Wednesday, June 13, 2007

ഭൂമിക്കു പനി; കേരളത്തിനും

അടുത്തകാലത്തായി കേരളം എന്തുകൊണ്ട്‌ പനിയുടെ രൂക്ഷതയില്‍ വിറയ്‌ക്കുന്നു. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പോലെ കൊതുകു പരത്തുന്ന രോഗങ്ങള്‍ നമ്മളെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌. ശുചിത്വക്കുറവെന്ന പരമ്പരാഗത വിശദീകരണത്തില്‍ ഈ പ്രതിഭാസത്തെ ഒതുക്കാനാകുമോ? കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഭൂമിക്കു ചൂടുപിടിക്കുന്നതിന്റെ ആദ്യസൂചനയാണെന്ന്‌ ഗവേഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍, ആഗോളതാപനത്തിന്റെ ദുരിതഫലമല്ലേ കേരളം ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നത്‌

നി ചെറുക്കാന്‍ പട്ടാളമെത്തിയിരിക്കുകയാണ്‌ കേരളത്തില്‍. ചരിത്രത്തിലാദ്യമായാണ്‌ ഇത്തരമൊരു അനുഭവം. ദിനംപ്രതി ആയിരങ്ങള്‍ പനിപിടിച്ച്‌ ആസ്‌പത്രികളിലെത്തുന്നു. രോഗികളെ ഉള്‍ക്കൊള്ളാനാകതെ ആസ്‌പത്രികള്‍ വീര്‍പ്പുമുട്ടുന്നു. മരുന്നും കിടക്കകളും ഡോക്ടര്‍മാരും നഴ്‌സുമാരുമൊന്നും തികയാത്ത അവസ്ഥ. ദിവസവും മരിച്ചവരുടെ സംഖ്യ നിരത്തുന്ന മുഖ്യവാര്‍ത്തകളുമായി പത്രങ്ങളും. കേരളം ശരിക്കും പരീക്ഷിക്കപ്പെടുകയാണ്‌. പൊതുജനാരോഗ്യരംഗത്ത്‌ നമ്മള്‍ കൈവരിച്ചുവെന്ന്‌ അഭിമാനപൂര്‍വം പറയാറുള്ള പല നേട്ടങ്ങളും നമുക്കു നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥ.

പട്ടാളം എത്തുന്നത്‌ പുതുമയാണെങ്കിലും, കേരളം പനിയുടെ പിടിയില്‍ പെടുന്നത്‌ ആദ്യമായല്ല. സമീപവര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, ഓരോ വര്‍ഷവും ഇത്തരം പകര്‍ച്ചവ്യാധികളുടെ രൂക്ഷത ഏറുന്നതായി കാണാം. ചിക്കുന്‍ ഗുനിയ പോലെ ഇത്രകാലവും കേരളീയര്‍ക്ക്‌ കേട്ടറിവു മാത്രമായിരുന്നു പല പകര്‍ച്ചവ്യാധികളും സമീപകാലത്ത്‌ ഇവിടെ ഭീഷണി സൃഷ്ടിച്ച്‌ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്‌ത്‌, സപ്‌തംബര്‍ മാസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്‌ത്തിയ ചിക്കുന്‍ ഗുനിയ ഇത്തവണ ജൂണില്‍ തന്നെ കൂടുതല്‍ രൂക്ഷമായി അവതരിച്ചിരിക്കുന്നു.
ഈഡിസ്‌ ഈജിപ്‌റ്റി കൊതുക്‌

1953-ല്‍ ആദ്യമായി ടാന്‍സാനിയയില്‍ തിരിച്ചറിഞ്ഞ രോഗമാണ്‌ ചിക്കുന്‍ ഗുനിയ. അവിടുത്തെ സ്വാഹിലി ഭാഷയില്‍ 'വളഞ്ഞുനില്‍ക്കുക'യെന്നാണ്‌ ഈ വാക്കിനര്‍ത്ഥം. ചിക്കുന്‍ ഗുനിയ വന്നാല്‍ സന്ധിവേദന സഹിക്കാതെ വളഞ്ഞു പുളയുന്ന രോഗികളെ ഈ പേര്‌ പ്രതീകവത്‌ക്കരിക്കുന്നു. 'ടോഗോ വൈറിഡേ' കുടുംബത്തില്‍പെട്ട 'ആല്‍ഫ വൈറസ്‌ ജിനസി'ലെ ഒരു ആര്‍.എന്‍.എ വൈറസാണ്‌ രോഗകാരി. 54 വര്‍ഷം മുമ്പ്‌ തിരിച്ചറിഞ്ഞ ഈ രോഗം കേരളത്തെ ആദ്യമായി പിടികൂടുന്നത്‌ കഴിഞ്ഞ വര്‍ഷമാണ്‌. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും കഴിഞ്ഞ വര്‍ഷം ഈ രോഗം വല്ലാതെ ദുരിതം വിതച്ചു.

