Thursday, November 09, 2006

ഹരിതഗൃഹ വാതകവ്യാപനം ഏറുന്നു

അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ ഏറുകയാണ്‌; ആഗോളതാപനത്തിന്‌ ആക്കം കൂട്ടിക്കൊണ്ട്‌-പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു

ആഗോളതാപന (Global Warming)ത്തെപ്പറ്റി ആശങ്ക എത്ര വര്‍ധിച്ചിട്ടും, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ക്ക്‌ (greenhouse gases) കുറവ്‌ വന്നിട്ടില്ല. മാത്രമല്ല, വാതകവ്യാപനത്തിന്റെ തോത്‌ കാര്യമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ആഗോളതാപനം തടയാന്‍ ഉദ്ദേശിച്ച്‌ നലവില്‍ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol) വേണ്ടത്ര ഗുണം ചെയ്തിട്ടില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. 2005-ല്‍ മാത്രം ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്സയിഡി(CO2)ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ അരശതമാനം ഏറിയെന്ന്‌ ഐക്യരാഷ്ട്രസഭയ്ക്കു (United Nations)കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന' (WMO) നടത്തിയ പഠനം വ്യക്തമാക്കുന്നു.

പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധന (fossil fuels)ങ്ങളുടെ ഉപയോഗമാണ്‌ അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പ്രധാന കാരണം. CO2 മാത്രല്ല, മീഥേന്‍, നൈട്രസ്‌ ഓക്സയിഡ്‌ എന്നിവയും ഹരിതഗൃഹവാതകങ്ങള്‍ ആണ്‌. ഇവയില്‍ CO2 , നൈട്രസ്‌ ഓക്സയിഡ്‌ എന്നിവയുടെ സാന്ദ്രതയാണ്‌ വര്‍ധിക്കുന്നത്‌. 'സമീപഭാവിയിലൊന്നും ഈ വാതകങ്ങളുടെ തോത്‌ കുറയാനിടയില്ലെന്നാണ്‌ സൂചന'-പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ഇവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഇന്നത്തെ നിലക്ക്‌ തുടര്‍ന്നാല്‍, ആഗോളതാപനത്തെക്കുറിച്ച്‌ എന്തെല്ലാം ദുസ്വപ്നങ്ങളാണോ മനുഷ്യരാശിയെ വേട്ടയാടുന്നത്‌ അതൊക്കെ യാഥാര്‍ത്ഥ്യമാകുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

CO2 -ന്റെ അന്തരീക്ഷ സാന്ദ്രത 2004-ല്‍ 377.1 പി.പി.എം(ppm-parts per million) ആയിരുന്നത്‌ 2005-ല്‍ 379.1 പി.പി.എം. ആയെന്ന്‌ കാലാവസ്ഥാസംഘടനയുടെ പഠനം വ്യക്തമാക്കുന്നു. എന്നുവെച്ചാല്‍ 0.53 ശതമാനം വര്‍ധന. നൈട്രസ്‌ ഓക്സയിഡിന്റെ സാന്ദ്രത 2005-ല്‍ 319.2 പി.പി.എം. ആയി. ഒരു വര്‍ഷം കൊണ്ട്‌ 0.2 ശതമാനം വര്‍ധനയാണുണ്ടായത്‌. മീഥേന്റെ കാര്യത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. വ്യവസായം, ഓട്ടോമൊബെയില്‍, ഊര്‍ജ്ജോത്പാദനം തുടങ്ങിയ മേഖലകളില്‍ നിന്നാണ്‌ അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങള്‍ വ്യാപിക്കുന്നത്‌. ഈ മേഖലകളൊക്കെ ധൃതഗതിയില്‍ വളരുന്നതും, വാതകവ്യാപനം പരിമിതപ്പെടുത്താന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനക്ക്‌ ഇടയാക്കുന്നു.

സൂര്യനില്‍ നിന്നെത്തുന്ന താപത്തെ അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂമി തണുത്തുവിറയ്ക്കുമായിരുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമായേനെ. നിലവില്‍ ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനവും നൈട്രജനാണ്‌. 20.9 ശതമാനം ഓക്സിജന്‍. ഇതുമായി താരതമ്യം ചെയ്താല്‍, ഹരിതഗൃഹവാതങ്ങളില്‍ പ്രധാനിയായ CO2 ന്റെ തോത്‌ വളരെ പരിമിതമാണ്‌. പതിനായിരം തന്മാത്രയില്‍ വെറും ഒന്നു മാത്രമാണ്‌ CO2 . എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 98 ശതമാനവും CO2 ആണ്‌. അവിടുത്തെ താപനില 477 ഡിഗ്രിസെല്‍സിയസാവാന്‍ ഇതാണ്‌ കാരണം. ഭൗമാന്തരീക്ഷത്തില്‍ CO2 ന്റെ സാന്ദ്രത വെറും ഒരു ശതമാനമായാല്‍ പോലും ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

CO2 ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നു എന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800 ന്‌ മുമ്പ്‌ അന്തരീക്ഷ CO2 ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടണ്‍ CO2 ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടണ്‍ CO2 -ന്‌ തുല്യമാകും അത്‌. (അവലംബം: WMO, 'The Weather Makers' by Tim Flannery )

Wednesday, November 08, 2006

സമുദ്രജനനം

ഒരു സമുദ്രം ജനിക്കുകയെന്ന അത്ഭുത സംഭവത്തിന്‌ സാക്ഷിയാവുകയാണ്‌ ശാസ്ത്രലോകം. കിഴക്കന്‍ ആഫ്രിക്കയില്‍ എത്യോപ്യയിലെ ആഫാര്‍ മരുഭൂമി പൊട്ടിപ്പിളര്‍ന്ന്‌ ആഫ്രിക്കയില്‍ നിന്ന്‌ അകലാന്‍ തുടങ്ങുകയാണെന്ന്‌ ഭൗമഗവേഷകര്‍ പറയുന്നു. അവിടെയൊരു സമുദ്രം രൂപപ്പെടാന്‍ പോകുന്നു.

സമുദ്രം മരിക്കുന്നതിന്‌ മനുഷ്യന്‍ സാക്ഷിയായിട്ടുണ്ട്‌. പഴയ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലെ ആരല്‍ സമുദ്രം(
Aral Sea) ഉദാഹരണം. ഏതാനും ടണ്‍ പരുത്തിക്കു(cotton) വേണ്ടി, രണ്ടു പ്രമുഖ നദികളെ അമ്പതുകളുടെ അവസാനം സോവിയറ്റ്‌ സര്‍ക്കാര്‍ ഗതിമാറ്റിയൊഴുക്കിയപ്പോള്‍, ചരമക്കുറിപ്പ്‌ എഴുതപ്പെട്ടത്‌ ഭൂമുഖത്തെ ഏറ്റവും വലിയ ഉള്‍നാടന്‍ സമുദ്രത്തിനായിരുന്നു. സമുദ്രത്തിന്റെ മുഖ്യജലസ്രോതസ്സുകളായിരുന്നു അമു ദാരിയ, സ്വിര്‍ ദാരിയ എന്നീ നദികള്‍. അവയുടെ ഗതി മാറ്റിയതോടെ സമുദ്രം വറ്റിത്തീര്‍ന്നു. തീരങ്ങള്‍ ഉപ്പുകാറ്റില്‍ നശിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളി (environmental disaster)ലൊന്നായി ആരല്‍ സമുദ്രത്തിന്റെ നാശം വിലയിരുത്തപ്പെടുന്നു. ഇത്‌ സമുദ്രം മരിച്ചതിന്റെ കഥ. പക്ഷേ, ഒരു സമുദ്രം പിറക്കുന്നതിന്‌ സാക്ഷിയാകാന്‍ ആര്‍ക്കും കഴിഞ്ഞതായി രേഖയില്ല.

സാധാരണഗതിയില്‍ യുഗങ്ങള്‍ നീളുന്ന പ്രക്രിയയാണ്‌ സമുദ്ര ജനനം (Ocean birth). അത്തരമൊരു അസാധാരണ പ്രക്രിയയുടെ തുടക്കം ഇപ്പോള്‍ നേരിട്ടുകാണുകയാണ്‌ ആഫ്രിക്ക (Africa)യില്‍ ഭൗമഗവേഷകര്‍! വടക്കുകിഴക്കന്‍ എത്യോപ്യ (
Ethiopia)യിലെ ആഫാര്‍ മരുഭൂമി (Afar desert) , ചെങ്കടലിനും(Red sea) ഏദന്‍ ഉള്‍ക്കടലിനും റിഫ്ട്‌ വാലി (Rift valley)ക്കുമിടിലുള്ള പ്രദേശമാണ്‌. 'ആഫാര്‍ ത്രികോണ'മെന്ന്‌ ആ ഊഷരമേഖല അറിയപ്പെടുന്നു. ആഫാര്‍ മരുഭൂമിയില്‍പെട്ട ബോനിയ (Boniya)യില്‍ രൂപപ്പെട്ട 60 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയും ഒപ്പം ആവേശഭരിതരാക്കുകയും ചെയ്യുകയാണ്‌. എത്യോപ്യയുടെ കിഴക്കന്‍ പ്രദേശം പൊട്ടിപ്പിളര്‍ന്ന,്‌ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നകന്നു തുടങ്ങുന്നതിന്‌ തങ്ങള്‍ സാക്ഷ്യം വഹിക്കുകയാണെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. അങ്ങനെയുണ്ടാകുന്ന വിള്ളല്‍ ക്രമേണ സമുദ്രമാകും. ആഫാര്‍ മരുഭൂമി ആഫ്രിക്കയിലല്ലാതാകും.

എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്‌ അബാബയില്‍ നിന്ന്‌ ഏതാണ്ട്‌ ആയിരം കിലോമീറ്റര്‍ അകലെയാണ്‌ ബോനിയ. 2005 സപ്തംബറില്‍അവിടെ സാമാന്യം ശക്തമായ ഒരു ഭൂകമ്പ (
earthquake)‍മുണ്ടായി. പിന്നീട്‌ കുറെ തുടര്‍ചലനങ്ങളും ആനുഭവപ്പെട്ടു; ഒരാഴ്ച കഴിഞ്ഞ്‌ ഒരു അഗ്നിപര്‍വത(volcano) സ്ഫോടനവും. ഇത്രയും സംഭവങ്ങള്‍ നടന്ന്‌ മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ്‌ 60 കിലോമീറ്റര്‍ നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതെന്ന്‌, ഇതെപ്പറ്റി പഠനം നടത്തുന്ന അന്താരാഷ്ട്ര ഗവേഷകസംഘത്തിന്റെ തലവന്‍ പ്രൊഫ. ദെരെജെ അയാലേവ്‌ വാര്‍ത്താഏജന്‍സികളെ അറിയിച്ചു. ആഡിസ്‌ ആബാബ സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗം(Geology) മേധാവിയാണ്‌ പ്രൊഫ.അയാലേവ്‌. വിള്ളലിന്റെ മധ്യഭാഗത്തിന്‌ എട്ടുമീറ്ററോളം വീതിയുണ്ടായിട്ടുണ്ട്‌. അമേരിക്കയിലെയും യൂറോപ്പിലെയും എത്യോപ്യയിലെയും ഭൗമഗവേഷകര്‍ സംയുക്തമായാണ്‌, സമുദ്രജനനത്തെപ്പറ്റി പഠിക്കുന്നത്‌.

ആധുനിക ഉപഗ്രഹ (satellite) നീരീക്ഷണ സംവിധാനങ്ങളുപയോഗിച്ചു നടത്തിയ പരിശോധനയില്‍, പുതിയൊരു സമുദ്രതടം രൂപംകൊള്ളുന്നതിന്‌ ലോകം സാക്ഷിയാവുകയാണെന്ന്‌ ഗവേഷകര്‍ക്ക്‌ വ്യക്തമായി.ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയാണ്‌ സമയ (time)ത്തെ സംബന്ധിച്ച മനുഷ്യന്റെ അനുഭവേദ്യ പരിധി. അതുവെച്ച്‌ പക്ഷേ, ഭൗമപ്രതിഭാസങ്ങളെ വിലയിരുത്തിയാല്‍ നിരാശയാകും ഫലം. തന്റെ ആയുഷ്ക്കാലത്തു തന്നെ പുതിയ സമുദ്രം കാണാനാകും എന്ന്‌ ഒരാള്‍ കരുതുന്നെങ്കില്‌ അത്‌ അബദ്ധമാകും. പുതിയ സമുദ്രതടം രൂപം കൊള്ളുന്നിടത്ത്‌ പ്രതിവര്‍ഷം രണ്ടു സെന്റിമീറ്റര്‍ വീതമാകും വിള്ളല്‍ വലുതാകുകയെന്ന്‌ ഗവേഷകര്‍ പറയുന്നു. അതുപ്രകാരം, കുറഞ്ഞത്‌ പത്തുലക്ഷം (one million) വര്‍ഷമെങ്കിലുമെടുക്കും പുതിയ സമുദ്രം പൂര്‍ണതോതില്‍ രൂപപ്പെടാന്‍. ഭൂമിയുടെ പ്രായം ഏതാണ്ട്‌ 460 കോടി വര്‍ഷം എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതുമായി താരതമ്യപ്പെടുത്തിയാല്‍ പത്തുലക്ഷം വര്‍ഷമെന്നത്‌ എത്ര തുച്ഛമാണെന്നോര്‍ക്കുക.

ഭൗമചരിത്രം പറയുന്നത്‌

ഭൗമശാസ്ത്രപ്രകാരം പരിഗണിച്ചാല്‍ പുതിയൊരു സമുദ്രം ഉണ്ടാവുകയെന്നതില്‍ പുതുമയൊന്നുമില്ല. വെറും പത്തോ പതിനഞ്ചോ കോടി വര്‍ഷം മുമ്പ്‌ പല മഹാസമുദ്രങ്ങളും ഇല്ലായിരുന്നു എന്നോര്‍ക്കുക. ഇപ്പോഴത്ത ഭൂഖണ്ഡങ്ങള്‍ (continent) പോലും ഇല്ലായിരുന്നു. ജര്‍മന്‍ ഭൗമശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ്‌ വേഗണര്‍ (
Alfred Wagener) 1912-ല്‍ മുന്നോട്ടു വെച്ച സിദ്ധാന്തപ്രകാരം, 15കോടി വര്‍ഷം മുമ്പ്‌ 'പാന്‍ജിയ'(Pangea)യെന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ്‌ ഭൂമുഖത്തുണ്ടായിരുന്നത്‌. അത്‌ പിന്നീട്‌ തെക്ക്‌ 'ഗോണ്ട്വാനാലാന്‍ഡ്‌' എന്നും, വടക്ക്‌ 'ലോറേഷ്യ'യെന്നും രണ്ട്‌ ഭൂഖണ്ഡങ്ങളായി പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്‌, യൂറോപ്പ്‌ എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ.

ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത്‌ അന്റാര്‍ട്ടിക്കയും അതിനോട്‌ ചേര്‍ന്ന്‌ ഓസ്ട്രേലിയയും നിലകൊണ്ടു. മഡഗാസ്ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.ഏതാണ്ട്‌ പത്തുകോടി വര്‍ഷം മുമ്പ്‌ (ദിനോസറുകളുടെ യുഗമായിരുന്നു അത്‌) ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‌ ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്ക്കറില്‍ നിന്ന്‌ അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി ഏഷ്യയുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടു. ഒരു മഹാമേരുവും മഹാസമുദ്രവും ഭൂമിക്കു ലഭിച്ചു.

ആഫ്രിക്കയില്‍ നിന്ന്‌ തെക്കെഅമേരിക്ക പിളര്‍ന്നകന്നപ്പോള്‍ അത്ലാന്റിക്‌ സമുദ്രമുണ്ടായി. വടക്കന്‍ ഭൂഖണ്ഡത്തിനും ഇതേപോലെ പൊട്ടിയടരല്‍ സംഭവിച്ചു. അമേരിക്കയിലെ മസാച്യൊാ‍സ്റ്റ്സ്‌ തീരത്തു നിന്നു പെറുക്കിയെടുക്കുന്ന ഒരു ചരല്‍ക്കല്ല്‌ മിക്കവാറും ആഫ്രിക്കന്‍ തീരത്തുള്ളതിന്റെ ബന്ധുവായിരിക്കും എന്നൂഹിക്കാം. പശ്ചിമഘട്ടത്തില്‍ നിന്ന്‌ രണ്ടു വര്‍ഷം മുമ്പ്‌ കണ്ടെത്തിയ പുതിയ തവള കുടുംബമായ 'നാസികാബട്രാച്ചഡ്‌ സഹ്യാദ്രേന്‍സിസി'ന്റെ അടുത്ത ബന്ധുക്കള്‍ അങ്ങകലെ ആഫ്രിക്കയ്ക്കു സമീപമുള്ള ദീപുകളില്‍ കാണപ്പെടുന്നത്‌ യാദൃശ്ചികമല്ല. അറുപതുകളില്‍ രംഗത്തെത്തിയ 'ഫോസില്‍ മാഗ്നറ്റിസ'മെന്ന പഠനശാഖ, ഭൂഖണ്ഡങ്ങളുടെ ഈ പരിണാമം ശരിയാണെന്ന്‌ തെളിയിച്ചു.

ആല്‍ഫ്രഡ്‌ വേഗണര്‍ ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പു മുന്നോട്ടുവെച്ച ആശയം ഇന്ന്‌ 'ഫലകചലന സിദ്ധാന്തം' (
plate tectonics) എന്ന പേരിലാണറിയപ്പെടുന്നത്‌. ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ (plates) കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടുമാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന്‌ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കറിയാം.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക്‌ പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ്‌ സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക്‌ കാരണമെന്ന്‌ ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ്‌ ഭൂകമ്പങ്ങള്‍. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്ര ത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന്‌ മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷം തോറും ഒരു നഖത്തിന്റെ നീളത്തില്‍(ഒരായുഷ്ക്കാലത്ത്‌ രണ്ടുമീറ്റര്‍ വീതം) യൂറോപ്പും വടക്കേ അമേരിക്കയും പരസ്പരം അകലുന്നത്‌ തുടരുകയാണ്‌. ഗ്ലോബല്‍ പൊസിഷനിങ്‌ സംവിധാന (global positionaning system)ങ്ങളുപയോഗിച്ച്‌ ഇത്‌ കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്‌.

കാര്യങ്ങള്‍ ഇന്നത്തെ നിലക്ക്‌ തുടര്‍ന്നാല്‍, അത്ലാന്റിക്‌ സമുദ്രം (Atlantic ocean) വലുതായി ഭാവിയില്‍ ശാന്തസമുദ്ര (Pacific ocean)ത്തെ കടത്തവെട്ടും. കാലിഫോര്‍ണിയ(California) അമേരിക്കയില്‍ നിന്ന്‌ വേര്‍പെട്ട്‌, മഡഗാസ്ക്കര്‍ ആഫ്രിക്കയില്‍ നിന്ന്‌ അകന്നു കഴിയുംപോലെ, കടലില്‍ ഒഴുകി മാറും. ആഫ്രിക്ക വടക്കോട്ടു നീങ്ങി യൂറോപ്പി (Europe)നോട്‌ ചേരും. മെഡിറ്റനേറിയന്‍ സമുദ്രം അപ്രത്യക്ഷമാകും.അതിന്റെ ഫലമായി ഹിമാലയത്തിന്റെ ദൈര്‍ഘ്യം പാരീസ്‌ മുതല്‍ കൊല്‍ക്കത്ത വരെ നീളും.അതിനാല്‍, എത്യോപ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്ന സമുദ്രത്തിന്റെ ആകൃതിയും വലുപ്പവും തീരുമാനിക്കുന്നത്‌ മറ്റ്‌ വന്‍കരകളുടെ ചലനത്തെ കൂടി ആശ്രയിച്ചായിരിക്കും എന്നുറപ്പിക്കാം.(2006 ഫെബ്രുവരി 12-ന്‌ മാതൃഭൂമി(Mathrubhumi) വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Sunday, November 05, 2006

കാലത്തില്‍ നിന്നു കാതങ്ങള്‍ക്കകലെ


(1993 മെയ്‌ 16-ന്റെ മാതൃഭൂമി (Mathrubhumi) വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍)

പത്താംതരം പാസ്സായ രണ്ടേരണ്ടു പേര്‍; പഞ്ചായത്തിലാകെ ഒരേയൊരു കക്കൂസ്‌! കേരളീയത കണികാണാത്ത ഒരു കേരളഗ്രാമത്തിലൂടെ....

ക്ഷേത്രഗണിത ആകൃതിയില്‍ ചെങ്കുത്തായ മലനിരകള്‍. മലഞ്ചെരുവുകളില്‍ ചിതറിക്കിടക്കുന്ന ഗോതമ്പുവയലുകളു (wheat fields)ടെ ചതുരങ്ങള്‍. ഇടയ്ക്കിടെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുകുപാടങ്ങള്‍. അവിടവിടെ പേരറിയാത്ത വിചിത്രപുഷ്പങ്ങള്‍. ശൈത്യത്തിന്റെ കാഠിന്യമാര്‍ന്ന സാന്നിധ്യം. അതു വകവെയ്ക്കാതെ അലസമായി മേഞ്ഞുനടക്കുന്ന കോവര്‍കഴുതകള്‍. അവയ്ക്കിടയിലൂടെ കമ്പിളിപുതച്ച്‌ കൂനിക്കൂടി നീങ്ങുന്ന കുറേ മനുഷ്യര്‍-ആകാശത്തേക്കു തുറന്നുവെച്ച പ്രകൃതിയുടെ ഹൃദയത്തില്‍ ഇതാ, ഒരു ഗ്രാമം! കേരളത്തില്‍ ഇങ്ങനെയൊരു ഗ്രാമമോ? അതെ, കേരളീയത തൊട്ടുകുളിക്കാത്ത കേരളഗ്രാമമാണ്‌ വട്ടവട (Vattavada).

മൂന്നാറില്‍ (
Munnar) നിന്ന്‌ 52 കിലോമീറ്റര്‍ കിഴക്കോട്ടു യാത്ര ചെയ്യുക. ആകാശച്ചെരുവില്‍ നെടുനീളെ വിതറിയിട്ടിരിക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നീങ്ങുമ്പോള്‍, ദുര്‍ഘടമായ പാതയിലെ പൊടിയില്‍ കണ്ണുതുറക്കാന്‍ വിഷമം തോന്നിയാലും, രണ്ടു കണ്ണുകള്‍കൊണ്ടു മാത്രം ഉള്‍ക്കൊള്ളാനാവാത്ത പ്രകൃതിയുടെ ചാരുതയാണ്‌ ചുറ്റും. പശ്ചിമഘട്ടത്തിലെ ചേതോഹരമായ സമൃദ്ധിയുടെ സാന്നിധ്യങ്ങള്‍ക്കു നടുവിലൂടെ, കുറിഞ്ഞിപൂക്കുന്ന മലഞ്ചെരുവുകളാണ്‌ ചുറ്റിനും എന്ന പ്രലോഭനീയമായ അറിവില്‍, മാട്ടുപ്പെട്ടി (Mattupetty) പിന്നിട്ട്‌, ചെണ്ടുപുരകൂടി, യെല്ലപ്പെട്ടി കഴിഞ്ഞ്‌ കേരള (Kerala)-തമിഴ്‌നാട്‌ (Tamil Nadu) അതിര്‍ത്തിയിലൂടെ വട്ടവട എത്താം.

നമ്മളില്‍ നിന്നും കാലത്തില്‍ നിന്നും കാതങ്ങള്‍ക്കകലെ, അജ്ഞതയാല്‍ ആവരണമിട്ട ഒരത്ഭുതമായി വട്ടവട ഗ്രാമം. ഈ ഗ്രാമത്തിലേക്ക്‌ ആദ്യം യാത്രചെയ്യാനൊരുങ്ങുന്ന ഒരാള്‍ക്ക്‌ ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരവിരുദ്ധങ്ങളാവാം. അടിമാലി (Adimali)യില്‍ നിന്ന്‌ ഒരാള്‍ പറഞ്ഞത്‌, ബസ്സിറങ്ങി 20 കിലോമീറ്റര്‍ നടന്നാലേ വട്ടവട എത്തൂ എന്നാണ്‌. മറയൂരില്‍ (Marayur) നിന്ന്‌ അറിഞ്ഞത്‌, കഞ്ചാവ്‌ ചെടികള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ഒരു വനപ്രദേശമാണ്‌ ഇത്‌ എന്നാണ്‌. സംശയകരമായി ഒരാളവിടെ എത്തിയാല്‍ മടങ്ങിപ്പോരാന്‍ വിഷമമാണത്രേ! മൂന്നാറില്‍ രാത്രിതാപനില മൈനസ്‌ നാല്‌ ഡിഗ്രി ആയിരിക്കുമ്പോള്‍ വട്ടവടയില്‍ അത്‌ മൈനസ്‌ പത്തു ഡിഗ്രി ആയിരിക്കുമെന്നാണ്‌ മറ്റൊരാള്‍ പറഞ്ഞത്‌.

ഈ പ്രസ്താവനയിലടങ്ങിയിരിക്കുന്ന അതിശയോക്തി നീക്കംചെയ്താലും ഇതില്‍ അല്‍പ്പം വാസ്തവമുണ്ട്‌. തണുപ്പിന്റെ ശക്തികൊണ്ട്‌ സമയത്ത്‌ നെല്ലു (rice) വിളയാത്ത പ്രദേശമാണ്‌ വട്ടവട. ഇവിടെ വയലുകളില്‍ നെല്‍ച്ചെടികള്‍ കതിരിടാന്‍ പത്തുമാസം വേണം; വാഴ (banana tree) കുലയ്ക്കാന്‍ മൂന്നു വര്‍ഷവും! അതിശൈത്യത്തില്‍ മനുഷ്യന്‍ മാത്രം അകാലത്തില്‍ വാര്‍ധക്യം ബാധിച്ച്‌ അകാലത്തില്‍ മരിക്കുന്നു. പോഷകാഹാരക്കുറവിലും തണുപ്പിലും പൊരിഞ്ഞുപൊട്ടിയ മുഖങ്ങളുമായി കുറെ കുട്ടികള്‍. അവരുടെ മിഴികളില്‍ ക്ഷീണത്തിന്റെയും തണുപ്പിന്റെയും വിളര്‍ച്ച.

കാലത്തിലൂടെ പിന്നോട്ടു യാത്ര ചെയ്തെത്താവുന്ന സ്ഥലങ്ങളിലൊന്നാണ്‌ വട്ടവട. ഇതൊരു ഒറ്റപ്പെട്ട ലോകമാണ്‌. ഒരു ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും പേറുന്ന അന്തരീക്ഷം. അമ്പതുവര്‍ഷം മുമ്പത്തെ ഒരു തമിഴ്ഗ്രാമത്തില്‍ വന്നിറങ്ങിയ പ്രതീതി.

കല്ലുപാകിയ ഇടുങ്ങിയ വൃത്തിഹീനമായ തെരുവിനിരുവശവും അട്ടിയടുങ്ങിയ പൊക്കം കുറഞ്ഞ വീടുകള്‍. എല്ലാവരും ഇറങ്ങുന്നത്‌ തെരുവിലേക്കാണ്‌. അസാധാരണമായ തിരക്കാണ്‌ വട്ടവടയുടെ പ്രധാന കേന്ദ്രമായ കോവിലൂര്‍ (Kovilur) എന്ന സ്ഥലത്തനുഭവപ്പെടുന്നത്‌. തിക്കും തിരക്കും കോലാഹലവും. നിശബ്ധതയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്നത്‌ ഒരേയൊരു വര്‍ഗ്ഗം മാത്രം-കോവര്‍ കഴുതകള്‍ (
mules)!

വീടുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ കോളനിയുടെ ഇത്തിരി വട്ടം കഴിഞ്ഞാല്‍ മലഞ്ചെരുവുകളും കൃഷിയിടങ്ങളും മാത്രം. വീടുകളെല്ലാം ഇവിടെ ഒരിടത്തു കേന്ദ്രീകരിച്ചിരിക്കുന്നു. കോലാഹലങ്ങള്‍ക്കിടയിലൂടെ ഒരു ഘോഷയാത്ര. ഗ്രാമം മുഴുവന്‍, മുന്നിലായി പോകുന്ന മഞ്ചലിനുപിന്നില്‍ മെല്ലെ നീങ്ങുന്നു. ഒരു മരണം നടന്നിരിക്കുന്നു.അലങ്കരിച്ച മഞ്ചലില്‍ ശവത്തെ നേരെ ഇരുത്തിയിരിക്കുന്നു. വിചിത്രമായ ഒരു സംഗീതോപകരണത്തിന്റെ നാദം, നിശ്ശബ്ദതയില്‍നിന്നുയരുന്ന ഞാണൊലികള്‍ പോലെ മുറുകിക്കേള്‍ക്കാം.സുഖമില്ലാതെ കിടന്ന ഒരു പെണ്‍കുട്ടിയാണ്‌ മരിച്ചത്‌. മരണകാരണം തിരക്കിയാല്‍, അവരുടെ വിശദീകരണം നമുക്ക്‌ മനസിലായില്ല എന്നുവരാം. കാരണം, അതവര്‍ക്ക്‌ അറിയില്ല. അജ്ഞാതരോഗങ്ങള്‍ തുടരെ പ്രത്യക്ഷപ്പെടുന്ന ലോകമാണ്‌ വട്ടവട. അപ്രതീക്ഷിതമായി പലരും ഇവിടെ മരിക്കുന്നു.

ഒരു പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലെത്താന്‍ അമ്പത്തിരണ്ടു കിലോമീറ്റര്‍ താണ്ടി മൂന്നാറിലെത്തണമെങ്കില്‍, അത്തരമൊരു സ്ഥലത്ത്‌ അജ്ഞാതരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണമറിയാന്‍ എളുപ്പമാണല്ലോ! ചടങ്ങുകള്‍ക്കുശേഷം പടക്കങ്ങള്‍ പൊട്ടുന്നു. ഒരാത്മാവിന്റെ അന്ത്യയാത്ര വട്ടവട നിവാസികള്‍ ശബ്ദമുഖരിതമായി ആഘോഷിക്കുകയാണ്‌.

'കുതിര'യെന്നാണ്‌ കോവര്‍കഴുതയെ വട്ടവടക്കാര്‍ വിളിക്കുന്നത്‌. ഒരു യഥാര്‍ത്ഥ കുതിരയില്‍ നിന്ന്‌ കോവര്‍കഴുതയിലേക്കുള്ള പരിണാമദൈഘ്യം തന്നെയാണ്‌, പരിഷ്കാരങ്ങളുമായി വട്ടവടക്കാര്‍ക്കുള്ള യഥാര്‍ത്ഥ അകലം!

പൊടിനിറഞ്ഞ ദുര്‍ഘടമായ പാതകള്‍ താണ്ടി മൂന്നാറില്‍ നിന്ന്‌ പകല്‍ സമയത്തെത്തുന്ന രണ്ടു പ്രൈവറ്റ്‌ ബസ്സുകള്‍ വട്ടവടയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നു. ഇവിടെ പഞ്ചായത്ത്‌ ഓഫീസുണ്ട്‌. വില്ലേജ്‌ ഓഫീസും കൃഷിഭവനുമുണ്ട്‌. എങ്കിലും അവയൊക്കെ അറിയപ്പെടാത്ത പുറംലോകത്തു നിന്നു വട്ടവടയില്‍ കുടിയേറിയതെന്ന ഒരു പരിവേഷത്തോടെ ജനങ്ങള്‍ക്ക്‌ പരസ്പരം ബന്ധപ്പെടാനുള്ള താവളങ്ങള്‍ മാത്രം.

1508 കുടുംബങ്ങളുള്ള വട്ടവട പഞ്ചായത്തില്‍ എസ്‌ എസ്‌ എല്‍ സി വിദ്യാഭ്യാസം നേടിയ രണ്ടുപേരാണുള്ളത്‌. പഞ്ചായത്തിലെ ഒരേയൊരു കക്കൂസ്‌ കോവിലൂരിലെ കൃഷിഭവനിലും! പട്ടികജാതിയില്‍പെട്ട മലയര്‍ (Malayar) എന്ന വിഭാഗമാണ്‌ വട്ടവട പഞ്ചായത്തില്‍ കൂടുതല്‍. നായാടി (Nayadi), മുതുവര്‍ (Mudugar) എന്നീ ആദിവാസി വിഭാഗങ്ങളുമുണ്ട്‌.

തണുപ്പുറഞ്ഞുകൂടിയിരിക്കുന്ന മലഞ്ചെരുവുകളില്‍ നെല്ലോ വാഴയോ ഒന്നും സമയത്തു വിളവുനല്‍കാത്തതുകൊണ്ട്‌ സൂചിഗോതമ്പും വെളുത്തുള്ളിയും ബീന്‍സും കാബേജും കടുകും ഒക്കെ കൃഷിചെയ്യുന്നു. ഡിസംബറിലെ കഠിനശൈത്യത്തില്‍ ഗോതമ്പിനായി പാടങ്ങള്‍ ഒരുക്കുന്നു. വളമോ വെള്ളമോ ഒന്നും സമൃദ്ധമായ മണ്ണിന്‌ ആവശ്യമില്ല. മാര്‍ച്ചുമാസത്തില്‍ ഗോതമ്പിന്റെ വിളവെടുത്തുകഴിഞ്ഞാല്‍ വട്ടവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമായ വെളുത്തുള്ളി (
garlic) കൃഷിക്കായി പാടങ്ങള്‍ ഒരുങ്ങുകയായി. കേരളത്തില്‍ വെളുത്തുള്ളി കൃഷിയുള്ള ഏകസ്ഥലമാണ്‌ വട്ടവട. ഇടയ്ക്കിടെ കടുകുവയലുകളില്‍, മഞ്ഞപ്പൂക്കളുടെ ചേതോഹരമായ ഉടയാടകള്‍ പ്രത്യക്ഷപ്പെടുന്നു.

6785 ഹെക്ടര്‍ വസ്തീര്‍ണമുള്ള ഈ പഞ്ചായത്തിന്റെ 75 ശതമാനവും വനപ്രദേശമാണ്‌. തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള 1647 ഹെക്ടര്‍ സ്ഥലമാണ്‌ കൃഷിഭൂമി. കേരളത്തിലെ ആധുനിക കാര്‍ഷികശാസ്ത്രവും പഠിച്ച്‌ വട്ടവട എത്തുന്ന ഒരു കാര്‍ഷികോദ്യോഗസ്ഥന്‌ ഇവിടം ഒരു വെല്ലുവിളിയാണ്‌. താന്‍ പഠിച്ചതൊന്നും പ്രയോഗിക്കാനാവാത്ത പ്രതിസന്ധി. ഗ്രാമീണര്‍ ചെയ്യുന്ന, തികച്ചും അപരിചിതമായ കൃഷിരീതികളില്‍ നിന്ന്‌ അയാള്‍ പഠിച്ചുതുടങ്ങണം, പുതിയൊരു കൃഷിരീതി.

പഞ്ചായത്തും ഭരണസമിതിയും പ്രസിഡണ്ടുമൊക്കെ ഉണ്ടെങ്കിലും വഴക്കുകള്‍ തീര്‍ക്കേണ്ടത്‌ മിക്കവാറും ഊരുമൂപ്പന്‍ (Village Chief) ഗണപതിയുടെ ജോലിയാണ്‌. ഊരുമൂപ്പനും മൂപ്പന്‌ കീഴിലുള്ള 'മന്ത്രി'മാരും പരാതികള്‍ കേട്ട്‌, കുറ്റം വിശകലനം ചെയ്ത്‌, ശിക്ഷ വിധിക്കുന്നു. പലപ്പോഴും ഒരു മുന്നറിയിപ്പോ ഉപദേശമോ ഒക്കെയാവും ശിക്ഷ.

ശൈത്യകാലമാണെങ്കില്‍ തെരുവുകള്‍ നേരത്തെ വിജനമാവും. സൂര്യനസ്തമിക്കുന്നതോടെ ഒച്ചയും അനക്കവും തണുപ്പിന്റെ കാഠിന്യത്തോടൊപ്പം അലിഞ്ഞുചേര്‍ന്നില്ലാതാവുന്നു. യാത്രികന്‌ ഒന്നു മുറിക്കു പുറത്തിറങ്ങണമെങ്കില്‍ ആവാം, പക്ഷേ, അസ്ഥിതുളയ്ക്കുന്ന തണുപ്പില്‍ വിറയ്ക്കാതെ കഴിയില്ല. നക്ഷത്രങ്ങള്‍ക്കൊന്നും ഇവിടെ മാറ്റമില്ല. അവ അനന്തമായ കാലത്തിനപ്പുറം നിന്നു കണ്ണുചിമ്മുന്നു. ഗോതമ്പുവയലുകളില്‍ കാറ്റ്‌ നിമിഷനേരം ഇരുട്ടില്‍ നിശബ്ദത പാലിക്കുന്നു. ഒരു രാപ്പാടിയുടെ വിലാപം രാത്രിയുടെ നിശ്ശബ്ദതയിലേക്ക്‌ ആണ്ടിറങ്ങുന്നു. അകലെ ബോഡിനായ്ക്കന്നൂര്‍ ചുരത്തിലൂടെ കാറ്റ്‌ ഞെരുങ്ങി കടന്നുപോവുകയാണ്‌....

അതിരാവിലെ മൂന്നാറിലേക്ക്‌ ഒരു ബസുണ്ട്‌. പുറംലോകത്തേക്കു പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അത്‌ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുന്നു. ബസ്സിനരികില്‍ തീ കത്തിക്കുകയാണ്‌; രാത്രിയിലെ തണുപ്പില്‍ ഉറഞ്ഞുപോയ യന്ത്രഭാഗങ്ങളിലെ ഓയില്‍ ചൂടാക്കി ബസ്സിന്‌ ജീവന്‍ വെപ്പിക്കുകയാണ്‌.
വിണ്ടുകീറിയ മുഖങ്ങളുള്ള കുട്ടികളെ ചേലയില്‍ പൊതിഞ്ഞ്‌, ബോഡിനായ്ക്കന്നൂരിനും യെല്ലപ്പെട്ടിക്കും പോകാനുള്ള യാത്രികര്‍ ബസ്സില്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അവരുടെ കരുവാളിച്ച മുഖങ്ങളില്‍ നിഷ്കളങ്കതയുടെ പുലരി പ്രതിഫലിക്കുന്നു. അടുത്തിരിക്കുന്നവരോട്‌ തികച്ചും ഗ്രാമീണമായ തമിഴില്‍ യാത്രക്കാര്‍ നിര്‍ത്താതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ബസ്സ്‌ നീങ്ങുകയാണ്‌, കാലത്തിന്റെ കാതങ്ങള്‍ക്കകലെനിന്ന്‌ വര്‍ത്തമാനത്തിന്റെ പുറംലോകത്തേക്ക്‌......

Saturday, November 04, 2006

കുറിഞ്ഞി കൈവിട്ട ഗ്രാമം


ഒരു കുറിഞ്ഞിക്കാലത്തിന്‌ മുമ്പ്‌ വട്ടവട മഴയുടെയും തണുപ്പിന്റെയും കൂരാടമായിരുന്നു. 'നാല്‍പതാംനമ്പര്‍മഴ' പെയ്തിരുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്ന്‌. ഗോതമ്പുകൃഷി ചെയ്യുന്ന കേരളഗ്രാമം. പതിമൂന്ന്‌ വര്‍ഷത്തിന്‌ ശേഷം വട്ടവട സന്ദര്‍ശിച്ച ലേഖകന്‍ കണ്ടത്‌ മഴയോ വെള്ളമോ ഇല്ലാതെ, മണ്ണുമരിച്ചു തുടങ്ങിയ ഗ്രാമത്തെയാണ്‌. വട്ടവടയിലെ നീലക്കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാന്‍ഡിസ്‌ കൃഷി ഗ്രാമത്തെ ശരിക്കുമൊരു പരിസ്ഥിതി ദുരന്തത്തിലേക്ക്‌ തള്ളിവിട്ടിരിക്കുന്നു.

പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ ഐശ്വര്യം കൊണ്ടുവരുന്നു നീലക്കുറിഞ്ഞി. ഇടുക്കിയിലെ വട്ടവട ഗ്രാമവാസികളും ഇക്കാര്യം വിശ്വസിക്കുന്നു. കാലങ്ങളായി അവര്‍ കുറിഞ്ഞിപ്പൂക്കാലത്തെ അങ്ങനെയാണ്‌ സമീപിക്കുന്നതും. മലഞ്ചെരുവുകള്‍ നീളെ നീലകുറിഞ്ഞി (
Neelakurinji) പൂവിട്ടു തുടങ്ങിയാലുടന്‍ ഊരുമൂപ്പന്റെ നേതൃത്വത്തില്‍ പൂജാരിയെ (പുലയനെ) കൊണ്ടുവന്ന്‌ 'കുറിഞ്ഞിപ്പൊങ്കാല'യിടും; കുറിഞ്ഞിയാണ്ടവന്‌ പഴങ്ങള്‍ നേദിക്കും. ആ ചടങ്ങില്‍ വെച്ചാണ്‌ പൂജാരി തേനീച്ചകളെ ക്ഷണിക്കുക. രണ്ടുമാസം കഴിഞ്ഞ്‌ ഉത്സവഛായകലര്‍ന്ന മറ്റൊരു ചടങ്ങില്‍ വെച്ച്‌ പൂജാരി ആദ്യകുറിഞ്ഞിതേന്‍ ആണ്ടവന്‌ നേദിക്കും. അതുകഴിഞ്ഞാല്‍ ഗ്രാമവാസികള്‍ക്ക്‌ മലഞ്ചെരിവുകളില്‍ നിന്ന്‌ ഇഷ്ടംപോലെ തേന്‍ ശേഖരിക്കാം. നീലക്കുറിഞ്ഞിക്കാലത്തെ അവരങ്ങനെ ആഘോഷമാക്കുന്നു; തേനൂറുന്ന ആഘോഷം.

'കുറിഞ്ഞിക്കാലം തേനിന്റെ സമയം കൂടിയാണ്‌. നല്ലവാസനയുള്ള, പ്രത്യേക ഗുണമുള്ള ഒന്നാണ്‌ കുറിഞ്ഞിത്തേന്‍' വട്ടവടയില്‍ കോവിലൂരിലെ വി.കെ.പളനിസ്വാമി അറിയിക്കുന്നു. തേന്‍(honey)ശേഖരിക്കലാണ്‌ പളനിസ്വാമിയുടെ മുഖ്യതൊഴില്‍. അറുപത്തിയഞ്ചു വയസ്സിനിടെ നാല്‌ കുറിഞ്ഞിത്തേനെടുത്ത പളനിസ്വാമിക്ക്‌ നീലക്കുറിഞ്ഞിയുടെ വ്യാഴവട്ടങ്ങള്‍ സ്വന്തം ജീവിതരേഖ തന്നെയാണ്‌. പക്ഷേ, ഇത്തവണ ഗ്രാമവാസികള്‍ക്ക്‌ തേനെടുക്കേണ്ടി വന്നില്ല. കാരണം കുറിഞ്ഞിക്കാടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. വട്ടവടയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്ന മലഞ്ചരുവുകളും പുല്‍മേടുകളും ഏതാണ്ട്‌ പൂര്‍ണ്ണമായിത്തന്നെ ഗ്രാന്‍ഡീസ്‌ തോട്ടങ്ങള്‍ക്ക്‌ വഴിമാറിയിരിക്കുന്നു. 'കുറിഞ്ഞിയില്ല, പിന്നെങ്ങനെ തേനുണ്ടാകും'പാളനിസ്വാമിയുടെ ചോദ്യം. അതുകൊണ്ട്‌ വട്ടവടയില്‍ ആഘോഷങ്ങളും നടന്നില്ല.

വട്ടവടയില്‍ ആഘോഷം ഉണ്ടായില്ലെങ്കിലും, അവിടെ നിന്ന്‌ 52 കിലോമീറ്റര്‍ അകലെ മൂന്നാറി(
Munar)ല്‍ ആദ്യമായി നീലക്കുറിഞ്ഞിയുത്സവം നടന്നു (മൂന്നാറിനടുത്ത്‌ ഇരവികുളം നാഷണല്‍പാര്‍ക്കില്‍ വസന്തം വിരിയിച്ച നീലക്കുറിഞ്ഞിക്ക്‌ നന്ദി പറയുക; ആ പ്രദേശം സംരക്ഷിക്കപ്പെടാന്‍ നിമിത്തമായ വരയാടു(Nilgir tahr)കളോടും). ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകളെ ഉള്‍പ്പെടുത്തി പുതിയൊരു 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി' നിലവില്‍ വന്നതായി, ഒക്ടോബര്‍ ഏഴിന്‌ ശനിയാഴ്ച മൂന്നാറില്‍ നടന്ന 'നീലക്കുറിഞ്ഞിയുത്സവ'ത്തിന്റെ ഉദ്ഘാടനവേളയില്‍ കേരള (Kerala) സംസ്ഥാന വനംമന്ത്രി ബിനോയ്‌ വിശ്വം പ്രഖ്യാപിച്ചു. നീലക്കുറിഞ്ഞിയുടെയും, അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണാര്‍ത്ഥമാണ്‌ ഇങ്ങനെയൊരു നടപടിയെന്നും മന്ത്രി പ്രസ്താവിച്ചു. അറബിക്കടലില്‍(Arabian Sea) രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി, കോരിച്ചൊരിഞ്ഞ മഴയില്‍ കുതിര്‍ന്നാണ്‌ മൂന്നാറില്‍ ആ ചടങ്ങ്‌ നടന്നത്‌.

