Wednesday, October 22, 2008

ബഹിരാകാശ ദൗത്യങ്ങള്‍-3: ചന്ദ്രയാന്‍

ചന്ദ്രനിലേക്ക്‌, ചരിത്രത്തിലേക്ക്‌

ചന്ദ്രയാന്‍ വിക്ഷേപണം വിജയം, ഇന്ത്യയ്‌ക്ക്‌ ചരിത്രമൂഹൂര്‍ത്തം.

എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. കാലാവസ്ഥ തടസ്സമായില്ല. ബുധനാഴ്‌ച പുലര്‍ച്ചെ 6.20-ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന്‌ പി.എസ്‌.എല്‍.വി-11 റോക്കറ്റില്‍ ചന്ദ്രായന്‍-1 കുതിച്ചുയര്‍ന്നു. നിശ്ചയിച്ചതു പ്രകാരം 18 മിനിറ്റ്‌ കൊണ്ട്‌ വാഹനം ഭൂഭ്രമണപഥത്തില്‍ എത്തി. ഇതോടെ ചന്ദ്രനിലേക്ക്‌ ദൗത്യവാഹമയച്ച രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി ഇന്ത്യ ചരിത്രത്തില്‍ ഇടംപിടിച്ചു.

ബാക്കി ഭാഗം കൂടി പ്രതീക്ഷിച്ചതു പോലെ മുന്നേറിയാല്‍, നവംബര്‍ എട്ടിന്‌ ചന്ദ്രനും ചന്ദ്രയാനും തമ്മില്‍ ആദ്യ കൂടിക്കാഴ്‌ച നടക്കും. ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ്‌ യൂണിയന്‍, യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പമാണ്‌ അതുകഴിഞ്ഞാല്‍ ഇന്ത്യയുടെ സ്ഥാനം. ചന്ദ്രയാന്റെ കുറ്റമറ്റ വിക്ഷേപണത്തെ 'ചരിത്രപ്രധാനം' എന്നാണ്‌ ഐ.എസ്‌.എസ്‌.ആര്‍.ഒ. മേധാവി ജി. മാധവന്‍ നായര്‍ വിശേപ്പിച്ചത്‌. "ചന്ദ്രനിലേക്ക്‌ ഇന്ത്യ അതിന്റെ യാത്ര തുടങ്ങിയിരിക്കുന്നു. ആദ്യ ചുവട്‌ പിഴവില്ലാതെ മുന്നോട്ടുവെച്ചു. പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു കഴിഞ്ഞു"-അദ്ദേഹം അറിയിച്ചു.
44.4 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ള പോളാര്‍ സാറ്റ്‌ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-11(PSLV C11) ഇന്ത്യയുടെ വിശ്വസ്‌ത വാഹനമാണെന്ന്‌ ചാന്ദ്രയാന്‍ വിക്ഷേപണത്തോടെ 13-ാമത്തെ തവണയും തെളിഞ്ഞിരിക്കുന്നു. ആകാശത്തേക്ക്‌ 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ പേടകത്തെയും വഹിച്ചുകൊണ്ട്‌ പി.എസ്‌.എല്‍.വി.കുതിച്ചുയരുമ്പോള്‍, സതീഷ്‌ ധവാന്‍ കേന്ദ്രത്തിലും ഐ. എസ്‌.ആര്‍.ഒ.യുടെ ഇതര കേന്ദ്രങ്ങളിലും ആഹ്ലാദം അണപൊട്ടി. "ഒരു വിക്ഷേപണ വാഹനത്തിന്റെ അതുല്യമായ പ്രകടനമാണിത്‌"-ആഹ്ലാദം അടക്കാനാവാതെ മാധവന്‍ നായര്‍ പറഞ്ഞു.

നാലുദിവസമായി വടക്കു കിഴക്കന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുകയായിരുന്നു. അത്‌ വിക്ഷേപണത്തെ ബാധിക്കുമോ എന്ന ആശങ്ക ചെറിയ തോതിലെങ്കിലും പരക്കുകയും ചെയ്‌തു. ആ തടസ്സം വകവെയ്‌ക്കാതെയാണ ബുധനാഴ്‌ച പുലര്‍ച്ചെ ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നത്‌. നാല്‌ ദിവസമായി തങ്ങള്‍ ആശങ്കയിലായിരുന്നു എന്ന്‌ മാധവന്‍ നായര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, ചെവ്വാഴ്‌ച വൈകുന്നേരത്തോടെ മഴയ്‌ക്ക്‌ കുറച്ചു ശമനമുണ്ടായി. അതുകൊണ്ടാണ്‌ വിക്ഷേപണം പ്രതീക്ഷിച്ച സമയത്തു തന്നെ നടന്നത്‌.

