Monday, May 05, 2008

എച്ച്‌.ഐ.വി.ക്കെതിരെ പുതിയ യുദ്ധമുഖം

വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങാന്‍ ഇനിയും കൂട്ടാക്കാത്ത എയ്‌ഡ്‌സ്‌ വൈറസിനെ നേരിടാന്‍ പുതിയൊരു മാര്‍ഗം അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തി. പ്രതിരോധകോശങ്ങളിലെ ഒരിനം പ്രോട്ടീന്‍ നിര്‍വീര്യമാക്കുകവഴി ശരീരത്തില്‍ വൈറസ്‌ വ്യാപനം ചെറുക്കാമെന്നാണ്‌ കണ്ടെത്തല്‍. എച്ച്‌.ഐ.വി. ശരീരത്തില്‍ പടരുന്നത്‌ തടയാനും വൈറസ്‌ പുതിയ ഔഷധങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിമിതപ്പെടുത്താനും പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

എയിഡ്‌സ്‌ പൂര്‍ണമായി ഭേദമാക്കാന്‍ ഇനിയും മാര്‍ഗം കണ്ടെത്തിയിട്ടില്ലെങ്കിലും, ശരീരത്തില്‍ എച്ച്‌.ഐ.വി.വ്യാപിക്കുന്നത്‌ മെല്ലെയാക്കാനുള്ള വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാണ്‌. അത്തരം ഔഷധങ്ങളെല്ലാം ഉന്നംവെക്കുന്നത്‌ വൈറസിന്റെ തന്നെ പ്രോട്ടീനുകളെയാണ്‌. വളരെ വേഗം വ്യതികരണങ്ങള്‍ക്ക്‌ (മ്യൂട്ടേഷനുകള്‍ക്ക്‌) വിധേയമാകാന്‍ കഴിയുന്ന വൈറസായതിനാല്‍, അത്തരം ഔഷധങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതിരോധശേഷി ആര്‍ജിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ കഴിയുന്നു. അതിനാല്‍, ഒന്നിലേറെ ഔഷധങ്ങള്‍ ഒരുമിച്ചു കഴിച്ചാലേ വൈറസിന്റെ വ്യാപനം മെല്ലെയാക്കാനാവൂ എന്നതാണ്‌ സ്ഥിതി. ഇത്‌ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ചികിത്സയുടെ ചെലവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുന്നു.

വൈറസ്‌പ്രോട്ടീനുകള്‍ക്ക്‌ പകരം മനുഷ്യരിലെ തന്നെ പ്രോട്ടീനിനെ ഉന്നംവെക്കുകയാണ്‌ 'നാഷണല്‍ ഹ്യുമണ്‍ ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടി' (NHGRI)ലെ പമേല ഷ്വാര്‍ട്‌സ്‌ബര്‍ഗും ബോസ്‌റ്റൊണ്‍ സര്‍വകലാശാലയിലെ ആന്‍ഡ്രു ജെ.ഹെന്‍ഡേഴ്‌സണും നേതൃത്വം നല്‍കുന്ന സംഘം ചെയ്‌തത്‌. പരീക്ഷണശാലയില്‍ വെച്ച്‌ 'ഐ.ടി.കെ.'(interleukin-2-inducible T cell kinase)യെന്ന പ്രോട്ടീനിനെ തടഞ്ഞപ്പോള്‍, പ്രതിരോധസംവിധാനത്തിലെ ടി-കോശങ്ങളില്‍ (T cells) എച്ച്‌.ഐ.വി.കടന്നുകൂടുന്നത്‌ ചെറുക്കാന്‍ കഴിഞ്ഞതായി, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ (PNAS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രതികരണത്തിന്റെ ഭാഗമായി, ശ്വേതരക്താണുക്കളായ ടി-കോശങ്ങളെ പ്രവര്‍ത്തനനിരതമാക്കുന്ന സൂചകപ്രോട്ടീനാണ്‌ ഐ.ടി.കെ.

