Saturday, November 11, 2006

ശനിയില്‍ ചുഴലിക്കാറ്റ്‌; ഭൂമിയില്‍ അമ്പരപ്പ്‌

ചുഴലിക്കൊടുങ്കാറ്റ്‌ എന്നു കേട്ടാല്‍ സാധാരണഗതിയില്‍ ഭീതിയാണ്‌ തോന്നുക. അത്‌ ഭൂമിയിലെ കഥ. എന്നാല്‍, ശനിഗ്രഹത്തില്‍ ചുഴലിക്കറ്റ്ന്നു കേട്ടാലോ? ഇതുവരെ അത്തരമൊന്ന്‌ ആരും കേള്‍ക്കാത്തതുകൊണ്ട്‌ തികഞ്ഞ അമ്പരപ്പാണുണ്ടായത്‌.

ശനി (Saturn)യുടെ ദക്ഷിണധ്രുവത്തില്‍ അത്യുഗ്രന്‍ ചുഴലിക്കൊടുങ്കാറ്റ്‌ വീശുന്നു എന്ന വാര്‍ത്ത ഭൂമിയില്‍ അമ്പരപ്പ്‌ സൃഷ്ടിക്കുക സ്വാഭാവികം മാത്രം. കത്രീന പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെ ഭീതിയൊഴിയാത്തവരാണ്‌ പലരും. മറ്റൊരു ഗ്രഹത്തില്‍ ചുഴലിക്കൊടുങ്കാറ്റ്‌ വീശുന്നത്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌ എന്നു കൂടി വരുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവമുള്ളതാകുന്നു. ശനിയില്‍ ഭൗമവ്യാസത്തിന്റെ മൂന്നില്‍ രണ്ടുഭാഗം (8047 കിലോമീറ്റര്‍ ) വിസ്തൃതിയുള്ള ചുഴലിക്കാറ്റിനെ നാസയുടെ 'കാസിനി'(Cassini) വാഹനമാണ്‌ തിരിച്ചറിഞ്ഞത്‌.

മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗത്തില്‍ വലത്തോട്ട്‌ തിരിയുന്ന ശനിയിലെ കാറ്റിന്റെ 'ചുഴലിക്കണ്ണ്‌ ', ഭൂമിയിലുണ്ടാകുന്ന ചുഴലിക്കാറ്റുകളുടേതിന്‌ സാമ്യമുള്ളതാണ്‌. ശനിയെ പ്രദക്ഷിണം ചെയ്ത്‌ നിരീക്ഷണം തുടരുന്ന കാസിനി വാഹനം, 2006 ഒക്ടോബര്‍ 11-ന്‌ മൂന്നു മണിക്കൂര്‍ നേരമെടുത്തു ചുഴലിക്കാറ്റിന്റെ ചിത്രമെടുക്കാന്‍.

സമുദ്രോപരിതലത്തില്‍ ചൂടുപിടിച്ചുയരുന്ന വായു ചുഴലിയായി ചുറ്റാനാരംഭിക്കുകയും, ചുഴലിഭിത്തിക്ക്‌ മുകളില്‍ മേഘങ്ങള്‍ വന്‍തോതില്‍ തടിച്ചുകൂടി പേമാരിയായി പെയ്യുകയുമാണ്‌ ഭൂമിയില്‍ സംഭവിക്കുന്നത്‌. ശനി പക്ഷേ, വാതകഗ്രഹമായതിനാല്‍ അവിടെ ഈ പ്രക്രിയ സംഭവിക്കാന്‍ സമുദ്രമില്ല. പിന്നെയെങ്ങനെ ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു എന്നത്‌ വ്യക്തമല്ലെന്ന്‌, കാസിനിയെ നിയന്ത്രിക്കുന്ന, പസദേനയില്‍ കാലഫോര്‍ണിയ ഇന്‍സ്റ്റിട്ട്‌ ഓഫ്‌ ടെക്നോളജി (Caltech)യിലെ ആന്‍ഡ്രൂ ഇന്‍ഗര്‍സോള്‍ പറഞ്ഞു.

