Friday, December 21, 2012

വിനോദ് പ്രഭാകരന്‍ - മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരന്‍


'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും മലയാളം വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'

ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ആരാണെന്ന് മിക്കവര്‍ക്കുമറിയാം - വിക്കിപീഡിയയുടെ സ്ഥാപകര്‍. എന്നാല്‍, മലയാളം വിക്കിപീഡിയ തുടങ്ങിയ ആളെ നമുക്കറിയാമോ. അദ്ദേഹം ആരാണ്, എവിടെയാണ്. ഇപ്പോള്‍ എന്തുകൊണ്ട് വിക്കിപീഡിയയില്‍ സജീവമല്ല. മലയാളം വിക്കിപീഡിയ തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായ സംഗതികളെന്ത്? പത്തുവര്‍ഷംമുമ്പ് ഏതുതരം സോഫ്റ്റ്‌വേര്‍ ഉപകരണങ്ങളാകാം ഉപയോഗിച്ചിട്ടുണ്ടാവുക?

മലയാളം വിക്കിപീഡിയയുടെ ചരിത്രവും വളര്‍ച്ചയും മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇത്തരം ചോദ്യങ്ങള്‍ പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ എന്റെ സുഹൃത്തുക്കളായ വിക്കി പ്രവര്‍ത്തകര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല.

ദുരൂഹതയായി അത് തുടര്‍ന്നു.

ആകെ അറിയാവുന്ന വിവരങ്ങള്‍ ഇത്രമാത്രം. 'അമേരിക്കയില്‍ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ ആണ് 2002 ഡിസംബര്‍ 21 ന് മലയാളം വിക്കിപീഡിയ തുടങ്ങിയത്. രണ്ടുവര്‍ഷം അദ്ദേഹം തന്നെ അത് കൊണ്ടുനടന്നു'. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാനെഴുതിയ ഫീച്ചറിലെ വാക്യങ്ങളാണ്. ഇതില്‍ക്കൂടുതലൊന്നും മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരനെക്കുറിച്ച് പുറത്തുവന്നിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' മാഗസിനില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചപ്പോള്‍, അതിന്റെ വിവരശേഖരണത്തിന് എന്റെ പ്രിയസുഹൃത്തും വിക്കിപ്രവര്‍ത്തകനുമായ ഷിജു അലക്‌സുമായി ബന്ധപ്പെട്ടു. സംസാരത്തിനിടെ, മലയാളം വിക്കിപീഡിയ തുടങ്ങിയയാളുമായി താന്‍ മുമ്പ് ഈമെയില്‍ ആശയവിനിമയം നടത്തിയ കാര്യം ഷിജു പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒന്നു ശ്രമിച്ചുനോക്കൂ എന്നു പറഞ്ഞ് ഒരു മെയില്‍ ഐഡിയും ഷിജു എനിക്കു നല്‍കി. 'മിക്കവാറും മറുപടി കിട്ടാന്‍ സാധ്യതയില്ല' എന്ന് ഒപ്പം എനിക്ക് മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

പക്ഷേ, എനിക്ക് മറുപടി കിട്ടി; അല്‍പ്പം വൈകിയാണെങ്കിലും!

മറുപടിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി : 'എന്റെ പേര് വിനോദ് പ്രഭാകരന്‍ എന്നാണ്. അതെങ്ങനെ 'വിനോദ് മേനോന്‍' ആയി എന്നത് ജിജ്ഞാസാജനകമാണ്'.

ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണ്, തനിക്കല്‍പ്പം സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഞാന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു. മാസങ്ങള്‍ കടന്നുപോയി. ഒടുവില്‍ അദ്ദേഹം മനസ് തുറന്നു.....!
മലയാളികള്‍ക്കും മലയാളത്തിനും അഭിമാനമായി വളര്‍ന്ന ആ സംരംഭത്തിന് പത്തുവര്‍ഷം തികയുന്ന ദിവസം, മലയാളം വിക്കിപീഡിയ തുടങ്ങിയ വിനോദ് എം.പ്രഭാകരനെ ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി (TIFR) ന്റെ ഭാഗമായ 'സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സി'ലെ റീഡര്‍. പാറശാല സ്വദേശിയായ പ്രഭാകരന്‍ നായരുടെയും കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ മാലതി ദേവിയുടെയും മകന്‍. അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസിറും മുന്‍ ഗണിതാധ്യാപകനുമായിരുന്നു പ്രഭാകരന്‍ നായര്‍. മാലതി ദേവി ബി.എസ്.എന്‍.എല്ലിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഇപ്പോള്‍ മാര്‍ത്താണ്ഡത്ത് വിശ്രമജീവിതം നയിക്കുന്നു. ഡോ.മായാ പ്രസാദാണ് വിനോദിന്റെ ഭാര്യ.

വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍, യു.എസില്‍ ഉര്‍ബാന-ഷാംപെയ്‌നിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ (മുകളിലുള്ള വിനോദിന്റെ ഫോട്ടോ അദ്ദേഹമെടുത്തതാണ്).

പത്തുവര്‍ഷംമുമ്പ് ബര്‍ക്കലി സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന സമയത്താണ് വിനോദ് മലയാളം വിക്കിപീഡിയ തുടങ്ങുന്നത്. 'ഗവേഷണ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഒരുപക്ഷെ എന്നെ പിടികൂടിയ ഗൃഹാതുരത്വത്തിനു ഒരു മറുമരുന്ന് ആയിരുന്നിരിക്കണം ഈ ഹോബി പ്രൊജക്റ്റ്'-വിനോദ് പറയുന്നു.

കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ പോലും ശരിക്കു കഴിയാത്ത കാലമായിരുന്നു അത്. മലയാളം യുണീകോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിങ്ങനെ അന്ന് നിലിവുള്ള ഒരു കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമും മലയാളത്തെ പിന്തുണച്ചിരുന്നില്ല.

മലയാളം ബ്ലോഗര്‍മാര്‍ക്കും വിക്കിപ്രവര്‍ത്തകര്‍ക്കും പരിചിതനായ സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി' ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്‌വേര്‍ ഇല്ലായിരുന്നെങ്കില്‍ തനിക്ക് മലയാളം വിക്കി സംരംഭം തുടങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് വിനോദ് സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റ് രൂപംനല്‍കിയ തൂലിക യുണീകോഡ് ഫോണ്ടും, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കു മൈക്രോസോഫ്റ്റ് വിന്‍ഡോസും ലിനക്‌സും വിനോദിന്റെ പണിയായുധങ്ങളായി.

ഫോണ്ട് പ്രശ്‌നങ്ങള്‍ സിബു ജോണിയുമായി പലപ്പോഴും ചര്‍ച്ച ചെയ്തു. ആ സമയത്ത് വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി.ചെയ്യുകയാണ്. വിക്കിപീഡിയ സംരംഭത്തില്‍ പ്രത്യക്ഷത്തില്‍ ഒരുപങ്കും വഹിച്ചില്ലെങ്കിലും, സഹോദരന്‍ മനോജ് അക്കാര്യത്തില്‍ തനിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ കാര്യം വിനോദ് ഓര്‍ക്കുന്നു (മാത്രമല്ല, ആപ്പിളിന്റെ മാകില്‍ മലയാളം വായിക്കാന്‍ സഹായിക്കുന്ന കോഡ് ഇരുവരും ചേര്‍ന്നാണ് തയ്യാറാക്കിയത്).

'മലയാളം അക്ഷരമാല, ഓണം, ശ്രീനാരായണ ഗുരു, വൈക്കം മുഹമ്മദ് ബഷീര്‍, ഇ.എം.എസ് എന്നിങ്ങനെ ചില ആദ്യകാല ലേഖനങ്ങള്‍ എഡിറ്റ് ചെയ്തത് ഒഴിച്ചാല്‍, മലയാളം വിക്കിപീഡിയ വായിക്കുകയും, അതിലേക്ക് ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് അനായാസമാക്കാനുള്ള ചില ശ്രമങ്ങളാണ് ഞാന്‍ പ്രധാനമായി നടത്തിയത്. അതിനോട് സഹകരിക്കാന്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ടെക്‌നോളജിയുമായി ബന്ധമുള്ള ചെറിയൊരു ഗ്രൂപ്പിന് വെളിയിലേക്ക് അതെത്തിയില്ല'-വിനോദ് പറയുന്നു. മാത്രമല്ല, 'മലയാളത്തിലെഴുതിയ ലേഖനങ്ങള്‍ വായിക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് കമ്പ്യൂട്ടറില്‍ വരുത്തേണ്ടതെന്ന് മറ്റുള്ളവരോട് വിശദീകരിക്കാന്‍ തന്നെ ഏറെ സമയം ചെലവിടേണ്ടിയും വന്നു'.

ആത്യന്തികമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാവുകയും, മലയാളം യുണീകോഡിന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ (ലിനക്‌സിന്റെയും) പിന്തുണ ലഭിക്കുകയും ചെയ്തതാണ് മലയാളം വിക്കിപീഡിയയുടെയും ബ്ലോഗുകളുടെയും ശരിയായ വളര്‍ച്ചയ്ക്ക് പശ്ചാത്തലമൊരുക്കിയത്. 'മലയാളം വിക്കിപീഡിയയുടെ ആദ്യ പേജ് ഞാന്‍ എഡിറ്റ് ചെയ്യുന്ന വേളയില്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഗതികളായിരുന്നു!' -വിനോദ് ഓര്‍ക്കുന്നു. വൈകിയാണ് ഉണ്ടായതെങ്കിലും, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച തന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല, താനത് പ്രതീക്ഷിച്ചത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് മലയാളം വിക്കിപീഡിയ സംരംഭത്തില്‍ പിന്നീട് അധികം സഹകരിച്ചില്ല എന്നതായിരുന്നു അറിയേണ്ടിരുന്നു ഒരു സംഗതി. 'ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ഏറെ സമയം ചെലവിടാന്‍ താന്‍ ഒരിക്കലും തീരുമാനിച്ചിരുന്നില്ല' -വിനോദ് മറുപടി നല്‍കി. 'അതിന് തുടക്കമിടുക, എങ്ങനെ മലയാളത്തില്‍ എഴുതാനും എഡിറ്റുചെയ്യാനും കഴിയുമെന്ന് വിവരിക്കുക. സ്വാഭാവികമായും കുറച്ചു സദ്ധപ്രവര്‍ത്തകര്‍ എത്തും, അവര്‍ മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊള്ളും. ഇതായിരുന്നു പ്രതീക്ഷ. അത് അമിതപ്രതീക്ഷയായിപ്പോയി എന്ന് വൈകാതെ ബോധ്യമായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പക്ഷേ, സംഭവിച്ചത് മറ്റൊന്നല്ല, ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്'-അദ്ദേഹം പറയുന്നു.

'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'.

നിലവില്‍ 27464 ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയിലുണ്ട്. പ്രതിമാസം ശരാശരി 27 ലക്ഷം പേജ് വ്യൂ ഉള്ള സൈറ്റായി അത് വളര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും വിനോദിനും മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം.

കാണുക 

ഡിജിറ്റല്‍ മലയാളത്തിന് പത്ത് തികയുമ്പോള്‍ (മാതൃഭൂമി ലേഖനം)

ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ഭാവി അടയാളപ്പെടുത്തുന്ന മഹത്തായ സംരംഭങ്ങളിലൊന്നാണ് മലയാളം വിക്കിപീഡിയ  ഒരുപക്ഷേ, സമാനതകളില്ലാത്ത ഒന്ന്. വിജ്ഞാനവിനിമയത്തിന്റെയും ഭാഷാപ്രവര്‍ത്തനത്തിന്റെയും ആണിക്കല്ലായി ഡിജിറ്റല്‍ലോകം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മലയാളഭാഷയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ സാന്നിധ്യമാണ് മലയാളം വിക്കിപീഡിയ......തുടര്‍ന്ന് വായിക്കുക

Saturday, December 15, 2012

സൈബര്‍സ്‌പേസ് എന്ന അഞ്ചാം യുദ്ധമുഖം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' നവംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
1982 ജൂണ്‍. ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ ലോകം. സോവിയറ്റ് യൂണിയനിലെ സൈബീരിയില്‍ ഒരു വന്‍സ്‌ഫോടനം നടന്നതായി അമേരിക്കയുടെ ചാരഉപഗ്രഹം കണ്ടെത്തി. മിസൈല്‍ തൊടുത്തുവിട്ടതാണോ, പുതിയൊരു ആണവപരീക്ഷണമാണോ എന്നൊക്കെ സംശയമുണര്‍ന്നു. യഥാര്‍ഥത്തില്‍ അത് സോവിയറ്റ് വാതകക്കുഴലിലുണ്ടായ വന്‍സ്‌ഫോടനമായിരുന്നു.

മുന്‍ അമേരിക്കന്‍ വ്യോമസോനാ സെക്രട്ടറി തോമസ് റീഡിന്റെ ഓര്‍മക്കുറിപ്പുകളില്‍ ആ വാതക്കുഴല്‍ സ്‌ഫോടനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.ആയിരുന്നുവത്രേ സ്‌ഫോടനത്തിന് പിന്നില്‍.

പരമ്പരാഗത ചാരപ്രവര്‍ത്തന തന്ത്രമായിരുന്നില്ല അക്കാര്യത്തില്‍ സി.ഐ.എ.അനുവര്‍ത്തിച്ചത്. വാതകക്കുഴലുകളുടെ നിയന്ത്രണം സാധ്യമാകുന്ന ഒരു കനേഡിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം സോവിയറ്റ് ചാരന്‍മാന്‍ ചൂണ്ടാന്‍ പോകുന്ന കാര്യം മനസിലാക്കി, ആ പ്രോഗ്രാമിലൊരു സൂത്രപ്പണി ഒപ്പിച്ചുവെയ്ക്കുകയാണ് ചെയ്തത്. കുറച്ചുദിവസം പ്രോഗ്രാം ഗംഭീരമായി പ്രവര്‍ത്തിക്കും...അതുകഴിഞ്ഞാല്‍, വാതകം പമ്പുചെയ്യുന്നതിന്റെ വേഗവും വാല്‍വ് ക്രമീകരണവും അത് സ്വയം പുനക്രമീകരിക്കും. വാതക്കുഴലിന്റെ സന്ധികള്‍ക്ക് താങ്ങാന്‍ പറ്റാത്തത്ര സമ്മര്‍ദമുണ്ടാകും. ഫലം ഉഗ്രസ്‌ഫോടനം.

സ്‌പേസില്‍നിന്ന് നോക്കിയാല്‍ ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആണവേതര സ്‌ഫോടനങ്ങളില്‍ ഒന്നായിരുന്നു 1982 ലേതെന്ന് തോമസ് റീഡ് രേഖപ്പെടുത്തുന്നു.

ഇനി 28 വര്‍ഷം മുന്നോട്ടുവരിക. 2010 ജൂണ്‍. വെബ്‌സുരക്ഷാകമ്പനിയായ സിമാന്റെക് പുതിയൊരു കമ്പ്യൂട്ടര്‍ വൈറസിനെ തിരിച്ചറിയുന്നു. പേര് 'സ്റ്റക്‌സ്‌നെറ്റ്' (Stuxnte). കമ്പ്യൂട്ടര്‍ വൈറസുകളുടെ 39 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവായിരുന്നു സ്റ്റക്‌സ്‌നെറ്റ്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാനും, പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും സൈബര്‍ ക്രിമിനലുകളുടെ പക്കലെ ആയുധമായിരുന്നു അത്രകാലവും കമ്പ്യൂട്ടര്‍ വൈറസുകളെങ്കില്‍, സ്റ്റക്‌സ്‌നെറ്റിന്റെ അവതാരലക്ഷ്യം മറ്റൊന്നായിരുന്നു. ഇറാന്റെ ആണവപരിപാടി തകര്‍ക്കാന്‍ പടച്ചുണ്ടാക്കിയ ദുഷ്ടപ്രോഗ്രാമായിരുന്നു സ്റ്റക്‌സ്‌നെറ്റ്!

സാധാരണ കമ്പ്യൂട്ടര്‍ വൈറസുകളില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തമായിരുന്നു സ്റ്റക്‌സ്‌നെറ്റ്. മിക്ക വൈറസുകളും ഇന്റര്‍നെറ്റിലൂടെ എത്തിയാണ് കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത്. എന്നാല്‍, സ്റ്റക്‌സ്‌നെറ്റ് മുഖ്യമായും പടര്‍ന്നത് യു.എസ്.ബി. പെന്‍ഡ്രൈവുകള്‍ വഴിയാണ്. വ്യവസായിക പവര്‍പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന നിയന്ത്രണ പ്രോഗ്രാമുകളെ ബാധിക്കുംവിധമാണ് ആ വൈറസിനെ ചിട്ടപ്പെടുത്തിയിരുന്നത്. അത്തരം പ്രോഗ്രാമുകളില്‍ നിശബ്ദമായി കടന്നുകൂടി കാതലായ മാറ്റം വരുത്താന്‍ സ്റ്റക്‌സ്‌നെറ്റിനാകും. വൈറസ് ബാധിച്ച പ്രോഗ്രാം പരിശോധിച്ചാല്‍ പക്ഷേ, എന്തെങ്കിലും മാറ്റം സംഭവിച്ചതായി കാണാന്‍ കഴിയില്ല.

സ്റ്റക്‌സ്‌നെറ്റ് ശരിക്കുമൊരു 'ഒളിപ്പോരാളി'യാണെന്ന് സാരം. ഇറാനെതിരെ സൃഷ്ടിക്കപ്പെട്ട ആ വൈറസിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമായിരുന്നു എന്നകാര്യം ഇന്ന് പരസ്യമായ രഹസ്യമാണ്. വ്യവസായിക അട്ടിമറിക്കായി സൃഷ്ടിക്കപ്പെട്ട ആദ്യ കമ്പ്യൂട്ടര്‍വൈറസ് എന്ന 'ബഹുമതി'യാണ് സ്റ്റക്‌സ്‌നെറ്റിന് ലഭിക്കുക.

