര്യം ഫോണില്‍ ചോദിച്ചു. കിട്ടിയ മറുപടി അതുതന്നെയായിരുന്നു: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും!'

നായകടിച്ചാല്‍ അടിയന്തരമായി വേണ്ടത്, വെള്ളം നന്നായൊഴിച്ച് മുറിവ് കഴുകുക എന്നതാണ്. ഓര്‍ക്കുക: മുറിവ് കഴകുന്നത് സോപ്പുപയോഗിച്ചാണെങ്കില്‍ വളരെ നല്ലത്. പക്ഷേ,  സോപ്പ് കിട്ടിയില്ലെന്ന് കരുതി കഴുകാന്‍ വൈകിക്കൂടാ. ഇത് ചെയ്തിട്ട് വേണം രോഗിയെ ആസ്പത്രിയിലെത്തിക്കാന്‍. 

ഇത്ര പ്രധാനപ്പെട്ട സംഗതി അറിയാതെയാണ്, തെരുവുപട്ടികള്‍ തേരാപാരാ നടക്കുന്ന നാട്ടില്‍ നമ്മുടെ കുട്ടികള്‍ വളരുന്നതെന്ന് പറഞ്ഞാല്‍ അത്ഭുതമല്ലേ! ഇതുപോലെ ഇനിയും എത്ര അത്ഭുതങ്ങള്‍ അറിയാന്‍ കിടക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. 

വാല്‍ക്കഷണം: നായയോ പൂച്ചയോ കടിക്കുമ്പോള്‍ മുറിവില്‍ അവയുടെ ഉമിനീര്‍ പറ്റിയാണ് പേവിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. മുറിവ് ഉടന്‍ നന്നായി വെള്ളമൊഴിച്ച് കഴുകിയാല്‍, 80 ശതമാനം വൈറസും നശിക്കും. പേവിഷബാധയേല്‍ക്കാനുള്ള സാധ്യത അത്രയും കുറയും. അതുകഴിഞ്ഞ് ആസ്പത്രിയിലെത്തിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം റാബിസ് വാക്‌സിന്‍ എടുക്കുകയാണ് വേണ്ടത്. 

('ഇതൊക്കെ ഇവിടെ വിളമ്പാന്‍ താനാരുവാ' എന്ന ചോദ്യം പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാറിനോട് ഫോണ്‍ മുഖേന സംസാരിച്ച് സംഗതി സ്ഥരീകരിച്ചിട്ടുണ്ട്).

#FBPost