Monday, July 20, 2009

ചന്ദ്രന്‍ വീണ്ടും ലക്ഷ്യസ്ഥാനമാകുമ്പോള്‍

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം തികയുന്നു
ഒരു തലമുറയുടെ മനസില്‍ ആ ചരിത്രമൂഹൂര്‍ത്തം ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്നു. മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യന്റെ പാദസ്‌പര്‍ശം ആദ്യമായി പതിഞ്ഞ സുവര്‍ണനിമിഷങ്ങള്‍. 40 വര്‍ഷം മുമ്പ്‌ ഇതേ ദിനത്തിലാണ്‌ നീല്‍ ആംസ്‌ട്രോങ്‌ മഹത്തായ ആ 'ചെറിയ ചുവടുവെയ്‌പ്പ്‌' നടത്തിയത്‌. ചന്ദ്രനില്‍ വീണ്ടുമെത്താന്‍ ശ്രമിക്കുക വഴി പുതിയൊരു കുതിപ്പിന്‌ മാവരാശി തയ്യാറെടുക്കുന്ന വേളയിലാണ്‌ ഈ വാര്‍ഷികം എന്നത്‌ ശ്രദ്ധയര്‍ഹിക്കുന്നു.

ശീതയുദ്ധത്തിന്റെ ആവനാഴിയില്‍ വിരിഞ്ഞതാണ്‌ മനുഷ്യന്റെ ആദ്യചന്ദ്രയാത്രയെങ്കില്‍, ഗോളാന്തരയാത്രയ്‌ക്കുള്ള ഇടത്താവളമായി ചന്ദ്രഗോളത്തെ മാറ്റാനാണ്‌ പുതിയ ശ്രമം. മനുഷ്യന്റെ ഭാവിഊര്‍ജാവശ്യങ്ങള്‍ തൃപ്‌തിപ്പെടുത്താനുള്ള വകയും ചന്ദ്രനിലുണ്ടെന്ന വസ്‌തുത, പുതിയൊരു ആഗോളമത്സരത്തിന്‌ തിരികൊളുത്തുകയും ചെയ്‌തിരിക്കുന്നു. ഹീലിയം-3 ആണ്‌ ആ ഇന്ധനം; അണുസംയോജനം വഴി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഒന്ന്‌.

ഒരുകാലത്ത്‌ ചാന്ദ്രപര്യവേക്ഷണം എന്നത്‌ അമേരിക്കയുടെയും മുന്‍സോവിയറ്റ്‌ യൂണിയന്റെയും കുത്തകയായിരുന്നു. ഇതുവരെ നടന്ന 69 ചാന്ദ്രദൗത്യങ്ങളില്‍ 63 എണ്ണവും ആ രണ്ട്‌ രാജ്യങ്ങളുടേതാണ്‌. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന, ഇന്ത്യ എന്നിവയ്‌ക്കും ദൗത്യപേടകങ്ങളെ ചന്ദ്രനിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചന്ദ്രന്റെ കാര്യത്തില്‍ പുതിയൊരു ബഹിരാകാശ മത്സരം ആരംഭിച്ചിരിക്കുന്നുവെന്ന്‌ സാരം.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-1' കഴിഞ്ഞ ഒക്ടോബര്‍ 22-നാണ്‌ വിക്ഷേപിച്ചത്‌. ആ പേടകത്തിലെ ത്രിവര്‍ണം പതിച്ച 'മൂണ്‍ ഇംപാക്ട്‌ പ്രോബ്‌'(എം.ഐ.പി) 2008 നവംബര്‍ 14-ന്‌ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയും ചന്ദ്രനെ സ്‌പര്‍ശിച്ചു. ചന്ദ്രനില്‍ ചെറുവാഹനമിറക്കി പര്യവേക്ഷണം നടത്താന്‍ പാകത്തില്‍ 'ചന്ദ്രയാന്‍-2' ദൗത്യം 2013-ല്‍ അയയ്‌ക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. വെളിപ്പെടുത്തിയത്‌ അടുത്തയിടെയാണ്‌.

ചാന്ദ്രനിലേക്ക്‌ ഏറ്റവുമൊടുവില്‍ യാത്ര തിരിച്ച പേടകം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ 'ലൂണാര്‍ റിക്കനൈസണ്‍സ്‌ ഓര്‍ബിറ്റര്‍' (എല്‍.ആര്‍.ഒ) ആണ്‌. കഴിഞ്ഞ ജൂണ്‍ 18-ന്‌ വിക്ഷേപിച്ച ആ പേടകത്തിന്റെ മുഖ്യദൗത്യങ്ങളിലൊന്ന്‌, ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‌ ഇറങ്ങാന്‍ പാകത്തിലുള്ള സ്ഥാനങ്ങള്‍ മനസിലാക്കുക എന്നതാണ്‌.

2015-ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ പ്രതീക്ഷിക്കുന്ന 'ഓറയോണ്‍' വാഹനത്തിലാണ്‌ നാസ ഇനി മനുഷ്യരെ ചന്ദ്രനിലെത്തിക്കുക. 2020-ഓടെ അത്‌ സാധ്യമാകുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വഗ്രഹം ഉള്‍പ്പടെ സൗരയൂഥത്തിന്റെ വിദൂരസ്ഥാനങ്ങളിലേക്ക്‌ മനുഷ്യന്‌ യാത്ര ചെയ്യാനുള്ള ഇടത്താവളമാകും അതോടെ ചന്ദ്രന്‍. ചാന്ദ്രയുഗം അപ്പോളോ ദൗത്യങ്ങളോടെ ഒടുങ്ങിയിട്ടില്ല എന്നര്‍ഥം. പുതിയ തുടക്കത്തിലേക്ക്‌ നീങ്ങുകയാണ്‌.(അവലംബം: നാസ, ഐ.എസ്‌.ആര്‍.ഒ; കടപ്പാട്‌: മാതൃഭൂമി)

1 comment:

Joseph Antony said...

ഒരു തലമുറയുടെ മനസില്‍ ആ ചരിത്രമൂഹൂര്‍ത്തം ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്നു. മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യന്റെ പാദസ്‌പര്‍ശം ആദ്യമായി പതിഞ്ഞ സുവര്‍ണനിമിഷങ്ങള്‍. 40 വര്‍ഷം മുമ്പ്‌ ഇതേ ദിനത്തിലാണ്‌ നീല്‍ ആംസ്‌ട്രോങ്‌ മഹത്തായ ആ 'ചെറിയ ചുവടുവെയ്‌പ്പ്‌' നടത്തിയത്‌. ചന്ദ്രനില്‍ വീണ്ടുമെത്താന്‍ ശ്രമിക്കുക വഴി പുതിയൊരു കുതിപ്പിന്‌ മാവരാശി തയ്യാറെടുക്കുന്ന വേളയിലാണ്‌ ഈ വാര്‍ഷികം എന്നത്‌ ശ്രദ്ധയര്‍ഹിക്കുന്നു.