Thursday, June 06, 2013

പ്രിന്റ് ചെയ്‌തെടുക്കാവുന്ന തോക്കുകള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂണ്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

'ഒരു തോക്ക് അച്ചടിച്ചുണ്ടാക്കാന്‍ പോകുന്നു'വെന്ന് 'ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' എന്ന യു.എസ്.കമ്പനി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുമ്പോള്‍, പലരും അതിനെ ഒരു കറുത്ത തമാശയായേ കണ്ടുള്ളൂ. ഇതിനകം പല കാരണങ്ങളാല്‍ വിവാദം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കമ്പനിയുടെയും അതിന്റെ 25-കാരനായ മേധാവിയുടെയും വാര്‍ത്തയിലിടം നേടാനുള്ള മറ്റൊരു വിഫലശ്രമമായി അത് വിലയിരുത്തപ്പെട്ടു.

എന്നാല്‍, കഴിഞ്ഞ മെയ് ആദ്യവാരം ടെക്‌സാസില്‍ ഓസ്റ്റിനിലെ ഊഷര പ്രദേശത്ത് വെച്ച് വെളുത്ത പ്ലാസ്റ്റിക് കളിപ്പാട്ടം പോലൊരു തോക്കില്‍നിന്ന് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ് മേധാവി കോഡി വില്‍സണ്‍ വെടിയുതിര്‍ത്തപ്പോള്‍, തോക്കുസംസ്‌ക്കാരം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് നേരെയുള്ള മറ്റൊരു നിറയൊഴിക്കലായി അത്.

താന്‍ വെടിവെയ്ക്കാനുപയോഗിച്ച തോക്കിലെ ('ലിബറേറ്റര്‍' എന്നാണ് തോക്കിന്റെ പേര്) തിരയൊഴികെ ബാക്കിയെല്ലാം ഒരു ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ 'അച്ചടിച്ചെടുത്തതാ'ണെന്ന് കോഡി വില്‍സണ്‍ പറഞ്ഞു. 'ഈബേ' വഴി 8000 ഡോളറിന് വാങ്ങിയ ത്രീഡി പ്രിന്ററാണ്, തോക്കിന്റെ വിവിധ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. മാത്രമല്ല, തോക്ക് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ രൂപരേഖ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നതായും വില്‍സണ്‍ പ്രഖ്യാപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റില്‍നിന്ന് ആ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്ത് ത്രീഡി പ്രിന്ററുപയോഗിച്ച് തോക്ക് നിര്‍മിക്കാം!

അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് കടുംനിറം ചാര്‍ത്തിക്കൊണ്ട്, വെറും അഞ്ചുദിവസംകൊണ്ട് തോക്കിന്റെ രൂപരേഖ ഒരുലക്ഷം തവണ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും യു.എസ്.ഭരണകൂടം ഇടപെട്ടു. തോക്കിന്റെ ഡിസൈന്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.


തോക്കുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സമൂഹവും സര്‍ക്കാരും പുലര്‍ത്തുന്ന ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സംഗതിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതിവിടെ വിവരിച്ചത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഗതി തോക്ക് 'പ്രിന്റ് ചെയ്‌തെടുക്കാന്‍' കഴിഞ്ഞു എന്നതാണ്. രണ്ടാമത്തെ കാര്യം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു ത്രീഡി പ്രിന്റര്‍ ആണ് തോക്ക് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ലഭ്യമായ രൂപരേഖ ഡൗണ്‍ലോഡ് ചെയ്ത് ഒരുപകരണം നിര്‍മിക്കാന്‍ (ത്രീഡി പ്രിന്റര്‍ ഉണ്ടെങ്കില്‍) ആര്‍ക്ക് വേണമെങ്കിലും കഴിയും എന്നതാണ് മൂന്നാമത്തെ സംഗതി.

തോക്കായതുകൊണ്ട് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ നീക്കം സ്വാഭാവികമായും വിവാദവും ഉത്ക്കണ്ഠയും സൃഷ്ടിച്ചു. എന്നാല്‍, നിങ്ങളുടെ പാദത്തിന് യോജിക്കുന്ന ഷൂസാണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതെങ്കിലോ, അല്ലെങ്കില്‍ അടുക്കളയിലെ ഒരു ഉപകരണം, അതുമല്ലെങ്കില്‍ സൈക്കിളിന്റെ കേടായ സീറ്റ്.......എത്ര അമ്പരപ്പിക്കുന്ന സംഗതിയാകും അതല്ലേ!

ചിലര്‍ക്കെങ്കിലും ഇത് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാകും എന്നത് വാസ്തവമാണ്. പക്ഷേ, സംഭവം സത്യമാണ്. കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ല്‍, കേള്‍ക്കുക : നിലവില്‍ ആയിരത്തിലേറെ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ത്രീഡി രൂപരേഖകള്‍ ലഭ്യമാണ്. ത്രീഡി പ്രിന്ററുപയോഗിച്ച് അവ നിര്‍മിക്കുകയുമാകാം. ആഭരണങ്ങളും പാദരക്ഷകളും അടുക്കള സാധനങ്ങളും വാഹനങ്ങളുടെ പരീക്ഷണ മാതൃകകളും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും മാതൃകകള്‍ ഒക്കെ അതില്‍ പെടുന്നു.

പുതിയ നിര്‍മാണവിദ്യ

'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ടെക്‌സ്റ്റ് ഫയലുകളും ചിത്രങ്ങളും സാധാരണ ടെസ്‌ക് ടോപ്പ് പ്രിന്ററുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയുണ്ടല്ലോ. അതിന് ഏതാണ്ട് സമാനമാണ് ത്രീഡി പ്രിന്റിങ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഡിജിറ്റല്‍ രൂപരേഖ ഉപയോഗിച്ച് ത്രിമാനരൂപങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന വ്യത്യാസമേയുള്ളൂ.


നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി (layer) എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു (ഓരോ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ പെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് ത്രീഡി പ്രിന്റിങിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്).

മഷിയായി ഉപയോഗിക്കുന്ന പൗഡറിനെ ലേസറിന്റെ സഹായത്തോടെ ചൂടാക്കി ഉരുക്കി ഘനീഭവിപ്പിച്ച്, അതിസൂക്ഷ്മമായ രീതിയില്‍ രൂപരേഖയിലെ അതേ ത്രിമാന ആകൃതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. പ്രായോഗികമായി ത്രിമാനരൂപമാക്കാന്‍ ബുദ്ധിമുട്ടുള്ള ഏത് ആകൃതിയും ത്രിമാന പ്രിന്റിങിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിയും.

ഉപകരണമോ മാതൃകയോ വ്യത്യാസപ്പെടുന്നതുകൊണ്ട് ഉത്പാദന പ്രക്രിയ അപ്പാടെ മാറ്റേണ്ട സ്ഥിതി ഇല്ല. ഇതില്‍ പ്രിന്റര്‍ ഒന്നു മതി, ഡിജിറ്റല്‍ രൂപരേഖ മാത്രം മാറിയാല്‍ മതി!

