Sunday, July 25, 2010

'ദൈവകണം' : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന

ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു കരുതുന്ന ഒരിനം പിണ്ഡമേറിയ കണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടതായി സൂചന. അത് ശരിയെങ്കില്‍, ടോപ് ക്വാര്‍ക്ക് എന്ന കണത്തെ അമേരിക്കയ്ക്ക് വെളിയില്‍ ആദ്യമായി കണ്ടെത്തുകയാണ്.
സര്‍വവ്യാപിയാണ്, എന്നാല്‍ ആരും ഇതുവരെ കണ്ടിട്ടില്ല- പിണ്ഡത്തിന് അടിസ്ഥാനമെന്ന് കണികാശാസ്ത്രം പറയുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ അതിനാല്‍ 'ദൈവകണം' എന്ന് വിശേഷിപ്പിക്കുന്നു. ജനീവയ്ക്കും സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ന്റെ അവതാര ലക്ഷ്യങ്ങളിലൊന്നു തന്നെ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതിന് സാധിച്ചാല്‍, ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയനിമിഷമാകും അത്. സാധിച്ചില്ലെങ്കിലോ, എല്ലാം പുതിയതായി തുടങ്ങേണ്ടി വരും. ദ്രവ്യത്തിന്റെ മൗലികസ്വാഭാവത്തെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ തന്നെ രൂപീകരിക്കേണ്ടി വരും.

ഏതായാലും, ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന് അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം 'ടോപ് ക്വാര്‍ക്ക്' (top quark) ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ് ലൂകോട്ടി പറയുന്നു. എല്‍.എച്ച്.സിയിലെ രണ്ട് പ്രധാന പരീക്ഷണങ്ങളായ 'അറ്റ്‌ലസ്', 'കോംപാക്ട് മ്യുവോണ്‍ സോളിനോയിഡി' (സി.എം.എസ്) എന്നിവയില്‍ നിന്ന് ടോപ് ക്വാര്‍ക്കുകളെക്കുറിച്ച് തെളിവുകിട്ടിയെന്ന കാര്യം, പാരീസില്‍ ഹൈ എന്‍ര്‍ജി ഫിസിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തി (ICHEP)ലാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ 28 വരെയാണ് സമ്മേളനം.

യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' ആണ് എല്‍.എച്ച്.സിയുടെ ചുമതല വഹിക്കുന്നത്. ഭൂമിക്കയിടില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായി പരീക്ഷണ ഉപകരണമാണ്. 27 കിലോമീറ്റര്‍ വൃത്താകൃതിയില്‍ അത്യുന്ന ഊര്‍ജനിലയില്‍, എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളെ നാലു സ്ഥാനങ്ങളില്‍ പരസ്പരം കൂട്ടയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സിയില്‍ ചെയ്യുക.

കണികാകൂട്ടിയിടികള്‍ നടക്കുന്നിടത്ത് സംഭവിക്കുന്നതെന്ന് സൂക്ഷ്മായി മനസിലാക്കാനും രേഖപ്പെടുത്താനുമായി ആറ് കണികാസംവേദകങ്ങള്‍ എല്‍.എച്ച്.സിയിലുണ്ട്. അവയില്‍ രണ്ടെണ്ണമാണ് അറ്റ്‌ലസും സി.എം.എസ്സും. ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടായ ഒന്‍പത് കണികാകൂട്ടിയിടികള്‍ അത്‌ലസും, 3-4 കൂട്ടിയിടികള്‍ സി.എം.എസ്സും റിക്കോര്‍ഡ് ചെയ്തതായി ഗവേഷകര്‍ പറയുന്നു.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ദ്രവ്യത്തിന്റെ ഘടകഭാഗങ്ങളിലൊന്നായി കണക്കാക്കുന്ന ടോപ് ക്വാര്‍ക്കിനെ ആദ്യം കണ്ടെത്തുന്നത് 1995 ല്‍, അമേരിക്കയില്‍ ഇല്ലിനോയില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍മിലാബിലെ ടെവട്രോണ്‍ കണികാത്വരകത്തിലാണ്. ടെവട്രോണ്‍ അതിനു ശേഷം വന്‍തോതില്‍ ടോപ് ക്വാര്‍ക്കുകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയ്ക്ക് പുറത്ത് ഒരു ലാബിലും ഈ കണത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