ചിക്കുന്‍ ഗുനിയ മാത്രല്ല, ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങളുടെ തോതും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്നു. എന്താവാം പനി ഓരോ വര്‍ഷവും ഇങ്ങനെ വര്‍ധിക്കാന്‍ കാരണം. വിവാദങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത കേരളത്തില്‍ തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്‌ സര്‍ക്കാരിന്റെ കഴിവുകേടായി ചിത്രീകരിക്കുക സ്വാഭാവികം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതാണ്‌ രോഗംനേരിടുന്നതില്‍ പരാജയപ്പെടുന്നതെന്ന വിമര്‍ശനവും പ്രതീക്ഷിക്കാവുന്നതു തന്നെയാണ്‌. പക്ഷേ, ഒറ്റയടിക്ക്‌ നാടുനീളെ പതിനായിരങ്ങള്‍ പനിച്ചുവിറച്ചെത്തുന്നത്‌ നേരിടാന്‍ തരത്തില്‍ അടിസ്ഥാനസൗകര്യം ഒരു സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്‌ എന്നെങ്കിലും ഉണ്ടാകുമോ

മറ്റൊരു വാദം പരിസരശുചിത്വത്തില്‍ കേരളീയര്‍ പുലര്‍ത്തുന്ന പിന്തിരിപ്പന്‍ മനോഭാവമാണ്‌ ഇത്തരം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമെന്നതാണ്‌. ശരിതന്നെയാണ്‌. പരിസരം വൃത്തികേടായിരിക്കുന്നത്‌ രോഗാണുക്കള്‍ക്ക്‌ വളരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു. രോഗാണുക്കള്‍ക്കു മാത്രമല്ല, അവയെ പരത്തുന്ന കൊതുക്‌, ഈച്ച തുടങ്ങിയ പ്രാണികളും പെരുകാന്‍ ഇടയാകും. വ്യക്തിശുചിത്വത്തില്‍ വലിയ നിഷ്‌കര്‍ഷ കാട്ടുന്ന മലയാളി, പരിസര ശുചിത്വത്തില്‍ കാട്ടുന്ന അലംഭാവം അപലപിക്കപ്പെടേണ്ടതു തന്നെയാണ്‌. താനുണ്ടാക്കുന്ന മാലിന്യങ്ങള്‍ അന്യന്റെ പറമ്പിലോ റോഡു വക്കത്തോ ഇട്ട്‌ പോരാമെന്ന മനോഭാവം മലയാളി ഉപേക്ഷിച്ചേ തീരൂ.

