Thursday, November 09, 2006

ഹരിതഗൃഹ വാതകവ്യാപനം ഏറുന്നു

അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ ഏറുകയാണ്‌; ആഗോളതാപനത്തിന്‌ ആക്കം കൂട്ടിക്കൊണ്ട്‌-പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു

ആഗോളതാപന (Global Warming)ത്തെപ്പറ്റി ആശങ്ക എത്ര വര്‍ധിച്ചിട്ടും, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ക്ക്‌ (greenhouse gases) കുറവ്‌ വന്നിട്ടില്ല. മാത്രമല്ല, വാതകവ്യാപനത്തിന്റെ തോത്‌ കാര്യമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ആഗോളതാപനം തടയാന്‍ ഉദ്ദേശിച്ച്‌ നലവില്‍ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol) വേണ്ടത്ര ഗുണം ചെയ്തിട്ടില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. 2005-ല്‍ മാത്രം ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്സയിഡി(CO2)ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ അരശതമാനം ഏറിയെന്ന്‌ ഐക്യരാഷ്ട്രസഭയ്ക്കു (United Nations)കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന' (WMO) നടത്തിയ പഠനം വ്യക്തമാക്കുന്നു.

പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധന (fossil fuels)ങ്ങളുടെ ഉപയോഗമാണ്‌ അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പ്രധാന കാരണം. CO2 മാത്രല്ല, മീഥേന്‍, നൈട്രസ്‌ ഓക്സയിഡ്‌ എന്നിവയും ഹരിതഗൃഹവാതകങ്ങള്‍ ആണ്‌. ഇവയില്‍ CO2 , നൈട്രസ്‌ ഓക്സയിഡ്‌ എന്നിവയുടെ സാന്ദ്രതയാണ്‌ വര്‍ധിക്കുന്നത്‌. 'സമീപഭാവിയിലൊന്നും ഈ വാതകങ്ങളുടെ തോത്‌ കുറയാനിടയില്ലെന്നാണ്‌ സൂചന'-പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ഇവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഇന്നത്തെ നിലക്ക്‌ തുടര്‍ന്നാല്‍, ആഗോളതാപനത്തെക്കുറിച്ച്‌ എന്തെല്ലാം ദുസ്വപ്നങ്ങളാണോ മനുഷ്യരാശിയെ വേട്ടയാടുന്നത്‌ അതൊക്കെ യാഥാര്‍ത്ഥ്യമാകുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

CO2 -ന്റെ അന്തരീക്ഷ സാന്ദ്രത 2004-ല്‍ 377.1 പി.പി.എം(ppm-parts per million) ആയിരുന്നത്‌ 2005-ല്‍ 379.1 പി.പി.എം. ആയെന്ന്‌ കാലാവസ്ഥാസംഘടനയുടെ പഠനം വ്യക്തമാക്കുന്നു. എന്നുവെച്ചാല്‍ 0.53 ശതമാനം വര്‍ധന. നൈട്രസ്‌ ഓക്സയിഡിന്റെ സാന്ദ്രത 2005-ല്‍ 319.2 പി.പി.എം. ആയി. ഒരു വര്‍ഷം കൊണ്ട്‌ 0.2 ശതമാനം വര്‍ധനയാണുണ്ടായത്‌. മീഥേന്റെ കാര്യത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. വ്യവസായം, ഓട്ടോമൊബെയില്‍, ഊര്‍ജ്ജോത്പാദനം തുടങ്ങിയ മേഖലകളില്‍ നിന്നാണ്‌ അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങള്‍ വ്യാപിക്കുന്നത്‌. ഈ മേഖലകളൊക്കെ ധൃതഗതിയില്‍ വളരുന്നതും, വാതകവ്യാപനം പരിമിതപ്പെടുത്താന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനക്ക്‌ ഇടയാക്കുന്നു.

സൂര്യനില്‍ നിന്നെത്തുന്ന താപത്തെ അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂമി തണുത്തുവിറയ്ക്കുമായിരുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമായേനെ. നിലവില്‍ ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനവും നൈട്രജനാണ്‌. 20.9 ശതമാനം ഓക്സിജന്‍. ഇതുമായി താരതമ്യം ചെയ്താല്‍, ഹരിതഗൃഹവാതങ്ങളില്‍ പ്രധാനിയായ CO2 ന്റെ തോത്‌ വളരെ പരിമിതമാണ്‌. പതിനായിരം തന്മാത്രയില്‍ വെറും ഒന്നു മാത്രമാണ്‌ CO2 . എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 98 ശതമാനവും CO2 ആണ്‌. അവിടുത്തെ താപനില 477 ഡിഗ്രിസെല്‍സിയസാവാന്‍ ഇതാണ്‌ കാരണം. ഭൗമാന്തരീക്ഷത്തില്‍ CO2 ന്റെ സാന്ദ്രത വെറും ഒരു ശതമാനമായാല്‍ പോലും ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

CO2 ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നു എന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800 ന്‌ മുമ്പ്‌ അന്തരീക്ഷ CO2 ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടണ്‍ CO2 ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടണ്‍ CO2 -ന്‌ തുല്യമാകും അത്‌. (അവലംബം: WMO, 'The Weather Makers' by Tim Flannery )

3 comments:

Raghavan P K said...

ഒരു നല്ല ശ്രമം.ഫോണ്ട് സൈസ് കുറച്ചു കൂട്ടാന്‍ സാധിച്ചെങ്കില്‍ വായിക്കന്‍ എളുപ്പമായിരിക്കും.

Shiju said...

ആന്റണി ചേട്ടാ
ഈ ലേഖനങ്ങളൊക്കെ മലയാളം വിക്കിയില് (http://ml.wikipedia.org/) ഇടാമല്ലോ. ഇങ്ങനത്തെ ലേഖനങ്ങളൊന്നും ഇപ്പോള്‍ മലയാളം വിക്കിയില്‍ ഇല്ല. താങ്കളെ പോലെ നല്ല മലയാളം എഴുതാന്‍ കഴിവുള്ളവര്‍ വിക്കിയിലേക്ക് വരേണ്ടതാണ്.

പയ്യന്‍സ് said...

ജോസഫേട്ടാ
സാറിന്‍റ്‍റെ ഒരു ആരാധകനാണേ.. ഏതായാലും ഇത്തരം നല്ല സാധങ്ങള്‍ ഉത്തരവാദിത്തത്തോടെയും ആത്മാര്‍ഥതയോടെയും എഴുതാന്‍ കഴിയുന്നവര്‍ ബൂലോകത്തില്ല. ഉടന്‍ തന്നെ ജോസഫേട്ടനെ ഒരു പുലിയായി പ്രഖ്യാപിക്കുന്നതാണ്.സിബുവിനോടോ മറ്‍റോ പറഞ്ഞ് ഇവ വിക്കിയില്‍ കയറ്‍റാന്‍ ഏര്‍പ്പാടക്കണം. ബ്ളോഗ് ഇടയ്ക്കു വച്ച് ഇട്ടു കളയരുത്.