നീലക്കുറിഞ്ഞിയുത്സവം തുടങ്ങിയതിന്റെ പിറ്റേന്നാണ്‌ ഈ ലേഖകന്‍ വട്ടവടയിലെത്തിയത്‌. മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ അരീഷ്‌ ചിറയ്ക്കലും ഒപ്പമുണ്ടായിരുന്നു. മൂന്നാറിലെ പെരുമഴയുടെയും, മാട്ടുപ്പെട്ടി (
Mattupetti)യിലെ കൊടുംതണുപ്പിന്റെയും ഭീതി ഉള്ളില്‍ അവശേഷിച്ചിരുന്നു. പതിമൂന്ന്‌ വര്‍ഷം മുമ്പ്‌, 1993-ല്‍ ആദ്യമായി വട്ടവട സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുത്തനായിത്തന്നെ മനസിലുണ്ട്‌. അന്ന്‌ ഇടുക്കിജില്ല (Idukki district)യില്‍ 'നാല്‍പതാംനമ്പര്‍ മഴ'യെന്നറിയപ്പെടുന്ന നൂലുമഴ പെയ്തിരുന്ന അപൂര്‍വ്വം ചില പ്രദേശങ്ങളിലൊന്നായിരുന്നു കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ വട്ടവട. ഗോതമ്പും (wheat) വെളുത്തുള്ളിയും കൃഷിചെയ്യുന്ന കേരളഗ്രാമം. മലഞ്ചെരുവുകളില്‍ നിന്ന്‌ തട്ടുതട്ടായി സമതലത്തിലേക്കെത്തുന്ന പാടങ്ങള്‍. ഏതെങ്കിലും ഹിമാലയന്‍ഗ്രാമത്തിലാണോ വന്നുപെട്ടത്‌ എന്ന സന്നിഗ്ധതയില്‍ സന്ദര്‍ശകനെയെത്തിക്കുന്ന പ്രദേശം. മൂന്നാറില്‍ നാലുഡിഗ്രി സെല്‍സിയസാണ്‌ താപനിലയെങ്കില്‍, വട്ടവടയില്‍ അത്‌ വട്ടപൂജ്യമായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ ലഭിക്കുമായിരുന്നു. തണുപ്പിന്റെ ആധിക്യത്താല്‍ നെല്ല്‌ (paddy) കതിരിടാന്‍ പത്തുമാസം വേണ്ടിവരുന്ന വിചിത്രസ്ഥലം. മൂന്നുവര്‍ഷം കൊണ്ടുമാത്രം കുലയ്ക്കാന്‍ വിധിക്കപ്പെട്ട വാഴകളുടെ നാട്‌.

മഴയുടെയും തണുപ്പിന്റെയും ഗൃഹാതുരത്വമുണര്‍ത്തുന്ന കൂടാരം. ഒരു കുറിഞ്ഞിക്കാലത്തിന്‌ മുമ്പത്തെ ഈ ചിത്രവും മനസില്‍വെച്ച്‌ വട്ടവട വണ്ടിയിറങ്ങുന്നവര്‍ ശരിക്കും അമ്പരക്കും. ഉണങ്ങിപൊടിപാറുന്ന തെരുവുകളാണ്‌ കോവിലൂരില്‍ ഇപ്പോള്‍ സന്ദര്‍ശകനെ കാത്തിരിക്കുന്നത്‌. മൂന്നാറില്‍ പെയ്ത പെരുമഴ വട്ടവടയെത്തിയപ്പോള്‍ എവിടെ മറഞ്ഞു? ഇവിടുത്തെ തണുപ്പിനെന്തുപറ്റി? മലഞ്ചെരുവുകളില്‍ നിന്ന്‌ ഊര്‍ന്നിറങ്ങിയിരുന്ന കൃഷിയിടങ്ങള്‍ എങ്ങനെ താഴ്‌വരയുടെ അടിത്തട്ടിലേക്ക്‌ ശോഷിച്ചു പോയി? ഗ്രാന്‍ഡീസ്‌ തോട്ടങ്ങളുടെ ചൂളംവിളിക്കുന്ന വിരസത എങ്ങനെയാണ്‌ ഗ്രാമത്തെ ഇത്രയേറെ ഗ്രസിച്ചത്‌? നീലക്കുറിഞ്ഞി അതിന്റെ സ്വപ്നവര്‍ണ്ണം ചാര്‍ത്തിയിരുന്ന മലഞ്ചെരുവുകളോ പുല്‍മേടുകളോ ഇല്ല. എവിടെയും ഗ്രാന്‍ഡീസ്‌ തോട്ടങ്ങള്‍. ഇതാണോ തലേദിവസം 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി'യായി പ്രഖ്യാപിക്കപ്പെട്ട സ്ഥലം. കലങ്ങളില്‍ വെള്ളം ചുമന്ന്‌ ശ്രമപ്പെട്ടെത്തുന്ന സ്ത്രീകള്‍. കണ്ണോ(ഹെഡ്ലൈറ്റ്‌), മേല്‍മൂടിയോ ഇല്ലാത്ത കുറെ ജീപ്പ്പ്പ്പുകള്‍ വട്ടവടയെ വട്ടമിടുന്നു. ദുര്‍ഘടമായ മലഞ്ചെരുവുകളില്‍ നിന്ന്‌ ഗ്രാന്‍ഡീസ്‌ തടി റോഡിലെത്തികാനുള്ള ഉപാധികളാണ്‌ 'കണ്ണില്ലാത്ത' ജീപ്പ്പ്പ്പുകള്‍. ഈ പുതിയ കാഴ്ചകള്‍ക്കൊപ്പം മാറാത്തതായി ഒന്നുണ്ട്‌; ധ്യാനനിമഗ്നരെന്ന പോലെ ഗ്രാമവീഥികളില്‍ അലയുന്ന കോവര്‍കഴുതകള്‍(ാ‍ൌ‍ഹലെ‍). ദൂരെപ്പോകാതിരിക്കാനായി അവയുടെ പിന്‍കാലുകള്‍ കയറുകൊണ്ട്‌ വട്ടംകെട്ടിയിരിക്കുകയാണ്‌. അതിനാല്‍, വേഗംകൂട്ടാന്‍ അവയ്ക്ക്‌ ചാടിച്ചാടി നടക്കണം.

'ഇവിടെ ശരിക്ക്‌ മഴപെയ്തിട്ട്‌ ഒരു മാസമായി'മൂന്നാറിലെ പെരുമഴയുടെ നടുക്കം മനസില്‍ നിന്ന്‌ വിട്ടുമാറിയിട്ടില്ലാത്ത ഞങ്ങളോട്‌, വട്ടവടയിലെ പോസ്റ്റ്മാനായ ഗോവന്ദരാജ്‌ പറഞ്ഞു. 'നൂലുമഴയിപ്പോള്‍ വട്ടവടയില്‍ പെയ്യാറില്ല. പെയ്താല്‍ തന്നെ അത്‌ കുത്തിയൊഴുകിയുള്ള മഴയാണ്‌; ഉള്ള മണ്ണും ഒലിച്ചുപോകും'-കോവിലൂരില്‍ കട നടത്തുന്ന ഗണേശന്റെ വാക്കുകളില്‍ ഈ പ്രദേശം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധി ശരിക്കും പ്രതിഫലിക്കുന്നു. 'ലോകത്ത്‌ എവിടെ പെയ്തില്ലെങ്കിലും, വട്ടവടയില്‍ മഴ പെയ്യുമായിരുന്നു'പളനിസ്വാമിയുടെ വാക്കുകള്‍.പക്ഷേ, അതിപ്പോള്‍ പഴങ്കഥ മാത്രം. മഴ മാത്രമല്ല മാറിയത്‌; തണുപ്പും മറഞ്ഞു. 'താഴ്‌വരയിലേക്ക്‌ ഒഴുകിയെത്തുന്ന ഒട്ടേറെ നീരുറവകള്‍ വട്ടവടയിലെ മലഞ്ചെരുവുകളിലുണ്ടായിരുന്നു; ഗ്രാന്‍ഡീസ്‌ കൃഷി വ്യാപകമായതോടെ അതൊക്കെ വറ്റി'-വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപകനായ മുരുകന്‍ എസ്‌.കെ അറിയിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമമാണ്‌ ഗ്രാമം മിക്കപ്പോഴും നേരിടുന്നത്‌.

കൊടുംതണുപ്പു മൂലം നെല്ല്‌ കതിരിടാന്‍ പത്തുമാസം വേണ്ടിയിരുന്ന വിചിത്രനാടാണ്‌ വട്ടവട. ജൈവകൃഷിയായിരുന്നു പതിവ്‌. രാസവളമോ കീടനാശിനിയോ ഉപയോഗിക്കുക പതിവില്ല. അതുകൊണ്ടുതന്നെ വട്ടവടയില്‍ വിളയുന്ന അരിക്ക്‌ ഗുണം കൂടുതലായിരുന്നു. 'ഇവിടുത്തെ ചോറ്‌ കഴിച്ചാല്‍, മരിക്കാന്‍ കിടക്കുന്നവനും ഒരു ദിവസം കഴിഞ്ഞേ പോകൂ'- ഗോവിന്ദരാജ്‌ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, മഴയും വെള്ളവും ഇല്ലാതായതോടെ നെല്‍കൃഷി പാടേ ഇല്ലാതായി. 'ഒരു കൃഷി ഇല്ലാതാകുമ്പോള്‍, അതുമായി ബന്ധപ്പെട്ട്‌ ഗ്രാമവാസികള്‍ കാലങ്ങളായി നടത്തി വരുന്ന ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും അന്യംനില്‍ക്കുന്നു'-അധ്യാപകനായ മുരുകന്റെ വാക്കുകള്‍, ഗ്രാമം നേരിടുന്ന പ്രതിസന്ധിയുടെ മറ്റൊരു വശം കാട്ടിത്തരുന്നു. 'ഏറുവെപ്പ്‌ ' ഉത്സവം കഴിഞ്ഞേ പാടം ഉഴാന്‍ പാടുള്ളായിരുന്നു; അതാണ്‌ രീതി. ആ ആഘോഷം ചിങ്ങത്തിലാണ്‌ നടക്കുക. ഫിബ്രവരിയില്‍ കളയെടുപ്പ്‌. അതിനുമുണ്ട്‌ ആഘോഷം; തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോട്‌ സാമ്യമുള്ള ഒന്ന്‌. കൊയ്ത്തും അങ്ങനെ തന്നെ. ആദ്യം കൊയ്തെടുക്കുന്ന നെല്ല്‌, ആടിനെ വെട്ടി കാളിക്ക്‌ ബലിയിടും. കതിര്‌ എല്ലാ വീട്ടിലുമെത്തിക്കും. അതിനുശേഷമാണ്‌ ഓരോരുത്തര്‍ അവരവരുടെ പാടം കൊയ്യുക. 'പക്ഷേ, ഇപ്പോള്‍ നെല്‍കൃഷിയില്ല; ആഘോഷവും'-മുരുകന്‍ അറിയിക്കുന്നു.