എല്‍.എച്ച്.സിയിലെ സി.എം.എസ്.പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട കണം ടോപ് ക്വാര്‍ക്കാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്, കണികാശാസ്ത്രജ്ഞന്‍ ടിം ക്രിസ്ത്യന്‍സന്‍ പാരീസിലെ സമ്മേളനത്തില്‍ പറഞ്ഞു. ടോപ് ക്വാര്‍ക്കും ഹിഗ്ഗ്‌സ് ബോസോണുകളും തമ്മില്‍ പ്രത്യേക ഇടപഴകല്‍ നടക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതിനാല്‍, ടോപ് ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ വെളിപ്പെടുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന് ശാസ്ത്രലോകത്തിന് നിശ്ചയമില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ടോപ് ക്വാര്‍ക്കിനെക്കാള്‍ കൂടുതലാണോ കുറവാണോ ഹിഗ്ഗ്‌സിന്റെ പിണ്ഡം എന്ന് വ്യക്തമല്ല. സാധാരണഗതിയില്‍ അത്യുന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ അങ്ങേയറ്റം അസ്ഥിരമായിരിക്കും. സെക്കന്‍ഡിന്റെ കോടിയിലൊരംശം സമയം കൊണ്ടു തന്നെ കൂടുതല്‍ സ്ഥിരതയുള്ള കണങ്ങളായി അവയ്ക്ക് 'അപചയം' (decay) സംഭവിക്കും.

ടോപ് ക്വാര്‍ക്കിനെക്കാള്‍ 'ഭാര'മേറിയതാണ് ഹിഗ്ഗ്‌സെങ്കില്‍, കണികാകൂട്ടിയിടി നടക്കുന്ന വേളയില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെടുകയും നൊടിയിടയില്‍ അപചയം സംഭവിച്ച് അവ ടോപ് ക്വാര്‍ക്കും ബ്യൂട്ടി ക്വാര്‍ക്കും (ബി-ക്വാര്‍ക്ക്) ആയി മാറും. എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണിന് ടോപ് ക്വാര്‍ക്കിലും കുറവാണ് പിണ്ഡമെങ്കില്‍, കണികാകൂട്ടിയിടിയുടെ വേളയില്‍ ടോപ് ക്വാര്‍ക്ക് രൂപപ്പെടുകയും അത് അപചയം വഴി ഹിഗ്ഗ്‌സും ബി-ക്വാര്‍ക്കുമായി പരിണമിക്കുകയും ചെയ്യും. രണ്ടാണങ്കിലും ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്ന കാര്യത്തില്‍ ടോപ് ക്വാര്‍ക്കിന് സഹായിക്കാനാകും.

ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ചില കണികാകൂട്ടിയിടികള്‍ അമേരിക്കയിലെ ടെവട്രോണ്‍ കണികാത്വരകത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍, എല്‍.എച്ച്.സിക്ക് മുമ്പ് 'ദൈവകണം' അമേരിക്കന്‍ പരീക്ഷണശാലയില്‍ പ്രത്യക്ഷപ്പെടുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്താല്‍, ടെവട്രോണിന്റെ പ്രവര്‍ത്തനം 2014 വരെ നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് ഫെര്‍മിലാബ് അധികൃതര്‍ പ്രസ്താവിച്ചത്. എന്നുവെച്ചാല്‍, അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി 'ദൈവകണം' കണ്ടെത്താനുള്ള മത്സരം മുറുകുകയാണെന്ന് സാരം. (കടപ്പാട്: Symmetrybreaking)


കാണുക

Sunday, July 11, 2010

'ലുറ്റേഷ്യ'യെ 'റോസറ്റ' കണ്ടപ്പോള്‍

ഭൂമിയില്‍ നിന്ന് 45.4 കോടി കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. 'ലുറ്റേഷ്യ'യെന്ന ക്ഷുദ്രഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'റോസറ്റ'യെന്ന ദൗത്യവാഹനം അടുത്തു കണ്ടു. മനുഷ്യനിര്‍മിതമായ ഒരു വാഹനത്തിന് ആദ്യമായാണ് ഇത്രയും വലിയ ഒരു ക്ഷുദ്രഗ്രഹത്തെ ഇത്ര അടുത്ത് നിരീക്ഷിക്കാന്‍ സാധിക്കുന്നത്. ആ ക്ഷുദ്രഗ്രഹത്തിന്റെ ഏതാണ് 3000 കിലോമീറ്റര്‍ അരികിലൂടെ റോസെറ്റ കടന്നുപോയി.

ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് ക്ഷുദ്രഗ്രഹബെല്‍റ്റെന്ന് അറിയപ്പെടുന്ന പ്രദേശത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഏറ്റവും നീളംകൂടിയ ഭാഗത്ത് 120 കിലോമീറ്റര്‍ നീളമുണ്ട് ലുറ്റേഷ്യയ്ക്ക്. ഉല്‍ക്കാപതനങ്ങളാലും മറ്റും കുഴികള്‍ നിറഞ്ഞ് പരുക്കനായി മാറിയിരിക്കുന്ന ലുറ്റേഷ്യയുടെ പ്രതലം റോസറ്റയുടെ ക്യാമറ വ്യക്തമായി കണ്ടു.