ഇതൊക്കെ ശരി തന്നെ. പക്ഷേ, കേരളീയരുടെ ഇത്തരം മനോഭാവം പുതിയതല്ല; അത്‌ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. എന്നാല്‍, സമീപവര്‍ഷങ്ങളിലാണ്‌ ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങളുടെ തീഷ്‌ണത വര്‍ധിച്ചിരിക്കുന്നത്‌. എന്തുകൊണ്ടാവാം അത്‌. മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ടു പകരുന്ന രോഗമല്ല ചിക്കുന്‍ ഗുനിയ. കൊതുകുകളാണ്‌ പരത്തുന്നത്‌. 'ഈഡിസ്‌ ഈജിപ്‌റ്റി' (Aedes aegypti)യാണ്‌ യഥാര്‍ത്ഥ പ്രതി (കേരളത്തില്‍ 'ടൈഗര്‍ കൊതുകുകളും'-Aedes albopictus- രോഗം പരത്താറുണ്ട്‌).
ടൈഗര്‍ കൊതുക്‌
പരിസരമലിനീകരണമാണ്‌ ചിക്കുന്‍ ഗുനിയ പടരാന്‍ കാരണം എന്നത്‌ പൂര്‍ണമായി ശരിയാണോയെന്ന്‌, ഈഡിസ്‌ ഈജിപ്‌തി കൊതുകുകള്‍ പെരുകുന്നതിന്റെ രീതി പരിശോധിക്കുമ്പോള്‍ സംശയമുയരുന്നു. കാരണം, മലിനജലത്തില്‍ ഇവ പ്രജനനം നടത്താറില്ല; തെളിഞ്ഞ മലിനമാകാത്ത വെള്ളം വേണം അതിന്‌. ശരീരത്തില്‍ ചെറിയ പുള്ളികളുള്ള ഇവയ്‌ക്ക്‌ 'സുന്ദരിക്കൊതുകുകള്‍' എന്നും വിളിപ്പേരുണ്ട്‌. അതുകൊണ്ടുതന്നെ നഗരത്തിലെ മലിനജലത്തെക്കാള്‍ ഇവയ്‌ക്കിഷ്ടം നാട്ടിന്‍പുറങ്ങളാണ്‌. കേരളത്തില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചിരിക്കുന്നത്‌ നഗരങ്ങളിലല്ല, നാട്ടിന്‍പുറങ്ങളിലാകാന്‍ ഒരു കാരണം ഇതാണ്‌ (പനിക്കെതിരെ ആദ്യം പട്ടാളമിറങ്ങിയത്‌ തിരുവന്തപുരം ജില്ലയില്‍ അഗസ്‌ത്യകൂടം താഴ്‌വരയിലെ അമ്പൂരിയിലാണെന്ന കാര്യം ഓര്‍ക്കുക).