നെല്ല്‌ മാത്രമല്ല, വാഴക്കൃഷിയും വട്ടവട വിട്ടിട്ട്‌ വര്‍ഷങ്ങളായി. കാപ്പികൃഷി നന്നെ ചുരുങ്ങി. സൂചിഗോതമ്പ്‌ പേരിനു മാത്രമായി. മുത്താറി(കൂവരക്‌, കേപ്പ)യുടെ സ്ഥിതിയും അങ്ങനെ തന്നെ. 'വട്ടവട വെളുത്തുള്ളിയെന്നാല്‍ ഏറ്റവും ഗുണമുള്ളത്‌ എന്ന പ്രശസ്തിയുണ്ടായിരുന്നു'ഗോവിന്ദരാജ്‌ ഓര്‍മിപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക്‌ എത്രകാലം കൂടി വെളുത്തുള്ളികൃഷി വട്ടവടയിലുണ്ടാകും. കുറെയെങ്കിലും ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ ഉരുളക്കിഴങ്ങും കാരറ്റും ബീന്‍സുമൊക്കെയാണ്‌. പന്ത്രണ്ട്‌ വാര്‍ഡുകളിലായി 3565 കുടുംബങ്ങള്‍ വട്ടവടയില്‍ താമസിക്കുന്നു. മലയന്‍, ചെട്ടിയാര്‍, മറവന്‍, ചെക്ലിയന്‍ തുടങ്ങിയ വിഭാഗക്കാരാണ്‌ ഭൂരിപക്ഷവും. തമിഴ്ഗോത്രവര്‍ഗ്ഗഗ്രാമത്തിന്റെ പകര്‍പ്പാണ്‌ വട്ടവട. ഇവിടെ 8000 ഏക്കര്‍ പ്രദേശത്ത്‌ പച്ചക്കറികൃഷിയുണ്ടെന്ന്‌ പഞ്ചായത്തിന്റെ ഔദ്യോഗികരേഖകളില്‍ പറയുന്നു. പക്ഷേ, അത്‌ രേഖകളിലേ ഉള്ളൂ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. മലഞ്ചെരുവിലെ പുല്‍മേടുകള്‍ ഗ്രാന്‍ഡിസിന്‌ വഴിമാറിയതോടെ, ഗ്രാമത്തിലെ കാലിവളര്‍ത്തലും അവസാനിച്ചു. 'പത്തുവര്‍ഷം മുമ്പു വരെ ഓരോ വീട്ടിലും നൂറ്‌ മാടുകള്‍(രമേ‍ഹേല) വരെയുണ്ടായിരുന്നു. ഇന്ന്‌ ആ ഏര്‍പ്പാടേ ഇല്ല'കോവിലൂരിലെ ആര്‍ട്ടിസ്റ്റായ ടി. ആണ്ടവന്‍ അറിയിക്കുന്നു.

ഒറ്റ കുറിഞ്ഞിക്കാലം കൊണ്ടാണ്‌ വട്ടവട ഇങ്ങനെയായത്‌. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഗ്രാമീണര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും മുമ്പ്‌ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ പുറമേ നിന്നെത്തിയവര്‍ വട്ടവടയിലെ കൈവശഭൂമി തുച്ഛവിലയ്ക്ക്‌ വന്‍തോതില്‍ വാങ്ങി ഗ്രാന്‍ഡിസ്‌ കൃഷി തുടങ്ങിയതോടെയായിരുന്നു തുടക്കം. ബാങ്കുവായ്പയെടുത്ത്‌ കൃഷിചെയ്ത്‌ കടംകയറിയ കര്‍ഷകരെയാണ്‌ വസ്തുകച്ചവടക്കാര്‍ ആദ്യം ഉന്നമിട്ടത്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മൂന്നാര്‍ ശാഖയാണ്‌ വട്ടവടക്കാര്‍ക്ക്‌ വായ്പ നല്‍കിവരുന്നത്‌. 'ഭൂമികച്ചവടക്കാര്‍ ആദ്യം ബാങ്കിലെത്തി കടക്കാരുടെ പട്ടികയെടുത്തു. എന്നിട്ട്‌ കടംവീട്ടിത്താരാം പകരം സ്ഥലം തന്നാല്‍ മതിയെന്ന്‌ പറഞ്ഞ്‌ വട്ടവടയിലെ ഓരോ കടക്കാരനെയായി സമീപിച്ചു'-അധ്യപകനായ മുരുകന്‍ അറിയിക്കുന്നു. കടംകൊണ്ട്‌ പൊറുതിമുട്ടിയിരുന്ന വട്ടവടക്കാര്‍ അതില്‍ വീഴുകയും ചെയ്തു. മലഞ്ചെരുവിലെ കൈവശഭൂമി ഏക്കറൊന്നിന്‌ വെറും രണ്ടായിരവും അയ്യായിരവും രൂപ എന്ന കണക്കിന്‌ നാട്ടുകാര്‍ക്ക്‌ കൈമാറി. വട്ടവടയില്‍ ഇപ്പോഴും കുറഞ്ഞത്‌ 500 പേര്‍ക്കെങ്കിലും ലോണുള്ളതായി, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മൂന്നാര്‍ ശാഖാമാനേജര്‍ പി.ശശീധരക്കുറുപ്പ്‌ അറിയിക്കുന്നു. അഞ്ചുലക്ഷം വരെ ലോണെടുത്തിട്ട്‌ തിരിച്ചടയ്ക്കാത്തവരും കൂട്ടത്തിലുണ്ട്‌.

ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ മനപ്പുറത്ത്‌ വീട്ടില്‍ പീറ്റര്‍ എട്ടുവര്‍ഷം മുമ്പാണ്‌ വട്ടവടയില്‍ പത്തേക്കര്‍ ഭൂമി വാങ്ങിയത്‌. 'ഏക്കറിന്‌ പതിനായിരം രൂപ വീതം അന്ന്‌ കൊടുത്തു'അദ്ദേഹം അറിയിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലയില്‍ നിന്നുള്ളവര്‍ വട്ടവടയില്‍ ഭൂമിവാങ്ങി ഗ്രാന്‍ഡിസ്‌ കൃഷിചെയ്തിട്ടുണ്ട്‌. ഇടുക്കിജില്ലക്കാരാണ്‌ അതില്‍ ഏറെയുമെന്ന്‌ പീറ്റര്‍ പറയുന്നു. ഗ്രാന്‍ഡിസ്‌ കൃഷിക്കു പിന്നിലെ സാമ്പത്തികശാസ്ത്രം, അത്‌ എളുപ്പം വരുമാനം നല്‍കുമെന്നതാണ്‌. ആറുവര്‍ഷം വളര്‍ച്ചയെത്തിയാല്‍ ഗ്രാന്‍ഡിസ്‌ പള്‍പ്പ്‌ നിര്‍മാണത്തിന്‌ പാകമാകും. 'അപ്പോള്‍ ഗ്രാന്‍ഡിസ്‌ വിറ്റാല്‍ ഒരേക്കര്‍ സ്ഥലത്തുനിന്ന്‌ കുറഞ്ഞത്‌ 50000 രൂപ കിട്ടും'പീറ്റര്‍ അറിയിക്കുന്നു. മുന്നൂറ്‌ ഏക്കര്‍ വരെ വട്ടവടയില്‍ വാങ്ങി ഗ്രാന്‍ഡിസ്‌ കൃഷിചെയ്തവരുണ്ട്‌. ഭൂമി കൈവിട്ടതോടെ ഗ്രാമവാസികള്‍ക്ക്‌ ഗ്രാന്‍ഡീസ്‌ തോട്ടങ്ങളിലെ പണി തന്നെയായി നിത്യവൃത്തിക്കുള്ള ആശ്രയം. 'കുറഞ്ഞ സമയം കൊണ്ട്‌ സ്വന്തം സ്ഥലത്ത്‌ വെറും കൂലിപ്പണിക്കാരായി മാറിയിരിക്കുകയാണിന്ന്‌ വട്ടവടക്കാര്‍'ഗോവിന്ദരാജ്‌ പറയുന്നു.