ഉപകരണങ്ങളുടെ നിര്‍മാണം (മാനുഫ്ക്ച്ചറിങ്) എന്നത് നിലവില്‍ വലിയ മുതല്‍ മുടക്കുള്ള ഒന്നാണ്; ഫാക്ടറികള്‍ വേണം, മാനവവിഭവശേഷി കാര്യമായി വേണം, ഏറെ ഘടകവസ്തുക്കള്‍ പാഴാവുകയും ചെയ്യും. ഭാവിയില്‍ അത്തരം ഫാക്ടറികള്‍ ചിലപ്പോള്‍ വേണ്ടി വരില്ല. കാരണം, നിങ്ങള്‍ക്കാവശ്യമായ ഉപകരണത്തിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച് (കാശുകൊടുത്തോ അല്ലാതെയോ) അതുമായി അടുത്തുള്ള ത്രീഡി പ്രിന്റിങ് കേന്ദ്രത്തിലെത്തി സാധനം പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍, സ്വന്തം വീട്ടിലെ ത്രീഡി പ്രിന്ററില്‍ അത് നിര്‍മിക്കാം. ഘടകവസ്തുക്കള്‍ തീരെ പാഴാകില്ല എന്നതാണ് ഈ ഉത്പാദനത്തിന്റെ പ്രത്യേകത. അതുകൊണ്ട് മലിനീകരണവും വളരെ കുറവായിരിക്കും.

ഉത്പാദനരംഗത്തെ പ്രതാപം അമേരിക്കയ്ക്ക് വീണ്ടെടുക്കാന്‍ സഹായിക്കുന്നതെന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ച സങ്കേതമാണ് ത്രീഡി പ്രിന്റിങ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ത്രീഡി പ്രിന്റിങ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഈ സങ്കേതത്തിന്റെ സാധ്യത ആദ്യം മനസിലാക്കിയ കിഴക്കന്‍ രാജ്യം ചൈനയാകണം. ചൈനയില്‍ ത്രീഡി പ്രിന്ററുകള്‍ മാത്രമുള്ള ഫാക്ടറികള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും ഇപ്പോള്‍ ത്രീഡി പ്രിന്റിങിന്റെ സാഹായത്തോടെ നിര്‍മിക്കുന്നവയാണ്.

പഴയ വിദ്യ; പുതിയ സാധ്യത

മൊബൈല്‍ ഫോണുകളുടെ ചരിത്രം തുടങ്ങുന്നത് 1970 കളിലാണ്. എന്നാല്‍, ലോകമൊരു മൊബൈല്‍ വിപ്ലവത്തിന്റെ പിടിയില്‍ പെടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും. ഇതിന് ഏറെക്കുറെ സമമാണ് ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ ചരിത്രവും.

1970 കള്‍ മുതല്‍ ത്രീഡി പ്രിന്റിങ് രംഗത്തുണ്ട്. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ത്രിമാന മാതൃകകള്‍ നിര്‍മിക്കാനാണ് ഇത് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ മാത്രമേ ത്രിമാന പ്രിന്റിങ് സങ്കേതം ഉപയോഗിക്കാനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. ത്രീഡി പ്രിന്ററുകള്‍ക്ക് അത്ര ഭീമമായ ചെലവ് വേണ്ടിയിരുന്നു. അതുകൊണ്ട് ത്രിമാന പ്രിന്റിങ് അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല.

എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ചെലവു കുറഞ്ഞ ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മാത്രമല്ല, ത്രിമാന ഉപകരണങ്ങളുടെ ഡിജിറ്റല്‍ മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വേറുകളും രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി അത്തരം ഡിജിറ്റല്‍ ഡിസൈന്‍ കൈമാറുന്നതും എളുപ്പമായി.

പാശ്ചാത്യലോകത്ത് വ്യാപകമായി വിപണനം ചെയ്യപ്പെട്ട ആദ്യ ത്രീഡി പ്രിന്റര്‍ 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. 'മേക്കര്‍ബോട്ട് റിപ്ലിക്കേറ്റര്‍ 2' (MakerBot Replicator 2) എന്ന ആ പ്രിന്ററിന്റെ വില 2,200 ഡോളര്‍ (1.18 ലക്ഷം രൂപ) ആയിരുന്നു. ഇതത്ര വലിയ വിലയാണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക : 1983 ല്‍ എച്ച് പി വിപണിയിലെത്തിച്ച ആദ്യ ഡെസ്‌ക് ടോപ്പ് പ്രിന്ററിന്റെ വില 12,800 ഡോളര്‍ ആയിരുന്നു!


എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും ത്രീഡി പ്രിന്റര്‍ താങ്ങാന്‍ പറ്റുന്നതിലും വിലയേറിയതാണ്. ഭാവിയില്‍ ഈ സ്ഥിതി മാറിക്കൂടെന്നില്ല. ഡിജിറ്റല്‍ രംഗത്തെ ഏത് ഉപകരണത്തിന്റെ കഥയെടുത്താലും ചരിത്രം അതാണ് പറയുന്നത്. പത്തുവര്‍ഷം മുമ്പ് വലിയ വില കൊടുത്ത് വാങ്ങേണ്ടിയിരുന്ന ഡിജിറ്റല്‍ ക്യാമറകളുടെ വില ഇപ്പോള്‍ എത്ര താണിരിക്കുന്നുവെന്ന കാര്യം ഉദാഹരണം.

വാഹനങ്ങളുടെ എഞ്ചിനുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങിയവ സങ്കീര്‍ണ ത്രീമാനരൂപങ്ങളാണ്. ഇതുപോലുള്ളവയുടെ പരീക്ഷണ മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ത്രീഡി പ്രിന്റിങ് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ മാസങ്ങളെടുക്കുന്ന വലിയ പണച്ചെലവുള്ള ഇത്തരം മാതൃകാ നിര്‍മാണങ്ങള്‍ ആഴ്ചകള്‍ക്കൊണ്ട്, അധികം ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ത്രീഡി പ്രിന്റിങ് വഴി കഴിയും.

മാതൃകകള്‍ മാത്രമല്ല, പൂര്‍ണതോതിലുള്ള ഒട്ടേറെ ഉത്പന്നങ്ങളും ത്രീഡി പ്രിന്റിങ് വഴി നിര്‍മിക്കപ്പെടുന്നുണ്ട്. നിലവില്‍ ത്രീഡി പ്രിന്റിങിലൂടെ ഉണ്ടാക്കുന്നവയില്‍ 20 ശതമാനം മാത്രമാണ് പൂര്‍ണതോതിലുള്ള ഉത്പന്നങ്ങള്‍. 2020 ആകുമ്പോഴേക്കും അത് 50 ശതമാനമാകുമെന്ന്, ഈ രംഗത്തെക്കുറിച്ച് പഠിക്കുന്ന ടെറി വോലേഴ്‌സ് കുറച്ചുനാള്‍ മുമ്പ് 'ദി എക്കണോമിസ്റ്റി'നോട് പറയുകയുണ്ടായി.

