Saturday, August 30, 2008

ആമവാതം ചെറുക്കാന്‍ സാധ്യത

പ്രതിരോധ വൈകല്യരോഗമായ ആമവാതം ചെറുക്കാന്‍ ഔഷധത്തിന്‌ സാധ്യത തെളിഞ്ഞതായി ബ്രിട്ടീഷ്‌ ഗവേഷകര്‍. ഒറ്റ കുത്തിവെയ്‌പ്പു കൊണ്ടുതന്നെ രോഗപുരോഗതി തടയുന്ന ഔഷധം ലക്ഷക്കണക്കിന്‌ രോഗികളെ കഠിനവേദനയില്‍നിന്ന്‌ രക്ഷിച്ചേക്കും. പരീക്ഷണഘട്ടത്തിലേക്ക്‌ കടക്കുന്ന ഔഷധം ഫലപ്രദമാണെന്നു തെളിഞ്ഞാല്‍, പ്രതിരോധവൈകല്യരോഗങ്ങളുടെ ചികിത്സയില്‍ അത്‌ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ്‌ വിലയിരുത്തല്‍.

സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ്‌ ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്നാണ്‌ അറിയപ്പെടുന്നത്‌. രോഗകാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആമവാതം പിടികൂടിയാല്‍ കഠിനവേദന അനുഭവിക്കേണ്ടി വരുന്ന രോഗികള്‍, സന്ധികള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം പലപ്പോഴും വികലാംഗരായി മാറുകയും ചെയ്യുന്നു. വേദനാസംഹാരികളും പ്രതിരോധസംവിധാനം അമര്‍ച്ച ചെയ്യുന്ന ഔഷധങ്ങളും മാത്രമാണ്‌ ഇപ്പോള്‍ ആശ്രയമായിട്ടുള്ളത്‌.ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ്‌ ഉണര്‍ത്തിയിരിക്കുന്നത്‌.

ശരീരപ്രതിരോധ സംവിധാനത്തെ രോഗത്തിന്‌ മുമ്പുള്ള അവസ്ഥയിലേക്ക്‌ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ്‌ പ്രൊഫ. ജോണ്‍ ഐസക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. അതുവഴി ശരീരത്തെ ആക്രമിക്കുന്നത്‌ പ്രതിരോധസംവിധാനം അവസാനിപ്പിക്കുകയും രോഗം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തിലെ മുഖ്യകണ്ണികളായ രക്തത്തിലെ ശ്വേതരക്താണുക്കളുടെ മാതൃകയെ, സ്‌റ്റിറോയിഡുകളും വിറ്റാമിനുകളുമടങ്ങിയ മിശ്രിതം കൊണ്ട്‌ പരുവപ്പെടുത്തുകയാണ്‌ പുതിയ സങ്കേതത്തില്‍ ചെയ്യുക. ഈ പ്രക്രിയയില്‍ 'ഡെന്‍ഡ്രിറ്റിക്‌ കോശങ്ങള്‍' (dendritic cell) എന്ന സവിശേഷയിനം പ്രതിരോധകോശങ്ങളെ 'സഹിഷ്‌ണുതാപരമായ' നിലയിലേക്ക്‌ എത്തിക്കും. എന്നിട്ട്‌ ആ കോശങ്ങളെ രോഗിയുടെ സന്ധികളില്‍ കുത്തിവെയ്‌ക്കും. പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം, എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകര്‍.

പരീക്ഷണം വിജയിച്ചാല്‍ ആമവാതം ബാധിച്ച്‌ നരകിക്കുന്ന രോഗികള്‍ക്ക്‌ അത്‌ വളരെ ആശ്വാസമേകുമെന്ന്‌, ആര്‍ത്രൈറ്റിസ്‌ റിസര്‍ച്ച്‌ കാംപെയിനിലെ പ്രൊഫ. അലന്‍ സില്‍മാന്‍ അഭിപ്രായപ്പെടുന്നു. ആമവാത ചികിത്സാരംഗത്ത്‌ വിപ്ലവകരമായ മാറ്റമായിരിക്കും അത്‌-അദ്ദേഹം പറയുന്നു. ഓരോ രോഗിക്കും ഈ ഔഷധം വെവ്വേറെ തയ്യാറാക്കേണ്ടി വരുമെന്നതിനാല്‍, പ്രത്യേക ലബോറട്ടറി സംവിധാനങ്ങളും വിദഗ്‌ധരുമൊക്കെ വേണ്ടിവരും. അതിനാല്‍, ചികിത്സ താരതമ്യേന ചെലവേറിയതായിരിക്കുമെന്ന്‌ പ്രൊഫ. അലന്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ ചികിത്സ വിജയിച്ചാല്‍, ടൈപ്പ്‌ ഒന്ന്‌ പ്രമേഹം പോലുള്ള മറ്റ്‌ പ്രതിരോധവൈകല്യ രോഗങ്ങള്‍ക്കു ചികിത്സ കണ്ടെത്താനും അത്‌ വഴി തുറന്നേക്കും.(അവലംബം: ന്യൂകാസില്‍ സര്‍വകലാശാല, കടപ്പാട്‌: മാതൃഭൂമി)

Saturday, August 23, 2008

ചെറിയ പാമ്പും വലിയ വിവാദവും

നാട്ടുകാര്‍ക്ക്‌ പരിചിതമായ പാമ്പിനെ ഒരാള്‍ എങ്ങനെയാണ്‌ 'കണ്ടുപിടിക്കുക'! ലോകത്തെ ഏറ്റവും ചെറിയ പാമ്പിനെ കണ്ടുപിടിച്ചത്‌ വിവാദം സൃഷ്ടിച്ചിരിക്കുന്നു.

