Saturday, July 01, 2017

ഓടുന്ന ഇലക്ട്രിക് കാറില്‍ വയര്‍ലസ്സ് ചാര്‍ജിങ് സാധ്യമോ

1. ഷാന്‍ഹുയി ഫാനും (ഇടത്ത്) ഗവേഷണസംഘത്തിലെ സിദ് അസ്സാവവൊരാരിറ്റും. ചിത്രം കടപ്പാട്: സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല

കോഴിക്കോട്ട് ഞങ്ങളുടെ കോളനിക്കടുത്തുള്ള റോഡിലൂടെ മിക്കവാറും ദിവസങ്ങളില്‍ ഒരു മഹിന്ദ്ര റീവ ഇലക്ട്രിക് കാര്‍ പോകുന്നതു കാണാം. രണ്ടുപേര്‍ക്കിരിക്കാവുന്ന ആ വാഹനം കുറെക്കാലമായി ഇതിലേ ഓടുന്നു. ഓരോ തവണ കാണുമ്പോഴും അത്തരം കൂടുതല്‍ കാറുകള്‍ നിരത്തിലെത്തുന്ന കാര്യം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. ഇതുവരെ പക്ഷേ, നിരാശയാണ് ഫലം. 

ഇലക്ട്രിക് കാറുകള്‍ക്ക് പെട്രോളോ ഡീസലോ വേണ്ട, അവ വായുവിനെ മലിനീകരിക്കില്ല, ആഗോളതാപനം വര്‍ധിപ്പിക്കില്ല. എങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ പെരുകുന്നില്ല. ഇതിന് കാരണം അന്വേഷിച്ചാല്‍ എത്തുക പ്രധാനമായും അതിന്റെ ബാറ്ററിലിയേക്കും ചാര്‍ജിങ് എന്ന തൊന്തരവിലേക്കുമായിരിക്കും. റീവ കാറിന്റെ കാര്യത്തില്‍ ഓരോ തവണ ബാറ്ററി തീരുമ്പോഴും റീചാര്‍ജിങിന് അഞ്ചുമണിക്കൂര്‍ വേണം!

അതെസമയം, ഒരു ഇലക്ട്രിക് കാര്‍ ഹൈവേയിലൂടെ ഓടുമ്പോള്‍ തന്നെ വയര്‍ലസ്സായി ചാര്‍ജ്‌ചെയ്യാന്‍ പറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ഈ മേഖലയില്‍ വിപ്ലവമായിരിക്കും ഫലം. ഇതിനുള്ള സാധ്യത കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. 

ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ മാത്രമല്ല, വയര്‍ലസ്സ് ചാര്‍ജിങ് രംഗത്തും വലിയ മുന്നേറ്റം സാധ്യമാക്കുന്ന കണ്ടെത്തലാണ്, സ്റ്റാന്‍ഫഡിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ഷാന്‍ഹുയി ഫാനും കൂട്ടരും നടത്തിയിരിക്കുന്നത്. കാറുകള്‍ കൂടാതെ, ശരീരത്തിനുള്ളല്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും ഫാക്ടറി റോബോട്ടുകളും ചലിക്കുന്ന ഗാഡ്ജറ്റുകളുമൊക്കെ വയറില്ലാതെ ചാര്‍ജ് ചെയ്യാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കും. 


2. സാധാരണ വയര്‍ലെസ്സ് ചാര്‍ജിങും പുതിയ രീതിയിലുള്ള വയര്‍ലെസ്സ് ചാര്‍ജിങും

വയറുകളുടെ സഹായമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകം ആരംഭിച്ചിട്ട് ഒരുനൂറ്റാണ്ടിലേറെയായി. 'വൈദ്യുതിയുഗ'ത്തിന്റെ ശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിക്കോളെ ടെസ്ല പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും, അപകടകരമായ ആ പരീക്ഷണങ്ങള്‍ തുടരാനായില്ല. സുരക്ഷിതമായി കുറച്ചുദൂരമെങ്കിലും വയര്‍ലെസ്സായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായതേയുള്ളൂ. കാന്തിക പ്രേരണം (magnetic induction) വഴി 2007ല്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) ഗവേഷകരാണ് വയര്‍ലസ്സ് വൈദ്യുതി വിദ്യ വികസിപ്പിച്ചത്. ഇലക്ട്രിക് ടൂത്ത്ബ്രഷുകളും റോബോട്ടിക് വാക്വം ക്ലീനറുകളും ശരീരത്തില്‍ സ്ഥാപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ചാര്‍ജ് ചെയ്യാന്‍ ഈ വിദ്യ ഇപ്പോള്‍ ഉപയോഗിക്കുന്നു. 

എം.ഐ.ടി.ഗവേഷകര്‍ കണ്ടുപിടിച്ച ടെക്‌നോളജിക്ക് രണ്ട് വൈദ്യുതച്ചുരുളുകള്‍ (ഇലക്ട്രിക് കോയിലുകള്‍) ആവശ്യമാണ്. ആദ്യത്തേത് വൈദ്യുതി പ്രക്ഷേപണം ചെയ്യുന്ന പവര്‍ ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിക്കുന്നു, രണ്ടാമത്തേത് വൈദ്യുതി സ്വീകരിക്കുന്ന പവര്‍ റിസീവറായും. ട്രാന്‍സ്മിറ്റര്‍ ചുരുളിനെ ഉത്തേജിപ്പിക്കുമ്പോള്‍ അതൊരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കുന്നു. ആ മണ്ഡലമാണ് റിസീവര്‍ ചുരുളിലേക്ക് വൈദ്യുതി കൈമാറുക. ഇത്തരത്തില്‍ വയര്‍ലസ്സായി രണ്ടുമീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള ബള്‍ബ് കത്തിക്കാമെന്ന് ഗവേഷകര്‍ 2007ല്‍ കാട്ടിത്തന്നു. 