ആഭരണവ്യവസായം, വിദ്യാഭ്യാസം, മെഡിക്കല്‍, ഡെന്റല്‍ വ്യവസായങ്ങള്‍, സിവില്‍ എന്‍ജിനിയറിങ് തുടങ്ങി, ഫോസിലുകളുടെ മാതൃക നിര്‍മാണം തുടങ്ങി അസംഖ്യം മേഖലകളില്‍ ത്രിമാന പ്രിന്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിദ്യ ഉപയോഗിച്ച് കൃത്രിമ അവയവങ്ങളും ശരീരഭാഗങ്ങളും വരെ നിര്‍മിക്കാന്‍ ശ്രമം നടന്നു വരുന്നു.

ത്രീഡി പ്രിന്റിങിന്റെ സാധ്യതകളെക്കുറിച്ച് 'ദി എക്കണോമിസ്റ്റ്' നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 1750 ല്‍ ആവിയന്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ 1450 ല്‍ അച്ചടിയന്ത്രം രംഗത്തെത്തിയപ്പോള്‍, അതുമല്ലെങ്കില്‍ 1950 ല്‍ ട്രാന്‍സിസ്റ്റര്‍ വന്നപ്പോള്‍ - അവയുടെ ഭാവി സാധ്യതകള്‍ വേണ്ടവിധം മനസിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. അതുപോലെയാണ് ത്രിമാന പ്രിന്റിങിന്റെ കാര്യവും. ഭാവിയുടെ വിദ്യയാണത്, ഭാവിയെ അടിമുടി മാറ്റാന്‍ സഹായിച്ചേക്കാവുന്ന സാങ്കേതികവിദ്യ.

(അവലംബം, കടപ്പാട് : 1. BBC News; 2. Wikipedia; 3. The Printed World, The Economist, Feb 10, 2011; 4. A new brick in the Great Wall, The Economist, April 27, 2013; 5. A 3-D Printed Gun, MIT Technology Review, May 3, 2013)

Saturday, June 01, 2013

തേങ്ങാക്കള്ളന്‍ !


ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. 'തേങ്ങാക്കള്ളന്‍' എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ!

കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ 'തേങ്ങാ ഞണ്ട്' അഥവാ 'കോക്കനട്ട് ക്രാബ്' ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് - 'കള്ളന്‍ ഞണ്ട്' ( Robber Crab ), 'തേങ്ങാക്കള്ളന്‍' ( Palm Theif ) എന്നിങ്ങനെ (ശാസ്ത്രീയ നാമവും കേട്ടോളൂ - Birgus latro).


അവന്‍ കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും. ശരീരഭാരം നാല് കിലോഗ്രാം വരെ. കരയില്‍ കാണുന്ന ഏറ്റവും വലിയ 'ആര്‍ത്രോപോഡ്' ( arthropod ) ആണ് തേങ്ങാ ഞണ്ട്. ഈ ഞണ്ടിന് വെള്ളത്തില്‍ കഴിയാനാകില്ല (മുട്ടവിരിഞ്ഞ് ലാര്‍വ ഘട്ടത്തില്‍ കടല്‍വെള്ളത്തിലാണ് കഴിയുക എങ്കിലും).

'തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്' - തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌ക്കര്‍ പറയുന്നു.


ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. 'തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നറുക്കകാല്‍കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും'-അദ്ദേഹം വിവരിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം (ഇതോടൊപ്പമുള്ള മാപ്പ് കാണുക). ഒരിടത്ത് അവ കാണപ്പെടാനുള്ള പ്രധാന ഉപാധി, അവിടെ തെങ്ങുണ്ടാകണം എന്നതാണ്.

തന്റെ വിഖ്യാതമായ ബീഗിള്‍ യാത്രയ്ക്കിടെ സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനെയും ഈ ഞണ്ടുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗമായ കീലിങ് ദ്വീപില്‍ വെച്ച് ഈ ഞണ്ടുകളെ കണാനിടവന്നപ്പോള്‍ അവയെ 'ഭീകരസത്വങ്ങളെ'ന്നാണ് ഡാര്‍വിന്‍ വിശേഷിപ്പിച്ചത്.

തേങ്ങായിട്ട് തിന്നുമെങ്കിലും, തേങ്ങ മാത്രമല്ല ഈ ഞണ്ടുകളുടെ ഭക്ഷണം. കായ്കളും കനികളും ഉണങ്ങി വീഴുന്ന മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളും ചത്ത ജീവികളുമൊക്കെ ഇവ ഭക്ഷണമാക്കും. കാഴ്ച്ച അത്ര മികച്ചതല്ലെങ്കിലും, തേങ്ങാ ഞണ്ടുകള്‍ക്ക് മണംപിടിക്കാനുള്ള കഴിവ് അസാധാരണമാണ്. ഭക്ഷണം കണ്ടെത്തുന്നത് മണംപിടിച്ചാണ്.


'അതിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. ഒരിക്കല്‍ അതൊന്ന് പരീക്ഷിച്ചറിയാനുള്ള അവസരം എനിക്കുണ്ടായി'-സതീഷ് ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.

തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, 'സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. 'ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു.'

തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.


സംഭവം ഗംഭീരമാണെങ്കിലും ഈ ജീവിവര്‍ഗത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. ഇത്രയും വലിപ്പമുള്ളതിനാല്‍, സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ടൊരു വിരുന്നാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കിയതിന് കണക്കില്ല.

ഒരു ജീവിയെ കണക്കില്ലാതെ കൊന്നൊടുക്കിയാല്‍ എന്തുസംഭവിക്കുമോ, അത് തേങ്ങാ ഞണ്ടിന്റെ കാര്യത്തിലുമുണ്ടായി. വംശനാശം നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ ഇപ്പോഴത്തെ സ്ഥാനം. കൃത്യമായി എത്രയെണ്ണം ഭൂമുഖത്ത് അവശേഷിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഐ.യു.സി.എന്‍.പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട് :  Environmental Graffiti Site. തേങ്ങാ ഞണ്ടുകളെപ്പറ്റി കൂടുതല്‍ അറിയാനും വീഡിയോകള്‍ കാണാനും :  ARKive Site )

Thursday, May 30, 2013

പ്രാക്ചരിത്ര ഭൂപടത്തില്‍ ഇന്ത്യ എത്തിയിട്ട് 150 വര്‍ഷം


മുകളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം നോക്കുക. ഒറ്റനോട്ടത്തില്‍ അത് വെറുമൊരു കല്‍ക്കഷണമെന്ന് തോന്നാം. സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യേക ആകൃതി ശ്രദ്ധയില്‍ പെടും. ഒരു പുരാവസ്തു ശാസ്ത്രജ്ഞനാണ് ഈ കല്‍ക്കഷണം കാണുന്നതെങ്കില്‍, ഇതൊരു ശിലായുധമാണെന്നും പ്രാചീന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന കല്‍മഴു ആണതെന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും.