കരീബിയയുടെ വിദൂരകോണില്‍ നിന്ന്‌ കണ്ടെത്തിയത്‌ അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പാണെന്ന്‌ ആവേശത്തോടെ തിരിച്ചറിഞ്ഞപ്പോഴും, ആ കുഞ്ഞന്‍പാമ്പിന്‌ തന്റെ ഭാര്യ കാര്‍ലയുടെ പേരിടുമ്പോഴും അമേരിക്കന്‍ ഗവേഷകനായ ബ്ലെയര്‍ ഹെജെസ്സിന്‌ അറിയാമായിരുന്നില്ല താനൊരു വലിയ വിവാദത്തിന്‌ തിരികൊളുത്തുകയാണെന്ന്‌. എത്രയോ തലമുറകളായി നാട്ടുകാര്‍ക്ക്‌ പരിചിതമായ ഒരു ജീവിയെ ഇപ്പോള്‍ ഒരു അമേരിക്കക്കാരന്‍ എങ്ങനെയാണ്‌ പുതിയതായി കണ്ടെത്തിയതെന്നും, അതിന്‌ അയാളുടെ ഭാര്യയുടെ പേരിടാന്‍ എങ്ങനെ ധൈര്യം വന്നെന്നും ചോദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌, കരീബിയന്‍ ദ്വീപുരാഷ്ട്രമായ ബാര്‍ബെയ്‌ഡസിലെ ജനങ്ങള്‍. ബ്ലോഗുകള്‍ വഴിയും റേഡിയോ വഴിയും ബാര്‍ബെയ്‌ഡിസുകാര്‍ തങ്ങളുടെ പ്രതിഷേധവും രോക്ഷവും ലോകത്തിന്‌ മുമ്പിലെത്തിക്കുന്നു.

'നൂല്‍പാമ്പ്‌' എന്ന പേരില്‍ തദ്ദേശവാസികള്‍ക്ക്‌ തലമുറകളായി പരിചയമുള്ള ഒരു ജീവിയെ ഒരാള്‍ക്ക്‌ എങ്ങനെ 'കണ്ടുപിടിക്കാന്‍' കഴിയുമെന്ന്‌, 'ബാര്‍ബെയ്‌ഡോസ്‌ ഫ്രീ പ്രസ്സ്‌ ബ്ലോഗി'ല്‍ മാര്‍ഗരറ്റ്‌ നൈറ്റ്‌ ചോദിക്കുന്നു. `ആ മനുഷ്യന്‌ ഇവിടെയെത്തി ഇവിടുള്ള ഒരു പാമ്പിന്‌ അയാളുടെ ഭാര്യയുടെ പേര്‌ നല്‍കാന്‍ എങ്ങനെ ധൈര്യം വന്നു`എന്നാണ്‌ ബ്ലോഗറുടെ ചോദ്യം. അയാള്‍ക്ക്‌ സ്വയം വിജയഭേരി മുഴക്കണമെങ്കില്‍ ആയിക്കോട്ടെ, പക്ഷെ വെറും വീട്ടമ്മയായ എന്റെ അമ്മ ആ പാമ്പിനെ എനിക്ക്‌ കുട്ടിക്കാലത്തേ കാട്ടിത്തന്നിട്ടുണ്ട-‌മറ്റൊരു ബാര്‍ബെയ്‌ഡിസുകാരനായ ചാള്‍സ്‌ ആറ്റ്‌കിന്‍സ്‌ അറിയിക്കുന്നു.

അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പല്ലിയിനത്തെ ഡോമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും, ഏറ്റവും ചെറിയ തവളയെ ക്യൂബയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഗവേഷകനാണ്‌ ഡോ. ഹെജെസ്സ്‌. ഇവയുള്‍പ്പടെ ഉഭയജീവികളും ഇഴജന്തുക്കളുമായി 65 പുതിയ ഇനങ്ങളെ ശാസ്‌ത്രലോകത്തിന്‌ പരിചയപ്പെടുത്തിയിട്ടുണ്ട്‌ അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തലായ 'ലെപ്‌ടോടൈഫ്‌ളോപ്‌സ്‌ കാര്‍ലേ' (Leptotyphlops carlae) എന്ന കുഞ്ഞന്‍പാമ്പാണ്‌ ഈ വിവാദത്തിലെ മുഖ്യകഥാപാത്രം. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ പത്തു സെന്റിമീറ്റര്‍ പോലും നീളം വരാത്തതാണ്‌ ഈ ജീവി. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പിനെ ബാര്‍ബെയ്‌ഡസില്‍ നിന്ന്‌ താന്‍ കണ്ടെത്തിയ വിവരം പെന്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ പരിണാമ ജീവശാസ്‌ത്രജ്ഞനായ ഡോ.ഹെജെസ്സ്‌, 'സൂട്ടാക്‌സ'(Zootaxa) എന്ന ഗവേഷണ ജേര്‍ണലില്‍ ആഗസ്‌ത്‌ നാലിനാണ്‌ പ്രസിദ്ധീകരിച്ചത്‌. അതെത്തുടര്‍ന്നാണ്‌ കുഞ്ഞാന്‍പാമ്പിന്റെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌.