'എച്ച്‌.ഐ.വി.ഗവേഷണത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സംഭാവനയാണ്‌ ഈ ഗവേഷണം`-ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ സയന്റിഫിക്‌ ഡയറക്ടര്‍ എറിക്‌ ഡി.ഗ്രീന്‍ അഭിപ്രായപ്പെടുന്നു. `എച്ച്‌.ഐ.വി.ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിന്‌ തന്മാത്രാതലത്തിലുള്ള പുതിയ ലക്ഷ്യം ഈ ഗവേഷണം മുന്നോട്ടുവെക്കുന്നു'. ശരീരത്തിനുള്ളില്‍ കടക്കുന്ന എച്ച്‌.ഐ.വി., പ്രതിരോധസംവിധാനത്തിലെ ടി-കോശങ്ങളെയാണ്‌ ആദ്യം കീഴടക്കുന്നത്‌. ടി-കോശങ്ങളിലേക്ക്‌ ജനിതകദ്രവ്യം സന്നിവേശിപ്പിക്കുന്ന എയ്‌ഡ്‌സ്‌വൈറസ്‌, കൂടുതല്‍ കൂടുതല്‍ ടി-കോശങ്ങളെ സ്വന്തം ജനിതകപകര്‍പ്പുക്കളാക്കി മാറ്റി ശരീരത്തിലാകെ വ്യാപിക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനം സാവകാശം വൈറസിന്‌ വഴങ്ങുകയും എയ്‌ഡ്‌സിലെത്തുകയും ചെയ്യുന്നു.

എന്നാല്‍, ഐ.ടി.കെ.പ്രോട്ടീന്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ ടി-കോശങ്ങളില്‍ കടന്ന്‌ ആധിപത്യമുറപ്പിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ കഴിയാതെ വരുന്നുവെന്നാണ്‌ പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്‌. പരീക്ഷണശാലയില്‍ ചില രാസ-ജനിതക ഘടകങ്ങളുടെ സഹായത്തോടെയാണ്‌ മനുഷ്യ ടി-കോശങ്ങളില്‍നിന്ന്‌ ഐ.ടി.കെ.പ്രോട്ടീനെ ഗവേഷകര്‍ അണച്ചു കളഞ്ഞത്‌. അങ്ങനെ പരുവപ്പെടുത്തിയ ടി-കോശങ്ങളെ എച്ച്‌.ഐ.വി.ക്ക്‌ വിട്ടുകൊടുത്തപ്പോള്‍, കോശത്തിനുള്ളില്‍ കടക്കാനോ ജനിതകദ്രവ്യം മാറ്റിവെച്ച്‌ പകര്‍പ്പുകള്‍ സൃഷ്ടിക്കാനോ വൈറസിന്‌ കഴിഞ്ഞില്ല. എന്നാല്‍, ഐ.ടി.കെ.പ്രോട്ടീന്‍ അണഞ്ഞതുകൊണ്ട്‌ ടി-കോശങ്ങളുടെ സ്വാഭാവിക അതിജീവനം തടസ്സപ്പെട്ടില്ല.

ഐ.ടി.കെ. പ്രോട്ടീന്‍ പ്രവര്‍ത്തനരഹിതമാക്കിയപ്പോള്‍, എലികള്‍ക്ക്‌ മറ്റ്‌ തരത്തിലുള്ള വൈറസ്‌ബാധകളെയും ചെറുക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ കണ്ടു. ശരീരത്തിന്റെ പ്രതിരോധ പ്രതികരണവൈകല്യം മൂലമുണ്ടാകുന്ന ആസ്‌ത്‌മ പോലുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഐ.ടി.കെ.പ്രോട്ടീനിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകുമോ എന്നകാര്യം പല ഗവേഷകസംഘങ്ങളും പരിശോധിച്ചു വരികയാണ്‌. അതിനിടെയാണ്‌ എച്ച്‌.ഐ.വി.യെ നിയന്ത്രിക്കാന്‍ ആ പ്രോട്ടീന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. (അവലംബം: നാഷണല്‍ ഹ്യുമന്‍ ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌:മാതൃഭൂമി).

Thursday, May 01, 2008

സൗരയൂഥത്തില്‍ ഒരു 'മലയാളി'കൂടി

സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹങ്ങളില്‍ (asteroids) ഒന്നിന്‌ ഇനി മലയാളിയുടെ പേര്‌. കൊല്ലം ശ്രീനാരായണ കോളേജിലെ സുവോളജി അധ്യാപകനും പരിസ്ഥിതി ഗവേഷകനുമായ ഡോ.സൈനുദ്ദീന്‍ പട്ടാഴിയുടെ പേരിലാണ്‌ ക്ഷുദ്രഗ്രഹം അറിയപ്പെടുക.

മലയാളിയുടെ പേര്‌ ക്ഷുദ്രഗ്രഹത്തിനിടുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. തലശ്ശേരി സ്വദേശിയും പ്രമുഖ വാനശാസ്‌ത്രജ്ഞനുമായിരുന്ന ഡോ. എം.കെ.വി.ബാപ്പു എന്ന വേണു ബാപ്പു(വെയ്‌നു ബാപ്പു)വിന്റെ പേരില്‍ മുമ്പൊരു ക്ഷുദ്രഗ്രഹം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്‌.