ഇനി മൂന്നാമതൊരു താരത്തെ പരിചയപ്പെടാം. പേര് 'ഷാമൂണ്‍ വൈറസ്' (Shamoon virus). വെബ് സുരക്ഷാകമ്പനികളായ സിമാന്റെക്, കാസ്‌പെര്‍സ്‌കി ലാബ്, സെക്യുലെര്‍ട്ട് എന്നിവ ചേര്‍ന്ന് 2012 ആഗസ്ത് 16 നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. 'ഡിസ്ട്രാക്' (Disttrack) എന്ന പേരിലും അറിയപ്പെടുന്ന ഈ വൈറസ്, സൗദി അറേബ്യയിലെ ഔദ്യോഗിക എണ്ണക്കമ്പനിയായ 'അരാംകോ' (Aramco)യെ ആണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയിലെ മൂന്നുലക്ഷം കമ്പ്യൂട്ടറുകള്‍ വൈറസ്ബാധയാല്‍ പ്രവര്‍ത്തനരഹിതമായി!

അരാംകോയെ മാത്രമല്ല, അമേരിക്കന്‍ എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബില്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമായ 'രാസ്ഗാസ്' (Rasgas) കമ്പനിയെയും ഷാമൂണ്‍ വെറുതെ വിട്ടില്ല.

സ്റ്റക്‌സ്‌നെറ്റിന്റെ കാര്യത്തില്‍ പാലിച്ച നിശബ്ദത പക്ഷേ, ഷാമൂണ്‍ വൈറസിന്റെ കാര്യത്തില്‍ തുടരാന്‍ അമേരിക്ക തയ്യാറായില്ല. സൗദി അറേബ്യയെ പരമ്പരാഗത സുഹൃത്തായി കാണാന്‍ മടിക്കുന്ന ഇസ്രായേലും ഷാമൂണിന്റെ കാര്യത്തില്‍ പ്രതികരിച്ചു. സ്റ്റക്‌സ്‌നെറ്റ് വൈറസ് ആരുടെ സൃഷ്ടിയാണെന്ന് ആരോപിക്കപ്പെട്ടോ, ആ രണ്ട് രാജ്യങ്ങളും ഷാമൂണ്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് വാചാലരായി രംഗത്തെത്തി. അതിന്റെ കാരണം വളരെ ലളിതമായിരുന്നു. ഷാമൂണ്‍ ഇറാന്റെ സൃഷ്ടിയാണെന്ന് അമേരിക്കയും ഇസ്രായേലും കരുതുന്നു.

സ്റ്റക്‌സ്‌നെറ്റിനുള്ള ഇറാന്റെ മറുപടിയാണ് ഷാമൂണ്‍ എന്നര്‍ഥം!

വെറുമൊരു ഹൈടെക് പരീക്ഷണമായി ആരംഭിച്ച്, ഹോബിയായി വളര്‍ന്ന്, കുബുദ്ധികള്‍ക്ക് ചൂഷണത്തിനും തട്ടിപ്പിനുമുള്ള വലിയൊരു സാധ്യതയായി മാറിയ കമ്പ്യൂട്ടര്‍ വൈറസ് മേഖല, ഇപ്പോഴൊരു യുദ്ധമുഖമായി പരിണമിച്ചിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആയുധരഹസ്യങ്ങള്‍ ചോര്‍ത്താനും വ്യവസായിക അട്ടിമറി നടത്താനും സാമ്പത്തിക പ്രതിസന്ധിസൃഷ്ടിക്കാനും, മറ്റ് യുദ്ധമുഖങ്ങളെപ്പോലെ സൈബര്‍ലോകവും മാറിയിരിക്കുന്നു.

'അഞ്ചാം യുദ്ധമുഖം' എന്നാണ് സൈബര്‍സ്‌പേസ് വിശേഷിപ്പിക്കപ്പെടാറുള്ളത്. കര, കടല്‍, വായു, ബഹിരാകാശം എന്നിവയ്‌ക്കൊപ്പം അഞ്ചാമതായി സൈബര്‍ലോകം എത്തുന്നു. രാജ്യാതിര്‍ത്തികളോ മറ്റ് പരിമിധികളോ ഇല്ലാതെ, ലോകത്തെവിടെയും ഇരുന്ന് ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താം എന്നതാണ് ഇന്റര്‍നെറ്റ് നല്‍കുന്ന സൗകര്യം.

ഇന്റര്‍നെറ്റ് വഴി സര്‍വതും ഇന്ന് പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബാങ്കുകളും സൈനികകേന്ദ്രങ്ങളും ആയുധപരീക്ഷണശാലകളും മിസൈല്‍ നിയന്ത്രണകേന്ദ്രങ്ങളും, എന്തിന് അമേരിക്കയെപ്പോലുള്ള രാജ്യങ്ങളില്‍ സൈനികര്‍ പോലും ഇന്ന് 'കണക്ടഡ്' ആണ്. ഇതില്‍ ഏതിനെ വേണമെങ്കിലും സൈബര്‍യുദ്ധത്തിന്റെ ലക്ഷ്യസ്ഥാനമായി നിശ്ചയിക്കാവുന്നതേയുള്ളൂ.

നിയന്ത്രണസംവിധാനം തകരാറിലായാല്‍ മിസൈല്‍ വെറും കളിപ്പാട്ടം മാത്രമാകും. ബാങ്കിങ് ശൃംഖല തകരാറിലായാല്‍ പണമിടപാടുകള്‍ താറുമാറാകും. വ്യോമയാനസംവിധാനത്തില്‍ ഏതെങ്കിലും സൈബര്‍പോരാളി നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയാല്‍ എന്താകും ഫലം. വൈദ്യുതഗ്രിഡുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ സൈബര്‍ ആയുധങ്ങള്‍ക്ക് കഴിഞ്ഞാല്‍......പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാവുക.

-------------------------

1971 ല്‍ ബി.ബി.എന്‍.ടെക്‌നോളജീസിലെ ബോബ് തോമസ് പരീക്ഷണാര്‍ഥം സൃഷ്ടിച്ച 'ക്രീപ്പര്‍' (Creeper) എന്ന സ്വയംപെരുകുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ആയിരുന്നു ആദ്യ കമ്പ്യൂട്ടര്‍ വൈറസ്. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയ 'അര്‍പാനെറ്റി' (ARPANET) ലാണ് ക്രീപ്പര്‍ വൈറസിനെ കണ്ടെത്തിയത്.

പുതിയയിനം വൈറസുകളെ പരീക്ഷിക്കുകയെന്നത് പിന്നീട് ഹൈടെക് രംഗത്തുള്ളവരുടെ ഹോബിയായി മാറി. സ്വയംപെരുകാന്‍ ശേഷിയുള്ള പ്രോഗ്രാമുകള്‍ക്ക് 'കമ്പ്യൂട്ടര്‍ വൈറസ്' എന്ന് പേര് ലഭിച്ചത് 1984 ലാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫ്രെഡ് കോഹന്‍ രചിച്ച ഒരു പ്രബന്ധത്തില്‍ ആ പദപ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടു.

പരീക്ഷണവും ഹോബിയും എന്നതില്‍നിന്ന് സൈബര്‍ ക്രിമിനലുകളുടെ പക്കല്‍ തട്ടിപ്പിനുള്ള വലിയൊരു ഉപാധിയായി കമ്പ്യൂട്ടര്‍ വൈറസുകള്‍ പെട്ടന്നു മാറി. വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ള പ്രോഗ്രാമുകള്‍ (ആന്റി വൈറസ് പ്രോഗ്രാമുകള്‍) നിര്‍മിക്കുന്ന സുരക്ഷാസ്ഥാപനങ്ങള്‍ ഐടി മേഖലയിലെ ശക്തമായ സാന്നിധ്യമായി.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന കമ്പ്യൂട്ടറുകള്‍ വൈറസുകള്‍ മുതല്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ വലയിലാക്കി നിയന്ത്രിക്കുന്ന വന്‍കിട 'ബോട്ട്‌നെറ്റുകള്‍' വരെ ഇന്ന് ഓണ്‍ലൈന്‍ ലോകത്ത് സാധാരണമാണ്. ബാങ്കിങ്, റീട്ടെയ്ല്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നുകിട്ടിയത്. ഒരുവശത്ത് ബാങ്ക് അക്കൗണ്ടിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയുമൊക്കെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യുമ്പോള്‍, മറുവശത്ത് വന്‍തോതില്‍ പാഴ്‌മെയില്‍ (junk mail) അയച്ച് നെറ്റ്‌വര്‍ക്കുകളെ തകരാറിലാക്കുന്നു. വ്യാജമരുന്നുകളും മോഹമരുന്നുകളും വില്‍ക്കുന്ന തട്ടിപ്പുകാരുടെ ഒരു പ്രധാന ആശ്രയമാണിന്ന് പാഴ്‌മെയിലുകള്‍.

ഒരുവര്‍ഷം ലക്ഷംകോടി ഡോളറിന്റെ നഷ്ടം സൈബര്‍ തട്ടിപ്പ് വഴിയുണ്ടാകുന്നു എന്നാണ് മുമ്പ് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ പ്രസ്താവിച്ചത്. മയക്കുമരുന്ന് കച്ചവടംപോലുള്ള അധോലോക ഏര്‍പ്പാടുകളെപ്പോലും കടത്തിവെട്ടുന്ന തരത്തിലേക്ക് സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ മാറിക്കഴിഞ്ഞതായാണ് ഒബാമ പറഞ്ഞത്.

പരമ്പരാഗത സൈബര്‍ ആക്രമണങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു യുദ്ധത്തിന്റെ സ്വഭാവം കൈവരിക്കാമെന്ന് ലോകം ആദ്യമായി തിരിച്ചറിഞ്ഞത് 2007 ലാണ്. 'ഒന്നാം ലോകവെബ്‌യുദ്ധം' (Web War I) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള എസ്‌തോണിയന്‍ ആക്രമണം ആയിരുന്നു അത്. എസ്‌തോണിയന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും ബാങ്കുകളുടെയുമൊക്കെ വെബ്‌സെര്‍വറുകള്‍ ആക്രമണത്തിനിരയായി. പാഴ്‌സന്ദേശ പ്രവാഹവും വ്യാജട്രാഫിക്കും സൃഷ്ടിച്ച് സൈറ്റുകള്‍ കിട്ടാതാക്കുന്ന 'ഡിനൈല്‍ ഓഫ് സര്‍വീസ്' ആക്രമണമായിരുന്നു എസ്‌തോണിയയ്‌ക്കെതിരെ നടന്നത്.

എസ്‌തോണിയയിലെ താലിനില്‍ സോവിയറ്റ് ഭരണകൂടം സ്ഥാപിച്ച രണ്ടാംലോകമഹായുദ്ധ സ്മാരകം മാറ്റി സ്ഥാപിക്കാന്‍ റഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് എസ്‌തോണിയ തീരുമാനിച്ചതോടെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. ശരിക്കുപറഞ്ഞാല്‍ 'സൈബര്‍ യുദ്ധം' എന്നതിനെക്കാള്‍, 'സൈബര്‍ കലാപം' എന്ന വിശേഷണമായിരിക്കും എസ്‌തോണിയ നേരിട്ട അവസ്ഥയ്ക്ക് ചേരുക. ഇന്റര്‍നെറ്റില്‍നിന്നു തന്നെ എസ്‌തോണിയയ്ക്ക് ഏതാണ്ട് ബന്ധം വിച്ഛേദിക്കേണ്ടി വന്നു.

അതിനടുത്ത വര്‍ഷം, ജോര്‍ജിയയ്‌ക്കെതിരെ റഷ്യ സൈനികനടപടി ആരംഭിച്ച സമയത്ത് സമാനമായ സൈബര്‍ ആക്രമണം ജോര്‍ജിയയ്‌ക്കെതിരെയും ഉണ്ടായി. സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കാതായി. ടെലഫോണ്‍ ലൈനുകള്‍ തകരാറിലായി. തങ്ങളുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതി ലോകത്തെ ശരിക്ക് അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ജോര്‍ജിയ.

രണ്ട് ആക്രമണങ്ങള്‍ക്കും പിന്നില്‍ റഷ്യയുടെ സൈബര്‍ സൈന്യമാണെന്ന് പലരും കരുതുന്നു. എന്നാല്‍, അന്വേഷണം എത്തിയത് റഷ്യന്‍ സൈബര്‍ ക്രിമിനലുകളിലേക്കാണ്!

റഷ്യ മാത്രമല്ല, അമേരിക്ക, ചൈന, ഇറാന്‍, ഇസ്രായേല്‍, ദക്ഷിണകൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സൈബര്‍ യുദ്ധത്തിനുള്ള പടക്കോപ്പുകള്‍ സ്വരൂപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ വികസിപ്പിച്ചിട്ടുള്ളത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈബര്‍ സൈന്യമാണത്രേ.

സൈബര്‍ യുദ്ധമെന്നത് അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഏതാനും വര്‍ഷംമുമ്പ് 'സൈബര്‍ കമാന്‍ഡി'ന് (Cyber Command) അമേരിക്ക രൂപംനല്‍കിയത്. എങ്കിലും സൈബര്‍യുദ്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനും രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യാനും അമേരിക്ക ഇഷ്ടപ്പെട്ടില്ല. അതിന് കാരണമുണ്ട്. അത്തരം ചര്‍ച്ചകള്‍, ഇന്റര്‍നെറ്റിന് മേല്‍ ചില അന്താരാഷ്ട്രനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കാകും ചെന്നെത്തുക. ഇന്റര്‍നെറ്റിന്റെ നിയന്ത്രണം യു.എന്‍.പോലുള്ള രാജ്യാന്തര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. അവിടെയാണ് പ്രശ്‌നം.

എന്നാല്‍, ഇറാന്‍ തൊടുത്തുവിട്ടതെന്ന് കരുതുന്ന ഷാമൂണ്‍ വൈറസിന്റെ വരവ് അമേരിക്കയുടെ വായ തുറപ്പിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനെറ്റ തന്നെ നേരിട്ട് രംഗത്തെത്തി. 2001 സപ്തംബര്‍ 11 ന് അമേരിക്ക നേരിട്ട ആക്രമണം വരുത്തിയതിന് തുല്യമായ നാശനഷ്ടത്തിനും ദുരിതത്തിനും സൈബര്‍ ആക്രമണം കാരണമായേക്കാം എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഏതെങ്കിലും ആക്രമണകാരിയായ രാജ്യത്തിനോ തീവ്രവാദിഗ്രൂപ്പിനോ അമേരിക്കയുടെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ വരുതിയിലാക്കാനും വന്‍നാശം വരുത്താനും സൈബര്‍ ആയുധങ്ങള്‍ സഹായിച്ചേക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 12 ന് ഒരു പ്രഭാഷണ മധ്യേ പനെറ്റ് മുന്നറിയിപ്പ് നല്‍കി.

സൈബര്‍ ആക്രമണങ്ങളുടെ രൂക്ഷതയെക്കുറിച്ച് പറയുമ്പോഴാണ് സൗദിയിലും ഖത്തറിലും എണ്ണക്കമ്പനികളെ ആക്രമിച്ച ഷാമൂണ്‍ വൈറസിനെ പനെറ്റ് പരാമര്‍ശിച്ചത്. 'സ്വകാര്യമേഖല നേരിട്ട ഏറ്റവും വിനാശകാരിയായ ആക്രമണം' എന്നാണ് ഷാമൂണ്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍, സൈബര്‍ യുദ്ധം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ കൂടിയാലോചനകള്‍ നടത്തുകയോ, അതിന് സമഗ്രമായ ഒരു പ്രതിരോധം കെട്ടിപ്പെടുത്തുകയോ ചെയ്യാനുള്ള നിര്‍ദേശമൊന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മുന്നോട്ടു വെച്ചില്ല. പരമ്പരാഗത ഊച്ചാളി ശൈലിയില്‍, സൈബര്‍ ആക്രമണം നേരിടാന്‍ 'മുന്‍കരുതല്‍ ആക്രമണം' (pre-emptive action) നടത്താന്‍ രാജ്യം തയ്യാറെടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയുടെ ഈ നിലപാട് ഏതായാലും സൈബര്‍ യുദ്ധമെന്ന ഭീഷണി നേരിടാന്‍ ഉതകില്ല എന്ന് വ്യക്തം. പുതിയ മുന്നണിയിലാണ് യുദ്ധമെങ്കില്‍ അത് നേരിടാന്‍ പഴയ തന്ത്രങ്ങള്‍ പോര എന്നത് മറ്റാരെക്കാളും കൂടുതല്‍ അറിയേണ്ടത് അമേരിക്കയാണ്. പക്ഷേ, പഠിച്ചതേ പാടൂ എന്നുവന്നാല്‍ പറഞ്ഞിട്ടെന്ത് കാര്യം!

(അവലംബം, കടപ്പാട്: 1. War in the Fifth Domain, The Economist, Jul 1, 2010; 2. Cyber War Targets ME Oil Companies, AFP, Oct 22, 2012; 3. Wikipedia.org; 4. വ്യവസായിക അട്ടിമറിക്ക് ഒരു സൈബര്‍ ഒളിപ്പോരാളി, സുജിത് കുമാര്‍, മാതൃഭൂമി ഓണ്‍ലൈന്‍, സപ്തം 27, 2010)

Monday, November 05, 2012

ജപ്തിചെയ്യപ്പെടുന്ന കൈരളീയ പൈതൃകം


മലയാളംഭാഷ ആദ്യമായി അച്ചടിരൂപം പൂണ്ടത് 1678 ലാണ്, ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തില്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 12 വാല്യങ്ങളുള്ള ആ ഗ്രന്ഥം രചിച്ചതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ചേര്‍ത്തല സ്വദേശിയും പ്രശസ്ത പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്യുതന്‍.