ബാര്‍ബെയ്‌ഡിയസുകാരുടെ പ്രതിഷേധം തനിക്ക്‌ മനസിലാക്കാവുന്നതേയുള്ളു എന്ന്‌ ഡോ. ഹെജെസ്സ്‌ പറഞ്ഞു. നിലവിലുള്ള ശാസ്‌ത്രഗവേഷണ രീതി അനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. സാധാരണഗതിയില്‍ ഏത്‌ പുതിയയിനം ജീവിയും തദ്ദേശവാസികള്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ പരിചയമുള്ളതായിരിക്കും. എന്നാല്‍, അത്തരം ജീവിയുടെ ജനിതക സവിശേഷതകള്‍ പഠിച്ച്‌, അവയെ സമാന ജീവികളുമായി താരതമ്യം ചെയ്‌ത്‌ വിശദീകരിച്ച്‌, അതിന്‌ പേരു നല്‍കുന്നയാളാണ്‌ ശാസ്‌ത്രത്തിന്റെ ദൃഷ്ടിയില്‍ അതിനെ കണ്ടുപിടിച്ചത്‌-ഡോ. ഹെജെസ്സ്‌ വിശദീകരിച്ചു. മുമ്പ്‌ തെറ്റായി ധരിച്ച്‌ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഈ വര്‍ഗത്തിലെ രണ്ട്‌ ജീവികളുടെ സാമ്പിളുകള്‍ക്കൂടി (1889-ലും 1963-ലും കണ്ടുപിടിച്ചവ) ജനിതകവിശകലനത്തിന്‌ വിധേയമാക്കിയ ശേഷമാണ്‌ താന്‍ പുതിയ പാമ്പിനെ ലോകത്തിന്‌ മുമ്പില്‍ വിശദീകരിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. `എന്നെ വിശ്വസിക്കൂ, ഇതില്‍ വ്യാജഅവകാശവാദമൊന്നുമില്ല`-അദ്ദേഹം പറയുന്നു.

ദ്വീപുകളും ജീവികളും
വിവാദം സൃഷ്ടിച്ചെങ്കിലും, ജീവലോകത്തെ പരിണാമപ്രക്രിയയുടെ നട്ടെല്ലായ പ്രകൃതിനിര്‍ധാരണത്തെ (natural selection)ക്കുറിച്ച്‌ ഉള്‍ക്കാഴ്‌ച വര്‍ധിപ്പിക്കുന്ന കണ്ടെത്തലാണ്‌ ഡോ.ഹെജെസ്സിന്റേത്‌. ജീവിവര്‍ഗങ്ങളിലെ ഭീമന്‍മാരും കുഞ്ഞന്‍മാരും കാണപ്പെടാന്‍ ഏറ്റവും സാധ്യത ദ്വീപുകളാണെന്ന കാര്യം പുതിയ കണ്ടെത്തലും അടിവരയിടുന്നു. കിഴക്കന്‍ ബാര്‍ബെയ്‌ഡസിലെ വനപ്രദേശത്തിന്റെ ഒരു തുണ്ടില്‍നിന്നാണ്‌ ഡോ.ഹെജെസ്സും കൂട്ടരും കാര്‍ലേ പാമ്പിനെ കണ്ടത്‌. ഇത്തരം ചെറുപാമ്പുകളുടെ ആവാസവ്യവസ്ഥയില്‍ നല്ലൊരു പങ്കും നഗരവത്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്കും ഫാമുകള്‍ക്കുമായി വഴിമാറിയതിനാല്‍, ഇവ ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്നുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു.

`ആവാസവ്യവസ്ഥയുടെ നാശം ലോകത്തെവിടെയും ജൈവവൈവിധ്യം നേരിടുന്ന മുഖ്യഭീഷണിയാണ്‌`-ഡോ.ഹെജെസ്സ്‌ പറയുന്നു. കരീബിയന്‍ ദ്വീപുകളുടെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉന്‍മൂലന ഭീഷണി നേരിടുന്ന ജീവികളില്‍ വലിയൊരു ശതമാനം കാണപ്പെടുന്നത്‌ ഈ പ്രദേശത്താണ്‌. ആവാസവ്യവസ്ഥകള്‍ നശിക്കുമ്പോള്‍, വിവിധ ദ്വീപുകളിലായി കഴിയുന്ന അവയ്‌ക്ക്‌ പോകാന്‍ ഒരിടവും ഇല്ലാതെ വരുന്നു.