ഹവായിയിലെ കെക്ക്‌ ടെലസ്കോപ്പ്‌ അടുത്തകാലത്തു പകര്‍ത്തിയ ശനിയുടെ ചിത്രത്തില്‍ നിന്ന്‌ ഗ്രഹത്തിന്റെ തെക്കന്‍ ധ്രുവം ചൂടുപിടിച്ചിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. കാസിനി പിന്നീട്‌ നടത്തിയ നിരീക്ഷണത്തില്‍ , തെക്കന്‍ ധ്രുവത്തില്‍ നാലു ഡിഗ്രി ഫാരന്‍ഹെയ്റ്റ്‌ ചൂട്‌ കൂടുതാലാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണോ ചുഴലിക്കാറ്റ്‌ രൂപപ്പെടാന്‍ ഇടയാക്കിയതെന്നു വ്യക്തമല്ല.

കാറ്റിന്റെ ചുഴലിഭിത്തി 30 മുതല്‍ 70 കിലോമീറ്റര്‍ വരെ അന്തരീക്ഷത്തിലേക്ക്‌ ഉയര്‍ന്നാണിരിക്കുന്നത്‌. ഇത്‌ ഭൂമിയിലുണ്ടാകാറുള്ള ചുഴലിക്കാറ്റുകളുടെ ചുഴലിഭിത്തികളില്‍ നിന്ന്‌ രണ്ടു മുതല്‍ അഞ്ച്‌ ഇരട്ടി വരെ കൂടുതലാണ്‌.

ഭീമാകാരമാര്‍ന്ന ഒരു കാറ്റ്‌ ഇതിനുമുമ്പ്‌ കാണപ്പെട്ടിട്ടുള്ളത്‌ വ്യാഴ(Jupiter)ത്തിലാണ്‌. 'ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌ '(Great Red Spot) കാറ്റ്‌ എന്നറിയപ്പെടുന്ന അതിന്റെ വിസ്തൃതി 13,920 കിലോമീറ്ററാണ്‌. മൂന്നു ഭൂമികളെ ഒതുക്കിവെയ്ക്കാവുന്ന വിസ്താരം. 340 വര്‍ഷം നീണ്ടുനിന്ന ആ കാറ്റ്‌ ആറ്‌ ദിവസം കൊണ്ടാണ്‌ ഒരു തവണ വലംവെയ്ക്കുന്നത്‌. പക്ഷേ, അതൊരു ചുഴലിക്കൊടുങ്കാറ്റല്ല.

ഇപ്പോള്‍ ശനിയില്‍ നിന്ന്‌ 3.4 ലക്ഷം കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന കാസിനി വാഹനത്തെ ഉപയോഗിച്ച്‌, ചുഴലിക്കാറ്റിനെ കൂടുതല്‍ മനസിലാക്കാനാണ്‌ ഗവേഷകരുടെ ശ്രമം. 2004 ജൂലായ്‌ ഒന്നിനാണ്‌ കാസിനി- ഹെജന്‍സ്‌ ദൗത്യം ശനിയുടെ ഭ്രമണപഥത്തിലെത്തിയത്‌. 2005 ജനവരി 14-ന്‌ ശനിയുടെ ഉപഗ്രഹമായ ടൈറ്റ(Titan)ന്റെ പ്രതലത്തില്‍, നിശ്ചയിക്കപ്പെട്ടതുപോലെ, ഹൈജന്‍സ്‌ വാഹനം ഇടിച്ചിറങ്ങുകയും, ടൈറ്റന്റെ പ്രതലത്തിലെ വിവരങ്ങള്‍ ഭൂമിയിലെത്തിക്കുകയും ചെയ്തു.(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍)

No comments: