Tuesday, April 17, 2012

പ്രപഞ്ചത്തിന്റെ അഴകളവുകള്‍

സൂക്ഷ്മപ്രപഞ്ചം മുതല്‍ സ്ഥൂലപ്രപഞ്ചം വരെ നീളുന്ന ഒരു ആനിമേഷന്‍ യാത്ര. ക്യാരി ഹ്വാങും മൈക്കല്‍ ഹ്വാങും ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ള ഒരു ദൃശ്യവിസ്മയം.

ഭൗതികശാസ്ത്രത്തില്‍ സാധ്യമായതെന്ന് കരുതുന്ന ഏറ്റവും ചെറിയ നീളമായ 'പ്ലാങ്ക് ദൈര്‍ഘ്യം' (Plank Length-0.0000000001 yoctometers) മുതല്‍ ക്വാര്‍ക്കുകളിലൂടെയും ആറ്റങ്ങളിലൂടെയും സഞ്ചരിച്ച് സൂക്ഷ്മജീവികളെ പിന്നിട്ട് സ്ഥൂലപ്രപഞ്ചത്തിലെത്തി, അവിടെനിന്ന് സൗരയൂഥത്തിലേക്കും പ്രപഞ്ചത്തിന്റെയും അനന്തവിശാലതയിലേക്ക് നീളുന്ന ഒരു വിസ്മയ യാത്ര.

താഴെയുള്ള ലിങ്കില്‍ പോയിട്ട് Start ല്‍ ക്ലിക്ക് ചെയ്യുക. സ്റ്റാര്‍ട്ടബഫറിങിന് അല്‍പ്പസമയം കാത്തിരിക്കുക. കേര്‍സര്‍ അതിലെ വിന്‍ഡോയില്‍ വെച്ച് താഴേക്കും മുകളിലേക്കും സ്‌ക്രോള്‍ ചെയ്യുക....യാത്ര തുടങ്ങുകയായി. പ്രപഞ്ചത്തിന്റെ വലിപ്പം വ്യക്തമാക്കുന്ന തോതുകള്‍ക്കൊപ്പം, ഈ ആനിമേഷനില്‍ പ്രത്യക്ഷപ്പെടുന്ന ഏത് വസ്തുവിലും കേര്‍സര്‍ അമര്‍ത്തി നോക്കിയാല്‍, അതിന്റെ വിശദാംശങ്ങള്‍ ചെറു വിന്‍ഡോയില്‍ തെളിഞ്ഞു വരും....ശരി തുടങ്ങാം, ശുഭയാത്ര!









Tuesday, February 21, 2012

'പ്രതീക്ഷാമര'ത്തിന്റെ കഥ ; ഒരു കവര്‍ ചിത്രത്തിന്റേയും


'ഹരിതഭൂപടം' എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മന്‍സൂര്‍ ചെറൂപ്പയാണ്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ പറയുന്ന ആ പുസ്തകത്തിന്റെ കവറില്‍ ഹോര്‍ത്തൂസില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ മന്‍സൂര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹോര്‍ത്തൂസ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത പേജിന് മുകളില്‍ വീണുകിടക്കുന്ന വിശറിയുടെ ആകൃതിയുള്ള വലിയൊരു പച്ചില. ആ ഇലയുടെ പച്ചപ്പിനുള്ളിലാണ് പുസ്തകത്തിന്റെ തലവാചകം ആലേഖനം ചെയ്തിരിക്കുന്നത്.

ആദ്യം ആ കവര്‍ കാണുമ്പോള്‍ എനിക്ക് അതത്ര ഇഷ്ടമായില്ല. മന്‍സൂറുമായി അക്കാര്യം ചര്‍ച്ചചെയ്ത് ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. യാദൃശ്ചികമായി കവര്‍ ഡിസൈന്‍ കാണാനിടയായ ഫോട്ടോഗ്രാഫര്‍ മധുരാജ് പക്ഷേ, അതെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു. എന്റെ ദൃശ്യബോധത്തിന്റെ പ്രശ്‌നമാകാം എന്നുകരുതി, മന്‍സൂര്‍ ആദ്യം ചെയ്ത കവര്‍ കാര്യമായ ഭേദഗതിയില്ലാതെ അംഗീകരിച്ചു.

2012 ഫിബ്രവരി 17 ന് പുസ്തകം പുറത്തിറങ്ങി. കണ്ടവര്‍ക്കെല്ലാം കവര്‍ ഇഷ്ടമായി. എനിക്ക് സന്തോഷവുമായി; മന്‍സൂര്‍ ചെയ്തത് മാറ്റാന്‍ എനിക്ക് പിടിവാശി തോന്നാത്തതില്‍.

എന്നാല്‍, ആ കവറിനെപ്പറ്റിയുള്ള യഥാര്‍ഥ സന്തോഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഹോര്‍ത്തൂസിന്റെ പുനര്‍ജനനം വിവരിക്കുന്ന 'ഹരിതഭൂപട'ത്തിലെ നായകനായ ഡോ.കെ.എസ്.മണിലാലിനെ കാണാന്‍ ഇന്നലെ (ഫിബ്രവരി 20) കോഴിക്കോട് ജവഹര്‍നഗറില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പുസ്തകം അദ്ദേഹം അതിനകം വായിച്ചുകഴിഞ്ഞിരുന്നു, മോശമല്ലെന്ന അഭിപ്രായവും പറഞ്ഞു.

പലതും സംസാരിച്ചിരിക്കുന്നതിനിടെ സംഭാഷണം വീണ്ടും പുസ്തകത്തിലെത്തി. 'ഇതിന്റെ കവറിലുള്ള ഇലയാണ് ഏറെ പ്രതീകാത്മകമായി തോന്നിയത്'-ഡോ.മണിലാല്‍ അറിയിച്ചു. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായില്ല.