ഇതുവരെയുള്ള ഭാഗം ഇന്ത്യന്‍ ബഹിരാകാശ ഗവേഷകര്‍ക്ക്‌ സുപരിചിതമാണ്‌; ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുകയെന്നത്‌. ഇനിയുള്ളതാണ്‌ ചന്ദ്രനിലേക്കുള്ള യഥാര്‍ഥ യാത്ര. 18 ദിവസം കൊണ്ട്‌ സങ്കീര്‍ണമായ ഭ്രമണവഴികള്‍ പിന്നിട്ട്‌ 387000 കിലോമീറ്റര്‍ താണ്ടി വേണം ചന്ദ്രയാന്‍ പേടകം ചന്ദ്രന്‌ അരികിലെത്താന്‍. നിലവില്‍ രണ്ട്‌ പേടകങ്ങള്‍ ചന്ദ്രനെ വലംവെക്കുന്നുണ്ട്‌. 2007 സപ്‌തംബറില്‍ ചൈന അയച്ച്‌ 'ചാങെ'യും ഒക്ടോബറില്‍ ജപ്പാന്‍ അയച്ച 'കഗുയ'യും. ചന്ദ്രയാന്‍ കൂടി എത്തുന്നതോടെ ചന്ദ്രന്‍ കുറച്ചു കാലത്തേക്ക്‌ ശരിക്കും ഏഷ്യയുടെ 'പിടിയിലാകും'.

നാലുവര്‍ഷം നീണ്ടം ശ്രമം

പ്രോജക്ട്‌ ഡയറക്ടര്‍ എം.അണ്ണാദുരൈയുടെയും, തിരുവനന്തപുരത്തെ വി.എസ്‌.എസ്‌.സി.ഡയറക്ടര്‍ കെ.രാധാകൃഷ്‌ണന്‍, പി.എസ്‌.എല്‍.വി. പ്രോജക്ട്‌ ഡയറക്ടര്‍ ജോര്‍ജ്‌ കോശി തുടങ്ങി ഒട്ടേറെ പ്രമുഖരുടെയും മേല്‍നോട്ടത്തില്‍ ആയിരത്തോളം ഐ.എസ്‌.ആര്‍.ഒ. ശാസ്‌ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട പരിശ്രമമാണ്‌ ചന്ദ്രയാന്‍ ദൗത്യം. ദൗത്യ ചെലവ്‌ 386 കോടി രൂപ. ഭൂമിയില്‍ 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമ്പോള്‍ ഭാരം 590 കിലോഗ്രാം ആയിരിക്കും.

ചന്ദ്രനില്‍ നിന്ന്‌ ഏതാണ്ട്‌ നൂറുകിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ്‌ വാഹനം ചന്ദ്രനെ നിരീക്ഷിക്കുക. ചന്ദ്രന്റെ ഉത്ഭവ പരിണാമങ്ങള്‍ പഠിക്കുക, അവിടുത്തെ ലവണഘടന മനസിലാക്കുക, ഭാവി ഇന്ധനമെന്നു കരുതുന്ന ഹീലിയം-3 ന്റെ ചന്ദ്രനിലെ സുലഭസാന്നിധ്യം അടുത്തറിയുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്‌. 11 പഠനോപകരണങ്ങളുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന വാഹനം രണ്ടുവര്‍ഷം അവിടെ നിരീക്ഷണം നടത്തും. പഠനോപകരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ നിര്‍മിതവും ആറെണ്ണം വിദേശനിര്‍മിതവുമാണ്‌.

തുമ്പയില്‍ ബിഷപ്പ്‌ ഹൗസില്‍ ഓഫീസും, പള്ളിമുറി 'കണ്‍ട്രോള്‍ റൂമും' ആയി 1963-ല്‍ തുടങ്ങിയ ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ചന്ദ്രയാന്‍ വിക്ഷേപണത്തോടെ ലോകത്തിന്റെ നെറുകയിലെത്തുകയാണ്‌. അമേരിക്കന്‍ നിര്‍മിത 'നിക്കി-അപാച്ചേ സൗണ്ടിങ്‌ റോക്കറ്റ്‌' തുമ്പയില്‍നിന്ന്‌ 1963 നവംബര്‍ 21-ന്‌ വിക്ഷേപിച്ചു കൊണ്ടായിരുന്നു തുടക്കം. സെന്റ്‌ മേരി മഗ്‌ലേന പള്ളിമുറിയായിരുന്നു കണ്‍ട്രോള്‍റൂം. അന്തരീക്ഷത്തിലേക്ക്‌ കുതിച്ചുയര്‍ന്ന റോക്കറ്റ്‌ വായുവില്‍ അവശേഷിപ്പിച്ച വെള്ളിവര നിരീക്ഷിക്കാന്‍ അന്ന്‌ കേരളനിയമസഭ പോലും അല്‍പ്പസമയം നിര്‍ത്തിവെച്ചതായി, ഐ.എസ്‌.ആര്‍.ഓ.ന്യൂസ്‌ ലെറ്ററായ 'സ്‌പേസ്‌ ഇന്ത്യ'യുടെ 2003 ഒക്ടോബര്‍-ഡിസംബര്‍ ലക്കം പറയുന്നു.

എസ്‌.ആര്‍.ഇ.ക്ക്‌ പിന്നാലെ

ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും ശ്രമകരവും സങ്കീര്‍ണവുമായ ഒന്നാണ്‌, വിക്ഷേപിച്ച പേടകത്തെ ഭ്രമണപഥത്തില്‍ നിന്ന്‌ തിരികെ ഭൂമിയില്‍ സുരക്ഷിതമായി എത്തിക്കുകയെന്നത്‌. 'സ്‌പേസ്‌ കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്‌' (എസ്‌.ആര്‍.ഐ-1) എന്ന പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുക വഴി, ഐ.എസ്‌.ആര്‍.ഒ. നിര്‍ണായകമായ ആ കടമ്പ കടന്നിട്ട്‌ വെറും 21 മാസം തികയുന്ന ദിവസമാണ്‌ ചന്ദ്രനിലേക്ക്‌ സ്വന്തം പേടകമയച്ചുകൊണ്ട്‌ ഇന്ത്യയുടെ പുതിയ കുതിപ്പ്‌.

ഗുരുത്വാകര്‍ഷണരഹിത പരീക്ഷണങ്ങള്‍ നടത്താനും, ഒരു പതിറ്റാണ്ടിനകം മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്‌ക്കാന്‍ ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ മനസിലാക്കാനും വേണ്ടിയായിരുന്നു എസ്‌.ആര്‍.ഇ. എന്ന പുനരുപയോഗ പേടകത്തിന്റെ വിക്ഷേപണവും വീണ്ടെടുക്കലും. 550 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആ പേടകത്തെ 2007 ജനവരി 22-ന്‌ തിരികെ ഭൂമിയിലെത്തിച്ചുകൊണ്ട്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ ചരിത്രം കുറിച്ചു. ബഹിരാകാശത്തയച്ച പേടകത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ അതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന്‌ രാജ്യങ്ങള്‍ക്കേ കഴിഞ്ഞിരുന്നുള്ളു. എസ്‌.ആര്‍.ഇ. വഴി ആ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.

എസ്‌.ആര്‍.ഇ.യുടെ തുടര്‍ച്ചയായി 2015-ഓടെ മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്‌ക്കാനുള്ള പദ്ധതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്‌. ചാന്ദ്രയാന്‍-1 ന്റെ വിജയം, ആ പദ്ധതിക്ക്‌ അംഗീകാരം നേടിക്കൊടുക്കുമെന്ന കാര്യം ഉറപ്പാണ്‌. അതാകും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണമേഖലയുടെ അടുത്ത നിര്‍ണായക മുന്നേറ്റം. വന്‍ശക്തികളുടെ മാത്രം മത്സരവേദിയായിരുന്ന ബഹിരാകാശവും ഗോളാന്തര പര്യടനരംഗവും ഇനിയാരുടെയും കുത്തകയാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്‌ ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റങ്ങള്‍.

ചന്ദ്രനിലേക്കുള്ള അറുപത്തിയെട്ടാം ദൗത്യം

ചന്ദ്രനിലേക്കുള്ള അറുപത്തിയെട്ടാം ദൗത്യമാണ്‌ ഇന്ത്യയുടേത്‌. ചാന്ദ്രദൗത്യങ്ങളില്‍ 62 എണ്ണവും അമേരിക്കയുടെയും മുന്‍സോവിയറ്റ്‌ യൂണിയന്റെയുമാണ്‌. 'സ്‌പുട്‌നിക്‌' വഴി ബഹിരാകാശയുഗത്തിലേക്ക്‌ കടന്നയുടന്‍ തന്നെ ചാന്ദ്രപര്യവേക്ഷണവും മനുഷ്യന്‍ ആരംഭിച്ചു. സോവിയറ്റ്‌ യൂണിയന്റെ 'ലൂണാ-1' ആയിരുന്നു ആദ്യ ചാന്ദ്രവാഹനം. 1959 ജവവരി 2-ന്‌ അത്‌ വിക്ഷേപിച്ചു. ആ വാഹനം ചന്ദ്രന്റെ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോയി. ആ മാര്‍ച്ച്‌ 3-ന്‌ അമേരിക്കയും ആദ്യ ചാന്ദ്രദൗത്യം അയച്ചു. ശീതയുദ്ധം ബഹിരാകാശാത്തേക്ക്‌ വ്യാപിച്ചതോടെ മത്സരമായി.

1969 ജൂലായ്‌ 20-ന്‌ അമേരിക്കയുടെ 'അപ്പോളോ 11' വാഹനത്തില്‍ എത്തിയ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാല്‍കുത്തി. എഡ്വിന്‍ ആല്‍ഡ്രിന്‍ ആയിരുന്നു സഹയാത്രികന്‍. 1972-നകം അഞ്ച്‌ അപ്പോളോ ദൗത്യങ്ങള്‍ കൂടി ചന്ദ്രനില്‍ ആളെയെത്തിച്ചു. ആകെ 12 പേര്‍ ചന്ദ്രനില്‍ പോയി വന്നു. ചന്ദ്രപ്രതലത്തിന്‌ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയെത്തി, ഭ്രമണപഥത്തില്‍ കറങ്ങി തിരികെ പോന്നവരുമുണ്ട്‌. അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13 എന്നീ വാഹനങ്ങളിലും മറ്റ്‌ അപ്പോളോ ദൗത്യങ്ങളിലും പോയ 14 പേര്‍ക്ക്‌ ചന്ദ്രനിലിറങ്ങാന്‍ കഴിയാതെ നിരാശരായി മടങ്ങേണ്ടി വന്നു. അപ്പോളോ യാത്രികര്‍ ഏതാണ്ട്‌ 400 കിലോഗ്രാം മണ്ണും പാറയും ചന്ദ്രനില്‍നിന്ന്‌ ഭൂമിയിലെത്തിച്ചിട്ടുണ്ട്‌.