ലുറ്റേഷ്യയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വേളയില്‍ ഏതാണ്ട് 400 ദൃശ്യങ്ങള്‍ വിവിധ വര്‍ണരാജികളില്‍ റോസറ്റ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോള്‍, സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ച് അത് കൂടുതല്‍ ഉള്‍ക്കാഴ്ച ശാസ്ത്രലോകത്തിന് നല്‍കും.

1. ഏതാണ്ട് 36000 കിലോമീറ്റര്‍ അകലെ നിന്ന് റോസറ്റ പകര്‍ത്തിയ ലുറ്റേഷ്യയുടെ ചിത്രമാണിത്. പശ്ചാത്തലത്തില്‍ പൊട്ടുപോലെ കാണുന്നത് ശനി ഗ്രഹം.

2. ലുറ്റേഷ്യയ്ക്ക് അടുത്തേക്ക് എത്തുന്ന സമയത്ത് പകര്‍ത്തിയ വിവിധ ദൃശ്യങ്ങള്‍. 5.1 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ് ആദ്യ ദൃശ്യം. 81000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഒടുവിലത്തെ ദൃശ്യം.

3. ക്ഷുദ്രഗ്രഹത്തിന് ഏറ്റവും അടുത്തേക്ക് എത്തുമ്പോള്‍ റോസറ്റ പകര്‍ത്തിയ ദൃശ്യങ്ങള്‍.

4. ലുറ്റേഷ്യയുടെ പ്രതലത്തിന്റെ സമീപദൃശ്യങ്ങള്‍.

ഇതിന് മുമ്പ് മനുഷ്യനിര്‍മിതമായ ഒരു പേടകം അടുത്തു കണ്ട ഏറ്റവും വലിയ ക്ഷുദ്രഗ്രഹം 50 കിലോമീറ്റര്‍ വിസ്താരമുള്ള 'മഥില്‍ഡി' (Mathilde) ആയിരുന്നു. നാസയുടെ 'നിയര്‍-ഷുമാക്കര്‍' ദൗത്യം 1997 ല്‍ ആ ക്ഷുദ്രഗ്രഹത്തിന് സമീപത്തെത്തി.

റോസറ്റ ഇതിനകം 'സ്റ്റീന്‍സ്' എന്ന ബഹിരാകാശ ശിലാഖണ്ഡത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയുണ്ടായി, 2008 ലായിരുന്നു അത്. 'ചുരിയുമോവ്-ഗെരാസിമെന്‍കോ' എന്ന ധൂമകേതുവിലെത്താനായി യൂറോപ്പ് അയച്ച ദൗത്യമാണ് റോസറ്റ. ഈ വാല്‍നക്ഷത്രദൗത്യം 2014 ല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. (അവലംബം:
ഇ.എസ്.എ)

Tuesday, July 06, 2010

പ്രാചീന പ്രപഞ്ചദൃശ്യം, 'പ്ലാങ്കി'ല്‍ നിന്ന്

പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍' വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍ നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.

380,000 വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.

ആ തരംഗപശ്ചാത്തലം അസാധാരണമാംവിധം വ്യക്തതയോടെ പകര്‍ത്താന്‍ പ്ലാങ്കിന് കഴിയുന്നുണ്ടെന്ന്, ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം വ്യക്തമാക്കുന്നു. ഇതുവരെ ഒരു ദൗത്യത്തിനും സൂക്ഷ്മതരംഗ പശ്ചാത്തലം ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ ദൃശ്യത്തിന്റെ മധ്യേ കുറുകെ കാണുന്ന തിളക്കമാര്‍ന്ന രേഖ ഭൂമിയും സൂര്യനും സ്ഥിതിചെയ്യുന്ന ഗാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം) ആണ്. ചിത്രത്തിലുള്ളത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദൃശ്യമാകാത്തത്ര ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള (മൈക്രോവേവ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള) പ്രകാശമാണ്.

'ശരിക്കും നമ്മുടെ ഗാലക്‌സിയിലെ വാതകപടലങ്ങളും ധൂളികളും മാത്രമേ ഇതില്‍ ദൃശ്യമായിട്ടുള്ളു'-പ്ലാങ്ക് ദൗത്യസംഘത്തിലെ അംഗം ആന്‍ഡ്രൂ ജഫീ അറിയിക്കുന്നു. ഗാലക്‌സികളുടെ രൂപപ്പെടല്‍ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇതിലെ വിശദാംശങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സൂക്ഷ്മതരംഗ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കുക വഴി, പ്രപഞ്ചത്തിന്റെ 'അതിവികാസത്തിന്' (inflation) വ്യക്തമായ തെളിവ് കണ്ടെത്തുകയെന്നതും പ്ലാങ്കിന്റെ ലക്ഷ്യമാണ്. മഹാവിസ്‌ഫോടനം നടന്ന ആദ്യനിമിഷത്തില്‍ തന്നെ പ്രകാശത്തെക്കാള്‍ വേഗത്തിലൊരു 'അതിവികാസത്തി'ന് പ്രപഞ്ചം വിധേയമായി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ സൂചന നല്‍കുന്നത്. ആ സംഭവം സൂക്ഷ്മതരംഗ പശ്ചാത്തലത്തില്‍ മുദ്രണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.

2009 മെയില്‍ വിക്ഷേപിച്ച പ്ലാങ്ക്, ഭൂമിയില്‍ നിന്ന് പത്തുലക്ഷത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ് പ്രപഞ്ചനിരീക്ഷണം നടത്തുന്നത്. അതിശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് പ്ലാങ്കിലെ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിലെ ചില ഡിറ്റെക്ടറുകള്‍ പ്രവര്‍ത്തിക്കുക മൈനസ് 273.05 ഡിഗ്രി സെല്‍സിയസ് ഊഷ്മാവിലാണ്. ദ്രവ്യത്തിന് എത്താവുന്ന ഏറ്റവും താഴ്ന്ന താപനിലയായ കേവലപൂജ്യം മൈനസ് 274 ഡിഗ്രിയാണെന്നോര്‍ക്കുക (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

Saturday, June 26, 2010

ജിനോംയുഗത്തിന്റെ പത്തുവര്‍ഷങ്ങള്‍

മനുഷ്യന്റെ പൂര്‍ണജനിതകസാരം വായിച്ചെടുക്കാന്‍ ശാസ്ത്രം പ്രാപ്തി നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു. പ്രവചിക്കപ്പെട്ടതുപോലെ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും, ജീവശാസ്ത്രത്തിന്റെ ചരിത്രത്തെ രണ്ടായി പകുത്തു മാറ്റാന്‍ മാനവജിനോമിന്റെ കണ്ടെത്തലിന് കഴിഞ്ഞു.

പതിനെട്ട് രാജ്യങ്ങളില്‍ 18 സമയങ്ങളില്‍ അതാത് രാജ്യത്തെ ഭരണാധികാരികളും ഗവേഷകരും ചേര്‍ന്ന് നടത്തിയ വിചിത്രമായ ഒരു പ്രഖ്യാപനത്തിന് 2000 ജൂണ്‍ 26 -ന് ലോകം സാക്ഷിയായി. പ്രഖാപനം തുടങ്ങിയത് ജപ്പാനില്‍ നിന്നാണ് (അവിടെയാണല്ലോ ആദ്യം പകലെത്തുക). സമയരേഖകള്‍ പിന്നിട്ട് മുന്നേറിയ പ്രഖ്യാപനം ഒടുവില്‍ അമേരിക്കയില്‍ അവസാനിച്ചു. എല്ലാം രാജ്യങ്ങളും നടത്തിയത് ഒരേ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമായിരുന്നു-മനുഷ്യന്റെ ജനിതകസാരം (മാനവജിനോം) കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്! മനുഷ്യചരിത്രത്തില്‍ ആദ്യമായിട്ടാകണം ഒരു ശാസ്ത്രമുന്നേറ്റം ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്.

അമേരിക്ക നേതൃത്വം നല്‍കിയ പൊതുമേഖലാ സംരംഭമായ 'മാനവജിനോം പദ്ധതി'യില്‍ അംഗങ്ങളായിരുന്നു ആ 18 രാജ്യങ്ങളും. ആ രാജ്യങ്ങളിലെ ആയിരത്തിലേറെ പ്രഗത്ഭമതികളുടെ പത്തുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായിരുന്നു ആ കണ്ടെത്തല്‍. മാനവജിനോം കണ്ടെത്താന്‍ ആ പൊതുമേഖലാ പദ്ധതിയോട് മത്സരിച്ച, ജെ.ക്രെയ്ഗ് വെന്റര്‍ നേതൃത്വം നല്‍കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനിയും തങ്ങള്‍ വിജയിച്ചതായുള്ള പ്രഖ്യാപനം ഒപ്പം നടത്തി. 'ജീവന്റെ പുസ്തകം' എന്ന് ഡി.എന്‍.എ.യെ വിശേഷിപ്പിക്കാമെങ്കില്‍, 300 കോടിയിലേറെ രാസാക്ഷരങ്ങളുള്ള ആ ഗ്രന്ഥം വായനയ്ക്ക് തയ്യാറായിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.

1953-ല്‍ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തിയതു മുതല്‍ ആരംഭിച്ച ആകാംക്ഷയാണ്, 2000 ജൂണ്‍ 26-ന് പുതിയ ഘട്ടത്തിലേക്ക് കടന്നത്. ഏതൊരു ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളുടെയാകെ ആധാരം അതിന്റെ കോശത്തില്‍ സ്ഥിതി ചെയ്യുന്ന ഡി.എന്‍.എ.തന്മാത്രയാണ്. ജീവല്‍പ്രവര്‍ത്തനം സംബന്ധിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഡി.എന്‍.എ.യില്‍ രാസാക്ഷരങ്ങളാല്‍ കുറിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യില്‍ അത്തരം 300 കോടിയിലേറെ രാസാക്ഷരമാണുള്ളത്. അവ മുഴുവന്‍ വായിക്കാന്‍ പാകത്തില്‍ ഉരുക്കഴിച്ചെടുക്കുകയാണ് ജിനോംപദ്ധതി ചെയ്തത്.

അന്താരാഷ്ട്ര സംരംഭമായി 1990 ഒക്ടോബറില്‍ ആരംഭിച്ച ജിനോം പദ്ധതിയും, ആ സംരംഭത്തോട് മത്സരിച്ച് 1998-ല്‍ രംഗത്തെത്തിയ സെലേറ ജിനോമിക്‌സും 2000 ജൂണ്‍ 26 ന് മാനവജിനോമിന്റെ ആദ്യകരടാണ് പുറത്തു വിട്ടത്. മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് അന്ന് കടന്നുവന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വിശേഷിപ്പിച്ചു.

ജിനോംരൂപരേഖയുടെ കരട് വായിക്കാന്‍ നടന്ന ശ്രമത്തിന്റെ ആദ്യഫലം 2001 ഫിബ്രവരി 12 ന് പുറത്തുവന്നു. അപ്പോഴും അതില്‍ പൂരിപ്പിക്കപ്പെടാത്ത ഭാഗങ്ങളുണ്ടായിരുന്നു. അവയെല്ലം വായിച്ചെടുത്ത് 99.99 ശതമാനവും പിഴവ് മാറ്റി സംശുദ്ധമായ ജിനോംമാപ്പ് തയ്യാറായതായത് 2003-ലാണ്. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി രാസാക്ഷരങ്ങളെയും പൂര്‍ണമായി വായിച്ചെടുക്കുന്നതില്‍ വിജയിച്ചത് അപ്പോഴാണ്. 35,000 ഓളം ജീനുകളാണ് മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവരാസ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതെന്നും വെളിവായി. അതോടെ, മാനവജിനോം പദ്ധതിക്ക് തിരിശ്ശീല വീഴുന്നതായി, പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ് 2003 ഏപ്രിലില്‍ 15ന് പ്രഖ്യാപിച്ചു.

സാധ്യതകളുടെ അപാര ലോകമാണ് മാനവജിനോമിന്റെ കണ്ടെത്തല്‍ മുന്നോട്ടു വെച്ചത്. ചികിത്സാരംഗത്തും ഔഷധനിര്‍മാണത്തിലും ജീവശാസ്ത്ര ഗവേഷണത്തിലും വന്‍മാറ്റങ്ങള്‍ക്ക് ജിനോം കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു. വ്യക്തിഗതമാകുന്ന ചികിത്സ, തന്മാത്രതലത്തില്‍ തന്നെ നേരിടാന്‍ പാകത്തില്‍ മെരുങ്ങുന്ന രോഗങ്ങള്‍, ആയിരക്കണക്കിന് പുതിയ ഔഷധലക്ഷ്യങ്ങള്‍ ഒക്കെ പ്രവചിക്കപ്പെട്ടു. അതേസമയം, സ്വാകാര്യസ്ഥാപനങ്ങള്‍ മനുഷ്യജീനുകളുടെ പേറ്റന്റുകള്‍ സ്വന്തമാക്കുക വഴിയുണ്ടാകുന്ന വെല്ലുവിളികളും, ജനിതകതകരാറുകള്‍ മുളയിലേ അറിയാന്‍ കഴിയുക വഴി ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍ രംഗങ്ങളില്‍ കടന്നുവന്നേക്കാവുന്ന വിവേചനങ്ങളും പുതിയ നൈതിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പ്രവചിക്കപ്പെട്ടു.