അന്ന് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ഇട്ടി അച്യുതനെ കൊച്ചികോട്ടയിലേക്ക് ക്ഷണിച്ചു വരുത്തി, ഹോര്‍ത്തൂസ് നിര്‍മിതിയുടെ മുഖ്യചുമതല ഏല്‍പ്പിക്കുകയായിരുന്നു. മലയാളഭാഷയുടെയും കേരളീയ പൈതൃകത്തിന്റെയും കാര്യത്തില്‍ ഏറെ പ്രധാന്യമുള്ള രേഖയായി മാറി ഹോര്‍ത്തൂസ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇട്ടി അച്യുതന്‍ പിറന്നതെന്ന് കരുതുന്ന തറവാട്, അദ്ദേഹത്തിന്റെ പേരിലുള്ള ബലിപ്പുര (കുര്യാല)യും, അദ്ദേഹം പരിപാലിച്ച ഔഷധത്തോട്ടത്തിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്ന സ്ഥലം, ജപ്തിഭീഷണി നേരിടുന്നു എന്നറിയുന്നത് തീര്‍ച്ചയായും സങ്കടകരമാണ്. ഒരു വിശ്വമലയാള മഹോത്സവത്തിന്റെ ഹാങോവറില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല ഇനിയും. മലയാളഭാഷയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല ഉത്ഘാടനംചെയ്യപ്പെട്ടതിന്റെ അഭിമാനത്തിലുമാണ് കേരളീയര്‍. തീര്‍ച്ചയാം ആ സമയത്ത് കേള്‍ക്കേണ്ട വാര്‍ത്ത തന്നെയാണിത്!

ചേര്‍ത്തലയില്‍നിന്നുള്ള വാര്‍ത്ത വായിക്കുക-
ഇട്ടി അച്യുതന്റെ ജന്മസ്ഥലം ജപ്തിഭീഷണിയില്‍
http://bit.ly/UbLMf3

ചേര്‍ത്തല: മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സസ്യശാസ്ത്രഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചയിതാക്കളിലെ പ്രധാനി ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന കൊല്ലാട്ട് പുരയിടം ജപ്തിഭീഷണിയില്‍. പുരയിടം സംരക്ഷിക്കാന്‍ വഴിയില്ലാതെ ഇട്ടി അച്യുതന്റെ നാലാം തലമുറയില്‍പ്പെട്ടവര്‍ നിസ്സഹായാവസ്ഥയില്‍.

കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല.

വെട്ടയ്ക്കല്‍, തങ്കി സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് ഈ വസ്തു ഈടാക്കി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്കുകള്‍ നിയമനടപടികളുമായി നീങ്ങിയത്. കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലുള്‍പ്പെട്ട കൊല്ലാട്ട് പുരയിടത്തില്‍ താമസിച്ചിരുന്ന ഇട്ടി അച്യതന്റെ നാലാം തലമുറക്കാരനായ പുഷ്‌കരനായിരുന്നു സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. മുതലും പലിശയും പെരുകി കടം 10 ലക്ഷം കവിഞ്ഞു. കടബാധ്യതയും രോഗങ്ങളുംമൂലം പുഷ്‌കരന്‍ (61) ഏതാനുംമാസം മുമ്പ് ആത്മഹത്യ ചെയ്തു.

ഇപ്പോള്‍ ബാധ്യതയെല്ലാം പുഷ്‌കരന്റെ ഭാര്യ ഉമയമ്മയുടെയും വിദ്യാര്‍ഥികളായ ഹരികൃഷ്ണന്റെയും ഐശ്വര്യയുടെയും ചുമലിലായി. പാരമ്പര്യത്തിന്റെ പെരുമയുണ്ടെങ്കിലും നിത്യജീവിതത്തിനുപോലും വഴിയില്ലാതെ ഇവര്‍ വിഷമിക്കുകയാണ്.

കുര്യാല നില്‍ക്കുന്ന 66 സെന്റ് സ്ഥലം ഉമയുടെയും ഔഷധക്കാവ് നില്‍ക്കുന്ന 26 സെന്റ് മരിച്ചുപോയ പുഷ്‌കരന്റെയും പേരിലാണ്. ഈ സ്ഥലങ്ങള്‍ ഈടുവച്ച് തങ്കി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഏഴുവര്‍ഷം മുമ്പെടുത്ത രണ്ടുലക്ഷം തിരിച്ചടവുകളില്ലാതെ പെരുകി നാലരലക്ഷമായി. വെട്ടയ്ക്കല്‍ ബാങ്കില്‍നിന്നെടുത്ത മൂന്നരലക്ഷം അഞ്ചരയും കടന്നു.

കേരളത്തിന്റെ ആയുര്‍വേദപാരമ്പര്യം ലോകത്തിനുമുന്നില്‍ തെളിയിച്ച ഇട്ടി അച്യുതന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ ചരിത്രസ്‌നേഹികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
(മാതൃഭൂമി)

---------

അര്‍ഥമില്ലാത്ത ആഘോഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മാത്രമായി ഭാഷാസ്‌നേഹം അധപ്പതിക്കപ്പെടുന്നിടത്ത്, കേരളീയപൈതൃകം ജപ്തിഭീഷണി നേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

മേല്‍കൊടുത്ത വാര്‍ത്തയിലെ ഒരു വാചകം ശ്രദ്ധിക്കുക - 'കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല'.

ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കലും കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെയും  ഉത്തരവാദിത്വമാണ്. അല്ലാതെ നാടുനീളെ നടന്ന് മാപ്പുപറയല്‍ മാത്രമല്ല സാംസ്‌കാരികമന്ത്രിയുടെ ജോലി.

(ഹോര്‍ത്തൂസ് മലബാറിക്കൂസിനെയും ഇട്ടി അച്യുതനെയുംപറ്റി കൂടുതലറിയാന്‍ കാണുക - ഹരിതഭൂപടം)

Saturday, November 03, 2012

വെള്ളത്തിന് മുകളിലോടിയ തീവണ്ടി!


വെള്ളത്തിന് മുകളിലൂടെ തീവണ്ടി ഓടുക, അസംഭാവ്യമെന്ന് തോന്നാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെള്ളത്തിനുമേല്‍ റഷ്യക്കാര്‍ തീവണ്ടിയോടിച്ചിരുന്നു. മധ്യസൈബീരിയയിലെ ബെയ്ക്കല്‍ തടാകത്തിന് മുകളിലൂടെ, ശൈത്യകാലത്ത്!

1901-1904 കാലത്ത് ശൈത്യമാസങ്ങളില്‍ തടാകത്തിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ റയില്‍പാളം സ്ഥാപിച്ച് റഷ്യന്‍ സൈന്യമാണ് തീവണ്ടിയോടിച്ചിരുന്നത്.1904 ല്‍ ജാപ്പനീസ് ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ മഞ്ഞുപാളികള്‍ തകര്‍ന്ന് ഒരു തീവണ്ടി വെള്ളത്തില്‍ മുങ്ങിയതോടെ, തടാകത്തിന് മുകളിലെ തീവണ്ടിയോട്ടം നിലച്ചു.

ശാസ്ത്രമെഴുത്തുകാരനായ അനില്‍ അനന്തസ്വാമി രചിച്ച 'The Edge of Reason' എന്ന പുസ്തകത്തില്‍, ബെയ്ക്കല്‍ തടാകത്തിന്റെ മറുകരയില്‍ തീവണ്ടി എത്തിച്ചിരുന്നതിനെക്കുറിച്ച് വിവരണമുണ്ട്. ആധുനിക ഭൗതികശാസ്ത്രം മുന്നോട്ടുവെച്ച ശ്യാമദ്രവ്യവും ശ്യാമോര്‍ജവും പോലുള്ള പ്രഹേളികകളുടെ രഹസ്യംതേടി ലോകമെമ്പാടും നടക്കുന്ന വിചിത്ര പരീക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണത്.

ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബെയ്ക്കലി (Baikal) ലും ഒരു പരീക്ഷണം നടക്കുന്നുണ്ട്. ആകാശഗംഗയുടെ മധ്യഭാഗത്തുനിന്നെത്തുന്ന ന്യൂട്രിനോകണങ്ങളെ പിടിച്ചെടുക്കാനും, അതുവഴി തമോദ്രവ്യത്തിന്റെ രഹസ്യം കണ്ടെത്താനുമുള്ള പരീക്ഷണം. ഒന്നര കിലോമീറ്റര്‍ ആഴമുള്ള ആ തടാകത്തിനടിയില്‍ അതിനായി സങ്കീര്‍ണമായ ഒരു ന്യൂട്രിനോ ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നു.

640 കിലോമീറ്റര്‍ നീളമുള്ള ആ തടാകം ശൈത്യകാലത്ത് നാലുമാസം തണുത്തുറഞ്ഞ് കിടക്കും. അതിന് മുകളിലൂടെ വാഹനങ്ങളോടിക്കാം. ന്യൂട്രിനോ ടെലസ്‌കോപ്പിന്റെ അറ്റകുറ്റ പണി നടത്താന്‍ ശാസ്ത്രസംഘം തമ്പടിക്കുന്നത് ആ സമയത്താണ്. അത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ്, ആ തടാകത്തിലൂടെ തീവണ്ടി കടത്തിയിരുന്നതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പാത ഇന്നത്തെ നിലയില്‍ പൂര്‍ണമായിരുന്നില്ല. ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്ത് റെയില്‍പാത അവസാനിക്കും, കിഴക്കേതീരത്തുനിന്ന് വീണ്ടും ആരംഭിക്കും. 50 കിലോമീറ്റര്‍ ദൂരം തടാകം.

തീവണ്ടി എങ്ങനെ തടാകം കടക്കും. അതാണ് കൗതുകകരം. കാറുകളും ബസ്സുകളുമൊക്കെ ജങ്കാറുകളില്‍ പുഴകടത്തുന്നതുപോലെ, തീവണ്ടിയെ തടാകം കടത്താനും റഷ്യക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. പടിഞ്ഞാറെ തീരത്തെത്തുന്ന തീവണ്ടിയുടെ ക്യാരേജുകളും എഞ്ചിനും കാര്‍ഗോയും യാത്രക്കാരും ഉള്‍പ്പടെ തീവണ്ടിയെ മുഴുവനായി തന്നെ, പ്രത്യേകം നിര്‍മിച്ച ഐസ്‌ബ്രേക്കറില്‍ തടാകം കടത്തുക!

അതിന് ഒരു 'ഐസ്‌ബ്രോക്കിങ് ട്രെയിന്‍ ഫെറി' നിര്‍മിക്കുന്നത് 1897 ലാണ്. 'എസ്.എസ്.ബെയ്ക്കല്‍' എന്നായിരുന്നു അതിന്റെ പേര്. ചെറിയ ഒരു ഫെറി -എസ്.എസ്.അന്‍ഗാര-1900 ലും നിര്‍മിച്ചു. പര്യവേക്ഷകനായിരുന്നു റഷ്യന്‍ അഡ്മിറല്‍ സ്റ്റീപാന്‍ മകരോവ് (1849-1904) ആണ് രണ്ടു ഐസ്‌ബ്രേക്കറുകളും രൂപകല്‍പ്പന ചെയ്തത്.

കപ്പലുകളുടെ നിര്‍മാണം മുഖ്യമായും ഇംഗ്ലണ്ടിലാണ് നടന്നത്. ഒരോ ഭാഗങ്ങളായി പ്രത്യേകം അടയാളപ്പെടുത്തി റഷ്യയിലെത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിക്കുകയായിരുന്നു. കപ്പലുകളുടെ ചില ഭാഗങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിച്ചു. 64 മീറ്റര്‍ നീളമുണ്ടായിരുന്ന എസ്.എസ്.ബേക്കലിന് 24 തീവണ്ടി കോച്ചുകളും ഒരു എഞ്ചിനും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്തുനിന്ന് തീവണ്ടിയെ നാലു മണിക്കൂര്‍കൊണ്ട് മറുകരയെത്തിക്കാന്‍ ഐസ്‌ബ്രേക്കറുകള്‍ക്ക് കഴിഞ്ഞിരുന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള യുദ്ധം മുറുകിയ കാലമാണത്. ശൈത്യമാസങ്ങളില്‍ സൈന്യത്തെയും സാധനങ്ങളെയും തടാകത്തിന്റെ മറുകരയില്‍ വേഗം എത്തിക്കാന്‍ വേണ്ടിയാണ് തടാകത്തിന് മുകളിലെ മഞ്ഞുപാളിയിലൂടെ സൈന്യം റെയില്‍പാത സ്ഥാപിച്ചത്.

യുദ്ധം മൂലം ബെയ്ക്കല്‍ തടാകത്തിന്റെ കരയിലെ പര്‍വച്ചെരുവിലൂടെയുള്ള തീവണ്ടിപ്പാത റഷ്യ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി. അതിനാല്‍, 1905 ഓടെ ബെയ്ക്കല്‍ തടാകം വഴിയുള്ള തീവണ്ടി കടത്ത് അവസാനിച്ചു.

(അവലംബം: 1. The Edge of Reason(2010), by Anil Ananthaswamy, Penguin Books; 2. Wikipedia.org; 3.Slavorum Forum; 4.Cityofart)

Tuesday, October 30, 2012

ലിക്‌ടെന്‍സ്റ്റീന്‍ - റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്


സമ്മാനമായി കിട്ടിയ ഗ്ലോബില്‍ മൂത്തമകള്‍ ഒരു രാജ്യം കണ്ടുപിടിച്ചു. അവള്‍ക്കന്ന് പ്രായം അഞ്ചോ ആറോ വയസ്. 'പപ്പയുടെ പേരിലൊരു രാജ്യം' എന്നാണ് അവളതിനെ വിശേഷിപ്പിച്ചത്....നോക്കിയപ്പോള്‍, പപ്പ ന്യൂ ഗിനി!

പുതിയൊരു രാജ്യം 'കണ്ടുപിടിക്കുന്നതിന്റെ' ത്രില്ല് ചെറുതല്ലെന്ന് കഴിഞ്ഞ ദിവസം ഈയുള്ളവനും ബോധ്യമായി. ബില്‍ ബ്രൈസന്റെ യൂറോപ്യന്‍ യാത്രാവിവരണം ('Neither Here Nor There') വായിക്കുകയായിരുന്നു. അതിലെ പതിനെട്ടാമത്തെ അധ്യായം ഇതാണ് - 'ലിക്‌ടെന്‍സ്റ്റീന്‍' (Liechtenstein).

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍നിന്ന് തീവണ്ടിയില്‍ പുറപ്പെട്ട ബ്രൈസണ്‍ എത്തിയത് ലിക്‌ടെന്‍സ്റ്റീന്‍ എന്ന് പേരുള്ള നാട്ടിലാണ്. അത്തരമൊരു രാജ്യം ഭൂമുഖത്തുണ്ടെന്ന് അധികമാരും പ്രതീക്ഷിക്കില്ല!

'ഈ രാജ്യത്തെ സംബന്ധിച്ച സര്‍വതും അപഹാസ്യമാണ്', എന്നാണ് ബ്രൈസണ്‍ തന്റെ തനത് ശൈലിയില്‍ വിലയിരുത്തുന്നത്. ഒന്നാമത് അത് അപഹാസ്യമാംവിധം ചെറുത് (160 ചതുരശ്ര കിലോമീറ്റര്‍). കഷ്ടിച്ച് സ്വിറ്റ്‌സ്വര്‍ലന്‍ഡിന്റെ ഇരുന്നൂറ്റമ്പതില്‍ ഒന്ന് വലിപ്പം മാത്രം. ഇത് വാഷിങ്ടണ്‍ ഡി.സി.യുടെ പത്തില്‍ ഒന്‍പത് ഭാഗമേ വരൂ എന്ന് സി.ഐ.എ.യുടെ 'വേള്‍ഡ് ഫാക്ട്ബുക്ക്' പറയുന്നു.

അപഹാസ്യമെന്ന് ബ്രൈസണ്‍ വിലയിരുത്തുന്ന മറ്റൊരു സംഗതി, ആ രാജ്യത്തിന്റെ അധികാരം കൈയാളുന്ന രാജകുടുംബം കഴിഞ്ഞ 150 വര്‍ഷമായി അവിടം ഒന്ന് സന്ദര്‍ശിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നതാണ്!

ഹോളി റോമന്‍ എംപയര്‍ (Holy Roman Empire) അഥവാ പഴയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇപ്പോഴും അവശേഷിക്കുന്ന ഏക പ്രദേശമാണ് ലിക്ടെന്‍സ്റ്റീന്‍. ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത രണ്ട് രാഷ്ട്രീയകക്ഷികള്‍ (the Reds and the Blacks) ആണ് അവിടെയുള്ളത്. രണ്ടുകക്ഷികളുടെയും മോട്ടോ ഒന്നു തന്നെ : 'ദൈവത്തിലും രാജാവിലും പിതൃഭൂമിയിലും വിശ്വിസിക്കുക'!