അപ്പോളോ ദൗത്യത്തോടെ ചന്ദ്രനോടുള്ള താത്‌പര്യം പൊതുവെ കുറഞ്ഞു. 1976 ആഗസ്‌തില്‍ സോവിയറ്റ്‌ യൂണിയന്റെ ലൂണ-24 പേടകം ചന്ദ്രനിലെത്തി മണ്ണു കൊണ്ടുവന്ന ശേഷം, 14 വര്‍ഷം കഴിഞ്ഞാണ്‌ മറ്റൊരു വാഹനം ചന്ദ്രനിലെത്തിയത്‌; ജപ്പാന്റെ 'ഹിറ്റെന്‍'. അമേരിക്ക 1994-ല്‍ ക്ലെമന്റൈന്‍, 1998-ല്‍ ലൂണാര്‍ പ്രോസ്‌പെക്ടര്‍ എന്നീ വാഹനങ്ങള്‍ അയച്ചു. ചന്ദ്രനില്‍ ജലസാന്നിധ്യം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 2003-ല്‍ യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി അയച്ച്‌ 'സ്‌മാര്‍ട്ട്‌-1' പേടകം ദൗത്യം അവസാനിപ്പിച്ച്‌ ചന്ദ്രപ്രതലത്തില്‍ തകര്‍ന്നു വീണത്‌ 2006 സപ്‌തംബര്‍ മൂന്നിനാണ്‌. അടുത്തവര്‍ഷം ലൂണാര്‍ റിക്കനൈസെന്‍സ്‌ ഓര്‍ബിറ്റര്‍ എന്ന വാഹനം അമേരിക്ക അയയ്‌ക്കുന്നുണ്ട്‌. 2020-ഓടെ ചന്ദ്രനില്‍ സ്ഥിരം താവളമുണ്ടാക്കാനാണ്‌ അമേരിക്കയുടെ പദ്ധതി.

ഇത്രയൊക്കെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നു കഴിഞ്ഞ്‌ ഇന്ത്യയുടെ പേടകം എന്താണ്‌ കണ്ടെത്തുകയെന്ന ചോദ്യം ഉയരുന്നുണ്ട്‌. യഥാര്‍ഥത്തില്‍ ചന്ദ്രനെ സംബന്ധിച്ച പല പ്രശ്‌നങ്ങളും ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നതാണ്‌ വാസ്‌തവം. ഭൂമിക്കെങ്ങനെ ഇത്ര വലിയൊരു ഉപഗ്രഹം ഉണ്ടായി, 450 കോടി വര്‍ഷം മുമ്പ്‌ ചൊവ്വായുടെയത്ര വലിപ്പമുള്ള 'തെയിയ'യെന്ന വസ്‌തു വന്ന്‌ ഭൂമിയെ ഇടിച്ചതിന്റെ ഫലമായാണോ ചന്ദ്രന്‍ രൂപപ്പെട്ടത്‌, ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടോ എന്ന്‌ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്‌. അവയില്‍ ചിലതിനെങ്കിലും ചന്ദ്രയാന്‍ വഴി ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ഗവേഷകര്‍ക്കുള്ളത്‌.

അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഇന്ധനമാണ്‌ ഹീലിയം-3. ചന്ദ്രപ്രതലത്തില്‍ ഈ മൂലകം സുലഭമാണെന്നും, അവിടെനിന്ന്‌ അത്‌ എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയുമെന്നുമുള്ള വസ്‌തുതയാണ്‌ ലോകരാഷ്ട്രങ്ങളെ വീണ്ടും ചന്ദ്രനിലേക്ക്‌ ആകര്‍ഷിക്കുന്ന മുഖ്യഘടകം. ഭാവിയില്‍ സൗരയൂഥത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്‌ മനുഷ്യന്‍ നടത്തുന്ന ഗോളാന്തരയാത്രകള്‍ക്ക്‌ ഇടത്താവളമാകാനും ചന്ദ്രന്‌ കഴിയും. ഈ ലോകമത്സരത്തില്‍ ഇന്ത്യയും ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌ ചാന്ദ്രയാന്‍ ദൗത്യം.

പുതിയ ബഹിരാകാശ മത്സരം

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ വന്‍കുതിച്ചു ചാട്ടം നടത്തുക മാത്രമല്ല ചന്ദ്രയാന്‍ ചെയ്യുക. ഏഷ്യയില്‍ പുതിയൊരു ബഹിരാകാശ മത്സരത്തിന്‌ അത്‌ തുടക്കം കുറിക്കുമെന്നും വിദഗ്‌ധര്‍ കരുതുന്നു. ഒപ്പം ആഗോള ബഹിരാകാശ കമ്പോളത്തില്‍ ഇന്ത്യ അവഗണിക്കാനാവാത്ത ശക്തിയാണെന്ന്‌ ചന്ദ്രയാന്‍ ദൗത്യം വ്യക്തമാക്കുകയും ചെയ്യും. 2001 -ന്‌ ശേഷം ജര്‍മനി, ബെല്‍ജിയം, ഇന്‍ഡൊനീഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഐ.എസ്‌.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ 'ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷ'ന്റെ വരുമാനം ഏതാണ്ട്‌ 900 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ ഐ.എസ്‌.ആര്‍.ഒ.യുടെ പുത്തന്‍കതിപ്പിന്‌ തന്നെ ചന്ദ്രയാന്‍ വഴിതെളിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