ഈ ശിലായുധത്തിന്റെ പ്രത്യേകത ഇത്രയുംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയെ പ്രക്ചരിത്ര ഭൂപടത്തില്‍ എത്തിച്ച ശിലായുധമാണിത്. ചെന്നൈയ്ക്ക് സമീപം പല്ലാവരത്തുനിന്ന് ഈ കല്‍ക്കഷണം കണ്ടെത്തിയതോടെയാണ് ഇന്ത്യയില്‍ ചരിത്രാതീതകാലത്തും മനുഷ്യവാസമുണ്ടായിരുന്നു എന്ന ആദ്യ സൂചന ലഭിച്ചത്.

ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആ കണ്ടെത്തല്‍ നടത്തിയിട്ട് 150 വര്‍ഷം തികയുന്നു. 1863 മെയ് 30 നായിരുന്നു ഇന്ത്യന്‍ പ്രാക്ചരിത്രത്തില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍ (ലിഖിതചരിത്രം തുടങ്ങും മുമ്പുള്ള കാലമാണ് പ്രാക്ചരിത്രം അഥവാ prehistory).

പല്ലവാരത്തുനിന്ന് ആ കല്‍മഴു കണ്ടെത്തിയതിനെക്കുറിച്ച് അന്ന് 29 വയസ്സ് പ്രായമുള്ള റോബര്‍ട്ട് ഫൂട്ട് ഇങ്ങനെ രേഖപ്പെടുത്തി : 

'The first implement discovered was found by me on the 30 May last year [1863] among the debris thrown out of a small gravel pit a few hundred yards north of the Cantonment at Palaveram (10 miles S.W. of Madras) and about the same distance west from the high road.' (The Hindu, 27 May 2013 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്).

വെള്ളാരംപാറ ( quartzite ) ഗണത്തില്‍പെട്ട ശില കൊണ്ടുള്ള ആയുധമായിരുന്നു അത്;  ഏതാണ്ട് 15 ലക്ഷം വര്‍ഷം പഴക്കമുള്ളത്.

നരവംശം ആദ്യമായി ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങിയ പാലിയോലിറ്റിക് യുഗ ( Paleolithic Age ) ത്തിന്റെ സ്മാരകമാണ് ഫൂട്ട് ഒന്നര നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ ആ കല്‍മഴു. ഇന്ത്യയ്ക്ക് ഒരു പ്രാക്ചരിത്രം ( prehistoy ) ഇല്ലെന്ന് അന്നുവരെ നിലനിന്ന നിഗമനത്തിന്, ആ ഒറ്റ കണ്ടെത്തലോടെ അന്ത്യമായി.

പ്രാചീന മനുഷ്യന്‍ കിഴങ്ങുകളും വേരുകളും മണ്ണില്‍നിന്ന് തോണ്ടിയെടുക്കാനും, വേട്ടയാടിപ്പിടിച്ച മൃഗത്തെ കീറിമുറിച്ച് മാംസമെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ആ കല്‍മഴു.

'ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ( GSI )യിലെ ഗവേഷകനായിരുന്ന ഫൂട്ട്, തന്റെ സഹപ്രവര്‍ത്തകന്‍ വില്ല്യം കിങുമൊത്ത് മറ്റൊരു സുപ്രധാന കണ്ടെത്തല്‍ കൂടി  1863 ല്‍ തന്നെ നടത്തി. തമഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആറ്റിറംപക്കത്ത് നിന്ന് അസംഖ്യം ശിലായുധങ്ങള്‍ (കല്‍മഴു ഉള്‍പ്പടെ) കണ്ടെത്തിയതായിരുന്നു അത്.

ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ആറ്റിറംപക്കത്ത് നിന്ന് 1663 സപ്തംബര്‍ 28 നാണ് ആ കണ്ടുപിടിത്തം ഫൂട്ടും സുഹൃത്തും നടത്തിയത്. അതോടെ, ഇന്ത്യയ്ക്കും പ്രാക്ചരിത്ര ഭൂപടത്തില്‍ സ്ഥാനമുണ്ടെന്ന് അസന്നിഗ്ധമായി തെളിഞ്ഞു.

പുരാവസ്തുക്കളുടെ നൂതന കാലനിര്‍ണയ സങ്കേതങ്ങളുപയോഗിച്ച് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ആറ്റിറംപക്കത്ത് നിന്ന് ലഭിച്ച ശിലായുധങ്ങള്‍ക്ക് 15 ലക്ഷത്തിലേറെ പഴക്കമുണ്ട് എന്നാണ്. പാലിയോലിറ്റിക് യുഗത്തിന്റെ അവശിഷ്ടങ്ങളാണ് അവ എന്ന് വ്യക്തം.

നരവംശത്തിന്റെ ചരിത്രത്തിലെ സുദീര്‍ഘമായ ഒരു കാലയളവാണ് പാലിയോലിറ്റിക് യുഗം. ഏതാണ്ട് 26 ലക്ഷം വര്‍ഷം മുമ്പ് ഏറ്റവും പ്രാകൃതമായ ആയുധങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയ ഘട്ടത്തില്‍ ആ യുഗം ആരംഭിക്കുന്നു. പതിനായിരം വര്‍ഷംമുമ്പ് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയ സമയം വരെ അത് നീളുന്നു.

പാലിയോലിറ്റിക് യുഗത്തിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശത്ത് മാത്രമാണ് നരവംശം ഉണ്ടായിരുന്നത്.  ഏതാണ്ട് 15-20 ലക്ഷം വര്‍ഷം മുമ്പ് പ്രാചീന നരവംശത്തിലെ അംഗങ്ങള്‍ ( hominids ) കുറെയെണ്ണം ചെറുസംഘങ്ങളായി ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി. തെക്കന്‍ യൂറോപ്പിലും ഏഷ്യന്‍ മേഖലയിലും അവര്‍ പാര്‍പ്പുറപ്പിച്ചു. അതില്‍ ചില സംഘങ്ങള്‍ ഇന്ത്യയിലുമെത്തിയെന്നാണ് ഫൂട്ടിന്റെ കണ്ടെത്തല്‍ അടിവരയിട്ടുറപ്പിച്ചത്.

ഒട്ടേറെ വിഷയങ്ങളില്‍ താത്പര്യമുള്ള ഒരു ഗവേഷകനായിരുന്നു റോബര്‍ട്ട് ഫൂട്ട്. ഭൗമശാസ്ത്രം, പുരാവസ്തുശാസ്ത്രം, പ്രാചീന ജീവശാസ്ത്രം ( palaeontology ), വംശീയശാസ്ത്രം, മ്യൂസിയം സ്ഥാപിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം അതീവ തത്പരനായിരുന്നു.

