Thursday, July 09, 2009

നെപ്‌ട്യൂണിന്റെ കണ്ടുപിടിത്തം-'ഗലീലിയോ സിദ്ധാന്ത'ത്തിന്‌ പഴക്കമേറെ

ആധുനിക വാനനിരീക്ഷണത്തിന്‌ തുടക്കം കുറിച്ച ഗലിലിയോ സൗരയൂഥത്തിലെ എട്ടാംഗ്രഹമായ നെപ്‌ട്യൂണിനെ കണ്ടുപിടിച്ചിരുന്നു എന്ന സിദ്ധാന്തവുമായി ഒരു ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്‌.

നെപ്‌ട്യൂണിന്റെ ഔദ്യോഗിക കണ്ടുപിടിത്തത്തിന്‌ 234 വര്‍ഷം മുമ്പുതന്നെ ഗലീലിയോ ആ ഗ്രഹത്തെ നിരീക്ഷിച്ചുവെന്നും അക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ്‌ ജമീസണാണ്‌ കണ്ടെത്തിയത്‌. അദ്ദേഹം ഈ കണ്ടെത്തല്‍ 'ആസ്‌ട്രേലിയന്‍ ഫിസിക്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരച്ചറിയപ്പെടാത്ത ഒരു നക്ഷത്രത്തെ 1612-ലും 1613-ലും കണ്ടതായി ഗലീലിയോയുടെ നോട്ട്‌ബുക്കുകളില്‍ രേപ്പെടുത്തിയിട്ടുണ്ട്‌. 'നക്ഷത്ര'മെന്ന്‌ ഗലീലിയോ സൂചിപ്പിച്ച ആ ആകാശവസ്‌തു നെപ്‌ട്യൂണ്‍ തന്നെയാണെന്ന്‌ പ്രൊഫ. ജമീസണ്‍ കണ്ടെത്തിയെന്നാണ്‌ വാര്‍ത്ത. ഗലീലിയോയുടെ നോട്ട്‌ബുക്കില്‍ കാണപ്പെടുന്ന നിഗൂഢമായ 'കറുത്തപൊട്ടി'നെ ചുറ്റപ്പറ്റിയുള്ളതാണ്‌ പുതിയ സിദ്ധാന്തം. നെപ്‌ട്യൂണിന്റെ അന്നത്തെ യഥാര്‍ഥ സ്ഥാനം ആ പൊട്ടുകളുടേതുമായി ഒത്തുവരുന്നുണ്ടെന്ന്‌ പഠനം പറയുന്നു.

പുതിയ സിദ്ധാന്തം എന്നു പറഞ്ഞ്‌ ചില പത്രങ്ങളും വെബ്‌സൈറ്റുകളും കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയുടെ സാരാംശമാണ്‌ മുകളില്‍ കൊടുത്തത്‌.

ഇനി പഴയൊരു റിപ്പോര്‍ട്ട്‌ പരിഗണിക്കാം.

ഏതാണ്ട്‌ 29 വര്‍ഷംമുമ്പ്‌ (1980 സപ്‌തംബര്‍ 25ന്‌) പ്രശസ്‌ത ഗവേഷണവാരകയായ 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചത്‌. 'ഗലീലിയോയുടെ നെപ്‌ട്യൂണ്‍ നിരീക്ഷണം' എന്ന പേരിലുള്ള ആ ലഘുറിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) ക്ക്‌ കീഴിലുള്ള പലോമര്‍ ഒബ്‌സര്‍വേറ്ററിയിലെ ചാള്‍സ്‌ കൊവലും, ടൊറന്റോ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ സ്‌റ്റില്‍മാന്‍ ഡ്രേക്കും ചേര്‍ന്ന്‌.

ഗലീലിയോയുടെ നോട്ട്‌ബുക്കുകള്‍ വിശദമായി പഠിച്ചും, അദ്ദേഹത്തിന്റെ കാലത്ത്‌ ആകാശഗോളങ്ങളുടെ സ്ഥാനം എവിടെയായിരുന്നു എന്നകാര്യം ഗണിതപരമായി കണക്കാക്കിയും നടത്തിയ പഠനത്തിന്റെ സംഗ്രഹമായിരുന്നു നേച്ചറിലെ റിപ്പോര്‍ട്ടിലുള്ളത്‌. റിപ്പോര്‍ട്ടിന്റെ സമാപ്‌തി ഇങ്ങനെ-"1612 ഡിസംബര്‍ 28, 1613 ജനവരി 28 എന്നീ ദിവസങ്ങളില്‍ നെപ്‌ട്യൂണിനെ ഗലീലിയോ നിരീക്ഷിച്ചതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ...നെപ്‌ട്യൂണിന്റെ ചലനവും ഗലീലിയോ നിരീക്ഷിക്കുകയുണ്ടായി".

1999-ല്‍ പുറത്തിറങ്ങിയ 'എസ്സേയ്‌സ്‌ ഓണ്‍ ഗലീലിയോ ആന്‍ഡ്‌ ദി ഹിസ്‌റ്ററി ആന്‍ഡ്‌ ഫിലോസൊഫി ഓഫ്‌ സയന്‍സ്‌' എന്ന ഗ്രന്ഥത്തില്‍, ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിച്ചിരുന്നു എന്ന നിഗമനത്തില്‍ ചാള്‍സ്‌ കോവലും താനും എങ്ങനെയാണ്‌ എത്തിയതെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ വിശദീകരിച്ചിട്ടുണ്ട്‌.

അദ്ദേഹം എഴുതുന്നു- "നെപ്‌ട്യൂണിനെ 1612-ല്‍ ഗലീലിയോ നിരീക്ഷിച്ചിരുന്നു. വ്യാഴം മൂലം ഗ്രഹണം സംഭവിച്ചപ്പോഴായിരുന്നു അത്‌. 'നിശ്ചലനക്ഷത്രം' ('fixed star') എന്നാണ്‌ അതിനെ ഗലീലിയോ വിശേഷിപ്പിച്ചത്‌. 1612 ഡിസംബര്‍ 28-ന്‌ പുലര്‍ച്ചെ, ആ 'നക്ഷത്രം' വ്യാഴത്തിന്റെ കിഴക്ക്‌ ഭാഗത്തേക്ക്‌ പ്രത്യക്ഷപ്പെടുന്നത്‌ കണ്ടുവെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു". 1613 ജനവരി 27-28 രാത്രികളില്‍ ഗലീലിയോ നിരീക്ഷിച്ച രണ്ട്‌ 'നിശ്ചലനക്ഷത്ര'ങ്ങളിലൊന്ന്‌ നെപ്‌ട്യൂണ്‍ ആയിരിക്കാം എന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ എഴുതുന്നു.

നെപ്യൂണിനെ തിരിച്ചറിയുന്നതിന്‌ (1846) രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുതന്നെ ആ ഗ്രഹത്തെ ഗലീലിയോ ഒന്നിലേറെ തവണ നിരീക്ഷിച്ചിരുന്നു എന്ന വസ്‌തുത അതുവഴി സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.

1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളിലാണ്‌, 1613 കാലത്ത്‌ നെപ്‌ട്യൂണിന്‌ വ്യാഴം മൂലം ഗ്രഹണം സംഭവിച്ചതായി വ്യക്തമായത്‌. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കോവലിന്റെയും ഡ്രേക്കിന്റെയും പഠനം.

സംഗതികള്‍ ഇങ്ങനെയെങ്കില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ്‌ ഗലീലിയോയ്‌ക്ക്‌ നല്‍കേണ്ടതല്ലേ. പിന്നെ എന്തുകൊണ്ട്‌ 1846-ല്‍ ഫ്രഞ്ചുകാരനായ ഉര്‍ബിന്‍ ജെ.ജെ.ലെവെരിയര്‍, ഇംഗ്ലീഷുകരനായ ജോണ്‍ കൗച്ച്‌ ആദംസ്‌ എന്നിവര്‍ വെവ്വേറെ നിലയില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ അംഗമാണെന്ന്‌ തിരിച്ചറിയാനോ, അതിന്റെ വിചിത്രമായ ഭ്രമണപഥം ഗണിച്ചെടുക്കാനോ ഗലീലിയയ്‌ക്ക്‌ കഴിഞ്ഞല്ല എന്നതാണ്‌ ഇതിന്‌ കാരണം. (അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഏഴാമത്തെ ഗ്രഹത്തിന്‌ മുമ്പ്‌ എട്ടാംഗ്രഹം കണ്ടെത്തുകയെന്ന 'അത്യാഹിതം' നടക്കുമായിരുന്നു).

ഗലീലിയോ മാത്രമല്ല, പിന്നീട്‌ രണ്ട്‌ നൂറ്റാണ്ടുകാലം പല വാനശാസ്‌ത്രജ്ഞരും നെപ്‌ട്യൂണിനെ നിരീക്ഷിച്ചെങ്കിലും നിജസ്ഥിതി മനസിലാക്കുന്നതില്‍ വിജയിച്ചില്ല. ഫ്രഞ്ച്‌ വാനശാസ്‌ത്രജ്ഞന്‍ ലാലന്‍ഡി (1795), ഇംഗ്ലീഷുകാരനായ ജോണ്‍ ഹെര്‍ഷല്‍ (1830) എന്നിവര്‍ ഗലീലിയോയ്‌ക്ക്‌ ശേഷം നെപ്‌ട്യൂണിനെ നിരീക്ഷിച്ചവരാണ്‌. 1846-ല്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിക്കുന്നതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌കോട്ടിഷ്‌ വാനശാസ്‌ത്രജ്ഞന്‍ വോണ്‍ ലമോന്റും ആ ആകാശഗോളത്തെ നിരീക്ഷിച്ചിരുന്നു.

മറ്റ്‌ ഗ്രഹങ്ങളെ നിരീക്ഷണം വഴിയാണ്‌ കണ്ടെത്തിയതെങ്കില്‍, നെപ്‌ട്യൂണിനെ ഗണിതപ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. കാരണം അത്രയും വിചിത്രമാണ്‌ ഇതിന്റെ ഭ്രമണപഥം. ലെവെരിയറും കൗച്ച്‌ ആദംസും നെപ്‌ട്യൂണിന്റെ സ്ഥാനം ഗണിതപരമായി പ്രവചിച്ച സ്ഥാനത്ത്‌ 1846 സപ്‌തംബര്‍ 23-ന്‌ അതിനെ കണ്ടെത്തി.

നെപ്‌ട്യൂണിന്‌ ഒരു തവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ 165 വര്‍ഷം വേണം. 1846-ല്‍ കണ്ടുപിടിച്ച ശേഷം ആ ഗ്രഹം ഇതുവരെ ഒരു പരിക്രമണം പൂര്‍ത്തിയാക്കിയിട്ടില്ല. 2011 ജൂലായ്‌ 12 ആകണം അത്‌ സംഭവിക്കാന്‍.

വിചിത്രമായ ഭ്രമണപഥം മൂലം ചില കാലയളവില്‍ നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹത്തെയും കടന്ന്‌ ഇപ്പുറത്തെത്തും. ചില സമയങ്ങളില്‍, മുമ്പ്‌ ഒന്‍പതാംഗ്രഹം എന്ന്‌ കണക്കാക്കിയിരുന്ന പ്ലൂട്ടോയുടെ ഭ്രമണപഥവും കടന്ന്‌ അപ്പുറത്ത്‌ പോകും. 1980-കളിലും 1990-കളിലും പ്ലൂട്ടോയ്‌ക്കും അപ്പുറത്തായിരുന്നു നെപ്‌ട്യൂണിന്റെ സ്ഥാനം. 1999 ഫിബ്രവരി 11-നാണ്‌ വിണ്ടും അത്‌ പ്ലൂട്ടോയ്‌ക്കിപ്പുറം എത്തിയത്‌. 228 വര്‍ഷം ഇനി മറുകണ്ടം ചാടില്ല!

വസ്‌തുതകള്‍ ഇതായിരിക്കെ, നെപ്‌ട്യൂണിനെ ഗലീലിയോ ആണ്‌ കണ്ടുപിടിച്ചത്‌ എന്ന പുതിയ സിദ്ധാന്തവുമായി ഒരാള്‍ മുന്നോട്ട്‌ വരാന്‍ എന്താവാം കാരണം. താന്റെ 'സിദ്ധാന്തം' മുപ്പത്‌ വര്‍ഷം മുമ്പേ തെളിയിക്കപ്പെട്ട കാര്യമാണെന്ന്‌ പ്രൊഫ. ജാമീസന്‌ അറയാതെ വരുമോ.