386 കോടി രൂപ ചെലവുള്ള ചന്ദ്രയാന്‍ ദൗത്യത്തില്‍ സ്വകാര്യ മേഖലയ്‌ക്കും കാര്യമായ പങ്കുണ്ട്‌. പദ്ധതിച്ചെലവില്‍ 30 ശതമാനം(115.8 കോടി രൂപ) സ്വകാര്യമേഖലയുടെ വിഹിതമാണ്‌. മാത്രമല്ല, ചന്ദ്രയാനിലുള്ള ഒരോ ഉപകരണത്തിനും നട്ടിനും ബോള്‍ട്ടിനും വരെ ഓരോ സ്ഥാപനങ്ങളുടെ കഥ പറയാനുണ്ട്‌. ഹീറ്റ്‌ പൈപ്പ്‌ മുതല്‍ ആന്റിന വരെയുള്ള ചന്ദ്രയാന്‍ ഉപകരണങ്ങള്‍ നിര്‍മിച്ചതില്‍, ഗോദറേജ്‌, ലാര്‍സണ്‍ ആന്‍ഡ്‌ ടര്‍ബോ, ടാറ്റ അഡ്വാന്‍സ്‌ഡ്‌ മെറ്റീരിയല്‍സ്‌ പോലെ പേരും പെരുമയുമുള്ള കമ്പനികള്‍ക്ക്‌ മാത്രമല്ല പങ്കാളിത്തമുള്ളത്‌. കേരള സ്‌റ്റേറ്റ്‌ സ്‌മാള്‍ സ്‌കെയില്‍ ഇന്‍ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (സിഡ്‌കോ) പോലുള്ള സ്ഥാപനങ്ങള്‍ക്കും നല്ല പങ്കുണ്ട്‌. സിഡ്‌കോയുടെ കൊല്ലം ഉയനല്ലൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിഡ്‌കോ ടൂള്‍സ്‌ ആണ്‌ ചന്ദ്രയാന്റെ പല ഭാഗങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയത്‌. ഐ.എസ്‌.ആര്‍.ഒ. അതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ പതിവായി കോണ്‍ട്രാക്ട്‌ നല്‍കാറുള്ള സ്ഥാപനമാണ്‌ സിഡ്‌കോ ടൂള്‍സ്‌. (അവലംബം: വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, ഐ.എസ്‌.ആര്‍.ഒ).

എസ്‌.ആര്‍.ഇ.യെക്കുറിച്ച്‌ അറിയാന്‍ കാണുക: നിധിപേടകം

15 comments:

Joseph Antony said...

ചന്ദ്രയാന്‍ യാത്രയുടെ ഭാഗം കൂടി പ്രതീക്ഷിച്ചതു പോലെ മുന്നേറിയാല്‍, നവംബര്‍ എട്ടിന്‌ ചന്ദ്രനും ചന്ദ്രയാനും തമ്മില്‍ ആദ്യ കൂടിക്കാഴ്‌ച നടക്കും. ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ്‌ യൂണിയന്‍, യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പമാണ്‌ അതുകഴിഞ്ഞാല്‍ ഇന്ത്യയുടെ സ്ഥാനം. ചന്ദ്രയാന്റെ കുറ്റമറ്റ വിക്ഷേപണത്തെ 'ചരിത്രപ്രധാനം' എന്നാണ്‌ ഐ.എസ്‌.എസ്‌.ആര്‍.ഒ. മേധാവി ജി. മാധവന്‍ നായര്‍ വിശേപ്പിച്ചത്‌.

krish | കൃഷ് said...

Very informative. Nice writeup.

ശ്രീ said...

നല്ല വാര്‍ത്ത, നല്ല ലേഖനം... നന്ദി മാഷേ

SHYAM said...

ഇന്നു രാവിലെ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം എന്ന പ്രോഗ്രാം കണ്ടു വന്നതേ ഉള്ളു അപ്പോളാണ് താങ്കളുടെ ഈ പോസ്റ്റ് കാണുന്നത് . അതില്‍ സന്തോഷിന്റെ ബഹിരാകാശ യാത്രയ്ക്ക് വേണ്ടിയുള്ള G-tolerance എന്ന ഗ്രാവിറ്റി ടെസ്റ്റുകള്‍ ആണ് കാണിച്ചിരുന്നത് , സന്തോഷ് തന്റെ 6G-tolerence test വിജയകരമായി തന്നെ തരണം ചെയ്തു ( ബഹിരാകാശ യാത്രയില്‍ ഭൂമിയുടെ ആറിരട്ടി വരെ ഗ്രാവിറ്റി തരണം ചെയ്യേണ്ടതായി വരും ) .
ചന്ദ്രയാനില്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുകയാണെങ്കില്‍ ഒരു മലയാളി ആയിരിക്കുമോ ആദ്യത്തെ ഇന്ത്യയുടെ ചന്ദ്രനില്‍ കാല്‍കുത്തുന്ന വ്യക്തി ?

