Saturday, November 16, 2013

'ഹിഗ്ഗ്‌സ് ബോസോണും' സത്യേന്ദ്രനാഥ് ബോസും

ഹിഗ്ഗ്‌സ് ബോസോണിന്റെ പേരില്‍ ഇക്കുറി നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് ബോസിനുകൂടി അവകാശപ്പെട്ടതാണ് പുരസ്‌ക്കാരം എന്ന മട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. യഥാര്‍ഥത്തില്‍ പേരിലുള്ള ഒരു സാമ്യമല്ലാതെ, ബോസിനും ഹിഗ്ഗ്‌സ് ബോസോണിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇക്കാര്യം പരിശോധിക്കുകയാണ് ഇവിടെ.....'മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്' 2013 നവംബര്‍ 10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.


പ്രപഞ്ചോത്പ്പത്തിയുടെ വേളയില്‍ പദാര്‍ഥകണങ്ങള്‍ക്ക് എങ്ങനെ പിണ്ഡം അഥവാ ദ്രവ്യമാനം കൈവന്നു എന്നതിന്റെ ഉത്തരം കണ്ടെത്തിയതിനാണ് ബല്‍ജിയം സ്വദേശിയായ ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ടും ബ്രിട്ടീഷുകാരനായ പീറ്റര്‍ ഹിഗ്ഗ്‌സും 2013 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത്.

1964 ല്‍ ആവിഷ്‌ക്കരിക്കപ്പെട്ട സിദ്ധാന്തത്തിനാണ് 2013 ല്‍ നൊബേല്‍ സമ്മാനം; 49 വര്‍ഷത്തെ ഇടവേള !

കഴിഞ്ഞ വര്‍ഷം ജനീവയില്‍ സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍ എച്ച് സി) നടന്ന കണികാപരീക്ഷണത്തില്‍ 'ദൈവകണ' ( God's Particle ) മെന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ (Higgs boson ) കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇത്തവണയും ഇവര്‍ക്ക് നൊബേല്‍ കിട്ടില്ലായിരുന്നു.

മാത്രമല്ല, ഏതാണ്ട് ഒരേ സമയം മൂന്ന് പ്രബന്ധങ്ങളിലായി ആറ് ഗവേഷകര്‍ അവതരിപ്പിച്ച സിദ്ധാന്തത്തിന് രണ്ടുപേര്‍ക്ക് മാത്രം നൊബേല്‍ കൊടുത്തതിന്റെ ഔചിത്യക്കുറവും ഇതിനകം പലരും ഉന്നയിച്ചു കഴിഞ്ഞു.

നൊബേലുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ വിവരിക്കാനുദ്ദേശിച്ചുള്ളതല്ല ഈ ലേഖനം, മറ്റൊരു കാര്യം പരിശോധിക്കാനാണ്.

ഹിഗ്ഗ്‌സ് ബോസോണുമായി ബന്ധപ്പെട്ട സൈദ്ധാന്തിക മുന്നേറ്റത്തിന് നൊബേല്‍ കിട്ടിയ വിവരം ഏതാണ്ടെല്ലാ പത്രങ്ങളും കാര്യമായി റിപ്പോര്‍ട്ട് ചെയ്തു. ആ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സത്യേന്ദ്രനാഥ് ബോസ് എന്ന  ഇന്ത്യന്‍ ശാസ്ത്രപ്രതിഭയുടെ പേരുകൂടി ഉള്‍പ്പെടുത്താന്‍ മിക്ക ഇന്ത്യന്‍ പത്രങ്ങളും ശ്രമിച്ചു.

അതില്‍ ഒരു റിപ്പോര്‍ട്ടിന്റെ ഭാഗം ഇങ്ങനെ : '1924 ല്‍ സത്യേന്ദ്രനാഥ് ബോസ് ( Satyendra Nath Bose ) എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ രൂപംനല്‍കിയ ബോസോണ്‍ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനമായത്' (ഹിഗ്ഗ്‌സ് ബോസോണ്‍ കണത്തിന്റെ സാധ്യത വെളിപ്പെടുത്താന്‍ അടിസ്ഥാനമായത്). മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത് 'ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ അധ്വാനവും ഇതിന് പിന്നിലുണ്ട്....സത്യേന്ദ്രനാഥ് ബോസ് ആണ് ആ ശാസ്ത്രജ്ഞന്‍ ' എന്നാണ്.

നൊബേല്‍ സമ്മാനം ( Nobel Prize ) സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് ഒരു വായനക്കാരന്റെ കമന്റ് നോക്കുക : 'സത്യേന്ദ്ര നാഥ് ബോസ്സ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനെ മറന്നുകൊണ്ട്, അദ്ദേഹത്തെ കുറിച്ച് ഒന്നും എഴുതാത്ത ഈ റിപ്പോര്‍ട്ട് ഒരിക്കലും പൂര്‍ണ്ണമാവില്ല'.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ ( CERN ) 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈറിന്റെ ( Large Hadron Collider - LHC ) മുഖ്യലക്ഷ്യം ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം സ്ഥിരീകരിക്കുക എന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ആ സ്ഥിരീകരണം വന്നപ്പോഴും അത് ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് ബോസിന്റെ കൂടി വിജയമാണെന്ന മട്ടില്‍ പത്രങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഫെയ്‌സ്ബുക്കിലും മറ്റ് ഓണ്‍ലൈന്‍ ഫോറങ്ങളിലും ഇക്കാര്യം നിറഞ്ഞു.

സ്വാഭാവികമായും ഇത്തരം പ്രസ്താവനകള്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. സത്യേന്ദ്രനാഥ് ബോസ് കണികാസിദ്ധാന്തം ആവിഷ്‌ക്കരിച്ചിരുന്നോ? ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതില്‍ ബോസിനെന്തെങ്കിലും പങ്കുണ്ടോ? ബോസ് ആവിഷ്‌ക്കരിച്ച കണികാസിദ്ധാന്തമാണോ ഹിഗ്ഗ്‌സും കൂട്ടരും പരിഷ്‌ക്കരിച്ചത്? ഹിഗ്ഗ്‌സ് ബോസോണിലെ ബോസിന്റെ പേരിലുള്ള 'ബോസോണ്‍' ( boson ) എന്ന വാല്‍ എങ്ങനെ വന്നു? ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിച്ചതിലും, അതു സംബന്ധിച്ച പഠനത്തിന് നൊബേല്‍ കിട്ടിയതിലും ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി അഭിമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ കുറഞ്ഞത് രണ്ട് സംഗതികള്‍ വിശദീകരിക്കേണ്ടതുണ്ട്. 1. സത്യേന്ദ്രനാഥ് ബോസിന്റെ സംഭാവന യഥാര്‍ഥത്തില്‍ എന്തായിരുന്നു. 2. 'ബോസോണ്‍' വാല്‍ 'ഹിഗ്ഗ്‌സ് ബോസോണി'ലെന്തുകൊണ്ട് വന്നു.


ബോസിന്റെ സംഭാവന
ധാക്ക സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വകുപ്പില്‍ അധ്യാപകനായിരുന്ന സത്യന്ദ്രനാഥ് ബോസ് 1924 ല്‍ ഒരു നാലുപേജ് പ്രബന്ധം രചിച്ചു. അതിന് രണ്ടു പതിറ്റാണ്ടുമുമ്പ് മാക്‌സ് പ്ലാങ്ക് ആവിഷ്‌ക്കരിച്ച ക്വാണ്ടം സിദ്ധാന്തത്തിന്റെ പുതിയൊരു വ്യുല്‍പാദന ( derivation ) മാണ്  Planck's Law and the Light Quantum Hypothesis എന്ന ആ പ്രബന്ധത്തില്‍ ബോസ് നടത്തിയത്. ഇംഗ്ലണ്ടിലെ 'ഫിലോസൊഫിക്കല്‍ മാഗസിന്‍' തിരസ്‌ക്കരിച്ച ആ പ്രബന്ധം, ബര്‍ലിനില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് ബോസ് അയച്ചുകൊടുത്തു.

ആ പ്രബന്ധവും അതില്‍ ബോസ് ഉപയോഗിച്ച സവിശേഷ സ്റ്റാറ്റിസ്റ്റിക്‌സും (സാംഖികവും) ഐന്‍സ്റ്റൈനെ ആവേശഭരിതനാക്കി. ഐന്‍സ്റ്റൈന്‍ തന്നെ അത് ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി 'സെയ്ത്ഷ്ട്രിഫ്ട് ഫര്‍ ഫിസിക്' ( Zeitschrift fur Physik )  എന്ന പ്രൗഢ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

ഐന്‍സ്റ്റൈന്റെ ആവേശം അത്രയുംകൊണ്ട് അവസാനിച്ചില്ല. ബോസ് ആവിഷ്‌ക്കരിച്ച ആ സാംഖികത്തെ ഐന്‍സ്‌റ്റൈന്‍ കൂടുതല്‍ വികസിപ്പിക്കുകയും അതുസംബന്ധിച്ച് മൂന്ന് പ്രബന്ധങ്ങള്‍ സ്വന്തംനിലയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം പിറന്നു.

ഐന്‍സ്‌റ്റൈനെ പോലൊരു മഹാപ്രതിഭയെ ഇത്രമാത്രം ആവേശഭരിതനാക്കിയ ബോസിന്റെ ആ കണ്ടെത്തലെന്തായിരുന്നു എന്ന് മനസിലാക്കണമെങ്കില്‍ , ക്വാണ്ടംഭൗതികമെന്ന ആധുനിക പഠനശാഖയുടെ പ്രാരംഭചരിത്രം ചെറുതായൊന്ന് പരിശോധിക്കേണ്ടതുണ്ട്.

ആധുനിക ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ക്വാണ്ടം സിദ്ധാന്തം മാക്‌സ് പ്ലാങ്ക് അവതരിപ്പിക്കുന്നത് 1900 ലാണ്. തമോവസ്തു വികിരണം ( Blackbody radiation ) എന്ന പ്രതിഭാസം വിശദീകരിക്കാന്‍ നടത്തിയ ശ്രമത്തിനിടെ ആ സിദ്ധാന്തത്തിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.

പ്രകാശത്തിന്റെ തരംഗസ്വഭാവം പത്തൊന്‍പതാം നൂറ്റാണ്ടില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ജെയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്‍ അവതരിപ്പിച്ച വൈദ്യുതകാന്തിക സിദ്ധാന്തം ശാസ്ത്രലോകം സംശയലേശമന്യേ അംഗീകരിക്കുകയും ചെയ്തു. പ്രകാശവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രതിഭാസവും ഈ ക്ലാസിക്കല്‍ തരംഗസിദ്ധാന്തമുപയോഗിച്ച് വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിനായി.

അതിനൊരു അപവാദം തമോവസ്തു വികിരിണത്തിന്റെ കാര്യം മാത്രമായിരുന്നു. ക്ലാസിക്കല്‍ തരംഗസിദ്ധാന്തംകൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത
ആ പ്രതിഭാസത്തിന്റെ രഹസ്യം കണ്ടെത്താനായിരുന്നു പ്ലാങ്കിന്റെ ശ്രമം.

തമോവസ്തുവികിരണം വിശദീകരിക്കുമ്പോള്‍ തന്റെ സിദ്ധാന്തത്തില്‍ പ്രകാശം തരംഗങ്ങളുടെ രൂപത്തില്‍ തുടര്‍ച്ചയായല്ല പ്രത്യക്ഷപ്പെടുന്നതെന്ന് പ്ലാങ്ക് കണ്ടു. ഒരു ടാപ്പില്‍നിന്ന് തുടര്‍ച്ചയായി വെള്ളം ഒഴുകുന്നതിന് പകരം, തുള്ളിതുള്ളിയായി വീഴുന്ന കാര്യം പരിഗണിക്കുക. അതേപോലെ ചെറുഊര്‍ജപാക്കറ്റുകള്‍ അഥവാ ക്വാണ്ടം ആയാണ് തന്റെ സിദ്ധാന്തത്തില്‍ പ്രകാശം പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം പ്ലാങ്കിനെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു.

എന്നുവെച്ചാല്‍, തരംഗസ്വഭാവത്തിന് പകരം പ്ലാങ്കിന്റെ സിദ്ധാന്തത്തില്‍ പ്രകാശം കണികാസ്വഭാവം കാട്ടുന്നു! ആ ശാസ്ത്രജ്ഞനത് വിശ്വസിക്കാനായില്ല. സ്വന്തം സിദ്ധാന്തത്തെ പ്ലാങ്ക് പോലും സംശയത്തോടെ കണ്ടു. അപ്പോള്‍ മറ്റ് ശാസ്ത്രജ്ഞരുടെ കാര്യം പറയാനില്ലല്ലോ.

അങ്ങനെയിരിക്കെ 1905 ല്‍ ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിക്കാന്‍ ഐന്‍സ്റ്റൈന്‍ ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ചു. പ്രകാശമണ്ഡലത്തെ ക്വാണ്ടങ്ങളായി (കണങ്ങളായി) പരിഗണിച്ചുകൊണ്ടായിരുന്നു ആ വിശദീകരണം. പ്രകാശത്തിന്റെ കണികാസ്വഭാവം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണെന്ന് പലര്‍ക്കും ബോധ്യമുണ്ടാകുന്നത് ഐന്‍സ്‌റ്റൈന്റെ രംഗപ്രവേശത്തോടെയാണ് (ഐന്‍സ്‌റ്റൈന് 1921 ല്‍ ആ വിശദീകരണത്തിന് നൊബേല്‍ പുരസ്‌ക്കാരവും ലഭിച്ചു).

ആറ്റംമാതൃകയ്ക്ക് രൂപംനല്‍കാന്‍ 1913 ല്‍ നീല്‍സ് ബോര്‍ ക്വാണ്ടം ആശയം ഉപയോഗിച്ചു. സത്യേന്ദ്ര നാഥ് ബോസിന്റെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്ന മേഘനാദ് സാഹയ്ക്ക് 1920 ല്‍ തന്റെ പ്രസിദ്ധമായ താപഅയണീകരണ സമവാക്യം രൂപീകരിക്കാനും ക്വാണ്ടം ആശയമാണ് തുണയായത്. സാഹയുടെ കണ്ടെത്തല്‍ നക്ഷത്രഭൗതികത്തില്‍ വഴിത്തിരിവായി മാറി.

എന്നിട്ടും പ്രകാശത്തിന്റെ ക്വാണ്ടംസ്വഭാവം ശാസ്ത്രലോകത്ത് വേണ്ടത്ര അംഗീകാരിക്കപ്പെട്ടില്ല. ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ സ്വാധീനം അത്ര വലുതായിരുന്നു. 1920 കളുടെ തുടക്കത്തില്‍ പോലും ഇതായിരുന്നു സ്ഥിതി.

പ്രകാശത്തിന്റെ കണികാസ്വഭാവം അസിഗ്ധമായി തെളിയിക്കപ്പെടുന്നത് 1923 ലാണ്. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആര്‍തര്‍ കോംപ്ടണ്‍ നടത്തിയ പ്രസിദ്ധമായ എക്‌സ്‌റേ പരീക്ഷണമാണ് അക്കാര്യം തെളിയിച്ചത്.

കോംപ്ടന്റെ പരീക്ഷണത്തിന് ശേഷവും പ്രകാശക്വാണ്ടം സംബന്ധിച്ച ഒരു പ്രശ്‌നം അവശേഷിച്ചു. അത് പ്ലാങ്കിന്റെ ക്വാണ്ടംസിദ്ധാന്തത്തിന്റെ പ്രശ്‌നമായിരുന്നു. ആ സിദ്ധാന്തത്തിന്റെ നിര്‍ധാരണം ക്ലാസിക്കല്‍ ഭൗതികത്തെ ആശ്രയിച്ചേ സാധ്യമായിരുന്നുള്ളൂ.....ക്ലാസിക്കല്‍ ഭൗതികത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം (തമോവസ്തു വികിരണം) മനസിലാക്കാന്‍ ക്ലാസിക്കല്‍ ഭൗതികത്തെ ആശ്രയിക്കേണ്ടിവരുന്ന ഗതികേട്. ഷൂസിനുള്ളില്‍ കയറിയ ചരല്‍ക്കല്ല് പോലെ ഇക്കാര്യം ഐന്‍സ്‌റ്റൈന്‍ ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞരെ അലോസരപ്പെടുത്തി.

ഏത് പ്രശ്‌നത്തിനും ഒരു അന്ത്യം വേണമല്ലോ. ഇക്കാര്യത്തില്‍ അത് വന്നത് ധാക്കയില്‍ നിന്നാണ്; ബോസിന്റെ പ്രബന്ധത്തിന്റെ രൂപത്തില്‍ !

ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ ഒരു സഹായവും തേടാതെ, വെറും വാതകകണങ്ങളെപ്പോലെ പ്രകാശകണങ്ങളെ (പ്രകാശകണങ്ങള്‍ക്ക് ഫോട്ടോണ്‍ എന്ന പേര് അന്ന് പ്രചാരത്തില്‍ വന്നിരുന്നില്ല) പരിഗണിച്ചാണ് വികിരണക്വാണ്ടം സംബന്ധിച്ച പ്ലാങ്കിന്റെ സമവാക്യത്തില്‍ ബോസ് അനായാസം എത്തിയത്.

അതിന് ബോസ് ഉപയോഗിച്ച സാംഖികമായിരുന്നു ഏറെ ശ്രദ്ധേയം. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത, സമാനമായ നാണയങ്ങളെ ടോസ് ചെയ്താല്‍ കിട്ടുന്ന ഫലങ്ങളുടെ സംഭാവ്യതയല്ല, സമാനമാണെങ്കിലും തിരിച്ചറിയാന്‍ പാകത്തില്‍ അടയാളപ്പെടുത്തിയ നാണയങ്ങളുടെ കാര്യത്തില്‍ ലഭിക്കുന്നതെന്ന് ബോസ് കണ്ടു.  ഇക്കാര്യം അദ്ദേഹം കണങ്ങളുടെ കാര്യത്തിലേക്ക് സംക്രമിപ്പിച്ചു. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത, സമാനസ്വഭാവമുള്ള കണങ്ങളെ കൈകാര്യം ചെയ്യുന്ന സാംഖികം (സ്റ്റാറ്റിസ്റ്റിക്‌സ്) ഉപയോഗിച്ച്, സമാനസ്വഭാവമുള്ളതാണെങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിയുന്ന കണങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. രണ്ടിനും സാംഖികനിയമങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ബോസിന് ലഭിച്ച ഉള്‍ക്കാഴ്ച്ച. അതുപയോഗിച്ചാണ് തന്റെ നൂതന സാംഖികം അദ്ദേഹം രൂപപ്പെടുത്തിയത്.

തീര്‍ച്ചയായും ക്വാണ്ടം സിദ്ധാന്തത്തിന്റെ പരിണാമഘട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് തന്നെയായിരുന്നു ബോസിന്റെ മുന്നേറ്റം. അതിന് ശേഷം ക്വാണ്ടംസിദ്ധാന്തത്തിന് ഒരിക്കലും ക്ലാസിക്കല്‍ ഭൗതികത്തിന്റെ ഊന്നുവടി വേണ്ടിവന്നില്ല.

ബോസോണുകളുണ്ടായത്
പ്രകാശകണങ്ങളുടെ അഥവാ ഫോട്ടോണുകളുടെ കാര്യത്തിലാണ് ബോസ് തന്റെ സാംഖികം പ്രയോഗിച്ചത്. ആദര്‍ശവാതകങ്ങളുടെ കാര്യത്തിലേക്ക് ഐന്‍സ്റ്റൈന്‍  ആ ആശയം വ്യാപിപ്പിച്ചു, വിപുലീകരിച്ചു. അങ്ങനെ, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം പിറന്നു.

ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയാണ് പ്രകാശകണങ്ങളായ ഫോട്ടോണുകള്‍. അത്തരം കണങ്ങള്‍ക്ക് ഒരേ ക്വാണ്ടം അവസ്ഥ (ഈര്‍ജനില) കൈവരിക്കാനാകും.


ആദര്‍ശവാതക കണങ്ങളെ തണുപ്പിച്ച് ഒരേ ക്വാണ്ടം അവസ്ഥയിലെത്തിച്ചാല്‍ അവ ഒരു 'സൂപ്പര്‍ ആറ്റം' പോലെ പെരുമാറുമെന്നും അത് ദ്രവ്യത്തന്റെ പുതിയ അവസ്ഥയായിരിക്കുമെന്നും ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. ബോസ്-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ എന്നാണ് ആ പുതിയ ദ്രവ്യാവസ്ഥയുടെ പേര്. 1995 ല്‍ ആ പുതിയ ദ്രവ്യരൂപം സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു. ആ മുന്നേറ്റത്തിന് എറിക് എ.കോര്‍ണല്‍, വൂള്‍ഫ്ഗാങ് കെറ്റര്‍ലീ, കാള്‍ ഇ. വീമാന്‍ എന്നിവര്‍ 2001 ലെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു.

ഫോട്ടോണുകളെപ്പോലെ അല്ലെങ്കില്‍ ആദര്‍ശവാതക കണങ്ങളെപ്പോലെ എല്ലാ കണങ്ങളും ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയല്ല. ഇലക്ട്രോണുകളുടെ കാര്യം തന്നെ ഉദാഹരണം. 1924 ല്‍ വൂള്‍ഫ്ഗാങ് പൗളി കണ്ടെത്തിയ 'ബഹിഷ്‌ക്കരണ തത്വം' ( Pauli exclusion principle ) ബാധകമായ കണമാണ് ഇലക്ട്രോണ്‍. 'രണ്ട് ഇലക്ട്രോണുകള്‍ക്ക് ഒരേ ഊര്‍ജനില കൈവരിക്കാനാവില്ല' എന്നാണ് വിഖ്യാതമായ ഈ തത്വം പറയുന്നത്. അതേസമയം, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന എത്ര കണങ്ങള്‍ക്ക് വേണമെങ്കിലും ഒരേ ഊര്‍ജനില കൈവരിക്കുന്നതിന് സൈദ്ധാന്തികമായി വിലക്കില്ല.

ഇതിനര്‍ഥം, ഇലക്ട്രോണുകളെപോലെ പൗളിയുടെ തത്വം അനുസരിക്കുന്ന കണങ്ങള്‍ക്ക് ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം ബാധകമാക്കാന്‍ കഴിയില്ല എന്നതാണ്. അതിന് ഫെര്‍മി-ഡിറാക് സാംഖികം എന്നപേരില്‍ വ്യത്യസ്തമായ സ്റ്റാറ്റിസ്റ്റിക്‌സ് 1926 ആയപ്പോഴേക്കും വികസിപ്പിക്കപ്പെട്ടു.

ഇതുപ്രകാരം രണ്ടുതരം കണങ്ങളാണ് മൗലികതലത്തിലുള്ളത്. ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്നവയും, ഫെര്‍മി-ഡിറാക് സാംഖികം അനുസരിക്കുന്നവയും. ഇതില്‍ ആദ്യവിഭാഗത്തില്‍പെട്ട കണങ്ങള്‍ക്ക് 'ബോസോണുകള്‍' എന്നും, രണ്ടാമത്തെ വിഭാഗത്തിന് 'ഫെര്‍മിയോണുകള്‍' എന്നും 1945 ല്‍ പാരീസില്‍ ഒരു പ്രഭാഷണ മധ്യേ വിഖ്യാത ശാസ്ത്രജ്ഞന്‍ പോള്‍ ഡിറാക് പേരിട്ടു.

ക്വാര്‍ക്കുകളും ഇലക്‌ട്രോണുകളും ന്യൂട്രിനോകളും ഉള്‍പ്പെട്ട പദാര്‍ഥകണങ്ങളാണ് ഫെര്‍മിയോണുകളുടെ ഗണത്തില്‍ പെടുക. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ് ബോസോണുകള്‍.

എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍
പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജാണ് 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ '. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഒട്ടേറെ ഗവേഷകരുടെ ശ്രമഫലമായി സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപപ്പെട്ടു. മൗലികതലത്തില്‍ പദാര്‍ഥകണങ്ങളും ബലങ്ങളും തമ്മില്‍ എങ്ങനെയാണ് പരസ്പരക്രിയ (ഇന്ററാക്ഷന്‍) നടക്കുന്നതെന്ന് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിശദീകരിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലനുസരിച്ച്, സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് 'ഹിഗ്ഗ്‌സ് സംവിധാനം' ( Higgs mechanism ) അനുസരിച്ചാണ്. പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചം പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഒന്നിനും പിണ്ഡം ഉണ്ടായിരുന്നില്ല.

ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെ അവയ്ക്ക് പിണ്ഡം ഉണ്ടാവുകയും, ഇന്നത്തെ നിലയ്ക്ക് പ്രപഞ്ചം പരിണമിക്കുകയും ചെയ്തു.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്ഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന 'ഇലക്ട്രോവീക്ക് ഫോഴ്‌സ്' എന്ന പ്രത്യേക ബലത്തെ രണ്ടായി വേര്‍തിരിച്ചത് ഹിഗ്ഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (eletcromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ പ്രാചീനബലത്തെ വേര്‍തിരച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം (ദ്രവ്യമാനം) ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല. അവ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നു.


1964 ലാണ് ഹിഗ്ഗ്‌സ് സംവിധാനം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളിലായി സമാന ആശയങ്ങളായി അത് അവതരിപ്പിച്ചു. ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പിന്റേതായിരുന്നു മൂന്നാമത്തെ പ്രബന്ധം.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ്  അറിയപ്പെട്ടത്.

ഹിഗ്ഗ്‌സ് സംവിധാനം വിശദീകരിക്കുന്ന സിദ്ധാന്തത്തില്‍ ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടംകണത്തിന് പറയുന്ന പേരാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍'. അതൊരു ബലകണമാണ്. അതുകൊണ്ട് അതൊരു ബോസോണ്‍ ആയി.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ മറ്റെല്ലാ കണങ്ങളെക്കുറിച്ചും സ്ഥിരീകരണം ലഭിച്ചെങ്കിലും, ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞില്ല. ഹിഗ്ഗ്‌സ് സംവിധാനം ശരിയെന്ന് തെളിയണമെങ്കില്‍ ആ കണത്തെ കണ്ടെത്തിയേ തീരൂ എന്നായിരുന്നു സ്ഥിതി. അത്തരമൊരു കണം ഇല്ലെന്നും, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും ചില കോണുകളില്‍നിന്ന് ആശങ്കയുയര്‍ന്നു.

പക്ഷേ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്, ഭൗതികശാസ്ത്രലോകത്തിനാകെ ആശ്വാസമേകി. വലിയൊരു ഊരാക്കുടുക്കില്‍നിന്നാണ് ശാസ്ത്രലോകം കരകയറിയത്.

ഹിഗ്ഗ്‌സ് ബോസോണ്‍ ഇത്രകാലവും കണ്ടുപിടിക്കാന്‍ കഴിയാത്തതിന് ഒരു കാരണമുണ്ടായിരുന്നു. ആ കണം കാണപ്പെടുമെന്ന് പ്രവചിക്കപ്പെട്ട ഒരു പിണ്ഡപരിധിയുണ്ട്. ആ പരിധി പരിശോധിക്കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ , ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് അതിന് ശേഷിയുണ്ട്. ആ കണികാത്വരകം രൂപപ്പെടുത്തിയത് തന്നെ ഹിഗ്ഗ്‌സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്.

പേരിന്റെ പേരില്‍
സത്യേന്ദ്ര നാഥ് ബോസിന്റെ കണ്ടുപിടിത്തവും ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തവും തമ്മില്‍ ഒരു പേരിന്റെ പേരിലല്ലാതെ, നേരിട്ടൊരു ബന്ധവും ഇല്ല എന്ന് മേല്‍വിവരിച്ച സംഗതികളില്‍ നിന്ന് വ്യക്തമാണല്ലോ. ബോസ് കണ്ടെത്തിയത് പുതിയൊരു സ്റ്റാറ്റിസ്റ്റിക്‌സ് (സാംഖികം) ആയിരുന്നു. പ്ലാങ്ക് രൂപംനല്‍കിയ ക്വാണ്ടംസമവാക്യത്തിന്റെ വ്യുല്‍പാദനം അതുപയോഗിച്ച് അദ്ദേഹം നടത്തി. അതിന് ക്ലാസിക്കല്‍ തരംഗസിദ്ധാന്തത്തിന്റെ സഹായം വേണ്ടന്ന് തെളിയിച്ചു.

പിന്നീട് ആ ദിശയില്‍ യാതൊരു സംഭാവനയും ബോസിന്റേതായി ഉണ്ടായിട്ടില്ല എങ്കിലും, ബോസിന്റെ കണ്ടുപിടിത്തം തീര്‍ച്ചയായും ക്വാണ്ടംഭൗതികത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു. അതിന്റെ പേരില്‍ ഏത് ഇന്ത്യക്കാരനും അഭിമാനിക്കാം.

പക്ഷേ, ഇവിടെ പ്രശ്‌നം അതല്ല. ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തത്തില്‍ ബോസിന് പങ്കുണ്ടോ, അതിന്റെ പേരില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടതുണ്ടോ എന്നതാണ്. എന്തിന്റെ പേരിലാണ് യഥാര്‍ഥത്തില്‍ അഭിമാനിക്കേണ്ടതെന്നു പോലും മനസിലാക്കാനാവാത്ത അവസ്ഥയില്‍ നമ്മളെത്തിയെന്നാണോ മനസിലാക്കേണ്ടത്.

ഒരു ബലകണം ആയതിനാലാണ് ഹിഗ്ഗസ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ക്വാണ്ടംകണം 'ഹിഗ്ഗ്‌സ് ബോസോണ്‍' ആയതെന്ന് സൂചിപ്പിച്ചല്ലോ. 1945 ല്‍ ഡിറാക് വേറൊരു പേരാണ് ബലകണങ്ങള്‍ക്ക് നല്‍കിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ഉദാഹരണത്തിന്, ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന കണങ്ങള്‍ക്ക് 'ഐന്‍സ്റ്റനിയോണ്‍' എന്നാണ് ഡിറാക് പേരിട്ടിരുന്നെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണിന്റെ പേര് 'ഹിഗ്ഗ്‌സ് ഐന്‍സ്റ്റനിയോണ്‍' എന്നാകുമായിരുന്നു.

കോഴിക്കോട്ടെ ബിലാത്തിക്കുളം നന്നാക്കിയതില്‍ 'ബിലാത്തി'കള്‍ക്കും അഭിമാനിക്കാമെന്ന് ബ്രിട്ടനിലെ പത്രങ്ങള്‍ വാര്‍ത്തകൊടുത്താല്‍ അതെത്ര ബാലിശമാണോ അത്രതന്നെ ബാലിശമാണ്, ഹിഗ്ഗ്‌സ് ബോസോണ്‍ സിദ്ധാന്തത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം എന്ന് വാദിക്കുന്നത്.

യുക്തിപൂര്‍വം നമുക്ക് പറയാനാവുക, അല്ലെങ്കില്‍ അവകാശപ്പെടാനാവുക, ഇത്രമാത്രം - ഇന്ത്യന്‍ ശാസ്ത്രപ്രതിഭയായ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍ അറിയപ്പെടുന്ന കണങ്ങളുടെ ഗണത്തില്‍പെടുന്ന ഒന്നാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍'.

(അവലംബഗ്രന്ഥങ്ങള്‍ : 1. Bose and His Statistisc (1992) 2010, by G.Venkataraman; 2. Schrodinger's Kittens (1995), by John Gribbin; 3. Quantum (2009), by Manjit Kumar; 4. Massive - The Hunt for the God Particle (2010), by Ian Sample; 5. The Strangest Man - Hidden Life of Paul Dirac, Quantum Genius (2009), by Graham Farmelo)

Sunday, October 20, 2013

'സംക്ഷേപവേദാര്‍ഥ'ത്തിന്റെ രണ്ടാംജന്മവും ചില ചോദ്യങ്ങളും


ആദ്യമായല്ല ഈ ലേഖകന്‍ ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഓണ്‍ലൈനില്‍ നോക്കുന്നത്. എന്നിട്ടും, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉള്ളിലൊരു വിറയല്‍ ബാധിച്ചു. ചരിത്രത്തിന്റെ ഭാരം മനസിലേക്ക് ചാര്‍ത്തപ്പെട്ടതുപോലെ. മലയാളിയായ ഒരാള്‍ക്ക്, മലയാളത്തിലെഴുതി ജീവിക്കുന്ന ഒരാള്‍ക്ക്, മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തെ അത്ര നിര്‍വികാരമായി സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.

പ്രമുഖ വിക്കിപീഡിയ പ്രവര്‍ത്തകനായ ഷിജു അലക്‌സ്, ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലിങ്കിലൂടെ 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥത്തിന്റെ ഡിജിറ്റല്‍ പതിപ്പ് മുന്നിലെത്തുമ്പോള്‍, പുതുതായി പിറന്ന ഒരു കുഞ്ഞിനെ നോക്കുന്ന അനുഭവമായിരുന്നു. അച്ചടി മലയാളത്തിന്റെ ആദ്യശിശു ! മാതൃഭാഷയില്‍ ജനിച്ച ആദ്യ ഗ്രന്ഥം!

കേരളത്തിലെത്തി മലയാളവും സംസ്‌കൃതവും അഭ്യസിച്ച ഫാദര്‍ ക്ലമെന്റ് പിയാനിയസ് എന്ന മിഷണറിയാണ് 'സംക്ഷേപവൈദാര്‍ഥം' രചിച്ചത്. റോമില്‍ അച്ചടിക്കപ്പെട്ട ആ ഗ്രന്ഥം 241 വര്‍ഷത്തിന് ശേഷമാണ് ഡിജിറ്റല്‍രൂപം പൂണ്ടത്. സംക്ഷേപവേദാര്‍ഥത്തിന്റെ ഡിജിറ്റല്‍ അവതാരം, മലയാളികളെന്ന നിലയ്ക്ക് നമ്മളോട് കാതലായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ മലയാളികള്‍ നല്‍കേണ്ട ചില ഉത്തരങ്ങളും അത് ആവശ്യപ്പെടുന്നു.

അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം 'സംക്ഷേപവേദാര്‍ഥ'മാണെങ്കിലും, അച്ചടി മലയാളത്തിന്റെ തുടക്കം ആ ഗ്രന്ഥത്തില്‍ നിന്നല്ല എന്നതാണ് വാസ്തവം. ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നതിനും 94 വര്‍ഷംമുമ്പ് 1678 ല്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പുറത്തിറങ്ങിയ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിരൂപം പൂണ്ടത്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് 'ഹോര്‍ത്തൂസ്' തയ്യാറാക്കിയത്. കേരളത്തില്‍ കാണപ്പെടുന്ന 679 വ്യത്യസ്ത സസ്യങ്ങളെയും ചെടികളെയും കുറിച്ചുള്ള വിവരണമാണ് ആ ഗ്രന്ഥത്തിലുള്ളത്. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസില്‍, സസ്യനാമങ്ങള്‍ ലാറ്റിന്‍, അറബി, നാഗരി ലിപികള്‍ക്കൊപ്പം മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിമലയാളത്തിന്റെ തുടക്കം അവിടെ നിന്നാണ്.

യൊഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിവിദ്യ കണ്ടുപിടിക്കുന്നത് 1455 ലാണ്. നൂറുവര്‍ഷം കഴിഞ്ഞ്, 1556 ല്‍ പ്രിന്റിങ് പ്രസ്സ് ഇന്ത്യയിലുമെത്തിയെങ്കിലും, ഇന്ത്യന്‍ലിപിയില്‍ ഒരു പുസ്തകം അച്ചടിക്കപ്പെടുന്നത് പിന്നെയും 22 വര്‍ഷം കഴിഞ്ഞാണ്; 1578 ല്‍. ഫ്രാന്‍സിസ് സേവ്യര്‍ രചിച്ച 'ഡോക്ട്രീന ക്രിസ്തു'വെന്ന 16 പേജുള്ള ലഘുഗ്രന്ഥത്തിന്റെ തമിഴ് പതിപ്പായിരുന്നു ഇന്ത്യന്‍ഭാഷയില്‍ ആദ്യമച്ചടിച്ച പുസ്തകം. മലയാളഭാഷയില്‍ ആദ്യഗ്രന്ഥം പുറത്തിറങ്ങാന്‍ വിധിയുണ്ടായത് റോമില്‍നിന്നാണ്. 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥമാണിപ്പോള്‍ ഡിജിറ്റല്‍രൂപത്തില്‍ വീണ്ടും പിറന്നിരിക്കുന്നത്.

2013 ആഗസ്ത് 30 ന് ഓണ്‍ലൈനില്‍ എത്തുന്നതിന് മുമ്പ് എത്ര മലയാളികള്‍ 'സംക്ഷേപവേദാര്‍ഥം' കണ്ടിട്ടുണ്ടാകും. ബാഗ്ലൂരില്‍ ധര്‍മാരാം വൈദികസെമിനാരിയുടെ ലൈബ്രറിയില്‍ നിന്നാണ്, ഈ ഗ്രന്ഥത്തിന്റെ 1772 ല്‍ അച്ചടിച്ച ആദ്യപതിപ്പിന്റെ കോപ്പി കിട്ടുന്നത്. 'സെമിനാരിയിലെ വിദ്യാര്‍ത്ഥിയും മലയാളം വിക്കിസംരംഭങ്ങളില്‍ പങ്കാളിയുമായ ജെഫ് ഷോണ്‍ ജോസ്, ആ ഗ്രന്ഥം സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സഹായിച്ചു' - ഷിജു അലക്‌സ് അറിയിക്കുന്നു. അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം അങ്ങനെ മലയാളം വിക്കി ശേഖരത്തിലെത്തി. ലോകത്തെവിടെയുമുള്ള ആര്‍ക്കും അതിപ്പോള്‍ കാണാം, വായിക്കാം, ഡൗണ്‍ലോഡ് ചെയ്യാം.

മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തിന്റെ ശരിക്കും രണ്ടാംജന്മമാണ് ഈ ഡിജിറ്റല്‍ അവതാരം! ലോകത്ത് ചുരുക്കം ചില ലൈബ്രറികളില്‍ മാത്രം അവശേഷിക്കുകയെന്ന പരിമിതി മൂലം, അധികമാരുടെയും മുന്നിലെത്താതെ മറഞ്ഞിരിക്കുകയെന്ന ദുര്‍വിധിയില്‍നിന്ന് ഡിജിറ്റല്‍യുഗം അതിന് മോചനം നല്‍കിയിരിക്കുന്നു. അതിന് നേതൃത്വം നല്‍കിയ വിക്കിപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

അച്ചടി മലയാളത്തിന്റെ പൈതൃകം ഡിജിറ്റല്‍രൂപത്തിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചെറിയൊരു ഉദാഹരണമാണ് സംക്ഷേപവേദാര്‍ഥത്തിന്റെ രണ്ടാംജന്‍മം. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലൈബ്രറികളില്‍നിന്ന് ആദ്യകാല മലയാളകൃതികളുടെ കോപ്പികള്‍ തേടിപ്പിടിച്ച് സ്‌കാന്‍ചെയ്ത്, അവയെ മലയാളഭാഷയുടെ ഡിജിറ്റല്‍ സഞ്ചയത്തിലേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഷിജുവും കൂട്ടരും.

ജര്‍മനിയില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് പഠനകേന്ദ്രത്തില്‍ ഉള്ളതായി പ്രമുഖ പണ്ഡിതന്‍ ഡോ.സ്‌കറിയ സക്കറിയ കണ്ടെത്തിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഒരു ശേഖരമുണ്ട്. അത് ഡിജിറ്റലൈസ് ചെയ്യാന്‍ ജര്‍മന്‍ വിക്കിപീഡിയയുടെ സഹായത്തോടെ മലയാളം വിക്കി പ്രവര്‍ത്തകര്‍ നടത്തുന്ന സ്തുത്യര്‍ഹമായ ശ്രമങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 150 ഓളം പ്രാചീന മലയാളഗ്രന്ഥങ്ങളാണ് ഗുണ്ടര്‍ട്ട് ശേഖരത്തില്‍നിന്ന് ഡിജിറ്റല്‍ മലയാളത്തിന്റെ പൊതുസഞ്ചയത്തിലേക്ക് എത്താന്‍ പോകുന്നത്. മൊത്തം 42,000 പേജ് വരുന്ന ഗ്രന്ഥങ്ങളും കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളുമൊക്കെ ആ ശേഖരത്തിലുണ്ട്.

'ഗുണ്ടര്‍ട്ട് ലെഗസി' എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ സപ്തംബര്‍ 12 ന് കൊച്ചിയില്‍ കേരള പ്രസ് അക്കാദമിയിലാണ് നടന്നത്. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മലയാളഭാഷയ്ക്ക് ആദ്യ നിഘണ്ടുവും വ്യാകരണഗ്രന്ഥവുമൊക്കെ സമ്മാനിച്ച ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്ന് തിരികെപ്പോയപ്പോള്‍ ഒപ്പം കൊണ്ടുപോയ 'മലയാളത്തിലെ 1000 പഴഞ്ചൊല്ലുകള്‍', 'പഴഞ്ചൊല്‍ മാല' എന്നീ ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍രൂപം ചടങ്ങില്‍വെച്ച്, മലയാളം വിക്കി പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.

ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയം, പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഭാഷാഇന്‍സ്റ്റിട്ട്യൂട്ട്, കേരള സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളും നമ്മുടെ സര്‍വകലാശാലകളും ഇത്തരം സംഗതികളില്‍ എന്ത് പങ്കാണ് വഹിക്കുന്നത് എന്നതാണ്.

പ്രാചീന മലായളഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഡിജിറ്റല്‍രൂപത്തില്‍ പൊതുസഞ്ചയത്തിലെത്തിക്കേണ്ട ചുമതല സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമായി വിട്ടുകൊടുത്ത്, വെറും കാഴ്ച്ചക്കാരായി നിന്നാല്‍ മതിയോ ഇത്തരം സ്ഥാപനങ്ങള്‍? മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ചുമതല നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ ഇല്ലേ? ആ നിലയ്ക്ക് ദിശാബോധമുള്ള എന്തെങ്കിലും നടപടി നമ്മുടെ ഭരണാധികാരികള്‍ കൈക്കൊള്ളുകയോ നടപ്പാക്കുകയോ ചെയ്യുന്നുണ്ടോ?

മലയാളഭാഷ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെങ്കില്‍, അടിയന്തിരമായി പരിഹാരം കാണേണ്ട ഒരു വിഷയമാണിത്.

1950 കളിലും അതിന് മുമ്പും പുറത്തിറങ്ങിയ അഞ്ഞൂറിലേറെ മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരം അടുത്തയിടെ മാതൃഭൂമി ഓണ്‍ലൈന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി (കാണുക: http://digital.mathrubhumi.com/#books). ഒട്ടേറെ വായനക്കാര്‍ ജിവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മറ്റൊരു വിധത്തില്‍ കാണാന്‍ സാധ്യതയില്ലാതിരുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുന്നിലെത്തിയത്.

എന്നാല്‍, കേരളത്തിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനം ഇത്രകാലത്തിനിടയ്ക്ക് ഇതുപോലൊരു സേവനം പൊതുജനങ്ങള്‍ക്ക് നല്‍കിയതായി അറിവില്ല.

'മലയാളം കമ്പ്യൂട്ടിങ്' എന്ന വിഷയത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് കോഴിക്കോട്ട് ഒരു ഏകദിന ശില്പശാല നടത്തുകയുണ്ടായി. മലയാളം കമ്പ്യൂട്ടിങിന്റെ മേഖലയില്‍ ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് എന്തൊക്കെ സംഗതികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആ ശില്പശാലയില്‍ വിശദീകരിക്കപ്പെട്ടു. മെഷീന്‍ ട്രാസ്‌ലേഷന്‍, വോയ്‌സ് റിക്കഗ്നിഷന്‍ എന്നിങ്ങനെ വലിയ വലിയ കാര്യങ്ങള്‍ തങ്ങളുടന്‍ യാഥാര്‍ഥ്യമാക്കാന്‍ പോകുന്നു എന്ന് ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് അധികൃതര്‍ അവിടെ വിശദീകരിച്ചു. ഇത്തരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളഗ്രന്ഥങ്ങള്‍ മറ്റ് ലോകഭാഷകളിലേക്ക് അനായാസം വിവര്‍ത്തനം ചെയ്‌തെത്തിക്കാന്‍ കഴിയുമെന്നും, നൊബേല്‍ സമ്മാനം പോലും മലയാളത്തെ തേടി വരുമെന്നും മറ്റുമുള്ള ഉട്ട്യോപ്യന്‍ ആശയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.

ഭാഷാഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന അവസരമായിരുന്നു അത്. തെല്ലും യാഥാര്‍ഥ്യബോധത്തോടെയല്ല ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഗതികളെ സമീപിക്കുന്നതെന്ന് വ്യക്തം.

സാഹിത്യഅക്കാദമി പോലെ കേരളത്തിലെ പല പൊതുസ്ഥാപനങ്ങളിലും തങ്ങളുടെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ചില സര്‍വകലാശാലകളില്‍ പുസ്തകം സ്‌കാന്‍ ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. ആ ശ്രമങ്ങളൊന്നും യഥാര്‍ഥ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. അതല്ലെങ്കില്‍ ഇത്തരം ഒരു സ്ഥാപനം പോലും എന്തുകൊണ്ട് ഇതുവരെ ഡിജിറ്റല്‍രൂപത്തിലാക്കിയ ഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. 'ഭൂതം നിധി കാക്കുംപോലെ' ഇത് കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ട് ആര്‍ക്കെന്ത് പ്രയോജനം!

മലയാളത്തിന്റെ ഭാവിയെപ്പറ്റി തെല്ലും ഉത്ക്കണ്ഠപ്പെടാന്‍ ബാധ്യതയില്ലാത്ത ടൂബിങ്ങന്‍ സര്‍വകലാശാല പോലുള്ള വിദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മലയാളത്തിന് നല്‍കുന്ന സേവനം പോലും, മലയാളമുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ എന്നുറപ്പുള്ള നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകുന്നില്ല? ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. ഇപ്പോള്‍ തന്നെ നമ്മള്‍ വൈകി എന്നോര്‍ക്കുക.