'ഈ ചെടിയുടെ പേരറിയാമോ'-അദ്ദേഹം ചോദിച്ചു. എവിടെ അറിയാന്‍, ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ ഈ ഞാന്‍ എവിടെ ഇരിക്കേണ്ടയാളായിരുന്നു-ഞാന്‍ മനസില്‍ പറഞ്ഞു.

അല്‍പ്പനേരം ആലോചിച്ച ശേഷം ചെടിയുടെ പേര് അദ്ദേഹം പറഞ്ഞു -'ജിന്‍കോ ബിലോബ (Ginkgo biloba). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ആറ്റംബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വതും നശിച്ചുപോയല്ലോ. ആ സര്‍വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചുവന്നത് ഈ മരമാണ്. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിയിട്ടുണ്ട്'.

അമ്പരപ്പോടെ ഞാന്‍ ആ വിവരണം കേട്ടിരുന്നു. ഒരു യഥാര്‍ഥ സസ്യശാസ്ത്രജ്ഞന് ഓരോ ചെടിയെക്കുറിച്ചും ഓരോ ചരിത്രംതന്നെ പറയാനാകുമെന്ന് ഞാന്‍ മനസിലോര്‍ത്തു.

'ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയെന്നാണല്ലോ പുസ്തകത്തിന്റെ പേരിലുള്ളത്. ശരിക്കും അതിനെ പ്രതീകാത്മകമായി ഈ വൃക്ഷത്തിന്റെ ഇല പ്രതിനിധീകരിക്കുന്നു'-ഡോ.മണിലാല്‍ പറഞ്ഞു.

എത്ര അപ്രതീക്ഷിതമായാണ് ഓരോ അത്ഭുതങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്.

ഡച്ച് ബന്ധം

വീട്ടിലെത്തിയയുടന്‍ ഗൂഗിളില്‍ ജിന്‍കോ ബിലോബയെക്കുറിച്ച് ആകാംക്ഷയോടെ ഒരു അന്വേഷണം നടത്തി. ഫലം അതിശയകരമായിരുന്നു.

ഹിരോഷിമയില്‍ 1945 ആഗസ്ത് ആറിന് ആറ്റംബോംബ് വീണപ്പോള്‍ എല്ലാം നശിച്ചു. ഒരു മാസത്തിന് ശേഷം ആ പ്രദേശം പരിശോധിച്ചവര്‍ കണ്ടത്, സ്‌ഫോടനം നടന്ന പ്രധാനകേന്ദ്രത്തിന് 1100 മീറ്റര്‍ മാത്രമകലെ ക്ഷേത്രപരിസരത്ത് ഒരു ജിന്‍കോ ബിലോവ മരം വീണ്ടും തളിരിട്ടു തുടങ്ങിയതാണ്. ക്ഷേത്രം ആറ്റംബോംബിന്റെ ശക്തിയില്‍ തകര്‍ന്ന് തരിപ്പണമായിട്ടും ജിന്‍കോ മരം അതിജീവിച്ചിരിക്കുന്നു!

ആറ്റംബോംബിനെ അതിജീവിച്ച ആറ് ജിന്‍കോ മരങ്ങള്‍ ഇപ്പോഴും ജപ്പാനിലുണ്ട്. അങ്ങനെയാണ്, ജപ്പാനില്‍ ജിന്‍കോ മരത്തിന് 'bearer of hope' എന്ന വിശേഷണം ലഭിച്ചത്.

ജിന്‍കോ മരങ്ങളുടെ വിശേഷം ഇത്രയുംകൊണ്ട് തീരുന്നില്ല. മറവിരോഗമായ അള്‍ഷൈമേഴ്‌സിനുള്ള ഔഷധമായി ജിന്‍കോ മരത്തിന്റെ സത്ത ഉപയോഗിക്കാറുണ്ടത്രേ. ചൈനീസ് ഔഷധങ്ങളില്‍ ഇതിന്റെ നീര് ചേരുവയായി ഉപയോഗിക്കാറുണ്ട്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധഭിക്ഷുക്കള്‍ അവരുടെ ക്ഷേത്രവളപ്പില്‍ വളര്‍ത്തിയിരുന്നതാണ് ജിന്‍കോ മരങ്ങള്‍.

കേരളത്തിലെ ബുദ്ധപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്ന പാരമ്പര്യചികിത്സ വിവരിച്ചിട്ടുള്ള ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. അത് പുനര്‍ജനിച്ച കഥ വിവരിക്കുന്ന പുസ്തകത്തിന്റെ കവറില്‍ സ്ഥാനംപിടിക്കാന്‍ ഈ നിലയ്ക്കും ജിന്‍കോ ഇലയ്ക്ക് യോഗ്യതയുണ്ടെന്ന് ഞാന്‍ അവിശ്വസനീയതയോടെ മനസിലാക്കി.
യഥാര്‍ഥത്തില്‍ 'ജീവിക്കുന്ന ഫോസില്‍' എന്നുതന്നെ ജിന്‍കോ മരങ്ങളെ വിശേഷിപ്പിക്കാം. ഇതിന്റെ ജാതിയില്‍പെട്ട മരങ്ങള്‍ ദിനോസറുകള്‍ക്കു പോലും തണലേകിയിരുന്നു. 270 മില്യണ്‍ വര്‍ഷം പഴക്കുള്ള ജിന്‍കോ ഇലകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുണ്ട് (കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ ഇലകളാണ് ജിന്‍കോ വര്‍ഗത്തില്‍ പെട്ട മരങ്ങളുടേത്).