വയര്‍ലസ്സ് വൈദ്യുതിയുടെ സാധ്യകളാണ്, ഓടുന്ന കാര്‍ ചാര്‍ജുചെയ്യാനുള്ള വിദ്യ കണ്ടെത്തുന്നതിലേക്ക് സ്റ്റാന്‍ഫഡ് ഗവേഷകരെ നയിച്ചത്. വയര്‍ലെസ്സ് വൈദ്യുതി കൈമാറ്റം കാര്യക്ഷമമാകാന്‍ പല ഘടകങ്ങള്‍ ശരിയാകേണ്ടതുണ്ട്. ട്രാന്‍സ്മിറ്ററിന്റെയും റിസീവറിന്റെയും വൈദ്യുത സവിശേഷതകള്‍ അനുകൂലമായി ക്രമീകരിക്കണം, അവയുടെ സ്ഥാനം, ചെരിവ് ഒക്കെ കൃത്യമാകണം. അതുകൊണ്ട് ട്രാന്‍സ്മിറ്ററും റിസീവറും നിശ്ചലമായിരിക്കുക പ്രധാനമാണ്. എന്നാല്‍ ഓടുന്ന കാറിന്റെ കാര്യത്തില്‍ ഇത് സാധ്യമല്ല. 'ചലിക്കുന്ന ഉപകരണത്തിലേക്ക് വൈദ്യുതി പ്രവഹിക്കത്തക്കണമെങ്കില്‍ വിവിധ മാനദണ്ഡങ്ങള്‍ നിരന്തരം ക്രമീകരിച്ചുകൊണ്ടിരിക്കണം. അത് ഇത്തരം സംവിധാനത്തെ സങ്കീര്‍ണമാക്കും'-ഷാന്‍ഹുയി ഫാന്‍ പറയുന്നു. 

ഇതായിരുന്നു ഫാനും കൂട്ടരും നേരിട്ട വെല്ലുവിളി. ഈ വൈതരണി മറികടക്കാന്‍ ലളിതമായ ഒരു ഇലക്ട്രോണിക്‌സ് വിദ്യ രൂപപ്പെടുത്താന്‍ അവര്‍ക്കായി. നിലവിലുള്ള വയര്‍ലസ്സ് ചാര്‍ജിങ് സംവിധാനത്തില്‍ ട്രാന്‍സ്മിറ്റര്‍ ചുരുളുകളെ ഉത്തേജിപ്പിക്കാന്‍ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിന് പകരം ഫാനും കൂട്ടരും ഒരു വോള്‍ട്ടേജ് ആംപ്ലിഫയര്‍ ഉപയോഗിച്ചു. ട്രാന്‍സ്മിറ്റര്‍, റിസീവര്‍ ചുരുളുകള്‍ ഒരേപോലെ ഉള്ളവ (identical) ആണെങ്കില്‍ സംവിധാനം മുഴുവന്‍ ഒറ്റ ഫ്രീക്വന്‍സിയിലേക്ക് മാറുകയും ഊര്‍ജകൈമാറ്റക്ഷമത പരമാവധിയാക്കുകയും ചെയ്യുന്നു, അകലം പ്രശ്‌നമല്ലാതായി മാറും. ക്വാണ്ടംഭൗതികത്തിലെ 'പാരിറ്റി-ടൈം സിമട്രി' (parity-time symmetry) എന്ന സങ്കല്‍പ്പമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചലിക്കുന്ന വേളയില്‍ വൈദ്യുത കൈമാറ്റത്തിന് വേണ്ടിവരുന്ന സങ്കീര്‍ണമായ ട്യൂണിങ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. 


3. ഓടുന്ന വേളയില്‍ കാറുകള്‍ക്ക് റോഡില്‍ നിന്നുതന്നെ വയര്‍ലസ്സായി ചാര്‍ജ് സ്വീകരിക്കാന്‍ പുതിയ വിദ്യ സഹായിച്ചേക്കും

ഈ വിദ്യയുപയോഗിച്ച് ഒരു മീറ്റര്‍ അകലെ സ്ഥാപിച്ച ട്രാന്‍സ്മിറ്റര്‍ ചുരുളില്‍ നിന്നുള്ള വൈദ്യുതികൊണ്ട്, ചലിക്കുന്ന റിസീവിങ് വൈദ്യുതച്ചുരുളില്‍ സ്ഥാപിച്ച എല്‍.ഇ.ഡി.ബള്‍ബ് കത്തിക്കാന്‍ ഗവേഷകര്‍ക്കായി. ചലിക്കുമ്പോഴും ബള്‍ബിന് തിളക്കത്തില്‍ ഏറ്റക്കുറച്ചിലുണ്ടായില്ല. 'ചലിക്കുന്ന ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഒരു പ്രധാന ചുവടുവെയ്പ്പാണിത്'-ഫാന്‍ പറയുന്നു. എത്ര വേഗത്തില്‍ ചലിക്കുന്ന ഉപകരണത്തെയും പുതിയ വിദ്യയുപയോഗിച്ച് വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ തടസ്സമില്ല. മൈക്രോസെക്കന്‍ഡുകള്‍ കൊണ്ടുതന്നെ ഈ സംവിധാനം പുനക്രമീകരിക്കപ്പെടുകയും ഊര്‍ജകൈമാറ്റം നടക്കുകയും ചെയ്യും. 

'സൈദ്ധാന്തികമായി പറഞ്ഞാല്‍, റിചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിടാതെ എത്രനേരം വേണമെങ്കിലും വാഹനമോടിക്കാം'-ഫാന്‍ പറയുന്നു. 'ഒരു ഹൈവെയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ കാര്‍ ചാര്‍ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കാറിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പിചുരുളുകള്‍, റേഡില്‍ പതിപ്പിച്ച വൈദ്യുത കമ്പിച്ചുരുളുകളില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്നു'. ഒരു മില്ലിവാട്ട് വൈദ്യുതോര്‍ജം മാത്രമാണ് ഫാനും കൂട്ടരും പരീക്ഷണത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ കിലോവാട്ടുകള്‍ തന്നെ വേണം. 

