Wednesday, September 26, 2012

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ട്


റേച്ചല്‍ കേഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ്' പുറത്തുവന്നത് 1962 സപ്തംബര്‍ 27 നാണ്. ഡി.ഡി.റ്റിയുടെ അമിതോപയോഗം മൂലം ജീവലോകം നിശ്ചേതനമാകുമ്പോള്‍, പക്ഷികള്‍ പാടാനില്ലാതെ വസന്തം പോലും നിശബ്ദമായിപ്പോകുന്നതിന്റെ ദയനീയത ലോകത്തിന് നടുക്കത്തോടെ ബോധ്യപ്പെടുത്തിക്കൊടുത്തു ആ ഗ്രന്ഥം. ആധുനിക പരിസ്ഥിതിപ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആ വിഖ്യാതഗ്രന്ഥം എന്‍ഡോസള്‍ഫാന്റെ കാലത്തും പ്രസക്തമാണ്.

50 വര്‍ഷം മുമ്പ് 'സൈലന്റ് സ്പ്രിങ്' പുറത്തിറങ്ങുമ്പോള്‍, കീടനാശിനി ലോബികള്‍ അതിനെതിരെ എല്ലാ അടവും പുറത്തെടുത്തു. ഗ്രന്ഥകാരി 'വൈകാരികവും കൃത്യമല്ലാത്തതുമായ വികാരക്ഷോഭം' നടത്തുകയാണ് എന്നാണ് 'ടൈം' മാഗസിന്‍ ആ ഗ്രന്ഥത്തെ നിരൂപണം ചെയ്യുമ്പോള്‍ നടത്തിയ വിലയിരുത്തല്‍. എന്നാല്‍, തങ്ങള്‍ അന്ന് നടത്തിയ വിലയിരുത്തല്‍ കടന്നുപോയെന്ന് 'ടൈം' ഇപ്പോള്‍ ഏറ്റുപറയുന്നു.

'സൈലന്റ് സ്പ്രിങി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് വ്യാപകമായുണ്ടായ ചര്‍ച്ചയും അവബോധവും ഒടുവില്‍ അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിക്കുന്നതിന് കാരണമായി. ലോകമെങ്ങും കീടനാശികളെ ഭയാശങ്കകളോ കാണാന്‍ ആളുകളെ പ്രേരിപ്പിച്ചു. 1972 ല്‍ എന്‍വിരോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി ഡി.ഡി.റ്റി. അമേരിക്കയില്‍ നിരോധിച്ചു. മനുഷ്യന് അര്‍ബുധബാധയുണ്ടാക്കാന്‍ കാരണമാകാം എന്നതായിരുന്നു നിരോധനത്തിന് ഭാഗിക കാരണം. എന്നാല്‍, ദീര്‍ഘകാലം പ്രകൃതിയില്‍ അവശേഷിക്കുന്ന ഡി.ഡി.റ്റിയുടെ അവശിഷ്ടം നിരോധിച്ച് 40 വര്‍ഷത്തിന് ശേഷവും പ്രകൃതിയില്‍ കണ്ടെത്താനാകും.

ടൈം എഴുതുന്നു: '..the U.S. has become cleaner and healthier since Silent Spring, and the Dark Ages that serious men warned us about have yet to descend. But the fight is far from over, as the polarized debate over climate change demonstrates. Rachel Carson may have prophesied a silent spring, but the battle between her believers and her enemies will be long and loud.' (ടൈമിന്റെ റിപ്പോര്‍ട്ട് വായിക്കുക)

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ടിനെക്കുറിച്ച് 'ദി ഗാര്‍ഡിയനി'ല്‍ ജെയ് ഗ്രിഫിത്‌സ് എഴുതുന്നു : 'പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നമ്മുടെ തന്നെ നഷ്ടമാണ്, പ്രകൃതിയുടെ നിശബ്ദത മനുഷ്യ മനസിലെ എന്തിനെയോ നിശബ്ദമാക്കുന്നു'. അതാണ് 'സൈലന്റ് സ്പ്രിങ്' ഇന്നും നമ്മളോട് പറയുന്നത്.

1 comment:

Joseph Antony said...

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ടിനെക്കുറിച്ച് 'ദി ഗാര്‍ഡിയനി'ല്‍ ജെയ് ഗ്രിഫിത്‌സ് എഴുതുന്നു : 'പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നമ്മുടെ തന്നെ നഷ്ടമാണ്, പ്രകൃതിയുടെ നിശബ്ദത മനുഷ്യ മനസിലെ എന്തിനെയോ നിശബ്ദമാക്കുന്നു'. അതാണ് 'സൈലന്റ് സ്പ്രിങ്' ഇന്നും നമ്മളോട് പറയുന്നത്.