ഒട്ടേറെ ഫോസില്‍ ഇലകള്‍ ലഭിച്ചെങ്കിലും, ഈ മരം വംശമറ്റുപോയി എന്നാണ് പാശ്ചാത്യ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ആ ധാരണ തിരുത്തിയത് 1691 ല്‍ ജര്‍മന്‍ ഭിഷഗ്വരനായ ഇന്‍ഗല്‍ബര്‍ട്ട് കാംപ്‌ഫെര്‍ (1651-1716) ആണ്. ജിന്‍കോ മരങ്ങളെ അദ്ദേഹം ജപ്പാനില്‍ കണ്ടെത്തി. (ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ കര്‍ത്താവും ഡച്ച് കമാന്‍ഡറുമായിരുന്ന സാക്ഷാല്‍ ഹെന്‍ട്രിക് അഡ്രിയാന്‍ വാന്‍ റീഡ് മരിച്ചത് 1691 ലാണ്).
1690-1692 കാലത്ത് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി (VOC) യാണ് ജര്‍മന്‍ ഡോക്ടറായിരുന്ന കാംപ്‌ഫെറെ മിഷന്‍ പ്രവര്‍ത്തനത്തിന് ജപ്പാനിലയച്ചത്. അദ്ദേഹം പ്രസിദ്ധീകരിച്ച 'Amoenitatum Exoticarum' (Lemgo, 1712) എന്ന ഗ്രന്ഥത്തില്‍ ജിന്‍കോ മരത്തിന്റെ വിശദീകരണം ആദ്യമായി സ്ഥാനംനേടി.

എന്നുവെച്ചാല്‍, ഹോര്‍ത്തൂസ് മലബാറിക്കൂസിനുള്ളതുപോലെ ജിന്‍കോ മരത്തിനും ഡച്ച് ബന്ധമുണ്ടെന്ന് സാരം!

എനിക്ക് നന്ദി പറയാനുള്ളത് മന്‍സൂറിനോടാണ്.

- ജോസഫ് ആന്റണി


(കടപ്പാട് : THE GINKGO PAGES)

Thursday, February 16, 2012

ഹരിതഭൂപടം


ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനിലെഴുതപ്പെട്ട 12 വാല്യമുള്ള ആ ബൃഹത്ഗ്രന്ഥം, 325 വര്‍ഷക്കാലം സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ലാറ്റിനില്‍ നിന്ന് ആ ഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിലോ, അതില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ സമഗ്രമായി മനസിലാക്കുന്നതിലോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പണ്ഡിതലോകത്തിന് മുന്നില്‍ ദുര്‍ഗമമായ ഒരു മഹാമേരു പോലെ അത് നിലകൊണ്ടു. ഒടുവില്‍ ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ സ്വന്തം ജീവിതംകൊണ്ട് ആ ഗ്രന്ഥത്തെ മെരുക്കിയെടുത്തു, അതിന് പുനര്‍ജന്മമേകി. 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു; 2008 ല്‍ മലയാളം പതിപ്പും.

മൂന്നുനൂറ്റാണ്ടു മുമ്പ് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ആ ഗ്രന്ഥം പൂര്‍ത്തിയാക്കാനും പ്രസിദ്ധീകരിക്കാനും വാന്‍ റീഡിന് എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. മൂന്നു നൂറ്റാണ്ടിനിപ്പുറം സാധാരണക്കാര്‍ക്ക് ഹോര്‍ത്തൂസ് ലഭ്യമാക്കാന്‍ യത്‌നിച്ച മണിലാലും അഭിമുഖീകരിക്കേണ്ടി വന്നത് വാന്‍ റീഡ് നേരിട്ടതിലും ഒട്ടും കുറഞ്ഞ പ്രതിബന്ധങ്ങളല്ല. 'എന്ത് ത്യാഗം സഹിച്ചും, എന്ത് നഷ്ടം സഹിച്ചും' എന്ന മനോഭാവത്തോടെ, 'സമ്പത്തോ ആരോഗ്യമോ സമയമോ എന്തു നഷ്ടപ്പെട്ടാലും അതൊന്നും പ്രശ്‌നമാക്കാതെ' 50 വര്‍ഷക്കാലം മണിലാല്‍ ആ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാന്‍ യത്‌നിച്ചു. അതാണ് ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. ഏതര്‍ഥത്തിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിത സമര്‍പ്പണം ആയിരുന്നു ആ സസ്യശാസ്ത്രജ്ഞന്റേത്. ഒരു പുസ്തകം സാധാരണക്കാര്‍ക്കായി വീണ്ടെടുക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനം. ആ സമര്‍പ്പണത്തിന്റെ കഥയാണ് 'ഹരിതഭൂപടം' എന്ന ഗ്രന്ഥം (പ്രസാധകര്‍ -മാതൃഭൂമി ബുക്‌സ്).




Saturday, February 11, 2012

അമേരിക്കയും ഏഷ്യയും അടുക്കും; അടുത്ത സൂപ്പര്‍ഭൂഖണ്ഡം 'അമാസിയ'

ഇന്ന് കാണുന്നത് നാളെ സത്യമാകണമെന്നില്ല. ഇന്നലെ കണ്ടത് ഇന്നത്ത സത്യവും ആയിക്കൊള്ളണം എന്ന് വാശിപിടിക്കാനാകില്ല. ഒരുപക്ഷേ, ഇത് ഏറ്റവും ശരിയാകുന്നത് ഭൂമിയുടെ കാര്യത്തിലാകും.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്ന വ്യത്യസ്ത ഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭൂമുഖത്തിന്റെ ആകൃതി തുടര്‍ച്ചയായി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

30 കോടി വര്‍ഷംമുമ്പ് ഒരു നിരീക്ഷകന്‍ ദൂരെനിന്ന് ഭൂമിയെ വീക്ഷിച്ചിരുന്നെങ്കില്‍, ഇവിടെ കണ്ടിരിക്കുക ഇന്നത്തെ മാതിരി ഏഴ് ഭൂഖണ്ഡങ്ങളായിരിക്കില്ല. പകരം ഒറ്റ സൂപ്പര്‍ ഭൂഖണ്ഡമായിരിക്കും! 'പാന്‍ജിയ' (Pangaea) എന്ന പേരുള്ള ആ ഭൂഖണ്ഡം 150 മില്യണ്‍ വര്‍ഷം മുമ്പ് പൊട്ടിപിളര്‍ന്ന് അകന്നുമാറിയാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.

എന്നാല്‍, നിലവില്‍ ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഫലകചലനങ്ങളുടെ ഫലമെന്തായിരിക്കും? അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നത്, 50-200 മില്യണ്‍ വര്‍ഷം കഴിയുമ്പോള്‍ യൂറേഷ്യയും അമേരിക്കയും ഉത്തരധ്രുവത്തില്‍ സംഗമിക്കുമെന്നാണ്!

അങ്ങനെ സംഗമിച്ചുണ്ടാകുന്ന 'സൂപ്പര്‍ഭൂഖണ്ഡ'ത്തിന്റെ ഭാഗമാകാന്‍ ഓസ്‌ട്രേലിയയും എത്തും. പുതിയ ഭൂഖണ്ഡത്തിന് പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് - 'അമാസിയ' (Amasia).

ആല്‍ഫ്രഡ് വേഗണര്‍ എന്ന ഗവേഷകന്‍ ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് മുന്നോട്ടുവെച്ച ആശയമാണ്, ഭൂമിയുടെ മേല്‍പ്പാളി വ്യത്യസ്ത ഫലകങ്ങള്‍കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നത്. ആ ഫലകങ്ങളുടെ ചലനമാണ് ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും രൂപപ്പെടലിനും ഭൂകമ്പം, അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ തുടങ്ങിയവയ്ക്കും കാരണം.

വേഗണറുടെ ആശയം ഇന്ന് 'ഫലകചലന സിദ്ധാന്തം' എന്ന പേരിലാണറിയപ്പെടുന്നത്. ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടുമാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കറിയാം. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ.

ഫലകചലനങ്ങളുടെ ഫലമായി കോടിക്കണക്കിന് വര്‍ഷം കൂടുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ കൂടിച്ചേരുകയും പൊട്ടിപിളര്‍ന്ന് അടര്‍ന്ന് മറുകയും ചെയ്യാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഏതാണ്ട് 1.8 ബില്യണ്‍ വര്‍ഷം മുമ്പ് 'ന്യുന' (Nuna) എന്ന സൂപ്പര്‍ഭൂഖണ്ഡമാണ് ഭൂമിയിലുണ്ടായിരുന്നത്. ഒരു ബില്യണ്‍ വര്‍ഷം മുമ്പ് 'റോഡിനിയ' (Rodinia) എന്ന ഭീമന്‍ഭൂഖണ്ഡം രൂപപ്പെട്ടു; 300 മില്യണ്‍ വര്‍ഷം മുമ്പ് 'പാന്‍ജിയ'യും.

15 കോടി വര്‍ഷം മുമ്പ് തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി 'പാന്‍ജിയ' പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു.

മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്‌ക്കറില്‍ നിന്ന് അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി ഏഷ്യയുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതായി ഭൗമശാസ്ത്രം പറയുന്നു.

മുന്‍കാല സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടതിന് നിദാനമായ ഫലകചലനങ്ങളുടെ സ്വഭാവം സൂക്ഷ്മമായി പഠിച്ചാണ് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'അമാസിയ' ഭൂഖണ്ഡത്തെ സംബന്ധിച്ച നിഗമനത്തിലെത്തിയത്. ലോകമെമ്പാടും അഗ്നിപര്‍വതശിലകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക വിവരങ്ങളാണ് മുന്‍കാല ഭീമന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഗവേഷകരെ സഹായിച്ചത്.

അഗ്നിപര്‍വതങ്ങളില്‍ നിന്നൊഴുകി വരുന്ന ലാവ ഉറച്ച് കട്ടപിടിക്കുന്ന വേളയില്‍, ലാവയിലുള്ള കാന്തികധാതുക്കള്‍ ഭൗമകാന്തികമണ്ഡലത്തിന്റെ സ്വാധീനത്താല്‍ പ്രത്യേകദിശയില്‍ ക്രമീകരിക്കപ്പെടും. ആ ശിലകളിലെ കാന്തികബലരേഖകള്‍ വിശകലനം ചെയ്താല്‍ ഭൂഖണ്ഡങ്ങളുടെ പൂര്‍വചരിത്രം മനസിലാക്കാന്‍ സാധിക്കും.

തങ്ങള്‍ തയ്യാറാക്കിയ മാതൃകയനുസരിച്ച്, വടക്കേയമേരിക്കന്‍ ഭൂഖണ്ഡം തെക്കേയമേരിക്കയുമായി കരീബിയന്‍ തീരത്തൂകൂടി ഒരുമിക്കുമെന്ന്, യേല്‍ സര്‍വകലാശാലയിലെ റോസ് മിച്ചെല്‍ അറിയിക്കുന്നു. ആര്‍ട്ടിക് സമുദ്രം വഴി അമേരിക്കയും ഏഷ്യയും അടുത്തെത്തും.

