Tuesday, November 28, 2006

ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌

ഭൂമുഖത്ത്‌ ദിനോസറുകള്‍ എങ്ങനെയാണ്‌ വംശമറ്റു പോയത്‌. ആറരക്കോടി വര്‍ഷം വരെ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്ന ദിനോസറുകള്‍ എങ്ങനെ ഇല്ലാതായി എന്നതിന്‌ ഇന്നു ലഭിച്ചിട്ടുള്ള ഉത്തരം, ഗവേഷകരായിരുന്ന ഒരു പുത്രന്റെയും പിതാവിന്റെയും ശ്രമത്തിന്റെ ഫലമാണ്‌

റരകോടിവര്‍ഷം മുമ്പു വരെ ഭൂമിയില്‍ ദിനോസറുകളുടെ ആധിപത്യമായിരുന്നു. പെട്ടന്നവ അന്യം നിന്നു. എന്തുകൊണ്ടത്‌ സംഭവിച്ചുവെന്നത്‌ ദുരൂഹമായിരുന്നു; സമീപകാലം വരെയും. അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലം ക്രമേണയുണ്ടായ നാശം എന്നായിരുന്നു പ്രബല വാദഗതി. അതിന്‌ പക്ഷേ, തെളിവുകളുടെ പിന്‍ബലം ലഭിച്ചില്ല. 1970-കളുടെ അവസാനം ആണവശാസ്ത്രജ്ഞനായ ഒരു പിതാവും അദ്ദേഹത്തിന്റെ ഭൗമശാസ്ത്രജ്ഞനായ പുത്രനും ചേര്‍ന്ന്‌ ഈ സങ്കീര്‍ണ്ണപ്രശ്നത്തിന്‌ ഉത്തരം കണ്ടെത്തി. ബെര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വാള്‍ട്ടര്‍ അല്‍വാരസാണ്‌ ആ പുത്രന്‍. നോബല്‍ സമ്മാന ജേതാവായ ലൂയിസ്‌ അല്‍വാരസ്‌ പിതാവും. ഒരു ഭീമന്‍ ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ അനന്തരഫലമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനം എന്നവര്‍ സമര്‍ത്ഥിച്ചു. ചില ഭൗമശാസ്ത്രജ്ഞര്‍ ഇപ്പോഴും ഈ സിദ്ധാന്തം പൂര്‍ണമായി അംഗീകരിക്കുന്നില്ല. എങ്കിലും, ഡിസര്‍ട്ട്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഇത്തവണത്തെ വെള്ളി മെഡല്‍ വാള്‍ട്ടര്‍ അല്‍വാരസിന്‌ നല്‍കുക വഴി, ദിനോസര്‍ സിദ്ധാന്തത്തിന്‌ അംഗീകാരം നല്‍കിയിരിക്കുകയാണ്‌ ശാസ്ത്രലോകം.

1970-കളിലാണ്‌ ഈ സിദ്ധാന്തത്തിലേക്കു നയിച്ച കണ്ടെത്തലിന്റെ തുടക്കം. ദിനോസറുളുടെ അന്ത്യകാലമായ ലേറ്റ്‌ കൃറ്റേഷ്യസ്‌ യുഗത്തെപ്പറ്റി പഠിക്കാന്‍ ഇറ്റലിയിലെത്തിയതായിരുന്നു ഭൗമഗവേഷകനായ വാള്‍ട്ടര്‍ അല്‍വാരസ്‌. മധ്യഇറ്റലിയില്‍ ഗുബ്ബിയോയിലെ ചുണ്ണാമ്പുപാറകളിലെ വ്യത്യസ്ത അടരുകള്‍ നിരീക്ഷിക്കുമ്പോള്‍ കൗതുകമുണര്‍ത്തുന്ന ഒന്ന്‌ വാള്‍ട്ടറിന്റെ ശ്രദ്ധയില്‍ പെട്ടു. ദിനോസറുകളുടെ കാലമായ കൃറ്റേഷ്യസ്‌ യുഗത്തിനും സസ്തനികളുടെ ആധിപത്യം ആരംഭിച്ച 'ടെര്‍ഷ്യറി' കാലഘട്ടത്തിനും മധ്യേ രൂപപ്പെട്ട വിചിത്രമായ ഒരു കളിമണ്‍പാളി. കനം വെറും ആറുമില്ലിമീറ്റര്‍. 'കെ-ടി ബൗണ്ടറി'യെന്നറിയെന്ന്‌ പിന്നീട്‌ അറിയപ്പെട്ട ആ കളിമണ്‍പാളി സാധാരണഗതിയില്‍ അവഗണിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, വാള്‍ട്ടര്‍ അതെപ്പറ്റി ആണവശാസ്ത്രജ്ഞനായ പിതാവ്‌ ലൂയിസുമായി ചര്‍ച്ച ചെയ്തു. എന്തുകൊണ്ട്‌ ആ കളിമണ്‍പാളിക്ക്‌ ഇരുവശത്തും വളരെ വ്യത്യസ്തമായ ഫോസിലുകള്‍ കാണപ്പെടുന്നു? ദിനോസറുകളുടെ ഫോസിലുകള്‍ കൃറ്റേഷ്യസ്‌ യുഗത്തിന്‌ ഇപ്പുറത്തേക്കു വരാത്തതെന്താണ്‌? ഭൂമുഖത്തെ പല ഭാഗങ്ങളിലെയും ശിലാപാളികളില്‍ സമാനമായ കളിമണ്‍ അടര്‌ കാണപ്പെട്ടത്‌, അതെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ആല്‍വാരസുമാരെ പ്രേരിപ്പിച്ചു.