പറമ്പിലും റബ്ബര്‍ തോട്ടങ്ങളിലും മറ്റും ചിരട്ടകളിലും പ്ലാസ്‌റ്റ്‌ക്ക്‌ ഷീറ്റുകളിലും ടയര്‍ കഷണങ്ങളിലും ഒക്കെ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലാണ്‌ ഇവ പെരുകുന്നത്‌. നനവുള്ള പ്രതലത്തില്‍ പോലും മുട്ടയിട്ട്‌ ഇവയ്‌ക്കു പെരുകാനാകും. പകല്‍നേരത്തു മാത്രമേ ഇവ മനുഷ്യരെ ആക്രമിക്കാറുള്ളൂ. ടൈഗര്‍ കൊതുകുകളും ഇതേ സ്വഭാവക്കാരാണ്‌. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക്‌ നേരിട്ടു പകരാത്ത രോഗമായതിനാല്‍, ചിക്കുന്‍ ഗുനിയ പടരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇത്തരം കൊതുകുകള്‍ കൂടുതലായി പെരുകുന്നു എന്നാണ്‌. കൊതുകിന്‌ പെരുകാനുള്ള സാഹചര്യം കൂടുതല്‍ അനുകൂലമായിക്കൊണ്ടിരിക്കുന്നു എന്നും ഇതിനെ വ്യാഖ്യാനിക്കാം.
എന്താവാം ആ സാഹചര്യം? മലിനീകരണത്തെയും ശുചിത്വമില്ലായ്‌മയെയും മാത്രം പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌ യുക്തിക്കു നിരക്കാത്തതാണെന്ന്‌, രോഗം പരത്തുന്നു കൊതുകിന്റെ പ്രജനന രീതി വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ഇത്തരം കൊതുകുകള്‍ കൂടുതലായി പെരുകാന്‍ ഇടയാക്കുന്ന ഘടകമെന്താണ്‌. ഇവിടെയാണ്‌ പനിപിടിച്ച ഭൂമിയുടെ സ്വാധീനം കടന്നു വരുന്നത്‌. ഭൂമിയിലെ താപനില ആഗോളതാപനം മൂലം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതും, കൊതുകിന്‌ പെരുകാന്‍ സാഹചര്യം കൂടുതല്‍ അനുകൂലമാകുന്നു എന്നതും കൂട്ടിവായിക്കേണ്ട കാര്യങ്ങളാണെന്ന്‌ സാരം.
ചൂടും ഈര്‍പ്പവും വേണം കൊതുകിന്‌ പെരുകാന്‍. ഇതുരണ്ടും കുറവായതിനാലാണ്‌ ശീതരാജ്യങ്ങളില്‍ കൊതുകില്ലാത്തത്‌. കൊതുകിന്‌ പെരുകാന്‍ കൂടുതല്‍ അനുകൂലമായ വിധത്തില്‍ അന്തരീക്ഷതാപനില വര്‍ഷംതോറും വര്‍ധിച്ചു വരുന്നതാണ്‌, കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ദുരന്തത്തിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വെച്ച്‌ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ആഗോളതാപനത്തിന്റെ നേരിട്ടുള്ള ഫലമാണ്‌ കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ്‌ ഇതിനര്‍ത്ഥം. ഭൂമിക്കു ചൂടുകൂടുമ്പോള്‍ പകര്‍ച്ചവ്യാധികളുടെ, പ്രത്യേകിച്ചും കൊതുകു പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്‌ എന്നിങ്ങനെയുള്ള രോഗങ്ങളുടെ, രൂക്ഷത വര്‍ധിക്കുമെന്നത്‌ മുമ്പു തന്നെ കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ള കാര്യമാണ്‌. കൊതുകിന്‌ സാഹചര്യം കൂടുതല്‍ അനുകൂലമാകുമെന്നതാണ്‌ കാരണം.
മാത്രല്ല, ആഗോളതാപനം ഇത്തരം പകര്‍ച്ചവ്യാധികളുടെ ഭൂമിശാസ്‌ത്രപരമായ ക്രമം മാറ്റിമറിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന്‌, പരമ്പരാഗതമായി പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലായിക്കൊള്ളണമെന്നില്ല ചിക്കുന്‍ ഗുനിയ പൊട്ടിപ്പുറപ്പെടുന്നത്‌. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമാണ്‌ ഈ പകര്‍ച്ചവ്യാധി ഭീതിപരത്താനാരംഭിച്ചത്‌. എന്നാല്‍, ഏതൊക്കെ തരത്തിലാകും ഈ ക്രമത്തില്‍ മാറ്റം വരികയെന്ന്‌ ഗവേഷകര്‍ക്ക്‌ വ്യക്തതയില്ല. "പഴയരോഗങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ പരിസ്ഥിതിയുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്‌"-അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ ടൊറന്റോയില്‍ അടുത്തയിടെ നടന്ന പൊതുയോഗത്തില്‍, കൊളംബിയ സര്‍വകലാശാലയിലെ സ്‌റ്റീഫന്‍ മോഴ്‌സ്‌ പറഞ്ഞു. കൊതുകു പരത്തുന്ന രോഗങ്ങള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ ആഗോളതാപനത്തിന്റെ ആദ്യസൂചനയായി കാണാമെന്ന്‌ അദ്ദേഹം പറയുന്നു.
ഇത്തരം വസ്‌തുതകളുടെ വെളിച്ചത്തില്‍ വേണം കേരളത്തിലെ പനിബാധയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍. പറഞ്ഞു ശീലിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടു കാര്യമില്ല എന്നു സാരം. കാലാവസ്ഥ മാറുകയാണ്‌. അത്‌ പ്രളയമായും വരള്‍ച്ചയായും മാത്രമല്ല, പകര്‍ച്ചവ്യാധികളായും നമ്മളെ വേട്ടയാടും എന്ന വസ്‌തുത അംഗീകരിക്കാന്‍ സമയമായി. ഈ കാലാവസ്ഥാവ്യതിയാനം കൂടി കണക്കിലെടുത്തു വേണം ആരോഗ്യരംഗത്തു പോലും നമ്മള്‍ വരുംവര്‍ഷങ്ങളില്‍ ആസൂത്രണം നടത്താനും പദ്ധതികള്‍ തയ്യാറാക്കാനും. കൊതുകു വളരാന്‍ അനുകൂല സാഹചര്യം വര്‍ധിക്കുകയാണ്‌, അതിനാല്‍ ഇതിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങളെ ബോധവത്‌ക്കരിക്കുകയും വേണം. അതല്ലാതെ ഒരാഴ്‌ചത്തെ ശുചീകരണം കൊണ്ടോ, പരസ്‌പരമുള്ള പ്രസ്‌താവനായുദ്ധങ്ങള്‍ കൊണ്ടോ മാത്രം ഇനിയുള്ള കാലം പിടിച്ചു നില്‍ക്കാനാവില്ല.
(അവലംബം: ചികുന്‍ ഗുനിയ ഭീതി പരത്തുമ്പോള്‍-ഡോ.എം.മുരളീധരന്‍, മാതൃഭൂമി ആരോഗ്യരംഗം, ആഗസ്‌ത്‌ 27, 2006, 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജി'യുടെ വാര്‍ത്താക്കുറിപ്പ്‌ (മെയ്‌ 22,2007), വില്ലന്‍ കൊതുകുകളെ നേരിടാന്‍-ഡോ.മാത്യു പാറയ്‌ക്കല്‍, മലയാള മനോരമ, ജൂണ്‍12, 2007, വിക്കിപീഡിയ. ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: മാതൃഭൂമി, വിക്കിപീഡിയ).