ഈ മാതൃക അനുസരിച്ച് 'പെസഫിക് അഗ്നിവലയം' (Pacific 'ring of fire') എന്നറിയപ്പെടുന്ന മേഖലയ്ക്കുള്ളിലാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ ക്രമീകരിക്കപ്പെടുക. ആഫ്രിക്കയും ഓസ്‌ട്രേലിയയിലും ആ സൂപ്പര്‍ഭൂഖണ്ഡത്തില്‍ പങ്കുചേരും. അന്റാര്‍ട്ടിക്ക മാത്രമാകും അതില്‍ പെടാതെ അവശേഷിക്കുക.

500 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മുതലുള്ള ഫലകങ്ങളുടെ ചലനം പ്രതിനിധാനം ചെയ്യുന്ന ഒരു ആനിമേറ്റഡ് വീഡിയോയും ഗവേഷകര്‍ പുറത്തു വിട്ടിട്ടുണ്ട് (വീഡിയോ കാണുക).
(അവലംബം : നേച്ചര്‍, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)



Wednesday, December 14, 2011

ഹിഗ്‌സ് ബോസോണിന്റെ ആദ്യ തിരനോട്ടം

കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് പുരോഗമിക്കുകയാണെങ്കില്‍ 2012 ഓടെ സംഗതി വ്യക്തമാകും-'ദൈവകണ'മെന്ന വിളിപ്പേരുള്ള ഹിഗ്‌സ് ബോസോണുകള്‍ യാഥാര്‍ഥ്യം തന്നെയോ എന്ന്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന് കാരണമെന്ന് കരുതപ്പെടുന്ന ഹിഗ്‌സ് ബോസോണുകളുടെ ആദ്യ മിന്നലാട്ടം കണ്ടെന്ന് വെളിപ്പെടുത്തിയ ഗവേഷകര്‍ തന്നെയാണ്, അടുത്തവര്‍ഷത്തോടെ ഇക്കാര്യത്തില്‍ നെല്ലുംപതിരും തിരിയുമെന്ന് പ്രസ്താവിച്ചത്.

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അഥവാ എല്‍എച്ച്‌സി എന്ന ഭീമന്‍ യന്ത്രത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം നടത്തുന്ന ഗവേഷകരാണ്, ഹിഗ്‌സ് ബോസോണുകളുടെ ആദ്യമിന്നലാട്ടം തങ്ങള്‍ കണ്ടതായി ചൊവ്വാഴ്ച (2011 ഡിസംബര്‍ 13) വെളിപ്പെടുത്തിയത്. എല്‍എച്ച്‌സി സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍, ഇതുസംബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗവേഷകര്‍.

എല്‍എച്ച്‌സിയിലെ രണ്ട് പ്രധാന കണികാഡിറ്റെക്ടറുകളായ അറ്റ്‌ലസ്, സിഎംഎസ് എന്നിവയിലെ ഗവേഷകരാണ്, 50 വര്‍ഷമായി കണികാശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാത്ത ഹിഗ്‌സ് ബോസോണുകളുടെ ആദ്യസൂചന മനസിലാക്കിയത്. അറ്റ്‌ലസ് പദ്ധതിയില്‍ പങ്കാളികളായ ഗവേഷകര്‍ പ്രോട്ടോണിന്റെ 125 മടങ്ങും ഇലക്‌ട്രോണിന്റെ 500,000 മടങ്ങും പിണ്ഡമുള്ള സൂക്ഷ്മകണത്തിന്റെ മിന്നലാട്ടം കണ്ടു. ഏതാണ്ട് 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയിലായിരുന്നു ആ കണമെന്ന് അറ്റ്‌ലസ് വക്താവ് ഫാബിയോള ജിയാനറ്റി പറഞ്ഞു. സിഎംഎസ് സംഘത്തിനും 12400 - 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയില്‍ ഒരു കൂട്ടം സൂക്ഷ്മ കണങ്ങളുള്ളതിന് സൂചന ലഭിച്ചു.

രണ്ട് തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വത്തിലേക്കാണ്. കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാന്‍ ഈ തെളിവ് പോര. അടുത്തവര്‍ഷത്തോടെ കൂടുതല്‍ തെളിവ് കിട്ടുകയും ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍എച്ച്‌സി, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. 2008 സപ്തംബര്‍ പത്തിന് പ്രവര്‍ത്തനമാരംഭിച്ച എല്‍എച്ച്‌സിയില്‍, ഹീഗ്‌സ് ബോസോണുകള്‍ അടക്കം, ഭൗതികശാസ്ത്രം നേരിടുന്ന പ്രഹേളികകള്‍ക്ക് പരിഹാരം കാണാനുള്ള പരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ചാണ് എല്‍എച്ച്‌സിയില്‍ പരീക്ഷണം നടക്കുന്നത്. പ്രഞ്ചോത്പത്തിക്ക് കാരണമായ മഹാവിസേ്ഫാടനം കഴിഞ്ഞ് തൊട്ടടുത്ത സെക്കന്‍ഡിന്റെ ആദ്യത്തെ കോടിയിലൊരംശം വരുന്ന സമയത്തെ അവസ്ഥ പുനര്‍സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുക. ഉന്നത ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്ന കണങ്ങളെ ഡിറ്റെക്ടറുകളിലെ അതിസൂക്ഷ്മ സെന്‍സറുകള്‍ ശേഖരിച്ച് ഡിജിറ്റല്‍ ഡേറ്റയായി സൂക്ഷിക്കുന്നു.

സാധാരണ ഇന്റര്‍നെറ്റിന്റെ പതിനായിരം ഇരട്ടി വേഗമുള്ള പ്രത്യേക കമ്പ്യൂട്ടര്‍ ഗ്രിഡിലൂടെ ആ ഡിജിറ്റല്‍ ഡേറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഈ പരീക്ഷണത്തിനായി മാത്രം സ്ഥാപിച്ചിട്ടുള്ള ലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലെത്തിക്കും. ഗവേഷകര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലിലുന്ന് ആ ഡേറ്റ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തും. 15 വര്‍ഷമെങ്കിലും നീളുന്ന കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം 2013 ലേ തുടങ്ങൂ.

ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം അടുത്ത വര്‍ഷം സ്ഥിരീകരിക്കാനായാല്‍, രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണികാപരീക്ഷണത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നിന്റെ സഫലീകരണമാകുമത്. മാത്രമല്ല, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണികാഭൗതികത്തില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റവുമാകും ഹിഗ്‌സ് ബോസോണുകളുടെ കണ്ടെത്തല്‍. അതുകൊണ്ടാണ് ശാസ്ത്രലോകം ഇത്ര ആകാംക്ഷയോടെ എല്‍എച്ച്‌സിയെ ഉറ്റുനോക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍

എന്തുകൊണ്ട് ഹിഗ്‌സ് ബോസോണ്‍ ഇത്രയും പ്രധാനപ്പെട്ടതാകുന്നു? ആ കണം ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത് എന്തുകൊണ്ട് ? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികം മാത്രം. ഹിഗ്‌സ് ബോസോണ്‍ പ്രധാനപ്പെട്ടതാകാന്‍ കാണം അത് കണ്ടെത്താനായില്ലെങ്കില്‍, പ്രപഞ്ചത്തിന്റെ അടിസ്ഥാന മാതൃകയെക്കുറിച്ച് ആധുനികശാസ്ത്രം രൂപപ്പെടുത്തിയ സൈദ്ധാന്തിക അടിത്തറയ്ക്ക് നിലനില്‍പ്പില്ലാതാകും എന്നതാണ്. അത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് പരാജയപ്പെടും. പുതിയ മാതൃകകളും സിദ്ധാന്തങ്ങളും തേടേണ്ടിവരും!

ബലങ്ങളും പദാര്‍ഥവും തമ്മില്‍ സൂക്ഷ്മതലത്തില്‍ എങ്ങനെ ഇടപഴകുന്നു എന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിശദീകരിക്കുന്നത്. ഈ മോഡല്‍ അനുസരിച്ച് 29 മൗലികകണങ്ങളാണ് ദ്രവ്യവും ബലങ്ങളും തമ്മിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നത് (ഓര്‍ക്കുക ഗുരുത്വാകര്‍ഷണബലം ഇപ്പോഴും ഈ മോഡലിന്റെ പരിധിക്ക് പുറത്താണ്).


സ്റ്റാന്‍ഡേര്‍ മോഡല്‍ വിശദീകരിക്കുന്ന കണങ്ങളില്‍ പദാര്‍ഥത്തിന്റെ മൗലികഘടകങ്ങളെ പ്രതിനിധീകരിക്കുന്നത് 24 സൂക്ഷ്മകണങ്ങളാണ്. അതില്‍ 18 എണ്ണം ക്വാര്‍ക്കുകളാണ്. മൂന്നു തലമുറകളിലായി ആറ് വ്യത്യസ്തയിനം 'ക്വാര്‍ക്കുകള്‍' (അപ്, ഡൗണ്‍, ടോപ്പ്, ബോട്ടം, ചാം, സ്‌ട്രേഞ്ച് ). ക്വാര്‍ക്കുകളുടെ തലമുറകളെ നിശ്ചയിക്കുന്നത് ചുവപ്പ്, പച്ച, നീല എന്നീ വര്‍ണചാര്‍ജുകള്‍ (colour charges) കൊണ്ടാണ്. ഓര്‍ക്കുക, നിത്യജീവിതത്തില്‍ നാം കാണുന്ന നിറങ്ങളുമായി ഇവയ്ക്ക് ഒരു ബന്ധവുമില്ല. ക്വാര്‍ക്കുകളുടെ വ്യത്യസ്ത വിഭാഗങ്ങളെ വിശദീകരിക്കാനുള്ള സൂചകങ്ങള്‍ മാത്രമാണിവ. ആറ്റങ്ങളുടെ കേന്ദ്രത്തില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാര്‍ക്കുകളാലാണ് നിര്‍മിതമായിട്ടുള്ളത്. ക്വാര്‍ക്കുകള്‍ കഴിഞ്ഞാല്‍, പദാര്‍ഥകണങ്ങളില്‍ ബാക്കിയുള്ളവ ആറ് 'ലെപ്‌ടോണുകള്‍' ആണ്. ഇലക്ട്രോണുകളും ന്യൂട്രിനോകളും ഇതില്‍ പെടുന്നു.

ക്വാര്‍ക്കുകളും ലെപ്‌ടോണുകളും കഴിഞ്ഞാല്‍, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെട്ടിട്ടുള്ള അഞ്ച് കണങ്ങള്‍ ബോസോണുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. പ്രകൃതിയില്‍ ബലങ്ങള്‍ക്ക് നിദാനമായവയാണ് അതില്‍ നാല് ബോസോണുകള്‍. വൈദ്യുതകാന്തികബലം വഹിക്കുന്നവ ഫോട്ടോണ്‍, ആറ്റങ്ങളുടെ കേന്ദ്രത്തില്‍ ക്വാര്‍ക്കുകളെ പരസ്വരം ബന്ധിപ്പിച്ച് നിര്‍ത്തുന്ന അതിബലത്തിന് കാരണമായവ ഗ്ലുവോണുകള്‍. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ക്ക് അപചയം സംഭവിക്കാന്‍ ഇടയാക്കുന്ന ക്ഷീണബലത്തിന് നിദാനമായ ഡബ്ല്യു ബോസോണുകളും ഇസഡ് ബോസോണുകളും.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പൂര്‍ത്തിയാകാന്‍ ഒരു കണംകൂടിയുണ്ട്. പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന ആ കണത്തിന്റെ പേരാണ് ഹിഗ്‌സ് ബോസോണ്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ 28 കണങ്ങളെക്കുറിച്ചും ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചെങ്കിലും, ഹിഗ്‌സ് ബോസോണുകളെ മാത്രം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ കെട്ടിപ്പൊക്കിയ സൈദ്ധാന്തിക അടിത്തറ നിലനില്‍ക്കാന്‍ ഹിഗ്‌സ് ബോസോണുകളെ കണ്ടെത്തിയേ തീരൂ എന്നര്‍ഥം.

പിണ്ഡത്തിന്റെ രഹസ്യം

പദാര്‍ഥത്തിന് പിണ്ഡം ലഭിക്കുന്നതെങ്ങനെ എന്നകാര്യം തൃപ്തികരമായി വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല. പല ഗവേഷകരും അതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കി. സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്ന സംവിധാനം എന്താണെന്ന് 1964 ലാണ് വിശദീകരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളില്‍ അത് അവതരിപ്പിച്ചു. ഫ്രാന്‍കോയിസ് ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പാണ് പിണ്ഡസംവിധാനം അവതരിപ്പിച്ച മറ്റൊരു ഗ്രൂപ്പ്.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് (Higgs mechanism) അറിയപ്പെട്ടത്. ഏതായാലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിക്കപ്പെട്ടാല്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുക പീറ്റര്‍ ഹിഗ്‌സിന് മാത്രമാകില്ല.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന ഒരു പ്രത്യേക ബലത്തെ (electoweak force) രണ്ടായി വേര്‍തിരിച്ചത് ഹിഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (electromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ ബലങ്ങളെ വേര്‍തരിച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു. ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ഹിഗ്‌സ് ബോസോണ്‍.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. എന്നുവെച്ചാല്‍, ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല.

ചെളിനിറഞ്ഞ ഒരു സ്ഥലം സങ്കല്‍പ്പിക്കുക. അതിലൂടെ നടക്കുന്നവര്‍ക്ക് കാല് ചെളിയില്‍ പുതയുന്നതിനാല്‍ നടത്തത്തിന്റെ വേഗം കുറയും. കാല് എത്രകൂടുതല്‍ പുതയുന്നോ അതിനനുസരിച്ച് വേഗം കുറഞ്ഞുവരും. എന്നതുപോലെയാണ് ഹിഗ്‌സ് മണ്ഡലം. കണങ്ങള്‍ ആ മണ്ഡലവുമായി എത്ര കൂടുതല്‍ ഇടപഴകുന്നുവോ അത്രയും പിണ്ഡം കൂടും. ഹിഗ്‌സ് മണ്ഡലവുമായി മറ്റ് കണങ്ങളെ ഇടപഴകാന്‍ സഹായിക്കുന്നത് ഹിഗ്‌സ് ബോസോണ്‍ ആണ്. അതിനാല്‍, ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കാനായാല്‍, അത് ഹിഗ്‌സ് സംവിധാനവും ഹിഗ്‌സ് മണ്ഡലവും യാഥാര്‍ഥ്യമാണ് എന്നതിന്റെ തെളിവാകും.

പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. ഹിഗ്‌സ് മണ്ഡലം പ്രപഞ്ചത്തിലെ പാദാര്‍ഥങ്ങളുടെ പിണ്ഡത്തില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ അത് കാരണമാകൂ. കാരണം, ആറ്റത്തിന്റെ കേന്ദ്രത്തിലും മറ്റും 98 ശതമാനം പിണ്ഡവും ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ആറ്റങ്ങളിലെ ക്വാര്‍ക്കുകള്‍ക്കും ഇലക്ട്രോണുകള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് മണ്ഡലമാണെന്ന് കരുതുന്നു. പക്ഷേ, അത് മൊത്തം പിണ്ഡത്തിന്റെ ഒന്നോ രണ്ടോ ശതമാനമേ വരൂ. ബാക്കി പിണ്ഡം ക്വാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗ്ലുവോണുകളില്‍ ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത് (ഊര്‍ജമെന്നത് പിണ്ടത്തെ പ്രകാശവേഗത്തിന്റെ വര്‍ഗവുമായി ഗുണിച്ചാല്‍ കിട്ടുന്നതിന് തുല്യമാണെന്ന ഐന്‍സ്റ്റൈന്റെ കണ്ടെത്തല്‍ ഓര്‍ക്കുക)

1964 ല്‍ പ്രവചിക്കപ്പെട്ട ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം ഇതുവരെ തെളിയിക്കപ്പെടാത്തതിന് കാരണം, ആ കണങ്ങളെ കണ്ടെത്താന്‍ പോന്നത്ര കരുത്തുള്ള ഉപകരണങ്ങള്‍ ഇത്രകാലവും ഇല്ലായിരുന്നു എന്നതാണ്. ഹിഗ്‌സ് ബോസോണുകള്‍ക്ക് ഉണ്ടെന്ന് കരുതുന്ന ഒരു സൈദ്ധാന്തിക പിണ്ഡപരിധിയുണ്ട്. ആ പിണ്ഡപരിധി പരിശോധിക്കാന്‍ പാകത്തിലാണ് എല്‍എച്ച്‌സിയില്‍ നടക്കുന്ന കണികാപരീക്ഷണം. ഹിഗ്‌സ് ബോസോണുകളുടെ ആദ്യമിന്നലാട്ടം എല്‍എച്ച്‌സിയിലുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ശാസ്ത്രലോകം ആവേശഭരിതമാകുന്നതും അതുകൊണ്ടാണ്.