തന്റെ സുഹൃത്തും ആണവശാസ്ത്രജ്ഞനുമായ ഫ്രാങ്ക്‌ അസാരോ കളിമണ്ണിന്റെ രാസഉള്ളടക്കം കണ്ടെത്താന്‍ പുതിയൊരു വിശകലന മാര്‍ഗ്ഗം കണ്ടെത്തിയ കാര്യം ലൂയിസിനറിയാമായിരുന്നു. അച്ഛനും മകനും കൂടി 1978-ല്‍ ഒരു ദിവസം കാലിഫോര്‍ണിയോയിലെ ലോറന്‍സ്‌ ബര്‍ക്കലീ ലാബൊറട്ടറിയിലെത്തി അസാരോയെ കണ്ടു. കളിമണ്‍പാളിയെ പരിശോധിച്ചപ്പോള്‍ ഫലം അപ്രതീക്ഷിതമായിരുന്നു. കളിമണ്‍ പാളിയില്‍ ഇറിഡിയം(ശൃശറശൗാ‍) മൂലകത്തിന്റെ സാന്നിധ്യം, സാധാരണയിലും 300 മടങ്ങ്‌ കൂടുതല്‍! വാല്‍നക്ഷത്രങ്ങളിലും മറ്റ്‌ സൗരയൂഥ ഭാഗങ്ങളിലുമല്ലാതെ, ഭൗമോപരിതലത്തില്‍ ഇത്രയുമധികം ഇറിഡിയം ഉണ്ടാവുക അസാധ്യം. മാത്രമല്ല, ആ പാളിയുടെ പ്രായം ആറരകോടി വര്‍ഷവും. അങ്ങനെയാണ്‌, അച്ഛനും മകനും ചേര്‍ന്ന്‌ പ്രശസ്തമായ തങ്ങളുടെ 'ദിനോസര്‍ സിദ്ധാന്തം' രൂപപ്പെടുത്തിയത്‌.

ആറര കോടി വര്‍ഷം മുമ്പ്‌ ഏതാണ്ട്‌ പത്തുകിലോമീറ്റര്‍ വ്യാസമുള്ള ഒരു ക്ഷുദ്രഗ്രഹം (അല്ലെങ്കില്‍ വാല്‍നക്ഷത്രം), സെക്കന്‍ഡില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപില്‍ പതിച്ചുവെന്നാണ്‌ സിദ്ധാന്തം പറയുന്നത്‌. മാരകപ്രഹരശേഷിയായിരുന്നു അതിന്റേത്‌. ഭൂമുഖത്തുള്ള മുഴുവന്‍ ആണവായുധങ്ങളുടെയും സംഹാരശേഷിയുടെ പതിനായിരം മടങ്ങ്‌. ഒരു തരം 'മഹാവിസ്ഫോടനം'. മെക്സിക്കന്‍ കടലിടുക്കില്‍ അന്നുവരെയുണ്ടാകാത്ത തരത്തില്‍ സുനാമിയുണ്ടായി; ഒരുപക്ഷേ ഒരു കിലോമീറ്റര്‍ ഉയരത്തില്‍! ആ കൂട്ടിയിടിയില്‍ ഉയര്‍ന്ന പൊടിപടലങ്ങളും അവശിഷ്ടങ്ങളും അന്തരീക്ഷമാകെ നിറഞ്ഞു. ഭൂമി വര്‍ഷങ്ങളോളം ഇരുണ്ടു നിലകൊണ്ടു. അന്തരീക്ഷതാപനില താണു. ഹിമയുഗത്തിന്റെ വരവായി. ദിനോസറുകളടക്കം അന്ന്‌ ഭൂമുഖത്തുണ്ടായിരുന്നതില്‍ 85 ശതമാനം ജീവജാലങ്ങളും ഉന്‍മൂലനം ചെയ്യപ്പെട്ടു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ആ ക്ഷുദ്രഗ്രഹ പൊടിപടലം വര്‍ഷങ്ങള്‍ കൊണ്ട്‌ ഭൂമിയില്‍ പതിച്ചുണ്ടായതാണ്‌, തങ്ങളെ അത്ഭുതപ്പെടുത്തിയ കളിമണ്‍പാളിയെന്ന്‌ 1980-ല്‍ 'സയന്‍സ്‌' വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അല്‍വാരസ്മാര്‍ പറഞ്ഞു.