എല്ലായിടത്തും ഗ്രാന്‍ഡിസ്‌ ആയതോടെ സ്വന്തം സ്ഥലത്ത്‌ പരമ്പരാഗതകൃഷി തുടരാം എന്നു കരുതുന്നവര്‍ക്ക്‌ രക്ഷയില്ലാതായി. 'തൊട്ടടുത്ത പറമ്പില്‍ ഗ്രാന്‍ഡിസ്‌ ആണെങ്കില്‍, നിങ്ങളുടെ സ്ഥലത്ത്‌ വേറെ എന്തു കൃഷിചെയ്തിട്ടും ഫലമില്ല'-കോവിലൂരിലെ കര്‍ഷകനായ കെ. നാഗപ്പന്‍ അറിയിക്കുന്നു. സ്വന്തം ഓറഞ്ച്‌ (orange) തോട്ടത്തിനരികെ ഗ്രാന്‍ഡിസ്‌ തോട്ടമെത്തിയതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നയാളാണ്‌ നാഗപ്പന്‍. താനും വൈകാതെ ഗ്രാന്‍ഡിസിലേക്ക്‌ തിരിയേണ്ടിവരുമെന്ന്‌ ആ കര്‍ഷകന്‍ വേദനയോടെ പറയുന്നു. 'ഇന്നത്തെ സ്ഥിതിക്ക്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ വട്ടവടക്കാരെ മുഴുവന്‍ വേറെ സ്ഥലത്തേക്ക്‌ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും'പളനിസ്വാമിയുടെ വാക്കുകളില്‍ നിര്‍വികാരിത.

ഒരു കുറിഞ്ഞിക്കാലത്തിന്‌ മുമ്പ്‌ വട്ടവടയെത്തിയപ്പോള്‍ ഈ ലേഖകന്‍ എഴുതി: കാലത്തില്‍ നിന്ന്‌ കാതങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, പരിഷ്ക്കാരത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പൊതുധാരയില്‍ നിന്ന്‌ 50 വര്‍ഷം പിന്നിലാണ്‌. ഇന്നത്‌ മാറ്റി പറയേണ്ടി വന്നിരിക്കുന്നു. പരിസ്ഥിതി നാശ (environmental degradation)ത്തിന്റെ കാര്യത്തില്‍ ഈ ഗ്രാമം കേരളത്തിലെ മറ്റ്‌ പ്രദേശങ്ങളെ 50 വര്‍ഷത്തിലേറെ പിന്നിലാക്കിയിരിക്കുന്നു. നിസ്സഹായതയില്‍ എങ്ങോട്ടു നീങ്ങണമെന്നറിയാതെ ഉഴലുന്ന കാലുകെട്ടിവിട്ട കോവര്‍കഴുതകള്‍, ഈ ഗ്രാമത്തിന്റെ അവസ്ഥ തന്നെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

ഗ്രാന്‍ഡിസ്‌ എന്ന 'കുഴല്‍ക്കിണര്‍'

'യൂക്കാലിപ്റ്റസ്‌ ഗ്രാന്‍ഡിസ്‌ '(
Eucalypus grandis) എന്നാണ്‌ ഗ്രാന്‍ഡിന്റെ മുഴുവന്‍ പേര്‌. പക്ഷേ, വട്ടവടയിലും പരിസരപ്രദേശത്തുമുള്ളവര്‍ ഈ വിദേശസസ്യത്തിന്‌ മറ്റൊരു പേരാണ്‌ നല്‍കിയിട്ടുള്ളത്‌-'കുഴല്‍ക്കിണര്‍'. മണ്ണില്‍ നിന്ന്‌ അമിതമായി വെള്ളം വലിച്ചെടുക്കുന്ന ഈ മരത്തിന്‌ ഏറ്റവും യോജ്യമായ പേരു തന്നെയാണിത്‌. അറുപതുകളില്‍ ഗ്രാന്‍ഡിസ്‌ കൃഷി വ്യാപകമായ ബ്രസീലിലെ വനമേഖലകള്‍ക്ക്‌ സംഭവിച്ച നാശത്തിന്റെ ചരിത്രം, വട്ടവടയ്ക്ക്‌ എന്താണ്‌ പറ്റിയതെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കുന്നു. ബ്രസിലില്‍ ഗ്രാന്‍ഡിസ്‌ കൃഷിചെയ്ത സ്ഥലമൊക്കെ വെള്ളമില്ലാതെ തരിശായി. കാലാവസ്ഥ മാറി; മഴ (rain)യില്ലാതായി.

'രണ്ട്‌ തരത്തിലാണ്‌ ഗ്രാന്‍ഡിസ്‌ കൃഷി ഭൂമിയെ നശിപ്പിക്കുന്നത്‌. ഗ്രാന്‍ഡിസ്‌ അമിതമായി ഭൂഗര്‍ഭജലം (ground water) വലിച്ചെടുക്കും; ജലവിതാനം താഴും. ഒപ്പം മണ്ണിലെ സൂക്ഷ്മജീവി (microbes)കളെ പാടെ നശിപ്പിക്കും'-മൗണ്ടന്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ(Mountain Conservation Trust of India)യുടെ ചെയര്‍മാനും പാലാ സെന്റ്‌ തോമസ്‌ കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയുമായ ഡോ.ജോമി അഗസ്തിന്‍ അറിയിക്കുന്നു. സൂക്ഷ്മജീവികളെ നശിപ്പിക്കുക വഴി മണ്ണി (soil)നെ കൊല്ലുകയാണ്‌ ഗ്രാന്‍ഡിസ്‌ ചെയ്യുന്നത്‌. 'മണ്ണില്‍ വെള്ളം തങ്ങിനില്‍ക്കണമെങ്കില്‍ ചിലയിനം സൂക്ഷ്മജീവികള്‍ കൂടിയേ തീരൂ. അവയെയാണ്‌ ഗ്രാന്‍ഡിസ്‌ നശിപ്പിക്കുന്നത്‌'-ഡോ.ജോമി അഗസ്തിന്റെ വിശദീകരണത്തില്‍ തന്നെയുണ്ട്‌, എന്തുകൊണ്ട്‌ വട്ടവടയിലെ നീരുറവകള്‍ വറ്റി എന്നതിന്റെ ഉത്തരം.

മണ്ണില്‍ നിന്ന്‌ ആഗിരണം ചെയ്യുന്ന വെള്ളം, ഇലകളുടെ കീഴ്ഭാഗത്തുള്ള സൂക്ഷ്മസുക്ഷിരങ്ങളായ 'സ്റ്റൊമാറ്റോ'(stomato) വഴിയാണ്‌ സസ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക്‌ പുറന്തള്ളുന്നത്‌. സാധാരണ വൃക്ഷങ്ങളിലെല്ലാം ഇലകളുടെ കീഴ്ഭാഗത്തു മാത്രമേ ഈ സുക്ഷിരങ്ങള്‍ കാണുന്നുള്ളൂ. 'പക്ഷേ, യൂക്കാലിപ്റ്റസ്‌ വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാന്‍ഡിസ്‌ പോലുള്ള ചെടികളുടെ ഇലകളില്‍ മേല്‍ഭാഗത്തും കീഴ്ഭാഗത്തും സ്റ്റൊമാറ്റോ കാണപ്പെടുന്നു'-ഡോ.ജോമി അഗസ്തിന്‍ അറിയിക്കുന്നു. എന്നുവെച്ചാല്‍, മറ്റ്‌ വൃക്ഷങ്ങള്‍ പുറന്തള്ളുന്നതിന്റെ ഇരട്ടി വെള്ളം ഗ്രാന്‍ഡിസ്‌ ഭൂമിയില്‍ നിന്ന്‌ വലിച്ചെടുത്ത്‌ പുറന്തള്ളും എന്നര്‍ത്ഥം. ഇങ്ങനെ അന്തരീക്ഷത്തില്‍ കൂടുതല്‍ ജലബാഷ്പം വ്യാപിക്കുന്നത്‌ പ്രാദേശിക കാലാവസ്ഥയെ തകിടം മറിക്കും. മഴകുറയും. ബ്രസീലില്‍ ഗ്രാന്‍ഡിസ്‌ തോട്ടങ്ങള്‍ വ്യാപകമായ സ്ഥലങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്‌ ഇതാണ്‌.

കേരളത്തില്‍ നിന്ന്‌ കിഴക്കോട്ടൊഴുകുന്ന പ്രധാന നദികളിലൊന്നാണ്‌ പാമ്പാര്‍ (Pambar). മന്നവന്‍ചോലയില്‍ നിന്നാണ്‌ അത്‌ ഉത്ഭവിക്കുന്നതെങ്കിലും, വട്ടവടയിലെ നീരുറവകളും(streams) പാമ്പാറിനെ പുഷ്ടിപ്പെടുത്തുന്നു. വട്ടവടയില്‍ മഴയും വെള്ളവുമില്ലാതായാല്‍ അത്‌ പാമ്പാറിനെ തളര്‍ത്തും-ഡോ.ജോമി അഗസ്തിന്‍ അറിയിക്കുന്നു. ചിന്നാര്‍ (
Chinnar) വന്യജീവി സങ്കേതത്തിന്റെയും അവിടുത്തെ ആദിവാസികളുടെയും നിലനില്‍പ്പ്‌ പാമ്പാര്‍ തളരുന്നതോടെ അപകടത്തിലാകും. വട്ടവടയുടെ പ്രതിസന്ധി ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങില്ലെന്നു സാരം.