Wednesday, December 02, 2009

ഗൂഗിളും മര്‍ഡോകിന് വഴങ്ങുന്നു

സൗജന്യവാര്‍ത്തകള്‍; ഇനി പ്രസാധകന് പരിധി നിശ്ചയിക്കാം

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.

ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.

പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

ഈ പ്രോഗ്രാം പ്രകാരം ദിവസം ഒരു പ്രസിദ്ധീകരണത്തിലെ അഞ്ചു റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ ഒരാള്‍ക്ക് സൗജന്യമായി ക്ലിക്ക് ചെയ്യാനാകില്ല. അഞ്ച് ക്ലിക്ക് കഴിഞ്ഞാല്‍ പ്രസാധക കമ്പനിക്ക് കാശു കൊടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടി വരും.

'മുമ്പ് യൂസര്‍മാരുടെ ക്ലിക്കുകളെല്ലാം സൗജന്യമായാണ് പരിഗണിച്ചിരുന്നത്. സൗജന്യം ഇനി പ്രസാധകര്‍ക്ക് നിശ്ചയിക്കാം'-ഗൂഗിള്‍ സീനിയര്‍ ബിസിനസ് പ്രോഡക്ട് മാനേജര്‍ ജോഷ് കോഹന്‍, ഗൂഗിള്‍ന്യൂസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

മാധ്യമരാജാവ് റുപ്പോര്‍ട്ട് മര്‍ഡോകാണ് ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമകമ്പനികള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കുക വഴി ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് മര്‍ഡോക് ആരോപിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ സൗജന്യമായി ഗൂഗിളിന് നല്‍കില്ലെന്ന് പ്രഖ്യാപിച്ച മര്‍ഡോക്, മൈക്രോസോഫ്ടുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചയാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്ടിന്റെ പുതിയ സെര്‍ച്ച്എഞ്ചിനായ 'ബിംഗ്' വഴി ഓണ്‍ലൈന്‍ വായനക്കാരിലെത്തുക എന്നാണ് മര്‍ഡോക് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുക.

ഏതായാലും, മര്‍ഡോകിന്റെ ഭീഷണി ഗൂഗിള്‍ അവഗണിച്ചില്ല എന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. (അവലംബം: ഗൂഗിള്‍ന്യൂസ് ബ്ലോഗ്).

2 comments:

Joseph Antony said...

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.
ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.
പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

K J Jacob said...

Very naturally...any publisher worth his salt cannot give content for free for all the time to come.

Google has been smart in making money on other's effort.
mardok outsmarted them.