പുതിയതായി നിലവില്‍ വന്ന മലയാളം സര്‍വകലാശാലയിലാണ് പലരുടെയും പ്രതീക്ഷ. മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ബാധ്യത പക്ഷേ, ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെയോ സന്നദ്ധഗ്രൂപ്പിന്റെയോ മാത്രം തലയില്‍ ചാര്‍ത്തിക്കൊടുത്തിട്ട് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകന്‍. അതൊരു കൂട്ടായ ഉത്തരവാദിത്വമാണ്; അക്കാര്യം മറക്കാന്‍ പാടില്ല. (അവലംബം, കടപ്പാട് : 1. ഷിജു അലക്‌സ് (shijualex.in);  2. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്, മലയാളം ആദ്യമച്ചടിച്ച പുസ്തകം'; ഡി.സി.കിഴക്കേമുറി, ഗ്രന്ഥലോകം, മെയ് 1996 )

കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' 2013 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Friday, September 13, 2013

ഒരു വര്‍ഷത്തിലേറെയായി വോയജര്‍ ഒന്ന് സൗരയൂഥത്തിന് വെളിയില്‍ !

 
വോജയര്‍ ഒന്ന് പേടകം സൗരയൂഥം കടന്ന് നക്ഷത്രാന്തരലോകത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചോ എന്ന കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട. നാസ അക്കാര്യം സ്ഥിരീകരിച്ചു.

സൂര്യന്റെ സാമ്രാജ്യത്തില്‍നിന്ന് ആ പേടകം 2012 ആഗസ്ത് 25 ന് പുറത്തുകടന്നു എന്നാണ് നാസയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ലക്കം സയന്‍സ് മാഗസിന്‍ അതിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യനിര്‍മിതമായ ഒരു പേടകം ആദ്യമായാണ് സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്നത്. ഇതൊരു ചരിത്രമൂഹൂര്‍ത്തമാണെന്ന്, വോയജര്‍ ദൗത്യത്തിന് നാലുപതിറ്റാണ്ടായി നേതൃത്വം നല്‍കുന്ന ഗവേഷകന്‍ എഡ് സ്റ്റോണ്‍ പറയുന്നു.

എങ്ങനത്തെ മുഹൂര്‍ത്തമെന്ന് ചോദിച്ചാല്‍, ഭൂമിയെ ചുറ്റി മനുഷ്യന്‍ ആദ്യം സഞ്ചരിച്ചതുപോലുള്ള, അല്ലെങ്കില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യം കലുകുത്തിയതുപോലുള്ള ഒന്ന്.

സൂര്യന്റെ സ്വാധീനവലയത്തിലുള്ള മേഖലയാണ് സൗരയൂഥം. ആ മേഖലയെക്കുറിച്ചേ ഇതുവരെ ശാസ്ത്രലോകത്തിന് നേരിട്ടുള്ള അറിവുള്ളൂ. അതിന് വെളിയില്‍ വിദൂരനക്ഷത്രങ്ങളുടെ സ്വാധീനമുള്ള 'യഥാര്‍ഥ സ്‌പേസ്' എങ്ങനെയെന്ന് നേരിട്ടുള്ള അറിവ് ഇപ്പോഴും ശാസ്ത്രലോകത്തിനില്ല.

അക്കാര്യത്തില്‍ ശാസ്ത്രലോകത്തിന്റെ ആദ്യ അറിവ് ഇനി ലഭിക്കുക വോയജര്‍ ഒന്നില്‍ നിന്നായിരിക്കും. ശാസ്ത്രമൊരു പുതിയ യുഗത്തിലേക്ക് ചുവടുവെയ്ക്കുന്നുവെന്ന് സാരം!

1977 ലാണ് സൗരയൂഥത്തിന്റെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസയുടെ വോയജര്‍ ഒന്നും രണ്ടും വാഹനങ്ങള്‍ പുറപ്പെട്ടത്. 36 വര്‍ഷംകൊണ്ട് 1877 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് വോജയര്‍ ഒന്നിപ്പോള്‍ നക്ഷത്രാന്തരലോകത്തേക്ക് കടന്നിരിക്കുന്നു. വോജയര്‍ രണ്ടും അധികം വൈകാതെ ആ പാത പിന്തുടരും.

മണിക്കൂറില്‍ 59,000 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വോയജര്‍ ഒന്നില്‍ പ്രവര്‍ത്തനക്ഷമമായ നാല് നിരീക്ഷണോപകരണങ്ങള്‍ ഇപ്പോഴുമുണ്ട്. അവയില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലെത്താന്‍ 17 മണിക്കൂര്‍ വേണം. വോജയര്‍ ഒന്നിന് ഒരു നിര്‍ദേശം നല്‍കിയാല്‍ അതിന്റെ മറുപടി ലഭിക്കാന്‍ 34 മണിക്കൂര്‍ കാക്കണമെന്ന് സാരം.

വൊയേജര്‍ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഭീമന്‍ ആന്റിനകളുടെ ഒരു ആഗോള ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നു; ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ( Deep Space Network ) എന്ന പേരില്‍. വൊയേജര്‍ ദൗത്യത്തിന് ആന്റിന സമയത്തില്‍ വിലയേറിയ പത്തു മണിക്കൂര്‍ വീതം ദിവസവും ലഭിക്കുകയും ചെയ്യുന്നു. വോയജറിന്റെ പുതിയലോകത്തേക്കുള്ള പ്രവേശനത്തിന് ശാസ്ത്രലോകം എത്ര പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

കാണുക -
ഇനി അനന്തതയിലേക്ക്; വോയജര്‍ സൗരയൂഥം കടന്നു
വോയജര്‍ പുതിയ ലോകത്തേക്ക് ; ശാസ്ത്രവും
ബഹിരാകാശ ദൗത്യങ്ങള്‍ -1 : വോയജര്‍

Wednesday, August 14, 2013

മതവിശ്വാസികള്‍ ബുദ്ധി കുറഞ്ഞവരോ; അതെയെന്ന് പഠനം!


പരിണാമ സിദ്ധാന്തത്തിന്റെ സ്വീകാര്യതയും ദൈവത്തിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍ കൗതുകജനകമായിരുന്നു. സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസറ്റായ ഫില്‍ സുക്കെര്‍മാനുമാണ് പഠനം നടത്തിയത്. സാമൂഹിക അരക്ഷിതാവസ്ഥയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയ്ക്കുകയും ദൈവവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന നിഗമനത്തിലാണ് അവരെത്തിയത്.

അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറയുമെന്ന് അവര്‍ കണ്ടു. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കി.

ഇതിനോട് ഏതാണ്ട് ചേര്‍ന്നു പോകുന്ന ഒന്നാണ് അമേരിക്കയില്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ മിറോണ്‍ സക്കര്‍മാനും കൂട്ടരും നടത്തിയ പുതിയൊരു പഠനത്തിന്റെ ഫലവും. വിശ്വാസികള്‍ക്ക് രുചിച്ചേക്കില്ലാത്ത ഒരു കണ്ടെത്തലുണ്ട് പുതിയ പഠനത്തില്‍. വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാകള്‍ക്ക് ബൗദ്ധിക നിലവാരം കുറവായിരിക്കും എന്നതാണത്!

63 ശാസ്ത്രപഠനങ്ങളെ അവലോകനം ചെയ്താണ് സക്കര്‍മാനും കൂട്ടരും വിവാദമായേക്കാവുന്ന ഈ നിഗമനത്തിലെത്തിയത്. അത്രയും പഠനങ്ങളില്‍ 53 എണ്ണത്തിലും 'ബുദ്ധിശക്തിയും മതവിശ്വാസവും തമ്മിലുള്ള ഒരു വിപരീതബന്ധം' ഗവേഷകര്‍ കണ്ടതായി 'പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി റിവ്യൂ' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ബുദ്ധികൂടിയവര്‍ക്ക് മുടിഞ്ഞ അറിവായതുകൊണ്ടാണ് വിശ്വാസം കുറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ബൗദ്ധികനിലവാരം കൂടിയവരാകും മികച്ച ജീവിതവിജയം നേടുക, ഉയര്‍ന്ന പദവികളിലെത്തുക. അങ്ങനെയുള്ളവര്‍ക്ക് മതങ്ങള്‍ നല്‍കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴുമുണ്ടാകാറില്ല. ആത്മവിശ്വാസം പോലുള്ള അത്തരം ഫലങ്ങള്‍ സ്വയമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

എന്നുവെച്ചാല്‍, ബുദ്ധിനിലവാരം കൂടിയവര്‍ക്ക് ജീവിതവിജയം മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ നേടാന്‍ കഴിയും. അവിടെ വിശ്വാസത്തിന്റെ ഊന്നുവടി അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നു. ഉയര്‍ന്ന ശമ്പളവും സ്ഥാനമാനങ്ങളുമുള്ളതിനാല്‍, ആത്മവിശ്വാസത്തിന് മതങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല.

സക്കര്‍മാനും കൂട്ടരും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1916 ലെ ഒരു പഠനത്തിലെ കണ്ടെത്തല്‍ ഉദ്ധരിക്കുന്നുണ്ട്. 'ക്രമബദ്ധമല്ലാതെ ഉള്‍പ്പെടുത്തിയ യു.എസ്.ശാസ്ത്രജ്ഞരില്‍ 58 ശതമാനം പേരും ദൈവത്തില്‍ വിശ്വസിക്കാത്തവരോ, ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോ ആയിരുന്നു. എന്നാല്‍, ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞരുടെ കാര്യത്തില്‍ ഇത് 70 ശതമാനമായിരുന്നു'.

മതവിശ്വാസം വഴി ലഭിക്കുമെന്ന് കരുതുന്ന ചില സംഗതികളുണ്ടല്ലോ, അത്തരം സംഗതികള്‍ സ്വയമാര്‍ജിക്കാന്‍ സാധിക്കുന്നവര്‍ ഈശ്വരവിശ്വാസമില്ലാത്തവരാകാന്‍ സാധ്യതയേറും. അത്തരം കാര്യങ്ങള്‍ സ്വയമാര്‍ജിക്കാന്‍ കഴിയാത്തവര്‍ (പാവങ്ങളും നിസ്സഹായരും) ഈശ്വരവിശ്വാസത്തെ അഭയം പ്രാപിക്കും - പഠനം പറയുന്നു.

(കടപ്പാട് : News.au.co ( Link ); ഫെയ്‌സ്ബുക്കില്‍ വൈശാഖന്‍ തമ്പി ഷെയര്‍ ചെയ്തതാണ് ഈ ലിങ്ക്. ചിത്രം കടപ്പാട് : ദി ടെലഗ്രാഫ്) 

Tuesday, August 13, 2013

കമ്പ്യൂട്ടര്‍ മൗസ് വന്ന വഴി ; പോകുന്നതും

കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' ആഗസ്ത് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്



കാലത്തിന് മുമ്പേ പിറക്കുന്ന ചില കണ്ടുപിടിത്തങ്ങളുണ്ട്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാമെങ്കിലും ഭാവിയെ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ അത്തരം മുന്നേറ്റങ്ങളാവും. ലേസറിന്റെ കണ്ടുപിടിത്തം അങ്ങനെയുള്ള ഒന്നായിരുന്നു. 

1960 മെയ് 16 നാണ് ലേസര്‍ കണ്ടുപിടിക്കപ്പെട്ടത്. യു.എസില്‍ ഹ്യൂസ് റിസര്‍ച്ച് ലബോറട്ടറിയിലെ തിയോഡര്‍ മെയ്മന്‍ ഒരു റൂബിദണ്ഡിനെ ഉത്തേജിപ്പിച്ച് അതില്‍നിന്ന് അസാധാരണമാംവിധം നേര്‍ത്ത പ്രകാശധാര സൃഷ്ടിച്ചപ്പോള്‍, ആര്‍ക്കും അറിയുമായിരുന്നില്ല, ഭാവിയെ ഏതൊക്കെ തരത്തില്‍ ആ പുതിയ പ്രകാശം സ്വാധീനിക്കാന്‍ പോകുന്നുവെന്ന്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേസറിന് ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായില്ല. മെയ്മനെ കാണുമ്പോള്‍ ചങ്ങാതിമാര്‍ കളിയാക്കാന്‍പോലും ഒരുമ്പെട്ടു: 'ആ, നിങ്ങളുടെ ലേസറൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ!'

കണ്ടുപിടിച്ച് 14 വര്‍ഷം കഴിഞ്ഞപ്പോള്‍ ലേസറിന് ആദ്യമായി ഒരു ഉപയോഗമുണ്ടായി - ബാര്‍കോഡ് റീഡര്‍ എന്ന നിലയില്‍. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ ലേസര്‍ റീഡറുപയോഗിച്ച്  'റിഗ്ഗീസ് ച്യൂയിങ്ഗം' പാക്കറ്റിന് മുകളിലെ ബാര്‍കോഡ് വായിച്ചു.....പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല; ലേസറിന് മാത്രമല്ല, ബാര്‍കോഡിനും.

ആധുനിക ജീവിതത്തെ ലേസര്‍ ഏതൊക്കെ തരത്തില്‍ പുനര്‍നിര്‍ണയിക്കുന്നുവെന്ന് വിവരിക്കുക അസാധ്യം. സര്‍വ്വവ്യാപി എന്ന വിശേഷണം പോലും അതിന് മതിയാകില്ല. സിഡിയും ഡിവിഡിയും ഓപ്ടിക്കല്‍ മൗസും വൈദ്യശാസ്ത്ര ഉപകരണങ്ങളും റിമോട്ട് കണ്‍ട്രോളും ഭൂമിയെ ചുറ്റുന്ന ഓപ്ടിക്കല്‍ ഫൈബറും, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത രംഗങ്ങളില്‍ ലേസര്‍ മനുഷ്യനെ സേവിക്കുന്നു.

ഇതിനകം ഒരു ഡസണിലേറെ നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ ലേസറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നല്‍കപ്പെട്ടുവെന്ന് അറിയുമ്പോള്‍, അത് മെയ്മന്‍ എന്ന ഗവേഷകന്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നേരിട്ട പരിഹാസത്തിനുള്ള മറുപടിയാകുന്നു.

ലേസറിന്റേതിന് സമാനമല്ലെങ്കിലും, അതിനോട് സാദൃശ്യമുള്ള കഥയാണ് കമ്പ്യൂട്ടര്‍ മൗസിന്റേതും. 1964 ല്‍ ഡഗ്ലസ് സി. എന്‍ഗെല്‍ബര്‍ട്ട് രൂപംനല്‍കിയ ആ ഉപകരണം പൊതുജനങ്ങളുടെ പക്കലെത്താന്‍ 20 വര്‍ഷമെടുത്തു. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിന്റെ മകിന്റോഷിലൂടെയാണ് മൗസിന്റെ പ്രയോജനം ആദ്യമായി സാധാരണക്കാര്‍ അറിഞ്ഞത് (ആപ്പിളിന്റെ തന്നെ 'ലിസ' കമ്പ്യൂട്ടറില്‍ അത് ഉപയോഗിച്ചെങ്കിലും, ആ കമ്പ്യൂട്ടര്‍ ജനപ്രിയമായില്ല). ലോകത്തത്ത് കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ അഭിഭാജ്യഘടകമായി പിന്നീട് മൗസ് മാറിയതും, ലോഗിടെക് പോലുള്ള കമ്പനികളുടെ വളര്‍ച്ചയുടെ മുഖ്യഘടകമായി മൗസ് നിര്‍മാണം പരിണമിച്ചതും ചരിത്രം.

മകിന്റോഷ് രംഗത്തെത്തി 30 വര്‍ഷമാകുമ്പോള്‍, സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും പോലുള്ള മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ വന്‍പ്രളയത്തില്‍ മൗസിന്റെ പ്രധാന്യം അസ്തമിക്കുന്നതിനാണ് ലോകമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഒരര്‍ഥത്തില്‍ മൗസ് വിടവാങ്ങാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ മൗസിന്റെ സൃഷ്ടാവ് എന്‍ഗെല്‍ബര്‍ട്ട് 2013 ജൂലായ് രണ്ടിന് വിടവാങ്ങിയത്, മൗസിന് മരണമണി മുഴങ്ങുന്നത് കണ്ടിട്ടാണ്.


ഇതിലെ കൗതുകജനകമായ സംഗതി, കമ്പ്യൂട്ടര്‍ മൗസിനെ ജനപ്രിയമാക്കിയതിന് കാര്‍മികത്വം വഹിച്ച അതേ വ്യക്തി തന്നെയാണ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ് മേഖലയില്‍ അതിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തതും എന്നതാണ്. ആപ്പിള്‍ സ്ഥപകരിലൊരാളായ സ്റ്റീവ് ജോബ്‌സ് ആണ് ആ വ്യക്തി.

മകിന്റോഷ് പിസി വഴി ആദ്യമായി മൗസിന് നമ്മുടെ മേശപ്പുറത്ത് ആഭിജാത്യമായ ഇരിപ്പിടം സ്റ്റീവ് ഒരുക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷം, 2007 ല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങില്‍ മള്‍ട്ടിടച്ച്‌യുഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍, സ്റ്റീവ് യഥാര്‍ഥത്തില്‍ ചെയ്തത് മൗസിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കലായിരുന്നു (ലാപ്‌ടോപ്പുകളില്‍ മുമ്പ് തന്നെ മൗസിന് പകരം ടച്ച്പാഡുകളുണ്ടായിരുന്നു എങ്കിലും, മൗസിന്റെ പ്രധാന്യം കുറയാന്‍ തുടങ്ങിയത് മള്‍ട്ടിടച്ച് ഉപകരണങ്ങള്‍ ജനപ്രിയമായതോടെയാണ്).

ഒരു വെളിപാടിന്റെ കഥ 

കമ്പ്യൂട്ടര്‍ മൗസിന്റെ വരവ് കാലത്തിന് മുമ്പേ ആയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. യഥാര്‍ഥത്തില്‍ അത് യാദൃശ്ചികമായി സംഭവിച്ചതല്ല. എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ ദീര്‍ഘവീക്ഷണവും ജീവിതവീക്ഷണവുമാണ് മൗസിന്റെ സൃഷ്ടിക്ക് വഴിയൊരുക്കിയത്.

ശരിക്കും ഒരു 'വെളിപാടില്‍' നിന്നാണ് തുടങ്ങേണ്ടത്; മൗസിന്റെ കഥ മാത്രമല്ല, ഇന്റര്‍നെറ്റിന്റെയും ആധുനിക പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയുമൊക്കെ!

വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ കുറക്കാലം ആര്‍ക്കും മധുരസ്വപ്‌നങ്ങളുടേത് ആയിരിക്കുമെന്നാണ് പൊതുവെ കരുതാറ്. എന്നാല്‍, 1950 ല്‍ വിവാഹനിശ്ചയം കഴിഞ്ഞ എന്‍ഗെല്‍ബര്‍ട്ടിന്റെ അനുഭവം മറ്റൊന്നായിരുന്നു. മധുരസ്വപ്‌നങ്ങള്‍ക്ക് പകരം ഒരു വെളിപാടാണ് അദ്ദേഹത്തിനുണ്ടായത്! മനുഷ്യന്റെ ബൗദ്ധികശേഷിയുടെ അനുബന്ധമായി സാങ്കേതികവിദ്യയെ വികസിപ്പിക്കാന്‍ കഴിയേണ്ടതിന്റെ പ്രധാന്യമാണ് അതിലൂടെ ആ ഇരുപത്തിയഞ്ചുകാരന് ബോധ്യപ്പെട്ടത്! അത് ആ യുവാവിന്റെ ജീവിതലക്ഷ്യമാവുക മാത്രമല്ല, നെറ്റ്‌വര്‍ക്കിങ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ് തുടങ്ങിയ ഒട്ടേറെ മേഖലകളുടെ വികാസത്തിന് പ്രാരംഭം കുറിക്കുന്നതിലേക്ക് എത്തുകയും ചെയ്തു.

കാള്‍ എന്‍ഗെല്‍ബര്‍ട്ടിന്റെയും ഗ്ലാഡിസിന്റെയും മൂന്നുമക്കളിലൊരാളായി അമേരിക്കയില്‍ ഒറിഗണിലെ പോര്‍ട്ട്‌ലന്‍ഡില്‍ 1925 ജനവരി 25 നാണ് എന്‍ഗെല്‍ബര്‍ട്ടിന്റെ ജനനം. പിതാവ് കാള്‍ ഒരു റേഡിയോ മെക്കാനിക്കായിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് യു.എസ്.നാവികസേനയില്‍ രണ്ടുവര്‍ഷം റഡാര്‍ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുന്നതിനിടെ, ഒരു ചെറുദ്വീപിലെ ലൈബ്രറിയില്‍നിന്ന് വെനവര്‍ ബുഷ് രചിച്ച 'As We May Think' എന്ന ലേഖനം എന്‍ഗെല്‍ബര്‍ട്ട് വായിക്കാനിടയായി. ആധുനിക വിവരസാങ്കേതികവിദ്യയുടെ ആധാരരേഖയെന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന ആ ലേഖനത്തില്‍, 'മെമെക്‌സ്' ('Memex') എന്ന 'യൂണിവേഴ്‌സല്‍ ഇന്‍ഫര്‍മേഷന്‍ റിട്രീവല്‍ സിസ്റ്റ'ത്തെക്കുറിച്ചാണ് ബുഷ് വിവരിച്ചിരുന്നത്. ആ ആശയമാണ് എന്‍ഗെല്‍ബര്‍ട്ടിനെ പിന്നീട് തന്റെ 'വെളിപാടി'ലേക്ക് നയിച്ചത്.

നാവികസേനയിലെ രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ എന്‍ഗെല്‍ബര്‍ട്ട്, ഒറിഗണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. 'നാസ'യുടെ മുന്‍ഗാമിയായ 'നാഷണല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ എയ്‌റോനോട്ടിക്‌സി'ന് (എന്‍.എ.സി.എ) കീഴില്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ആമെസ് റിസര്‍ച്ച് സെന്ററിലാണ് അദ്ദേഹം ആദ്യം ജോലിക്ക് ചേര്‍ന്നത്. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ച ശേഷം ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ക്ക് ചേര്‍ന്നു.

കമ്പ്യൂട്ടിങിന്റെ ബാല്യകാലമായിരുന്നു അത്. വലിയ മുറികളുടെ വലിപ്പമുള്ള കമ്പ്യൂട്ടറുകള്‍. വലിപ്പം അത്രയുമുണ്ടെങ്കിലും ഒരു സമയം ഒരാള്‍ക്കേ ഉപയോഗിക്കാന്‍ കഴയൂ എന്നതായിരുന്നു സ്ഥിതി. പഞ്ച്കാര്‍ഡുകളുമായുള്ള കെട്ടിമറിച്ചിലൂടെ വേണം കമ്പ്യൂട്ടറിന് വിവരങ്ങള്‍ നല്‍കാന്‍. എന്നിട്ട്, പ്രശ്‌നങ്ങളുടെ ഉത്തരം പ്രിന്റ് ഔട്ടായി കിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പും! മനുഷ്യന് കമ്പ്യൂട്ടറുമായി നേരിട്ട് ഇടപെടല്‍ സാധ്യമാകുന്നതൊക്കെ അന്ന് സയന്‍സ് ഫിക്ഷന്റെ തലത്തിലുള്ള സംഗതിയായിരുന്നു.

അത്ര പ്രതീക്ഷാരഹിതമായ ഒരു കാലത്താണ്, കമ്പ്യൂട്ടറുകളുടെ വലിപ്പം കുറയുന്നതും, കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതും, നേരിട്ട് ഇടപഴകാന്‍ കഴിയുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ മനുഷ്യന്റെ ബൗദ്ധികശേഷിയുടെ വിപുലീകരണമായി പരിണമിക്കുന്നതുമൊക്കെ എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ സങ്കല്‍പ്പത്തില്‍ നിറയുന്നത്. അസാധാരണമായ ഉള്‍ക്കാഴ്ച്ചയായിരുന്നു അത്.

ഒരു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറംപകരാന്‍ ആ ഗവേഷകന് അവസരം കൈവന്നു. പില്‍ക്കാലത്ത് 'എസ്.ആര്‍.ഐ. ഇന്റര്‍നാഷണല്‍' (SRI International) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴില്‍ എന്‍ഗെല്‍ബര്‍ട്ടിന് ഒരു പരീക്ഷണ ഗവേഷണകേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞപ്പോഴായിരുന്നു അത്. 'ഓഗ്മെന്റേഷന്‍ റിസര്‍ച്ച് സെന്റര്‍' അഥവാ എ.ആര്‍.സി. എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. യു.എസ്.പ്രതിരോധ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ആയിരുന്നു അതിന്റെ പ്രവര്‍ത്തനം. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPAnet) യാഥാര്‍ഥ്യമാക്കുന്നതില്‍ പങ്കുവഹിച്ച ഗവേഷണകേന്ദ്രങ്ങളിലൊന്ന് എ.ആര്‍.സി.ആയിരുന്നു.

'അവതരണങ്ങളുടെ മാതാവ്' 

ഭാവിയുമായി മുഖാമുഖം നില്‍ക്കേണ്ട അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. 1968 ഡിസംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചേര്‍ന്ന 'ഫാള്‍ ജോയന്റ് കമ്പ്യൂട്ടര്‍ കോണ്‍ഫറന്‍സി'ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്ത ആയിരത്തിലേറെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് അത്തരമൊരു സ്ഥിതിയുണ്ടായി. അവിടെ എന്‍ഗെല്‍ബര്‍ട്ട് നടത്തിയ ഒരു അവതരണം, കമ്പ്യൂട്ടര്‍ രംഗത്തെയാകെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്നതായിരുന്നു.


'അവതരണങ്ങളുടെ മാതാവ്' ( 'the mother of all demos') എന്ന് ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന ആ അവതരണം വഴി, പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും നെറ്റ്‌വര്‍ക്കിങിന്റെയും ഭാവിയെന്താണെന്ന് ആദ്യമായി ലോകം അറിഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ അവതരണത്തില്‍ വിവരസാങ്കേതികവിദ്യയുടെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള മാസ്മരലോകം ചുരുള്‍നിവര്‍ന്നു!

സ്റ്റേജില്‍ ഒരു മൗസിനും കീബോര്‍ഡിനും മറ്റ് നിയന്ത്രണ സംവിധാനങ്ങള്‍ക്കും മുന്നിലിരുന്ന എന്‍ഗെല്‍ബര്‍ട്ട്, തനിക്ക് പിന്നിലെ 22 അടി പൊക്കത്തിലുള്ള വീഡിയോ സ്‌ക്രീനില്‍ ഭാവിയെങ്ങനെയാകുമെന്ന് സദസ്സിന് കാട്ടിക്കൊടുക്കുകയായിരുന്നു. ഇടപഴകാന്‍ സാധിക്കുന്ന തരത്തില്‍ നെറ്റ്‌വര്‍ക്കിങ് നടത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ അതിവേഗം പങ്കിടാന്‍ കഴിയുന്നതിന്റെ സാധ്യതകളും, നാലുവര്‍ഷം മുമ്പ് എന്‍ഗെല്‍ബര്‍ട്ട് രൂപംനല്‍കിയ കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും, ടെക്സ്റ്റ് എഡിറ്റിങ്, വീഡിയോ കോണ്‍ഫറന്‍സിങ്, ഹൈപ്പര്‍ടെക്സ്റ്റ്, വിന്‍ഡോ സംവിധാനം തുടങ്ങിയവയുടെ രീതികളുമെല്ലാം ഒറ്റയടിക്ക് അവിടെ അവതരിപ്പിക്കപ്പെട്ടു!

'ഓണ്‍ലൈന്‍ സിസ്റ്റം' (oNLine System) അഥവാ എന്‍.എല്‍.എസ് (NLS) എന്നാണ് താന്‍ ആവിഷ്‌ക്കരിച്ച ആ കമ്പ്യൂട്ടര്‍ സംവിധാനത്തിന് എന്‍ഗെല്‍ബര്‍ട്ട് പേരിട്ടത്.

ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ തിരിച്ചുപോയത് ഭാവിയെ സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുമായാണ്. എന്‍ഗെല്‍ബര്‍ട്ട് അന്നവിടെ അവതരിപ്പിച്ച ആശയങ്ങള്‍ അടുത്ത പതിറ്റാണ്ടില്‍ 'സിറോക്‌സി' (Xerox) ന്റെ 'പാലോ ഓള്‍ട്ടോ റിസര്‍ച്ച് സെന്ററിലും' (സിറോക്‌സ് പാര്‍ക്ക് - Xerox PARC), 'സ്റ്റാന്‍ഫഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറി'യിലും സ്ഫുടം ചെയ്യപ്പെട്ടു. 1980 കളില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ആ ആശയങ്ങളെ വാണിജ്യവത്ക്കരിച്ചു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും ഇന്റര്‍നെറ്റിന്റെയും ആധുനികയുഗം അങ്ങനെ ആരംഭിച്ചു.

1968 ലെ ആ പ്രസിദ്ധമായ അവതരണത്തില്‍ എന്‍ഗെല്‍ബര്‍ട്ട് തന്റെ ആവനാഴിയില്‍നിന്ന് പുറത്തെടുത്ത ആയുധങ്ങളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയത് 'മൗസ്' എന്ന് വിചിത്രനാമമുള്ള ആ ചെറുഉപകരണമായിരുന്നു. ചെറിയൊരു തടിപ്പെട്ടിയും അതിനുള്ളില്‍ ചില ചക്രങ്ങളും. അതുപയോഗിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കേര്‍സറിനെ വരച്ചവരയില്‍ നിര്‍ത്താം! എന്നുവെച്ചാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാം.

1964 ല്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് മൗസ് എന്ന ആശയം എന്‍ഗെല്‍ബര്‍ട്ടിന്റെ മനസില്‍ രൂപപ്പെടുന്നത്. തിരികെയെത്തിയ അദ്ദേഹം അതിന്റെ ഒരു സ്‌കെച്ച് എസ്.ആര്‍.ഐ.യിലെ എന്‍ജിനിയറായ വില്ല്യം ഇംഗ്ലീഷിനെ ഏല്‍പ്പിച്ചു. ഒരു പൈന്‍ തടിപ്പെട്ടിക്കുള്ളില്‍ ചക്രങ്ങള്‍ പിടിപ്പിച്ച തരത്തിലുള്ളതായിരുന്നു മൗസിന്റെ ആദ്യരൂപം.

മൗസിന്റെ ആദ്യമാതൃകകളില്‍ മൂന്ന് ബട്ടണുകളുണ്ടായിരുന്നു. ഫലപ്രദമായി മൗസ് ഉപയോഗിക്കാന്‍ പത്ത് ബട്ടണുകള്‍ വേണമെന്ന് എന്‍ഗെല്‍ബര്‍ട്ട് കരുതി. എന്നാല്‍, രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ മകിന്റോഷ് കമ്പ്യൂട്ടറില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസി (GUI)ന്റെ ഭാഗമായി മൗസ് ഉള്‍പ്പെടുത്തിയപ്പോള്‍, സ്റ്റീവ് ജോബ്‌സ് അതിനെ ഒറ്റ ബട്ടനുള്ളതാക്കി മാറ്റി! ലാളിത്യമായിരുന്നല്ലോ സ്റ്റീവിന്റെ ആപ്തവാക്യം. ഒറ്റ ബട്ടനേ ഉള്ളൂവെങ്കില്‍, തെറ്റായ ബട്ടനില്‍ അമര്‍ത്താന്‍ ഇടവരില്ലെന്ന് സ്റ്റീവ് വാദിച്ചു.

എങ്ങനെയാണ് കമ്പ്യൂട്ടര്‍ മൗസിന് ആ പേര് ലഭിച്ചത്? ചരിത്രകാരന്‍മാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഹാര്‍ഡ്‌വേര്‍ എന്‍ജിനിയറായ റോജര്‍ ബേറ്റ്‌സിനെ ഉദ്ധരിച്ച് 'ന്യൂയോര്‍ക്ക് ടൈംസി'ലെ ജോണ്‍ മാര്‍ക്കോഫ് റിപ്പോര്‍ട്ട് ചെയ്ത സംഗതി ശ്രദ്ധേയമാണ്. എന്‍ഗെല്‍ബര്‍ട്ടിന്റെ സാന്നിധ്യത്തില്‍ തന്നെയാണത്രേ 'മൗസ്' എന്ന പേരുണ്ടായത്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കേര്‍സര്‍ (cursor) വിശേഷിപ്പിക്കപ്പെട്ടിരുന്നത് 'ക്യാറ്റ്' (CAT) എന്നാണ്. സ്വാഭാവികമായും അതിന്റെ മറുതല 'എലി' അഥവാ 'മൗസ്' എന്ന് വിളിക്കപ്പെട്ടു. പക്ഷേ, CAT ന്റെ പൂര്‍ണരൂപം ബേറ്റ്‌സിനും ഓര്‍മയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്‍ഗെല്‍ബര്‍ട്ട് സ്ഥാപിച്ച ഗവേഷണകേന്ദ്രമായ എ.ആര്‍.സി. 1970 കളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്‍.എല്‍.എസ്.സംവിധാനം 1977 ല്‍ 'ടൈംഷെയര്‍' (Tymshare) എന്ന കമ്പനിക്ക് വിറ്റു. ഒരു പതിറ്റാണ്ടിലേറെക്കാലം ആരാലും അറിയപ്പെടാതെ എന്‍ഗെല്‍ബര്‍ട്ട് ടൈംഷെയറില്‍ പ്രവര്‍ത്തിച്ചു. താന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വിവരവിനിമയ വിപ്ലവത്തിന്റെ അടിത്തറയാകുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു.

എന്‍ഗെല്‍ബര്‍ട്ട് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി യു.എസ്.നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. കൂടാതെ ലെമെല്‍സണ്‍-എം.ഐ.ടി.പുരസ്‌കാരവും, ടൂറിങ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

ഒരു മനുഷ്യന്‍, രണ്ട് യുഗങ്ങള്‍

'സിറോക്‌സ് പാര്‍ക്കി'ലെ ഗവേഷകരാണ് 1970 കളുടെ അവസാനം ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചത്. മൗസും കീബോര്‍ഡും ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഇടപഴകാന്‍ അവസരമൊരുക്കുന്ന വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്. പക്ഷേ, ആ ആശയംകൊണ്ട് എന്തുചെയ്യണമെന്ന് സിറോക്‌സിന് രൂപമുണ്ടായിരുന്നില്ല.

1979 ല്‍ സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ഒരു ആപ്പിള്‍ സംഘം സിറോക്‌സ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. അവിടെ വികസിപ്പിച്ചിരുന്ന പല നൂതന സംഗതികളും ആപ്പിള്‍സംഘം കണ്ടതില്‍, സ്റ്റീവിനെ സ്തംഭിതനാക്കിയത് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ആയിരുന്നു. 'എന്റെ കണ്ണുകളെ മറച്ചിരുന്ന ഒരു മൂടുപടം മാറിയതുപോലെയായിരുന്നു അത്', ജീവചരിത്രകാരനായ വാര്‍ട്ടര്‍ ഇസാക്‌സനോട് പില്‍ക്കാലത്ത് സ്റ്റീവ് പറഞ്ഞു. 'കമ്പ്യൂട്ടിങിന്റെ ഭാവി എങ്ങനെയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ കണ്ടു'.


വ്യവസായിക ചരിത്രത്തിലെ ഏറ്റവും വലിയ 'കൊള്ള'യ്ക്കാണ് ആപ്പിള്‍സംഘത്തിന്റെ ആ സന്ദര്‍ശനം വഴിതെളിച്ചതെന്ന് ഇസാക്‌സണ്‍ പറയുന്നു. മകിന്റോഷിലേക്ക് സ്റ്റീവ് ജോബ്‌സ് എത്തിയതും, പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ മുഖമുദ്രയായി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് മാറിയതും, കമ്പ്യൂട്ടര്‍ മൗസ് സര്‍വവ്യാപിയായതും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ആ 'കൊള്ള'യെ സ്റ്റീവ് പിന്നീട് ന്യായീകരിച്ചിരുന്നത് ഈ വാചകം വഴിയാണ് : 'പിക്കാസൊ പറയുമായിരുന്നു - 'നല്ല കലാകാരന്‍മാര്‍ അനുകരിക്കും, മഹത്തായ കലാകാരന്‍മാര്‍ കവരും' എന്ന്. മഹത്തായ ആശയങ്ങള്‍ കവരുന്നതില്‍ ഞങ്ങളെന്നും നിര്‍ലജ്ജരായിരുന്നു!' (ഇതേ ആപ്പിളും സ്റ്റീവ് ജോബ്‌സുമാണ്, ഐഫോണിലെ ഫീച്ചറുകള്‍ മറ്റുള്ളവര്‍ മോഷ്ടിച്ചുവെന്ന ആക്ഷേപവുമായി പില്‍ക്കാലത്ത് പേറ്റന്റ് യുദ്ധം ആരംഭിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്).

അങ്ങനെ, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ അനിവാര്യഘടകമായി മൗസ് മാറി. 1970 ലാണ് എന്‍ഗെല്‍ബര്‍ട്ട് മൗസിന്റെ പേറ്റന്റ് സ്വന്തമാക്കുന്നത്. ആ പേറ്റന്റിന് 17 വര്‍ഷമേ കാലാവധിയുണ്ടായിരുന്നുള്ളൂ. 1987 ആയപ്പോഴേക്കും മൗസ് ആര്‍ക്കുവേണമെങ്കിലും ഉണ്ടാക്കാമെന്നായി. കമ്പ്യൂട്ടിങ്‌രംഗത്ത് അത് സര്‍വ്വവ്യാപിയാകുന്നത് അതോടെയാണ്. അതുകൊണ്ടുതന്നെ, ആ കണ്ടുപിടിത്തം എന്‍ഗെല്‍ബര്‍ട്ടിന് സാമ്പത്തികമായി എന്തെങ്കിലും ഗുണം ചെയ്തില്ല.

മൗസിന് പകരം ടച്ച്പാഡുള്ള ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് 1990 കളില്‍ പ്രചാരം ലഭിച്ചു തുടങ്ങി (ആദ്യ ലാപ്‌ടോപ്പ് രൂപപ്പെടുത്തിയതും 'സിറോക്‌സ് പാര്‍ക്കി'ലാണ്, 1976 ല്‍. 'സിറോക്‌സ് നോട്ട് ടേക്കര്‍' (Xerox NoteTaker) എന്നായിരുന്നു അതിന്റെ പേര്). എങ്കിലും മൗസിന്റെ ഗരിമയ്ക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല.

എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ സ്ഥിതി മാറി. സ്റ്റീവ് ജോബ്‌സിന്റെ മേല്‍നോട്ടത്തില്‍ ആപ്പിള്‍ അണിയിച്ചൊരുക്കി 2007 ല്‍ രംഗത്തെത്തിച്ച ഐഫോണ്‍, സ്മാര്‍ട്ട്‌ഫോണിന്റെ മാത്രമല്ല പേഴ്‌സണ്‍ കമ്പ്യൂട്ടിങിന്റെയും ശിരോലിഖിതം മാറ്റിവരയ്ക്കാന്‍ പോന്ന ഉപകരണമായിരുന്നു. ഏറ്റവും ശ്രദ്ധേയം, ഭൗതികമായ ഒരു കീപാഡ് അതിലില്ല എന്നതാണ്. പകരം മള്‍ച്ചിടച്ച് എന്ന സങ്കേതമാണ് അതിലുപയോഗിച്ചിരുന്നത്.

ടച്ച് സങ്കേതം മുമ്പ് തന്നെ പലരും പരീക്ഷിച്ചിരുന്നുവെങ്കിലും, അതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് ഐഫോണാണ് ലോകത്തിന് കാട്ടിക്കൊടുത്തത്. അതേ സങ്കേതം ഉപയോഗിക്കുന്ന ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ചതോടെ, ഒരുകാര്യം ബോധ്യമായി. പുതിയൊരു യുഗത്തിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടിങ് കടന്നിരിക്കുന്നു; മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ യുഗത്തിലേക്ക്. എന്നുവെച്ചാല്‍, മൗസിന്റെ ആവശ്യമില്ലാത്ത കാലമാണ് വരുന്നത്!


കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നാണ് ആപ്പിള്‍ മള്‍ട്ടിടച്ചിലേക്കെത്തിയ കഥ തുടങ്ങേണ്ടതെന്ന് ഇസാക്‌സണ്‍ വിവരിക്കുന്നു. മൈക്രോസോഫ്റ്റ് ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്ന സമയം. അതിന്റെ ചുമതലയുള്ള എന്‍ജിനിയര്‍ വിവാഹം കഴിച്ചത് സ്റ്റീവിന്റെയും ഭാര്യ ലോറന്‍സിന്റെയും ഒരു സുഹൃത്തിനെയായിരുന്നു. ആ എന്‍ജിനിയര്‍ തന്റെ അമ്പതാം പിറന്നാള്‍ പാര്‍ട്ടിക്ക് സ്റ്റീവിനെയും കുടുംബത്തെയും ക്ഷണിച്ചു. ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും പാര്‍ട്ടിക്ക് എത്തിയിരുന്നു.

തന്റെ മേല്‍നോട്ടത്തില്‍ മൈക്രോസോഫ്റ്റ് നിര്‍മിക്കുന്ന ടാബ്‌ലറ്റിനെക്കുറിച്ച്, പാര്‍ട്ടി പുരോഗമിക്കവെ ആ എന്‍ജിനിയര്‍ വീമ്പിളക്കാന്‍ തുടങ്ങിയത് സ്റ്റീവിനെയും ബില്‍ ഗേറ്റ്‌സിനെയും ഒരേപോലെ അസ്വസ്ഥരാക്കി. കമ്പനിയുടെ ബൗദ്ധികരഹസ്യങ്ങള്‍ അയാള്‍ വെളിപ്പെടുത്തുന്നതിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വേവലാതി; അതും സ്റ്റീവിന്റെ മുന്നില്‍വെച്ച്!

സ്റ്റൈലസ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ആ ടാബ്‌ലറ്റ് വന്നോട്ടെ, ആപ്പിളിന്റെ ലാപ്‌ടോപ്പ് ബിസിനസൊക്കെ പൂട്ടിക്കെട്ടുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'അവരത് തെറ്റായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ആ ടാബ്‌ലറ്റിനൊരു സൈറ്റലസുണ്ട്. എന്നുവെച്ചാല്‍, നിങ്ങളുടെ കഥ കഴിഞ്ഞുവെന്നര്‍ഥം' - സ്റ്റീവ് പില്‍ക്കാലത്ത് പറഞ്ഞു. അസ്വസ്ഥമായ മനസോടെ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റീവ് സ്വയം പറഞ്ഞു : 'തുലഞ്ഞുപോട്ടെ, ഒരു ടാബ്‌ലറ്റ് എന്താണെന്ന് ഞങ്ങളയാള്‍ക്ക് കാട്ടിക്കൊടുക്കാന്‍ പോവുകയാണ്'.

പിറ്റേദിവസം ഓഫീസിലെത്തിയ സ്റ്റീവ് തന്റെ ടീമിന്റെ യോഗം വിളിച്ച് ഇങ്ങനെ അറിയിച്ചു : 'എനിക്കൊരു ടാബ്‌ലറ്റുണ്ടാക്കണം. അതിന് കീബോര്‍ഡോ, സ്‌റ്റൈലസോ ഉണ്ടാകരുത്'. ഇതെക്കുറിച്ച് സ്റ്റീവ് പിന്നീട് പറഞ്ഞത്, 'ദൈവം നിങ്ങള്‍ക്ക് (വിരലുകളുടെ രൂപത്തില്‍) പത്ത് സ്റ്റൈലസുകള്‍ തന്നിട്ടുള്ളപ്പോള്‍ പതിനൊന്നാമതൊരു സ്‌റ്റൈലസിന്റെ ആവശ്യമെന്ത്' എന്നാണ്! ആറുമാസംകൊണ്ട് ആപ്പിള്‍ ടീം ഒരു പ്രാഥമിക വര്‍ക്കിങ് മാതൃകയുണ്ടാക്കി. ആ പ്രോജക്ടിന്റെ ഭാഗമായാണ് മള്‍ച്ചിടച്ചും ഇടംനേടുന്നത്.

ഡെല്‍വേറില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫിങ്കര്‍ വര്‍ക്ക്‌സ്' എന്ന ചെറുകമ്പനി അതിനകം മള്‍ട്ടിടച്ച് ട്രാക്ക്പാഡുകളുണ്ടാക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിരുന്നു. ഇരുചെവിയറിയാതെ 2005 ല്‍ ആ കമ്പനിയെയും അതിന്റെ പേറ്റന്റുകളും ആപ്പിള്‍ സ്വന്തമാക്കി.

ആ വര്‍ഷം തന്നെ പുതിയൊരു സ്മാര്‍ട്ട്‌ഫോണുണ്ടാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. ടാബ്‌ലറ്റ് പദ്ധതി തത്ക്കാലം നിര്‍ത്തിവെച്ചിട്ട് ഐഫോണ്‍ രൂപപ്പെടുത്തുന്നതില്‍ അടിയന്തര ശ്രദ്ധ നല്‍കി. ടാബ്‌ലറ്റിനായി വികസിപ്പിച്ച മള്‍ട്ടിടച്ച് സങ്കേതം ഐഫോണിലേക്ക് ചെക്കേറി. അങ്ങനെ 2007 ല്‍ ഐഫോണ്‍ രംഗത്തെത്തി. ഐഫോണിനു മുമ്പ് ആപ്പിള്‍ ആരംഭിച്ച ടാബ്‌ലറ്റ് പ്രോജക്ട് 2010 ല്‍ ഐപാഡിന്റെ രൂപത്തില്‍ പൂര്‍ത്തിയായി.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ മള്‍ട്ടിടച്ച് യുഗത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഐഫോണും ഐപാഡും ചെയ്തത്. മള്‍ച്ചിടച്ച് ഉപകരണങ്ങള്‍ സര്‍വ്വവ്യാപിയാകുന്നതാണ് പിന്നീട് കണ്ടത്. മൗസിന് വിടവാങ്ങാന്‍ സമയമാകുന്നു എന്നതിന്റെ സൂചനയായി ഇത് പലരും വിലയിരുത്തുന്നു.

(അവലംബം, കടപ്പാട് : 1. www.computerhistory.org; 2. Comupter Visionar Who Invented the Mouse, by John Markoff, NewYork Times, July3, 2013; 3. Steve Jobs (2011), by Walter Isaacson)