അങ്ങനെയാകാന്‍ തരമില്ല. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ സിദ്ധാന്തം എന്നത്‌ പ്രൊഫ. ജാമീസന്റെ അവകാശവാദമാകാന്‍ വഴിയില്ല.

ഇതുസംബന്ധിച്ച്‌ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചു വായിച്ചാല്‍ മനസിലാകുന്ന കാര്യം, റിപ്പോര്‍ട്ട്‌ ചെയ്‌ത ലേഖകനാണ്‌ അതൊരു പുതിയ സിദ്ധാന്തമെന്ന്‌ തോന്നയത്‌ എന്നാണ്‌. കാരണം, റിപ്പോര്‍ട്ടിനുള്ളില്‍ പ്രൊഫ. ജാമീസണ്‍ പറയുന്ന വാചകം റിപ്പോര്‍ട്ടര്‍ ഉദ്ധരിച്ചിട്ടുണ്ട്‌, കാണുക."ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിക്കുകയുണ്ടായി എന്നകാര്യം പതിറ്റാണ്ടുകളായി അറിയാവുന്ന വസ്‌തുതയാണ്‌".

തങ്ങള്‍ നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, ഗലീലിയോ ആ മങ്ങിയ നക്ഷത്രത്തെ നിരീക്ഷിച്ച സ്ഥാനത്ത്‌ തന്നെയായിരുന്നു അക്കാലത്ത്‌ നെപ്‌ട്യൂണിന്റെ സ്ഥാനം എന്ന്‌ വ്യക്തമായി എന്നാണ്‌ പ്രൊഫ. ജാമീസന്‍ പറയുന്നത്‌. എന്നുവെച്ചാല്‍, 1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളോട്‌ സമാനമായ പഠനമാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയതെന്ന്‌ സാരം. പുതിയ സിദ്ധാന്തം മെനയുകയല്ല, പഴയൊരു പഠനഫലത്തെ പുഷ്ടിപ്പെടുത്തുക മാത്രമേ പ്രൊഫ. ജാമീസണും കൂട്ടരും ചെയ്‌തിട്ടുള്ളു.

400 വര്‍ഷംമുമ്പ്‌ ടെലിസ്‌കോപ്‌ ഉപയോഗിച്ച്‌ ഗലീലിയോ നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ അടിത്തറയിട്ടത്‌. ലോകമിപ്പോള്‍ ആ വാര്‍ഷികം ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌.

ഈ അവസരത്തില്‍ ഗലീലിയോ എന്ന മഹാപ്രതിഭ ഒന്നുകൂടി ചര്‍ച്ചയാകാന്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പഠനം വഴിവെച്ചത്‌ നല്ലകാര്യം തന്നെയാണ്‌.

(അവലംബം: (1) Nature, 25 September 1980; (2) Essays on Galileo and the history and philosophy of sciences (1999), by Stillman Drake, Noel Swerdlow, Trevor Harvey; (3) The Planet Observer's Handbook (2000), by Fred William Price; (4) space.com; (5) News Agencies).

കാണുക

2 comments:

Joseph Antony said...

ആധുനിക വാനനിരീക്ഷണത്തിന്‌ തുടക്കം കുറിച്ച ഗലിലിയോ സൗരയൂഥത്തിലെ എട്ടാംഗ്രഹമായ നെപ്‌ട്യൂണിനെ കണ്ടുപിടിച്ചിരുന്നു എന്ന സിദ്ധാന്തവുമായി ഒരു ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്‌. നെപ്‌ട്യൂണിന്റെ ഔദ്യോഗിക കണ്ടുപിടിത്തത്തിന്‌ 234 വര്‍ഷം മുമ്പുതന്നെ ഗലീലിയോ ആ ഗ്രഹത്തെ നിരീക്ഷിച്ചുവെന്നും അക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ്‌ ജമീസണാണ്‌ കണ്ടെത്തിയത്‌......ഇതൊരു പുതിയ സിദ്ധാന്തമാണോ. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ തെളിയിക്കപ്പെട്ട വസ്‌തുതയല്ലേ ഇത്‌.

Jayasree Lakshmy Kumar said...

Thank you for the info