എന്നുവെച്ചാല്‍, റോഡില്‍ നിന്ന് കാര്‍ ചാര്‍ജ് ചെയ്തുകളയാം എന്നു കരുതി പുറപ്പെടാന്‍ സമയമായിട്ടില്ല എന്നര്‍ഥം. ഇതൊരു പുതിയ സാധ്യത മാത്രമാണ്, ഭാവിയെ മാറ്റിമറിക്കാവുന്ന സാധ്യത. അത് പൂര്‍ണതോതില്‍ വികസിപ്പിക്കുന്നതിന് നമുക്ക് കാക്കാം. ഗവേഷണറിപ്പോര്‍ട്ട് 'നേച്ചര്‍ ജേര്‍ണലില്‍' (അവലംബം: സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).

- ജോസഫ് ആന്റണി 
*മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 20, 2017) പ്രസിദ്ധീകരിച്ചത്

നോക്കിനിന്നാല്‍ പാല്‍ തിളയ്ക്കാന്‍ വൈകുമോ!

ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി കരുതുന്ന പ്രതിഭാസമാണ് 'ക്വാണ്ടം സെനോ ഇഫക്ട്'. മലയാളി ഗവേഷകനായ ഇ.സി.ജി.സുദര്‍ശന്‍ കണ്ടുപിടിച്ച ഈ പ്രതിഭാസത്തെപ്പറ്റി 


1. 'പാല്‍ അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും'-ചിത്രം വരച്ചത്: മദനന്‍ 

ടുത്തയിടെ വീട്ടില്‍ നിന്ന് കേട്ട സംഭാഷണം: 'ഹോ, കോളിങ് ബല്ലടിച്ചതാരാന്ന് നോക്കാന്‍ ഒന്ന് തിരിഞ്ഞതേയുള്ളൂ, അപ്പോഴേക്കും പാല്‍ തിളച്ചുതൂവി'

'അതമ്മേ, ഈ പാല്‍ തിളച്ചുതൂവുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?'

'എന്തുകൊണ്ടാ?'

'പല്‍ സ്റ്റൗവില്‍ വെച്ച് തിളയ്ക്കുന്നത് നോക്കി നില്‍ക്കുമ്പോള്‍ അമ്മയെ പാലിന് കാണാം. അമ്മ അവിടുന്ന് മാറുമ്പോ, ആള്‍ എങ്ങോട്ട് പോയി എന്ന് പാവം പാല്‍ ഏന്തിവലിഞ്ഞു നോക്കുന്നതാ...അങ്ങനെയാ തിളച്ചുതൂവുന്നത്!'

പ്ലിംങ്! 

മേല്‍വിവരിച്ച സംഭാഷണത്തെപറ്റി കഴിഞ്ഞ ദിവസം ഒരു ചങ്ങാതിയോട് സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: 'അതു ശരിയാ, പാല്‍ അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും. എന്നാല്‍ ഒരു സ്പൂണ്‍ തറയില്‍ വീണത് എടുക്കാന്‍ കുനിഞ്ഞു നോക്കൂ, അപ്പോഴേയ്ക്കും തിളച്ച് തൂവിയിട്ടുണ്ടാകും!' 

അടുക്കളയില്‍ കയറിയിട്ടുള്ള ആര്‍ക്കും പരിചിതമാണ് ഇക്കാര്യം. എന്നാല്‍, ഇത് ഭൗതികശാസ്ത്രത്തിലെ വിചിത്രമായ ഒരു പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും, ആ പ്രതിഭാസം കണ്ടുപിടിച്ചത് കോട്ടയംകാരനായ ഒരു മലയാളി ശാസ്ത്രജ്ഞനാണെന്നും അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. 'ക്വാണ്ടം സെനോ ഇഫക്ട്' (The Quantum Zeno Effect) എന്നാണ് ആ പ്രതിഭാസത്തിന്റെ പേര്, കണ്ടുപിടിച്ചയാള്‍ ഇ.സി.ജി. സുദര്‍ശന്‍. 

പ്രകൃതിയിലെ നാല് അടിസ്ഥാനബലങ്ങളില്‍ ഒന്നാണ് ക്ഷീണബലം (വീക്ക് ഫോഴ്‌സ്). അതിന്റെ താക്കോലായ 'വി മൈനസ് എ സിദ്ധാന്തം' കണ്ടൈത്തുകയും, ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്ടിക്‌സ്) എന്ന ആധുനിക പഠനശാഖയ്ക്ക് അടിത്തറയിടുകയും, പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങളായ 'ടാക്യോണുകളു'ടെ സാധ്യത ആദ്യമായി അവതരിപ്പിക്കുകയും ചെയ്ത ഗവേഷകനാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഇ.സി.ജി.സുദര്‍ശന്‍. 1970ല്‍ സുദര്‍ശന്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ ഗവേഷകനായി ചേര്‍ന്ന ശേഷമാണ്, അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കും എന്നകാര്യം അന്വേഷിക്കുന്നത്. ബൈദ്യനാഥ് മിശ്രയുമായി ചേര്‍ന്ന് നടത്തിയ ആ അന്വേഷണമാണ് 'ക്വാണ്ടം സെനോ ഇഫ്ക്ട്' എന്ന പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 