1866 ലായിരുന്നു ലിക്‌ടെന്‍സ്റ്റീന്‍ അവസാനമായി ഒരു സൈനികനടപടിയില്‍ ഏര്‍പ്പെട്ടത്. ഇറ്റലിക്കാര്‍ക്കെതിരെ പൊരുതാന്‍ 80 പേരെ അയച്ചു. യുദ്ധത്തില്‍ ആരും മരിച്ചില്ല എന്നുമാത്രമല്ല, 'ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും'- ബ്രൈസണ്‍ പറയുന്നു - '80 പേര്‍ പോയിടത്ത് 81 പേര്‍ തിരിച്ചെത്തി!' സൈനികനീക്കത്തിനിടെ സുഹൃത്തായി കിട്ടിയ ആളായിരുന്നുവേ്രത ആ എണ്‍പത്തിയൊന്നാമന്‍!
ലോകത്ത് ആരുമായും തങ്ങള്‍ക്ക് യുദ്ധംചെയ്ത് ജയിക്കാനാകില്ല എന്ന് മനസിലാക്കിയ രാജാവ്, രണ്ടുവര്‍ഷം കഴിഞ്ഞ് സൈന്യത്തെ പരിച്ചുവിട്ടു. ഇപ്പോള്‍ സ്വന്തമായി സൈന്യമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ലിക്‌ടെന്‍സ്റ്റീന്‍.

സോസേജ് സ്‌കിന്‍സ് (sausage skins), കൃത്രിമപ്പല്ല് (false teeth) എന്നിവയുടെ നിര്‍മാണകാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഈ ചെറുരാജ്യത്തിനാണ് എന്നതാണ് അപഹാസ്യമെന്ന് ബ്രൈസന് അനുഭവപ്പെട്ട മറ്റൊരു സംഗതി.

മാത്രമല്ല, ടാക്‌സ് ലാഭിക്കാന്‍ നോക്കുന്നവര്‍ക്ക് ഭൂമിയിലെ സ്വര്‍ഗം തന്നെയാണത്രെ ലിക്‌ടെന്‍സ്റ്റീന്‍. അതിനാല്‍ മൊത്തം ജനസംഖ്യയെക്കാള്‍ (36,713) കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ അവിടെയുണ്ടത്രേ! (ഇതില്‍ ബഹുഭൂരിപക്ഷവും ആരുടെയെങ്കിലും മുന്നില്‍ കടലാസ് ഷീറ്റില്‍ ഒതുങ്ങുന്ന കമ്പനികളാണ്).

ക്രയശേഷിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍, ആളോഹരി ജി.ഡി.പി (gross domestic product) ഏറ്റവും കൂടുതലുള്ള രാജ്യമാണ് ലിക്ടെന്‍സ്റ്റീന്‍. ലോകത്ത് ഏറ്റവും കടബാധ്യത കുറഞ്ഞ രാജ്യവും ഇതുതന്നെ. ലോകത്തെ തൊഴിലില്ലായ്മ കുറഞ്ഞ രണ്ടാമത്തെ രാജ്യവും (ഒന്നാമത്തേത് മൊനാക്ക) ലിക്ടെന്‍സ്റ്റീന്‍ ആണ്.
യൂറോപ്പില്‍ ഏറ്റവുമൊടുവില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച നാട് ലിക്ടെന്‍സ്റ്റീന്‍ ആണ്. 1984 വരെ അവിടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയപ്രക്രിയയില്‍ പങ്കില്ലായിരുന്നു.

മറ്റൊരു കൗതുകകരമായ സംഗതി ലിക്ടെന്‍സ്റ്റീനിലെ ജയിലാണ്. ഒറ്റ ജയിലേ ഉള്ളൂ രാജ്യത്ത്. വളരെ ചെറിയ ജയിലായതിനാല്‍, തടവുകാര്‍ക്കുള്ള ഭക്ഷണം അടുത്തുള്ള റസ്‌റ്റോറണ്ടില്‍നിന്നാണ് എത്തിക്കുന്നതെന്ന് ബ്രൈസണ്‍ പറയുന്നു.

ലിക്ടെന്‍സ്റ്റീനില്‍ ഏറ്റവും ദുര്‍ഘടമായ സംഗതി പൗരത്വം ലഭിക്കുകയാണത്രേ. അപേക്ഷ നല്‍കുന്നയാളുടെ ഗ്രാമത്തില്‍ ആദ്യമൊരു ഹിതപരിശോധന നടക്കണം. അത് അനുകൂലമായാല്‍, പ്രധാനമന്ത്രിയും മന്ത്രിസഭയും അത് വോട്ടിനിട്ട് പാസാക്കണം...അതൊരിക്കലും സംഭവിക്കാറില്ല. അതിനാല്‍ ലിക്ടെന്‍സ്റ്റിനില്‍ കാലങ്ങളായി താമസിക്കുന്ന നല്ലൊരു പങ്ക് ആളുകള്‍ ഇപ്പോഴും 'വിദേശികളാ'ണ്!

ലിക്ടെന്‍സ്റ്റീന് രണ്ട് അയല്‍രാജ്യങ്ങളാണുള്ളത്-പടിഞ്ഞാറ് സ്വിറ്റ്‌സ്വര്‍ലന്‍ഡും കിഴക്ക് ഓസ്ട്രിയയും. ഏതാണ്ട് പൂര്‍ണമായും ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണിത്. വദൂസ് (Vaduz) ആണ് ലിക്ടെന്‍സ്റ്റീനിന്റെ തലസ്ഥാനം. തലസ്ഥാനത്തെ ജനസംഖ്യ വെറും 5000 മാത്രം.

(അവലംബം: 1. Neither Here Nor There (1991), by Bill Bryson; 2. The World Factbook, CIA; 3. Wikipedea; ചിത്രങ്ങള്‍ക്ക് കടപ്പാട് : 1001 Places Blog)

Saturday, October 27, 2012

ഭൂപടയുദ്ധങ്ങള്‍


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഒക്ടോബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.


ബ്രിട്ടനില്‍ നോര്‍ത്ത് വെയ്ല്‍സിന് വടക്കുള്ള ആംഗല്‍സീ ദ്വീപിലെ മെനായ് ബ്രിഡ്ജ് പട്ടണവും പരിസരവും കാണേണ്ട ഒരാവശ്യം കഴിഞ്ഞവര്‍ഷം എനിക്കുണ്ടായി. എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ ഒരധ്യായം ആരംഭിക്കേണ്ടത് മെനായ് ബ്രിഡ്ജിന്റെ വിവരണത്തോടെ ആയിരുന്നു.

തീര്‍ച്ചയായും, ഇങ്ങനെയൊരാവശ്യത്തിന് ബ്രിട്ടനില്‍ പോകാനുംമാത്രം സാഹചര്യമില്ലാത്ത ഈയുള്ളവന്‍ ഒരു കുറുക്കുവഴി കണ്ടു. ഗൂഗിള്‍ 'സ്ട്രീറ്റ് വ്യൂ' (Google Street View) വിനെ അഭയംപ്രാപിക്കുക.

ഗൂഗിള്‍ മാപ്‌സില്‍ മെനായ് ബ്രിഡ്ജ്, ബ്രിട്ടന്‍ എന്ന് സെര്‍ച്ച് ചെയ്ത് സ്ഥലം കണ്ടെത്തിയിട്ട് ആ പട്ടണം സൂംചെയ്തു.....സൂമിങ്ഘട്ടം അവസാനിച്ചതോടെ, ആകാശത്തുനിന്ന് താഴെ ചെന്ന് വീണത് മാതിരി ഒറ്റയടിക്ക് മെനായ് ബ്രിഡ്ജില്‍!

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നത് 360 ഡിഗ്രിയില്‍ ചുറ്റിനും മുകളിലും കാണാവുന്ന ഉന്നതറിസല്യൂഷനുള്ള ത്രിമാന ദൃശ്യം...പട്ടണത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാം, ചുറ്റിനും നോക്കിക്കാണാം. പ്രശസ്തമായ മെനായ് ബ്രിഡ്ജിന് മുകളിലൂടെ പോകാം. പ്രതീതിയാഥാര്‍ഥ്യത്തിന്റെ അത്ഭുതലോകം!

ഇന്ററാക്ടീവ് മീഡിയയുടെ സാധ്യതകള്‍ എത്രയെന്ന് സ്ട്രീറ്റ് വ്യൂ നമ്മളെ അത്ഭുതത്തോടെ ബോധ്യപ്പെടുത്തുന്നു. ബ്രിട്ടന്‍, അമേരിക്ക, ചൈന തുടങ്ങി മുപ്പതോളം രാജ്യങ്ങളിലെ ഏത് നഗരവും പട്ടണവും (വിമാനത്താവളങ്ങള്‍, സൈനികകേന്ദ്രങ്ങള്‍ തുടങ്ങിയ അതിസുരക്ഷാമേഖലകളൊഴികെ) 'ചുറ്റിനടന്ന്' കാണാനുള്ള അവസരമാണ് അതൊരുക്കുന്നത്.

പട്ടണങ്ങളും ജനവാസകേന്ദ്രങ്ങളും മാത്രമല്ല, ലോകമഹാത്ഭുതങ്ങളും ധ്രുവപ്രദേശങ്ങളും ആമസോണ്‍ കാടുകളും വരെയുണ്ട് ട്രീറ്റ് വ്യൂവില്‍. എന്തിന് കടലിനടിയില്‍പോലും ചുറ്റിനടന്ന് കാണാവുന്ന കാലം വരികയാണ്.

 2012 ഫിബ്രവരി 23 ന് ഗൂഗിള്‍ പ്രഖ്യാപിച്ച 'സീവ്യൂ' (Seaview) പ്രോജക്ട് പ്രതീക്ഷിക്കുന്ന തരത്തില്‍ മുന്നേറിയാല്‍, 2013 ഫിബ്രവരിയോടെ ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ 'ഗ്രേറ്റ് ബാരിയര്‍ റീഫി'ന്റെ 360 ഡിഗ്ര ദൃശ്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.

*********

അവിടെയാണ് പ്രശ്‌നം. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 വാങ്ങിയവര്‍ കണ്ടത് അവരുടെ ഫോണില്‍നിന്ന് ഗൂഗിള്‍ മാപ്‌സ് അപ്രത്യക്ഷമായിരിക്കുന്നു, ഒപ്പം സ്ട്രീറ്റ് വ്യൂ ഫീച്ചറും. പകരം ആപ്പിളിന്റെ സ്വന്തം 'മാപ്‌സ് ആപ്ലിക്കേഷന്‍' (Maps app) ഐഫോണില്‍ സ്ഥാനംപിടിച്ചിരിക്കുന്നു.

ആപ്പിളിന്റെ മാപ്പ് നോക്കിയവര്‍ അമ്പരന്നു. ഹൈദരാബാദിലെ ഒരു തടാകം മാപ്പില്‍ കാണാനില്ല, മസാച്യൂസെറ്റ്‌സില്‍ കേംബ്രിഡിലെ റസ്‌റ്റോറണ്ടുകള്‍ സ്ഥാനംതെറ്റിയിരിക്കുന്നു, ബര്‍ലിന്‍ കാണുന്നത് അന്റാര്‍ട്ടിക്കയില്‍! കടലിന് നടുവില്‍പോലും സ്ഥാപനങ്ങള്‍! ട്രാഫിക് സിഗ്നലുകള്‍ ഇല്ല, ഓരോ വഴിയിലും നിശ്ചിതസ്ഥലത്തേക്ക് തിരിയേണ്ടത് എവിടെനിന്ന് എന്നും വ്യക്തമല്ല.

ഇതെല്ലാം വളരെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ള ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിട്ടാണ് ആപ്പിള്‍ പുതിയ സാഹത്തിനൊരുങ്ങിയതെന്ന്, ആപ്പിളിന്റെ കടുത്ത ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായില്ല. മാപ്‌സിന്റെയും അതിലെ സൗകര്യങ്ങളുടെയും കാര്യത്തില്‍, ആപ്പിള്‍ ഉപഭോക്താക്കള്‍  ഒറ്റയടിക്ക് റോക്കറ്റ് യുഗത്തില്‍നിന്ന് കാളവണ്ടി യുഗത്തിലേക്ക് എത്തിയ പ്രതീതിയാണുണ്ടായത്.

ആപ്പിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ'ത്തിന്റെ പുതിയ പതിപ്പില്‍ (ഐഒഎസ് 6) ഗൂഗിള്‍ മാപ്‌സ് ഉണ്ടാകില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളും ആപ്പിളും തമ്മില്‍ അരങ്ങേറുന്ന സ്മാര്‍ട്ട്‌ഫോണ്‍ പോരിന്റെ പുതിയ മുഖമാണ് ഭൂപടയുദ്ധം. ഐഒഎസ് 6 ഉപയോഗിച്ച ആദ്യ ഉപകരണമായിരുന്നു കഴിഞ്ഞ സപ്തംബര്‍ 21 ന് ഉപഭോക്താക്കളുടെ പക്കലെത്തിയ ഐഫോണ്‍ 5.

മാപ്പിന്റെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളെ ഇങ്ങനെയൊരു കുടുക്കില്‍ പെടുത്തിയതിന് ഉപഭോക്താക്കള്‍ രോക്ഷാകുലരായി. ഒടുവില്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ആപ്പിള്‍ അതിന്റെ മാപ് സര്‍വീസ് മെച്ചപ്പെടുത്തുന്നതുവരെ, ഗൂഗിളിന്റെയോ ഏതു ചെകുത്താന്റെയോ മാപ്‌സ് സര്‍വീസ് ഉപയോഗിച്ചുകൊള്ളൂ എന്ന് അദ്ദേഹം ഉപഭോക്താക്കളോട് ശുപാര്‍ശയും ചെയ്തു!

ഭൂപടങ്ങളെന്നത് സാധാരണക്കാരെ സംബന്ധിച്ച് ദിക്കറിയാനും ദിശയറിയാനുമുള്ള ഉപാധിയാണ്. എന്നാല്‍, ആപ്പിളും ഗൂഗിളും പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ഭൂപടത്തിന്റെ അര്‍ഥം ഭാവിയെന്നാണ്. അതാണ് അവര്‍ ഭൂപടങ്ങളുടെ പേരില്‍ മത്സരിക്കുന്നതും യുദ്ധം ചെയ്യുന്നതും. ആ പടയോട്ടത്തില്‍ തുടക്കത്തില്‍ ആപ്പിളിനൊരു ക്ഷതംപറ്റി എന്നത് ശരി തന്നെ. എന്നാല്‍, നാളെയത് മുറിവേല്‍പ്പിക്കുക ഗൂഗിളിനായിരിക്കില്ലേ.

എന്തുകൊണ്ട് മാപ്‌സ് 
ഗൂഗിളിന്റെ പ്രധാന കച്ചവടം എന്താണ്. സംശയം വേണ്ട സെര്‍ച്ച് തന്നെ. ഇന്റര്‍നെറ്റിലെ കാക്കത്തൊള്ളായിരം സൈറ്റുകളെ അരിച്ചുപെറുക്കി, വിവരം തേടുന്നയാളുടെ മുന്നില്‍ കൃത്യമായ ഫലം എത്തിക്കുക എന്നതാണ് സെര്‍ച്ച് കൊണ്ടുദ്ദേശിക്കുന്നത്. തിരയുന്നയാള്‍ക്ക് ആവശ്യമുള്ള വിവരം സൗജന്യമായി കിട്ടുന്നു. അതേസമയം, ഇങ്ങനെയൊരു കാര്യം ഒരാള്‍ തേടിയെന്നുള്ള വിവരം ഗൂഗിളിനും കിട്ടുന്നു.

ലക്ഷക്കണക്കിനാളുകള്‍ ദിവസവും ഗൂഗിളില്‍ തിരയുമ്പോള്‍ വലിയൊരു ഡേറ്റാശേഖരമാണ് ഗൂഗിളിന് ലഭിക്കുക. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അവയുടെ വില നിശ്ചയിക്കപ്പെടുന്നതും. ആളുകള്‍ സെര്‍ച്ചുചെയ്യുമ്പോള്‍ കിട്ടുന്ന ഡേറ്റാശേഖരമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം എന്നര്‍ഥം. സെര്‍ച്ചിന് പ്രതികൂലമാകുന്ന എന്തും ഗൂഗിളിന് ഭീഷണിയാകുമെന്ന് സാരം. അവിടെയാണ് ആപ്പിളുമായി ആരംഭിച്ചിട്ടുള്ള ഭൂപടയുദ്ധം ഗൂഗിളിനെ മുറിവേല്‍പ്പിക്കുക.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിന് പുതിയൊരു മാനംകൂടി കൈവന്നു. ഒരാള്‍ 'എന്താണ് തിരയുന്നത്' എന്നതുപോല തന്നെ പ്രധാനമായി അയാള്‍ 'എവിടെയാണ് തിരയുന്നത്' എന്ന കാര്യവും. ജി.പി.എസ്.സൗകര്യമുള്ളവയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളും. അതിന്റെ സാഹായത്തോടെ ഒരു ഉപഭോക്താവ് എവിടെ, ഏത് സ്ഥാപനം അല്ലെങ്കില്‍ ഏത് ഉത്പന്നം തിരയുന്നു എന്നതൊക്കെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. ലൊക്കേഷന്‍ അധിഷ്ഠിത സര്‍വീസുകള്‍ക്ക് വലിയ പ്രാധാന്യം വന്നു എന്നര്‍ഥം.

അത്തരം സര്‍വീസുകള്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം തുറന്നതോടെ, മൊബൈല്‍ ഉപകരണങ്ങളില്‍ മാപ്പിന്റെ പ്രാധാന്യമേറി. ഗൂഗിളും ആപ്പിളും മാത്രമല്ല, ആമസോണ്‍, നോക്കിയ, ഐ.ഒ.എല്‍, യാഹൂ....എല്ലാവരുമുണ്ട് ശര്‍ക്കരക്കുടത്തില്‍ കൈയിടാന്‍!

മൊബൈല്‍ ഉപകരണങ്ങളില്‍നിന്ന് ഗൂഗിളിന് ലഭിക്കുന്ന ട്രാഫിക്കിന്റെ പകുതിയിലേറെയും മാപ്‌സ് സര്‍വീസ് വഴിയാണെന്നറിയുമ്പോള്‍, മാപ്‌സിന് ഗൂഗിളിന്റെ മുന്നോട്ടുള്ള ഗതിയില്‍ എത്ര പ്രധാന്യമുണ്ടെന്ന് മനസിലാകും. മൊബൈലാണ് ഭാവിയെന്ന് മിക്ക ടെക് പ്രവാചകരും വിധിയെഴുതിക്കഴിഞ്ഞു. ആ നിലയ്ക്ക് പ്രത്യേകിച്ചും.

'ലോകത്തെ മുഴുവന്‍ വിവരവും ഓണ്‍ലൈനില്‍ ലഭ്യമാക്കുക'യെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. അച്ചടിച്ച പുസ്തകങ്ങള്‍ പോലെ ഓഫ്‌ലൈനിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ ഗൂഗിള്‍ മുമ്പേ ശ്രമം തുടങ്ങിയതാണ്. അതിന്റെ ഭാഗമായാണ് ഭൂപടമേഖലയിലും ഗൂഗിള്‍ കൈവെച്ചത്.

ഭൂപടങ്ങള്‍ ഉണ്ടാകുന്നത്
സാധാരണ ഭൂപടം എന്നത് ഭൗതികലോകത്തെ ദൃശ്യവത്ക്കരിക്കാനുള്ള ഒരു മാര്‍ഗമാണ്. അതേസമയം, ഭൗതികലോകത്തെ ഡിജിറ്റല്‍ലോകത്തേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയാണ് ഡിജിറ്റല്‍ ഭൂപടങ്ങള്‍. ഓണ്‍ലൈന്‍ ലോകവും ഓഫ്‌ലൈന്‍ ലോകവും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമമാണ് ഡിജിറ്റല്‍ ഭൂപടങ്ങളുടെ കാര്യത്തില്‍ നടക്കുന്നത്.

സിഡ്‌നിയിലെ 'വെയര്‍ ടു ടെക്‌നേളജീസ്' (Where 2 Technologies) എന്ന തങ്ങളുടെ കമ്പനിയില്‍ ലാര്‍സ് റാസ്മുസെന്‍, ജെന്‍സ് റാസ്മുസെന്‍ എന്നീ ഡാനിഷ് സഹോദരന്‍മാര്‍ ഡിസൈന്‍ ചെയ്ത C++ പ്രോഗാമായാണ് ഗൂഗിള്‍ മാപ്‌സിന്റെ തുടക്കം. എട്ടുവര്‍ഷംമുമ്പ്, 2004 ഒക്ടോബറില്‍ ആ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്ത് പ്രസ്തുത പ്രോഗ്രാമിനെ 'ഗൂഗിള്‍ മാപ്‌സ്' സര്‍വീസായി വികസിപ്പിക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായി 2007 മെയ് 25 ന് 'സ്ട്രീറ്റ് വ്യൂ' പദ്ധതിയും ഗൂഗിള്‍ ആരംഭിച്ചു. ഭൂമിയിലെ ഓരോ ഇഞ്ച് സ്ഥലവും പര്യവേക്ഷണം ചെയ്യാന്‍ പാകത്തില്‍ ഡിജിറ്റലായി ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

സാധ്യമായ ഓരോ റോഡിലൂടെയും ഗൂഗിളിന്റെ വാഹനങ്ങള്‍ സഞ്ചരിക്കുകയും, വാഹനത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറ വഴി ആ പ്രദേശത്തെ ദൃശ്യവ്യക്തതയോടെ പകര്‍ത്തുകയും, ഒരോ തെരുവിന്റെയും 360 ഡിഗ്രി ദൃശ്യങ്ങള്‍ കമ്പ്യൂട്ടിലും സ്മാര്‍ട്ട്‌ഫോണിലും ലഭ്യമാക്കുകയുമാണ് സ്ട്രീറ്റ് വ്യൂ ചെയ്യുന്നത്.

ഏതാണ്ട് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിളിന്റെ വാഹനങ്ങള്‍ അതിനായി സഞ്ചരിച്ചുകഴിഞ്ഞു. ഭാഗികമായാണെങ്കിലും ചൈന ഉള്‍പ്പെട 30 രാജ്യങ്ങള്‍ ഇപ്പോള്‍ സ്ട്രീറ്റ് വ്യൂവിലുണ്ട്. എന്നാല്‍, ഇന്ത്യ ഇല്ല. 2011 ജൂണില്‍ ബാംഗ്ലൂരില്‍ പദ്ധതി ആരംഭിച്ചെങ്കിലും, സുരക്ഷാഭിഷണിയുടെ പേരുപറഞ്ഞ് അധികൃതര്‍ അത് വിലക്കുകയായിരുന്നു.

ഭൂമിശാസ്ത്രവിവരങ്ങള്‍, ട്രാഫിക് ഡേറ്റ, ഉപഗ്രഹ-ആകാശ ദൃശ്യങ്ങള്‍, സ്ട്രീറ്റ് വ്യൂ വാഹനങ്ങളെടുക്കുന്ന ദൃശ്യങ്ങള്‍, ലോക്കല്‍ സ്ഥാപനങ്ങളുടെയും വിലാസങ്ങളും-ഇതെല്ലാം സന്നിവേശിപ്പിച്ചാണ് ഗൂഗിളിന്റെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നത്.

മാപുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കാന്‍ വലിയ അധ്വാനവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഓരോ രാജ്യത്തിന്റെയും ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ നൂറുകണക്കിന് എന്‍ജിനയര്‍മാരുടെ അധ്വാനം വേണം. ഗൂഗിളിന്റെ ബാംഗ്ലൂര്‍ ഓഫീസിലാണ് മാപ്പിന്റെ പ്രവര്‍ത്തനം മുഖ്യമായും നടക്കുന്നതെന്നാണ് കേള്‍വി.

ലോക്കല്‍ സെര്‍ച്ചിനെ ഗൂഗിള്‍ അതിന്റെ മാപ്‌സ് സര്‍വീസുമായിട്ടാണ് കൂട്ടിയിണക്കിയിരിക്കുന്നത്. ഇതിനകം 60 ലക്ഷം ബിസിനസ് സ്ഥാപനങ്ങളും 200 ലക്ഷം വിലാസങ്ങളും, 'വ്യൂ കോഡി'ല്‍ (view codes) ആക്കാന്‍ സാധിച്ചതായി, ഗൂഗിള്‍ മാപ്‌സ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ മക്ക്ലിന്‍ഡോന്‍ അടുത്തയിടെ വെളിപ്പെടുത്തുകയുണ്ടായി.

ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ ഗൂഗിള്‍ തയ്യാറാക്കുന്നത് 'ഭാവിയുടെ ഭൂപട'മെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാകില്ല. ഡിജിറ്റല്‍ ഭൂപടത്തിന്റെ ഉടമകളാകും, വ്യക്തികള്‍ നടത്തുന്ന ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഡേറ്റ വരുംനാളുകളില്‍ കൈയാളുക. ഡറ്റ എന്നാല്‍ പണം, അല്ലാതെ മറ്റൊന്നുമല്ല!

30 സെന്റീമീറ്റര്‍ റിസല്യൂഷന്‍ (ഒരു കാല്‍പ്പാദം ഒരു പിക്‌സല്‍ എന്ന കണക്കാണിത്) വരുന്ന ഡിജിറ്റല്‍ ഭൂപടനിര്‍മാണവുമായി മൈക്രോസോഫ്റ്റ് മുന്നേറുന്നതിന്റെയും, ഡിജിറ്റല്‍ ഭൂപടരംഗത്ത് നോക്കിയയും ആമസോണും കൈകോര്‍ക്കുന്നതിന്റെയുമൊക്കെ പിന്നിലെ രഹസ്യം മറ്റൊന്നല്ല.

2006 ല്‍ 'വെക്‌സെല്‍ ഇമേജിങ്' (Vexcel Imaging) കമ്പനിയെ ഏറ്റെടുത്താണ് മൈക്രോസോഫ്റ്റ് മാപ്പിങി രംഗത്തേക്ക് ചുവടുവെച്ചതെങ്കില്‍, 'നാവ്‌ടെക്' (Navteq) എന്ന സ്ഥാപനത്തെ ഏതാണ്ട് 810 കോടി ഡോളര്‍ നല്‍കി 2007 ല്‍ സ്വന്തമാക്കിയാണ് നോക്കിയ ആ മേഖലയിലേക്ക് പ്രവേശിച്ചത്. ത്രീഡി മാപ്പിങ് കമ്പനിയായ 'അപ്‌നെക്സ്റ്റ്'(UpNext) കമ്പനിയെ ആമസോണും ഏറ്റെടുക്കുകയുണ്ടായി. ആപ്പിളിന് ഭൂപടം തയ്യാറാക്കാന്‍ ഡേറ്റ നല്‍കുന്നത് മാപ്പിങ് കമ്പനിയായ 'ടോംടോം' (TomTom) ആണ്.

ഇനി ഇറങ്ങുന്ന കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റില്‍, ഗൂഗിളിന്റേതിന് പകരം, നോക്കിയയുടെ മാപ്‌സ് സര്‍വീസായിരിക്കും ഉണ്ടാവുകയെന്ന് ആമസോണ്‍ കമ്പനി പ്രഖ്യാപിച്ചത് കഴിഞ്ഞ ആഗസ്തിലാണ്. അതിന്റെ തുടര്‍ച്ചയായി ആപ്പിളും ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിരിക്കുന്നത്.

ആപ്പിള്‍ ഏല്‍പ്പിച്ച പ്രഹരം
മൊബൈല്‍ രംഗത്ത് സ്വാധീനം ചെലുത്താന്‍ മത്സരിക്കുന്ന കമ്പനികളാണ് ഇവയെല്ലാം. എന്തുകൊണ്ട് മൊബൈല്‍ലോകത്ത് ഭൂപടത്തിന് ഇങ്ങനെ സ്വാധീനം വരുന്നു.

ഓരോ മൊബൈല്‍ പ്ലാറ്റ്‌ഫോമും ഒരോ ഇക്കോസിസ്റ്റമായാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ മൊബൈല്‍ ലോകം അവരുടേത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ലോകം മറ്റൊന്ന്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സംവിധാനം മൂന്നാമതൊന്ന്. അവിടെയാണ് ഭൂപടത്തിന്റെ പ്രാധാന്യം വരുന്നത്.

ഭൂപടം കൈയാളുന്നവര്‍ യഥാര്‍ഥത്തില്‍ വലിയ ഡേറ്റശേഖരം സ്വന്തമാക്കുകയാണെന്ന് പറഞ്ഞല്ലോ. എന്നുവെച്ചാല്‍, ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍, ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ എവിടെയാണ്, അവിടെ എന്ത് തിരയുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിന് അനായാസം ലഭിക്കുന്നു.

അതേസയമം, ആന്‍ഡ്രോയിഡ് പോലൊരു മൊബൈല്‍ ഇക്കോസിസ്റ്റം ഗൂഗിളിന് സ്വന്തമായുണ്ട് താനും. ആന്‍ഡ്രോയിഡിന്റെ മുതലാളി, ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ലോകത്തുനിന്ന് വന്‍തോതില്‍ ഡേറ്റ ശേഖരിക്കുന്നത് തീര്‍ച്ചയായും ആപ്പിളിന് ഇഷ്ടമാകില്ല.

'ആപ്പിളോ ആമസോണോ അവരുടെ യൂസര്‍മാര്‍ മുഴുവന്‍ എവിടെയാണെന്നും എന്തുചെയ്യുകയാണെന്നും മനസിലാക്കാന്‍ ഗൂഗിളിനെ അനുവദിക്കാന്‍ പോകുന്നില്ല' - മാപ്‌സ് ആപ്‌സ് നിര്‍മാണക്കമ്പനിയായ 'ലുമാറ്റികി' (Lumatic) ന്റെ ചീഫ് എക്‌സിക്യുട്ടീവ് സ്‌കോട്ട് റാഫെര്‍ അടുത്തയിടെ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.

ആപ്പിളിന് സ്വന്തം ഭൂപടസര്‍വീസ് ഉണ്ടെങ്കില്‍, ഗൂഗിളിന് കിട്ടുന്ന ഡേറ്റ കൂടി ആപ്പിളിന്റെ ശേഖരത്തിലെത്തും.

ഗൂഗിളിന് ലഭിക്കുന്ന മൊബൈല്‍ ട്രാഫിക്കില്‍ പകുതിയിലേറെയും മാപ്‌സ് സര്‍വീസില്‍ നിന്നാണെന്ന് സൂചിപ്പിച്ചല്ലോ. മാപ്‌സ് സര്‍വീസില്‍ നിന്നുള്ള ട്രാഫിക്കില്‍ പകുതിയോളം വന്നിരുന്നത് ആപ്പിളിന്റെ ഐഫോണില്‍നിന്നാണ്. 'കോംസ്‌കോര്‍ മൊബൈല്‍ മെട്രിക്‌സ്' പുറത്തുവിട്ട കണക്കു പ്രകാരം, കഴിഞ്ഞ ജൂലായ് മാസം ദിനംപ്രതി ഗൂഗിള്‍ മാപ്‌സ് സന്ദര്‍ശിക്കുന്ന ഐഫോണ്‍ യൂസര്‍മാരുടെ എണ്ണം 126 ലക്ഷമായിരുന്നു.

ആ യൂസര്‍മാര്‍ ഗൂഗിളിനെ സംബന്ധിച്ച് വളരെ വിലപിടിപ്പുള്ള സംഗതിയാണ്. ഗൂഗിളിന് ആവശ്യമായ ഡേറ്റ നല്‍കുന്നത് അവരാണ്. ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് വേണ്ട എന്നു തീരുമാനിച്ചതോടെ, ഗൂഗിളിന്റെ മാര്‍ക്കറ്റ് വിഹിതത്തില്‍ നല്ലൊരു പങ്ക് ആപ്പിള്‍ ഒറ്റയടിക്ക് പിടിച്ചെടുത്തിരിക്കുകയാണ്. എന്നുവെച്ചാല്‍, ഗൂഗിളിന്റെ മര്‍മത്തില്‍ തന്നെയാണ് ആപ്പിള്‍ പ്രഹരിച്ചതെന്ന് സാരം.

ആപ്പളും ഗൂഗിളും ചങ്ങാതിമാരായിരുന്ന കാലത്താണ് ആദ്യ ഐഫോണ്‍ പുറത്തുവന്നത്. അതില്‍ ഗൂഗിളിന്റെ മാപ്‌സ് സര്‍വീസ് മാത്രമല്ല, യുട്യൂബ്, സെര്‍ച്ച് എല്ലാമുണ്ടായിരുന്നു. ഗൂഗിള്‍ സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡുമായി ആപ്പിളിനോട് മത്സരിക്കാന്‍ രംഗത്തെത്തിയതോടെയാണ് ഇരുകമ്പനികളും പോര് തുടങ്ങിയത്.

പേറ്റന്റിന്റെ പേരില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കോടതിയില്‍ പോരാടുകയാണ്. അതിനിടയിലാണ്, ഗൂഗിളിനെ നേരിട്ട് പരിക്കേല്‍പ്പിക്കുന്ന ഭൂപടയുദ്ധവും.

ഭൂപടയുദ്ധത്തിന്റെ ആത്യന്തികഫലം എന്താകുമെന്ന് പ്രവചിക്കാനാകില്ല. ഏതായാലും ഒന്നു തീര്‍ച്ച, ഗൂഗിള്‍ മാപ്‌സ് മാത്രമാകില്ല ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പുതുമകളോടെ ഒട്ടേറെ ഭൂപടങ്ങളുണ്ടാകും.

(കടപ്പാട്: 1. How Google Builds its Maps - and What It means for the Future of Everything. Alexis Madrigal. The Atlantic, Sept. 2012; 2. Apple's Feud With Google Is Now Felt on iPhone. Claire Cain Miller, NewYork Times, Sept.23, 2012; 3. Google blog )

Wednesday, September 26, 2012

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ട്


റേച്ചല്‍ കേഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ്' പുറത്തുവന്നത് 1962 സപ്തംബര്‍ 27 നാണ്. ഡി.ഡി.റ്റിയുടെ അമിതോപയോഗം മൂലം ജീവലോകം നിശ്ചേതനമാകുമ്പോള്‍, പക്ഷികള്‍ പാടാനില്ലാതെ വസന്തം പോലും നിശബ്ദമായിപ്പോകുന്നതിന്റെ ദയനീയത ലോകത്തിന് നടുക്കത്തോടെ ബോധ്യപ്പെടുത്തിക്കൊടുത്തു ആ ഗ്രന്ഥം. ആധുനിക പരിസ്ഥിതിപ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആ വിഖ്യാതഗ്രന്ഥം എന്‍ഡോസള്‍ഫാന്റെ കാലത്തും പ്രസക്തമാണ്.

50 വര്‍ഷം മുമ്പ് 'സൈലന്റ് സ്പ്രിങ്' പുറത്തിറങ്ങുമ്പോള്‍, കീടനാശിനി ലോബികള്‍ അതിനെതിരെ എല്ലാ അടവും പുറത്തെടുത്തു. ഗ്രന്ഥകാരി 'വൈകാരികവും കൃത്യമല്ലാത്തതുമായ വികാരക്ഷോഭം' നടത്തുകയാണ് എന്നാണ് 'ടൈം' മാഗസിന്‍ ആ ഗ്രന്ഥത്തെ നിരൂപണം ചെയ്യുമ്പോള്‍ നടത്തിയ വിലയിരുത്തല്‍. എന്നാല്‍, തങ്ങള്‍ അന്ന് നടത്തിയ വിലയിരുത്തല്‍ കടന്നുപോയെന്ന് 'ടൈം' ഇപ്പോള്‍ ഏറ്റുപറയുന്നു.