പക്ഷേ, ഭൗമശാസ്ത്രജ്ഞന്‍മാര്‍ ഈ സിദ്ധാന്തത്തിനെതിരെ കടുത്ത എതിര്‍പ്പാണ്‌ ഉയര്‍ത്തിയത്‌. ആറരക്കോടി വര്‍ഷം മുമ്പ്‌ ഭീമമായ കൂട്ടിയിടിയുണ്ടായെങ്കില്‍, അതിന്റെ അടയാളം ഭൂമുഖത്ത്‌ കാണേണ്ടതല്ലേ. അത്തരമൊന്ന്‌ കാണാത്തിടത്തോളം കാലം അല്‍വാരസുമാരുടെ സിദ്ധാന്തത്തിന്‌ സാധുതയില്ലെന്നവര്‍ വാദിച്ചു. മാത്രമല്ല, അത്തരമൊരു ഭീമന്‍ കൂട്ടിയിടി സാധ്യമാണോയെന്നും സന്ദേഹികള്‍ ചോദിച്ചു. 1990-ല്‍ അരിസോണ സര്‍വകലാശാലയിലെ അലന്‍ ഹിദെബ്രാന്‍ഡ്‌ എന്ന ഗവേഷകന്‍, ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ സൂചനയുടെ സഹായത്തോടെ, മെക്സിക്കോയില്‍ യുകറ്റാന്‍ ഉപദ്വീപിലുള്ള 'ചിക്സുലബ്‌ ക്രാറ്റര്‍' കണ്ടെത്തി. 193 കിലോമീറ്റര്‍ വരെ വിസ്തൃതിയിലും 48 കിലോമീറ്റര്‍ ആഴത്തിലുമുള്ള ആ പടുകൂറ്റന്‍ ക്രാറ്ററിന്റെ പ്രായം ആറരകോടി വര്‍ഷമാണെന്നു തെളിഞ്ഞതോടെ അല്‍വാരസുമാരുടെ സിദ്ധാന്തത്തിന്‌ വ്യക്തമായ തെളിവായി. ആഘാതഫലമായുണ്ടായ പടുകൂറ്റന്‍ സുനാമിയുടെ തെളിവും അതിനിടെ ഗവേഷകര്‍ക്ക്‌ ലഭിച്ചു.

1994-ല്‍ വ്യാഴഗ്രഹവുമായി 'ഷൂമാക്കര്‍-ലെവി-9'യെന്ന വാല്‍നക്ഷത്രം വന്നിടിച്ചതിന്റെ വിശദാംശങ്ങള്‍ ഹബ്ബിള്‍ ടെലിസ്കോപ്പ്‌ ശേഖരിച്ചതോടെ, അല്‍വാരസുമാരുടെ സിദ്ധാന്തത്തില്‍ അവശേഷിച്ചിരുന്ന സംശയങ്ങള്‍ക്കും നില്‍ക്കക്കള്ളിയില്ലതായി. 'കെ-ടി ബൗണ്ടറി'യില്‍ കാണപ്പെടുന്ന അവശിഷ്ടങ്ങളിലെ ഹീലിയം ഐസോടോപ്പുകളെ, 2001-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി(കാല്‍ടെക്‌)യിലെ ഗവേഷകര്‍ വിശകലനം ചെയ്തു. 6.5 കോടി വര്‍ഷം മുമ്പുണ്ടായ ആ ഭീമന്‍ കൂട്ടിയിടിയുടെ സ്വാധീനം ഭൗമകാലാവസ്ഥയില്‍ പതിനായിരം വര്‍ഷം നിലനിന്നു എന്നാണ്‌ ഗവേഷകര്‍ക്ക്‌ കണ്ടെത്തിയത്‌. ഇപ്പോഴിതാ, സിദ്ധാന്തം പ്രസിദ്ധീകരിച്ച്‌ കാല്‍ നൂറ്റാണ്ടിന്‌ ശേഷം ഡിസര്‍ട്ട്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അംഗീകാരവും. പക്ഷേ, തങ്ങളുടെ സിദ്ധാന്തം സാധൂക രിക്കപ്പെടുന്നതു കാണാന്‍ ലൂയിസ്‌ അല്‍വാരസിന്‌ ഭാഗ്യമുണ്ടായില്ല. അദ്ദേഹം 1988-ല്‍ അന്തരിച്ചു.
-ജോസഫ്‌ ആന്റണി

4 comments:

Sreejith K. said...

വളരെ വിജ്ഞാനപ്രദമായ ലേഖനം. പുതുതായി പലതും മനസ്സിലാക്കാന്‍ സാധിച്ചു. നന്ദി.

വേണു venu said...

അറിവിലേയ്ക്കു നയിക്കുന്നു.ആശംസകള്‍.

Unknown said...

very good report thanks for all

suneesh said...

വളരെ നല്ല വിഷയം ....തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്
ഭാവുകങ്ങളോടെ