8 comments:

Joseph Antony said...

പറഞ്ഞു പഴകിയ കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടു കാര്യമില്ല. കാലാവസ്ഥ മാറുകയാണ്‌. അത്‌ പ്രളയമായും വരള്‍ച്ചയായും മാത്രമല്ല, പകര്‍ച്ചവ്യാധികളായും നമ്മളെ വേട്ടയാടും എന്ന വസ്‌തുത അംഗീകരിക്കാന്‍ സമയമായി. കേരളം ഇപ്പോള്‍ നേരിടുന്ന ചിക്കുന്‍ ഗുനിയ ഭീഷണി ആഗോളതാപനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നു വേണം കരുതാന്‍.

അപ്പു ആദ്യാക്ഷരി said...

ഈ ലേഖനത്തില്‍ പറഞ്ഞീരിക്കുന്ന കാരണങ്ങള്‍ കൂടാതെ കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കൊതുകുശല്യം കൂടാന്‍ മറ്റൊരു പ്രധാന കാരണം ഉണ്ട്. ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഉള്ള കേരളത്തിലെ ജൈവവ്യവസ്ഥയല്ല ഇന്ന് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍, പ്രതേകിച്ച് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ റബ്ബര്‍തോട്ടങ്ങളുടെ എണ്ണം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. റബ്ബറിന്റെ വില ഉയര്‍ന്നുനിന്ന ഒരു കാലഘട്ടത്തില്‍ തെങ്ങിന്‍ തോപ്പുകള്‍ വരെ വെട്ടി റബ്ബര്‍കൃഷി തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തില്‍ത്തന്നെ ഇപ്പോള്‍ ഭൂരിഭാഗം ഏരിയകളിലും റബ്ബര്‍തോട്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ഈ രീതിയില്‍ പരിസ്ഥിതി മാറ്റിയെടുത്തത് കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല പരിതസ്ത്ഥിതി നല്‍കിയിരിക്കുന്നു. കൊതുക് മാത്രമല്ല, ചെള്ള്, അട്ട തുടങ്ങിയ ജീവികളുടെ എണ്ണവും പണ്ടെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു.

Sijith said...

വളരെ ഉപകാരപ്രദമായ ലേഖനം ജോസഫ്..
അത് മാത്രമല്ല ഇന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തത് പോലെ മഴവെള്ളക്കുഴികളും ഈ കൊതുകുകള്‍ക്ക് വളരാന്‍ ഒരു കാരണമായിരിക്കാം..
പ്രകൃതി നശീകരണത്തെക്കുറിച്ച് പണ്ട് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ പുച്ഛിച് നടന്ന വികസന വാദികള്‍ ഇപ്പോള്‍ എന്ത് പറയുമോ ആവോ..

oru blogger said...

മരിച്ചവരും അവരുടെ ഫാമിലിയുമൊന്നെമല്ല കുഴപ്പം. ആര്‍മിയെ തൂക്കാന്‍ വിളിച്ചതാണു പോലും:)
ഇതൊക്കെ ചുമ്മ ഒരു ബഹളമുണ്ടാക്കണം മാഷെ, അത്ര തന്നെ..

എന്തോന്ന് ശുചീകരണം? ഒരു മന്ത്രി രാജിവെച്ചാല്‍ നൂറ്റാണ്ടുകളായിട്ടുള്ള കൊച്ചിയിലെ മണവും കൊതുകും പോകുമോ? ഗവര്‍ണ്മെന്റ് ആശുപത്രിയിലെ ഡാക്കിട്ടര്‍ വൈകിട്ട് വീട്ടില്‍ വന്നു കാണൂ എന്ന ഏര്‍പ്പാട് നിര്‍ത്തുമോ? മന്ത്രിയാണോ കേരളം മുഴുവന്‍ റബ്ബര്‍ തൊട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്, അതിന്റകത്ത് കുഴികുത്തി ചാണകവും, വെള്ളവും നിറച്ചത്?