നൂല്‍പ്പാമ്പുകളുടെ ശരീരത്തിലെ വര്‍ണവിന്യാസം, ശല്‍ക്കങ്ങളുടെ പ്രത്യേകത, മറ്റു പാമ്പുകളുമായുള്ള ജനിതകവ്യത്യാസം എന്നിവ ഗവേഷകര്‍ പഠിച്ചു. ജീവികളില്‍ പ്രായപൂര്‍ത്തിയായവയെ താരതമ്യം ചെയ്‌താണ്‌ അവയ്‌ക്ക്‌ മറ്റിനങ്ങളുമായുള്ള വലിപ്പ വ്യത്യാസം ഗവേഷകര്‍ നിര്‍ണയിക്കുന്നത്‌. മാത്രമല്ല, ആണിനങ്ങളെയും പെണ്ണിനങ്ങളെയും വെവ്വേറെ താരതമ്യം ചെയ്യുകയും വേണം. ഇത്തരം താരതമ്യങ്ങള്‍ക്കും ജനിതക പഠനത്തിനും ശേഷമാണ്‌, അറിയപ്പെടുന്ന 3100 ഇനം പാമ്പുകളെക്കാളും ചെറുതാണ്‌ ബാര്‍ബെയ്‌ഡസില്‍ നിന്നു കണ്ടെത്തിയ നൂല്‍പ്പാമ്പ്‌ എന്ന നിഗമനത്തില്‍ ഡോ.ഹെജെസ്സും കൂട്ടരും എത്തിയത്‌.

സവിശേഷ പാരിസ്ഥിതിക ആവാസപരിധി (ecological niche) കള്‍ ഉള്ളതിനാല്‍, ചെറിയ ജീവികളും വലിയ ഇനങ്ങളും കാലക്രമത്തില്‍ പരിണമിച്ചുണ്ടാകാന്‍ സാധ്യത കൂടുതലുള്ളത്‌ ദ്വീപുകളിലാണെന്ന്‌ ഡോ.ഹെജെസ്സ്‌ അഭിപ്രായപ്പെടുന്നു. ദ്വീപുകളില്‍ ഇത്തരം ആവാസപരിധികള്‍ ഏതെങ്കിലും വിധത്തില്‍ ഒഴിഞ്ഞു കിടന്നാല്‍ അവിടേയ്‌ക്ക്‌ പുറത്തു നിന്ന്‌ ഏതെങ്കിലും ജീവിവര്‍ഗം വന്ന്‌ വാസമുറപ്പിക്കുക ബുദ്ധിമുട്ടാണ്‌. പകരം അവിടെത്തന്നെ ആ ഇടം പൂരിപ്പിക്കാന്‍ പുതിയൊരു വര്‍ഗം ഉയര്‍ന്നു വരും. ഉദാഹരണത്തിന്‌, ഒരു ദ്വീപില്‍നിന്ന്‌ ഒരിനം പഴുതാര എങ്ങനെയെങ്കിലും നഷ്ടമായി എന്നിരിക്കട്ടെ. അവിടെ, ഒഴിഞ്ഞു കിടക്കുന്ന ആ പഴുതാരയുടെ പാരിസ്ഥിതിക ആവാസ പരിധിയില്‍ ഒരുപക്ഷേ, ചെറിയൊരു പാമ്പിനം രൂപപ്പെട്ടു വന്നേക്കാം-ഡോ.ഹെജെസ്സ്‌ പറയുന്നു.

മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തില്‍ ഒരു പാമ്പിന്‌ അനുവദനീയമായ ഏറ്റവും ചെറിയ പരിധിയുണ്ട്‌. കാരണം ആ പരിധിയില്‍ താഴെ വലിപ്പമുണ്ടായാല്‍, അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒന്നും തിന്നാന്‍ കിട്ടിയെന്നു വരില്ല. ആ വര്‍ഗത്തിന്‌ നിലനില്‍ക്കാന്‍ കഴിയാതെ വരും. പാമ്പുകളുടെ ആ ഏറ്റവും കുറഞ്ഞ വലിപ്പപരിധിയിലോ അതിനടുത്തോ ആണ്‌, കാര്‍ലേ പാമ്പിന്റെ വലിപ്പമെന്ന്‌ ഡോ.ഹെജെസ്സ്‌ അനുമാനിക്കുന്നു. കാര്‍ലേ പാമ്പിന്റെ ഭക്ഷണം ഉറുമ്പുകളുടെ ലാര്‍വയും ചതലുമൊക്കെയാണ്‌. പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വലിയ പാമ്പുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ ഈ കുഞ്ഞന്റെ രീതി. ഒറ്റത്തവണ നൂറ്‌ മുട്ട വരെ ഇടുന്ന വലിയ പാമ്പുകളുണ്ട്‌. അത്തരം പാമ്പുകളുടെ കുഞ്ഞുങ്ങള്‍ തള്ളപാമ്പിനെ അപേക്ഷിച്ച്‌ പത്തിലൊന്ന്‌ പോലും വലിപ്പം കണ്ടെന്നു വരില്ല. എന്നാല്‍, കാര്‍ലേ പാമ്പ്‌ ഒറ്റ മുട്ടയേ ഇടാറുള്ളു. അതില്‍നിന്ന്‌ വിരിയുന്ന കുഞ്ഞിന്‌ തള്ളപാമ്പിന്റെ പകുതിയോളം വലിപ്പമുണ്ടാകും.