എന്താണ് ഈ പ്രതിഭാസമെന്ന് മനസിലാക്കാന്‍ നമുക്കാദ്യം ഈ 'സെനോ ഇഫക്ടി'ലെ 'സെനോ' ആരാണെന്ന് നോക്കാം. ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനാണ് 'എലിയയിലെ സെനോ'. തെക്കന്‍ ഇറ്റലിയിലുള്ള എലിയ അക്കാലത്ത് ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു. 'എലിയാറ്റിക് സ്‌കൂള്‍ ഓഫ് ഫിലോസൊഫേഴ്‌സ്' സ്ഥാപിച്ച പര്‍മെനിഡീസ് എന്ന പ്രസിദ്ധ ചിന്തകന്റെ ഏറ്റവും പ്രധാന അനുയായിയായിരുന്നു സെനോ. ഒരു ആശയത്തെ എതിര്‍ത്തും അനുകൂലിച്ചും രണ്ടുപേര്‍ വാദമുഖങ്ങളുയര്‍ത്തുന്ന 'ഡയലക്ടിക്' ('dialectic') സംവാദരീതി കണ്ടുപിടിച്ചത് സെനോ ആണെന്ന് അരിസ്‌റ്റോട്ടില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 


2. എലിയയിലെ സെനോ. 

പില്‍ക്കാലത്ത് സെനോ അറിയപ്പെട്ടത് പക്ഷേ 'ഡയലക്ടികി'ന്റെ പേരിലായിരുന്നില്ല; അദ്ദേഹം ആവിഷ്‌ക്കരിച്ച 'വിഷമപ്രശ്‌നങ്ങളുടെ' (paradoxes) പേരിലായിരുന്നു. സമയം, ചലനം എന്നിവ സംബന്ധിച്ച് നിത്യജീവിതത്തില്‍ നമുക്ക് പരിചിതമായ ആശയങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്ന വിരോധാഭാസങ്ങളായിരുന്നു അവ. ഉദാഹരണത്തിന്, ഒരു മാനിന് നേരെ എയ്യുന്ന അസ്ത്രത്തിന്റെ കാര്യം പരിഗണിക്കുക. ഒരേസമയം അസ്ത്രത്തിന് രണ്ടിടത്ത് സ്ഥിതിചെയ്യാനാവില്ല എന്നറിയാമല്ലോ. അതിനാല്‍, വില്ലാളിക്കും മാനിനുമിടയ്ക്കുള്ള ഒരു നിശ്ചിത സ്ഥാനത്തായിരിക്കും ഒരോ നിമിഷാര്‍ധത്തിലും അസ്ത്രം. ഒരു നിശ്ചിതസ്ഥാനത്താണ് അസ്ത്രമെങ്കില്‍, അത് മുന്നോട്ടു ചലിക്കുന്നുവെന്ന് പറയാനാകില്ല, സെനോ വാദിച്ചു. അസ്ത്രം മുന്നോട്ട് ചലിക്കുന്നില്ലെങ്കില്‍, അതിനൊരിക്കലും മാനില്‍ കൊള്ളാനാവില്ല! 

ഇത് തെറ്റാണെന്ന് നിത്യജീവിതത്തിലെ അനുഭവംകൊണ്ട് നമുക്കറിയാം. തീര്‍ച്ചയായും സെനോയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, അദ്ദേഹം മുന്നോട്ടുവെച്ച പ്രശ്‌നം ഇതാണ്-എന്തുകൊണ്ട് ഇത് തെറ്റാകുന്നു? ഇത്തരം നാല് വിഷമപ്രശ്‌നങ്ങളാണ് സെനോ അവതരിപ്പിച്ചവയില്‍ പ്രധാനം. രണ്ടായിരം വര്‍ഷത്തിന് ശേഷം കലിതം (കാല്‍ക്കുലസ്), അനന്തശ്രേണികള്‍ തുടങ്ങിയ ആധുനിക ഗണിതസങ്കേതങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാണ് ആ വിഷമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത്. 

ഇരുപതാംനൂറ്റാണ്ടില്‍ ക്വാണ്ടംഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ സെനോ ഉന്നയിച്ച പ്രശ്‌നം മറ്റൊരു തരത്തില്‍ വീണ്ടും ശാസ്ത്രശ്രദ്ധയിലെത്തി. ക്വാണ്ടം ആശയം അനുസരിച്ച് അസ്ത്രത്തിന്റെ യഥാര്‍ഥ സ്ഥാനമോ, യഥാര്‍ഥ വേഗമോ ഒരേ സമയം കണ്ടെത്തുക അസാധ്യമാണ്. ക്വാണ്ടംഭൗതികത്തിലെ പ്രസിദ്ധമായ 'അനിശ്ചിതത്വനിയമം' പറയുന്നത് ഇതാണ്. ഇലക്ട്രോണ്‍ പോലൊരു സൂക്ഷ്മകണത്തിന്റെ സ്ഥാനം, വേഗം എന്നിവ ഒരു പരിധിയില്‍ കൂടുതല്‍ കൃത്യതയോടെ ഒരേസമയം നിര്‍ണയിക്കാന്‍ കഴിയില്ല എന്നാണ് അനിശ്ചിതതത്വനിയമം പറയുന്നത്. അങ്ങനെയെങ്കില്‍, നിരീക്ഷിക്കാനാരംഭിച്ചാല്‍ അസ്ത്രം മുന്നോട്ടുപോകുമെന്ന് കരുതാനാകാത്ത അവസ്ഥയുണ്ടാകുമോ? ഈ പ്രശ്‌നമാണ് 1970കളില്‍ സുദര്‍ശനനും കൂട്ടരും പരിഗണനയ്‌ക്കെടുത്തത്. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും?

ലിയോനിഡ് എ. ഖാല്‍ഫിന്‍ എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ 1960കളില്‍ നടത്തിയ ചില അന്വേഷണങ്ങളാണ് ഇക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്. 1977ല്‍ സുദര്‍ശനനും ബൈദ്യനാഥ് മിശ്രയും ചേര്‍ന്ന് 'ജേര്‍ണല്‍ ഓഫ് മാത്തമാറ്റിക്കല്‍ ഫിസിക്‌സി'ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ('The Zeno's Paradox in Quantum Theory');, 'ക്വാണ്ടം സിനോ ഇഫക്ട്' എന്താണെന്നും അതിന്റെ വിചിത്ര സാധ്യതകള്‍ എന്തൊക്കെയാണെന്നും ആദ്യമായി ലോകത്തിന് കാട്ടിക്കൊടുത്തു. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍, ആ വ്യൂഹം മാറ്റമില്ലാതെ തുടരുമെന്ന കണ്ടെത്തലാണ് സുദര്‍ശനനും മിശ്രയും നടത്തിയത്. ആ പ്രതിഭാസത്തിന് 'ക്വാണ്ടം സിദ്ധാന്തത്തിലെ സെനോ പാരഡോക്ട്' എന്നവര്‍ പേരിട്ടു. വിവിധങ്ങളായ ക്വാണ്ടം അവസ്ഥകളുടെ ഈ ഫലത്തിന് പില്‍ക്കാലത്ത് 'ക്വാണ്ടം സെനോ ഇഫക്ട്' എന്ന് പേര് ലഭിച്ചു. 

3. ഇ.സി.ജി. സുദര്‍ശന്‍. ഫോട്ടോ: ബിജു വര്‍ഗ്ഗീസ് 

1977ല്‍ സുദര്‍ശനും മിശ്രയും അവതരിപ്പിച്ചെങ്കിലും 'സെനോ ഇഫക്ട്' ശരിയാണെന്ന് തെളിയിക്കപ്പെടാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. യു.എസില്‍ കോളൊറാഡോയിലെ ബൗള്‍ഡറിലുള്ള 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജി'യില്‍ 1990ല്‍ നടന്ന പരീക്ഷണമാണ് 'സെനോ ഇഫക്ട്' സ്ഥിരീകരിച്ചത്. വെയ്ന്‍. എം. ഇറ്റാനോയും കൂട്ടരും ബരീലിയം അയോണുകളുപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ ഫലം 'ഫിസിക്കല്‍ റിവ്യൂ ജേര്‍ണലി'ലില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ഈ പ്രതിഭാസം ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധയിലെത്തി. തുടര്‍ന്ന് പല പരീക്ഷണങ്ങളിലും ക്വാണ്ടം സെനോ ഇഫക്ടിന്റെ സാധൂകരണം ലഭിച്ചു. അതിനൊരു വിപരീത പ്രതിഭാസമുണ്ടെന്നും ചില ഗവേഷകര്‍ അനുമാനിച്ചു.

സുദര്‍ശന്റെയും മിശ്രയുടെയും 1977ലെ പ്രബന്ധത്തിന് 2006 ആയപ്പോഴേക്കും 535 സൈറ്റേഷനുകള്‍ ലഭിച്ചുവെന്ന് പറയുമ്പോള്‍, ഗവേഷണരംഗത്ത് അതെത്ര സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാണല്ലോ. ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് ക്വാണ്ടം സെനോ ഇഫക്ടെന്ന് വിലയിരുത്തപ്പെടുന്നു. 

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒരിക്കല്‍ പ്രഭാഷണം നടത്തുമ്പോള്‍, ക്വാണ്ടം സെനോ ഇഫക്ട് വിശദീകരിക്കാന്‍ സുദര്‍ശന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 'നോക്കിനിന്നാല്‍ വെള്ളം തിളയ്ക്കില്ല'. ശാസ്ത്രചരിത്രകാരനായ ജോണ്‍ ഗ്രിബ്ബിന്‍ പില്‍ക്കാലത്ത് സെനോ ഇഫക്ടിനെ ഇങ്ങനെ വിശദീകരിച്ചു: 'നോക്കിനിന്നാല്‍ 'ക്വാണ്ടംപാത്ര'ത്തിലെ വെള്ളം തിളയ്ക്കില്ല!' 

അവലംബം -
1. 'The Quantum Zeno Effect - Watched Pots in the Quantum World', by Anu Venugopalan. Resonance, April 2007. 
2. 'Perspectives on the quantum Zeno Paradox', by Wayne M. Itano. Journal of Physics, 196. 2009. 
3. Zeno's Paradoxes. Internet Encyclopedia of Philosophy 

- ജോസഫ് ആന്റണി 
* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 13, 2017) പ്രസിദ്ധീകരിച്ചത്

വെള്ളം ഒഴുക്കരുത്, ഒഴുകി നഷ്ടപ്പെടാന്‍ അനുവദിക്കരുത്

നഗരവത്ക്കരണം വഴി വര്‍ഷംതോറും 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. പാടം നികത്തുമ്പോഴും മുറ്റം സിമന്റിടുമ്പോഴും കാടുംമേടും നശിപ്പിച്ച് നഗരവത്ക്കരണം നടത്തുമ്പോഴും ജലചക്രത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത് 

1.ചിത്രത്തിലെ വലിയ നീലത്തുള്ളിയാണ് ഭൂമിയിലുള്ള ആകെ ജലം, ചെറിയ നീലത്തുള്ള ശുദ്ധജലവും, നീലപൊട്ടുപോലെ കാണുന്നത് ജലചക്രത്തിന്റെ ഭാഗമായ ശുദ്ധജലവും. ചിത്രം കടപ്പാട്: ഹൊവാര്‍ഡ് പേള്‍മാന്‍, യു.എസ്.ജി.എസ്.

തീര്‍ത്തും കഠിനമായിരുന്നു ഇത്തവണത്തെ വേനല്‍, മിക്കയിടത്തും രൂക്ഷമായ ജലക്ഷാമം നേരിട്ടു. കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ബിലാത്തിക്കുളം കേശവമേനോന്‍ നഗറിലെ കിണറുകളില്‍ പക്ഷേ, കഠിനവേനലിലും വെള്ളം വറ്റിയില്ല. ചെറിയ ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു എങ്കിലും, മാസങ്ങള്‍ നീണ്ട വേനലില്‍ ദിവസവും മുന്നൂറോളം കുടുംബങ്ങള്‍ക്കുള്ള ജലംചുരത്താന്‍ കിണറുകള്‍ക്കായി. നാട്ടിന്‍പുറങ്ങള്‍ പോലും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലായപ്പോള്‍, വേണമെങ്കില്‍ അസൂയാര്‍ഹമായ സ്ഥിതിയായിരുന്നു ഞങ്ങളുടേതെന്ന് പറയാം!

എന്തുകൊണ്ട് കോളനിയിലെ കിണറുകള്‍ വേനലിലും വറ്റിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍, ശ്രദ്ധേയമായ ഒരു സംഗതിയിലേക്കാണ് നമ്മള്‍ എത്തുക. കോളനിയുടെ എട്ടേക്കര്‍ വരുന്ന ക്യാമ്പസില്‍ ക്വോട്ടേഴ്‌സുകള്‍ ഒഴികെയുള്ള സ്ഥലമൊന്നും സിമന്റിട്ട് ഉറപ്പിച്ചിട്ടില്ല. തെങ്ങുകളും ചെടികളും നിറഞ്ഞ ക്യാമ്പസില്‍ മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും. വേനലിലും കിണറുകളിലെ ഉറവകള്‍ ചുരത്തിയത് വെറുതെയല്ല. 

അമിതമായ നഗരവത്ക്കരണം മൂലം കേരളം നേരിടുന്ന വലിയൊരു പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗം മൂലം ജലത്തിന് മണ്ണിലേക്കിറങ്ങാനുള്ള സാധ്യത ഒന്നൊന്നായി നമ്മള്‍ അടച്ചുകളയുന്നു. മുറ്റം സിമിന്റിട്ട് ഉറപ്പിക്കുന്നവരും, റിയല്‍ എസ്റ്റേറ്റിനായി ചതുപ്പുകള്‍ നികത്തുന്നുവരും, നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, വനവും പുല്‍മേടുകളും നശിപ്പിക്കുന്നവരുമെല്ലാം നമ്മുടെ ശുദ്ധജല ലഭ്യതയ്ക്കാണ് ക്ഷതമേല്‍പ്പിക്കുന്നത്. മണ്ണില്‍ താഴാന്‍ അനുവദിക്കാതെ മഴവെള്ളത്തെ വേഗം അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി.

2. വയലുകളും ചതുപ്പുകളും നികത്തുമ്പോള്‍ 'ജലചക്ര'ത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. 

കിണറുകള്‍ വറ്റുക മാത്രമല്ല, ഇതുമൂലം സംഭവിക്കുന്നത്. കടലിലേക്ക് മഴവെവെള്ളം വേഗം ഒഴുക്കിവിടുന്ന ഏത് നടപടപടിയും ഭൂമിയുടെ 'ജലചക്ര'ത്തെ അപകടത്തിലാക്കുകയാണ്. ജൈവവ്യൂഹത്തെ നിലനിര്‍ത്തുന്നത് ജലചക്രമാണ്. മനുഷ്യരും ജൈവവ്യൂഹത്തിന്റെ ഭാഗമാണെന്നോര്‍ക്കുക. 

എന്താണ് ജലചക്രം (water cycle) എന്ന് നോക്കാം. ഭൂമിയിലാകെ ഏതാണ്ട് 139 കോടി ഘനകിലോമീറ്റര്‍ (ക്യുബിക് കിലോമീറ്റര്‍) വെള്ളമാണുള്ളത്. അതില്‍ 3.6 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ശുദ്ധജലം (ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും ഹിമപാളികളും ഇതില്‍ ഉള്‍പ്പെടുന്നു). എന്നുവെച്ചാല്‍ ആകെ ജലത്തിന്റെ 2.6 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍നിന്ന് മഞ്ഞുപാളികളും ഉപയോഗിക്കാന്‍ കഴിയാത്ത ഭൂഗര്‍ഭജലവും ഒഴിവാക്കിയാല്‍ വെറും 1.1 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ജലചക്രത്തിന്റെ ഭാഗമാകുന്നത്. ഇത് മൊത്തം ജലത്തിന്റെ 0.77 ശതമാനമേ വരൂ. മഴയിലൂടെ ലഭിക്കുന്നതാണ് ഇതില്‍ പുനചംക്രമണം ചെയ്യപ്പെടുന്ന ജലം. എന്നുവെച്ചാല്‍, മനുഷ്യന് 'ആശ്രയിക്കാവുന്ന'ത് ലോകംമുഴുക്കെ വര്‍ഷംതോറും മഴപെയ്ത് കിട്ടുന്ന 34,000 ഘനകിലോമീറ്റര്‍ ജലം മാത്രം. മനുഷ്യന്റെ സുസ്ഥിരമായ ഉപയോഗത്തിന് പ്രകൃതി അനുവദിച്ചിട്ടുള്ളത് ഇത്രയും ജലമാണ്!

നഗരവത്ക്കരണം ജലചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി സ്ലൊവാക്യന്‍ ഹൈഡ്രോളജിക്കല്‍ എഞ്ചിനിയര്‍ മൈക്കല്‍ ക്രാവ്‌സിക്കും സംഘവും പോയ നൂറ്റാണ്ടിനൊടുവില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമായ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു. നിലംനികത്തിലും പുല്‍മേടുകളും കാടുകളും നശിപ്പിച്ചും മുറ്റവും പരിസരങ്ങളും സിമന്റിട്ട് ഉറപ്പിച്ചും വെള്ളത്തിന്റെ 'സ്വാഭാവിക ആവാസവ്യവസ്ഥകളെ' ഇല്ലാതാക്കുമ്പോള്‍ മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ജലലഭ്യത കുറയുന്നു എന്നത് മാത്രമല്ല സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ഭൂമിയില്‍ ലഭ്യമായ ഉപയോഗയോഗ്യമായ ശുദ്ധജലത്തിന്റെ അളവ് വലിയ തോതില്‍ കുറയാനും അതിടയാക്കുന്നു. 

ഇക്കാര്യം ക്രാവ്‌സിക്ക് വിശദീകരിക്കുന്നത് ഒരു തുള്ളി വെള്ളത്തിന്റെ സഞ്ചാരകഥയിലൂടെയാണ്. ഭൂമിയിലെവിടെ നിന്നെങ്കിലും ബാഷ്പീകരിക്കപ്പെടുന്ന ആ വെള്ളത്തുള്ളി, മഴയായി വീണ്ടും ഭൂമിയില്‍ പതിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. വനത്തിലോ പുല്‍മേട്ടിലോ ചതുപ്പിലോ വയലിലോ തുറസ്സായ പറമ്പിലോ ആണ് പതിക്കുന്നതെങ്കില്‍, സ്വാഭാവികമായും അത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് 'ജലചക്ര'ത്തിന്റെ ഭാഗമാകും. അതേസമയം, സിമിന്റിട്ടുറപ്പിച്ച പ്രതലത്തിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആണ് പതിക്കുന്നതെങ്കില്‍ ആ വെള്ളത്തുള്ളി ഒഴുകി നേരെ കടലിലേക്കാണ് പോവുക. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ വെള്ളം ജലചക്രത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. 

3. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു

'ജലചക്രത്തിന്റെ സംതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, കരയില്‍ നിന്ന് നദികളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും, കടലില്‍ നിന്ന് നീരാവിയായി ബാഷ്പീകരിച്ച് മേഘങ്ങളായി പെയ്യുന്ന വെള്ളത്തിന്റെ അളവും ഏതാണ്ട് തുല്യമായിരിക്കണം'-ക്രാവ്‌സിക്ക് വിശദീകരിക്കുന്നു. കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകി എന്നുവെച്ച് അതുമുഴുവന്‍ നീരാവിയാകില്ല. നഗരവത്ക്കരണം വഴി നമ്മള്‍ കൂടുതലായി കടലിലേക്ക് ഒഴുക്കിവിടുന്ന ഓരോ തുള്ളി വെള്ളവും ജലചക്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നര്‍ഥം! 

ക്രാവ്‌സിക്കും സംഘവും എത്തിയ നിഗമനം ഇതാണ്: നഗരവത്ക്കരണം വഴി പ്രതിവര്‍ഷം 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. അഞ്ച് മില്ലീമീറ്റര്‍ വീതം സമുദ്രനിരപ്പുയരാനും ഇത് കാരണമാകുന്നു. കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെയും, പറമ്പുകളിലെ മഴക്കുഴികളുടെയുമൊക്കെ പ്രധാന്യം ഇവിടെയാണ്. 

കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 7000 കോടി ഘനമീറ്റര്‍ ജലം മഴയിലൂടെ ലഭിക്കുന്നു എന്നാണ് കണക്ക്. മഴക്കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നുമടങ്ങു വരുമിത്. എന്നിട്ടും, കേരളം അനേകമാസങ്ങള്‍ നീളുന്ന കടുത്ത കുടിനീര്‍ക്ഷാമത്തിലാണ് പറയുമ്പോള്‍ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാകുക. തറകെട്ടിയുറപ്പിച്ചും പാടങ്ങള്‍ നികത്തിയും ചതുപ്പുകള്‍ തൂര്‍ത്തും വെള്ളം മുഴുവന്‍ അറബിക്കടലിന് സംഭാവന ചെയ്യുന്ന നാട്ടില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. 

അവലംബം-
1. Blue Gold - The Fight to Stop the Corporate Theft of the World's Water (2002), Maude Brlow and Tony Clarke. LeftWorld Books, New Delhi 
2. How much water is there on, in, and above the Earth? USGS 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 6, 2017) പ്രസിദ്ധീകരിച്ചത്


വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍


സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്പരന്നിരുന്നു. ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളും ശക്തിപ്രാപിച്ചതോടെ, ഇത്തരക്കാരുടെ ഇടപെടലുകളും സാന്നിധ്യവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ മതമൗലികവാദികളുടെ നിലപാടുകള്‍ ഇപ്പോള്‍ എന്നെ അമ്പരിപ്പിക്കാറില്ല. 

സംഘികളും സുഡാപ്പികളും ക്രിസ്ത്യന്‍ മൗലികവാദികളും (ഇക്കൂട്ടര്‍ക്കുള്ള ചുരുക്കപ്പേര് എനിക്കറിയില്ല!) സോഷ്യല്‍ മീഡിയയില്‍ വിദഗ്ധമായി ഇടപെടുന്നു. മതപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം. എങ്കിലും, അവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്കും ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങള്‍ക്കും അടിസ്ഥാനപരമായി ഏറെ സാമ്യമുണ്ട് എന്നകാര്യം സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും. ഉദാഹരണത്തിന്, വടക്കേയിന്ത്യയില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ഏതെങ്കിലും ഗോരക്ഷകര്‍ ഒരു ഇതര മതക്കാരനെ തല്ലിക്കൊന്നാല്‍, സംഘികള്‍ ഉടന്‍ അത് ന്യായീകരിക്കുക കശ്മീരി പണ്ഡിറ്റുകളുടെയും അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെയും കാര്യം പറഞ്ഞിട്ടാകും. അതുപോലെ, ഏതെങ്കിലും പാശ്ചാത്യനഗരങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ ചാവേര്‍ ആക്രമണം നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്താല്‍ സുഡിപ്പികള്‍ പലസ്തീനിലും ഇറാഖിലും പാശ്ചാത്യര്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞാകും അതിനെ ന്യായീകരിക്കുക. കൂട്ടത്തില്‍ ജൂതന്മാരെയും കുറ്റപ്പെടുത്തും. എന്നുവെച്ചാല്‍, പദാവലികളിലും പ്രമേയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും മതമൗലികവാദികളുടെ അടിസ്ഥാന സമീപനം ഏതാണ്ട് തുല്യമാണ്. 

തന്റെ മതമൊഴികെ ലോകത്തുള്ള മറ്റ് മതങ്ങളും ആശയസംഹിതകളുമെല്ലാം വിലകുറഞ്ഞതും തെറ്റുമാണെന്ന വികല മനോഭാവമാണ് മതമൗലികവാദികള്‍ വെച്ചുപുലര്‍ത്തുന്നത്. മനുഷ്യന്‍ എന്ന സാര്‍വ്വലൈകികത്വം മതമൗലികവാദിക്ക് അന്യമാണ്. മറ്റുള്ള സര്‍വതിനെയും വെറുക്കാനാണ് അവര്‍ക്ക് ലഭിക്കുന്ന പരിശീലനം. ബഹുസ്വരത അവരെ വല്ലാതെ പ്രകോപിപ്പിക്കും. മതനിരപേക്ഷത പോലുള്ള സങ്കല്‍പ്പങ്ങളെയാണ് അവര്‍ ഏറ്റവുമാദ്യം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുക. തന്റെ മതം, തന്റെ വിശ്വാസം-അതുമാത്രമാണ് സത്യം, ബാക്കിയെല്ലാം അന്ധവിശ്വാസം എന്ന് ഉറച്ച് വിശ്വസിക്കാന്‍ അവര്‍ മടിക്കാറില്ല. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ സഫലീകരിക്കാനും വസ്തുതകളെ എങ്ങനെ വളച്ചൊടിക്കാനും പച്ചക്കള്ളങ്ങള്‍ പടച്ചുവിടാനും മതമൗലികവാദികള്‍ യാതൊരു മടിയും കാട്ടാറില്ല. ഓരോ മതങ്ങളിലുമുള്ളതായി വിലയിരുത്തപ്പെടുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും ലാഞ്ചനപോലും, ആ മതങ്ങളിലെ തീവ്രവാദികളില്‍ കാണാത്തതെന്തെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യുക്തിയുടെയോ മനുഷ്യത്വത്തിന്റെയോ അംശങ്ങളെല്ലാം തലച്ചോറില്‍ നിന്ന് ഊറ്റിക്കളഞ്ഞ അവസ്ഥയാണവരുടേത്. വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍. 

മേല്‍സൂചിപ്പിച്ച അവസ്ഥയിലേക്ക് ഒരു മതമൗലികവാദി എങ്ങനെ പരിണമിച്ചെത്തുന്നു എന്നറിയണമെങ്കില്‍, Ed Husain രചിച്ച 'The Islamist: Why I Joined Radical Islam in Britain, What I Saw Inside and Why I Left' എന്ന ഗ്രന്ഥം വായിക്കണം. ബ്രിട്ടനിലെ ഇസ്ലാമിക മതമൗലികവാദമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പതിനാറാം വയസ്സില്‍ തീവ്രഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവര്‍ത്തകനാവുകയും അഞ്ചുവര്‍ഷത്തിന് ശേഷം തീവ്രനിലപാടുകളോട് വിടവാങ്ങി സാധാരണ മുസ്ലീമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരന്‍. ആ അനുഭവമാണ് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 288 പേജുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാം. അത്രയ്ക്കും വായനാക്ഷമാണ്. 

2007ല്‍ ബ്രിട്ടനിലിറങ്ങിയ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണെന്ന് പറയുന്നത് ശരിയാകില്ല.  ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് എന്നേ പറയാനാകൂ. ബ്രിട്ടനില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന ഭീകാരാക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങളും പശ്ചാത്തലവും ഈ ഗ്രന്ഥം കാട്ടിത്തരും. ബ്രിട്ടനിലെ ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ച്ചയാണ് ഈ ഗ്രന്ഥം വരച്ചിടുന്നതെങ്കിലും, ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കും ഇത് വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. കാരണം, മതമൗലികവാദം ആത്യന്തികമായി ഒന്നാണ്...അത് മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മൗലികവാദം ഹൈന്ദവമായാലും ഇസ്ലാമികമായാലും ക്രൈസ്തവമാണെങ്കിലും, അതിന്റെയല്ലാം പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. രാഷ്ട്രീയലാഭത്തിനായി മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്.

തീവ്രവാദിയുടേത് മാത്രമല്ല, തീവ്രവാദം വെടിഞ്ഞ് ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ഥ മതവിശ്വാസിയുടെ ചിത്രവും ഈ പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ഇസ്ലാമിനെക്കുറിച്ചും അതിലെ വിവിധ വിഭാഗങ്ങള്‍ ആശയപരമായി എങ്ങനെ വ്യത്യസ്ത കൈവഴികളിലെത്തി എന്നും സാമാന്യമായ വിവരം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഹിസ്ബുത് താഹിര്‍, വഹാബിസം, സൂഫിസം എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗങ്ങള്‍ ആത്മീയതതലത്തിലും രാഷ്ട്രീയതലത്തിലും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന സങ്കല്‍പ്പം 1990 കളില്‍ ബ്രിട്ടനിലൊക്കെ ശക്തിയാര്‍ജിച്ചതെങ്ങനെ എന്നറിയാനും ഈ ഗ്രന്ഥം വായിച്ചാല്‍ മതി. 

മതമൗലികവാദത്തിന്റെ ശക്തി ലോകത്ത് വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.

(Muralee Thummarukdy ആണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്ന് ശുപാര്‍ശ ചെയ്തത്, നന്ദി).