മുസാഫിര്‍ said...

നല്ല ലേഖനം.ഇന്‍ഡ്യ ഇനീയും മുന്നോട്ട് കുതിക്കട്ടെ.

Suraj said...

മനുഷ്യവികസന സൂചികകളില്‍ ലോകത്ത് 177 രാജ്യങ്ങളില്‍ 126-ആം സ്ഥാനത്തുള്ള, ബജറ്റ് വിഹിതത്തിന്റെ 6% മാത്രം അതിന്റെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും 3% മാത്രം പൊതുജനാരോഗ്യത്തിനും ചിലവാക്കുന്ന, ജനത്സംഖ്യയിലെ 45%ത്തോളം നിരക്ഷരരായ ഒരു രാജ്യം കാണിക്കേണ്ട മഹത്തായ ചെറ്റത്തരമാണ് അനവസരത്തിലുള്ള ഈ ധൂര്‍ത്ത് !!

തഴമ്പ് തടവിയിരിക്കുന്ന അമ്മാവന്മാരുടെ ശീലം ഇനിയും വിട്ടുമാറാത്ത ജനതയ്ക്ക് പൊട്ടിച്ച ആറ്റം ബോംബിന്റെ കണക്കിലും ഇതുപോലുള്ള അനവസര ധൂര്‍ത്തുകളിലും കോള്‍മയിരു കൊള്ളാനേ വിധിച്ചിട്ടുള്ളൂ... കഷ്ടം !!

kuttappan said...

Sooraj, enna manushyan paschathya vayanakkar prekadipichathu poley ulla oru vrthiketta opinion atheypoley copy cheyyukayanu unayirikunnathu.

Let use see, what would be a better use the 650 crore used for this project. We have 100 crore people.
650/100 = 6.5 / preson. That is about half kilo rice. lets give half kilo rice to each Indian and erradicate poverty. Also cancel the space program and fire all the scietists/engineers and all other employees associated with the program. So we will get some more poor people to worry about

Suraj said...

കുട്ടപ്പന്‍ ജീ,

ഒരു പാശ്ചാത്യസ്വാധീനവും ഉണ്ടായതിന്റെ പുറത്ത് എഴുതിയതല്ല ഈയുള്ളവന്റെ മുന്‍ കമന്റ്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്പേസ് പ്രോജക്റ്റുകളും തമ്മിലുള്ള വ്യത്യാസമെന്തെന്നും നന്നായി അറിയാം. (താങ്കള്‍ പറഞ്ഞ “അരിവിതരണം”)

“പൂവര്‍ പീപ്പിളി”നെ കുറിച്ച് “വറി” ചെയ്യുന്നതിന്റെയല്ല, ഒരു രാജ്യത്തിന്റെ വികസനം സാധ്യമാക്കാനുള്ള പരിപാടികളില്‍ ചില മുന്‍ ഗണനകള്‍ വയ്ക്കണം എന്നേ ഞാനെഴുതിയതിനര്‍ത്ഥമുള്ളൂ. അല്ലാതെ ഐ.എസ്.ആര്‍.ഓ മുഴുവന്‍ പിരിച്ചു വിടണമെന്ന് അര്‍ത്ഥമില്ല :)

ലോകത്തിലെ ഇന്നേവരേയ്ക്കുമുണ്ടായ ചാന്ദ്രയാന ദൌത്യങ്ങളുടെയും അവയുടെ ഫലമായി എന്ത് സ്പെസിഫിക് പുരോഗതിയാണ് അത് നടത്തിയ രാജ്യങ്ങള്‍ക്കുണ്ടായതെന്നുമുള്ളതിന്റെ ചരിത്രം ഒന്ന് വായിച്ചാല്‍ മനസിലാവും ഈ വക സംഗതികള്‍ക്ക് നാം കൊടുക്കുന്ന മുന്‍ ഗണനകളുടെ പാപ്പരത്തം.

Unknown said...

സൂരജ്
രാഷ്ട്രീയാന്ധത സൂരജിനെപ്പോലെയൊരാൾക്ക് ഇത്രമേൽ ബാധിക്കുമെന്ന് അറിയുന്നത് അതിശയം.

സൂരജ് ചന്ദ്രയാനെതിരെ പറയണമെങ്കിൽ അതിനു പട്ടിണിയെ കൂട്ട് പിടിച്ചത് എന്തിനു? പട്ടിണി എല്ലാം തീർന്നിട്ട് മതി ശാസ്ത്ര ഗവേഷണങ്ങൾ? അതൊരു വല്ലാത്ത ലോജിക്ക് ആയിപ്പോയല്ലോ അതും അതുല്യാമ്മയുടെ സൂരജ് മോൻ എല്ലാത്തിനും ശാസ്ത്രത്തെ തന്നെ കൂട്ട് പിടിക്കുമ്പോൾ. ഇതു ഒരുമാതിരി രണ്ടും കെട്ട
ഏർപ്പാടായിപ്പോയി സൂരജേ. ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല.