വയലാര്‍ രവിയുടെ വേദന , കുറച്ച് നമ്പൂതിരിമാരെ തെറിവിളിച്ച് അതു തീര്‍ന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് ആരെങ്കിലും എഴുതിയൊ? pagans (അതില്‍ ഹിന്ദുക്കളും പെടും) ഉള്ളതുകൊണ്ടാണു 9/11 സംഭവിച്ചത് എന്നു പറഞ്ഞ ജെറി ഫാല്‍വെല്‍, അപ്പോ യേശുദാസിനു വിഗ്രഹാരാധനയില്‍ വിശ്വാസമുണ്ടോ എന്നു ചോദിച്ചാല്‍ എന്തു തെറ്റ്?

ചെമ്പൈ വൈദ്യനാധ ഭാഗവതര്‍ പറഞ്ഞതാണു ശരി എന്നറിയാം, എന്നാലും ചര്‍ച്ചക്ക് ഒരു CREDIBILITY വേണ്ടേ


സാര്‍ രാഷ്ടീയം എഴുതാതെ സയന്‍സ് മാത്രം എഴുതൂ:)

Joseph Antony said...

തമ്പിയളിയന്‍,
ഒരു മനുഷ്യപ്രവര്‍ത്തനമെന്ന നിലയില്‍ ശാസ്‌ത്രത്തിന്‌
രാഷ്ട്രീയത്തില്‍നിന്ന്‌ വേര്‍പെട്ട്‌ നിലനില്‍പ്പുണ്ടോ, സംശയമാണ്‌. ശാസ്‌ത്രം ഒരിക്കലും അരാഷ്ട്രിയവത്‌ക്കരിക്കപ്പെടരുതെന്ന്‌ ആഗ്രഹിക്കുന്ന വ്യ്‌ക്തിയാണ്‌ ഞാന്‍.
-ജോസഫ്‌

മൂര്‍ത്തി said...

നന്ദി മാഷെ...ഇന്നാണ് വായിക്കാനൊത്തത്.
ഒരു മനുഷ്യപ്രവര്‍ത്തനമെന്ന നിലയില്‍ ശാസ്‌ത്രത്തിന്‌
രാഷ്ട്രീയത്തില്‍നിന്ന്‌ വേര്‍പെട്ട്‌ നിലനില്‍പ്പുണ്ടോ, സംശയമാണ്‌.

100% യോജിക്കുന്നു.

ആവനാഴി said...

തമ്പിയളിയന്‍

എന്തുകൊണ്ട് കിയോട്ടൊ പ്രൊട്ടോക്കോള്‍ അമേരിക്ക ഒപ്പിട്ടില്ല. അതൊരു രാഷ്ട്രീയമായ തീരുമാനമല്ലായിരുന്നോ. അതുകൊണ്ട് അമേരിക്ക ഇഷ്ടം പോളെ കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തു വിടുന്നു. ഗ്ലോബല്‍ വാമിങ്ങ് അതു ത്വരിതപ്പെടുത്തുന്നു. രാഷ്ട്രീയം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുണ്ട്, ശാസ്ത്രമുള്‍പ്പെടെ.

oru blogger said...

കുറിഞ്ഞി വായിച്ചു കഴിഞ്ഞ് വെറുതെ വലതുവശത്തെ കമന്റൊന്നു നോക്കിയപ്പോഴാ മി/മിസ്സ്.ആവനാഴി കമന്റ് കണ്ടത്...

കോര്‍ക്കുന്നതിനു മുന്‍പ് ഒരു ചോദ്യം:) കേരളത്തിലെ എത്ര രാഷ്ട്രീയക്കാര്‍ താങ്കള്‍ പറയുന്ന ശസ്ത്രത്തെ അറിയുന്നു? ബന്തു നടത്തുക, ട്രാന്‍സ്പോര്‍ട്ട് ബസ്സ് കത്തിക്കുക, കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുക..

മറുപടിയില്‍ ജോസഫ് മാഷ് ഒരാഗ്രഹമാണ് പറഞ്ഞത്..താങ്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ലേ?