പത്തുവര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ ആ നിലയ്ക്ക് സംഭവിച്ചിട്ടില്ല, ഉടനെയെങ്ങും സംഭവിക്കുമെന്ന് കരുതാനും വയ്യ എന്ന് പറയേണ്ടി വരും. പക്ഷേ, മറ്റു ചിലത് സംഭവിച്ചു. ഇനി തിരിച്ചുപോകാനാകാത്ത വിധം ജീവശാസ്ത്രഗവേഷണരംഗം മാറി. മനുഷ്യന്റെ മാത്രമല്ല, ഒട്ടേറെ മറ്റ് ജീവികളുടെയും ജിനോം ഈ പത്തുവര്‍ഷത്തിനിടെ വെളിവായി. മനുഷ്യനുമായി മറ്റ് ജീവികളുടെ ജനിതകവ്യത്യാസം താരതമ്യം ചെയ്യാനും, ജീവല്‍ പരിണാമത്തിന്റെ ആഴങ്ങളിലേക്ക് നമ്മുടെ നോട്ടമെത്താനും ജിനോം വിവരങ്ങള്‍ ഇന്ന് സഹായിക്കുന്നു.

13 വര്‍ഷവും130 കോടി ഡോളര്‍ മുതല്‍ മുടക്കും ആയിരക്കണക്കിന് ഗവേഷകരുടെ അധ്വാനവും വേണ്ടി വന്നു മാനവജിനോം കണ്ടെത്താനെങ്കില്‍, ഇന്ന് ചെറിയ സമയംകൊണ്ട് ചുരുങ്ങിയ ചിലവില്‍ മാനവജിനോം മുഴുവന്‍ കൈയിലെത്തുന്ന സങ്കേതങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഭാവിയില്‍ ജീവശാസ്ത്രത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നവര്‍, ജിനോമിന് മുമ്പും പിമ്പും എന്ന് ആ ചരിത്രത്തെ രണ്ടായി തിരിച്ചേക്കുമെന്നതാണ് സ്ഥിതി (ജിനോമിന് ശേഷമുള്ള കാലത്തെ biology 2.0 എന്നാണ് 'ദി ഇക്കണോമിസ്റ്റ്' വാരിക വിശേഷിപ്പിക്കുന്നത്).

മനുഷ്യന്‍ വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടതു മുതല്‍ ലോകമെങ്ങും വ്യാപിച്ചതിന്റെ കുടിയേറ്റ ചരിത്രം ഇന്ന് ശാസ്ത്രലോകം മനസിലാക്കുന്നത്, ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ജിനോം വായിച്ചാണ്. മനുഷ്യന്റെ ഏറ്റവുമടുത്ത ജനിതകബന്ധുവായ നിയാണ്ടെര്‍ത്തലുകളുടെ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജിനോം വായിച്ചെടുത്ത് ശാസ്ത്രം പുതിയ ഇതിഹാസം രചിച്ചത് അടുത്തയിടെയാണ്. മനുഷ്യനെ 'മനുഷ്യനാക്കുന്ന' ഘടകം എന്തെന്നറിയാനാണ് ഇത്തരം ഗവേഷണങ്ങള്‍ സഹായിക്കുക. കാലത്തിലൂടെ പിന്നിലേക്കു പോകാന്‍ ജിനോം ഇന്ന് നമ്മളെ സഹായിക്കുന്നുവെന്ന് സാരം.

ജിനോം കണ്ടെത്തല്‍ ഏത് തരത്തിലാണ് ശാസ്ത്രലോകത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കാന്‍ അടുത്തയിടെ പുറത്തുവന്ന മറ്റൊരു മുന്നേറ്റം സഹായിക്കും. മാനവജിനോം കണ്ടെത്തിയതിന് നേതൃത്വം നല്‍കിയവരിലൊരാളായ ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള സംഘം ചരിത്രത്തിലാദ്യമായി കൃത്രിമമായി രൂപപ്പെടുത്തിയ ജിനോം ഉപയോഗിച്ച് ഒരു ബാക്ടീരയത്തിന് രൂപം നല്‍കിയ കാര്യമാണത്. ലോകത്തെയാകെ അമ്പരപ്പിച്ച ആ കണ്ടെത്തല്‍, 'പുതിയൊരിനം ജീവന്' തുടക്കമിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ജീവപരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം വഴി നിയന്ത്രിക്കപ്പെടുന്നതാണ് 380 കോടി വര്‍ഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രമെങ്കില്‍, ക്രെയ്ഗ് വെന്റര്‍ രൂപം നല്‍കിയ ജീവരൂപം അത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല!

പുതിയ ജീവരൂപങ്ങളെ വരെ സൃഷ്ടിക്കാന്‍ പാകത്തിലാണ് ജിനോംയുഗം എത്തി നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ 2000 ജൂണ്‍ 26-ന് അവസാനിച്ചത്, മാനവജിനോം കണ്ടെത്താനുള്ള മത്സരം മാത്രമായിരുന്നു. അല്ലാതെ അതൊരു അന്ത്യമല്ലായിരുന്നു, ശരിക്കും തുടക്കമായിരുന്നു-പുതിയ സാധ്യതകളുടെയും പുതിയ വെല്ലുവിളികളുടെയും.

Wednesday, June 23, 2010

'പ്രേതകണ'ത്തിന്റെ വലിപ്പം

നിഗൂഢകണങ്ങളാണ് ന്യൂട്രിനോകള്‍. അവയ്ക്ക് മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ല. പ്രകാശവേഗത്തിലാണ് സഞ്ചാരം. അവ ആര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങളുമായി ന്യൂട്രിനോകള്‍ ഇടപഴകാറില്ല, അവയെ തടഞ്ഞുനിര്‍ത്താനും കഴിയില്ല. ഒരു പ്രകാശവര്‍ഷം (ഏതാണ്ട് പത്തു ലക്ഷംകോടി കിലോമീറ്റര്‍) ദൂരം ലഡിലൂടെ (കാരീയത്തിലൂടെ) ഒറ്റ ആറ്റത്തെപ്പോലും ഇടിക്കാതെ കടന്നുപോകാന്‍ ന്യൂട്രിനോയ്ക്കാകും! നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നു, എന്നിട്ടും നമ്മള്‍ അക്കാര്യം അറിയുന്നില്ല. ഇത്ര നിഗൂഢമായ കണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് 'പ്രേതകണം' (ghost particle) എന്നത്.

സംഭവം 'പ്രേതകണം' ആണെങ്കിലും, അതിന് അല്‍പ്പമെങ്കിലും പിണ്ഡമുണ്ടാകാതെ വയ്യ. പക്ഷേ, അത് വളരെ വളരെ കുറഞ്ഞ അളവിലായതിനാല്‍ കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്ന തീര്‍പ്പിലായിരുന്നു ഇത്രകാലവും ശാസ്ത്രലോകം. ഇപ്പോഴിതാ ഒരുസംഘം ഗവേഷകര്‍ ഗാലക്‌സി സര്‍വ്വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ ന്യൂട്രിനോയുടെ പിണ്ഡം ഇതുവരെയുള്ളതില്‍ ഏറ്റവും കൃത്യതയോടെ കണക്കാക്കിയിരിക്കുന്നു. 0.28 ഇലക്ട്രോണ്‍ വോള്‍ട്ടിലും കൂടുതലല്ല 'പ്രേതകണ'ത്തിന്റെ പിണ്ഡമെന്നാണ് അവര്‍ എത്തിയിട്ടുള്ള നിഗമനം. ഇത് ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശത്തിലും കുറവാണ്! 'ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്‌സി'ലാണ് ഈ പഠനം പ്രസിദ്ധീകരിക്കുകയെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു.

2002 -ല്‍ ന്യൂട്രിനോയുടെ പരമാവധി പരിധിയെന്ന് ഞങ്ങള്‍ നിശ്ചയിച്ചത് 1.8 ഇലക്ട്രോണ്‍ വോള്‍ട്ട്‌സ് ആണ്. അതിനാല്‍, കൃത്യതയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പുരോഗതി ആറു മടങ്ങാണ്-പഠനറിപ്പോര്‍ട്ടിന്റെ രചയിതാക്കളിലൊരാളും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യു.സി.എല്‍) പ്രൊഫസറുമായ ഒഫെര്‍ ലഹാഫ് ചൂണ്ടിക്കാട്ടുന്നു. ഗാലക്‌സികളുടെ ബ്രഹ്മാണ്ഡവിതരണത്തോതില്‍ നിന്ന് ന്യൂട്രിനോകള്‍ പോലുള്ള ചെറുകണങ്ങളുടെ പിണ്ഡത്തെക്കുറിച്ച് അറിയാന്‍ കഴിയുമെന്ന കാര്യവും ശ്രദ്ധേയമാണ്-അദ്ദേഹം അഭിപ്രായപ്പെട്ടു. യു.സി.എല്ലില്‍ ഷാവുന്‍ തോമസ് എന്ന ഗവേഷകന്‍ നടത്തിയ പി.എച്ച്.ഡി.ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. പ്രൊഫ. ലഹാഫ്, ഡോ.ഫിലിപ്പി അബ്ദല്ല എന്നിവരുമായി സഹകരിച്ചായിരുന്നു പഠനം.