ഇനി ചന്ദ്രയാൻ കൊണ്ട് ഗുണം ഉണ്ടായില്ല എന്ന് പറയുവാൻ, കണികാ പരീക്ഷണവും അതിനു ചിലവാക്കിയ പൈസയും കൊണ്ട് ലോകത്തിലെ പട്ടിണി മുഴുവൻ തുടച്ചു നീക്കാമായിരുന്നല്ലോ? അത് കുഴപ്പമില്ല. സായിപ്പല്ലേ മുൻ‌‌കൈ എടുക്കുന്നത്?

ഓരോ ശാസ്ത്ര പരീക്ഷണവും 100% തിരിച്ച് ഗുണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. അതു വഴി മറ്റെന്തെങ്കിലും കിട്ടുമോയെന്നുള്ളതാണ്. ഇതൊന്നും സൂരജ് മോനു അറിയാത്തതാവില്ല. അമേരിക്കയും ജപ്പാനും ചെയ്ത അതേ പരീക്ഷണങ്ങൾ നമ്മൾ ചെയ്യുമ്പോൾ അതിൽ കൂടുതൽ ഒരു അടി മുന്നോട്ട് വെക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.

ശാസ്ത്രത്തേയും പട്ടിണിയേയും കൂട്ടിക്കെട്ടുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രം!

Suraj said...

[ജോസഫ് ആന്റണി മാഷ് ക്ഷമിക്കുക.ഇതവസാനത്തേത്]

ഇരട്ടത്താപ്പാശാനേ,

രാഷ്ട്രീയാന്ധത ? - താങ്ക്സ്ണ്ട്ട്ടാ:)

എല്ലാ വിമതാഭിപ്രായങ്ങളേയും “രാഷ്ട്രീയ”ത്തെങ്ങില്‍ കെട്ടിയിട്ടാല്‍ പിന്നെ അനങ്ങാതെ കിടന്നോളുമല്ലോ. അടിച്ചു പതംവരുത്താന്‍ സൌകര്യമാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഇത്തരം പരീക്ഷണങ്ങളും ദൌത്യങ്ങളും മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. ഇത് തദ്ദേശീയമായി തന്നെ സാധ്യമാക്കാന്‍ യത്നിച്ച ശാസ്ത്രജ്ഞന്മാരുടെ ടീമില്‍ ഈയുള്ളവന്റെ ബന്ധുമിത്രാദികളുമുണ്ട്. അതിലൊക്കെ ഒട്ടും കുറവില്ലാത്ത അഭിമാനവും ഉണ്ട്.

രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ട് റോക്കറ്റ് വിട്ടാല്‍ മതി എന്നോ ബഹിരാകാശഗവേഷണ ഡിപ്പാര്‍ട്ട്മെന്റിനു വര്‍ഷം കിട്ടുന്ന 3600 കോടി രൂപാ വേറെ വല്ല പ്രോജക്റ്റിനും വഴിമാറ്റണമെന്നുമെന്നോ ഈ പ്രോജക്റ്റിന്റെ ആദ്യചെലവായ 380 കോടി കൊണ്ട് നാട്ടാര്‍ക്ക് അരിവാങ്ങിച്ചുകൊടുക്കണമെന്നോ ഒന്നും ഈയുള്ളവന്റെ അഭിപ്രായത്തിനര്‍ത്ഥം കാണരുത്.

ഭൂരിപക്ഷം വരുന്ന ജനത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ഉപയോഗപ്പെടുത്തുകയും സാമൂഹികമായ ഒരു മുന്നേറ്റം സാധ്യമാക്കുകയും ചെയ്തിട്ടൊക്കെയാണ് രാജ്യം ചന്ദ്രനിലെ വെള്ളം തപ്പാനും ഹീലിയം തേടാനും ചന്ദ്രനില്‍ ആളെനടത്താനും പോകുന്നതെങ്കില്‍ യാതൊരു പരാതിയുമില്ല.

നേരത്തേ ചന്ദ്രനില്‍ കൊടിനാട്ടിയ റഷയേം അമേരിക്കയേം ജപ്പാനേം ഇപ്പോള്‍ കണികാ പരീക്ഷണം നടത്തുന്ന രാജ്യങ്ങളേം വച്ചൊന്നും ഇന്ത്യയുടെ മുത്തുക്കുടപിടിത്തം താരതമ്യം ചെയ്യാന്‍ പോവല്ലേ, ചിരിച്ച് വയറുളുക്കും.

30 വര്‍ഷങ്ങളോളം മുന്‍പ് വിക്രം സാരാഭായ് പറഞ്ഞത് :We don’t have the fantasy of competing with the economically advanced nations in the exploration of the moon or manned flights. But we are convinced that to play a meaningful role nationally and in the community of the nations, we must be second to none in the application of advanced technologies to the real problem of man and society which we find in our country.

ഇന്ത്യന്‍ ബഹിരാകാശഗവേഷണരംഗം ഇന്ത്യന്‍ സമൂഹത്തിനു സംഭാവനചെയ്തതെന്ത് എന്ന് ആത്മാര്‍ത്ഥമായൊരു പരിശോധനയ്ക്ക് സമയമായി എന്നും ഓര്‍ക്കാം. വെറുതേ...എല്ലാക്കാലവും വികസിത രാജ്യങ്ങളുടെ വാലാട്ടികളായി നില്‍ക്കാനല്ല, നമ്മുടെ സമൂഹത്തിന്റെ പ്രയോരിറ്റികള്‍ പുനര്‍നിര്‍ണ്ണയിക്കാനെങ്കിലും.

ഓഫ്:
വെറുതേ വല്ലേടത്തുമിരിക്കുന്ന അതുല്യാമ്മയെ വലിച്ചിഴയ്ക്കേണ്ടിയിരുന്നില്ല. ഇരട്ടത്താപ്പാശാന്‍ തന്നെയാവുമല്ലോ അല്ലേ വേറൊരു പേരില് ഇതുപോലൊരു കമന്റ് വേറെവിടെയോ അടിച്ചു കേറ്റിയത്...കണ്‍ഗ്രാചുലേഷന്‍സ്... അനോണിമിറ്റികൊണ്ടുള്ള ഓരോ ഗുണങ്ങളേ :)

Joker said...

ചന്ദ്രനില്‍ ഇറങ്ങുന്ന മഹാന്മാരേ

അഭിവാദ്യങ്ങള്‍

http://www.jokercircus.blogspot.com

ഉഗ്രന്‍ said...

നല്ല ലേഖനം. നല്ല വിവരണം.

:)

കുറിപ്പ്: കമന്‍‌റ്റിടുമ്പോഴുള്ള "പടം നോക്കി അക്ഷരം എഴുത്ത്" ആവശ്യമുണ്ടോ??

സാജന്‍| SAJAN said...

ജോസഫ് മാഷേ ലേഖനം നന്നായിട്ടുണ്ട്!
വാര്‍ത്തകളും ഇതിനോട് ബന്ധപ്പെട്ട ലേഖനങ്ങളും വായിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്:)

തറവാടി said...

അഭിമാനം :)

Unknown said...

സൂരജ്
ഇന്ത്യാ ഗവണ്മെന്റിന്റെ പണം മുതലാക്കി പഠിച്ചത് ഇപ്പോൾ അമേരിക്കയിൽ കൊണ്ട് പോയി ഒഴുക്കി കളയുന്നുണ്ടല്ലോ.
ഇപ്പോൾ വരും വരും എന്നും പറഞ്ഞ് ഒരുപാട് ഡോക്ടറുമാർ അമേരിക്കയിലേക്ക് പറന്നിട്ടുണ്ട്. ഒന്നോ രണ്ടോ പേരൊഴികെ
മിക്കവരും ഡോളറിന്റെ സൗന്ദര്യത്തിൽ മയങ്ങിപ്പോയിട്ടേയുള്ളൂ. അത്രയും ‘ചെറ്റത്തരമേ‘ ഒഴുക്കിക്കളഞ്ഞ 385 കോടിക്കും ഉള്ളൂ. തിരിച്ച് വരും എന്നു കേൾക്കുമ്പോൾ ഇവിടെയിരിക്കുന്നവർക്കും ചിരിച്ച് വയറും കാലും ഉളുക്കും, കാലു ഉളുക്കുന്നത് ചിരിച്ച് മറിഞ്ഞ് വീണിട്ടാണെന്ന് മാത്രം.

എന്തുകൊണ്ട് ചാന്ദ്രയാൻ പോലുള്ള പ്രോജക്റ്റുകൾ വേണ്ടായെന്നു വസ്തുനിഷ്ടമായി പറഞ്ഞാൽ കേൾക്കുന്നവർക്ക് മനസ്സിലാവും.
അല്ലാതെ അതിനെ പട്ടിണിയായി കൂട്ടിക്കെട്ടുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയ കോമാളിത്തരമാണ്. രാഷ്ട്രീയാന്ധത എന്നു
പറഞ്ഞിട്ട് രണ്ട് സ്മൈലി ഇട്ടാൽ എന്തേ താങ്കൾക്ക് അത് തൊട്ട് തീണ്ടിയിട്ടില്ലായെന്ന് വിവക്ഷയുണ്ടോ?

ഇന്ത്യയുടെ വെള്ളാനകളാണ് ISRO മുതലായവ എന്ന് തർക്കമില്ലാത്ത വിഷയമാണ്. എങ്കിലും ഇത്രയും നാളത്തെ ഗവേഷണത്തെ
പുച്ച്ഛിച്ച് തള്ളാൻ മാത്രം ഒന്നും കണ്ടില്ല. ഇന്ത്യയെപറ്റി പുല്ല് വിലയായതുകൊണ്ടാവും അമേരിക്കയിൽ ഗവേഷിക്കാൻ
പോയതും. അമേരിക്കയിലും ഉണ്ട് പട്ടിണിയും പരിവട്ടവും. കണികാ പരീക്ഷണത്തിനു ഇന്ത്യൻ ശാസ്ത്രജ്ഞന്മാരും ഉണ്ടെന്ന്
അറിയുമ്പോൾ പുച്ഛവും ചിരിയും മാറിക്കോളും.

അതുല്യ എന്ന ബ്ലോഗറെ അറിയാം. അല്ലാതെ അമ്മയേയും ദേവിയേയും ഒന്നും അറിയില്ല.