ഇതും ഒരു അതിജീവനതന്ത്രമാണ്‌. കാര്‍ലേ പാമ്പ്‌ രണ്ട്‌ മുട്ടയിടുന്നു എന്നു കരുതുക. സ്വാഭാവികമായും ഒറ്റമുട്ടയെ അപേക്ഷിച്ച്‌ വലിപ്പം കുറയും. കുഞ്ഞുങ്ങളും അതിനനുസരിച്ച്‌ ചെറുതായിരിക്കും. അത്രയും ചെറിയ കുഞ്ഞിന്‌ ഒരു പരിസ്ഥിതി വ്യൂഹത്തില്‍ ഒരു പാമ്പായി കഴിയാന്‍ പറ്റിയെന്നു വരില്ല. അതൊഴിവാക്കാനാണ്‌ ഒറ്റ മുട്ടയിടുന്നത്‌. അതിജീവനത്തിന്‌ വേണ്ട വലിപ്പത്തില്‍ ജീവിയെ നിലനിര്‍ത്താന്‍ പ്രകൃതിനിര്‍ധാരണം തന്നെ ഈവിധത്തില്‍ കാര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌. (അവലംബം: പെന്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, അസോസിയേറ്റ്‌ പ്രസ്സ്‌).

Friday, August 22, 2008

പുതിയ ജീവിവര്‍ഗം ഇ-ബേ വഴി

ഇന്റര്‍നെറ്റ്‌ വഴി പുതിയ ജീവിവര്‍ഗം ഗവേഷകലോകത്തെത്തുക എന്ന അപൂര്‍വത സംഭവിച്ചിരിക്കുന്നു.

പുതിയൊരു ജീവിവര്‍ഗത്തിന്‌ ശാസ്‌ത്രസരണിയിലേക്ക്‌ കടന്നു വരാന്‍ ഏറ്റവും പറ്റിയ മാര്‍ഗമേതാണ്‌? കൊടുംവനാന്തരത്തിലെ പര്യവേക്ഷണവേളയില്‍ ഏതെങ്കിലും വിദഗ്‌ധന്റെ മുന്നില്‍ ചെന്നുപെടുക, അത്രതന്നെ. ബാക്കി അയാള്‍ ആയിക്കൊള്ളും. അല്ലെങ്കില്‍ ഫോസിലിന്റെ രൂപത്തില്‍ ഒരു ഉത്‌ഖനനത്തിനായി ഭൂമിക്കടിയില്‍ ക്ഷമയോടെ കാത്തിരിക്കുക. ഇതൊക്കെ പരമ്പരാഗത രീതി. എന്നാല്‍, പുത്തന്‍കാലം എല്ലാറ്റിനും പകരം മാര്‍ഗം മുന്നോട്ടു വെയ്‌ക്കുന്നുണ്ട്‌. ഇന്റര്‍നെറ്റിലെ ഒരു ലേലസൈറ്റിലൂടെ വേണെങ്കിലും ഇന്ന്‌ പുതിയൊരു ജീവിവര്‍ഗം ഗവേഷകലോകത്തിന്റെ ശ്രദ്ധയില്‍പെട്ടെന്നു വരാം.

ബ്രിട്ടീഷ്‌ ഗവേഷകനായ ഡോ.റിച്ചാര്‍ഡ്‌ ഹാരിങ്‌ടണ്‍, പ്രശസ്‌ത ഇന്റര്‍നെറ്റ്‌ ലേലസൈറ്റായ 'ഇ-ബേ' (eBay)യില്‍നിന്ന്‌ സംഘടിപ്പിച്ച ഫോസില്‍ തന്നെ ഇതിന്‌ പറ്റിയ ഉദാഹരണം. കോടിക്കണക്കിന്‌ വര്‍ഷംമുമ്പ്‌ ആമ്പര്‍പശയില്‍ കുടുങ്ങിയ പ്രാണിയുടെ ഫോസിലായിരുന്നു അത്‌. ആ പ്രാണി പുതിയൊരു സ്‌പീഷിസാണെന്ന കൗതുകകരമായ കണ്ടെത്തലിന്‌ മുന്നില്‍ ഡോ. ഹാരിങ്‌ടണ്‍ അമ്പരന്നിരിക്കുകയാണ്‌. ബ്രിട്ടനിലെ 'റോയല്‍ എന്റെമോളജിക്കല്‍ സൊസൈറ്റി'(Royal Entomological Socitey)യുടെ ഉപാധ്യക്ഷനാണ്‌ ഡോ. ഹാരിങ്‌ടണ്‍.