ബോസോണ്‍ എന്നാല്‍

1924 ല്‍ പഴയ കിഴക്കന്‍ ബംഗാളിലെ ധാക്കയില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശിയായ സത്യേന്ദ്ര നാഥ് ബോസ് (എസ്.എന്‍.ബോസ്) ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ പരിഗണയ്ക്ക് അയച്ച നാലുപേജുള്ള ഒരു ഗവേഷണപ്രബന്ധത്തില്‍ നിന്നാണ് ബോസോണുകളുടെ കഥ ആരംഭിക്കുന്നത്. പ്ലാങ്ക് നിയമത്തിന്റെ വ്യത്യസ്തമായ ഒരു വ്യുല്‍പാദനം (derivation) ആണ് ആ പ്രബന്ധത്തിലുണ്ടായിരുന്നത്. ഫോട്ടോണുകളെ പരസ്പരം തിരച്ചറിയാന്‍ കഴിയാത്ത, പിണ്ഡമില്ലാത്ത വാതകകണങ്ങളെപ്പോലെ പരിഗണിച്ച് ബോസ് നടത്തിയ കണക്കുകൂട്ടല്‍ വഴി, ക്ലാസിക്കല്‍ ഭൗതികത്തിന്റെ സഹായമില്ലാതെ പ്ലാങ്ക് നിയമത്തിലേക്ക് അനായാസം എത്താന്‍ കഴിഞ്ഞു.

ഇക്കാര്യം ഐന്‍സ്റ്റൈനെ ആവേശഭരിതനാക്കി. ആ കണക്കുകൂട്ടലിന് ബോസ് ഉപയോഗിച്ച സിവിശേഷ സാംഖികനിയമം (സ്റ്റാറ്റിസ്റ്റിക്‌സ്) ഐന്‍സ്‌റ്റൈന്‍ കൂടുതല്‍ വികസിപ്പിച്ചു. ഫോട്ടോണുകളുടെ കാര്യത്തിലാണ് ബോസ് അത് ഉപയോഗിച്ചതെങ്കില്‍, ഉത്കൃഷ്ടവാതകങ്ങളുടെ പരിധിയിലേക്ക് ഐന്‍സ്റ്റൈന്‍ അത് വ്യാപിപ്പിച്ചു. അങ്ങനെ 'ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം' പിറന്നു. ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന കണങ്ങള്‍ക്ക് പില്‍ക്കാലത്ത് ബോസോണുകള്‍ എന്ന് പേര് ലഭിച്ചു. ക്വാണ്ടം ഭൗതികത്തില്‍ മറ്റൊരിനം കണങ്ങളുണ്ട്-'ഫെര്‍മിയോണുകള്‍'. ഫെര്‍മി-ഡിറാക് സാഖികം അനുസരിക്കുന്ന കണങ്ങളാണവ.

1945 ഡിസംബര്‍ ആറിന് പാരീസില്‍ ആംഗ്ലോ-ഫ്രഞ്ച് സൊസൈറ്റി ഓഫ് സയന്‍സസില്‍ 'ആറ്റമിക സിദ്ധാന്തത്തിന്റെ വികാസപരിണാമങ്ങളെ'ക്കുറിച്ച് നടത്തിയ പ്രഭാഷണ മധ്യേ പോള്‍ ഡിറാക് ആണ് ബോസോണുകള്‍, ഫെര്‍മിയോണുകള്‍ എന്ന പേരുകള്‍ ആദ്യമായി ഉപയോഗിച്ചത്.

ബോസോണുകളുടെ സ്പിന്‍ പൂര്‍ണസംഖ്യയും (0,1,2,....), ഫെര്‍മിയോണുകളുടേത് അര്‍ധപൂര്‍ണസംഖ്യയും (1/2, 3/2, 5/2,.....) ആണ്. എന്നുവെച്ചാല്‍, ദ്രവ്യത്തിന്റെ ഘടകാംശങ്ങളായ കണങ്ങളെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്നിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നത് ബോസോണുകള്‍ എന്നും ഫെര്‍മിയോണുകള്‍ എന്നുമാണ്. പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും അടിസ്ഥാനമായ ക്വാര്‍ക്കുകളും, ഇലക്‌ട്രോണുകള്‍ക്കും ന്യൂട്രിനോ മുതലായ കണങ്ങള്‍ക്കും അടിസ്ഥാനമായ ലപ്‌ടോണുകളും ചേര്‍ന്ന ഗണത്തെ ഫെര്‍മിയോണുകള്‍ എന്നു വിളിക്കുന്നു. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ് ബോസോണുകള്‍.

(അവലംബം : 1. സേണിന്റെ വാര്‍ത്താക്കുറിപ്പ് ; 2. Massive - The Hunt for the God Particle (2010), Ian Sample, Virgin books, London ; 3. Collider - The Search for the World's Smallest Particles (2009), Paul Halpern, John Wiley & Sons, New Jersey; 4. Bose and His Statistics (1992), G.Venkataraman, University Press. Hyderabad. ചിത്രങ്ങള്‍ക്ക് കടപ്പാട് : സേണ്‍)