ശിലായുധങ്ങളും മറ്റും കണ്ടെത്തുക മാത്രമല്ല, വിശദീകരണങ്ങള്‍ ചേര്‍ത്ത് അവയെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച് സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഭാവിതലമുറകള്‍ക്ക് അവ ഉപയോഗപ്പെടണം എന്ന കരുതല്‍ അദ്ദേഹം എപ്പോഴുമെടുത്തു.


പല്ലാവരം, ആറ്റിറംപക്കം, സേലം, ബറോഡ, ഹൈദരാബാദ് തുടങ്ങിയ മേഖലകളില്‍നിന്ന് ഫൂട്ട് കണ്ടെത്തിയ ശിലായുഗ ഉപകരണങ്ങളുടെ ശേഖരം ഇപ്പോള്‍ എഗ്‌മോറിലുള്ള ഗവണ്‍മെന്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. 40,000 രൂപ നല്‍കി 1904 ല്‍ മദ്രാസ്സ് സര്‍ക്കാര്‍ ആ ശേഖരം സ്വന്തമാക്കുകയായിരുന്നു.

1834 സപ്തംബര്‍ 22 ന് ഇംഗ്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് ഫൂട്ട് 33 വര്‍ഷം ഇന്ത്യയില്‍ പുരാവസ്തു പഠനം നടത്തി. 'ഇന്ത്യന്‍ പ്രാക്ചരിത്രത്തിന്റെ പിതാവ്' ( Father of Indian Prehistory ) എന്ന് പലരും വിശേഷിപ്പിക്കാറുള്ള അദ്ദേഹം, 78 -ാം വയസില്‍ (1912 ഡിസബര്‍ 22 ന്) കൊല്‍ക്കത്തയില്‍ അന്തരിച്ചു.

ഫൂട്ടിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ യെര്‍ക്കാട്ട് ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സെമിത്തേരിയിലാണ് സംസ്‌ക്കരിച്ചത്. അദ്ദേഹത്തിന്റെ ശവക്കല്ലറയും സ്മാരകഫലകവും ഇപ്പോഴും അവിടെയുണ്ട്. (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : The Hindu, May 27, 2013)

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )

Thursday, April 11, 2013

ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി!

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഫിബ്രവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം ഭാഗത്ത് ബസ് യാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന പയ്യനും നാല്പതുകാരനും നമ്മില്‍ നടന്ന ഡയലോഗ്-

'അണ്ണാ, പുതിയ ഫോണെങ്ങനെ' -പയ്യന്‍

'ഓ, എന്തിരു പറയാനെടേ......സംഭവം കൊള്ളാം. പക്ഷേ, എന്റെ മോന്‍ പറയണത് ഇത് വാങ്ങിയ കാശിന് രണ്ട് ഗാലക്‌സി, എന്തോന്ന് ഗാലക്‌സി വൈ വാങ്ങാരുന്നെന്ന്' - നാല്പതുകാരന്‍

'അണ്ണന്‍ വാങ്ങിയത് ഗാലക്‌സി ഡുവോസ് അല്ലേ. അതില് ആന്‍ഡ്രോയ്ഡ് നാലല്ലേ അണ്ണാ. വൈയിലാണെങ്കില്‍ വെറും ജിഞ്ചര്‍ബ്രഡ്!' - പയ്യന്‍

'ബ്രെഡ്ഡോ ഓംലെറ്റോ....ചെല്ലാ, എനിക്കിതത്ര പിടിയില്ല. ഈ കാശിന് രണ്ടെണ്ണം വാങ്ങാരുന്നെന്ന് മോന്‍ പറഞ്ഞപ്പോള്‍, അതുകേട്ട് അമ്മായിയമ്മ പറയുകാണ്, അവര്‍ക്കും വേണമായിരുന്നു ഒരു ക്യാമറഫോണ്‍ എന്ന്. രണ്ടെണ്ണം വാങ്ങിയിരുന്നെങ്കില്‍ ഒന്ന് അവര്‍ക്കെടുക്കാമായിരുന്നു പോലും!'-നാല്‍പ്പതുകാരന്‍.

'അണ്ണന്‍ പേടിക്കണ്ട, ഉടന്‍ പുതിയ സംഭവങ്ങള്‍ വരികല്ലേ - ഫയര്‍ഫോക്‌സ്, ഉബുണ്ടു ഒക്കെ'-പയ്യന്‍

'അനിയാ, ഇപ്പോള്‍ തന്നെ പുലിവാല് പിടിച്ചപോലെയായി. ഇനി ഇത്തരം വെടിഗുണ്ടു സാധനങ്ങള്‍ക്കൂടി വന്നാല്‍ എന്തിരാകുമോ എന്തോ'-നാല്പതുകാരന്‍

അവസാനം കാര്യങ്ങള്‍ അവിടെ എത്തിയിരിക്കുന്നു, മേല്‍പ്പറഞ്ഞ സംഭാഷണം കേള്‍ക്കാനിടയായ ഈയുള്ളവന്‍ മനസിലോര്‍ത്തു. കമ്പനിയും ഫോണുമൊന്നുമല്ല, അതിലെ ഒഎസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റം ആണ് പ്രധാനം എന്നായിരിക്കുന്നു.

'ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി' എന്ന് പുതിയൊരു ആപ്തവാക്യം കൂടി രൂപപ്പെടുത്താം!

2007 ന് മുമ്പ് ലോകം എത്ര ലളിതമായിരുന്നു, ഞാനോര്‍ത്തു. ഒഎസ് എന്നു പറഞ്ഞാല്‍, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രേമികള്‍ക്കാണെങ്കില്‍ ലിനക്‌സ്. കാശുകാര്‍ക്കും പത്രാസുകാര്‍ക്കും ആപ്പിളിന്റെ മാക്. തീര്‍ന്നു. ഇതെല്ലാം ഡെസ്‌ക് ടോപ്പുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമുള്ള ഒഎസുകള്‍. കൂടുതല്‍ തല പുകയ്‌ക്കേണ്ട കാര്യമില്ലായിരുന്നു.

അന്നും മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. പക്ഷേ, മൊബൈല്‍ ഒഎസിനെക്കുറിച്ചോര്‍ത്ത് ആരും വ്യാകുലപ്പെട്ടിരുന്നില്ല. സിമ്പിയന്‍, പാം എന്നൊക്കെ ചില ടെക്കികള്‍ പറഞ്ഞിരുന്നു എന്നുമാത്രം.

എന്നാല്‍, 2007 ല്‍ കഥ മാറി. ആ ജനവരി 9 ന് 'മാക്‌വേള്‍ഡ് കോണ്‍ഫറന്‍സ് എക്‌സ്‌പോ'യില്‍ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ടു.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് നടത്തിയ ഐഫോണ്‍ അവതരണം യുട്യൂബിലുണ്ട്. അപ്രതീക്ഷിതമായ ഭാവി മുന്നിലെത്തുമ്പോള്‍, അതിനെ സ്വാഗതം ചെയ്യണോ നിരാകരിക്കണോ എന്നറിയാതെ സംഭ്രമത്തിലാകുന്ന അവസ്ഥയാണ് 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ആല്‍വിന്‍ ടോഫഌ വിവരിക്കുന്നത്. അത്തരമൊരു 'ഭാവിസംഭ്രമം' സ്റ്റീവ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആ വീഡിയ വിളിച്ചോതുന്നു.

'എല്ലായ്‌പ്പോഴും വിപ്ലവകരമായ ഒരു ഉത്പന്നം എല്ലാറ്റിനെയും മാറ്റിമറിക്കാനായി പ്രത്യക്ഷപ്പെടുന്നു' എന്ന പ്രസ്താവനയോടെ സ്റ്റീവ് ആരംഭിക്കുന്ന ഐഫോണ്‍ അവതരണം, മുമ്പ് മകിന്റോഷ് വഴി ആപ്പിള്‍ എങ്ങനെ കമ്പ്യൂട്ടര്‍ വ്യവസായത്തെയാകെ മാറ്റിത്തീര്‍ത്തുവെന്നും, ഐപോഡ് എന്ന ഐതിഹാസിക മ്യൂസിക് പ്ലെയര്‍ വഴി സംഗീതവ്യവസായം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നേറുന്നത്.

'ആ ക്ലാസില്‍ പെടുന്ന വിപ്ലവകരമായ മൂന്ന് ഉത്പന്നങ്ങളാണ് ഞങ്ങളിന്ന് അവതരിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് വലിയ ടച്ച്‌സ്‌ക്രീനോടു കൂടിയ ഒരു ഐപോഡ്. രണ്ടാമത്തേത് വിപ്ലവകരമായ ഒരു മൊബൈല്‍ ഫോണ്‍. മൂന്നാമത്തേത് വലിയ മുന്നേറ്റമാകുന്ന ഇന്റര്‍നെറ്റ് ഉപകരണം' - സ്റ്റീവ് പറഞ്ഞു.

ആ വാക്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിട്ട് അദ്ദേഹം തനത് ശൈലിയില്‍ സദസ്സിനോട് ചോദിച്ചു : 'നിങ്ങള്‍ക്കിത് മനസിലാകുന്നുണ്ടോ? മൂന്ന് വ്യത്യസ്ത ഉപകരണങ്ങളല്ലിത്, ഇത് ഒറ്റ ഉപകരണമാണ്. ഞങ്ങളതിനെ ഐഫോണ്‍ എന്ന് വിളിക്കുന്നു'. സ്‌റ്റേജില്‍ സ്റ്റീവിന് പിന്നിലെ സ്‌ക്രീനില്‍ ഐഫോണിന്റെ വലിയ ചിത്രം തെളിഞ്ഞു. ഐഫോണ്‍ എന്ന പേര് ലോകം ആദ്യമായി കേട്ടു. 

ഭാവിയാണ് തങ്ങളുടെ മുന്നില്‍ തെളിയുന്നതെന്നും, മൊബൈല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗമാണ് ഉത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അന്ന് മിക്കവരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും, സദസ്സ് കരഘോഷത്താന്‍ പ്രകമ്പനം കൊണ്ടു.

ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചത് അങ്ങനെയാണ്. മൊബൈല്‍ ഒഎസുകളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും ഐഫോണിന്റെ വരവോടെ തന്നെ.

ഐഫോണ്‍, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിള്‍ ടിവി എന്നീ ഉപകരണങ്ങളുടെ അത്മാവായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ ഐഒഎസ് ( iOS ) ആപ്പിള്‍ വികസിപ്പിച്ചത് കമ്പനിയുടെ 'മാക് ഒഎസ് എക്‌സി'ല്‍ നിന്നാണ്.

ലോകം കണ്ട ആദ്യ മൊബൈല്‍ ഒഎസ് ആയിരുന്നില്ല ഐഒഎസ്. സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകള്‍ മുമ്പും ഉണ്ടായിരുന്നു. ആദ്യ സ്മാര്‍ട്ട്‌ഫോണായ 'ഐബിഎം സിമോണ്‍' (1993) തന്നെ ടച്ച്‌സ്‌ക്രീനും ഈമെയില്‍ സംവിധാനവുമുള്ള ഫോണായിരുന്നു. 'നോക്കിയ എസ്40' (1999), 'എറിക്‌സണ്‍ ആര്‍ 380' ഫോണിലൂടെ ആദ്യമായി രംഗത്തെത്തിയ സിമ്പിയന്‍ (2000), ബ്ലാക്ക്ബറി (2002), നോക്കിയയുടെ മീമോ (2005) ഒക്കെ ഐഒഎസിന് മുമ്പ് രംഗത്തെത്തിയവയാണ്.
പക്ഷേ, യഥാര്‍ഥ മൊബൈല്‍ ഒഎസ് എങ്ങനെയായിരിക്കണം എന്ന് ഐഒഎസ് ആണ് ലോകത്തിന് കാട്ടിക്കൊടുത്തത്. ഐഫോണിനായി ആപ്പിള്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് പറയാറുണ്ട്. ശരിയാണ്. പക്ഷേ, എല്ലാറ്റിനെയും ഉപഭോക്താവിന്റെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നവീകരിക്കാന്‍ സ്റ്റീവ് ജോബ്‌സിനും സംഘത്തനുമായി. പിന്നീട് രംഗത്തെത്തിയ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളിലും ഐഒഎസ് വലിയ തോതില്‍ സ്വാധീനം ചെലുത്തി.

വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തെക്കുറിച്ച് ആപ്പിളിനെപ്പോലെ തന്നെ ധാരണയുണ്ടായിരുന്നു മറ്റൊരു കമ്പനിയുണ്ടായിരുന്നു. അത് അക്കാലത്ത് മൊബൈല്‍ രംഗവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഗൂഗിള്‍ ആയിരുന്നു. ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ സോഫ്റ്റ്‌വേര്‍ കമ്പനിയെ 2005 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത് സ്വന്തമാക്കിയിരുന്നു.

ഐഫോണ്‍ രംഗത്തെത്തിയ 2007 ല്‍ തന്നെ, സോണി, എച്ച്ടിസി, ഡെല്‍, ഇന്റല്‍, മോട്ടറോള, സാംസങ്, എല്‍ജി എന്നിങ്ങനെ ഡസണ്‍ കണക്കിന് ഐടി കമ്പനികളെ സഹകരിപ്പിച്ച് ഗൂഗിളിന്റെ നേതൃത്വത്തില്‍ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ്' നിലവില്‍ വന്നു. സൗജന്യ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയ്ഡിന്റെ വികസനവും ഉപയോഗവുമായിരുന്നു ആ കൂട്ടായ്മയുടെ ലക്ഷ്യം.

അങ്ങനെ ഗൂഗിളും മൊബൈല്‍ രംഗത്ത് എത്തി. ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 1.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി ഡ്രീം (2008) ആയിരുന്നു വിപണിയിലെത്തിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍. പിന്നീട് കണ്ടത് ഒരു ആന്‍ഡ്രോയ്ഡ് പ്രളയമാണ്. ഒട്ടേറെ റേഞ്ചുകളിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിവിധ കമ്പനികള്‍ രംഗത്തെത്തിച്ചു. സാംസങിനെപ്പോലൊരു കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാക്കി മാറ്റാന്‍ സഹായിച്ചത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. ഇന്നിപ്പോള്‍, ക്യാമറയിലേക്കും ടിവിയിലേക്കും പ്രൊജക്ടറുകളിലേക്കും, എന്തിന് ഫ്രിഡ്ജിലേക്ക് പോലും ആന്‍ഡ്രോയ്ഡ് കുടിയേറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിലേക്കാണ് ആന്‍ഡ്രോയ്ഡ് ഗൂഗിളിനെ നയിച്ചത്. ഐഒഎസിനെ അനുകരിച്ചാണ് ആന്‍ഡ്രോയ്ഡ് രൂപപ്പെടുത്തിയതെന്ന് സ്റ്റീവ് ജോബ്‌സ് തുറന്നാക്ഷേപിച്ചു. 'ശരിക്കും അതൊരു (ആന്‍ഡ്രോയ്ഡ്) മോഷണവസ്തുവാണ്' -സ്റ്റീവ് മരിക്കുന്നതിന് മുമ്പ് പ്രസ്താവിച്ചു. അതില്‍ കുറച്ച് വാസ്തവവുമുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിനെതിരെ ഒരു 'ആണവയുദ്ധ'ത്തിന് പോലും താന്‍ സന്നദ്ധനാണെന്ന് ജീവചരിത്രകാരനായ വള്‍ട്ടര്‍ ഇസാക്‌സനോട് സ്റ്റീവ് പറഞ്ഞു.

മത്സരം മുറുകുന്തോളും ആപ്പിളും ഗൂഗിളും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചു. ടെക്‌നോളജി രംഗത്ത് ഇന്ന് നടക്കുന്ന പേറ്റന്റ് യുദ്ധങ്ങളുടെ യാഥാര്‍ഥ പശ്ചാത്തലം തേടിയാല്‍ എത്തുക ഈ ശത്രുതയിലേക്കായിരിക്കും.

ഐഫോണും ആന്‍ഡ്രോയ്ഡും അരങ്ങു തകര്‍ക്കുമ്പോള്‍, ടെക് രംഗത്ത് വലിയ കൊമ്പന്‍മാരായിരുന്ന പല കമ്പനികള്‍ക്കും വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. മൊബൈല്‍ രംഗത്ത് എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലായി മൈക്രോസോഫ്റ്റ്. കൊമ്പും ചിറകുമൊടിഞ്ഞ് ചോര കിനിയുന്ന അവസ്ഥയിലായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയ. ബ്ലാക്ക്ബറിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു.

മൊബൈല്‍ ഒഎസുകള്‍ തന്നെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ജീവനേകാന്‍ തുടങ്ങിയതോടെ ഒരുകാര്യം വ്യക്തമായി. പരമ്പരാഗത കമ്പ്യൂട്ടര്‍രംഗം മൊബൈലിലേക്ക് സംക്രമിച്ചിരിക്കുന്നു. മൊബൈലാണ് ഭാവി. ആപ്പിളിനും ഗൂഗിളിനും അത് തിരിച്ചറിയാന്‍ കഴിഞ്ഞു. മൈക്രോസോഫ്റ്റ് അത് മനസിലാക്കാന്‍ വൈകി. എങ്കിലും, 2010 ഫിബ്രവരിയില്‍ അവവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ ഒഎസിന്റെയും, ആ ഒഎസിനായ നോക്കിയയുമായുണ്ടാക്കിയ കരാറിന്റെയും സഹായത്തോടെ മൊബൈല്‍ രംഗത്ത് ശക്തി തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ് ഇപ്പോഴും. മാത്രമല്ല, ടാബ്‌ലറ്റുകള്‍ക്കും കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 8 ഒഎസ് മൈക്രോസോഫ്റ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ ഇനി അവഗണിക്കാനാകില്ല എന്ന് സാരം.

2007 ല്‍ ആരംഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ഇതുവരെ രംഗം അടക്കിവാണത് ഐഫോണും ആന്‍ഡ്രോയിഡും ആയിരുന്നു. അതിന്റെ സൂചന 2012 അവസാനം ആഗോള വിപണിയില്‍ വിവിധ മൊബൈല്‍ ഒഎസുകളുടെ വിഹിതമെത്രയെന്ന് നോക്കിയാല്‍ വ്യക്തമാകും. ആന്‍ഡ്രോയ്ഡിന്റെ വിപണി വിഹിതം 2011 ല്‍ 52. 5 ശതമാനമായിരുന്നത്, 2012 ല്‍ 72.4 ശതമാനമായി. അതേസമയം, ഐഒഎസിന്റേത് 15 ല്‍ നിന്ന് 13.9 ശതമാനമായി താണു. എങ്കിലും രണ്ട് ഒഎസുകളുടെയും കൂടി മൊത്തം വിഹിതം 86 ശതമാനത്തില്‍ കൂടുതലാണ്. അവശേഷിക്കുന്ന 14 ശതമാനം മാത്രമാണ് ബാക്കി എല്ലാ മൊബൈല്‍ ഒഎസുകള്‍ക്കും കൂടിയുള്ളത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിന് സ്വീകാര്യത വര്‍ധിക്കുകയും, പുതിയ മൊബൈല്‍ ഒഎസുകള്‍ രംഗത്തെത്തുകയും ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡിനും ഐഒഎസിനും ഇപ്പോഴത്തെ അവയുടെ മൃഗീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിയുമോ?

ഒരുപക്ഷേ, ഈ ചോദ്യത്തിന് 2013 ഉത്തരം നല്‍കിയേക്കും.

പുതിയ ഒരുപിടി മൊബൈല്‍ ഒഎസുകള്‍, അതും ഐടി രംഗത്ത് മികവ് തെളിയിച്ച ഗ്രൂപ്പുകളില്‍നിന്ന്, രംഗത്തെത്തുന്നു എന്നതാണ് 2013 ന്റെ സവിശേഷത. അതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടെണ്ണമാണ് - ഉബുണ്ടു മൊബൈലും, ഫയര്‍ഫോക്‌സ് ഒഎസും. ആന്‍ഡ്രോയ്ഡ് പോലെ ലിനക്‌സ് അധിഷ്ഠിതമാണ് ഇവ രണ്ടും. മാത്രമല്ല, സ്വതന്ത്രകമ്പ്യൂട്ടിങ് ഗ്രൂപ്പുകളുടെ പിന്തുണ ഏറെയുള്ളവയാണ് രണ്ട് കമ്പനികളും.