'5178 നമ്പര്‍ സിഡി4' എന്ന ക്ഷുദ്രഗ്രഹം ഇനി മുതല്‍ '5178 പട്ടാഴി' (5178 Pattazhy) എന്ന പേരിലാവും അറിയപ്പെടുക. യഥാര്‍ഥത്തില്‍ പത്തനാപുരം താലൂക്കിലെ പട്ടാഴി ഗ്രാമമാണ്‌, ഡോ.സൈനുദ്ദീനിലൂടെ ഖ്യാതി നേടിയിരിക്കുന്നത്‌. പരിസ്ഥിതിരംഗത്ത്‌ ഡോ.സൈനുദ്ദീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയാണ്‌ ക്ഷുദ്രഗ്രഹത്തിന്‌ അദ്ദേഹത്തിന്റെ പേരിട്ടത്‌.

നെതര്‍ലന്‍ഡുകാരനായ ആര്‍. രാജമോഹനാണ്‌ 1989 ഫിബ്രവരി ഒന്നിന്‌ സിഡി4 എന്ന ക്ഷുദ്രഗ്രഹം കണ്ടെത്തിയത്‌. വിവിധ രംഗങ്ങളില്‍ പ്രശസ്‌തമായ നിലയില്‍ സേവനമനുഷ്‌ഠിക്കുന്ന ശാസ്‌ത്രജ്ഞരുടെ പേരുകളാണ്‌ നാസ ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ നല്‍കാറ്‌. വര്‍ണമഴ, കൊതുകുകളുടെ ജൈവനിയന്ത്രണം, മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കാവുകളുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ.സൈനുദ്ദീന്‍, ഒട്ടേറെ പഠനപ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളിലും ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇത്തരം വിവരങ്ങള്‍ ക്രോഡീകരിക്കുന്ന നാസയുടെ ജറ്റ്‌ പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (JPL)യും, അതിന്‌ മേല്‍നോട്ടം വഹിക്കുന്ന കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യുമാണ്‌ ക്ഷുദ്രഗ്രഹങ്ങളുടെ നാമകരണം നടത്തുന്നത്‌. ഇന്ത്യയില്‍നിന്ന്‌ ഒരു പരിസ്ഥിതി ഗവേഷകന്റെ പേര്‌ ക്ഷുദ്രഗ്രഹത്തിന്‌ ഇടുന്നത്‌ ആദ്യമായാണ്‌. ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ.സൈനുദ്ദീന്‍, കേരള പരിസ്ഥിതിഗവേഷക അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയാണ്‌. ആരോഗ്യ വകുപ്പില്‍ ജീവനക്കാരിയായ സൗദാബീഗമാണ്‌ ഭാര്യ. കൊല്ലം കരിക്കോട്‌ ടി.കെ.എം.പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥികളായ നിഖില്‍, നിതിന്‍ എന്നിവര്‍ മക്കളും.

സൗരയൂഥത്തില്‍ ചൊവ്വായ്‌ക്കും വ്യാഴത്തിനുമിടയിലാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. 'മുഖ്യക്ഷുദ്രഗ്രഹ ബെല്‍ട്ട്‌'(Main Asteriod belt) എന്നാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌. ലക്ഷക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ ആ സൗരയൂഥ ഭാഗത്തുണ്ട്‌. ഒരു കിലോമീറ്ററും അതില്‍ മുകളിലും വ്യാസമുള്ള ഏഴ്‌ ലക്ഷം മുതല്‍ 17 ലക്ഷം വരെ വസ്‌തുക്കള്‍ അവിടെ ഉണ്ടാകാമെന്നാണ്‌ സര്‍വെകള്‍ സൂചിപ്പിച്ചിട്ടുള്ളത്‌. നൂറുകിലോമീറ്ററിലേറെ വ്യാസമുള്ളവയുടെ എണ്ണം 200 വരും. സിറിസ്‌ (Ceres), 4 വിസ്‌ത (4 Vesta), 2 പല്ലാസ്‌ (2 Pallas), 10 ഹൈജിയ (10 Hygiea) എന്നിവയാണ്‌ ക്ഷുദ്രഗ്രഹങ്ങളിലെ ഭീമന്‍മാര്‍. ഇവയില്‍ തുടങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ബൃഹത്‌ പട്ടികയിലാണ്‌ 5178 പട്ടാഴിയും ഉള്‍പ്പെടുന്നത്‌. (കടപ്പാട്‌: മാതൃഭൂമി, മലയാള മനോരമ, നാസ, വിക്കിപീഡിയ).