നാട്ടുകാര്‍ക്ക് പരിചിതമായ പാമ്പിനെ ഒരാള്‍ എങ്ങനെയാണ് 'കണ്ടുപിടിക്കുക'! ലോകത്തെ ഏറ്റവും ചെറിയ പാമ്പിനെ കണ്ടുപിടിച്ചത് വിവാദം സൃഷ്ടിച്ചിരിക്കുന്നു.
കരീബിയയുടെ വിദൂരകോണില്‍ നിന്ന് കണ്ടെത്തിയത് അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പാണെന്ന് ആവേശത്തോടെ തിരിച്ചറിഞ്ഞപ്പോഴും, ആ കുഞ്ഞന്‍പാമ്പിന് തന്റെ ഭാര്യ കാര്‍ലയുടെ പേരിടുമ്പോഴും അമേരിക്കന്‍ ഗവേഷകനായ ബ്ലെയര്‍ ഹെജെസ്സിന് അറിയാമായിരുന്നില്ല താനൊരു വലിയ വിവാദത്തിന് തിരികൊളുത്തുകയാണെന്ന്. എത്രയോ തലമുറകളായി നാട്ടുകാര്‍ക്ക് പരിചിതമായ ഒരു ജീവിയെ ഇപ്പോള്‍ ഒരു അമേരിക്കക്കാരന്‍ എങ്ങനെയാണ് പുതിയതായി കണ്ടെത്തിയതെന്നും, അതിന് അയാളുടെ ഭാര്യയുടെ പേരിടാന്‍ എങ്ങനെ ധൈര്യം വന്നെന്നും ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്, കരീബിയന്‍ ദ്വീപുരാഷ്ട്രമായ ബാര്‍ബെയ്‌ഡസിലെ ജനങ്ങള്‍. ബ്ലോഗുകള്‍ വഴിയും റേഡിയോ വഴിയും ബാര്‍ബെയ്‌ഡിസുകാര്‍ തങ്ങളുടെ പ്രതിഷേധവും രോക്ഷവും ലോകത്തിന് മുമ്പിലെത്തിക്കുന്നു.
'നൂല്‍പാമ്പ്' എന്ന പേരില്‍ തദ്ദേശവാസികള്‍ക്ക് തലമുറകളായി പരിചയമുള്ള ഒരു ജീവിയെ ഒരാള്‍ക്ക് എങ്ങനെ 'കണ്ടുപിടിക്കാന്‍' കഴിയുമെന്ന്, 'ബാര്‍ബെയ്‌ഡോസ് ഫ്രീ പ്രസ്സ് ബ്ലോഗി'ല്‍ മാര്‍ഗരറ്റ് നൈറ്റ് ചോദിക്കുന്നു. `ആ മനുഷ്യന് ഇവിടെയെത്തി ഇവിടുള്ള ഒരു പാമ്പിന് അയാളുടെ ഭാര്യയുടെ പേര് നല്‍കാന്‍ എങ്ങനെ ധൈര്യം വന്നു`എന്നാണ് ബ്ലോഗറുടെ ചോദ്യം. അയാള്‍ക്ക് സ്വയം വിജയഭേരി മുഴക്കണമെങ്കില്‍ ആയിക്കോട്ടെ, പക്ഷെ വെറും വീട്ടമ്മയായ എന്റെ അമ്മ ആ പാമ്പിനെ എനിക്ക് കുട്ടിക്കാലത്തേ കാട്ടിത്തന്നിട്ടുണ്ട-മറ്റൊരു ബാര്‍ബെയ്‌ഡിസുകാരനായ ചാള്‍സ് ആറ്റ്‌കിന്‍സ് അറിയിക്കുന്നു.
അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പല്ലിയിനത്തെ ഡോമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും, ഏറ്റവും ചെറിയ തവളയെ ക്യൂബയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഗവേഷകനാണ് ഡോ. ഹെജെസ്സ്. ഇവയുള്‍പ്പടെ ഉഭയജീവികളും ഇഴജന്തുക്കളുമായി 65 പുതിയ ഇനങ്ങളെ ശാസ്‌ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തലായ 'ലെപ്‌ടോടൈഫ്‌ളോപ്‌സ് കാര്‍ലേ' (Leptotyphlops carlae) എന്ന കുഞ്ഞന്‍പാമ്പാണ് ഈ വിവാദത്തിലെ മുഖ്യകഥാപാത്രം. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ പത്തു സെന്റിമീറ്റര്‍ പോലും നീളം വരാത്തതാണ് ഈ ജീവി. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പിനെ ബാര്‍ബെയ്‌ഡസില്‍ നിന്ന് താന്‍ കണ്ടെത്തിയ വിവരം പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പരിണാമ ജീവശാസ്‌ത്രജ്ഞനായ ഡോ.ഹെജെസ്സ്, 'സൂട്ടാക്‌സ'(Zootaxa) എന്ന ഗവേഷണ ജേര്‍ണലില്‍ ആഗസ്‌ത് നാലിനാണ് പ്രസിദ്ധീകരിച്ചത്. അതെത്തുടര്‍ന്നാണ് കുഞ്ഞാന്‍പാമ്പിന്റെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബാര്‍ബെയ്‌ഡിയസുകാരുടെ പ്രതിഷേധം തനിക്ക് മനസിലാക്കാവുന്നതേയുള്ളു എന്ന് ഡോ. ഹെജെസ്സ് പറഞ്ഞു. നിലവിലുള്ള ശാസ്‌ത്രഗവേഷണ രീതി അനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സാധാരണഗതിയില്‍ ഏത് പുതിയയിനം ജീവിയും തദ്ദേശവാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരിചയമുള്ളതായിരിക്കും. എന്നാല്‍, അത്തരം ജീവിയുടെ ജനിതക സവിശേഷതകള്‍ പഠിച്ച്, അവയെ സമാന ജീവികളുമായി താരതമ്യം ചെയ്‌ത് വിശദീകരിച്ച്, അതിന് പേരു നല്‍കുന്നയാളാണ് ശാസ്‌ത്രത്തിന്റെ ദൃഷ്ടിയില്‍ അതിനെ കണ്ടുപിടിച്ചത്-ഡോ. ഹെജെസ്സ് വിശദീകരിച്ചു. മുമ്പ് തെറ്റായി ധരിച്ച് മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഈ വര്‍ഗത്തിലെ രണ്ട് ജീവികളുടെ സാമ്പിളുകള്‍ക്കൂടി (1889-ലും 1963-ലും കണ്ടുപിടിച്ചവ) ജനിതകവിശകലനത്തിന് വിധേയമാക്കിയ ശേഷമാണ് താന്‍ പുതിയ പാമ്പിനെ ലോകത്തിന് മുമ്പില്‍ വിശദീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. `എന്നെ വിശ്വസിക്കൂ, ഇതില്‍ വ്യാജഅവകാശവാദമൊന്നുമില്ല`-അദ്ദേഹം പറയുന്നു.
ദ്വീപുകളും ജീവികളും
വിവാദം സൃഷ്ടിച്ചെങ്കിലും, ജീവലോകത്തെ പരിണാമപ്രക്രിയയുടെ നട്ടെല്ലായ പ്രകൃതിനിര്‍ധാരണത്തെ (natural selection)ക്കുറിച്ച് ഉള്‍ക്കാഴ്‌ച വര്‍ധിപ്പിക്കുന്ന കണ്ടെത്തലാണ് ഡോ.ഹെജെസ്സിന്റേത്. ജീവിവര്‍ഗങ്ങളിലെ ഭീമന്‍മാരും കുഞ്ഞന്‍മാരും കാണപ്പെടാന്‍ ഏറ്റവും സാധ്യത ദ്വീപുകളാണെന്ന കാര്യം പുതിയ കണ്ടെത്തലും അടിവരയിടുന്നു. കിഴക്കന്‍ ബാര്‍ബെയ്‌ഡസിലെ വനപ്രദേശത്തിന്റെ ഒരു തുണ്ടില്‍നിന്നാണ് ഡോ.ഹെജെസ്സും കൂട്ടരും കാര്‍ലേ പാമ്പിനെ കണ്ടത്. ഇത്തരം ചെറുപാമ്പുകളുടെ ആവാസവ്യവസ്ഥയില്‍ നല്ലൊരു പങ്കും നഗരവത്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്കും ഫാമുകള്‍ക്കുമായി വഴിമാറിയതിനാല്‍, ഇവ ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്നുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.
`ആവാസവ്യവസ്ഥയുടെ നാശം ലോകത്തെവിടെയും ജൈവവൈവിധ്യം നേരിടുന്ന മുഖ്യഭീഷണിയാണ്`-ഡോ.ഹെജെസ്സ് പറയുന്നു. കരീബിയന്‍ ദ്വീപുകളുടെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉന്‍മൂലന ഭീഷണി നേരിടുന്ന ജീവികളില്‍ വലിയൊരു ശതമാനം കാണപ്പെടുന്നത് ഈ പ്രദേശത്താണ്. ആവാസവ്യവസ്ഥകള്‍ നശിക്കുമ്പോള്‍, വിവിധ ദ്വീപുകളിലായി കഴിയുന്ന അവയ്‌ക്ക് പോകാന്‍ ഒരിടവും ഇല്ലാതെ വരുന്നു.
നൂല്‍പ്പാമ്പുകളുടെ ശരീരത്തിലെ വര്‍ണവിന്യാസം, ശല്‍ക്കങ്ങളുടെ പ്രത്യേകത, മറ്റു പാമ്പുകളുമായുള്ള ജനിതകവ്യത്യാസം എന്നിവ ഗവേഷകര്‍ പഠിച്ചു. ജീവികളില്‍ പ്രായപൂര്‍ത്തിയായവയെ താരതമ്യം ചെയ്‌താണ് അവയ്‌ക്ക് മറ്റിനങ്ങളുമായുള്ള വലിപ്പ വ്യത്യാസം ഗവേഷകര്‍ നിര്‍ണയിക്കുന്നത്. മാത്രമല്ല, ആണിനങ്ങളെയും പെണ്ണിനങ്ങളെയും വെവ്വേറെ താരതമ്യം ചെയ്യുകയും വേണം. ഇത്തരം താരതമ്യങ്ങള്‍ക്കും ജനിതക പഠനത്തിനും ശേഷമാണ്, അറിയപ്പെടുന്ന 3100 ഇനം പാമ്പുകളെക്കാളും ചെറുതാണ് ബാര്‍ബെയ്‌ഡസില്‍ നിന്നു കണ്ടെത്തിയ നൂല്‍പ്പാമ്പ് എന്ന നിഗമനത്തില്‍ ഡോ.ഹെജെസ്സും കൂട്ടരും എത്തിയത്.
സവിശേഷ പാരിസ്ഥിതിക ആവാസപരിധി (ecological niche) കള്‍ ഉള്ളതിനാല്‍, ചെറിയ ജീവികളും വലിയ ഇനങ്ങളും കാലക്രമത്തില്‍ പരിണമിച്ചുണ്ടാകാന്‍ സാധ്യത കൂടുതലുള്ളത് ദ്വീപുകളിലാണെന്ന് ഡോ.ഹെജെസ്സ് അഭിപ്രായപ്പെടുന്നു. ദ്വീപുകളില്‍ ഇത്തരം ആവാസപരിധികള്‍ ഏതെങ്കിലും വിധത്തില്‍ ഒഴിഞ്ഞു കിടന്നാല്‍ അവിടേയ്‌ക്ക് പുറത്തു നിന്ന് ഏതെങ്കിലും ജീവിവര്‍ഗം വന്ന് വാസമുറപ്പിക്കുക ബുദ്ധിമുട്ടാണ്. പകരം അവിടെത്തന്നെ ആ ഇടം പൂരിപ്പിക്കാന്‍ പുതിയൊരു വര്‍ഗം ഉയര്‍ന്നു വരും. ഉദാഹരണത്തിന്, ഒരു ദ്വീപില്‍നിന്ന് ഒരിനം പഴുതാര എങ്ങനെയെങ്കിലും നഷ്ടമായി എന്നിരിക്കട്ടെ. അവിടെ, ഒഴിഞ്ഞു കിടക്കുന്ന ആ പഴുതാരയുടെ പാരിസ്ഥിതിക ആവാസ പരിധിയില്‍ ഒരുപക്ഷേ, ചെറിയൊരു പാമ്പിനം രൂപപ്പെട്ടു വന്നേക്കാം-ഡോ.ഹെജെസ്സ് പറയുന്നു.
മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തില്‍ ഒരു പാമ്പിന് അനുവദനീയമായ ഏറ്റവും ചെറിയ പരിധിയുണ്ട്. കാരണം ആ പരിധിയില്‍ താഴെ വലിപ്പമുണ്ടായാല്‍, അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും തിന്നാന്‍ കിട്ടിയെന്നു വരില്ല. ആ വര്‍ഗത്തിന് നിലനില്‍ക്കാന്‍ കഴിയാതെ വരും. പാമ്പുകളുടെ ആ ഏറ്റവും കുറഞ്ഞ വലിപ്പപരിധിയിലോ അതിനടുത്തോ ആണ്, കാര്‍ലേ പാമ്പിന്റെ വലിപ്പമെന്ന് ഡോ.ഹെജെസ്സ് അനുമാനിക്കുന്നു. കാര്‍ലേ പാമ്പിന്റെ ഭക്ഷണം ഉറുമ്പുകളുടെ ലാര്‍വയും ചതലുമൊക്കെയാണ്. പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വലിയ പാമ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ് ഈ കുഞ്ഞന്റെ രീതി. ഒറ്റത്തവണ നൂറ് മുട്ട വരെ ഇടുന്ന വലിയ പാമ്പുകളുണ്ട്. അത്തരം പാമ്പുകളുടെ കുഞ്ഞുങ്ങള്‍ തള്ളപാമ്പിനെ അപേക്ഷിച്ച് പത്തിലൊന്ന് പോലും വലിപ്പം കണ്ടെന്നു വരില്ല. എന്നാല്‍, കാര്‍ലേ പാമ്പ് ഒറ്റ മുട്ടയേ ഇടാറുള്ളു. അതില്‍നിന്ന് വിരിയുന്ന കുഞ്ഞിന് തള്ളപാമ്പിന്റെ പകുതിയോളം വലിപ്പമുണ്ടാകും.
ഇതും ഒരു അതിജീവനതന്ത്രമാണ്. കാര്‍ലേ പാമ്പ് രണ്ട് മുട്ടയിടുന്നു എന്നു കരുതുക. സ്വാഭാവികമായും ഒറ്റമുട്ടയെ അപേക്ഷിച്ച് വലിപ്പം കുറയും. കുഞ്ഞുങ്ങളും അതിനനുസരിച്ച് ചെറുതായിരിക്കും. അത്രയും ചെറിയ കുഞ്ഞിന് ഒരു പരിസ്ഥിതി വ്യൂഹത്തില്‍ ഒരു പാമ്പായി കഴിയാന്‍ പറ്റിയെന്നു വരില്ല. അതൊഴിവാക്കാനാണ് ഒറ്റ മുട്ടയിടുന്നത്. അതിജീവനത്തിന് വേണ്ട വലിപ്പത്തില്‍ ജീവിയെ നിലനിര്‍ത്താന്‍ പ്രകൃതിനിര്‍ധാരണം തന്നെ ഈവിധത്തില്‍ കാര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. (അവലംബം: പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, അസോസിയേറ്റ് പ്രസ്സ്).