ഒരു ലിത്വാനിയക്കാരനില്‍നിന്നാണ്‌ 20 പൗണ്ടിന്‌ ആ പ്രാണിയുടെ ഫോസില്‍ ഡോ.ഹാരിങ്‌ടണ്‍ ലേലം വിളിച്ചെടുത്തത്‌. 'ആഫിഡ്‌' (aphid) വര്‍ഗത്തില്‍പെട്ട ചെറുപ്രാണിയുടേതായിരുന്നു ഫോസില്‍. പ്രാണിഫോസിലുകളില്‍ വിദഗ്‌ധനായ ഡെന്‍മാര്‍ക്കിലെ പ്രൊഫ. ഒലി ഹീയിക്ക്‌ വിദഗ്‌ധപരിശോധനയ്‌ക്കായി അത്‌ അയച്ചുകൊടുത്തു. ശാസ്‌ത്രലോകത്തിന്‌ ഇതുവരെ പരിചയമില്ലാത്ത ഒരു ആഫിഡ്‌ സ്‌പീഷിസിന്റേതാണ്‌ ആ ഫോസിലെന്നും, അന്യംനിന്നു കഴിഞ്ഞ വര്‍ഗമാണതെന്നും പ്രൊഫ. ഒലി കണ്ടെത്തി. അതിന്‌ അദ്ദേഹം ഡോ.ഹാരിങ്‌ടണിന്റെ പേര്‌ ചേര്‍ത്ത്‌ 'മിന്‍ഡാരസ്‌ ഹാരിങ്‌ടോണി'(Mindarus harringtoni) എന്ന്‌ പേരും നല്‍കി.

`ഇത്തരം പ്രാണികളെക്കുറിച്ച്‌ പഠിക്കുകയും അവയെക്കുറിച്ച്‌ പ്രവചനം നടത്തുകയും ചെയ്യുന്ന ഒരു സംഘത്തോടൊപ്പമാണ്‌ എന്റെ പ്രവര്‍ത്തനം. അതുകൊണ്ടാണ്‌ ആമ്പറില്‍ കുടുങ്ങിയ പ്രാണിയെക്കുറിച്ച്‌ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്‌`-ഡോ.ഹാരിങ്‌ടണ്‍ പറയുന്നു. നാലു മില്ലിമീറ്ററോളം നീളമുള്ള ആ പ്രാണി, ഏതാണ്ട്‌ അഞ്ചുകോടി വര്‍ഷം പഴക്കവും ഒരു വലിയ ഗുളികയോളം വലിപ്പവുമുള്ള ആമ്പറിനുള്ളിലാണ്‌ കുടുങ്ങിക്കിടന്നത്‌. `അതിനെ 'മിന്‍ഡാരസ്‌ ഇ-ബേയി'(Mindarus ebayi) എന്ന്‌ വിളിക്കുന്നതാകും ഉചിതമെന്ന്‌ ഞാന്‍ കരുതി`-അദ്ദേഹം പറയുന്നു. എന്നാല്‍, പ്രൊഫ. ഒലി അതിന്‌ ഹാരിങ്‌ടണിന്റെ പേരിടുകയായിരുന്നു.

സാധാരണഗതിയില്‍ പ്രാണികള്‍ ആമ്പറില്‍ കുടുങ്ങുക പ്രയാസമാണ്‌. അതിലും പ്രയാസമാണ്‌ പുതിയൊരു ജീവിവര്‍ഗം ഇ-ബേ വഴി ലേലത്തിനെത്തുകയെന്നത്‌. രണ്ടു നിലയ്‌ക്കും അസാധാരണമാണ്‌ ഈ ഫോസില്‍ കടന്നുവന്ന വഴിയെന്ന്‌ ഡോ. ഹാരിങ്‌ടണ്‍ കരുതുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌)

Thursday, August 21, 2008

ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി

പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ചു പഠിക്കാന്‍ കാട്ടിയ പ്രതിബദ്ധതയ്‌ക്ക്‌ അംഗീകാരം

അന്താരഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) ഇത്തവണത്തെ 'സാബിന്‍ പുരസ്‌കാര'ത്തിന്‌ മലയാളി ശാസ്‌ത്രജ്ഞനായ എസ്‌.ഡി.ബിജു അര്‍ഹനായി. ഐ.യു.സി.എന്നിന്റെ 'ഉഭയജീവി സ്‌പെഷ്യലിസ്റ്റ്‌ ഗ്രൂപ്പാ'ണ്‌ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കാന്‍ ഒന്നര പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്‌, കൊല്ലം ജില്ലയില്‍ കടയ്‌ക്കല്‍ സ്വദേശിയായ ഡോ. ബിജുവിനെ കാല്‍ലക്ഷം ഡോളര്‍ (ഏതാണ്ട്‌ പത്തുലക്ഷം രൂപ) സമ്മാനത്തുകയുള്ള ഈ ബഹുമതി തേടിയെത്തിയത്‌.

തിരുവനന്തപുരത്തിനടുത്ത്‌ പലോട്ട്‌ പ്രവര്‍ത്തിക്കുന്ന 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി'(TBG&RI)ലെ ഗവേഷകനായിരുന്ന ഡോ. ബിജു ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസ്സിയേറ്റ്‌ പ്രൊഫസറാണ്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കുന്ന പ്രത്യേകഗ്രൂപ്പിന്റെ മേധാവിയുമാണ്‌ അദ്ദേഹം (ഇത്‌ കാണുക). കടുത്ത വംശനാശഭീഷണി നേരിടുന്ന പശ്ചിമഘട്ട ഉഭയജീവികളെ തേടി കണ്ടെത്താനും സംരക്ഷിക്കാനും അങ്ങേയറ്റം പ്രതിജ്ഞാബദ്ധത കാട്ടുന്ന ഗവേഷകനാണ്‌ ഡോ.ബിജുവെന്ന്‌, ഐ.യു.സി.എന്‍. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജീവശാസ്‌ത്രജ്ഞനായി പ്രവര്‍ത്തനം തുടങ്ങി, ഒടുവില്‍ ഉഭയജീവികളുടെ ലോകത്ത്‌ എത്തിച്ചേര്‍ന്ന ഗവേഷകനാണ്‌ ഡോ.ബിജു. പശ്ചിമഘട്ടത്തില്‍ നടത്തിയ ശ്രമകരമായ പര്യവേക്ഷണങ്ങള്‍ വഴി, ഏതാണ്ട്‌ 850 ഉഭയജീവി വര്‍ഗങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ശാസ്‌ത്രലോകത്തിന്‌ ലഭിക്കാന്‍ അദ്ദേഹം വഴിയൊരുക്കി. നൂറ്റാണ്ടുകളായി ആരും കണ്ടിട്ടില്ലാത്ത എത്രയോ തവള വര്‍ഗങ്ങളെ, അദ്ദേഹം വീണ്ടും കണ്ടുപിടിച്ചു. ശാസ്‌ത്രത്തിന്‌ ഇതുവരെ അറിയില്ലായിരുന്ന നൂറോളം ഉഭയജീവികളെ അദ്ദേഹം കണ്ടെത്തി.

നാലുവര്‍ഷം മുമ്പ്‌ ഡോ.ബിജു കണ്ടെത്തിയ പുതിയ തവളകുടുംബം (Nasikabatrachidae) ലോകശ്രദ്ധ നേടി. മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ഭൂമുഖത്ത്‌ പുതിയൊരു തവളകുടുംബം കണ്ടുപിടിക്കപ്പെടുകയായിരുന്നു. പരിണാമശാസ്‌ത്രരംഗത്തും ഭൗമശാസ്‌ത്രരംഗത്തും ഒരേപോലെ പ്രധാന്യമര്‍ഹിക്കുന്ന കണ്ടെത്തലായിരുന്നു ആ 'മൂക്കന്‍ തവള'യുടേത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരുകാലത്ത്‌ ഗ്വാണ്ടനാമോ എന്നറിയപ്പെടുന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന വാദത്തിനുള്ള തെളിവായി ആ തവള വിശേഷിപ്പിക്കപ്പെട്ടു. (അവലംബം: Amphibian Specialist Group).
കാണുക: ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി

Tuesday, August 19, 2008

കൊളസ്‌ട്രോളിനെ മെരുക്കാന്‍ പുതിയ മാര്‍ഗം

ഒറ്റ ഡോസ്‌ കൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍നില ആഴ്‌ചകളോളം കുറയ്‌ക്കാനും, അതുവഴി ഹൃദയത്തിന്‌ ആശ്വാസമേകാനും സഹായിക്കുന്ന പുതിയ ഔഷധം താമസിയാതെ രംഗത്തെത്തിയേക്കും.

കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ജീനിനെ തടസ്സപ്പെടുത്താന്‍ കഴിവുള്ള ഒരു 'ആര്‍.എന്‍.എ.ഔഷധ'മാണ്‌ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നവയെ അപേക്ഷിച്ച്‌ മികച്ച ഫലം നല്‍കുന്നതാണ്‌ പുതിയ ഔഷധമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ 'അല്‍നൈലം ഫാര്‍മസ്യൂട്ടിക്കല്‍സ്‌' കമ്പനിയിലെ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട്‌ പറയുന്നു.

അര്‍ബുദം ഉള്‍പ്പടെ ഒട്ടേറെ രോഗങ്ങള്‍ക്ക്‌ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ വഴി തുറന്നിട്ടുള്ള 'ആര്‍.എന്‍.എ.ഇടപെടല്‍' (RNA interference) എന്ന തത്വമാണ്‌, കൊളസ്‌ട്രോള്‍ ഔഷധത്തിനും പ്രേരണ. കൃത്രിമമായി സൃഷ്ടിച്ച ആര്‍.എന്‍.എ.തുണ്ട്‌ ഉപയോഗിച്ച്‌ സന്ദേശവാഹിയായ ആര്‍.എന്‍.എ.തന്മാത്രയെ സ്വയംനശിക്കാന്‍ പ്രേരിപ്പിക്കുകവഴി, ഒരു പ്രത്യേക ജീനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ സങ്കേതമുപയോഗിച്ച്‌ 'പി.സി.എസ്‌.കെ.9' (PCSK9) എന്ന രാസാഗ്നിയെയാണ്‌ പുതിയ ഔഷധം ഉന്നംവെയ്‌ക്കുന്നത്‌. രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ രാസാഗ്നിക്ക്‌ മുഖ്യപങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്‌.