ആന്‍ഡ്രോയ്ഡിനെയും ഐഒഎസിനെയും അപേക്ഷിച്ച് പുതുമയുള്ള ഇന്റര്‍ഫേസാണ് ഉബുണ്ടു മൊബൈലിന്റേത്. ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എംബി റാമും ആണ് ഒരു ഹാന്‍ഡ്‌സെറ്റിന് ഉബുണ്ടു മൊബൈലില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കുറഞ്ഞ യോഗ്യതകളെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഉബുണ്ടുവിനായി കാര്യമായ ആപ്ലിക്കേഷനുകളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. ലിനക്‌സ് അധിഷ്ഠിതമാകയാല്‍, ആന്‍ഡ്രോയ്ഡ് ആപുകള്‍ ഇതിലും ഓടുമെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമാണ് ഫയര്‍ഫോക്‌സ് ബ്രൗസര്‍. ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഫലം. അതിന് പിന്നിലുള്ള മോസില്ല കമ്പനിയാണ് ക്ലൗഡ് അധിഷ്ഠിത ഫയര്‍ഫോക്‌സ് ഒഎസ് അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളവയാണ്. എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാ സ്‌ക്രിപ്റ്റ് തുടങ്ങിയ വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ഈ മൊബൈല്‍ ഒഎസ് രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൗഡ് അധിഷ്ഠതമാകയാല്‍ കുറഞ്ഞ വിലയ്ക്ക് ഫയര്‍ഫോക്‌സ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയും. ഒട്ടേറെ മൊബൈല്‍ സര്‍വീസ് കമ്പനികളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഫയര്‍ഫോക്‌സ് ഒഎസിന് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2013 ലെ മറ്റൊരു മൊബൈല്‍ ഒഎസ് ആയ ബ്ലാക്ക്ബറി 10 ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. പുതിയ ഒഎസ് അവതരിപ്പിച്ചതിനൊപ്പം, ബ്ലാക്ക്ബറി സൃഷ്ടാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അതിന്റെ പേര് 'ബ്ലാക്ക്ബറി'യെന്ന് മാറ്റുകയും ചെയ്തു. നവസ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ബ്ലാക്ക്ബറി നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അവസാനത്തെ ശ്രമമെന്നാണ് ബ്ലാക്ക്ബറി 10 ന്റെ പിറവി വിലയിരുത്തപ്പെടുന്നു. ബ്ലാക്ക്ബറി ഹബ്ബ്, ഫ്‌ളോ യുഐ, ആക്ടീവ് ഫ്രെയിംസ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ബ്ലാക്ക്ബറി 10 ന്റെ വരവ്. ഉപഭോക്താക്കള്‍ എങ്ങനെ ബ്ലാക്ക്ബറി 10 നെ ഏറ്റെടുക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ.

ഇതുകൊണ്ടും തീരുന്നില്ല 2013 ലെ അവതാരങ്ങള്‍. നോക്കിയയുടെ മീഗോ ഉപയോഗിച്ച് ഒരു എച്ച്ടിഎംഎല്‍ 5 മൊബൈല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ സാംസങും ഇന്റലും കൈകോര്‍ത്തിന്റെ ഫലമാണ് ടിസെന്‍ ( Tizen ) ഒഎസ്. വെറുമൊരു മൊബൈല്‍ ഒഎസ് അല്ല ഇത്. ആന്‍ഡ്രോയ്ഡിനെപ്പോലെ, മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ടെലിവിഷനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടും. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ക്കായി ടിസെന്റെ 'സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കിറ്റ്' (SDK) ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ആപുകളുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡിനെക്കാളും മികച്ച സുരക്ഷിതത്വമാണ് ടിസെന്‍ വാഗ്ദാനം ചെയ്യുന്നത്. ടിസെന്‍ അധിഷ്ഠിതമായ ഒരു സാംസങ് ഗാലക്‌സി എസ് 3 ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

നോക്കിയയുടെ മീഗോ ഒഎസ് അടിസ്ഥാനമാക്കിയ മറ്റൊരു മൊബൈല്‍ ഒഎസ് കൂടി താമസിയാതെ രംഗത്തെത്തും - സാലിഫിഷ് ( Salifish ) ഒഎസ്. മീഗോയ്ക്ക് വേണ്ടി നോക്കിയയില്‍ പ്രവര്‍ത്തിച്ച ഡെവലപ്പര്‍മാരാണ് പുതിയ സംരംഭത്തിന് പിന്നില്‍. 'ജോല്ല' (Jolla) എന്ന പേരിലുള്ള കമ്പനിയാണ് സാലിഫിഷ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനവും ഇന്റര്‍ഫേസും സാധ്യമാകാന്‍ പാകത്തിലാണ് ഈ ഒഎസിന്റെ സൃഷ്ടി. ആം (ARM), ഇന്റര്‍ ചിപ്പുകളെ പിന്തുണയ്ക്കുന്നതാകും സാലിഫിഷ്. മള്‍ട്ടിടാസ്‌ക്കിങ് അനായാസം നടക്കും, കസ്റ്റമറൈസേഷന്‍ എത്ര വേണമെങ്കിലുമാകാം.

കഴിഞ്ഞ നവംബറില്‍ ആദ്യ സാലിഫിഷ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അത്തരം ഫോണുകളുടെ കാര്യമായ ഉത്പാദനം 2014 ലേ ആരംഭിക്കൂ. ക്യാമറകള്‍, ടെലിവിഷന്‍ തുടങ്ങി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിലാണ് സാലിഫിഷ് എത്തുക.

പുതിയ ഒഎസുകളില്‍ മിക്കതും ആന്‍ഡ്രോയ്ഡിനോട് മുട്ടാനാണ് എത്തുന്നത് എന്നകാര്യം ശ്രദ്ധിക്കുക. മത്സരം മുറുകും, തീര്‍ച്ച.

മൊബൈല്‍ ഒഎസുകളുടെ പുതിയ കാലത്തിലേക്കാണ് 2013 ഓടെ ലോകം പ്രവേശിക്കുക എന്നു സാരം. ഉപഭോക്താക്കളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വൈവിധ്യമേറും. ഇന്നവേഷന്റെ തോത് വര്‍ധിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണ്‍ തിരഞ്ഞെടുക്കാനാകും. തീര്‍ച്ചയായും ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Google Enters the Wireless World, by Miguel Helft and John Markoff, New York Times, Nov 5, 2007; 3. Wikipedia.org; 4. MB4Tech.com)