'സൈലന്റ് സ്പ്രിങി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് വ്യാപകമായുണ്ടായ ചര്‍ച്ചയും അവബോധവും ഒടുവില്‍ അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിക്കുന്നതിന് കാരണമായി. ലോകമെങ്ങും കീടനാശികളെ ഭയാശങ്കകളോ കാണാന്‍ ആളുകളെ പ്രേരിപ്പിച്ചു. 1972 ല്‍ എന്‍വിരോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി ഡി.ഡി.റ്റി. അമേരിക്കയില്‍ നിരോധിച്ചു. മനുഷ്യന് അര്‍ബുധബാധയുണ്ടാക്കാന്‍ കാരണമാകാം എന്നതായിരുന്നു നിരോധനത്തിന് ഭാഗിക കാരണം. എന്നാല്‍, ദീര്‍ഘകാലം പ്രകൃതിയില്‍ അവശേഷിക്കുന്ന ഡി.ഡി.റ്റിയുടെ അവശിഷ്ടം നിരോധിച്ച് 40 വര്‍ഷത്തിന് ശേഷവും പ്രകൃതിയില്‍ കണ്ടെത്താനാകും.

ടൈം എഴുതുന്നു: '..the U.S. has become cleaner and healthier since Silent Spring, and the Dark Ages that serious men warned us about have yet to descend. But the fight is far from over, as the polarized debate over climate change demonstrates. Rachel Carson may have prophesied a silent spring, but the battle between her believers and her enemies will be long and loud.' (ടൈമിന്റെ റിപ്പോര്‍ട്ട് വായിക്കുക)

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ടിനെക്കുറിച്ച് 'ദി ഗാര്‍ഡിയനി'ല്‍ ജെയ് ഗ്രിഫിത്‌സ് എഴുതുന്നു : 'പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നമ്മുടെ തന്നെ നഷ്ടമാണ്, പ്രകൃതിയുടെ നിശബ്ദത മനുഷ്യ മനസിലെ എന്തിനെയോ നിശബ്ദമാക്കുന്നു'. അതാണ് 'സൈലന്റ് സ്പ്രിങ്' ഇന്നും നമ്മളോട് പറയുന്നത്.

Saturday, September 22, 2012

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ


കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്............കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


കേരളത്തില്‍ ചാലക്കുടി പുഴയില്‍ മാത്രം കാണപ്പെടുന്ന 'നെടും കല്‍നക്കി'യെന്ന ശുദ്ധജല മത്സ്യത്തിന് ഡിജിറ്റല്‍ലോകത്ത് എന്താണ് പ്രസക്തി. അലങ്കാരമത്സ്യമെന്ന നിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന ഈ മത്സ്യം കടുത്ത വംശനാശ ഭീഷണിയിലാണ് എന്നകാര്യം അതിന് ഡിജിറ്റല്‍ലോകത്ത് എന്തെങ്കിലും പ്രത്യേകത നല്‍കുന്നില്ല. കാരണം, ലോകത്ത് നൂറുകണക്കിന് ജീവിവര്‍ഗങ്ങള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ട്.

'ട്രാവന്‍കോറിയ ഇലോന്‍ഗേറ്റ' (Travancoria elongata) എന്ന് ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെക്കുറിച്ചൊരു ചെറുലേഖനം, Irvin_calicut എന്ന യൂസര്‍ 2012 ജൂലായ് 23 ന് എഴുതിയതോടെ, മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25000 തികഞ്ഞു. അങ്ങനെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലും അതുവഴി ഡിജിറ്റല്‍ലോകത്തും നെടും കല്‍നക്കിയെന്ന മത്സ്യം സ്ഥാനംനേടുന്നത്!

മലയാളം വിക്കിപീഡിയ. 25000 ലേഖനങ്ങള്‍. മലയാളത്തിലെ ഏറ്റവും വലിയ ഡേറ്റാബേസുകളിലൊന്ന്. മലയാളഭാഷയുടെ ഭാവി നിശ്ചയിക്കുന്ന ഡിജിറ്റല്‍ രേഖപ്പെടുത്തല്‍. ഡിജിറ്റല്‍ലോകത്തും മലയാളം അതിന്റെ അടയാളം പതിപ്പിക്കണം എന്നാഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്ന മുന്നേറ്റം.

കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്.

മലയാളത്തെ ഉപജീവിച്ച് കഴിയുന്ന കേരളത്തിലെ മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ ബുദ്ധിജീവികളുടയോ ഒന്നും കാര്യമായ പങ്കില്ലാതെയാണ് - ഒരു പരിധിവരെ അവഗണ ഏറ്റുവാങ്ങിയാണ് - ഡിജിറ്റല്‍ മലയാളം ഈ നാഴികക്കല്ല് പിന്നിടുന്നത്.

സ്വന്തംഭാഷയില്‍ വിജ്ഞാനവിനിമയം സാധ്യമാകണമെന്നാഗ്രഹിക്കുന്ന, എന്നാല്‍ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാത്ത, ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരോടാണ് നമ്മള്‍ ഇതിന് കടപ്പെട്ടിരിക്കുന്നത്. 'വിക്കിപീഡിയര്‍' എന്നറിയപ്പെടുന്ന അവരില്‍ മിക്കവരും സ്വന്തം പേരുപോലും പുറത്തറിയാന്‍ ആഗ്രഹിക്കാത്തവരാണെന്നറിയുക.

അല്‍പ്പം ചരിത്രം
വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്നതാണ് വിക്കിപീഡിയയ്ക്ക് പിന്നിലുള്ള ദര്‍ശനം. ആ ദര്‍ശനത്തിന്റെ പിന്‍ബലം പറ്റി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവമാധ്യമ സാധ്യതയുടെ കരുത്തിലാണ് വിക്കിപീഡിയ വളര്‍ന്നത്.

വിക്കിപീഡിയയില്‍ ആ വിജ്ഞാനകോശത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം ഇതാണ് :  'ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയുള്ള, സൗജന്യവും കൂട്ടായി എഡിറ്റുചെയ്യപ്പെടുന്നതുമായ ബഹുഭാഷാ ഇന്റര്‍നെറ്റ് വിജ്ഞാനകോശമാണ് വിക്കിപീഡിയ'.

ഓണ്‍ലൈനില്‍ അനായാസം സഹകരിക്കാനും കൂട്ടായി ഉള്ളടക്കം സൃഷ്ടിക്കാനും വഴിയൊരുക്കുന്ന 'വിക്കി' സോഫ്ട്‌വേര്‍ എന്ന ആശയത്തിന്റെയും, അതിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയ വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെയും ഉത്ഭവചരിത്രം സുരക്ഷിതമായി ആരംഭിക്കാനുള്ള മാര്‍ഗം, റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ 1980 കളുടെ പകുതിയില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ നിന്ന് തുടങ്ങുക എന്നതാണ്.

യു.എസിലെ അലബാമയില്‍ ഹണ്ട്‌സ്‌വില്ലി സ്വദേശിയും സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനുമായ സാമ്പത്തിക വിദഗ്ധന്‍ ജിമ്മി ഡൊണാല്‍ 'ജിമ്പോ' വെയ്ല്‍സ്, ജിമ്മി വെയ്ല്‍സുമായി ദാര്‍ശിക സമസ്യകളെപ്പറ്റി ഓണ്‍ലൈനില്‍ തര്‍ക്കിക്കാനെത്തിയ വാഷിങ്ടണ്‍ സ്വദേശിയായ ലാറി സേഞ്ചര്‍, പരസ്പരസഹകരണത്തിന്റെ ഹരം ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് അമേച്വര്‍ ഹാം റേഡിയോ പ്രക്ഷേപണം വഴി തലയ്ക്കുപിടിച്ച ഇന്ത്യാന സ്വദേശി വാര്‍ഡ് ഹണ്ണിങ്ഹാം-ഈ മൂന്നുപേരാണ് വിക്കിപീഡിയയുടെ ഉത്ഭവചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഡോട്ട്‌കോം പ്രളയത്തില്‍ അമേരിക്കയില്‍ പിറവിയെടുത്ത ഒട്ടേറെ ഐടി കമ്പനികളില്‍ ഒന്നായിരുന്നു 'ബോമിസ്' (Bomis, Inc.). ടിം ഷെല്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് ജിമ്മി വെയ്ല്‍സ് രൂപംനല്‍കിയതാണ് ബോമിസ്. ഓണ്‍ലൈനിലൂടെ അഡള്‍ട്ട് ചിത്രങ്ങള്‍ വിറ്റിരുന്ന ബോമിസിന് 'ഓണ്‍ലൈന്‍ പ്ലേബോയ്' എന്ന് ഇരട്ടപ്പേരുണ്ടായിരുന്നു.

ജിമ്മി വെയ്ല്‍സിന്റെ മനസില്‍ മുമ്പേയുണ്ടായിരുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ബോമിസ് അവസരമൊരുക്കി. 1985 മാര്‍ച്ചില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഐതിഹാസിക 'ഗ്നു മാനിഫെസ്റ്റോ' (GNU Manifesto)യില്‍ ആകൃഷ്ടരായവരില്‍ ഒരാള്‍ ജിമ്മി വെയ്ല്‍സ് ആയിരുന്നു. അതിന്റെ ചുവടുപിടിച്ച് പുതിയ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് 'ന്യൂപീഡിയ' (Nupedia) എന്ന് പേരിട്ടു.

അന്ന് ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസൊഫിയില്‍ ഡോക്ടറല്‍ വിദ്യാര്‍ഥിയായിരുന്ന ലാറി സേഞ്ചറെ ന്യൂപീഡിയയുടെ ചീഫ് എഡിറ്ററായി ജിമ്മി വെയ്ല്‍സ് ക്ഷണിച്ചു. സൂക്ഷ്മതയോടെ പരിശോധിക്കപ്പെടുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന നിലയ്ക്കാണ് 2000 മാര്‍ച്ച് 9 ന് ന്യൂപീഡിയ അവതരിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ വിദഗ്ധരെയും ക്ഷണിച്ചു. പരസ്യങ്ങള്‍ വഴി പണമുണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.

ന്യൂപീഡിയയുടെ ഒരു പാര്‍ശ്വസംരംഭമായാണ് ലോകത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായ 'വിക്കിപീഡിയ' പിറവിയെടുത്തത്. വിദഗ്ധര്‍ ഉള്ളടക്കം സംഭാവന ചെയ്യുന്നതിന് പകരം, ആര്‍ക്കും എഴുതുകയും തിരുത്തുകയും ചെയ്യാവുന്ന ഓണ്‍ലൈന്‍ സംരംഭം എന്ന നിലയ്ക്കാണ് വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്. വിക്കിപീഡിയയില്‍ നിന്ന് ന്യൂപീഡിയയ്ക്ക് ലേഖനങ്ങള്‍ കിട്ടുമെന്ന് കരുതി.

വിക്കിപീഡിയ തുടങ്ങാന്‍ 1995 ല്‍ വാഡ് കണ്ണിങ്ഹാം രൂപപ്പെടുത്തിയ വിക്കി സോഫ്ട്‌വേര്‍ തുണയായി.

തന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ബെന്‍ കോവിറ്റ്‌സില്‍ നിന്നാണ് 2001 ജനവരി രണ്ടിന് 'വിക്കിവിക്കിവെബ്ബ്' എന്ന പ്രോഗ്രാമിനെക്കുറിച്ച് സേഞ്ചര്‍ ആദ്യമായി കേള്‍ക്കുന്നത്. ആ ആശയം ജിമ്മി വെയ്ല്‍സിനും ആവേശമേകി. വെറും 13 ദിവസത്തിന് ശേഷം, ജനവരി 15 ന് വിക്കിപീഡിയ നിലവില്‍ വന്നു (ന്യൂപീഡിയയുടെ പോഷകപദ്ധതി എന്ന നിലയ്ക്കാണ് വിക്കിപീഡിയ വന്നതെങ്കിലും, 2003 ല്‍ ന്യൂപീഡിയ പൂട്ടി).

വിക്കിപീഡിയ യുഗം
U എന്ന ഇംഗ്ലീഷ് അക്ഷരത്തെക്കുറിച്ചുള്ള ലേഖനത്തോടെയായിരുന്നു വിക്കിപീഡിയ യുഗത്തിന്റെ ആരംഭം.

ശരിക്കും കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും സ്വന്തമായ, സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം. വിക്കിപീഡിയ വേഗം ശ്രദ്ധ നേടി.

ചീഫ് എഡിറ്റര്‍ എന്ന നിലയ്ക്ക് സേഞ്ചര്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളാണ് വിക്കിപീഡിയ നിഷ്പക്ഷമായി നിലനിര്‍ത്താനും, അതിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കരുത്തേകാനും തുണയായത്. പക്ഷേ, സേഞ്ചര്‍ അധികകാലം വിക്കിപീഡിയയുടെ ചുമതലയില്‍ തുടര്‍ന്നില്ല. ബോമിസ് കമ്പനിയുടെ സാമ്പത്തിക തകര്‍ച്ച സേഞ്ചര്‍ വിക്കിപീഡിയ വിടേണ്ട അവസ്ഥ സംജാതമാക്കി. മാത്രമല്ല, ജിമ്മി വെയ്ല്‍സും സേഞ്ചറും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും രൂക്ഷമായി. 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ വിക്കിപീഡിയയുടെ ചീഫ് എഡിറ്റര്‍ പദവിയൊഴിഞ്ഞു.

ഭരണപരമായ ഇത്തരം പ്രശ്‌നങ്ങളൊന്നും പക്ഷേ, വിക്കിപീഡിയയുടെ മിന്നല്‍വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായില്ല. ഇംഗ്ലീഷ് ഭാഷയില്‍ ആരംഭിച്ച വിക്കിപീഡിയ, 2001 അവസാനമാകുമ്പോഴേക്കും മറ്റ് 18 ഭാഷകളിലേക്ക് വ്യാപിച്ചു. 2004 അവസാനമാകുമ്പോഴേക്കും 161 ലോകഭാഷകളില്‍ വിക്കിപീഡിയ എത്തി!

2012 ആഗസ്തിലെ കണക്ക് പ്രകാരം 285 ലോകഭാഷകളില്‍ വിക്കിപീഡിയ പതിപ്പുകളുണ്ട്. ആകെ 220 ലക്ഷം ലേഖനങ്ങള്‍. അതില്‍ 40 ലക്ഷത്തിലേറെ ലേഖനങ്ങള്‍ ഇംഗ്ലീഷ് വിക്കിപീഡിയയിലാണ്. പതിവായി സംഭവനചെയ്യുന്ന ഒരുലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ വിക്കിപീഡിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ പണ്ഡിതരും, സാധാരണക്കാരും, വിദ്യാര്‍ഥികളും, വീട്ടമ്മമാരും, പ്രൊഫഷണലുകളുമെല്ലാം ഉള്‍പ്പെടുന്നു.

ജനറല്‍ റഫറന്‍സിന് ആളുകള്‍ ആശ്രയിക്കുന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ പരിണമിച്ചിരിക്കുന്നു. 'അലക്‌സ'യുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആറാംസ്ഥാനമാണ് വിക്കിപീഡിയയ്ക്ക്. 36.5 കോടി വായക്കാര്‍ വിക്കിപീഡിയയ്ക്കുണ്ടെന്ന് അലക്‌സ വിലയിരുത്തുന്നു.

ഏറ്റവും വലിയ വിവരശേഖരം മാത്രമല്ല, പ്രമുഖ വാര്‍ത്താസ്രോതസ്സായും ഇപ്പോള്‍ വിക്കിപീഡിയയെ പലരും കാണുന്നു. കാരണം അത്ര വേഗത്തിലാണ് അതില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്നത്. ഒരുപക്ഷേ, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്ന അതേ വേഗത്തില്‍ വിക്കിപീഡിയയിലും പുതിയ സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പ്രിന്റ് രൂപത്തിലുള്ള ഒരു വിജ്ഞാനകോശത്തിന് ഒരിക്കലും സാധ്യമാകാത്ത സംഗതി.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഒരു ഓണ്‍ലൈന്‍ സംരംഭത്തിന് എത്ര വിശ്വാസ്യതയുണ്ടാകും. പലരെയും ഈ ചോദ്യം അലട്ടാറുണ്ട്.

ലോകത്തെ ഏറ്റവും പ്രശസ്ത ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചോദ്യം പരിഗണനയ്‌ക്കെടുക്കുകയുണ്ടായി. പ്രൊഫഷണലായി പ്രസിദ്ധീകരിക്കുകയും അതാത് മേഖലയിലെ വിദഗ്ധന്‍മാര്‍ മാത്രം എഴുതുകയും ചെയ്യുന്ന 'എന്‍സൈക്ലൊപ്പീഡിയ ബ്രിട്ടാണിക്ക'യിലെയും വിക്കിപീഡിയയിലെയും ശാസ്ത്രലേഖനങ്ങളിലെ പിശകുകള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2005 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആ പഠനഫലം പലരെയും അത്ഭുതപ്പെടുത്തി. പിശകുകളുടെ കാര്യത്തില്‍ 'ബ്രിട്ടാണിക്ക'യും വിക്കിപീഡിയയും എതാണ്ട് 'കട്ടക്കട്ട' നില്‍ക്കുമെന്നായിരുന്നു അത്! എന്നുവെച്ചാല്‍, 'ബ്രിട്ടാണിക്ക'യുടെ അതേ ശരികള്‍ തന്നെയാണ് വിക്കിപീഡിയയിലും എന്ന്.

ഫ്രീ എന്നാല്‍ ഫ്രീഡം
ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒരുലക്ഷത്തിലേറെപ്പേര്‍ വിക്കിപീഡിയയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യാന്‍ തയ്യാറാകുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്? ഇക്കാര്യത്തെ പലവിധത്തില്‍ സമീപിക്കാനാകും. ഒരു വിജ്ഞാനകോശത്തില്‍ എഴുതാന്‍ കഴിയുക എന്നത് ചെറിയ സംഗതിയല്ല. അതൊരുതരം ത്രില്ലാണ്, ബൗദ്ധികമായ ഏര്‍പ്പാട്. ബൗദ്ധികമായ ഏര്‍പ്പാടെന്നാല്‍ ജീവിതത്തിന് കൂടുതല്‍ അര്‍ഥമുണ്ടാക്കുന്ന പ്രവര്‍ത്തനം.

'ഒരു കാര്യത്തെക്കുറിച്ച് എഴുതുകയും അത് ഉടന്‍തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വായിക്കാന്‍ ലഭ്യമാകുകയും ചെയ്യുകയെന്നു വെച്ചാല്‍, അത് തനിക്ക് ചിലതൊക്കെ അറിയാമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണ്. അത്തരം പ്രവര്‍ത്തനം നല്‍കുന്നത് കറയറ്റ ആഹ്ലാദമാണ്'' - ഒരു അഭിമുഖത്തില്‍ ലാറി സേഞ്ചര്‍ പറയുകയുണ്ടായി. ബൗദ്ധികമായ സംതൃപ്തിയും ആഹ്ലാദവുമാണ് പതിനായിരങ്ങളെ വിക്കിപീഡിയയോട് അടുപ്പിച്ച് നിര്‍ത്തുന്നത്.

സാധാരണഗതിയില്‍ ഒരു വെബ്ബ്‌സൈറ്റില്‍ എഴുതാനും, അതിലെ ഉള്ളടക്കം എഡിറ്റു ചെയ്യാനും സങ്കീര്‍ണമായ ചില സാങ്കേതിക കടമ്പകളുണ്ട്. അതിനാല്‍, സാധാരണക്കാര്‍ക്ക് അത് അത്ര എളുപ്പമാകാറില്ല. വിക്കിപീഡിയയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്.

'വിക്കിപീഡിയയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ താരതമ്യേന ലളിതമാണ്. ഒരു ഡേറ്റാബേസ്, ഒരു വെബ്ബ് സെര്‍വര്‍, ഒരു വെബ്ബ് ബ്രൗസര്‍ - ഒപ്പം വിക്കി എഡിറ്റിങ് ആശയവും'-ആന്‍ഡ്രു ലിഹ് രചിച്ച 'ദി വിക്കിപീഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ജിമ്മി വെയ്ല്‍സ് പറയുന്നു.

1995 ല്‍ വാര്‍ഡ് കണ്ണിംഹാം ആണ് വിക്കി ആശയം അവതരിപ്പിച്ചത്. എന്നുവെച്ചാല്‍, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന ഒരു സൈറ്റിന് ആവശ്യമായ സങ്കേതം 1995 ല്‍ തന്നെ നിലവിലുണ്ടായിരുന്നു എന്നര്‍ഥം. പക്ഷേ, 2001 ല്‍ മാത്രമാണ് വിക്കിപീഡിയ രംഗത്തെത്തിയത്. എന്തുകൊണ്ട്? 'ഇതിന്റെ ഉത്തരം എന്താണെന്ന് ചോദിച്ചാല്‍', ജിമ്മി വെയ്ല്‍സ് പറയുന്നു, 'വിക്കിപീഡിയ എന്നത് ഒരു സാങ്കേതിക മുന്നേറ്റമേ ആയിരുന്നില്ല, അതൊരു സാമൂഹിക മുന്നേറ്റം (ഇന്നവേഷന്‍) ആയിരുന്നു'.

പതിനായിരങ്ങളെ വിക്കിപീഡിയയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു സംഗതി അത് തികച്ചും ഫ്രീ ആണ് എന്നതാണ്. ഫ്രീ എന്നത് സൗജന്യം എന്ന കേവല അര്‍ഥത്തില്‍ സമീപിക്കരുതെന്ന് ജിമ്മി വെയ്ല്‍സ് പറയുന്നു. 'ഫ്രീ എന്നു പറയുമ്പോള്‍ ഫ്രീഡം (സ്വാതന്ത്ര്യം) എന്നുവേണം വായിക്കാന്‍, അല്ലാതെ സൗജന്യം എന്നല്ല'

'നാലുതരത്തിലുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ അതിന്റെ ഉപയോക്താക്കള്‍ക്ക് അനുവദിച്ചു നല്‍കുന്നു. വിക്കിപീഡിയയിലുള്ളത് പകര്‍ത്താനുള്ള സ്വാതന്ത്ര്യം, ഉള്ളടക്കം പരിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം,  വിക്കിപീഡിയയിലെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിടാനുള്ള സ്വാതന്ത്ര്യം, പരിഷ്‌ക്കരിച്ച ഉള്ളക്കം പങ്കിടാനുള്ള സ്വാതന്ത്ര്യം...ഇതെല്ലാം നിങ്ങള്‍ക്ക് വാണിജ്യപരമായോ അല്ലാതെയോ ചെയ്യാം'-ജിമ്മി വെയ്ല്‍സ് പറയുന്നു.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിവരശേഖരങ്ങളിലൊന്നായി വിക്കിപീഡിയ മാറിയത് യാദൃശ്ചികമല്ല എന്നര്‍ഥം.

മലയാളത്തിലേക്ക്
'മലയാള അക്ഷരമാല' എന്ന ലേഖനത്തോടെ മലയാളം വിക്കിപീഡിയ തുടങ്ങി. രണ്ടാമത്തെ ലേഖനമായി 'ശ്രീനാരായണഗുരു' ചേര്‍ക്കപ്പെട്ടു.

2001 ല്‍ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനൊപ്പം മലയാളമടക്കം പ്രധാനപ്പെട്ട ലോകഭാഷകളിലെല്ലാം വിക്കിപീഡിയ പതിപ്പുകള്‍ തുടങ്ങാനുള്ള സാങ്കേതിക സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയിരുന്നു.

എന്നാല്‍, മലയാളം വിക്കിപീഡിയയുടെ എന്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നത് 2002 ഡിസംബര്‍ 21 നാണ്. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍ ആദ്യ തിരുത്തല്‍ നടത്തിയതോടെ (വിക്കിപീഡിയയിലെ ഏറ് കൂട്ടിച്ചേര്‍ക്കലും 'തിരുത്തല്‍' എന്നാണ് പറയുന്നത്) മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ആരംഭിക്കുന്ന സമയത്ത് മലയാളം വിക്കിപീഡിയയ്ക്ക് മുന്നില്‍ തടസ്സങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം മലയാളികളും ഡിജിറ്റല്‍ നിരക്ഷരതയിലാണ്ടു കിടന്ന കാലം. ഡിജിറ്റല്‍ മലയാളത്തിനാവശ്യമായ എഴുത്തുപകരണങ്ങള്‍ പോലും കാര്യമായി രംഗത്തെത്തിയിട്ടില്ല. കേരളത്തിലാണെങ്കില്‍, ഡയല്‍-അപ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പോലും വിരളം. കമ്പ്യൂട്ടറുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും താങ്ങാനാവാത്ത വില.
ഇത്തരം കടുത്ത യാഥാര്‍ഥ്യങ്ങള്‍ക്ക് നടുവിലാണ്, ബാലാരിഷ്ടകള്‍ വേട്ടയാടാന്‍ പോകുന്ന മലയാളം വിക്കിപീഡിയയുടെ ജനനം.

രണ്ടുവര്‍ഷത്തോളം വിനോദ് പ്രഭാകരന്‍ തന്നെ മലയാളം വിക്കിപീഡിയ കൊണ്ടുനടന്നു. അപ്പോഴേക്കും ഇംഗ്ലീഷ് വിക്കിപീഡിയ ലോകമാകെ ശ്രദ്ധനേടാന്‍ തുടങ്ങിയിരുന്നു. അത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണംചെയ്തു. ചില വിദേശ മലയാളികള്‍ മലയാളം വിക്കിപീഡിയ സംരംഭത്തില്‍ സഹകരിക്കാനെത്തി. ഇപ്പോഴും മലയാളം വിക്കിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നല്ലൊരു പങ്ക് കേരളത്തിന് പുറത്തുള്ള മലയാളികളാണ്.

മലയാളം വിക്കിപീഡിയയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു എന്നു പറയുമ്പോള്‍, എത്ര മെല്ലായാണ് ആ സംരംഭം മുന്നോട്ടുനീങ്ങിയതെന്ന് വ്യക്തമാകും.

2004 മധ്യത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ് രംഗത്ത് കാര്യമായ ചില മുന്നേറ്റങ്ങളുണ്ടാകുന്നത്. മലയാളഭാഷയില്‍ യുണീകോഡ് എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായി. ഇത് ബ്ലോഗിങ് എന്ന നവമാധ്യമ സാധ്യതയിലേക്ക് കുറെ മലയാളികളെ ആകര്‍ഷിച്ചു. ബ്ലോഗിങ് വഴി ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിപീഡിയയ്ക്കും തുണയായെത്തി.

കൂട്ടായ സംരംഭം എന്നനിലയ്ക്ക് വ്യക്തികള്‍ക്ക് അത്ര പ്രാധാന്യമില്ലെങ്കിലും, മലയാളം വിക്കിപീഡിയയുടെ ചരിത്രം പറയുമ്പോള്‍ മന്‍ജിത് കൈനിക്കരയെ ഒഴിവാക്കാന്‍ സാധിക്കില്ല. കമ്പ്യൂട്ടറിന് മലയാളവും വഴങ്ങുമെന്ന് പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലത്താണ്, കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത് അമേരിക്കയിലെത്തുന്നത്. അദ്ദേഹം സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്.

മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ ആ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. 2005 സപ്തംബറില്‍ മന്‍ജിത് മലയാളം വിക്കിപീഡിയയുടെ ആദ്യ സിസോപ്പ് (കാര്യനിര്‍വാഹകന്‍) ആയി ചുമതലയേറ്റു. സാങ്കേതിക സംഗതികളില്‍ സ്വയംപര്യാപ്തതയുടെ കാലത്തേക്ക് മലയാളം വിക്കി പ്രവേശിക്കുന്നത് ആ സമയത്താണ്.

2010 നവംബര്‍ പത്തിന് മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 15000 തികഞ്ഞു, ഇപ്പോള്‍ കാല്‍ലക്ഷവും. മലയാളം വിക്കിപീഡിയ മറ്റൊരു നാഴികക്കല്ല് കൂടി ഇപ്പോള്‍ പിന്നിടുകയാണ്. 2012 ജൂലായ് 26 ന് മലയാളം വിക്കിയിലെ തിരുത്തലുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു!

പുതിയ കാലം
2012 ജൂലായിലെ കണക്ക് പ്രകാരം, 27 ലക്ഷം ഹിറ്റുകള്‍ മലയാളം വിക്കിപീഡിയയ്ക്ക് പ്രതിമാസം ലഭിക്കുന്നു. വിക്കിപീഡിയര്‍ വിക്കി തിരുത്താന്‍ സന്ദര്‍ശിക്കുന്നത് അടക്കമുള്ള ഹിറ്റാണിത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തവരുടെ എണ്ണം ഏതാണ്ട് 37000 ആണ്. എന്നാല്‍, അതില്‍ മഹാഭൂരിപക്ഷവും അക്കൗണ്ട് തുറക്കുക എന്നല്ലാതെ മറ്റ് കാര്യമായ ഒരു സംഭാവനയും വിക്കപീഡിയയ്ക്ക് നല്‍കിയിട്ടില്ല.

2006 ലാണ് ഏറ്റവുമധികം അംഗങ്ങളെ മലയാളം വിക്കിപീഡിയയ്ക്ക് ലഭിച്ചത്. ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന പലരും അന്ന് വിക്കിയിലെത്തിയവരാണ്. 2012 ജൂലായിലെ കണക്ക് പ്രകാരം ഏതാണ്ട് 110 പേര്‍ മാത്രമാണ് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തല്‍ നടത്തുന്നത്, 17 കാര്യനിര്‍വാഹകരുമുണ്ട്.

'ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളുമായി താരതമ്യപ്പെടുത്തിയാല്‍, സജീവമായി ഇടപെടുന്ന ഏറ്റവും കൂടുതല്‍ യൂസര്‍മാര്‍ മലയാളത്തിലാണുള്ളത്. പക്ഷേ, മൂന്നരകോടി ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷയുടെ കാര്യത്തില്‍ 110 പേര്‍ എന്നത് ഒന്നുമല്ല. അത് ആയിരവും പതിനായിരവുമൊക്കെ ആയിത്തീരുന്ന ദിനങ്ങള്‍ വരണം'-മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകനായ, വിക്കിമീഡിയ ഫൗണ്ടേഷനിലെ ഷിജു അലക്‌സ് അഭിപ്രായപ്പെടുന്നു.

'മലയാളിക്ക് മലയാളം ടൈപ്പിങ് അറിയില്ല എന്നതാണ് മലയാളം വിക്കിസമൂഹം വളരാനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്. മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തുമ്പോള്‍ ടൈപ്പിങ് അടക്കം പഠിപ്പിച്ച് തുടങ്ങണം എന്നത് വലിയോരു പ്രതിസന്ധിയായി നില്‍ക്കുകയാണ്'-ഷിജു അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ഇത് വിക്കീപീഡിയര്‍ കാണുന്ന പ്രശ്‌നം.

എന്നാല്‍, മലയാളം വിക്കിയിലെ പല ലേഖനങ്ങളും എണ്ണംതികയ്ക്കാന്‍ വേണ്ടിയുണ്ടാക്കിയിട്ടുള്ള ശുഷ്‌ക്കലേഖനങ്ങളാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. പല ലേഖനങ്ങളും ഒന്നോ രണ്ടോ വാക്യങ്ങളില്‍ തുടങ്ങിയിടത്ത് നില്‍ക്കുന്നതല്ലാതെ മുന്നോട്ട് നീങ്ങുന്നില്ലെന്ന കാര്യം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറിയ തോതില്‍ തുടങ്ങി ഏറ്റവും മികച്ചതും സമഗ്രവുമായി മാറിയ എത്രയോ ലേഖനങ്ങള്‍ ഇന്ന് മലയാളം വിക്കിപീഡിയയ്ക്ക് അഭിമാനമേകുന്നു എന്നകാര്യമാണ് ഇതിന് മറുപടിയായി എടുത്തുകാട്ടപ്പെടുന്നത്.

കൂടുതല്‍ മലയാളികള്‍ക്ക് കമ്പ്യൂട്ടര്‍ മലയാളം വഴങ്ങുന്നതോടെ, ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തുന്നതിലൂടെ-അങ്ങനെയേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ.

മലയാളം വിക്കിസംരംഭങ്ങള്‍ വിക്കിപീഡിയ കൊണ്ട് അവസാനിക്കുന്നില്ല. കുറഞ്ഞത് മലയാളം 'വിക്കിഗ്രന്ഥശാല'യെക്കുറിച്ചെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്ത ഒട്ടേറെ പഴയ കൃതികള്‍ ഇപ്പോള്‍ തന്നെ വിക്കിഗ്രന്ഥശാലയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

എഴുത്തച്ഛന്റെ അത്യാത്മരാമായണവും, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും, സ്വദേശാഭിമാനിയുടെ വൃത്താന്തപത്രപ്രവര്‍ത്തനവും, സി.വി.രാമന്‍പിള്ളയുടെ ധര്‍മരാജയും, സത്യവേദപുസ്തകവും, കേരളോല്‍പ്പത്തിയും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, ആശാന്‍ കൃതികളും ഉള്‍പ്പടെ, വിലപ്പെട്ട ഡസണ്‍ കണക്കിന് മലയാളം ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് വിക്കിഗ്രന്ഥശാല വഴി വായിക്കാം.

ഈ പുസ്തകങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഒട്ടേറെ മലയാളികള്‍ പങ്കുചേരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണെന്നതും, 'ഐടി അറ്റ് സ്‌കൂള്‍' പദ്ധതി വഴി വിദ്യാര്‍ഥികളും അധ്യാപകരും കമ്പ്യൂട്ടര്‍ മലയാളത്തിന്റെ ലോകത്തേക്ക് എത്തുന്നതിന്റെ തെളിവാണിതെന്നതും പ്രതീക്ഷയേക്കുന്നു.

അവലംബം -
1.The Wikipedia Revolution. 2009. Andrew Lih. Aurum Press Ltd., London
2.Wikipedia. www.wikipedi.org
3. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍. ജോസഫ് ആന്റണി. മാതൃഭൂമി ഓണ്‍ലൈന്‍, Jan 13, 2011
4. മലയാളം വിക്കി ഡോട്ട് കോം. മാതൃഭൂമി വാരാന്തപ്പതിപ്പ്, Sept.2, 2007

കടപ്പാട് - 
ഷിജു അലക്‌സ്, വിക്കിമീഡിയ ഫൗണ്ടേഷന്‍ 

Friday, September 21, 2012

ഭൗതികശാസ്ത്രത്തിന്റെ കഥ


The Story Of Physics  - http://www.iucaa.ernet.in/~scipop/Literature/tsop/tsop48.html

1980 കളുടെ മധ്യേ Science Age മാഗസിനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പെട്ട 'സ്റ്റോറി ഓഫി ഫിസിക്‌സ്' ഇപ്പോഴും ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള ആരെയും ആകര്‍ഷിക്കും. തിരുവനന്തപുരം സ്വദേശിയും നിലവില്‍ പൂണെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സി (IUCAA)ലെ പ്രാപഞ്ചികശാസ്ത്രജ്ഞനുമായ ഡോ.താണു പത്മനാഭനാണ് ഇതിന്റെ രചന നിര്‍വഹിച്ചത്, കീത്ത് ഫ്രാന്‍സിസ് വരയും.

ശാസ്ത്രവിഷയങ്ങള്‍ നര്‍മഭാവനയോടെ വിവരിക്കുകയെന്നത് അങ്ങേയറ്റം ദുഷ്‌ക്കരമാണ്. താണു പത്മനാഭന്‍ അത് സാധിച്ചിരിക്കുന്നു. തീയുടെ കണ്ടുപിടിത്തം മുതല്‍ ഭൗതികശാസ്ത്രം വളര്‍ന്ന വഴികളിലൂടെ ഈ കാര്‍ട്ടൂണ്‍ പരമ്പര നമ്മളെ നയിക്കുന്നു. കണികാഭൗതികവും സ്ട്രിങ് തിയറിയും വരെ അത് എത്തുന്നു. അസാധാരണമായ ഒരു യാത്ര.

Note - FEC എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ ഡോ.കെ.പി.അരവിന്ദന്‍ പങ്കിട്ടതാണ് ഈ ലിങ്ക്. ഈ പോസ്റ്റിലുള്ള കളര്‍ചിത്രം 1984-86 കാലത്ത് Science Age ല്‍ പ്രസിദ്ധീകരിച്ചത്, ഡോ.മനോജ് കോമത്ത് സ്‌കാന്‍ ചെയ്ത് FEC യില്‍ പോസ്റ്റ് ചെയ്തതാണ്.


Monday, September 17, 2012

കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ


ഈ ലേഖനം മുമ്പ്  'മാതൃഭൂമി ഓണ്‍ലൈനി'ല്‍
പ്രസിദ്ധീകരിച്ചതാണ്. 
 ഇതിന്റെ ഇന്‍ഫര്‍മേഷന്‍ മൂല്യം കണക്കിലെടുത്ത് ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്. 


1990-കളുടെ ആദ്യ പകുതിയാലാണ്, കേരളത്തിലെ തേനീച്ചകര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. കൂടുതല്‍ തേന്‍ ലഭിക്കും എന്നവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍ പ്രദേശില്‍!

തൊണ്ണൂറുകളില്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം മാറിയിരിക്കുന്നു.

ഇറ്റാലിയന്‍ വൈറസിനെപ്പോലെ, ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവുമൊക്കെ മറ്റുരാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ഗുനിയ ഉള്‍പ്പടെ 21-ഓളം മാരക വൈറസുകളുടെ വാഹകരാണ്.

ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, അധിനിവേശം നടത്തുന്ന രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം ഒരുപക്ഷേ, ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' പറയുന്നു. ആഗോളവത്ക്കരണമാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതിയെന്ന് സാരം.

ജൈവഅധിനിവേശം കേരളത്തില്‍
ജൈവഅധിനിവേശത്തില്‍ നിന്ന് കേരളവും മുക്തമല്ല. കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ നീളുന്നു കേരളത്തിലെ അധിനിവേശ ഇനങ്ങളുടെ പട്ടിക. അതിലെ ചില പ്രധാന ഇനങ്ങള്‍ ചുവടെ :

1. ആഫ്രിക്കന്‍ പായല്‍ (African Payal - Salvinia molesta)


കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മിന്നല്‍വേഗത്തില്‍ പടര്‍ന്നു വ്യാപിക്കുന്ന ജലസസ്യമാണിത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുക വഴിയും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളരുന്നതിനാല്‍ സൂര്യപ്രകാശം തടയുന്നതിനാലും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ഈ സസ്യം.

പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഇതിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ഇത് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല നീര്‍പ്രദേശങ്ങള്‍ക്കും ആഫ്രിക്കന്‍ പായല്‍ ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ ഈ ജലസസ്യം കടന്നുകൂടിയ പ്രദേശം അമേരിക്കന്‍ ഐക്യനാടുകളാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നത്. പക്ഷേ, അതൊടുവില്‍ വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നു.

2. തിലാപ്പിയ (Mozambique Tilapia-Oreochromis mossambicus)
ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളരെ വേഗം പെരുകുന്ന തിലാപ്പിയ എന്ന മത്സ്യയിനം കേരളീയര്‍ക്ക് സുപരിചിതമാണ്. സംസ്ഥാനത്തെ ശുദ്ധജല മത്സ്യസമ്പത്തിന് ഏറ്റവുമധികം പരിക്കേല്‍പ്പിച്ച ജീവിയാണ് തിലാപ്പിയ എന്ന് പക്ഷേ, പലര്‍ക്കും അറിയില്ല. നമ്മുടെ നാടന്‍ മത്സ്യയിനങ്ങള്‍ എത്രയെണ്ണം തിലാപ്പിയ മൂലം വംശനാശം നേരിട്ടു എന്നതിന് വ്യക്തമായ കണക്കില്ല. ഒരുകാര്യം വാസ്തവമാണ്, തിലാപ്പിയ എത്തുന്ന ജലാശയങ്ങളിലും നീരൊഴുക്കുകളിലും മറ്റ് മത്സ്യയിനങ്ങളൊന്നും അധികകാലം അവശേഷിക്കാറില്ല. നമ്മുടെ തടാകങ്ങളിലും പുഴകളിലും നിന്ന് അത്തരത്തില്‍ എത്രയോ സ്വാദിഷ്ടമായ മത്സ്യങ്ങള്‍ തിലാപ്പിയ മൂലം ഇല്ലാതായിക്കഴിഞ്ഞു.

മത്സ്യകൃഷി (അക്വാകള്‍ച്ചര്‍) യുടെ ഭാഗമായി ലോകത്താകമാനം എത്തിയ തിലാപ്പിയ, തെക്കന്‍ആഫ്രിക്കന്‍ സ്വദേശിയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ മിക്ക പ്രദേശത്തും തിലാപ്പിയ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എത്തുന്ന ഇടങ്ങളില്‍ വളരെ വേഗം ആധിപത്യമുറപ്പിക്കുന്ന ഈ മത്സ്യം, കണ്ണില്‍കാണുന്ന എന്തും തിന്നുതീര്‍ക്കും. മറ്റ് മത്സ്യങ്ങള്‍ക്ക് അതിനാല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരുന്നു. അങ്ങനെയാണ് തദ്ദേശ മത്സ്യയിനങ്ങള്‍ക്ക് തിലാപ്പിയ ഭീഷണിയാകുന്നത്. യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന തിലോപ്പിയയെ 'ജൈവമലിനകാരി' (biopollutant) എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

3. അക്കേഷ്യ (Acacia mearnsii)
ചതുപ്പുകള്‍ വറ്റിക്കാനും, വിറകിനും, തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്താനുമൊക്കെ സഹായിക്കുന്ന വൃക്ഷം എന്ന നിലയില്‍ നമ്മുടെ നാട്ടിലും എത്തിയതാണ് അക്കേഷ്യ. പല ഇനങ്ങളില്‍ പെട്ട ഇവ നമ്മുടെ നാട്ടിലുണ്ട്. നല്ല ലക്ഷ്യംവെച്ച് ഇവിടെ അവതരിപ്പിച്ച അക്കേഷ്യ പക്ഷേ, തദ്ദേശ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇന്ന് കേരളത്തില്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ.

ബ്ലാക്ക്‌വാറ്റില്‍ ഉള്‍പ്പടെയുള്ളവ അക്കേഷ്യയെന്ന് സാധാരണ അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍, മണ്ണില്‍നിന്ന് വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അതിനാല്‍ അക്കേഷ്യകൃഷി ജലക്ഷാമത്തിനും കാരണമാകാറുണ്ട്. അക്കേഷ്യ പൂക്കുമ്പോള്‍ വായുവില്‍ പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും സാധാരണമാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഈ സസ്യം ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍, ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം അക്കേഷ്യയ്ക്കാണ്.

4. ആഫിക്കന്‍ ഭീമന്‍ ഒച്ച് (Giant African Snail-Achatina fulica)
ഉഷ്ണമേഖല പ്രദേശത്തെ വിളകള്‍ക്കും കൃഷിക്കും സസ്യവൈവിധ്യത്തിനും കടുത്ത ഭീഷണിയായിട്ടുള്ള അധിനിവേശ ജീവിയാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ച്. വിളകള്‍ക്ക് മാത്രമല്ല, പല ദ്വീപ് പ്രദേശങ്ങളിലും തദ്ദേശയിനം ഒച്ചുകള്‍ക്കും ഇവ കടുത്ത ഭീഷണിയാണ്. കേരളത്തിലും ചില പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത് പരിസ്ഥിതി, ആരോഗ്യ, ശുചിത്വ പ്രശ്‌നമായി മാറിയിട്ടുണ്ട്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും സ്വാഭാവിക വനങ്ങളിലും കൃത്രിമവനങ്ങളിലും നഗരപ്രദേശങ്ങളിലും ചതുപ്പുകളിലുമെല്ലാം ഈ ജീവികള്‍ വേഗം പെരുകുന്നു. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍ പെടുത്തിയിട്ടുള്ള ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളില്‍ രണ്ടാംസ്ഥാനമാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്.

കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഈ ജീവിക്ക് ചില ഔഷധഗുണങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഒരു പ്രോട്ടീന്‍ ഉറവിടവുമാണിത്. ആ നിലയ്ക്ക് ഗവേഷണലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലഭാഗത്തും ഈ ജിവിയെ എത്തിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ യാദൃശ്ചികമായും ഇവ പലയിടത്തും എത്തി. അധിനിവേശം നടന്നിടത്തുനിന്ന് ആസൂത്രിതമായ നടപടികള്‍ വഴി ഈ ജീവിയെ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ട്. വടക്കേയമേരിക്കയിലെ ടെക്‌സാസ്, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് എന്നിവ കൃത്യമായ നടപടികള്‍ വഴി ഒച്ചുഭീഷണി ഇല്ലാതാക്കിയ പ്രദേശങ്ങളാണ്.

5. ടൈഗര്‍ കൊതുക് (Asian Tiger Mosquito - Aedes albopictus)
ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങി ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ പരത്തുന്ന ടൈഗര്‍ കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങളുടെ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങള്‍ ടൈഗര്‍ കൊതുകുകള്‍ക്ക് പെരുകാന്‍ അനുയോജ്യമായ മേഖലകളായി മാറി.

6. മണ്ഡരി (Coconut Mite - Aceria guerreronis)
കേരളംപോലെ നാളികേര കൃഷിക്ക് പ്രധാന്യമുള്ള നാടിന്റെ നട്ടെല്ലൊടിക്കാന്‍ പോന്ന ഒന്നാണ് മണ്ഡരിബാധ. മണ്ഡരിയെന്ന കീടം കേരളത്തെ സംബന്ധിച്ചിടത്തോളം ഉറക്കം കെടുത്തുന്ന ഒരു അധിനിവേശ ജീവിയാണ്. മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ കീടം, ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

7. കോണ്‍ഗ്രസ്സ് പച്ച അഥവാ പാര്‍ത്തീനിയം (Congress grssa - Parthenium hysterophorus)

മധ്യഅമേരിക്കന്‍ സ്വദേശിയായ ഈ കള 1950-കളില്‍ അമേരിക്കയില്‍നിന്നുള്ള ഗോതമ്പ് ഇറക്കുമതിയുടെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ എത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, തയ്‌വാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കള വലിയൊരു പരിസ്ഥിതി-ആരോഗ്യ ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിക്ക് വന്‍ഭീഷണി സൃഷ്ടിക്കുന്ന ഇത്, മനുഷ്യരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സ് പച്ച തിന്നുന്ന മാടുകളുടെ മാംസം മലിനമാകാറുണ്ട്. വളരെ വേഗം വളര്‍ന്ന് പടരാനുള്ള കഴിവാണ് ഈ സസ്യം ഭീഷണിയാകാന്‍ കാരണം. ശരാശരി കോണ്‍ഗ്രസ്സ് പച്ച 15,000 മുതല്‍ ഒരുലക്ഷം വരെ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. സസ്യത്തിന് വേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇത് അനുകൂല അവസരമൊരുക്കുന്നു.

8. കമ്മ്യൂണിസ്റ്റ് പച്ച (Siam Weed - Chromolaena odorata)


മറ്റ് സസ്യയിനങ്ങള്‍ക്ക് ഇടം നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും സ്വദേശമായ ഈ സസ്യം, ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്.

9. ആഫിക്കന്‍ മുഷു (African Catfish-Clarias gariepinus)
കേരളം ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ ശുദ്ധജല മത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു. കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി ലോകം മുഴുവന്‍ എത്തിയ ഈ മത്സ്യം, അധിനിവേശ മത്സ്യം എന്ന നിലയ്ക്ക് ഇപ്പോള്‍ പലയിടത്തും വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.


10. പാണ്ടി തൊട്ടാവാടി (Giant False Sensitive Plant - Mimosa dipltoricha)

കേരളത്തിലും ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു അധിനിവേശ സസ്യമാണിത്. വളരെ വേഗം വളര്‍ന്ന് പെരുകി മറ്റ് സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന കളയാണ് പാണ്ടിത്തൊട്ടാവാടി. രണ്ട് മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഈ സസ്യം ബ്രസീല്‍ സ്വദേശിയാണ്. വളര്‍ന്ന് തുടങ്ങുമ്പോഴേ നശിപ്പിക്കുകയാണ് ഇതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടത്. നാഷണല്‍ പാര്‍ക്കുകളിലും വന്യജീവിസങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.


11. ധൃതരാഷ്ട്ര പച്ച (Mile a minute - Mikania macrantha)
ചെക്ക് സസ്യശാസ്ത്രജ്ഞന്‍ ജോഹാന്‍ ക്രിസ്റ്റിയന്‍ മില്‍ക്കാന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വളക്കൂറും ഈര്‍പ്പവും ജൈവാവശിഷ്ടങ്ങളുമുള്ള മണ്ണില്‍ ഭ്രാന്തമായ രീതിയില്‍ വളര്‍ന്നുപടരുന്ന സസ്യമാണിത്. കൃഷിയിടങ്ങളിലും കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ വേഗം വ്യാപിക്കുന്ന ഈഅധിനിവേശസസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായിട്ടുള്ള സസ്യജാതിയാണ്. കാറ്റിലൂടെയും വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചും വിത്തുവിതരണം നടത്തുന്ന ഈ സസ്യം, പല രാജ്യങ്ങളിലും വളരെയേറെ പ്രശ്‌നകാരിയായ കളയാണ്.

തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങള്‍ ശത്രുദൃഷ്ടിയില്‍നിന്ന് മറച്ചു വെയ്ക്കാന്‍ സസ്യത്തെ വളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഇന്ത്യയിലും ഈ കളയെത്തിയത്. ഇന്ത്യയില്‍ തേയിലകൃഷിക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ഇപ്പോള്‍ ധൃതരാഷ്ട്ര പച്ച.


12. കുളവാഴ (Water Hyacinth- Eichhornia crassipes)
ജലാശയങ്ങളിലും നീര്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഏറ്റവും പ്രശ്‌നകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നാണ് കുളവാഴ. വേഗം വളര്‍ന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. അതിനാല്‍, കുളങ്ങളിലും മറ്റും അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യന്‍ തന്നെ മിക്കയിടത്തും എത്തിച്ചതാണ് ഈ സസ്യത്തെ. വെറും 12 ദിനംകൊണ്ട് രണ്ടുമടങ്ങ് പ്രദേശത്ത് വ്യാപിക്കാന്‍ ശേഷിയുള്ള കുളവാഴ, നീരൊഴുക്ക് തടയുകയും ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ നീര്‍കള വളരുന്ന സ്ഥലത്ത് നീന്തലും മത്സ്യബന്ധനവും അസാധ്യമാകുന്നു. വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് കുളവാഴ ഭീഷണിയാകുന്നു. തെക്കേയമേരിക്കയിലെ ആമസോണ്‍ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ ഈ കള ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.

13. ഗാംബൂസിയ (Mosquito Fish-Gambusia affinis)


അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രദേശത്തും മെക്‌സിക്കോയിലും കാണപ്പെട്ടിരുന്ന ഈ മത്സ്യത്തെ, കഴിഞ്ഞ നൂറ്റാണ്ടില്‍ കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചതാണ്. അധിനിവേശ ഇനമായി ഇത് നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊതുകുകളുടെ മുട്ട മാത്രമല്ല, നാടന്‍ മത്സ്യയിനങ്ങളുടെയും മുട്ട തിന്നു നശിപ്പിക്കുന്ന ഗാംബൂസിയ മത്സ്യം, ലോകമെമ്പാടും ഒട്ടേറെ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞു.  കേരളത്തിലും ഈ മത്സ്യം ഭീഷണിയാണ്. ഒരിക്കല്‍ ഒരിടത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ഇതിനെ ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍, പുതിയ ഇടങ്ങളില്‍ ഈ മത്സ്യത്തെ എത്തിക്കാതെ തടയുകയാണ് ഉചിതം.

14. അരിപ്പൂ/കൊങ്ങിണി (Spanish Flag-Lantana camara)


തെക്കേയമേരിക്കന്‍ സ്വദേശിയായ ഈ സസ്യയിനം കേരളം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ കളയായി പടര്‍ന്നിട്ടുള്ള അധിനിവേശയിനമാണ്. കൊങ്ങിണിച്ചെടിയുടെ 650 വ്യത്യസ്ത ഇനങ്ങള്‍ അറുപതോളം രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്കും കൂട്ടമായും വളര്‍ന്നു പരക്കുന്ന ഇവ, പ്രാദേശിക ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയാണ്.

(കടപ്പാട്: സുവേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസ്, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്)