'സ്ലോവാന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വ്വെ' വഴിയാണ് പ്രപഞ്ചത്തിലെ ഗാലക്‌സികളുടെ ഏറ്റവും വലിയ ത്രിമാന മാപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആ ത്രിമാന മാപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ന്യൂട്രിനോകളുടെ വലിപ്പമറിയാന്‍ ഗവേഷകര്‍ ഉപയോഗിച്ചത്. പ്രപഞ്ചത്തിലുടനീളമുള്ള ഗാലക്‌സികളുടെ വിതരണ ക്രമത്തില്‍ നിന്ന്, ന്യൂട്രിനോ കണത്തിന്റെ പുതിയ പിണ്ഡപരിധി നിശ്ചയിക്കാന്‍ അവര്‍ക്കായി. കടല്‍ത്തീരത്ത് തിരമാലകളുടെ പ്രവര്‍ത്തനഫലമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണല്‍ക്കൂനകള്‍ രൂപപ്പെടുംപോലെ, പ്രപഞ്ചത്തില്‍ ഗാലക്‌സികളുടെ വിതരണത്തില്‍ ന്യൂട്രിനോകളുടെ പ്രകാശവേഗത്തിലുള്ള 'തിരമാലപ്പാച്ചിലിന്' പങ്കുള്ളതായി ഗവേഷകര്‍ പറയുന്നു. ഈ വസ്തുത മുന്‍നിര്‍ത്തി നടത്തിയ കണക്കുകൂട്ടലാണ് ന്യൂട്രിനോയുടെ പുതിയ പിണ്ഡപരിധി നിശ്ചയിക്കുന്നതിന് സഹായിച്ചത്.
പ്രപഞ്ചസാരത്തില്‍ ഏതാണ്ട് 25 ശതമാനവും, പ്രപഞ്ചത്തിലെ ദ്രവ്യത്തില്‍ 80 ശതമാനത്തിലേറെയും വരുമെന്ന് കരുതുന്ന ശ്യാമദ്രവ്യത്തിലെ ചെറിയൊരംശം ന്യൂട്രിനോകള്‍ ആകാമെന്ന് പ്രൊഫ.ലഹാഫ് വിശ്വസിക്കുന്നു. എന്നാല്‍, ശ്യാമദ്രവ്യത്തില്‍ ഒരു ശതമാനത്തില്‍ താഴെയേ ന്യൂട്രിനോകള്‍ വരൂ എന്നാണ് അദ്ദേഹം കരുതുന്നത്. പ്രപഞ്ചത്തിലെ ദ്രവ്യവും ബലങ്ങളും അടങ്ങിയ ഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' പ്രകാരം, ന്യൂട്രിനോകള്‍ മൂന്ന് ഫ്‌ളേവറുകളില്‍ ഉണ്ട് -മ്യൂവോണ്‍ (muon), ടാവു (tau), ഇലക്ട്രോണ്‍ (electron) എന്നിങ്ങനെ.

പലവിധത്തില്‍ ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുന്നു; റേഡിയോആക്ടീവ് അപചയം സംഭവിക്കുമ്പോള്‍, സൂര്യനിലേതുപോലുള്ള അണുസംയോജനവേളയില്‍, സൂപ്പര്‍നോവസ്‌ഫോടനങ്ങളില്‍, കോസ്മിക് കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഒക്കെ. സാധാരണ ദ്രവ്യരൂപങ്ങളുമായി വിരളമായേ പ്രതിപ്രവര്‍ത്തിക്കൂ എന്നതിനാല്‍, ഇവയെ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക് ഭൂമിക്കടിയില്‍ താവളമടിക്കേണ്ടി വന്നു; ഖനികളുടെയും മറ്റും ഉള്ളറയില്‍. അതിസങ്കീര്‍ണമായ കണികാകെണികള്‍ (particle accelerators) ഒരുക്കിവെച്ച് പാതാളലോകത്ത് പതിറ്റാണ്ടുകളോളം നടത്തിയ കാത്തിരിപ്പിനൊടുവിലാണ് ന്യൂട്രിനോകള്‍ പിടിയിലായത്.

ന്യൂട്രിനോകളുമായി ബന്ധപ്പെട്ടാണ് മൂന്നു തവണ ഭൗതികശാസ്ത്രനോബല്‍ നല്‍കപ്പെട്ടത് (1988, 1995, 2002) എന്നു പറയുമ്പോള്‍, ശാസ്ത്രലോകത്ത് ഈ ചെറുകണങ്ങളെക്കുറിച്ചുള്ള പഠനം എത്ര വിലപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. ഭൂമിയില്‍ പതിക്കുന്നതില്‍ ഏറ്റവും പ്രമുഖം സൂര്യനില്‍നിന്നുള്ള ന്യൂട്രീനകളാണ്. സൂര്യന് നേരെയുള്ള ഭൂമിയുടെ വശത്ത്, ഓരോ ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലത്തുകൂടിയും സെക്കന്‍ഡില്‍ 7000 കോടി സൗരന്യൂട്രിനോകള്‍ കടന്നുപോകുന്നു എന്നാണ് കണക്ക്.

കാണുക