`പി.സി.എസ്‌.കെ.9 മുമ്പു തന്നെ ഒരു സുപ്രധാന ഔഷധലക്ഷ്യമായിരുന്നു`-അല്‍നൈലം കമ്പനിയുടെ ഗവേഷണ മേധാവി കെവിന്‍ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ അറിയിക്കുന്നു. എന്നാല്‍, ഈ രാസാഗ്നിയുടെ ചെറുതന്മാത്രകളെ നേരിട്ട്‌ തടയുക ബുദ്ധിമുട്ടാണ്‌. ഔഷധതന്മാത്രകള്‍ക്ക്‌ ആ ചെറുതന്മാത്രകളില്‍ പറ്റിപ്പിടിക്കാന്‍ പറ്റിയ സ്ഥലമില്ല എന്നതാണ്‌ കാരണം. എന്നാല്‍, ആര്‍.എന്‍.എ.ഇടപെടല്‍ വഴി ഈ രാസാഗ്നിയെ തടയാമെന്നാണ്‌ ഇപ്പോള്‍ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്‌.

കരളിന്റെ പ്രതലത്തിലെ എല്‍.ഡി.എല്‍.സ്വീകരണികളാണ്‌ രക്തത്തില്‍നിന്ന്‌ ചീത്തകൊളസ്‌ട്രോള്‍ കണങ്ങളെ അരിച്ചു മാറ്റുന്നത്‌. ഈ സ്വീകരണികളുടെ എണ്ണം കരളില്‍ കൂടുതലാണെങ്കില്‍, രക്തത്തില്‍ എല്‍.ഡി.എല്‍.കൊളസ്‌ട്രോള്‍ സാന്ദ്രത കുറഞ്ഞിരിക്കും. എന്നാല്‍, പി.സി.എസ്‌.കെ.9 രാസാഗ്നി കരളിലെ ഈ സ്വീകരണികളെ നശിപ്പിക്കുന്നു. അതുവഴി രക്തത്തില്‍ കൊളസ്‌ട്രോള്‍നില വര്‍ധിക്കുകയും ചെയ്യുന്നു. `എല്‍.ഡി.എല്‍.സ്വീകരണികളുടെ എണ്ണം വര്‍ധിപ്പിച്ചു നിര്‍ത്താന്‍, പി.സി.എസ്‌.കെ.9 യെ തടയുന്നതാണ്‌ നല്ലത്‌`-പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജയ്‌ ഹോര്‍ട്ടൊന്‍ അഭിപ്രായപ്പെടുന്നു.

എലികളിലെയും കുരങ്ങുകളിലെയും മനുഷ്യരിലെയും പി.സി.എസ്‌.കെ.9 ജീനിനെ അണച്ചു കളയാനായി, ഇരട്ടപിരിയുള്ള ഒരു ആര്‍.എന്‍.എ.തുണ്ടിന്‌ ഗവേഷകര്‍ രൂപംനല്‍കുകയാണുണ്ടായത്‌. ഈ ആര്‍.എന്‍.എ.തുണ്ട്‌ രക്തത്തില്‍ നശിക്കാതെ കരളിലെത്തിക്കാന്‍,പ്രശസ്‌ത ബയോമെഡിക്കല്‍ എന്‍ജിനിയറായ റോബര്‍ട്ട്‌ ലാങറുടെ സംഘം രൂപം നല്‍കിയ ലിപിഡ്‌ അടിസ്ഥാന നാനോകണങ്ങളെയാണ്‌ ഗവേഷകര്‍ ആശ്രയിച്ചത്‌. അതുവഴി, അവിടുത്തെ എല്‍.ഡി.എല്‍.സ്വീകരണികള്‍ നശിക്കാതെ നിലനില്‍ക്കുകയും രക്തത്തില്‍ ചീത്തകൊളസ്‌ട്രോള്‍ കുറയുകയും ചെയ്‌തു.

ഈ രീതിയില്‍ ഒറ്റ ഡോസ്‌ കൊണ്ട്‌ മൂന്നാഴ്‌ചത്തേക്ക്‌ കൊളസ്‌ട്രോള്‍ കുറഞ്ഞെങ്കിലും, എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായില്ലെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ പഠനങ്ങള്‍ കഴിഞ്ഞാലെ ഔഷധം മനുഷ്യരില്‍ ഉപയോഗിക്കാന്‍ പാകത്തിലാകൂ. ഒരുപക്ഷേ, ഒറ്റയ്‌ക്കു പ്രയോഗിക്കുന്നതിനെക്കാല്‍ നിലവിലുള്ള കൊളസ്‌ട്രോള്‍ ഔഷധങ്ങള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ഈ ആര്‍.എന്‍.എ.ഔഷധം കൂടുതല്‍ മികച്ച ഫലം നല്‍കിയേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി).